Friday 5 October 2012

കയ്പ്പാണീ ജീവിതം...

കാല യവനികക്കുള്ളില്‍ മറഞ്ഞൊരു
കാമിനിയെ ചൊല്ലി തുടിക്കുമൊരു ഹൃത്തടം
കാലങ്ങളെത്ര കഴിഞ്ഞാലുമോര്‍ത്തിടും
കര്‍മ്മമെന്നോര്‍ത്തു വിലപിച്ചിടും സദാ..


കാതര നീ കനിഞ്ഞേകിയ സ്നേഹത്തിന്‍
കാണാപ്പുറങ്ങളില്‍ അലയുമെന്‍ ജീവന്‍
കോകിലേ നീ വാഴും കോവിലിന്‍ മുന്നില്‍
കോമരം തുള്ളി തളര്‍ന്നു നിന്നോര്‍മ്മയില്‍ .



കണ്ണീരുണങ്ങിയിട്ടില്ലത്ര നാളും    
കൊടും ദുഃഖത്തിലാണ്ടു കഴിഞ്ഞിത്ര കാലവും
കടും വഞ്ചന ,സുന്ദര ജീവിതം നമ്മളെ
കാട്ടിക്കൊതിപ്പിച്ചു വിധിയിത്ര നാളും.


കണ്ണേ മായയില്‍ കുഴയുമൊരു ലോകം
കാരസ്കരം പോലെ കയ്പ്പതില്‍ ജീവിതം
കത്തുന്നു കലര്‍പ്പിന്‍റെ തീക്കൂനയെങ്ങും
കറ തീര്‍ന്ന നിന്‍ സ്നേഹം പോലിതല്ലൊന്നും..   


കരള്‍കൂട്ടില്‍ നിറസ്വപ്ന ശയ്യയൊരുക്കി നീ
കൈനീട്ടി വിളിക്കാത്തതെന്തു നീയെന്‍ സഖീ
കാത്തിരുന്നീടുവാനാവില്ലെനിക്കിനി
കുന്തിരിക്കം പോലെ പുകയുമെന്‍ ജീവനെ
കാത്തു മരണം വിളിക്കും വരെയും ...

Thursday 4 October 2012

കൂട്


തെക്കേ തൊടിയിലെ മാവിന്‍റെ കൊമ്പില്‍
കൂടോരുക്കുമ്പോഴും ഞാനവളോട് പറഞ്ഞതാണ്
ഇവിടൊരു വല്ല്യപ്പനുണ്ട് മരിക്കാറായി കിടക്കുന്നു എന്ന് ..
അന്നും അവളതു കേട്ടില്ല.....!

Sunday 30 September 2012

അടിയാന്‍റെ കണക്കു പുസ്തകം .


വിയര്‍പ്പിനുപ്പു പുരണ്ടു മങ്ങിയ 
അടിയാന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെക്കാത്തതിനാല്‍ 
തമ്പ്രാന്‍റെ ജീവിതം എന്നും ലാഭത്തിലായിരുന്നു .

ആദ്യരാവെങ്കിലും അടിയാത്തിയെ 
ആദ്യമായ് പ്രാപിച്ചത് തമ്പ്രാനെന്ന ചിന്ത
അടിയാന്‍റെ മനസ്സിലെന്നും ഉമിത്തീപോലെ നീറി. 

പുത്തരിയായിരുന്നെങ്കിലും പുത്തനരി  
ആദ്യം വെന്തത്‌ തമ്പ്രാന്‍റെ അടുപ്പിലായതും 
അടിയാന്‍റെ മനസ്സിലെ പക ആളിക്കത്തിച്ചു 

പുത്തനുടുപ്പിട്ടതിന് ഉടുപ്പൂരി വാങ്ങി 
ചേറുപുരട്ടി    ചവിട്ടിയരച്ചതും
അടിയാനെ കൂട്ടത്തിലുള്ളോര്‍ക്ക് മുന്‍പില്‍ 
നാണം കെട്ടവനാക്കി മാറ്റി .

അടിയാത്തി നിറ മാറ് മറച്ചതിന്  
തമ്പ്രാന്‍  കരണം പുകച്ചപ്പോള്‍ ,
വെന്തുരുകിയതപ്പോഴും കവിളായിരുന്നില്ല ,  
അടിയാന്‍റെ  കരളായിരുന്നു 

പകല്‍ നീറിയോടുങ്ങി ഇരുട്ട് പരക്കുമ്പോള്‍
മെതിയടിനാദവും റാന്തല്‍ വിളക്കും നോക്കി 
കുടി വിട്ടു തൊടിയില്‍ അഭയം തേടുന്നതും  
അടിയാന്‍റെ  മനസ്സിനെ ഉലപോലെ നീറ്റി  

പക്ഷെ , അശരണന്‍റെ ജീവിത പുസ്തകത്തില്‍ 
പ്രതികാരത്തിനു സ്ഥലമില്ലാത്തതിനാല്‍ 
തമ്പ്രാന്‍റെ  ജീവിതം എന്നും പുസ്തകം നിറഞ്ഞു നിന്നു

ഒടുവില്‍ ,അടിയാത്തിപെണ്ണിന്‍റെ അടുപ്പിലെ തീയില്‍ 
തിളച്ച ചക്കരക്കാപ്പിയിലെ കൊടും വിഷം 
തമ്പ്രാന്‍റെ കുരലും കുടലും കരിച്ചപ്പോള്‍ 
അന്നാദ്യമായി ....
അടിമവര്‍ഗ്ഗത്തിന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെച്ചു... 

അടിയാത്തിയെങ്കിലും പെണ്ണായ് പിറന്നവള്‍ക്ക് 
കണ്‍കണ്ട  ദൈവമാം കാന്തന്‍റെ  നെഞ്ചിലെ 
കരളുരുക്കും പ്രതികാരച്ചൂടില്‍, 
തിളക്കാതിരിക്കുമോ  രക്തം ..?. 

Friday 28 September 2012

അയാള്‍ക്കെന്നോട് പ്രണയമാണ്.



അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
ആവേശത്തിന്‍റെ ആഴക്കടലില്‍ 
മുത്തും പവിഴവും തേടുമ്പോള്‍ 
അപസ്മാരം ബാധിച്ചവനെപ്പോലെ 
കൈകാലുകള്‍ വലിഞ്ഞു മുറുകി 
അയാള്‍ നിത്യവും പുലമ്പുന്ന മന്ത്രം ..

മുഖത്തേക്കൊന്ന് ആഞ്ഞുതുപ്പാന്‍ 
തൊണ്ടക്കുഴിയില്‍ കുമിഞ്ഞു കൂടും 
കൊഴുത്ത ഉമിനീര് പോലുള്ള വെറുപ്പ്‌ 
കഷ്ട്ടപ്പെട്ടു കടിച്ചിറക്കി 
ചിരിക്കാന്‍ ശ്രമിച്ചത് വെറുതെയായി  ..

വരകള്‍ മാഞ്ഞു മുഷിഞ്ഞു നാറും 
അടിയുടുപ്പിന്‍റെ മടക്കില്‍ നിന്നും 
നാലായി മടക്കിയൊരു ഗാന്ധിത്തല 
വിയര്‍പ്പു മണികള്‍ നിറയും 
 നിറമാറിലെ മുഴുപ്പിലേക്കെറിഞ്ഞ്  
യാത്രപോലും പറയാതയാള്‍ 
പുറത്തെ മഞ്ഞിലേക്ക് ലയിച്ചു .

റേഷന്‍കാര്‍ഡും  ഒരു തുണ്ട് ഭൂമിയും 
ഉടുമുണ്ടഴിക്കാതെ ഉണ്ടുറങ്ങാന്‍
തൂപ്പുകാരിയുടെ ജോലിയും
അയാള്‍ക്കൊപ്പം ഇന്നും പുകച്ചുരുളായി.  

അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
സത്യമായിരിക്കാം...
ജനനേന്ദ്രിയത്തിലെ കൊടുങ്കാറ്റടങ്ങി   
അയാള്‍ ശാന്തനാകുംവരെയെങ്കിലും .. 

Monday 24 September 2012

ദൈവത്തിന്‍റെ ശിക്ഷ

ആരോടും ചോദിക്കാതെ 
ചോരച്ചുവപ്പാര്‍ന്ന  
ഗര്‍ഭപാത്രത്തിന്‍റെ  ഭിത്തിയില്‍ 
അള്ളിപ്പിടിച്ചിരുന്നൊരു ഭ്രൂണം 
പത്തുമാസം തികക്കാന്‍ 
അനുവാദം കാത്തിരിക്കുന്നു .

ആവേശത്തിന്‍റെ കൊടുമുടിയില്‍ 

മദജലം നിറയും മാംസപാത്രത്തില്‍ 
അസ്ഥിയുരുക്കി ഒഴിക്കുമ്പോള്‍ 
ഓര്‍ത്തുകാണില്ലായിരിക്കാം രണ്ടു പേരും ,
ഇങ്ങനെയൊരു ജനനം  ..!  

രക്ത കഞ്ചുകം  ഊരിയെറിഞ്ഞ്

ഗര്‍ഭപാത്രം നഗ്നയാകാതിരിക്കുമ്പോള്‍ 
മസാന്ത്യം അന്യോഷിക്കുമായിരിക്കാം 
എന്ത് പറ്റിയെന്ന് .. 

ആധിക്കും ആകുലതകള്‍ക്കുമൊടുവില്‍  

മാനത്തിനു വില കുറയാതിരിക്കാന്‍ 
ഗര്‍ഭപാത്രത്തിലെ പുതിയ വിത്തിനെ 
വേരോടെ പിഴുതെടുക്കുമായിരിക്കാം ..

പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ 

മുതിര്‍ന്നവര്‍ പറയാറുണ്ട്‌ 
ജീവന്‍ നല്‍കുന്നതും ജനിപ്പിക്കുന്നതും 
ദൈവത്തിന്‍റെ ജോലിയാണെന്ന് ....

ഇന്നിപ്പോള്‍ ജീവന്‍ നല്‍കുന്നത് മാത്രമാണ് 

ദൈവത്തിന്‍റെ ജോലി ..
ജനിക്കണോ വേണ്ടയോ എന്ന് 
നമ്മള്‍, മനുഷ്യര്‍ തീരുമാനിക്കും ..

ദൈവത്തെ കാഴ്ചക്കാരനാക്കി 

നരഹത്യ നടത്തുന്നവര്‍ക്ക് 
ആദ്ദേഹം നല്‍കുന്ന ശിക്ഷ എന്താണാവോ?.

Sunday 23 September 2012

ഇനി ഞാന്‍ ഒറ്റക്കല്ല

ഇനിയെനിക്കാരുമില്ലെന്ന തോന്നലില്ല 
തനിയെ ഇരിക്കുമ്പോള്‍ അധമ ചിന്തയില്ല 
കനിവേഴുന്നൊരു നോട്ടമായെങ്കിലും 
കണി നീയെനിക്കരികിലുണ്ടല്ലോ ...!

Friday 21 September 2012

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി ...?



വൃദ്ധ സദനത്തിലേക്കുള്ള കറുത്ത പാത
അയാളുടെ മനസ്സോളം ഇടുങ്ങിയതായിരുന്നില്ല 

ജീവനുള്ള രണ്ടു ശവങ്ങളെ പിന്‍ സീറ്റില്‍ വലിച്ചിട്ട്
ശകടത്തെ മുന്നോട്ടു തെളിക്കവേ തലച്ചോറില്‍ 
പ്രിയതമയുടെ വാക്കുകള്‍ പ്രകോപിതരായ 
കാട്ടുകടന്നല്‍ കൂട്ടം പോലെ മൂളിയാര്‍ത്തു .

ഏട്ടാ..ജീവിച്ചു തീര്‍ക്കാന്‍ ജീവിതം ഒന്നേയുള്ളൂ 
അതൊരു പ്രൈവസി ഇല്ലാതെ .. ഇങ്ങനെ ....
പരിഭവിച്ചും വാശി പിടിച്ചും പിണങ്ങിയും .. 
നൂറു കൂട്ടം ഉദാഹരണങ്ങളില്‍ അവള്‍ മുങ്ങിത്തപ്പി.... .

ഒടുവില്‍ വൃദ്ധസദനത്തിന്‍റെ  പടിവാതിലില്‍ 
ചര്‍ച്ചകള്‍ക്ക് വിരാമമായി .
ഇന്ന്, വൃദ്ധരായ ഇരു ജന്മങ്ങള്‍ക്ക്  
ജീവിതത്തിന്‍റെ അവസാന ദിവസമാണ് .
മറ്റൊരു കൂട്ടര്‍ക്ക് പുതു ജീവിതത്തിന്‍റെ ആരംഭവും.

അഭയം നല്‍കേണ്ട കൈകള്‍ നിര്‍ദ്ദയം 
ജീവിത സന്ധ്യയില്‍ കനല്‍ കോരിയിട്ടപ്പോള്‍
വിമ്മിക്കരയുവാന്‍ പോലും കഴിയുവാനാവാതെ 
കണ്ണീരു തീര്‍ന്നവര്‍  മകനെ ആളാക്കിയതോ
ജീവിതത്തില്‍ ചെയ്ത മഹാപാപം ...!

പിന്‍സീറ്റില്‍ അപ്പോഴും ആസന്നമായ ഭാവിയോര്‍ത്ത് 
ഒന്ന് വിയര്‍ക്കാന്‍ പോലുമാകാതെ  
മരണമാണെങ്കിലും അതൊരുമിച്ചെന്നുറച്ച്
വൃദ്ധന്‍ ശുഷ്ക്കിച്ച കൈത്തലം കൊണ്ട് 
പ്രേയസിയുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു .. 

ഒന്നോര്‍ത്താല്‍ അവളുടെ വാദവും ശരിയാണ് 
വൃദ്ധര്‍ക്കല്ലാതെ വൃദ്ധസദനങ്ങള്‍ 
പിന്നെയാര്‍ക്ക് വേണ്ടി..? 

Monday 17 September 2012

തെറ്റ്

കുത്തുവാക്ക് കൊണ്ടും മനം മുറിയ്ക്കാമെന്നു 
കാണിച്ചു തന്നത് നീയാണ് ..
ജീവന്‍ കളയാതെയും കൊല ചെയ്യാമെന്ന് 
പഠിപ്പിച്ചു തന്നതും നീയാണ് ..

കഠിന ജീവിതം അറിഞ്ഞേകിയ മുറിവില്‍ 
അലിവ് പുരട്ടി നീ കനിഞ്ഞപ്പോള്‍ 
കലവറയില്ലാത്ത സ്നേഹത്തിന്
മറുവാക്ക് തേടിയില്ല ഞാന്‍ .. 

തിരക്കഥ തെറ്റിയ ജീവിതത്തില്‍ 
അല്ലലുകള്‍ തിരി മുറിയാതെ പെയ്തപ്പോള്‍ 
പറഞ്ഞതൊക്കെയും പതിരാക്കി മാറ്റി 
യാത്ര പറയാതെ പിരിഞ്ഞു നീ കാമുകി ..

മനസ്സ് നിറച്ചും സ്നേഹം തന്നതിന് 
ഒരിക്കലും മറക്കാത്ത ശിക്ഷ നല്‍കി 
നീ അലിവു കാട്ടിയപ്പോള്‍ 
മരിക്കാതെ പിടിച്ചു നില്‍ക്കാന്‍ 
കരുത്തു നല്‍കിയത് ആരായാലും 
മരിക്കുവോളം എന്‍റെ പ്രണാമം  .

ഇപ്പോള്‍ ഞാനെല്ലാമറിയുന്നു....
തെറ്റ് ചെയ്തത് ഞാനാണ് ...
എന്നെ സ്നേഹിച്ചവരെ കാണാതെ ,
ഞാന്‍ സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവിച്ചതും 
അത് തിരിച്ചറിയാന്‍ വൈകിയതും 
ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ..

Saturday 15 September 2012

സദയം ക്ഷമിച്ചാലും.....!

ഒരു കിടക്കയിലെങ്കിലും ഒന്നു പുണരാനാവാതെ   
രണ്ടു ധ്രുവങ്ങളില്‍ അകപ്പെട്ടവളുടെ  
കിടപ്പറയിലെ  ചുടു നിശ്വാസങ്ങള്‍ 
വിഷമൂറ്റാനാവാതെ വെറിമൂത്ത നാഗങ്ങളെ പോല്‍ 
തെരുവീഥികളില്‍ അലഞ്ഞു നടന്നു ...

എല്ലാം മറന്നു നിദ്രയെ പുല്‍കാന്‍ 
മാത്രകളില്‍ അഭയം തേടിയവള്‍ 
ചുവന്നു വീര്‍ത്ത കണ്‍പോളകളെ 
അമര്‍ത്തിയമര്‍ത്തി  തടവി 
കാലന്‍കോഴി കൂവുന്ന കാളരാത്രിക്ക്
ഉറക്കം വരാതെ കൂട്ടിരുന്നു ..

താലിച്ചരട്  തീര്‍ത്ത തടവറയില്‍  
പെയ്തൊഴിയാത്ത മോഹങ്ങള്‍ക്ക് ചിതകൂട്ടി 
നിരാശയായി ജീവിതം തളച്ചിട്ടവളെ 
ഉടഞ്ഞു തൂങ്ങി ഉലയാത്ത സ്വന്തം നഗ്നത 
പല്ലിളിച്ചു കാട്ടി പരിഹസിച്ചു..

പിന്നെ .....
കനലെരിയുമൊരു തീയണക്കാന്‍ 
മോഹമേഘങ്ങള്‍ക്ക് നിറഞ്ഞു പെയ്യാന്‍   
സ്വയം ഭ്രാന്തിയായി മാറിയവള്‍ 
തെരുവിന്‍റെ മാറിനെ ചവിട്ടി മെതിച്ചു... 

തെരുവില്‍ ...
ഒന്നും കിട്ടാതെ നിരാശരായി ചൂണ്ടയിട്ടവര്‍ക്ക് 
അന്നത്തേക്ക്‌ നിനച്ചിരിക്കാതെ ഒരു കോളടിച്ചു ..
അല്‍പ്പ നേരത്തിനകം ...
കനലണഞ്ഞു ചാരം മൂടി തണുത്ത മനസ്സുമായി 
അവള്‍ തിരികെ..... കിടപ്പറയിലേക്ക് ..

ഇനി ഒന്നുകൂടി പറയട്ടെ ..  
സദാചാരവാദികള്‍ സദയം ക്ഷമിച്ചാലും ...
   

Tuesday 11 September 2012

ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?


നിലയില്ലാ കടലില്‍ തേരോട്ടം നടത്തുവാന്‍
കപ്പല്  തീര്‍ത്തു വിദഗ്ധര്‍ നമ്മള്‍.,

അതിരില്ലാ മാനത്ത് കിളിയായി പറക്കുവാന്‍

വിമാനങ്ങള്‍ തീര്‍ത്തു മനുഷ്യര്‍ നമ്മള്‍......,

ഭൂമിയില്‍ സംഹാര താണ്ഡവമാടുവാന്‍    

ആയുധം തീര്‍ത്തതും മര്‍ത്യര്‍ നമ്മള്‍ ..

ഉറങ്ങുവാനാവാതെ ഘോരാന്ധകാരത്തില്‍ 

ദു:സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍ 
കരളിലോരിത്തിരി ശാന്തി നിറക്കുവാന്‍ 
ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?

Sunday 9 September 2012

തിരിച്ചറിവുകള്‍



വാക്കുകളുടെ മേളപ്പെരുക്കത്തില്‍
നമുക്ക് കൈവിട്ടു പോയത്
നമ്മുടെ വ്യക്തിത്തമാണ് .

ദുരഭിമാനത്തിന്‍റെ വേലിയേറ്റത്തില്‍ 
നമ്മള്‍ മറന്നു പോയത്
നമ്മളെത്തന്നെയാണ്.

കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍  
നാം കാണാതെപോയത്
നമ്മുടെ മക്കളുടെ ഭാവിയാണ്.     

ക്ഷമിക്കാനും പൊറുക്കാനും കഴിയാഞ്ഞ് 
പരസ്പരം ചെളി വാരിയെറിഞ്ഞപ്പോള്‍   
നമുക്ക് നഷ്ടമായത്
നമ്മുടെ തന്നെ ജീവിതമാണ്. 

ഒരേ തീയില്‍ ഒരേ കലത്തില്‍ 
വേവുന്ന നമുക്ക് 
തിരിച്ചറിവ് നഷ്ട്ടപ്പെട്ടത്‌ 
എവിടെയാണ്..?


Thursday 6 September 2012

സമര്‍പ്പണം.


പാഴ്ച്ചെടികളുടെ നാട്ടില്‍ മുല്ലപ്പൂ വിടര്‍ത്താന്‍ 
ചത്വരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പി ച്ചവര്‍ക്ക്...

നന്മ വിളയിച്ച മത ഗ്രന്ഥങ്ങള്‍ക്ക് 
ക്രൂരതയുടെ വ്യാഖ്യാനങ്ങള്‍ ചമച്ച് 
വേട്ടയാടപ്പെട്ട നിരാലംബരായ സഹജീവികള്‍ക്ക് ..

മനുഷ്യനെ സൃഷ്ട്ടിച്ച ദൈവത്തെ കബളിപ്പിച്ച്‌
തൊട്ടാല്‍ കുളിക്കേണ്ട മനുഷ്യരെയുണ്ടാക്കി 
മതിമറന്നവര്‍ക്ക്നേരെ അഗ്നിയായ് ജ്വലിച്ചവര്‍ക്ക്...

ജനിച്ച നാട്ടില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക്
സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം പകര്‍ന്നേകാന്‍
പടനിലങ്ങളുടെ കനല്‍പ്പഥങ്ങളില്‍    
എരിഞ്ഞുതീര്‍ന്നു വഴികാട്ടിയായവര്‍ക്ക്....

എല്ലാരുമൊന്നെന്ന സുന്ദരസ്വപ്നത്തിന് 
ദരിദ്രനും ധനികനുമില്ലാത്ത ലോകത്തിന്
പരിശ്രമിച്ചു പരാജയപ്പെട്ടു മണ്‍മറഞ്ഞവര്‍ക്ക്... 

ഒന്നിനുമാകാതെ  സ്വപ്നം കാണാന്‍  വിധിക്കപ്പെട്ട 
ഈയുള്ളവന്‍റെ സമര്‍പ്പണം...!      

Monday 3 September 2012

സ്നേഹത്തിന്‍റെ അര്‍ത്ഥം

നെഞ്ചിടിപ്പിന്‍റെ  താളം നിലക്കുവാന്‍ 
കാതോര്‍ത്തിരിക്കുന്നുണ്ടാരോ ..
സിരകളില്‍ തണുപ്പിരച്ചെത്തുന്ന
നേരം നോക്കിയിരിപ്പതാരോ ..

എല്ലാറ്റിനും  മേലെ എന്നെയാണിഷ്ടം 
എന്ന് നീ ചൊല്ലുവതു സത്യമെങ്കില്‍ 
കൂട്ടിനു പോരുവാന്‍ ക്ഷണിച്ചിടാമോ
നിന്നെ മരണത്തിലെക്കിന്നെന്‍റെ  കൂടെ ..?

എന്നെക്കുറിച്ചോര്‍ത്തു സഹതപിക്കേണ്ട 
പുരികം വളച്ചു നീ പുച്ഛിച്ചിടെണ്ട  
അറിയുന്നു ഞാനീ പൊള്ളയാം സ്നേഹത്തിന്‍ 
കള്ളം പൊതിഞ്ഞ വാക്കുകള്‍ക്കര്‍ത്ഥം..
 എല്ലാറ്റിനും മേലെ എല്ലാര്‍ക്കുമിഷ്ടം 
സ്വന്തം ജീവന്‍ തന്നെയല്ലോ ..!

Saturday 1 September 2012

വിരഹം


കാലം ചതിക്കുഴി കുത്തിപ്പിരിച്ചു
കടലിന്‍റെ ഇരുകരെയാക്കിത്തിരിച്ചു
കാണുവാനാവാതെ കേണു നിരന്തരം
വിധിയെ ശപിച്ചും പഴിച്ചും ഞാനെന്നും ..

കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍

കദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ  
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം .

കണ്ണേ കരിമിഴി കാണാതുറങ്ങുവാന്‍

കഴിയാത്ത നാളുകളെത്ര പൊലിഞ്ഞു പോയ്‌
കാഴ്ച മറഞ്ഞെന്നാല്‍  കനവുകള്‍ മായുമോ
കരിന്തിരി കത്തി ഒടുങ്ങുമോ സ്നേഹം ?

കാത്തിരിക്കാന്‍ പറഞ്ഞൊടുവില്‍  നീയും പ്രിയേ
 

കാണുവാനാവാത്ത ദൂരത്തു മായുമോ
നിന്‍ ചാരത്തണയുവാന്‍ വെമ്പുമെന്‍ ചിത്തം
ചിതയിലടക്കി മറയുമോ നീയും  ?

Friday 31 August 2012

മരണനേരം


മരം വെട്ടി മല ചുട്ടു,
മഴ വറ്റി പുഴയൊട്ടി
കുടിവെള്ളം മുട്ടി ,
ഗതികെട്ട നമ്മളെ
കുഴിവെട്ടി മൂടാന്‍ സമയമെത്തി .

ദയ വറ്റി ,കലി മുറ്റി
പട കൂട്ടി ,തലവെട്ടി
പിടിവിട്ട നമ്മളെ
ചുടുകാട്ടിലടക്കാന്‍ നേരമെത്തി.

Wednesday 29 August 2012

നിള

നിള.....
വരള്‍ച്ചയുടെ തേങ്ങലുകള്‍
കരളില്‍ സൂക്ഷിച്ച്
ഇടവവും കര്‍ക്കിടകവും പെയ്തു തീര്‍ന്നിട്ടും
ഇനിയുമൊരു പേമാരിക്കായി
വെറുതെ കാത്തിരിപ്പവള്‍....

നിറ വര്‍ഷത്തിലെങ്കിലും
ഉന്മാദത്താല്‍ കലങ്ങിമറിയാന്‍
ഒരിക്കലെങ്കിലും കഴിയുമെന്നോര്‍ത്ത്
പ്രതീക്ഷയോടെ നോമ്പ് നോറ്റിരപ്പവള്‍.....

മെലിഞ്ഞുണങ്ങി മരിക്കുമ്പോഴും
തന്‍റെ നെഞ്ചു ചുരണ്ടിയെടുക്കുന്നവരെ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ
മൂകം വിലപിക്കുന്നവള്‍.....

ഞാറ്റുവേലകളെ  പിഴുതെറിഞ്ഞ്
ൠതു ഭേദങ്ങള്‍ നില മറന്നാടിയിട്ടും
പശ്ചാത്തപിക്കാത്ത മനുഷ്യകുലത്തിന്‌
നിളേ........നിന്നേക്കുറിച്ചോര്‍ക്കാന്‍
എവിടെയുണ്ട് നേരം..!

Monday 27 August 2012

മുന്നറിയിപ്പ്

വെളുക്കും വരെ പുലയാടി തളര്‍ന്ന
പരമോന്നത കോടതിയിലെ ന്യായാധിപന്‍
ഉപജീവനത്തിന് ഉടുമുണ്ടഴിച്ചവളെ
ആജീവനാന്തം തടവിനു ശിക്ഷിക്കുമ്പോള്‍ ...

പകലന്തിയോളം യാചിച്ചു തളര്‍ന്ന്
കിടത്തിണ്ണയില്‍ അഭയം തേടിയ ബാലിക
ഉന്മാദലഹരിയില്‍ കാമവെറി പൂണ്ടാവരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ...

ജീവിതാത്തിന്റെ മൂന്നിലൊരു ഭാഗം
പാഠപുസ്തകങ്ങളില്‍  ഹോമിച്ചവര്‍
പണമില്ലാത്തത് കൊണ്ട് മാത്രം
തൊഴിലിടങ്ങളില്‍ നിന്ന്
നിഷ്കരുണം ആട്ടിയോടിക്കപ്പെടുമ്പോള്‍ .....

ജന്മദേശത്തെ  സ്വന്തം മാതാവിനെ പോലെ
സുരക്ഷിതമായി സംരക്ഷിക്കേണ്ടവര്‍
മുപ്പതു വെള്ളിക്കാശിന് രാജ്യശത്രുക്കള്‍ക്ക്
അടിയറവെച്ചു സുഖിക്കുമ്പോള്‍ ...

പ്രകൃതിയെ നശിപ്പിച്ച്
കാല ചക്രങ്ങള്‍ മാറ്റിമറിച്ച്
വിളനിലങ്ങളില്‍ തരിശു പാകിയവര്‍
മണിമന്ദിരങ്ങളില്‍ സസുഖം വാഴുമ്പോള്‍ ...

നിരാലംബരായി കേഴുന്നൊരു ജനത
ആശ്രയത്തിനായി അലറിക്കരയുമ്പോള്‍
അനങ്ങാതിരുന്നു ദിവാസ്വപ്നം കാണുവോര്‍
അറിയുക .നിങ്ങള്‍ക്ക് മേലെ പറന്നുയരും
എല്ലാം ഭാസ്മമാക്കിടുമൊരു  കഴുകന്‍റെ നിഴല്‍ ...

Sunday 26 August 2012

സുഖനിദ്ര

ഭൂമിയില്‍ മഴ പെയ്യാത്തതും
തിന വിളയാത്തതും
തിന്മ വിളഞ്ഞതും
ഞാനറിഞ്ഞതേയില്ല  .

തെരുവില്‍ ചോര പടര്‍ന്നതും
ഉടുമുണ്ട് പൊക്കി നോക്കി
മതമറിഞ്ഞു  മനുഷ്യനെ ഹനിച്ചതും 
ഞാനൊട്ടുമറിഞ്ഞതേയില്ല . 

കാട് കരിച്ചതും
മല കുഴിച്ചതും
പുഴ വരണ്ടതും
ഒന്നും ഞാനറിഞ്ഞതേയില്ല.

അമ്മയുടെ ചൂട് പറ്റി
ആ ചിറകിന്നടിയില്‍
സുഖ സുഷുപ്തിയിലായിരുന്നല്ലോ   
ഞാന്‍ ......

Friday 24 August 2012

മെഴുകുതിരി

എന്‍റെ മധുമൊഴിയുടെ
നേര്‍ത്ത കുറുകലിലായിരിക്കണം
നിന്‍റെ മിഴികള്‍ പാതിയടഞ്ഞത്  ...

എന്‍റെ കൈവിരലുകളുടെ
നനുത്ത തലോടലിലായിരിക്കണം
നീ മയങ്ങിപ്പോയത് ..

കനലുകളെക്കാള്‍ ചൂടുള്ള
നിശ്വാസത്തിലായിരിക്കണം
പിന്നെ നീ വീണ്ടും ഉണര്‍ന്നത് ..

ഇഴുകിച്ചേരലിനു മുന്‍പ്
നിന്‍റെ കണ്ണുകള്‍ നിറയുന്നത്
ഞാനറിഞ്ഞെങ്കിലും
നിറഞ്ഞ കണ്ണുകള്‍ ആനന്ദത്തിന്‍റെ
തിരു ശേഷിപ്പുകളാണെന്ന്
ഞാന്‍ കരുതി ..

ഇപ്പോള്‍ ഞാനറിയുന്നു സഖീ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ,
എന്നെ പിണക്കാനാവാതെ
നീ സ്വയമൊരു മെഴുകുതിരിയായി
ഉരുകിത്തീരുകയായിരുന്നുവെന്ന്..

ഇത്രമാത്രം സ്നേഹം നീ
ആരും കാണാതെ ഒളിച്ചു വെച്ചത്
ഞാനറിയാതെ പോയല്ലോ ...

Wednesday 22 August 2012

അച്ഛന്‍റെ മോന്‍


അവന്‍റെ  വാക്കും നോക്കുമെല്ലാം
അച്ഛനെ പോലെ ആയിരുന്നു
താളത്തില്‍ കൈ രണ്ടും വീശി
അല്‍പ്പമൊന്നാടിയുള്ള  നടത്തം
താനേ സംസാരിക്കും പ്രകൃതം
തികച്ചും അവന്‍ അവന്‍റെ അച്ഛനെപ്പോലെ ..

ക്ഷോഭം കൊണ്ട് ഉരുകിയോലിക്കുമ്പോഴും

ശാന്തമായി പ്രതികരിച്ചപ്പോള്‍ 
ആശ്ചര്യത്തോടെ ഞങ്ങള്‍ പറഞ്ഞു
അവന്‍ ശരിക്കും അച്ഛന്‍റെ മോന്‍ തന്നെ..

കണ്ണിലെ തിളക്കവും മൂക്കിന്‍റെ ചന്തവും

തലമുടി കോതുന്ന  രീതിയും കണ്ട്
മൂക്കത്ത് വിരല്‍ വെച്ച് ഞങ്ങള്‍ ചൊല്ലി
ഇവന്‍ ഇവന്‍റ ച്ഛനെ  പോലെ തന്നെ ..

എന്തോന്ന് ചെയ്താലും അച്ഛനെപ്പോലെ,

കേട്ടു മടുത്തൊരു നാളിലവന്‍   
ഒരു മുഴം കയറില്‍ ഒടുങ്ങിയപ്പോള്‍
അത്ഭുതം  കൂറി ഞങ്ങള്‍ ചൊല്ലി
ഇവനാണ് അച്ഛന്‍റെ മോന്‍..
മരണവും അച്ഛനെപ്പോലെ തന്നെ....

Sunday 19 August 2012

എട്ടുകാലി

പാപത്തിന്‍റെ ശമ്പളം മരണമാണെങ്കില്‍
നീ എന്നേ മരിച്ചവളാണ്......
ശാപത്തിന്‍റെ പ്രതിഫലം നരകമാണെങ്കില്‍
നീ എന്നേ 
നരകത്തിലുമാണ് .  

മായ്ക്കാന്‍ കഴിയാത്ത കടും വര്‍ണ്ണങ്ങളില്‍

നീയെഴുതിയ പ്രണയ  ചിത്രങ്ങള്‍
മനസ്സിനകത്ത് മങ്ങലേല്‍ക്കാതെ ഇപ്പോഴുമുണ്ട് 
മഞ്ഞയും പച്ചയും ചുവപ്പും പിന്നെ
പേരറിയാത്ത വര്‍ണ്ണങ്ങളും കൂടിക്കുഴഞ്ഞ്
എനിക്ക് മനസ്സിലാകാത്ത നിറക്കൂട്ടുകളായി ..

വാക്കുകളില്‍ തേനും പാലും  പുരട്ടി

ലഹരിയില്‍ മുങ്ങിയ ദിനരാത്രങ്ങളില്‍
നീ മൊഴിഞ്ഞ വാക്കുകളത്രയും പിന്നെ 
പേക്കിനാവുകളിലെ അട്ടഹാസങ്ങളായി..

കരളിലെക്കൊരു കുട്ട  കനല്‍ കുടഞ്ഞിട്ട്

മനസ്സിന്‍റെ മുറിവുകളില്‍ മുളക് പൊടി തേച്ച്
മറ്റൊരു പുതിയൊരു  തേന്‍ കൂട് തേടി നീ
യാത്രാമൊഴി മോഴിപോലുമില്ലാതെ പടിയിറങ്ങി .

ജീവിത സായന്തനത്തിലിന്നു ഞാന്‍ നിന്നെ

മരണക്കിടക്കയില്‍ നിന്ന് ഞാന്‍ നിന്നെ
മനം പൊട്ടി ശപിക്കട്ടെ , പെണ്‍വര്‍ഗ്ഗമെന്നും
തൊട്ടാലൊട്ടും വലകെട്ടി ഒട്ടും 
മുട്ടില്ലാതിര തേടും എട്ടുകാലി...  

Saturday 18 August 2012

പാണന്‍റെ പാട്ട്

ഇതൊരു പാണന്‍റെ പാട്ടാണ് .  
രക്തം കൊണ്ട് ചിത്രം വരച്ച്
തലയുരുട്ടി പകിട കളിച്ച് 
ആര്‍ക്കോ വേണ്ടി മൃത്യുവെ പുല്‍കി
സമാധിയടഞ്ഞവരുടെ പാട്ട് .

ഇതൊരു പാണന്‍റെ പാട്ടാണ്

പകയുടെ പൊന്‍ പണക്കിഴിക്ക്
ജീവിതം ബലി കൊടുത്ത്
ചുരിക തലപ്പില്‍ എരിഞ്ഞു തീര്‍ന്ന
ചേകവരുടെ പടപ്പാട്ട് .

ഇതൊരു പാണന്‍റെ പാട്ടാണ്

കരവാളിന്‍ തലപ്പ്‌ കൊണ്ട്
മധുര സ്വപ്നങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് പൂശിയ
യോദ്ധാവിന്‍റെ പൊലിപ്പാട്ട്.

ഇതൊരു പാണന്‍റെ പാട്ടാണ്

സ്വന്തമല്ലാത്ത ജീവിതത്തിന്
വാടകക്കൊരു ശരീരം നല്‍കിയ
ദൈവത്തോടുള്ള രോഷത്തിന്‍റെ
അടങ്ങാത്ത  പകപ്പാട്ട് .

Wednesday 15 August 2012

ഞാനീ വിളക്കൊന്നണച്ചോട്ടെ....

ഞാനീ വിളക്കണക്കാം 
വിഹ്വലതകളുടെ വിഹായസ്സിലേക്ക് നോക്കിയിരിക്കാന്‍ 
വെണ്ണിലാവും വെട്ടവുമില്ലത്ത രാത്രികളാണ് നല്ലത്...
 
വിലങ്ങുവെച്ച  സ്വാതന്ത്ര്യത്തെ കുറിച്ച് 
വില്‍ക്കാന്‍ വെച്ച സ്ത്രീത്വത്തെ കുറിച്ച് 
വെറുതെ ചിന്തിച്ചിരിക്കാന്‍ നല്ലത് 
വാനമ്പാടിയും മിന്നാമിനുങ്ങുമില്ലാത്ത രാത്രികളാണ് 

വിലാപങ്ങളുയരുന്ന ശവപ്പറമ്പുകളില്‍ 
വിളറിയ മുഖത്തോടെ ചിലര്‍ 
വിധിയെ പഴിക്കും മറ്റു ചിലര്‍ 
വ്യസനം നടിക്കുന്ന ചിലരോടൊപ്പം 
വിലയില്ലാത്ത ബന്ധങ്ങളെക്കുറിച്ച് 
വ്യര്‍ത്ഥമാകും സ്നേഹത്തെ കുറിച്ച് 
വ്യാകുലപ്പെടുന്ന പരേതന്‍ ..
വെറുതെയാണെങ്കിലും ചിന്തിച്ചിരിക്കാന്‍ നല്ലത് 
ഇരുട്ട് കട്ടപിടിച്ച രാത്രികളാണ് ..

നിനക്ക് വേണ്ടി ജനിച്ചതെന്ന് ചൊല്ലി 
ഹൃത്തടം കവര്‍ന്നെടുത്തവള്‍  
,മറ്റൊരാള്‍ക്ക് പായ വിരിച്ച്
മനം നിറഞ്ഞ് മദിക്കുമ്പോള്‍ 
ഹൃദയം പൊട്ടിക്കരയുന്നവര്‍ക്കായി 
ഞാനീ വിളക്കൊന്നണച്ചോട്ടെ....     

Monday 13 August 2012

ആശങ്കകള്‍

നിരാലംബരായ കര്‍ഷകരുടെ
നിരാശവിളയും പാടങ്ങളിലുയരും
നിശ്വാസങ്ങളുടെ ചുടുകാറ്റില്‍
ഉരുകിയോലിക്കുന്നത്
അധ്വാനിക്കാതെ സമ്പാതിക്കുന്നവന്‍റെ
കുമിഞ്ഞു കൂടുന്ന ദുര്‍മേദസ്സല്ലെന്നോ ?.

വെള്ളവും വായുമണ്ഡലവും ദൈവം
നല്‍കിയനുഗ്രഹിക്കാത്തത് കൊണ്ടിത്രനാളും
കന്യകാത്വം സൂക്ഷിച്ച  അന്യ ഗ്രഹങ്ങളുടെ
പാതിവ്രത്യം കവരുന്ന പാപികള്‍ക്ക്
പന്താടാന്‍ ഇനിയുമൊരു  ഭൂമിയോ ? .

സ്വന്തം പ്രയത്നം കൊണ്ട് സര്‍വ്വം നേടിയെടുത്ത്  
സ്വയം നശിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക്
പുണ്യ പുരാണത്തിലെ പടു വിഡ്ഢിയാകും
ഭസ്മാസുര ജീവിതം ഗുണപാഠമല്ലെന്നോ ?     

Friday 10 August 2012

മരണത്തിലേക്കുള്ള യാത്ര


ശൂന്യതയില്‍ നിന്ന് ചുരണ്ടിയെടുത്ത
കാഴ്ചകള്‍ക്ക് മിഴിവ് പോരാ
ദുഖ ശിലയില്‍ കൊത്തിയെടുത്ത
ജീവിതത്തിനു തെളിമയും ..

ഇന്നീ അന്ധകാരപ്പെരുമയില്‍ നിന്ന്

ദൂരെയാരോ കത്തിച്ചു വെച്ച
അലിഞ്ഞു തീരും മെഴുകുതിരി വെട്ടം തേടി
മുടന്തി മുടന്തി ഒരു യാത്ര..!

കണ്ണീരു മെഴുകിയ വീഥിയിലൂടെ

വിധിയുടെ വിഷപ്പല്ല് തീണ്ടാതെ
മഴവില്ല് പാകിയ കിനാവുകളിലേക്ക്
വീണ്ടുമൊരു യാത്ര...

വര്‍ണ്ണ സ്വപ്നങ്ങളെ മാറോട് ചേര്‍ക്കാന്‍

സ്വര്‍ഗ്ഗത്തെക്കുള്ള യാത്രക്ക് മുന്‍പ് ,
ഒടുവിലെ  തുള്ളി ഊര്‍ജ്ജവും പൊലിച്ച്
ജീവിതത്തിന്‍റെ പച്ചപ്പിലേക്ക്
അവസാനമായി ഒരു യാത്ര ...!

ഒടുവില്‍ ......


ദൂരെയാരോ കത്തിച്ചു വെച്ച

അവസാന പ്രതീക്ഷാ മുനമ്പിലെ
മെഴുകുതിരി വെട്ടവും പൊലിയുന്നു.
ഇനി ശേഷിക്കുന്നത് ......
ഘോരാന്ധകാരത്തില്‍ തപ്പിത്തടഞ്ഞ്
മരണത്തിലേക്കുള്ള യാത്ര ...!

Wednesday 8 August 2012

ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..!

ചിതക്ക്‌ തീ കൊളുത്തും മുന്‍പ്
ഞാനൊന്ന്
പ്രാര്‍ത്ഥിക്കട്ടെ...
വായില്‍ അരിയും എള്ളും വെച്ചവര്‍ക്കായി
മുന്നാഴി കുത്തി ബലിയിട്ടവര്‍ക്കായി
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ ....

ഓര്‍മ്മകള്‍ ചരമ കോളത്തിലൊതുക്കി 
ആത്മ സംതൃപ്തിയടഞ്ഞവര്‍ക്കായി..
മരണക്രിയകള്‍ക്ക് ചെലവഴിച്ചത്‌
കൂട്ടിക്കിഴിച്ച്‌ സഹിച്ചവര്‍ക്കായി ...
തെക്കേ തൊടിയിലെ മാവ് വെട്ടിയതില്‍
അരിശം പൂണ്ട പേരക്കിടാങ്ങള്‍ക്കായി ..
ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..

വീതം വെപ്പിന്‍റെ  നാളുകളില്‍
സമ്പാദിച്ചു കൂട്ടാത്ത അച്ഛനെ ശപിച്ച്
ദുഖിക്കുന്ന മക്കളെയോര്‍ത്ത് ...
എല്ലാം ഉള്ളിലൊതുക്കി 
എന്‍റെ ചൂട് നഷ്ട്ടപ്പെട്ട് 
താങ്ങും തണലും നഷ്ട്ടപ്പെട്ട് ..
കരിന്തിരി കത്തിത്തീരുന്ന
നിലവിളക്കിന്‍ തിരി നാളത്തെയോര്‍ത്ത്
അവസാനമായി ഞാനൊന്ന് ..
ഞാനൊന്ന്
പ്രാര്‍ത്ഥിച്ചോട്ടെ ..!

Monday 6 August 2012

അന്ത്യാഭിലാഷം

പുലരിയുടെ വെളിച്ചക്കീറില്‍
പുഞ്ചിരിച്ച പൂക്കളുടെ
ചാരിത്ര്യം കവര്‍ന്നെടുത്ത്
പാലായനം ചെയ്തു കരിവണ്ടുകള്‍.

നാളുകള്‍ നാല് കരഞ്ഞു തീര്‍ത്ത്‌

കരിഞ്ഞുണങ്ങി മരിക്കും മുന്‍പ്
കൊഴിഞ്ഞു മണ്ണില്‍ വീഴും മുന്‍പ്
അറിയാതെ മോഹിച്ചു പൂക്കള്‍
അപരാധിയെങ്കിലും കരിവണ്ടുകളെ
അവസാനമായൊന്നു കാണാന്‍ .


Sunday 5 August 2012

സൌഹൃതം

മുമ്പേ ചിരിക്കുകയും
പിമ്പേ ചതിക്കുകയും
ചെയ്യുന്ന കൂട്ടുകാര്‍
ഈ സൌഹൃത ദിനത്തിന്‍റെ
മിഴിവാര്‍ന്ന അലങ്കാരം ..

വാക്കില്‍ വിഷം  പുരട്ടി
            
നോക്കില്‍ അസൂയ കൂട്ടി
ഒറ്റുകാരായി മറഞ്ഞിരിപ്പുണ്ട്‌
കൂട്ടുകാരായി ഒരു കൂട്ടം .

ചാരം മൂടിയ ഓര്‍മ്മകളുടെ

ഓരം ചേര്‍ന്ന് നടക്കവേ
എനിക്ക് വേണ്ടി കൂട്ടിരുന്ന്
എന്നെ ചതിച്ച കൂട്ടുകാര്‍ക്ക്
ഈ സൌഹൃത ദിനത്തിന്‍റെ സമര്‍പ്പണം...!

Thursday 2 August 2012

മാതൃപൂജ

ന്നും തിരിയാത്ത പ്രായത്തില്‍ നീയന്നും
ഒരമ്മയായ് മാറാന്‍ കൊതിച്ചിരിക്കാം ....
എന്‍ കുഞ്ഞെന്ന് ചൊല്ലിയൊരു  പാവയെ
നിന്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചിരിക്കാം ..

രക്തമൊരടയാളമായ്  മാറി നീ നിന്‍റെ
കൌമാര യാത്ര തുടങ്ങീടവേ 
കാന്തന്‍ ഒരാള്‍ വന്നു കൈ പിടിച്ചൂ
നിന്‍ സൗഭാഗ്യ ജീവിത വഴിത്താരയില്‍.

സ്വപ്‌നങ്ങള്‍ പൂത്തുമ്പി പോലെ പറന്നു നിന്‍
ജീവിത വാടി നിറഞ്ഞോരാ കാലം..
അന്നും നീ അറിയാതെ മോഹിച്ചിരിക്കും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

ഒരു കുഞ്ഞു തുടിപ്പായ് നിന്‍ അടിവയറ്റില്‍
ഒരു ചോരക്കട്ടയായ് ജീവന്‍ കുരുക്കവേ
ലോകം വെട്ടിപ്പിടിച്ചൊരു രാജ്ഞി നീ
എത്ര ആഹ്ലാദിച്ചു ആ ദിനത്തില്‍ .. ? 
 
ചവിട്ടും കുതിപ്പും കാരണം മറിച്ചിലും
നിന്നുദരത്തിനുള്ളില്‍ മുഴങ്ങീടവേ ..
എല്ലാം സഹിച്ചും നീ മോഹിച്ചിടും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

അമ്മയായ് തീര്‍ന്നോരാ നേരം നീയെത്ര
ഭാഗ്യവതീയെന്നോര്‍ത്തു പോയോ ?
ചോര തുടിക്കുമൊരു പൂമുഖം കണ്ടു നീ
വേദനയൊക്കെയും  മറന്നു പോയോ ?

ഉണ്ണാതെയുറങ്ങാതെ  പിന്നെ നീയെന്നും
ഉണ്ണിയെ ഊട്ടിയും ഉറക്കിയും നിത്യം
കൊച്ചു കണ്ണല്‍പ്പം നിറഞ്ഞെന്നാല്‍ പിന്നെ
നിനക്കാധി തീരില്ലയാ പുഞ്ചിരി കാണാതെ .

സങ്കടപ്പെരും തീയില്‍ വെന്തു നീ നിത്യം
നിന്‍ കുഞ്ഞിനെയാളാക്കാന്‍ പ്രാര്‍ത്ഥിച്ചു മൂകം
ഒന്നും മോഹിച്ചിരിക്കില്ല നീ സത്യം
നിന്നുണ്ണിതന്‍ ക്ഷേമമല്ലാതെ മറ്റൊന്നും .

സഹനത്തിന്‍ അവസാന വാക്ക് നീയമ്മേ
സ്നേഹക്കടലിന്‍ പൊരുളും നീയമ്മേ
കരുണതന്‍ ആഴക്കടലിലെ മുത്തെ
നമിക്കുന്നു നിന്നെ നിത്യവുമമ്മേ  ...

Sunday 29 July 2012

ഭൂമിഗീതം

തിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ..!

പൂവും മലകളും പുഴകളും ഭൂമിക്ക്
കനിവോടെ നല്‍കി കനിഞ്ഞതീശന്‍,അത്
 കണ്ടില്ലയെന്ന് നടിച്ചു മുടിക്കും
കാല്‍ചക്ര  ലാഭത്തിനായി മര്‍ത്യര്‍...!

എന്തിനീ ഭൂമിതന്‍ തായ് വേരറുക്കുന്നു 
എന്തിനീ ചൈതന്യ കാന്തി കെടുത്തുന്നു
യന്ത്രങ്ങളായ യന്ത്രങ്ങളൊക്കെയും  
എന്തിനീ മണ്ണിന്‍റെ ചങ്ക് തുരക്കുന്നു ?.

നന്നേ ചെറുപ്പത്തില്‍ നാം കണ്ട കാഴ്ചകള്‍
പൂക്കളും ശലഭങ്ങള്‍ പൂത്തുമ്പികള്‍
ഇന്നീ വെളിച്ചത്തില്‍ ഇത്തിരി കാണാന്‍
കിട്ടാകനികള്‍  പഴങ്കാഴ്ചകള്‍...!

കുളിര്‍ നീര് നല്‍കുന്ന അരുവികളൊക്കെയും
ഒരു തുള്ളി ചുരത്താതെ വരണ്ടു പോകും
താനേ നിലച്ചിടും തെന്നലും കുളിരും
തൂമഞ്ഞു തൂകുമീ മകരവും വര്‍ഷവും ..!

വര്‍ണ്ണങ്ങള്‍ മാത്രം പൂത്തു നിന്നീടുന്ന
പൂവാടി വാടി കരിഞ്ഞു പോകും
സ്വര്‍ഗ്ഗീയ സൌന്ദര്യം അലയടിച്ചീടും
സൌന്ദര്യമൊക്കെയും നിലച്ചുപോകും .

തെളിനീരു വറ്റി വരണ്ട നെല്‍പ്പാടങ്ങള്‍
കണ്ണീരു നല്‍കും കര്‍ഷകര്‍ക്കായ്
മിഴിനീരുണങ്ങിയിട്ടൊട്ടുമുണ്ടാകില്ല 
നേരം, സ്വസ്ഥം മയങ്ങീടുവാന്‍..!

നിശയിത് നീളം കുറഞ്ഞിരിക്കും
നിലാവിന്‍റെ ശോഭക്കും മങ്ങലേറ്റീടും
പുറം തൊലി കരിച്ചിടാന്‍ ഉതിര്‍ന്നു വീഴും  
വാനില്‍ നിന്നോരായിരം പുതുരശ്മികള്‍..!

ഇന്ന് നീ ചെയ്യും പാതകമൊക്കെയും
നാളെ നിന്‍ ജീവനെ കഴുവേറ്റിടും
അന്നു കരഞ്ഞു വിളിച്ചാലതു  കേള്‍ക്കാന്‍
ഭൂവിതിലാരും ശേഷിക്കയില്ല ..!   

മതിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ....!

Friday 27 July 2012

രക്ത സാക്ഷികള്‍.

രക്തസാക്ഷിക്ക് മരണമേയില്ല
നോവുമാ ഓര്‍മ്മയ്ക്കും മരണമില്ല .

ജന്മദിനത്തെക്കാള്‍ ചരമദിനങ്ങള്‍

ആഘോഷമാക്കിയ വീരപുത്രര്‍ പിന്നെ,
നിലപാടുകള്‍ തന്‍ നേടും തൂണായ് നിന്ന്
നിണമൂറ്റി  മണ്ണ് നനച്ചോരിവര്‍.

ജീവിതമൂറ്റിയെടുത്ത പ്രസ്ഥാനങ്ങള്‍

വാരി നിറച്ച കടും നിറത്തില്‍
തീപ്പൊരി ചിന്തും വാക്കിനു താഴെ
ഓര്‍മ്മപ്പെടുത്തലായ് മാറിയവര്‍ .

പ്രത്യയശാസ്ത്ര കറയുള്ള താളില്‍

ഒരിക്കലും തെളിയാത്ത അക്ഷരങ്ങള്‍ ഇവര്‍ ,
മനം നിറഞ്ഞെന്നും സ്നേഹിച്ചവര്‍ക്കായി
തന്‍ തനു പൊലിച്ചെന്നും  വെളിച്ചമായോര്‍.

രാഷ്ട്രീയ കോലങ്ങള്‍ പക കെട്ടിയാടി

പങ്കിട്ടെടുത്ത ജീവിതങ്ങള്‍ , ഇവര്‍
സമര മുഖങ്ങളില്‍ കനലായ് ജ്വലിച്ചു
അമരത്തം നേടിയ പടയാളികള്‍ .

നേരിന്‍റെ ,നെറിയുടെ ഗോപുരം തീര്‍ത്തവര്‍

പോരിന്‍റെ തളരാത്ത വീര്യം സൂക്ഷിച്ചവര്‍,
പാരിന്നു മോചന മാര്‍ഗ്ഗം തിരഞ്ഞു
ചാരമായ് തീര്‍ന്നവര്‍ ചാവേറുകള്‍ .

കാട്ടാള നീതിക്ക് കഴുത്തു നീട്ടീടാതെ

പട്ടാള നിയമത്തിന്നടിമപ്പെടാതെ
മുഠാളന്‍മാര്‍ക്കെതിരായി എന്നും
ചാട്ടവാര്‍ വീശി ചരിത്രം രചിച്ചവര്‍.

ചിതലരിച്ചിന്നും ചില്ലിന്‍റെ കൂട്ടില്‍

വരകളായ് മാറിയ നിറദീപങ്ങള്‍ ,ഇവര്‍
വീരരാം  രക്ത സാക്ഷികള്‍, ധീരരാം  ഷഹീദുകള്‍,
മരണത്തിനതീതരാം ശൂര ബാലിദാനികള്‍ ..!

Monday 23 July 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


Wednesday 11 July 2012

വിട പറയുന്ന വസന്തങ്ങള്‍.

വിട പറയുമോരോ വസന്തങ്ങള്‍ ഗ്രീഷ്മങ്ങള്‍
വില മതിച്ചീടാനാവാത്ത സൗഹൃതങ്ങള്‍..
വിധിയഴിഞ്ഞാടിടും വില പേശിടും
വിടര്‍ന്നിടും കൊഴിഞ്ഞിടും പൂ മൊട്ടുകള്‍... .!

ആഗ്രഹിക്കുന്നോരോ സൌഭാഗ്യങ്ങള്‍ , നമ്മള്‍ ,

ആരറിഞ്ഞീടുമതിന്‍ ശേഷിപ്പുകള്‍ .!   
അര്‍ഹിക്കാത്തതെന്നറിഞ്ഞീടുകില്‍ പോലും
ആശിക്കുന്നതിന്‍മേലെ  മൂഡര്‍ മര്‍ത്യര്‍.

അലയോടുങ്ങാത്തതീ ജീവിതമെങ്കിലും

ആരും മോഹിക്കുകില്ലതൊട്ടും,
അണയുവാന്‍ നേരമണെഞ്ഞെന്നാകിലും  
അതറിയാതെ ചിരിക്കുന്നു നമ്മള്‍ മര്‍ത്യര്‍ ...!

തെറ്റുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കില്ലയൊട്ടും

തേങ്ങുമൊരു നാളില്‍  അതോര്‍ത്തെന്ന സത്യം ..!
താനെയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കണം
തെളിയുന്ന മരണത്തിന്‍ കൈരേഖകള്‍..!

അധമ മോഹങ്ങള്‍ക്കു കടിഞ്ഞാനിടാനൊട്ടും

അഭ്യാസിയല്ല നമ്മളാരും പക്ഷെ ,
അറിയാതെ ചെയ്യുമീ തെറ്റുകള്‍ക്കല്‍പ്പം
അലിവോടെ മാപ്പോന്നപേക്ഷിച്ചിടാം .


Thursday 5 July 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Monday 2 July 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

Sunday 1 July 2012

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..? 

എന്‍റെ ദുഃഖം.

ജീവിത മത്സരത്തില്‍ നിന്നോടോടി തോറ്റ
നിന്‍റെ ദുഖങ്ങള്‍...
നിന്‍റെ തലയ്ക്കു മീതെ കൂട് കൂട്ടും .
പരാജിതന്‍റെ വിലക്കപ്പെട്ട
പഴം തിന്നാന്‍ നിന്നെ നിര്‍ബന്ധിക്കും ....
നിന്‍റെ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് മുകളില്‍
ജരാ നര ബാധിച്ച മോഹങ്ങള്‍ക്ക് മീതെ
ചമ്രം പടിഞ്ഞിരുന്നു ഭക്തിയോടെ
ഈശ്വര നാമം ജപിക്കും ..
കൂരിരുട്ടിലെ ദീപാങ്കുരങ്ങള്‍ പോലെ
തെളിയുന്ന സന്തോഷത്തെ ഊതിക്കെടുത്തും ...

നിന്നോടോടി തോറ്റ നിന്‍റെ ദുഖം
നിന്‍റെ മരണം വരെ നിന്നെ പിന്തുടരും ....!
എന്‍റെ ദുഃഖം എന്നെയും..

Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?