Thursday 5 January 2017

പെരുങ്കള്ളന്‍

കാറ്റിനെപ്പോലൊരു കള്ളനെ 
ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല 
അരയത്തിപ്പെണ്ണിന്‍റെ അളകവും 
അയയില്‍ ഉണക്കാനിട്ട കളസവും 
ഒരു പോലെ തലോടുന്നവന്‍...  

ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍ 
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്  
കണ്ണില്‍ മണ്ണ് വാരിയിട്ട്   
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍... 

കാറ്റുപായയിലൂതിയൊരു 
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ 
കൊലവിളി നടത്തുന്നവന്‍ 
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും 
കുംഭത്തില്‍ വെയിലൊനൊപ്പവും 
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍... 

ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും 
പിണങ്ങുമ്പോള്‍ പണി തന്നിട്ടും 
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും 
ഒരുപോലെയെന്നു കരുതുന്നവന്‍...

മുരളിയിലൂതി കൊതിപ്പിച്ചും  
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും 
വിളയാടിത്തിമിര്‍ക്കുന്നവന്‍... 
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!   

No comments:

Post a Comment