ഒറ്റയ്ക്ക് ഇരിക്കുമ്പോൾ
ഞാനൊരു പെരും കള്ളനാകുന്നുണ്ട്
അവളുടെ കണ്ണിലെ പരൽ മീനുകളെ
അവൾ പോലുമറിയാതെ
കട്ടെടുക്കാൻ തോന്നുന്നുണ്ട്
ചില നേരങ്ങളിൽ
ഞാനൊരു അസൂയാലുവാകുന്നുണ്ട്
അവളുടെ കുറുനിരമുടിയിഴകളിൽ
തെന്നിക്കളിക്കുന്ന ഇളം കാറ്റിനെ
കല്ലെടുത്തെറിയാൻ തോന്നും പോലെ
ഏകാന്തത തിന്നു മടുക്കുമ്പോൾ
ചിലപ്പോൾ ഞാൻ
കോപാകുലനാകുന്നുണ്ട്
അവളുടെ ചുണ്ടിലെ ചെമ്പരത്തിപ്പൂക്കൾ
പറിച്ചെടുക്കാൻ തോന്നും വിധം
ചിലതോർത്തു പോയാലെനിക്ക്
കഠിനമായ പുച്ഛം തോന്നുന്നുണ്ട്
അവളുടെ കവിളിലേ സിന്ദൂര കാന്തി
കവർന്നെടുത്തു സ്വന്തമാക്കിയ
അസ്തമയ സൂര്യനോട്..
ഞാനെന്താണ് ഇങ്ങനെയെന്നല്ലേ..?
ഒരാൾക്കൊരാളോടുള്ള സ്നേഹം
വിടർന്നാലൊരിക്കലും കൊഴിയാത്ത
ഭ്രാന്ത് പൂക്കുന്ന കാട്ടുമരങ്ങളാകുമ്പോൾ
ഞാനിങ്ങനെയല്ലാതെ പിന്നെ
എങ്ങനെയാകാൻ..?




