Sunday, 12 July 2026

ആശാനിര്‍ഭരം

തോഴി ഈ പാതിരാ നേരത്തിതെന്തേ

തന്നേ മറന്നങ്ങിരിപ്പൂ 

മനോവ്യഥകളിൽ മുങ്ങിയിരിപ്പൂ 

താരും താരകളൊക്കെ ഉറങ്ങീട്ടും

താൻ കണ്ണ് ചിമ്മാതിരിപ്പൂ

ഇതാരെ കാത്തിട്ടിരിപ്പൂ...


തങ്കത്തളിക പോൽ അമ്പിളി മേലെ 

തിളങ്ങുന്നു പാലൊളിപ്പൂ വിതറി 

താഴെ ഒരു കിളി രാക്കിളി പാടുന്നു 

താരിളം ചില്ലയിൽ ഏകയായി 


എന്തോർത്തു വേദന തിന്നു നീയിങ്ങനെ 

നിദ്രയെ പുൽകാതിരിപ്പൂ 

നെഞ്ചകം തിങ്ങും നോവുറഞ്ഞെന്തിനീ 

യാതനയേറ്റം സഹിപ്പൂ.... 


ദൂരെ വീഥി തന്നറ്റത്തൊരാളുണ്ടോ 

നിലാവിൽ തിളങ്ങുന്ന തലപ്പാവിതൊന്നുണ്ടോ 

തോഴൻ അവൻ വന്നു ചേരുന്നതും നോക്കി

ദൃഷ്ടി എത്തും വരേയ്ക്കും തിരഞ്ഞിട്ടും 

കഷ്ടം അവൻ മാത്രമില്ലയല്ലോ 

ദുഷ്ടൻ അവനിത്ര മോശമെന്നോ 


വന്നു ചേരുകിലിന്നു നീ തോഴീ 

ചെന്ന് ചാരത്തിരിക്കവേണ്ടാ,

നിന്നെ മൂടും കരങ്ങളാൽ പുൽകുവാൻ 

നീയൊട്ടും സമ്മതം നൽക വേണ്ടാ... 


കത്തുന്നലങ്കാര ദീപങ്ങൾ വേണ്ട, 

കുത്തുവിളക്കെടുത്താനയിക്കേണ്ടാ ,

ചിത്തം ആമോദമാലെ തുളുമ്പേണ്ട,

ഇത്തിരി കെറുവെടുത്തണിയാൻ മടിക്കേണ്ട.


ആണുങ്ങളൊക്കെയും ഇങ്ങനെയോ 

കാണുമ്പോൾ മാത്രമേ സ്നേഹമുള്ളോ 

കാലം കറങ്ങി തിരിഞ്ഞെത്ര പോയാലും 

കരളു പൊള്ളാത്തൊരു കൂട്ടരെന്നോ..??


വന്നിടും വല്ലഭൻ വൈകിയെന്നാകിലും 

വല്ലാതെ വേപധു തൂകിടേണ്ട 

നാളെ വെളിത്തിട്ടിരുട്ടുമ്പോൾ വന്നിടും 

അത്രയ്ക്ക് നിർദ്ധയനല്ല കാന്തൻ !

Sunday, 21 June 2026

പൊന്നേ ഉറങ്ങുറങ്ങൂ....

 


ഉണ്ണീ ഉറങ്ങുറങ്ങു 

പൊന്നേ ഉറങ്ങുറങ്ങു 

വർണ്ണ കിനാ കണ്ണിലായ് 

കുന്നോളം കണ്ടുറങ്ങു....


ചന്തമെഴുന്നൊരന്തി 

ഇന്ദുകലയും കൂടി 

മന്ദാര പൂ വിടർത്തും 

ചെന്താരം നിറഞ്ഞ ഭംഗി ! 


അല്ലീയുറങ്ങുറങ്ങു അച്ഛന്റെ 

മല്ലിപ്പൂ മുത്തുറങ്ങൂ 

അല്ലലില്ലാ പുലരീ -വിടരാന്‍ 

മുല്ലപ്പൂ മൊട്ടുറങ്ങൂ....


അംബരം മുട്ടോളമീ , നൊമ്പരം 

നെഞ്ചകം തിങ്ങി വിങ്ങി 

അമ്പിളിപ്പൂവുറങ്ങാൻ , പൊന്നേ 

അച്ഛനെ കേട്ടുറങ്ങൂ...


തായയില്ലാത്തോരല്ലല്‍ നിന്നെ 

തെല്ലുമുലച്ചിടാതെ 

താതനാം ഞാനില്ലേ , കൂടെ 

കുഞ്ഞേ ഉറങ്ങുറങ്ങൂ.....

Sunday, 24 May 2026

ഞാൻ തുറന്നിടുന്ന ജനാല


 നീയെന്താണ്  ഇങ്ങനെ എന്ന ചോദ്യങ്ങൾ 
കാറ്റിനൊപ്പം ഉള്ളിലേക്ക് കടന്നു വരുന്ന ജനാലകൾ 
ഞാൻ ആദ്യമേ അടച്ചിട്ടുണ്ട്. 

നിലയ്ക്കാത്ത ഓരിയിടലുകളും 
നീതിയല്ലാത്ത തണുപ്പും 
നുഴഞ്ഞു കയറുന്ന പഴുതുകൾ 
അങ്ങേയറ്റം ഭദ്രമാക്കിയിട്ടുണ്ട് 

ഓർമ്മകളിൽ കനലുകൾ കോരിയിടുന്ന ചിന്തകൾ,
പാതിയുറക്കത്തിലെ ഭയപ്പെടുത്തുന്ന നിലവിളികൾ,
പ്രവാസകാലത്തെ ജീവിതം ഖബറടക്കിയ 
പതിറ്റാണ്ടുകളുടെ വേദനകൾ... 

ലക്ഷ്യം തെറ്റിയ യാത്രകളിൽ 
കൂടെക്കിട്ടിയ ദുരനുഭവങ്ങളുടെ 
പഴകി ദ്രവിച്ച ചാക്കുകെട്ടുകൾ..
കൂടെയുണ്ടെന്നു രാപ്പകൽ ഓതിയോതി , 
കൂട്ട് വെട്ടിപ്പോയ 
കൊടും ചതികളുടെ നാറുന്ന ഭാണ്ഡങ്ങൾ...

ബാക്കി കാലം ഇനി ആർക്കുവേണ്ടിയും 
കാത്തിരിപ്പില്ലെന്ന  ഉറച്ച ചിന്തയിൽ 
വെളിച്ചം പോലും കടക്കാതിരിക്കാൻ 
കൊട്ടിയടച്ച ജനാലകളുള്ള മുറിയിൽ  പക്ഷെ 
നമുക്കൊരുമിച്ചുള്ള ഒരു യാത്രക്കായി 
നമുക്ക് മാത്രമായൊരു ജനാല....!!!
അത് തുറന്നിടാതെ വയ്യല്ലോ...!!!

Sunday, 15 December 2024

ലോകമങ്ങിനെയാകിലും..

 

രിക ,പഥ്യമല്ലാത്ത ചിന്തയെന്നെ
കരുണയില്ലാതെ നീറ്റിടുമ്പോൾ
ചൊരിയുകിത്തിരി സാന്ത്വനം
വൈരമൊക്കെയും മറന്നു നീ

വെറുതെ കണ്ട കിനാവുകൾ
പൊറുതി നൽകാതെയിപ്പൊഴും
മറവിയേകാതെ രാത്രിയിൽ
കുരുതി നൽകുന്നു നിത്യവും...

അരിയ വേപഥു നിരന്തരം
തരികയില്ലെന്നു കരുതി ഞാൻ ,
വിരഹ വേനലിൻ നടുവിലെ
പൊരിയും വെയിലിലെറിഞ്ഞു നീ
തിരിഞ്ഞു നോക്കാതെ മാഞ്ഞുവോ
ഉയിരെടുത്തു മറഞ്ഞുവോ

ഒരാൾക്ക്‌ വേണ്ടി മറ്റൊരാൾ
നേർക്കു നേരൊരു രേഖയിൽ
കോർത്തു വെയ്ക്കുന്നതൊക്കെയും
പ്രണയമാണെന്ന തോന്നലിൽ
കൂർത്ത മുള്ളെന്നോർത്തിടാതെ
ചേർത്തു വെച്ചിടും നെഞ്ചകത്തിൽ

ഒടുവിലൊക്കെയും മായയായ്
കൊടിയ വഞ്ചനയുറഞ്ഞതായ്
ഉടലുമുയിരും മുറിഞ്ഞിതാ
തുടലിൽ മുറുകിയൊടുങ്ങയായ്

എനിയ്ക്ക് നിന്നെയെന്തിഷ്ടമാ
നിനക്കുമെന്നെയത് പോലെയാ
എന്ന് ചൊല്ലി ഇരിയ്ക്കവേ
കൊന്നു തിന്നുന്ന ചിലന്തി പോൽ
ഇണയിതെപ്പോൾ മാറിടും
എന്ന് ചൊല്ലുവാനാകുമോ..?

ലോകമങ്ങനെയാകിലും

നമ്മളെങ്ങനെയായിടാ

ഒന്നു ചേർന്ന് മരണം വരേ
നിറഞ്ഞു പൂക്കണമെന്നൊരു
പ്രതിജ്ഞ തെറ്റുന്നിടങ്ങളിൽ
ഉരുണ്ടു വീഴുന്ന കബന്ധമേ ഞാൻ...

പനിച്ചൂട്


നിച്ചു കിടക്കുമ്പോള്‍
സ്വപ്നം കണ്ടിട്ടുണ്ടോ ..?
മരിച്ചു കിടക്കുന്നതായി..?
പനയോളം വലിപ്പമുള്ളൊരു
പെരുമ്പാമ്പ്
ഞെരിച്ചമർത്തുന്നതായി...
ഒറ്റപ്പെട്ട ദ്വീപിൽ അകപ്പെട്ടതായി?

ഒരു കാൽ വലിച്ചെടുക്കുമ്പോൾ
മറുകാൽ ആണ്ടു പോകുന്ന
ചതുപ്പിൽ പെട്ടതായി,
മലമുകളിലേക്ക് കയറവേ
കാലിടറിപ്പോകുമ്പോൾ
അള്ളിപ്പിടിച്ച പാറകൾക്കൊപ്പം
അടർന്നു വീണു ചിതറുന്നതായി ?
ഉണ്ടോ..?
മരിച്ചു കിടക്കുമ്പോൾ
ചിരിച്ചു കിടക്കുന്നതായി,
മറ്റുള്ളവർ
കരച്ചിലടക്കുന്നതായി?

ഒരു കുഴലിലൂടെന്ന പോലെ
ഭൂമിയുടെ അഗാതതയിലേക്ക്
വയറിലൊരു തീഗോളവുമായി
താഴേക്ക് വീഴുന്നതായി ,
മാനത്തോളം പറന്നുയർന്ന്
ഒരു നൊടിയിടകൊണ്ട്
മണ്ണിൽ പതിക്കുന്നതായി,
കടലിലിങ്ങനെ തിരകളോടൊപ്പം
ഉടലനങ്ങാതെ ഒഴുകുന്നതായി...?

ഇല്ലെങ്കിൽ കാണണം...
ജ്വരം വളർത്തുന്ന ചൂടിൽ
തലച്ചോറ് തളരുമ്പോൾ
നിസ്സഹായതയുടെ അങ്ങേയറ്റത്ത്
ഒരു പേക്കിനാവിന്റെ കുരുക്കിൽ
ആലംബമില്ലാതെ ഒരിക്കലെങ്കിലും
കുരുങ്ങിക്കിടക്കണം...!

അതെന്തിനെന്നോ..?
മരിച്ച് തുടങ്ങുമ്പോൾ
ഇതൊരു പനിച്ചൂടിന്റെ വിഭ്രാന്തിയെന്ന്
മനസ്സിൽ തോന്നാനെങ്കിലും
പനിച്ചു കിടക്കുമ്പോൾ
മരിച്ചു കിടക്കുന്ന പോലൊരു
സ്വപ്നം കാണണം...!!.

Sunday, 8 December 2024

ഭാഗ്യം

 .

രിച്ചു കിടക്കുന്നമ്മ

ചിരിച്ചു കിടക്കുന്നമ്മ,

വരച്ചു തീരാ ജീവിതം

മറച്ചു വെച്ചോരമ്മ

ഒരച്ഛൻ തന്നെയന്ന്
പിഴച്ചു പോയോളെന്ന്
കുരച്ചു കേട്ടിട്ടുടൽ
തരിച്ചു പോയാളമ്മ

കടുത്ത വാക്കാലെന്നും
കരിച്ച നെഞ്ചിൻ കൂട്
കനച്ച കല്ലിന്നൊപ്പം
ഉറച്ചു പോയോളമ്മ

ജനിച്ച നാളെ തൊട്ടു
ചിരിച്ചു കണ്ടേയില്ല
പറിച്ച പൂവേ പോലെ
ചതഞ്ഞു പോയോരമ്മ

ചവച്ചു തുപ്പീയച്ഛൻ
ചതിച്ചതവരെ പാരം
വിധിച്ചതെന്നു ചൊല്ലി
സഹിച്ചു സര്‍വ്വം നിത്യം

ഉറച്ച വാക്കിന്നെതിരെ
മറിച്ച് ചൊല്ലാത്തമ്മ
പറിച്ചേകിയ ചങ്കും
ചതച്ചരച്ചോരച്ഛൻ

മരിച്ചു പൊയേയമ്മ
തനിച്ചിതായീ ഞാനും
കുറച്ചേയുള്ള ജീവിതം
ത്യജിച്ചു എനിക്കായെന്നും

ജനിച്ചതമ്മയിൽ ഞാനും
മറിച്ചില്ലൊരു ഭാഗ്യം
കുറച്ചു കാലം ഒപ്പം
ജീവിച്ചതേ പുണ്യം
...

Wednesday, 20 November 2024

ഒരു പഴങ്കഥ

 കാറ്റിതെത്ര അലഞ്ഞു മണ്ണിൽ

കരിങ്കണ്ണ് തട്ടാത്ത പൂവ് തേടി
ഒടുവിലൊരു സ്വച്ഛമാം പുളിനത്തിലായ്
വിടർന്നു നിൽപ്പതാ സൂന സൗഭഗം.....

ചാരു വർണ്ണ പദംഗമോടെ
താരിൻ താഴ്ന്നൊരു ചില്ലയിൽ
ആരും മോഹിക്കും കാന്തി തൂകി
കാറ്റിനെ കാത്തു നിൽപ്പതാ
തരുണ ഗാത്രി മനോഹരി .

മേനി നനയും തുഷാരവും
തനുവുള്ളിൽ നിറയുന്ന തൂ മധുവും
കണ്ണ് കുളിരാർന്നുപോം വർണ്ണവും
ആരും മോഹിച്ചിടും പൊൻ പൂവുടൽ...

കാറ്റ് വന്നൊന്നു തൊട്ട നേരം
തരളയായവൾ ആകമാനം
ആർദ്രയായോന്നു കണ്ണടച്ചും
ആദ്യ സമാഗമ പൊലിവിനാലെ .

കാതം പലതുണ്ട് താണ്ടുവാനായ്
കാടും മേടും കുന്നുകളായ്
കാലം കാറ്റിനേൽപ്പിച്ച ഭാരം
പാവം പൂവിനിതെന്തറിയാം..

ഗാഢം പുണർന്നുമ്മ വെച്ചും
വീണ്ടും വന്നിടാമെന്നുരച്ചും
കുറ്റബോധമതൊട്ടുമേശാ
കാറ്റകന്നുപോയ് തൻ വഴിയേ...

തിരിഞ്ഞു നോക്കില്ല നമ്മളാരും
മറഞ്ഞു പോയ കഴിഞ്ഞ കാലം , അതിൽ
ഉറഞ്ഞു പോയ മൗന രാഗം .
കാറ്റിനാകട്ടെയെങ്കിലും പഴി
മറ്റു നമ്മളിതെന്ത് ചെയ്‌വൂ ..?

Saturday, 16 November 2024

സദാനന്ദൻ മാഷ് 5 ബി ( മലയാളം)

 

മിണ്ടാമിണ്ടിക്കായണ്ടോ
കണ്ടാ മണ്ടണ നായണ്ടോ
ചെണ്ടിലിരിക്കാ വണ്ടുണ്ടോ
ചൂണ്ടേലുടക്കാ ഞണ്ടുണ്ടോ
വെട്ട്യാ മുറിയണ ഇരുമ്പുണ്ടോ
കട്ടക്ക് നിക്കണ ചങ്കുണ്ടോ
ചുട്ടാ പറക്കണ കോഴിണ്ടോ
കൂട്ട്യാ കൂടണ മുറിവുണ്ടോ
കരയിലുറങ്ങണ മീനുണ്ടോ
കഥ കേൾക്കാത്തൊരു കുഞ്ഞുണ്ടോ
കരയാ കുട്ടിക്ക് പാലുണ്ടോ
കണ്ണീർ തുള്ളിയിലുപ്പുണ്ടോ
പാറയിലുറയണ തേനുണ്ടോ
ഉറവയിലുതിരണ പൊന്നുണ്ടോ
കെറുവുകൾ തോന്നാ മനമുണ്ടോ
ഉറിയും ചിരിക്കണ നേരുണ്ടോ
കിണ്ടാമുണ്ടി ചോദ്യം പോലൊരു
വണ്ടീം വലയും വേറെണ്ടോ
മിണ്ട്യാൽ മണ്ടത്തരമാകുന്നൊരു
വേണ്ടാത്തരമിതു പോലുണ്ടോ
പുളിവടി പടുവടി ചൂരൽ വടിയാൽ
പെട പെട കയ്യിൽ ചടപട വീണാൽ
അടിപിടി നോവാൽ ഉടലിളകീടും
കടുകിട തെറ്റാതുത്തരം ഞൊടിയിൽ
മണി മണിയായി മൊഴിഞ്ഞീടും
ഇത്തരമിത്തിരി ചോദ്യം തന്നാൽ
ഉത്തരമൊട്ടും തെറ്റീടാതെ
കുത്തിയിരുന്നു ചൊല്ലീടാഞ്ഞാൽ
എത്തും ഞാനൊരു ചൂരൽ വടിയാൽ
കിട്ടും കയ്യിൽ പലഹാരം....!.

പറയാതെ വയ്യ...!

ഹൃദയ താളം നിലച്ചാലെന്നെ നീ

സദയം ഓര്‍മ്മയില്‍ നിന്നു കളയണം
ചെറിയ കാലം നിനക്കൊപ്പമെങ്കിലും
വെറുതെയെന്‍ ചിന്തയാലെന്‍ കളത്രമേ
ഉരുകി ഇലാതെയാവരുതെന്നും
ചെറു മെഴുതിരി പോലെയിപ്പാരില്‍.
പറയാതെ വയ്യ ഈ ജീവിതമെപ്പോഴും
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍.
എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ....
ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ
സ്വര്‍ഗ്ഗത്തിലേക്കല്ലോ യാത്രയും പെണ്ണെ
നീയുമെന്‍ മക്കളും കൂടെയുണ്ടെങ്കിലെ -
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം
ചേരുമ്പോളാരും നിനക്കില്ലയോട്ടും
പിരിയെണ്ടാതാണൊരു നാളെന്ന സത്യം
മരണവിചാരത്താലാരുണ്ട് പത്നീ
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍
ചേതനയറ്റുപോയ്‌ എന്നുറപ്പായാല്‍
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..

പര്യായം


 

കാലക്കേട്

 കാറെല്ലാം പോയല്ലോ കാറ്റ് കൊണ്ടോയല്ലോ

തെക്കേച്ചിറ പാടം ഞാറും കരിഞ്ഞല്ലോ
പുഴയാകെ വരണ്ടല്ലോ
പൂക്കൾ കരിഞ്ഞല്ലോ
പുലരിത്തുടുപ്പിലും വെന്തു വിയർത്തല്ലോ
എരിവേനൽ പൊരി വെയില്ലല്ലോ
കരിയുന്നിതകവും പുറവും
തരിയും തണലില്ലാ വെയിലിൽ
ശരണം നമുക്കെന്നിനിയെന്നോ.
ദുരിതം ഇത് നാളെയോർക്കാ
ചരിതം നാം മാനവനെന്നും
കനിവില്ലേ മഴയേ പൊന്നേ
ഇനിയില്ലേ ഈ വഴിയൊന്നും...

Sunday, 10 November 2024

ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം


ഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും....
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല
എളിമ മറന്നു ദേഷ്യത്തിലൊന്നു മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.
വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പേനയും റബ്ബറും
മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ , വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .
പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ
പിന്നെ വീടകം മുഴുവൻ നിറയും
കോഴിക്കൂടടച്ചോന്ന്, ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.
പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക്‌ ഓടിയണയും
പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ്‌ ഒലിച്ചു പോകും
ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത്
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും
പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...
എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും...