Monday 8 June 2015

ശ്മശാനം പറയുന്നത്...


ചിതയെരിയുന്ന ശ്മാശാനത്തിലൂടെ 
വെറുതെ , നീയൊന്നു നടക്കണം 
പാതി വെന്ത  കളേബരങ്ങള്‍
പുകഞ്ഞു തീര്‍ന്ന  മോഹങ്ങളുടെ
പുതിയ കഥ പറയുന്നത്‌,   
പകലറുതി കാക്കാതെ പൊലിഞ്ഞ
പ്രകാശത്തിന്‍റെ കവിത പാടുന്നത്... 
നീയൊന്നു കേള്‍ക്കണം.  

കടപുഴകിയ , ചേതനയറ്റ മാമരം 
കലിയോടുങ്ങാതെ നക്കിത്തുടച്ച്   
കനല്‍ കണ്ണുള്ള ചന്ദനമുട്ടികള്‍
നിന്നെ നോക്കി പല്ലിളിക്കുന്നത് 
വെറുതെയൊന്നു കാണണം. 

നെടുവീര്‍പ്പുകളുടെ കൊടുങ്കാറ്റുകള്‍ 
ഇടയ്ക്ക് നിന്നെ ഉലയ്ക്കുമ്പോള്‍ 
ആത്മാവിന്‍റെ ചിത്രം വരച്ച് പുകച്ചുരുള്‍ 
മരണമെന്തെന്ന് ഓര്‍മ്മിപ്പിക്കുന്നത് 
വെറുതെയൊന്ന് അനുഭവിക്കണം. 

ആരോടെന്നില്ലാതെ പൊട്ടിത്തെറിച്ച് 
അസ്ഥികള്‍ പക തീര്‍ക്കുന്നത്, 
നല്ലതും ചീത്തയും കയറി മേഞ്ഞ  
തലച്ചോറുരുകിയൊലിക്കുന്നത്...
എല്ലാമൊന്ന് നീ അറിയണം..  

ഇപ്പോള്‍... 
മരിച്ചിട്ടും മായാന്‍ മടിക്കുന്ന മോഹങ്ങള്‍ 
കത്തിയമരാതെ പുകയുന്നോരുവന്‍  
അകക്കണ്ണില്‍  തെളിയുന്നുവെങ്കില്‍ ഓര്‍ക്കുക..! 
അത് ഞാനാണ് ,  നീയാണ്.... പിന്നെ...  
നമ്മളോക്കെയാണ്... 
   

4 comments:

  1. പാതിവെന്ത കളേബരങ്ങളാണു നാം

    ReplyDelete
    Replies
    1. നന്ദി അജിത്‌ ജി ....

      Delete
  2. എല്ലാം അറിയാം. പക്ഷെ അങ്ങിനെ ഭാവിയ്ക്കുന്നില്ല. ചുടുകാട്ടിൽ ഒന്നും പോകണ്ട ഒരു ആശുപത്രിയിൽ പോയാൽമതി ജീവിത ത്തിന്റെ അർത്ഥ ശൂന്യത അറിയാൻ. കവിതയിൽ കവിത കുറയുന്നു എന്ന് തോന്നുന്നു.

    ReplyDelete
  3. നന്ദി ബിപിന്‍ ജി ,,,അങ്ങ് പറഞ്ഞ കാര്യം ശ്രദ്ധിക്കാം

    ReplyDelete