Tuesday 6 January 2015

ഇന്നൊന്നുറങ്ങും ഞാന്‍...


പുറം തോല് പൊള്ളിയടരുന്ന 
വിയര്‍പ്പു വറ്റിച്ചു ഉപ്പുണ്ടാക്കുന്ന
കഞ്ഞിവെള്ളം കുടല്‍ നനയ്ക്കുന്ന 
കുന്നിന്മുകളിലെ പകലുകളില്‍ 
നട്ടുനനച്ചുണ്ടാക്കിയതാണ്
ഇക്കാണുന്ന കാച്ചിലും കപ്പയും
ചേമ്പും ചേനയും വാഴയും 

വെയില്‍ ചുവന്ന് ചലനമറ്റ് 
നീണ്ടു നിവര്‍ന്ന് കിടന്ന്   
അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ ,  
മൂവന്തി കറുത്ത പുതപ്പിട്ട്   
മൌനം കുടിച്ചു മയങ്ങുമ്പോള്‍ ,  
പാതിരാക്കാറ്റോടി ഓടിത്തളര്‍ന്ന്‍
മുറ്റത്തെ മാവിന്‍ ചില്ലയില്‍ 
ചത്തപോലുറങ്ങുമ്പോള്‍...,

അപ്പോള്‍...

ഒറ്റക്കൊമ്പ് തേച്ചു മിനുക്കി 
കൂട്ടം കൂടി ആരവം മുഴക്കി 
മുക്രയിട്ട്‌ ചവിട്ടിക്കുലുക്കി
എല്ലാം നശിപ്പിക്കാന്‍ കച്ച കെട്ടി  
അണയുമെന്നും ഇക്കൂട്ടര്‍, 
പിശാചിന്‍റെ  സന്തതികള്‍
കാടിറങ്ങുന്ന ക്രൂരതകള്‍ ‍.. 

ഇന്ന് നിങ്ങളിങ്ങു തുള്ളിവരുമ്പോള്‍
ഉയരെ കെട്ടിയ ഏറുമാടത്തില്‍  
പ്രതികാരത്തിന്‍റെ ഇരുമ്പു കുഴലില്‍
പകയുടെ ലോഹക്കഷ്ണമിട്ട് 
ലാക്ക് നോക്കി ശ്വാസം പിടിച്ച്
കാത്തിരിപ്പുണ്ടിവിടെ ഞാന്‍...

നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍ 
അവസാനത്തെ ചുവന്ന വരയിട്ട് 
ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് 
എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... 

6 comments:

  1. നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍
    അവസാനത്തെ ചുവന്ന വരയിട്ട്
    ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട്
    എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... Good.

    ReplyDelete
    Replies
    1. നന്ദി സർ അങ്ങയുടെ പ്രോത്സാഹനത്തിന് ..

      Delete
  2. മനുഷ്യൻറെ പക. നഷ്ട്ടപ്പെടുന്ന വേദന. ഒറ്റക്കൊമ്പ് തേച്ചു മിനുക്കി വരുന്നവരുടെ വയറും മനസ്സും ആര് കണ്ടു? കാര്യങ്ങൾ ഭംഗിയായി എഴുതി. നല്ല കവിത.

    ReplyDelete
  3. നന്ദി ബിപിന്‍ ജി അങ്ങയുടെ ഈ അഭിപ്രായത്തിന് ...

    ReplyDelete