Tuesday 22 March 2022

 ഒറ്റയൊരോർമ്മയിൽ...

☉☉☉☉☉☉☉☉☉☉☉☉☉

മൂവന്തി ചുവന്നു കുറുകി കറുപ്പാകുമ്പോൾ
അടുത്ത വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുമ്പോൾ
പടിപ്പുരയിൽ നിന്നെന്തോ ശബ്ദം കേൾക്കുമ്പോൾ
കണ്ണ് വിടർന്നൊരു ഓലച്ചൂട്ട്
ഇടവഴിയിലൂടെ തെന്നി നീങ്ങുമ്പോൾ,
ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ
ഓടി വന്നു വാതിൽ തുറക്കാറുണ്ട് അമ്മ..

കാൽ കഴുകാൻ ഒരു കിണ്ടി വെള്ളം
എന്തിനെന്നറിയാതെ ഉമ്മറത്ത്
നിറച്ചു വെച്ച്,
മുഖം തുടയ്ക്കാൻ പട്ട് പോലൊരു വെളുത്ത തോർത്ത്‌
വൃത്തിയിൽ നാലാക്കി മടക്കി
ഉമ്മറപ്പടിയിൽ വെക്കാറുണ്ട് അമ്മ..

ദൂരയാത്രക്ക് മാത്രം അച്ഛനണിയുന്ന
കറുത്ത ടയർ ചെരിപ്പൊരു ജോഡി
കഴുകിത്തുടച്ചു മിനുക്കി
പാറ്റഗുളിക മണക്കുന്ന അലമാരയെ
സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ട് അമ്മ

വെളുപ്പ് തിന്നു തുടങ്ങിയ കറുത്ത കാലൻ കുട
വൃത്തിക്ക് ചുരുട്ടി
അറയിലെ മൂലയ്ക്കൊതുക്കിയിട്ടുണ്ട്...
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്‌
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ

അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..

ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ

പാറക്കുളത്തിലെ അലക്കുകല്ലിൽ
തോർത്തും സോപ്പും ചെരിപ്പും ബാക്കിവെച്ച്
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...

പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...

ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!

No comments:

Post a Comment