Monday 9 April 2012

ഉയിരേകുക...!

കര്‍മ്മം കറുപ്പിച്ച ജന്മങ്ങള്‍ തീര്‍ക്കും
കലികാല ലോക പ്രതിസന്ധികള്‍
കഴുത്തിലൊരു കാണാ കുരുക്കാകവേ
കരയും ദരിദ്രരെ കഴുവേറ്റവേ,

ജലപാനമില്ലാതലയും ജനങ്ങള്‍തന്‍

വയറിന്‍റെ രോദനം കേട്ടിടാതെ
പഞ്ചാമൃതുണ്ട് രതിനൃത്തമാടി
മയങ്ങിക്കിടക്കുന്നു കാപാലികര്‍ .

പുഴുക്കള്‍ നുരക്കുന്ന അഴുക്കു ചാലിന്‍

കരയില്‍ മയങ്ങുന്ന മനുഷ്യജീവന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന നാളുമെണ്ണി
നാളെയെന്നോര്‍ത്തു കിടന്നിടുന്നു .

പ്രതിഷേധമുയരും ചത്വരങ്ങള്‍

ചുടുചോര കൊണ്ട് നനക്കുവോരെ
തളരാത്ത   ആവേശ സമരാഗ്നികള്‍
ചുടു ചാമ്പലാക്കിടും നാളെ പുലര്‍ന്നാല്‍ .

ഹൃദയ രോഷം കൊടുങ്കാറ്റു തീര്‍ക്കുന്ന

ചുടലക്കളങ്ങളില്‍ ജീവന്‍ നിറച്ചാല്‍,
അടരാടും ദേഹങ്ങള്‍
ഉയിര്‍ത്തെഴുന്നേറ്റിടും
അനീതിക്കെതിരായി കൈവാളുയര്‍ത്തിടും.

ഉയിര് കൊടുക്കുക ഊര്‍ജ്ജം കൊടുക്കുക

അലിവിന്‍റെ പൂക്കള്‍ അവര്‍ക്കൊന്നു നല്‍കുക
അന്ധകാരത്തിലാണ്ടോന്നു പോകാതെ
അവര്‍ക്കായി നിങ്ങള്‍തന്‍ പ്രാര്‍ത്ഥനയേകുക
.

 

Monday 2 April 2012

ചിന്തകള്‍

ജനനത്തിന്‍റെയും മരണത്തിന്‍റെയും  ഇടയില്‍ പെട്ട് ഇല്ലാതാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിക്കാതിരിക്കാമായിരുന്നു ........മരിക്കും മുന്‍പ് മരണത്തെക്കുറിച്ച് ആലോചിച്ചു വ്യാകുലപ്പെടുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ മരിക്കാമായിരുന്നു ......ജീവിതകാലത്തെങ്കിലും അല്‍പ്പം ആലോചനയുണ്ടായിരുന്നെങ്കില്‍
നേട്ടം നഷ്ട്ടം മാത്രമാവില്ലായിരുന്നു ......മാറ്റി മറിക്കാനാവാത്ത യാഥാര്‍ത്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നിടത്തു നിന്നെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങേണ്ടിയിരിക്കുന്നു........  

Wednesday 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.

ഭയം

എന്നും ജനാലക്കരികിലെ പേരമരത്തില്‍ ഇരുന്നു ചിറകു കൊതിയോതുക്കുന്ന കിളിയെ കുറെ നേരം നോക്കിയിരിക്കും .
ഒരു ദിവസം കിളിയെന്നോട് ചോദിച്ചു ' എന്താണിങ്ങനെ നോക്കുന്നത്?'
നിന്നെ പോലെ പറന്നു നടക്കാന്‍ കൊതിയാകുന്നു - ഞാന്‍ പറഞ്ഞു .
കൂടെ പോരുന്നോ ? കിളി ചോദിച്ചു .
അതിനു എനിക്ക് നിന്നെ പോലെ പറക്കാന്‍ കഴിയില്ലല്ലോ - ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു .
നിന്നെ ഞാന്‍ കൊണ്ട് പോകാം -കിളി എന്‍റെ കണ്ണുകളിലേക്കു നോക്കി മൊഴിഞ്ഞു .ഞാന്‍ ഒട്ടൊരു ആശ്ചര്യത്തോടെ അതിനെ നോക്കി .
' പക്ഷെ നീ നിന്‍റെ ദേഹം വെടിയണം, അതിനു കഴിയുമോ'
ഞാന്‍ പെട്ടെന്ന് ജനല്‍ വലിച്ചടച്ചു .
എനിക്കിപ്പോഴും എന്‍റെ ഭയം വിട്ടു മാറിയിട്ടില്ല .

Sunday 8 January 2012

വിധി ..

മനസ്സുകൊണ്ട് കൊതിച്ചതെല്ലാം
താമസ്സായി തിരിച്ചു നല്‍കി
തമോഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ട്
തംബുരു മീട്ടി വിധി ..

തുലാവര്‍ഷമേഘങ്ങള്‍ പോലെ

തുള്ളിത്തുടിച്ചു പെയ്യും
തരളിത മോഹങ്ങളുടെ
തലയറുത്തട്ടഹസിച്ചു  വിധി ...

തിന തേടിയലയും കിളിയുടെ

ഹൃത്തടം നോക്കി
അമ്പെയ്തു കളിച്ചു
അലിവേതുമില്ലാത്ത വിധി ..

ചതുരംഗ പലകയില്‍

ജീവിതം വെച്ച് കളിച്ച്
പരാചയം രുചിച്ച്
മരണം കൊണ്ട് പകരം വീട്ടി
ഞാന്‍ .......   

Thursday 5 January 2012

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍.......

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറയുന്നു .ചിന്തിക്കുകില്‍, ദുഃഖങ്ങള്‍ ഇല്ലാതിരിക്കണം  എന്നുള്ളതും ഒരു ആഗ്രഹമല്ലേ ? എല്ലാം ത്യജിച്ചു ഈശ്വര സമക്ഷം അണയാന്‍ കൊതിക്കുന്നവനും ഈശ്വര സമക്ഷം ചേരാനുള്ള മോഹമില്ലേ?. ജീവനുണ്ട് എങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കില്ല ,ദുഃഖങ്ങളും ...! മോഹങ്ങള്‍ ഇല്ലാതിരിക്കാന്‍ , ദുഃഖങ്ങള്‍ ഇല്ലാതിരിക്കാന്‍ അടുത്ത ജന്മം നമുക്ക് ശിലയായി പിറക്കാം ...

Monday 2 January 2012

സൗഹൃതം

സൗഹൃതം
******************
പൊലിയുന്നു സൗഹൃത തിരിനാളമെങ്കിലും 
തെളിയുന്നു നൂറെണ്ണം ശോഭയോടെ 
അലയുന്ന ജീവിത യാത്രയില്‍ അല്‍പ്പം
സാന്ത്വനമേകാന്‍ കാന്തിയോടെ

ബന്ധുക്കള്‍ പോലും അപസ്വരം മീട്ടി

അന്ധമായ് തള്ളും രക്തബന്ധം
കബന്ധങ്ങള്‍ പോലെ ഉരുളുന്ന ലോകത്ത്
സത്യമായ് ഒളിമിന്നും സൗഹൃതങ്ങള്‍...!

സന്താപ ചെന്തീയില്‍ നീറും മനസ്സിനെ

സന്തോഷക്കടലാക്കും സൗഹൃതങ്ങള്‍.
സഹായങ്ങള്‍ തേടും ജീവിതങ്ങള്‍ക്കായി
തുണയാകും നമ്മുടെ സൗഹൃതങ്ങള്‍....! 

പിരിഞ്ഞിടാം മറഞ്ഞിടാമെങ്കിലുമല്‍പ്പം

കാരുന്ന്യമെകി പിരിഞ്ഞു പോകാം 
അറിയില്ല ആരെന്നുമെന്തെന്നും നാളെ
തിരിയുന്ന സൗഹൃത ഭൂമികയില്‍ .

Friday 30 December 2011

ആത്മാവിന്‍ സൌഭാഗ്യ മന്ത്രം


അമ്പിളിമാമന്‍റെ വീട്ടില്‍
ആരോരുമറിയാത്ത നാട്ടില്‍
അഴകോലും താമര മൊട്ടുപോലെ
ആരോമല്‍ കാത്തിരിപ്പുണ്ടെന്നെ

അകിലിന്‍റെ മണമുള്ള പെണ്ണ്

അരുമയാം തക്കാളികവിള്
അലകളിളകുന്ന കണ്ണ്
അവളാണെന്‍ പൈങ്കിളി പെണ്ണ്

അവളോട്‌ കളിയൊന്നു ചൊന്നാല്‍

അറിയാതെ തുടുക്കുന്ന കവിളില്‍
അലിവോടെ ചുംബനമേകാന്‍
അധരങ്ങള്‍ തുടിച്ചിടും ചെമ്മേ

അറിയില്ലയെങ്ങനെ എന്‍റെ

അകതാരില്‍ പൂവിട്ടീ ചന്തം  ,
അല്ലിമലരൊത്ത സ്വപ്നം
ആത്മാവിന്‍ സൌഭാഗ്യ മന്ത്രം .

അളക്കുവാനാവില്ല  പ്രേമം,തെല്ലും

അണയ്ക്കുവാനാവില്ലീ  സ്നേഹം.
അവിരാമം തുടരുവാനെന്നും
ആഗ്രഹിക്കുന്നോരീ സത്യം

Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

Sunday 18 December 2011

അവസാന രാത്രി

എനിക്കീ രാത്രി.....
നിറം മങ്ങിയ കിനാവുകള്‍ക്ക് ...
നിറച്ചാര്‍ത്ത് നല്‍കാന്‍ ശ്രമിച്ച്..
പരാചയപ്പെട്ടത്‌....

എനിക്കീ രാത്രി..
നിറ രാവുകളില്‍ കനലാടിയ 
ചുടു ചിന്തയുടെത് .

എനിക്കീ രാത്രി ...
ചിതലരിച്ച സ്വപ്നങ്ങളുടെത് ..

എനിക്കിത് ..
നഷ്ടസ്വപ്നങ്ങളുടെ ...
അവസാന രാത്രി.

നാളെ ...
പോത്തിന്‍ പുറത്തെഴുന്നള്ളുന്ന..
മരണ ദേവന്‍റെ കയ്യിലെ കുരുക്കില്‍ ..
പിടഞ്ഞു തീരുന്ന ...
അവസാന രാത്രി .  

Sunday 20 November 2011

കാണാതെ പോകുന്ന കാര്യങ്ങള്‍

മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയും പിന്നെ മാലോകര്‍ ആക്രോശിക്കുകയും ചെയ്ത കൊടിയത്തൂര്‍ നിവാസികളുടെ സദാചാര ബോധത്തിന് മുകളില്‍ പിച്ചും പേയും പറഞ്ഞ് അട്ടഹസിച്ചവര്‍ കാണാതെ പോയ സത്യങ്ങള്‍ക്ക് ,സ്വന്തം നാടും വീടും വിട്ട് മണലാരണ്ണ്യത്തിലെ  ഊഷരഭൂമിയില്‍ ചീറിയടിക്കുന്ന മണല്‍ക്കാറ്റിനോട് മല്ലടിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഗള്‍ഫു മലയാളികളുടെ മനസ്സ് കാണാനായില്ല .പത്തു പുത്തന്‍ ഉണ്ടെങ്കില്‍ ഏതു പെണ്ണിനേയും വരുതിയിലാക്കാമെന്ന പുരുഷ മോഹത്തിന്‍റെ  മനക്കൊട്ടകള്‍ക്കും   , താലികെട്ടിയവന്‍റെ ചൂടും ചൂരും പങ്കിട്ട് പിന്നെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച്  മണിമാരന്‍റെ മാത്രമെന്നും പിന്നെ, ഇനി അങ്ങ് വരും വരെ കാത്തിരിക്കാമെന്നും ചൊല്ലി സ്നേഹപൂര്‍വ്വം കണ്ണീര്‍ പ്രവാഹത്തിന്‍റെ അകമ്പടിയോടെ യാത്രയയക്കുകയും ചെയ്ത്, ഇന്നലെ കണ്ട കാമുകന് പുഷ്പ്പതല്‍പ്പമൊരുക്കി കാത്തിരിക്കുകയും ചെയ്ത മനസ്സിന്‍റെ അകത്തളങ്ങളിലെക്കും ആരും കണ്ണോടിച്ചു കണ്ടില്ല.  ഒരു ഗ്രാമത്തിനെയാകെ അപഥ സഞ്ചാരത്തിന്‍റെ  പടുകുഴിയില്‍ നിന്ന്  കാത്തുരക്ഷിക്കാം എന്നു സത്യം ചെയ്ത് , ഒരു മനുഷ്യ ജീവന് പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാത്ത  അധമരെ ഒരിക്കലും പിന്താങ്ങുകയോ ഓശാന പാടുകയോ അല്ല . മറിച്ച്  കൊടിയത്തൂര്‍ സദാചാര പോലീസിനെയും അവരുടെ ക്രൂര കര്‍മ്മത്തെയും കുറിച്ച് വായിട്ടലച്ചവര്‍ കാണാതെ പോയ ഒരു പാവം മനുഷ്യ മനസ്സിന്‍റെ വേദന ...ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ആയിരക്കണക്കിന് പുരുഷ സ്ത്രീ ജന്മങ്ങളുടെ ഹൃദയത്തിന്റെ വിങ്ങല്‍ .. അതുകൂടി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം ബാധ്യസ്ഥരാണ് .
എന്തിനും ഏതിനും കാര്യവും കാരണവും കണക്കുകളും നിരത്തി പ്രസംഗിക്കുന്ന മലയാളികളുടെ മനസ്സാക്ഷിക്കു മുമ്പില്‍ എനിക്ക് പറയുവാനുള്ളത് ഞാന്‍ സമര്‍പ്പിക്കുന്നു ...

Sunday 13 November 2011

ആത്മ വേദന .


അറിയില്ലെങ്ങനെ
അറിയിക്കും ഞാനെന്‍
ആത്മാവില്‍ നിറയും
അണയാത്ത വേദന.

അന്തരംഗം തുടിക്കും
അകലെയാണെങ്കിലും
അറിയാതെ നോവും
അണയാത്തയോര്‍മ്മയില്‍ ,
അനുപമമൊഴുകിടും
ആ നാദധാരയില്‍ .
അഴകായി വിടരും
അരുമ സ്വപ്നങ്ങളില്‍ .

അഴിയാത്ത കുരുക്കുകള്‍
അടവെച്ച ജീവിതം
അറിയാതെ നിന്നെ
അടര്‍ത്തി മാറ്റി .
അലയുന്നു ഞാനിന്നും
അലയായി ആഴിയില്‍
അവിരാമം തുടരുന്നെന്‍
ആത്മായനം .

അടുക്കുവാനാവില്ല
അലിയുവാനാകില്ല
അത്രക്കകന്നു നാം
അറിയുന്നുവെങ്കിലും ,
അശ്രു പുഷ്പങ്ങള്‍
ആ പാദാരവിന്ദത്തില്‍
അര്‍പ്പിച്ചിടട്ടെ ഞാന്‍
അരുമയാം തോഴീ ..

Saturday 5 November 2011

നിലാവിനോട് ...


പതയട്ടെ നിന്‍റെ നിലാവിന്‍റെ ലഹരി
നുരയട്ടെ രാഗവര്‍ഷത്തിന്‍ കാന്തി
വിടരട്ടെ പുഷ്പ്പവാടി തന്‍ ഭംഗി
പുലരട്ടെ നല്‍ ദിനങ്ങള്‍ തന്‍ ശാന്തി .

നിഴാലാട നീങ്ങിയ ഭൂമിക്കു കുളിരിന്‍റെ 
പൂവാട ചാര്‍ത്തിയ ചിത്രലേഖേ 
താഴത്ത് വിടരാതെ നിന്നെയും കാത്തു
നില്‍ക്കുന്നു പൊന്നാമ്പല്‍ ചിത്രലേഖേ 

നിന്നോളി ചിതറിയ നെല്‍വയല്‍ സാഗര
തീരത്ത്‌ വിളയാടും രാക്കിളികള്‍
പുലരും വരെ തീര്‍ക്കും രാഗധാര
കേട്ടോന്നു കുളിരുമെന്‍ ചിത്തമെന്നും .

മലര്‍വാടി തിങ്ങി സൂനങ്ങള്‍ പൂവിട്ടു
പുഞ്ചിരി തൂകുന്നു നിന്‍ മുഖം പോലെ
നിന്‍ തോഴിയാമിളം കാറ്റിന്‍റെ താളത്തില്‍
നൃത്തമാടുന്നീ രാവുതോറും.

ഇടവഴി നീളെ നിഴല്‍പൂ വിരിച്ചു നീ
തീര്‍ക്കുന്ന നയനമനോഹര ചാരുത
നാട്ടിന്‍പുറത്തെ കോള്‍മയിര്‍ കൊള്ളിക്കും
എന്നുള്ളം പോലവേ  എന്നുമെന്നും .

പുല്ലാനിക്കാട്ടില്‍ ഇളം കാറ്റ് തീര്‍ക്കുന്ന
നൃത്തച്ചുവടുകള്‍ കണ്ടുവോ നീ?
ആഴിതന്‍ ആഴത്തില്‍ ചിത്രം വരയ്ക്കുന്ന
പരല്‍മീന്‍ കൂട്ടത്തെ കണ്ടുവോ നീ?

ചീവീട് തീര്‍ക്കുന്ന കച്ചേരി കേട്ടു
താളം പിടിക്കുന്ന കാട്ടാറിന്‍ കൈവഴി
കൂട്ടിനായ് തൂകുന്ന കുളിര്‍മഞ്ഞും ചേര്‍ന്നാല്‍ 
പകലിനെക്കാളേറെ  സുന്ദരി നീ

പുലരും വരെയും വെളുക്കെ ചിരിച്ചു നീ
ദുഖങ്ങളെല്ലാം മറച്ചു വെക്കും
പുഞ്ചിരി പൂവിട്ട പൊന്നാട നെയ്തു നീ
പൊന്‍ തിങ്കള്‍ കലയായി ദൂരെ വാനില്‍

നീയില്ലയെങ്കില്‍ എന്ത് ഞാന്‍ ചൊല്ലേണ്ടു
ഘോരാന്ധകാരം  പരക്കുമീ ഭൂമിയില്‍  
മൌനികളാകും രാക്കിളികള്‍ പിന്നെ
പുഞ്ചിരി തൂകാത്ത പൂവാടികള്‍ .

പുലരാതിരിക്കുവാനാവില്ലയെങ്കിലും
പുഞ്ചിരി വാടാതെ സൂക്ഷിക്കയെന്നും
കളങ്കിതര്‍ ഞങ്ങള്‍ കറുപ്പിക്കും ലോകത്തെ
വെറുക്കാതിരിക്ക  നീ എന്നുമെന്നും.
  
പാലൊളി
തൂകുവാന്‍ മാത്രാമായ് നിന്‍ ജന്മം
പൂക്കളെ സ്നേഹിക്കാന്‍ മാത്രമായീ ജന്മം
പാരിതില്‍ സ്നേഹം വിളമ്പുവാനെന്നും
പ്രാര്‍ത്ഥിക്കാം നിനക്കായി ഞങ്ങള്‍ നിത്യം .

Sunday 30 October 2011

ജീവിതമെങ്ങനെ പുലരും ?

തബുരു മീട്ടിയിരുന്നാല്‍ നമ്മുടെ
ജീവിതമെങ്ങനെ പുലരും ?
തലവരയിങ്ങനെ എന്ന് നിനച്ചാല്‍
തളരാതെങ്ങനെ മുന്നേറും?


സ്വര്‍ഗ്ഗം ഭൂമിയിലെന്നു നിനച്ചു

സ്വപ്നം കണ്ടു നടന്നാലെങ്ങനെ
സ്വയമീ നരകക്കുഴിയില്‍ നിന്നും
സന്മാര്‍ഗ്ഗത്തെ പിന്‍പറ്റും ?


നന്നേ ചെറിയൊരു ജീവിതമെന്നത്‌

നിനച്ചീടാതെ നടന്നീടും
നാശം വന്നു ഭവിച്ചാല്‍ പിന്നെ
നാരായണനെ നമിച്ചീടും..! 


സുഖ ദുഃഖങ്ങള്‍ നിറഞ്ഞൊരു പാതയില്‍

സുരതം മാത്രം സുഖമെന്നോതി
സ്വയമേയിങ്ങനെ നശിച്ചു കഴിയും
സജ്ജനമെന്നു  കരുതും പലരും.


തമ്മിലിണങ്ങി പിണങ്ങിയൊഴുകും  

താളം തെറ്റി നുരഞ്ഞു പതയും 
തുടരും ജീവിത വഴിയില്‍ പലരും
തകരും തരിവള പോലെയുലകില്‍ .


പുലരും പുതിയൊരു പ്രഭാതം നിത്യം

അണയും നല്ലൊരു ജീവിത ലക്ഷ്യം
അടരാടീടുക തളരാതെന്നും
അകലെക്കാണും പുലരിക്കായി .


നല്ലത് ചൊല്ലാന്‍ നല്ലത് ചെയ്യാന്‍

നാവിന്‍ തുമ്പില്‍ നന്മ നിറക്കാന്‍
നാളെ നല്ലൊരു ഭൂമി ചമയ്ക്കാന്‍
നമ്മള്‍ക്കീശന്‍ വിധി നല്‍കട്ടെ ..
.!

Friday 14 October 2011

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി.....

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി
അതുരുകിത്തീര്‍ന്നു പ്രഹേളികയായി
അടിമുടി മാറി അലകും പിടിയും
അതി ദ്രുതമീയൊരു നാടും പ്രജയും  .

നാടും നഗരവുമോന്നായ് തീര്‍ന്നു
നല്ലൊരു ഭാവി നഞ്ചായ്‌ തീര്‍ന്നു
നവയുഗ ലോക പിറവിക്കായി
നാട് ഭരിച്ചവര്‍ മറവിയിലാണ്ടു

കാലം മാറി കഥയും മാറി
കാണെക്കാണേ ജീവിതവും
കാണ്മാനില്ല നല്ല കിനാക്കള്‍
കത്തും വയറിന്‍ കാരണവും .


പണമുള്ളോര്‍ക്കൊരു സ്വര്‍ഗ്ഗം കാണാം
പറ്റാത്തോര്‍ക്കത് നരകവുമാകാം
പത്തു പണത്തിനു കുത്ത് നടത്താം
ഒത്തു കളിച്ചത് ഇല്ലാതാക്കാം

പെണ്ണിന്‍ മേനി നല്ല ചരക്കായ്
പൊന്നിന്‍ വിലയും മേല്‍പ്പോട്ടായ്
പാവം പെണ്ണിന് ജീവിതമെന്നത്‌
പണ്ടേപ്പോലെ നടക്കാതായ് .

കള്ളന്മാര്‍ക്കൊരു കൂട്ടിന്നായി
ഭരണക്കാരൊരു കൊള്ളക്കാരായ്.
പാവങ്ങള്‍ക്കൊരു കരാഗൃഹമായ്
പാരിന്‍ നടുവിലീ ഭാരതവും.

പണ്ട് നമുക്കായ് പലരും വന്നു
ബുദ്ധനും ക്രിസ്തുവും ഗാന്ധിയുമായവര്‍
പലതും ചൊല്ലി ഭ്രാന്തു കുറച്ചു
പാവം ജനത തന്‍ കണ്ണ് തുടച്ചു .

ഇന്ന് നമുക്കിനി വരുവാനില്ല
പണ്ടേപ്പോലെ മഹാന്മാരോത്തിരി
വട്ടു പിടിച്ച ജനത്തിനെയാകെ
നേര്‍വഴിയോന്നു നയിച്ചീടാനായ്.

ജനിച്ചവരൊക്കെ മരിച്ചീടേണം
മരിക്കുംവരെയും ജീവിക്കേണം
കഷ്ട്ടം ജീവിതമിത്തരമെങ്കില്‍
ജനിക്കും മുന്‍പേ മരിച്ചീടേണം .







Tuesday 11 October 2011

എന്നുടെ ജീവിതം

ചറ പറ ചറ പറ മഴ പെയ്തു
കള കളമൊഴുകീ മഴവെള്ളം,
പലവഴിയോഴുകീ മഴവെള്ളം
ഒരു നീര്‍ച്ചാലായ്  മഴവെള്ളം .


പല നീര്‍ച്ചാലുകള്‍ ഒന്നായി
ഒരു കുഞ്ഞരുവിയായ്  കുളിരായി,
ഒരു കുഞ്ഞരുവീ കുളിരരുവീ
ഒരു ചെറു തോടായ് കൈത്തോടായ് .


ചെറു തോടുകളൊരു വന്‍ തോടായ്
ഒരു പുഴ തന്നില്‍ അലിയുകയായ്
ഒരു പുഴ പലപുഴ ഒഴുകി ചേര്‍ന്നതു
വന്‍ കടലായി പെരുങ്കടലായ് ..


കടലില്‍ തിരകള്‍ ചുഴികള്‍ മലരികള്‍
എന്നുടെ ജീവിതമത്‌ പോലെ...

Monday 26 September 2011

സ്വപ്നലോകം

ചന്ദനപ്പല്ലക്കില്‍ ഞാന്‍ പോയ ലോകങ്ങള്‍
ചാലിച്ചെടുത്തു നിനക്ക് ഞാന്‍ നല്‍കുകില്‍
മധുര സ്വപ്‌നങ്ങള്‍ പോലെ നിനക്കതു
മറക്കുവാനാവില്ല ജീവിതത്തില്‍

ചാമരം വീശുന്ന കൊച്ചു കാറ്റില്‍
ചാഞ്ചാടിയാടുന്ന കൊച്ചു മാവില്‍
ചെഞ്ചോര നിറമാര്‍ന്ന തേന്‍ കനികള്‍
ചെമ്മേ പഴുത്തു വിളഞ്ഞാടി നില്‍ക്കും.

തെളി നീരോഴുകുന്ന കുളിരരുവീ , ഇതില്‍
പാദം നനച്ചാല്‍ കുളിര് കോരും
പ്രകൃതിക്ക് കിട്ടിയതെവിടെന്നിത്രയും
മുത്തുകള്‍ വാരി വിതറുവാനായ്

ഇരുളും വെളിച്ചവും ഇണചേര്‍ന്നു രമിക്കുമീ
ബാല്യം തിമര്‍ത്തോരീ ഇടവഴികള്‍
പാദങ്ങള്‍ ചേര്‍ത്തൊന്നു വെക്കുകില്‍ ചൊല്ലിടും
പഴങ്കഥയേറെ നിനക്ക് കേള്‍ക്കാന്‍ .

ചെമ്പാവ് നിറകതിര്‍ ചാര്‍ത്തിയ പാടങ്ങള്‍
അതിരിട്ട കല്പ്പവൃക്ഷത്തിന്‍ തോപ്പുകള്‍ ,
പൂ ചൂടും മാമാരക്കുടകള്‍ക്ക്  താഴെ
നിറസന്ധ്യ കുങ്കുമം പൂശിയ ചെറു വഴികള്‍.

തൂമഞ്ഞു തൂകുന്നപ്രഭാതങ്ങള്‍ കണ്ടുവോ
തുള്ളിത്തെറിക്കുമീ മഴത്തുള്ളി കണ്ടുവോ
ഉള്ളം നിറയ്ക്കുമീ തണുത്ത കാറ്റും
പൊള്ളുന്ന വേനലും തൊട്ടറിഞ്ഞോ ?

പറയുവാനേറെയുണ്ടെങ്കിലും തോഴീ
ചൊല്ലുവാനാവില്ല നിറസ്വപ്നക്കാഴ്ചകള്‍ .
നേരിട്ട് കാണുവാനാവില്ല നിനക്കിതു
കാണുവാന്‍ സ്വപ്‌നങ്ങള്‍ മാത്രമാണാശ്രയം.

Wednesday 21 September 2011

പഥികന്‍

പഥികന്‍ ഞാന്‍ പൊരിവെയിലില്‍
പലതവണ തലചായ്ച്ച
പൂമരം വെട്ടിയതാരണാവോ?
ലോകര്‍ക്ക് മുഴുവനും തണലേകി നിന്നോരീ
പൊന്‍ മരം വെട്ടിയതാരാണാവോ  ?

പൊരിവെയില്‍ പൊള്ളിച്ച പാദങ്ങളോടെ ഞാന്‍

പലതവണ കേറിക്കിടന്ന ഗേഹം ,
പകലറുതി വിതാനിച്ച പഴം തുണിക്കെട്ടുകള്‍
തലയിണയാക്കി കിടന്ന ഗൃഹം .
പലതും ചിന്തിച്ചു പിഞ്ഞിയ മനതാരില്‍
പലവര്‍ണ്ണ സ്വപ്‌നങ്ങള്‍ തെളിഞ്ഞ ലോകം .

പാതിമെയ്യും പിന്നെ പിറന്നൊരു മക്കളും

ദയയോട്ടുമില്ലാതെ എറിഞ്ഞ ദേഹം .
ജീവിതം തീരുന്ന കാലം വരേയ്ക്കും
തെണ്ടി തീര്‍ക്കേണ്ട പാപ ജന്മം .
ആരാരും കൂട്ടിനില്ലാത്തോരീ ജീവിത
സാഗരം താണ്ടേണ്ട മനുഷ്യ ജന്മം .

പാമ്പും തേളും  പെരുച്ചാഴിയും

വിഷസഞ്ചി നിറച്ചൊരീ മരച്ചുവട്ടില്‍
പാതി മെയ്യായവള്‍ക്ക് പകരമായ്
കൂടെ ശയിപ്പരിവര്‍ കൂട്ടുകാരായ്.

താണ്ടുവാനിനിയെത്ര ഉണ്ടെന്നറിയാതെ

തെണ്ടുന്നു ഞാനിന്നും ഏകനായി
താണ്ടി തീരുമ്പോള്‍ തെണ്ടിക്കഴിയുമ്പോള്‍
തീരുമെന്‍ ജന്മം പാഴ് ചണ്ടിയായ്.

കാലിലെ ഞരമ്പുകള്‍ പോലെ പിണഞ്ഞോരീ

വേരുകള്‍ വല തീര്‍ത്ത പൊന്‍ പൂമരം
ആരോരുമില്ലാത്തവര്‍ക്കായി പ്രകൃതി തന്‍
കൊട്ടാരമീ വന്‍ പൊന്‍ പൂമരം.

പച്ചയാം കുട നീര്‍ത്തി പരിലസിക്കുന്നോരീ

വന്മരക്കുടകളെ നശിപ്പിക്കുവോര്‍
മനുഷ്യ കുലത്തിന്‍റെ തായ് വേരറുത്തിടും
ഭൂമിയൊരു മരുഭൂവായ് മാറ്റിടും നിശ്ചയം ..! 

Wednesday 17 August 2011

എന്‍റെ നാട്

നമ്മള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ
ഭരിക്കുന്ന 
നാട്ടിലെ കൌതുകങ്ങള്‍
 
ഭരിക്കപ്പെടുന്ന
ജനങ്ങള്‍ തന്‍റെ
ആരും കേള്‍ക്കാത്ത സങ്കടങ്ങള്‍....!


കട്ട് മുടിക്കുവാനുള്ളതൊന്നും
കഴിവതും ഒഴിവാക്കാ മനുഷ്യ ജന്മം
ഭരണാധിപന്‍മാരായി പിറവി  കൊണ്ടാല്‍ 
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം .

കേരള നാട്ടിലെ റോഡു കണ്ടാല്‍

തോടുകള്‍ പോലെ തോന്നുമെങ്കില്‍
തെറ്റെന്നു ചോല്ലുവാനായിടുമോ
കുറ്റം പറഞ്ഞിടാനായിടുമോ ?

അധോലോക സംഘങ്ങള്‍ മാഫിയാകള്‍

ആരെയും പേടിക്കുവാനില്ലത്തവര്‍
കൈകളും കാലും കണക്കു പറഞ്ഞു
കനിവോട്ടുമില്ലാതെ ചേദിക്കുവോര്‍ ..!

കഴുത്തിലെ മാലയോന്നണിയുവാനാകില്ല   

കല്യാണമൊന്നു കൂടുവാന്‍ പോലും
 ഏതു നേരത്തും വഴിയോരത്ത് നിന്നും
പൊട്ടിച്ചെടുത്തിടും ആരെങ്കിലും..!

അമ്മയുമില്ല അച്ചനുമില്ല

കൂട്ടുകുടുംബങ്ങള്‍ ഒന്നുമില്ല
കാമം ഇഴനെയ്ത പയകള്‍ക്കുള്ളില്‍
ബന്ധങ്ങള്‍ക്കൊട്ടുമേ വിലയുമില്ല ..!

സ്നേഹവുമില്ല കരുണയില്ല

സഹജീവി സ്നേഹം തീരെയില്ല
അലിവില്ലാ ഹൃത്തടവുമായി പിറക്കുവോര്‍
മാര്‍ജ്ജാര വംശത്തില്‍ പോലുമില്ല ..!

പരിതപിച്ചീടുവാന്‍ നേരമില്ല

പലതും പറഞ്ഞിടാന്‍ സമയമില്ല
പടവാളെടുക്കുക പോരാടുക
ഒരു നല്ല നാളേക്ക് വേണ്ടിയെന്നും ...!

Saturday 13 August 2011

മുഖഭാവം

ആദ്യമായി യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു  സ്നേഹത്തോടെ ഉള്ളം കയ്യിലെ നെല്ലിക്ക ഒരിളം ചിരിയോടെ അവള്‍ എനിക്ക് നേരെ നീട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വേണ്ട " എന്ന് . അന്ന് എന്തായിരുന്നു ആ മുഖത്തെ ഭാവം എന്ന് എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ വയ്യ . പിന്നെ ഹൈസ്കൂളില്‍ വെച്ച് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ വെളുത്തു തടിച്ചു വാലിട്ടു കണ്ണെഴുതി എന്നും മുഖത്തൊരു പുഞ്ചിരി ഒളിപ്പിച്ചു വന്നിരുന്ന ആ പാവം പെണ്ണിന് ഒരു മറുപടിയും കൊടുക്കാതെ തല താഴ്ത്തി നടന്നു നീങ്ങിയപ്പോഴും അവളുടെ മുഖത്തെ ഭാവം എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസം .പിന്നെയും സ്കൂളിലും കൊളെജിലുമായി എത്ര പേര്‍..?  ഞാന്‍ ആരെയും മനസ്സ് തുറന്നു പ്രേമിച്ചിട്ടില്ല . എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ ഞാന്‍ പറഞ്ഞതും ചെയ്തതും നിഷേധഭാവത്തിലായിരുന്നു .പഠിത്തം കഴിഞ്ഞ് പിന്നെയും എത്ര പേര്‍ ...രമ്യ മേനോന്‍ ..അശ്വതി വര്‍മ ...ലതിക ...ഗീത .. പിന്നെ..  അങ്ങനെ എത്ര പേര്‍..?  എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു . എനിക്കും എല്ലാവരെയും ഇഷ്ടമായിരുന്നു പക്ഷെ ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല
എല്ലാം കേട്ട് കഴിഞ്ഞ് ഭാര്യ പറഞ്ഞു .."ശരിയാണ് നിങ്ങള്‍ക്ക് പ്രേമിക്കാനറിയില്ല ..ഈ എന്നെയും " അത് പറഞ്ഞു അവള്‍ തിരിഞ്ഞു കിടന്നു . ഇരുട്ടാണെങ്കിലും ഭാര്യയുടെ മുഖത്തെ ഇപ്പോഴത്തെ  ഭാവം എന്താണെന്ന് എനിക്കിപ്പോള്‍ കൃത്യമായി വായിച്ചെടുക്കാനാവുന്നുണ്ട് .

ഇനിയില്ല തോഴീ ...

കളിവീണ മീട്ടിയെന്‍ കരളു കൊണ്ടെങ്കിലും
കരളേ മറക്കുവതെങ്ങനെ നിന്നെ ഞാന്‍
കരയുന്നു ഞാനിന്നു നീറുന്ന മനസ്സുമായ്
കര കേറുവാനാവാത്ത  ദുഖത്തിന്‍ കടലിലായ്

വ്യാകുല ചിന്തകളല്ലാതെ മറ്റൊന്നും

വ്യര്‍ത്ഥമെന്‍ ജീവിത പന്ഥാവിലില്ലല്ലോ
എത്ര കഴിഞ്ഞാലും മറക്കാത്തോരോര്‍മ്മകള്‍
എന്തിനു നല്‍കി മറഞ്ഞു നീ ഓമലെ

പിരിയുമ്പോള്‍ തമ്മില്‍ പറഞ്ഞോരാ വാക്കുകള്‍

നൊമ്പരത്തീയില്‍ വിളഞ്ഞോരാ കനലുകള്‍
എല്ലാം മറഞ്ഞുവോ എലാം മറന്നുവോ
കാലം കടക്കവേ കാമിനി നീ

തിരിച്ചെത്തി നീയെന്‍റെ സ്വന്തമെന്നോര്‍ത്തു ഞാന്‍

ഓര്‍മ്മയില്‍ സൂക്ഷിച്ചൊരായിരം കിനാവുമായ് 
ഓര്‍ത്തെടുത്തീടുവാനാവില്ല വാക്കുകള്‍
നീയെന്നെ അനാഥനായ്‌ മാറ്റിയ വാക്കുകള്‍

മറഞ്ഞു നീ ചക്രവാളത്തിന്‍റെ  സീമയില്‍

ചെറിയൊരു ഓര്‍മത്തെറ്റായി തോഴീ
ഇനി നിനക്കില്ല ഞാനെന്ന തോഴന്‍
ഇനി നിന്നെയോര്‍ത്തു കരയുന്ന കാമുകന്‍

Saturday 6 August 2011

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം
ചുവക്കുന്നു നിന്നുടെ കവിളുകളെന്‍  സഖീ
പുലരിയുദിക്കുന്ന  നേരത്ത് നിന്നുടെ
പൂമേനി പോന്നായ്‌ തിളങ്ങുന്നു തോഴീ..!

ചന്തം തികഞ്ഞൊരു പൂമേനി കണ്ടിട്ടു

ചന്ദ്രിക പോലും നമിക്കുന്നു നിന്നെ
ചാരത്തിരിക്കിലോ സുന്ദരീ നിന്‍ ഗന്ധം
ചന്ദനം പോലെ എത്ര മനോഹരം..!

ചെന്തളിരോത്ത കപോലങ്ങള്‍ രണ്ടിലും

ചുംബന പൂകൊണ്ട് മൂടുവാന്‍ മോഹം
ചെന്താമര മൊട്ടു കൂമ്പുന്ന മാറില്‍
ചായാന്‍ എനിക്കുള്ളില്‍ വല്ലാത്ത മോഹം..!

പരല്‍മീന്‍ പോലെ പായുന്ന കണ്ണില്‍

പകല്‍ കിനാവുകള്‍  ഒളിപ്പിച്ചു നീ പൊന്നെ
പലവട്ടം കൊതിപ്പിച്ചു പൈങ്കിളി നീ  എന്നെ
പല നാളില്‍ മോഹിച്ചു പെണ്‍മണീ നിന്നെ..!

ഇന്നെന്‍റെ കരളകം നോവിച്ചു പോയി നീ

ഇന്നെന്‍റെ ഹൃത്തടം വേവിച്ചു മാഞ്ഞു നീ
ഇനി വരാത്തൊരാ ദൂരത്തു മറഞ്ഞു നീ
ഇനിയാരെ തേടി അലയണം ഞാനിനി .?

Thursday 4 August 2011

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ പ്രതീക്ഷകളുടെ ഒരു കൊച്ചു കടലാസ് തോണിയിറക്കി ജീവിത പ്രാരാബ്ദങ്ങളുടെ മറുകര ലക്ഷ്യമാക്കി കയ്യും മെയ്യും മറന്നു തുഴയുന്നവരാണ് പ്രവാസികള്‍ ..ദൂരെയെവിടെയോ തനിക്കു മാത്രമായി ഒരു സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടെന്ന് കിനാവ്‌ കാണുന്നവര്‍.കഷ്ട്ടപ്പടുകളുടെ കണക്കില്ലാത്ത കാര്‍മേഘങ്ങളും കൊടുങ്കാറ്റും ഉരുണ്ടു കൂടുമ്പോഴും താന്‍ സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍ മനസ്സിലാവാഹിച്ചു നല്ല നാളെയുടെ പോന്നമ്പിളി തെളിയുമെന്ന് സ്വപ്നം കണ്ട് ലക്‌ഷ്യം മാത്രം മനക്കണ്ണില്‍ കണ്ട് തുഴയുന്നവര്‍.......ഒടുവില്‍ ജീവസ്സറ്റ ജന്മം ഒരു പാഴ്ച്ചണ്ടിയുടെ വിലപോലും ലഭിക്കാതെ വലിച്ചെറിയപ്പെടുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.........!.

Tuesday 2 August 2011

അമ്മ

അമ്മേ ഞാനറിഞ്ഞീല നിന്‍ മൃദുഭാവം
ആരും കൊതിക്കുന്ന ശാലീന ഭാവം
ആര്‍ദ്രത തുളുമ്പുമീ  ആത്മഭാവം
അമ്മതന്‍ നിര്‍മ്മല ശാന്ത ഭാവം

ആത്മ നൊമ്പരം കരള്‍ തിന്നും നേരത്ത്
ആരും കൊതിക്കുന്ന സാന്നിധ്യം നീ
അലയാഴി പോലെ ജീവിതം കയര്‍ക്കുമ്പോള്‍
അരികിലൊരു സാന്ത്വനമാകുന്നു നീ

അപകടം കണ്‍മുന്നില്‍  തിറയാടും നേരത്ത്
ആരും തിരിഞ്ഞോടാന്‍ മറക്കുന്ന നേരത്ത്
അമ്മേ എന്നോരാ വിളി മാത്രമേകുന്ന
ആത്മ ധൈര്യം വേറെ എനിക്കാരു നല്‍കും

അലിവിന്‍റെ സാഗരം നീയെന്നറിയുന്നു
അനന്തമാം സ്നേഹം നീയെന്നറിയുന്നു
അവിരാമം ഒഴുകും കരുണതന്‍ കടലേ
ആപാദചൂടം അറിയുന്നു നിന്നെ


അറിയുന്നു ഞാനീ പാദങ്ങള്‍ തന്‍ ചോട്ടില്‍
അണിയുന്നു സ്വര്‍ഗ്ഗങ്ങള്‍ നീയെങ്കിലും
അറിവില്ലാ പൈതങ്ങള്‍ സ്വര്‍ഗങ്ങള്‍ തേടുന്നു
അറിയാതെ അറിയാതെ ഈ ലോകമെങ്ങും

Saturday 30 July 2011

എന്‍ ഗ്രാമ കാഴ്ചകള്‍

മലകള്‍ പുഴകള്‍ നിറയും ഗ്രാമമേ
മന്ദാര മലര്‍വനിയുള്ളൊരു  നാടേ 
മാനസ സാരസാം മഞ്ജുള മേടേ
മനം നിറച്ചീടുമൊരു സൌമ്യയാം ഭൂവേ

നിന്‍ മടിത്തട്ടില്‍ വീണു മുളക്കുവാന്‍

നിന്‍ മണിമേടയില്‍ ഉരുണ്ടു കളിക്കുവാന്‍
നിന്‍റെ വിശാലമാം ഭൂവില്‍ വളരുവാന്‍
നിസ്തുല ഭാഗ്യം ഇതെനിക്കീശന്‍ നല്‍കിയോ

നിറവാര്‍ന്ന ഭംഗിയില്‍ കുളിച്ചു നീ നിന്നു

നിറമാര്‍ന്നു  തുള്ളി തുളുമ്പി നീ നിന്നു
നിത്യമെന്‍ കണ്ണില്‍ പുഞ്ചിരിയായി നീ 
നിത്യ ഹരിത പൂ ചൂടി നിന്നു

നിലാവില്‍ കുളിക്കുമീ നിത്യ സൗന്ദര്യം

നിറവാര്‍ന്നു കേള്‍ക്കുമീ നൂപുര സംഗീതം
നിലവിളക്കുപോല്‍ പ്രകാശിതമാകുമീ
നിറകുട സൌന്ദര്യമേ നമിക്കുന്നു ഞാന്‍

നീ ചൂടുമീ  വയല്‍പൂവുകള്‍

നീ കുളിച്ചീറന്‍ മാറുന്ന മഞ്ഞല
നീ ചുറ്റും ഹരിതാഭശോഭയാം പൊന്നാട
നേര്‍ത്ത കിനാവിന്‍റെ പൂവണി പൂമേട

നിലക്കാതെ ഒഴുകട്ടെ നീര്‍മണിച്ചാലുകള്‍

നിറുത്താതെ പെയ്യട്ടെ മഞ്ഞണി  മുത്തുകള്‍
നിറമാര്‍ന്ന ഗ്രാമത്തിന്‍ നിലാവണി കാഴ്ചകള്‍
നിറക്കട്ടെ കണ്ണുകളില്‍ ആനന്ദക്കാഴ്ചകള്‍ 

Sunday 24 July 2011

നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

നിറയുക നിറയുക
നീയെന്നില്‍ നിറയുക
നിറ വെണ്ണിലാവാം അഴകേ...
പൊതിയുക പൊതിയുക
നീയെന്നെ പൊതിയുക
നിറ കതിര്‍ ചൊരിയും നിലാവേ ...

നേര്‍ത്ത മന്ദസ്മിതത്തിന്‍  പൊരുളാം നീ

ലോല കപോലത്തിന്‍ ഉടമസ്ഥ നീ
നീരാടും രാക്കുളിരോളം നീ
നിറ തിങ്കളാകും പെണ്മണി നീ

നിനക്കായ് തുടിക്കുന്ന ഹൃദയത്തിനുള്ളിലെ

നീരത നീഹാര മണിമുത്തുകള്‍
നേര്‍ക്കുനേര്‍ ചൂടുവാന്‍ മോഹിക്കും മനസ്സിലെ
നയവേദ്യമാകുമെന്‍ പൂമ്പൊടികള്‍

നീയൊരു വാസന്തദേവിയായ് വിടരൂ

നീയെന്നെ പൂവിതള്‍ കൊണ്ടൊന്നു പൊതിയൂ
നിലക്കാതെ ഒഴുകുമാ ഗാനത്തിന്‍ നിറവില്‍
നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

ഞാന്‍ മോഹിക്കുന്നത്.......

ഞാന്‍ തിരയുന്നത്
എന്‍റെ കണ്ണിനു കാണാത്തത്
എന്‍റെ കാതിനു കേള്‍ക്കാത്തത്
എന്‍റെ ചുണ്ട് കൊണ്ട് മൊഴിയാത്തത് ..

ഞാന്‍ മോഹിക്കുന്നത്
എന്‍റെ ശരീരം അറിയാത്തത്
എന്‍റെ മനസ്സിന് ലഭിക്കാത്തത്
എന്‍റെ ഹൃദയത്തിന് മനസ്സിലാകാത്തത്

ഞാന്‍ മോഹിക്കുന്നത്
നിന്നെ....

Tuesday 19 July 2011

നീയെന്ന വേദന ..!

നഷ്ടപ്പെട്ടുവെന്നു ഞാനറിഞ്ഞ നിമിഷം ..എനിക്കത് വല്ലാത്ത വേദന...നീ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ നിന്നെപ്പറ്റി ഓര്‍ത്തതെ ഇല്ല ഇങ്ങനെ കരയാന്‍ മാത്രം ഞാനും നീയും തമ്മിലെന്താണ് ?ഒരുമിച്ചു ഒരേ സ്വപ്‌നങ്ങള്‍കണ്ടതോ ഒരേ കാര്യം സംസാരിച്ചതോ ഒരൊറ്റ രീതിയില്‍ ചിന്തിച്ചതോ ഒരു കടലാസ് തോണി പോലെ
ജീവിതനദിയില്‍ ഒഴുകിപ്പടര്‍ന്നതോ?
കാലം കണ്ണ് പൊത്തിക്കളിച്ചപ്പോള്‍    നമ്മുടെ വഴി രണ്ടായിപ്പിരിഞ്ഞു .ആദ്യമൊക്കെ എനിക്കുനിന്നെകാണാമായിരുന്നു എനിക്ക് നിന്നെ കേള്‍ക്കാമായിരുന്നു പിന്നെ  പിന്നെ കാഴ്ച നഷ്ട്ടപ്പെട്ടു കേള്‍വിയും ...ഇപ്പോള്‍,മരുഭൂമിയാണ് മുമ്പില്‍ .  മനം  നിറയെ നിന്നോര്‍മ്മകളും,മധുരിക്കുന്ന ബാല്യകാലവും ..ഈ ഊഷര ഭൂമിയില്‍ എന്‍റെ തേങ്ങലുമാത്രം ആരും കേള്‍ക്കുവാനില്ല .ഉണങ്ങി വരണ്ട ഈ കാറ്റുമാത്രം എന്നോട് മന്ത്രിച്ചു
"നീ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങുക"

ഇനി നീ നീയാവുക ...!

നീ
എനിക്കെന്‍റെ കുഞ്ഞനുജന്‍
ഇടയ്ക്കു പിണങ്ങിയും
പിന്നെ അതിലേറെ ഇണങ്ങിയും
എന്‍റെ കൈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചവന്‍ ..

നീ
എന്നോടൊത്തു ഉണ്ടവന്‍
എന്നോടൊത്തു ഉറങ്ങിയവന്‍ ..
എന്‍റെ മിഴികളിലെ ഇരുളും വെളിച്ചവും
എന്നെക്കാളേറെ അനുഭവിച്ചവന്‍

നീ
എനിക്ക് പ്രിയപ്പെട്ടവന്‍ ..
എന്‍റെ പരിഭവത്തിനു നേരെ
മുഖം കറുപ്പിച്ചവന്‍
എന്‍റെ പ്രിയപ്പെട്ടവന്‍

നീ
എന്‍റെ വെണ്ണിലാവ്
എനിക്ക് നേരെ കോപത്തോടെ
വാളോങ്ങിയവര്‍ക്ക് നേരെ
എനിക്ക് പരിചയായവന്‍

നീ
ഒരു കോപത്തിന് മറുകണ്ടം ചാടിയവന്‍
മറു കോപത്തിന് തിരികെ വന്നവന്‍
ഇനി നീ നിലക്കാത്ത പ്രവാഹമാവുക
ഇനി നീ നീയാവുക.

ഓര്‍മ്മപ്പെടുത്തലുകള്‍ .

നിറവര്‍ണ്ണ സ്വപ്‌നങ്ങള്‍ എനിക്കിനിയില്ല
നിര്‍വൃതിയേകും നിമിഷങ്ങളില്ല
നിഴല്‍ക്കുത്ത് നാടകം നിറഞ്ഞൊരീ ജീവിതം
നിരാലംബമായി കിടക്കുന്നു വീഥിയില്‍

നിന്നെയോര്‍ത്തോന്നു  കേഴുന്നു കാമിനീ
നിദ്രയില്ലാത്തോരീ രാവുകള്‍ തോറും
നീയെനിക്കേകിയ നിര്‍മ്മാല്യ സൂനങ്ങള്‍
നെഞ്ചോടമര്‍ത്തി തേങ്ങുന്നു ഞാനിന്നും

ഓര്‍മ്മകാണില്ല  നിനക്കിന്നു ജിവിതം
ഓര്‍മ്മിച്ചെടുക്കാനുമാവില്ല  സത്യം
ഒത്തിരി മോഹിച്ചു നിര്‍മ്മല സാമീപ്യം
ഒറ്റക്കായെന്നു തോന്നിയ നേരവും .

മറ്റൊരു പൂവിനെ തേടിപ്പറന്നു നീ
മറ്റൊന്നും നിനക്കാത്തോരെന്നെ പിരിഞ്ഞു നീ
മായാത്ത ശോകത്തിന്‍ കടലിലെറിഞ്ഞു നീ
മറയാത്തൊരശ്രു കുടീരം പണിഞ്ഞു നീ

ഇനിയില്ല ജീവിതം മുന്നോട്ടു പ്രിയ സഖേ
ഇനിയില്ല സ്വപ്‌നങ്ങള്‍ കാണുന്ന കാലം
ഒഴുകുമീ ജീവിത കളിയോടമെന്‍ സഖീ
ഓര്‍മ്മപ്പെടുത്തലായ് ജീവിതം മുഴുവനും .

നിനക്ക് വേണ്ടി മരിക്കാം ...!

നീ ജനിക്കും മുമ്പേ ..
നിന്നെയും തേടി
നീല നിലാവില്‍ ഏകനായി
നിന്നെ തേടിയലഞ്ഞവന്‍ ഞാന്‍..

നീലത്താമര തന്‍ നിരുപമ സൌന്ദര്യം
നെഞ്ചിലേറ്റാന്‍ കൊതിച്ചവന്‍ ...
നിറമുള്ള സ്വപ്‌നങ്ങള്‍
നിനക്കൊപ്പം പങ്കുവെച്ചവന്‍

നിന്നെയോര്‍ത്തു കരഞ്ഞവന്‍ ..
നിന്നെയോര്‍ത്തു ഉറങ്ങാതിരുന്നവന്‍
ഒടുവിലിപ്പോള്‍ ...
നിന്നെയോര്‍ത്തു മരിച്ചവന്‍

നീയെന്‍റെ  പാതി മേയ്യായവള്‍  ..
പകലുറക്കത്തില്‍ പൊന്‍ കിനാവായവള്‍..
ഏകാന്ത ജീവിത യാത്രയില്‍
എനിക്ക് കൂട്ടായവള്‍..
പിഴുതെറിയാന്‍ എനിക്കാവില്ല ..
പിരിയാനും...
പിന്നെയും എനികൊന്നു ചെയ്യാം...
നിനക്ക് വേണ്ടി മരിക്കാം

ഇനിയോന്നെന്‍ മനമൊന്നറിഞ്ഞിടും നീ ...!

പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
 പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍.

കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍
കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.

മുട്ടോളമെത്തുന്ന മുടിയുള്ളവള്‍
മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവള്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍.

ചന്ദനമണമുള്ള പെണ്ണാണിവള്‍
ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.

കാതരയാണിവള്‍ കളവാണിയാണിവള്‍
കാമദേവന്‍റെ  അമ്പാണിവള്‍
സൌമിനിയാണിവള്‍  ശാലീനയാണിവള്‍
സൌഭാഗ്യദായിനി സുരസുന്ദരി

ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി
ഇവളെന്‍റെ  ജീവിത പ്രാണേശ്വരി
ഇനിയെന്നെന്‍ മനമൊന്നറിഞ്ഞിടും നീ
ഇണയായി വരുവതും എന്നാണു നീ.?

എന്‍റെ ചോര.

എന്‍റെ ഹൃദയത്തിലെ ചോര ഊറ്റി എടുത്താണ് നീ ഈ കവിതകളത്രയും എഴുതിയത്.

എഴുതി എഴുതി നിന്‍റെ പേനയിലെ ചോര വറ്റുമ്പോള്‍ വീണ്ടും നീ എന്‍റെ ഹൃദയത്തില്‍ നിന്ന് ഊറ്റിയെടുക്കുന്നു...

ഒടുവില്‍ നിനക്ക് വിശ്വ സാഹിത്യ പുരസ്കാരവും കിട്ടി..

ഇപ്പോള്‍ എന്‍റെ ഹൃത്തടം ചുരത്തുന്നത് ചോരയല്ല.. ചുവന്ന നിറമുള്ള ഒരു ദ്രാവകം ...

കാരണം എന്‍റെ ചോര മുഴുവനും നിന്‍റെ ചിന്തയായി വെളു വെളുത്ത കടലാസിലേക്ക് പകര്‍ത്തപ്പെട്ടു കഴിഞ്ഞു ...

വേദനയോ വിഷമമോ ഇല്ലെനിക്ക് ...എങ്കിലും....

എന്നെ പറ്റി നീ രണ്ടു വരി എഴുതിയില്ലല്ലോ .....!

ഞാന്‍...


ഞാന്‍ ......
പാലക്കാട് ജില്ലയിലെ  ചെര്‍പ്പുളശ്ശേരിക്കടുത്ത കുലുക്കല്ലൂര്‍ ഗ്രാമവാസി .ജീവിത തിരശ്ശീലയില്‍ പല വേഷങ്ങള്‍  പകര്‍ന്നാടി അവസാനം
ഏറ്റവും ക്രൂരമായ  പ്രവാസി വേഷം കെട്ടി ഇപ്പോള്‍   കുറച്ചു വര്‍ഷങ്ങളായി സൗദി അറേബ്യയില്‍...... 
പെയ്തൊഴിഞ്ഞ പെരുമഴയിലെ  മഴത്തുള്ളികള്‍ ചെറുമണല്‍  തരികളില്‍ വരച്ചിട്ട ചിത്രങ്ങളെ പോലെ പിടികിട്ടാത്ത വാക്കുകള്‍ക്കും ചിന്തകള്‍ക്കും എന്‍റെ ഭാഷയില്‍ 
നിര്‍വ്വചനങ്ങള്‍ ഒരുക്കി  സംതൃപ്തിയടയുകയാണ്  ഞാന്‍ ...
അടുക്കും ചിട്ടയുമില്ലാത്ത  ഭ്രാന്തു പിടിച്ച വാക്കുകളെ ചിട്ടപ്പെടുത്താന്‍ ആവതു ശ്രമിച്ചിട്ടുണ്ട് ..ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .
ഇത്രയും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞത് ...ഞാന്‍ എഴുതിയവ വായിക്കുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ മനസ്സില്‍ എന്നെപ്പറ്റി തോന്നുന്നതാണ്  യഥാര്‍ത്ഥത്തില്‍ ഞാന്‍ ...
E-mail :- salimkulukkallur@gmail.com
Mobile:- 00 966 5 66 77 06 03

നിന്നെ പിരിയാന്‍ എനിക്ക് വയ്യ..!

ണ്ടു മറന്നൊരു കിനാവ്‌ പോലെ.
ഓര്‍മ്മയിലെവിടെയോ നിന്‍റെ മുഖമുണ്ട്
ചുണ്ടിലോളിപ്പിച്ച പാല്‍ പുഞ്ചിരിയുമായി ഇടമോ വലമോ നോക്കാതെ, കാല്‍പാദങ്ങളിലേക്കു മാത്രം ദൃഷ്ടിയൂന്നി മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു പത്രവുമായി ,കാല്‍പാദം മറയുന്ന പട്ടു പാവാടയുടുത്ത്‌....
എവിടെയാണ്എനിക്ക് നിന്നെ നഷ്ടപ്പെട്ടത്..?
എന്നെക്കാള്‍ മുമ്പേ നിനക്ക് വിവാഹ പ്രയമായപ്പോഴോ?
അതോ ജനിച്ച മണ്ണില്‍ നിന്ന് എന്നെ ഈ മരുഭൂമിയിലേക്ക് പറിച്ചു നാട്ടപ്പോഴോ?
കണ്ണും കരളും പരസ്പരം കൈമാറി നാം കണ്ട കിനാവുകള്‍ നെഞ്ചോടടക്കിപിടിച്ച് ഞാനിപ്പോഴും ഇവിടെയുണ്ട്..
ഈ മരുഭൂമിയില്‍..
നീ എവിടെയാണ്...?