Friday 27 July 2012

രക്ത സാക്ഷികള്‍.

രക്തസാക്ഷിക്ക് മരണമേയില്ല
നോവുമാ ഓര്‍മ്മയ്ക്കും മരണമില്ല .

ജന്മദിനത്തെക്കാള്‍ ചരമദിനങ്ങള്‍

ആഘോഷമാക്കിയ വീരപുത്രര്‍ പിന്നെ,
നിലപാടുകള്‍ തന്‍ നേടും തൂണായ് നിന്ന്
നിണമൂറ്റി  മണ്ണ് നനച്ചോരിവര്‍.

ജീവിതമൂറ്റിയെടുത്ത പ്രസ്ഥാനങ്ങള്‍

വാരി നിറച്ച കടും നിറത്തില്‍
തീപ്പൊരി ചിന്തും വാക്കിനു താഴെ
ഓര്‍മ്മപ്പെടുത്തലായ് മാറിയവര്‍ .

പ്രത്യയശാസ്ത്ര കറയുള്ള താളില്‍

ഒരിക്കലും തെളിയാത്ത അക്ഷരങ്ങള്‍ ഇവര്‍ ,
മനം നിറഞ്ഞെന്നും സ്നേഹിച്ചവര്‍ക്കായി
തന്‍ തനു പൊലിച്ചെന്നും  വെളിച്ചമായോര്‍.

രാഷ്ട്രീയ കോലങ്ങള്‍ പക കെട്ടിയാടി

പങ്കിട്ടെടുത്ത ജീവിതങ്ങള്‍ , ഇവര്‍
സമര മുഖങ്ങളില്‍ കനലായ് ജ്വലിച്ചു
അമരത്തം നേടിയ പടയാളികള്‍ .

നേരിന്‍റെ ,നെറിയുടെ ഗോപുരം തീര്‍ത്തവര്‍

പോരിന്‍റെ തളരാത്ത വീര്യം സൂക്ഷിച്ചവര്‍,
പാരിന്നു മോചന മാര്‍ഗ്ഗം തിരഞ്ഞു
ചാരമായ് തീര്‍ന്നവര്‍ ചാവേറുകള്‍ .

കാട്ടാള നീതിക്ക് കഴുത്തു നീട്ടീടാതെ

പട്ടാള നിയമത്തിന്നടിമപ്പെടാതെ
മുഠാളന്‍മാര്‍ക്കെതിരായി എന്നും
ചാട്ടവാര്‍ വീശി ചരിത്രം രചിച്ചവര്‍.

ചിതലരിച്ചിന്നും ചില്ലിന്‍റെ കൂട്ടില്‍

വരകളായ് മാറിയ നിറദീപങ്ങള്‍ ,ഇവര്‍
വീരരാം  രക്ത സാക്ഷികള്‍, ധീരരാം  ഷഹീദുകള്‍,
മരണത്തിനതീതരാം ശൂര ബാലിദാനികള്‍ ..!

Monday 23 July 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


Wednesday 11 July 2012

വിട പറയുന്ന വസന്തങ്ങള്‍.

വിട പറയുമോരോ വസന്തങ്ങള്‍ ഗ്രീഷ്മങ്ങള്‍
വില മതിച്ചീടാനാവാത്ത സൗഹൃതങ്ങള്‍..
വിധിയഴിഞ്ഞാടിടും വില പേശിടും
വിടര്‍ന്നിടും കൊഴിഞ്ഞിടും പൂ മൊട്ടുകള്‍... .!

ആഗ്രഹിക്കുന്നോരോ സൌഭാഗ്യങ്ങള്‍ , നമ്മള്‍ ,

ആരറിഞ്ഞീടുമതിന്‍ ശേഷിപ്പുകള്‍ .!   
അര്‍ഹിക്കാത്തതെന്നറിഞ്ഞീടുകില്‍ പോലും
ആശിക്കുന്നതിന്‍മേലെ  മൂഡര്‍ മര്‍ത്യര്‍.

അലയോടുങ്ങാത്തതീ ജീവിതമെങ്കിലും

ആരും മോഹിക്കുകില്ലതൊട്ടും,
അണയുവാന്‍ നേരമണെഞ്ഞെന്നാകിലും  
അതറിയാതെ ചിരിക്കുന്നു നമ്മള്‍ മര്‍ത്യര്‍ ...!

തെറ്റുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കില്ലയൊട്ടും

തേങ്ങുമൊരു നാളില്‍  അതോര്‍ത്തെന്ന സത്യം ..!
താനെയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കണം
തെളിയുന്ന മരണത്തിന്‍ കൈരേഖകള്‍..!

അധമ മോഹങ്ങള്‍ക്കു കടിഞ്ഞാനിടാനൊട്ടും

അഭ്യാസിയല്ല നമ്മളാരും പക്ഷെ ,
അറിയാതെ ചെയ്യുമീ തെറ്റുകള്‍ക്കല്‍പ്പം
അലിവോടെ മാപ്പോന്നപേക്ഷിച്ചിടാം .


Thursday 5 July 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Monday 2 July 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

Sunday 1 July 2012

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..? 

എന്‍റെ ദുഃഖം.

ജീവിത മത്സരത്തില്‍ നിന്നോടോടി തോറ്റ
നിന്‍റെ ദുഖങ്ങള്‍...
നിന്‍റെ തലയ്ക്കു മീതെ കൂട് കൂട്ടും .
പരാജിതന്‍റെ വിലക്കപ്പെട്ട
പഴം തിന്നാന്‍ നിന്നെ നിര്‍ബന്ധിക്കും ....
നിന്‍റെ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് മുകളില്‍
ജരാ നര ബാധിച്ച മോഹങ്ങള്‍ക്ക് മീതെ
ചമ്രം പടിഞ്ഞിരുന്നു ഭക്തിയോടെ
ഈശ്വര നാമം ജപിക്കും ..
കൂരിരുട്ടിലെ ദീപാങ്കുരങ്ങള്‍ പോലെ
തെളിയുന്ന സന്തോഷത്തെ ഊതിക്കെടുത്തും ...

നിന്നോടോടി തോറ്റ നിന്‍റെ ദുഖം
നിന്‍റെ മരണം വരെ നിന്നെ പിന്തുടരും ....!
എന്‍റെ ദുഃഖം എന്നെയും..

Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?

Thursday 17 May 2012

നരകത്തിന്‍റെ മണം

നഗരത്തിന്‍റെ ഊടുവഴികളില്‍
നരകത്തിന്‍റെ മണവും പേറി
ഉരഗങ്ങളെപ്പോല്‍ നാക്ക് നീട്ടി
ആരെക്കെയോ കാത്തിരിക്കുന്നു .

ഇരുട്ടില്‍ തിളങ്ങുന്ന വാള്‍മുനകള്‍
രക്തത്തിനായി നിലവിളിക്കുന്നു
ഊടുവഴിയുടെ ഗര്‍ഭപാത്രത്തിലെവിടെയോ
ജീവന് വേണ്ടി ഒരു യാചന പെരുമ്പറ മുഴക്കുന്നു

തെരുവ് വേശ്യകളുടെ തണുത്ത ശീല്ക്കാരത്തില്‍
ക്രൂരത മുറ്റിയ കണ്ണുകള്‍ നനഞ്ഞുറങ്ങുന്നു
കരയാന്‍ ശക്തിയറ്റ പിഞ്ചു കണ്ണുകളില്‍
കടിയനുറുമ്പുകള്‍ താണ്ടവമാടി തിമര്‍ക്കുന്നു

തണുത്തുറഞ്ഞ കിടത്തിണ്ണയിലെവിടെയോ
പിറവിയെടുത്ത പിഞ്ചു ശരീരം
കരഞ്ഞു തീരും മുന്‍പേ നിര്‍ദ്ദയം
ഓടയിലേക്കു കൂപ്പു കുത്തുന്നു .

ഇത് ,ഇരുട്ട് മൂടിയ നഗരം
ഇത് ഇരുട്ട് മൂടിയ നരകം ,
നഗരത്തിനു വേറൊരു കാഴ്ചയില്ല ...!
നരകത്തിനും ....

Monday 9 April 2012

ഉയിരേകുക...!

കര്‍മ്മം കറുപ്പിച്ച ജന്മങ്ങള്‍ തീര്‍ക്കും
കലികാല ലോക പ്രതിസന്ധികള്‍
കഴുത്തിലൊരു കാണാ കുരുക്കാകവേ
കരയും ദരിദ്രരെ കഴുവേറ്റവേ,

ജലപാനമില്ലാതലയും ജനങ്ങള്‍തന്‍

വയറിന്‍റെ രോദനം കേട്ടിടാതെ
പഞ്ചാമൃതുണ്ട് രതിനൃത്തമാടി
മയങ്ങിക്കിടക്കുന്നു കാപാലികര്‍ .

പുഴുക്കള്‍ നുരക്കുന്ന അഴുക്കു ചാലിന്‍

കരയില്‍ മയങ്ങുന്ന മനുഷ്യജീവന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന നാളുമെണ്ണി
നാളെയെന്നോര്‍ത്തു കിടന്നിടുന്നു .

പ്രതിഷേധമുയരും ചത്വരങ്ങള്‍

ചുടുചോര കൊണ്ട് നനക്കുവോരെ
തളരാത്ത   ആവേശ സമരാഗ്നികള്‍
ചുടു ചാമ്പലാക്കിടും നാളെ പുലര്‍ന്നാല്‍ .

ഹൃദയ രോഷം കൊടുങ്കാറ്റു തീര്‍ക്കുന്ന

ചുടലക്കളങ്ങളില്‍ ജീവന്‍ നിറച്ചാല്‍,
അടരാടും ദേഹങ്ങള്‍
ഉയിര്‍ത്തെഴുന്നേറ്റിടും
അനീതിക്കെതിരായി കൈവാളുയര്‍ത്തിടും.

ഉയിര് കൊടുക്കുക ഊര്‍ജ്ജം കൊടുക്കുക

അലിവിന്‍റെ പൂക്കള്‍ അവര്‍ക്കൊന്നു നല്‍കുക
അന്ധകാരത്തിലാണ്ടോന്നു പോകാതെ
അവര്‍ക്കായി നിങ്ങള്‍തന്‍ പ്രാര്‍ത്ഥനയേകുക
.

 

Monday 2 April 2012

ചിന്തകള്‍

ജനനത്തിന്‍റെയും മരണത്തിന്‍റെയും  ഇടയില്‍ പെട്ട് ഇല്ലാതാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിക്കാതിരിക്കാമായിരുന്നു ........മരിക്കും മുന്‍പ് മരണത്തെക്കുറിച്ച് ആലോചിച്ചു വ്യാകുലപ്പെടുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ മരിക്കാമായിരുന്നു ......ജീവിതകാലത്തെങ്കിലും അല്‍പ്പം ആലോചനയുണ്ടായിരുന്നെങ്കില്‍
നേട്ടം നഷ്ട്ടം മാത്രമാവില്ലായിരുന്നു ......മാറ്റി മറിക്കാനാവാത്ത യാഥാര്‍ത്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നിടത്തു നിന്നെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങേണ്ടിയിരിക്കുന്നു........  

Wednesday 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.

ഭയം

എന്നും ജനാലക്കരികിലെ പേരമരത്തില്‍ ഇരുന്നു ചിറകു കൊതിയോതുക്കുന്ന കിളിയെ കുറെ നേരം നോക്കിയിരിക്കും .
ഒരു ദിവസം കിളിയെന്നോട് ചോദിച്ചു ' എന്താണിങ്ങനെ നോക്കുന്നത്?'
നിന്നെ പോലെ പറന്നു നടക്കാന്‍ കൊതിയാകുന്നു - ഞാന്‍ പറഞ്ഞു .
കൂടെ പോരുന്നോ ? കിളി ചോദിച്ചു .
അതിനു എനിക്ക് നിന്നെ പോലെ പറക്കാന്‍ കഴിയില്ലല്ലോ - ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു .
നിന്നെ ഞാന്‍ കൊണ്ട് പോകാം -കിളി എന്‍റെ കണ്ണുകളിലേക്കു നോക്കി മൊഴിഞ്ഞു .ഞാന്‍ ഒട്ടൊരു ആശ്ചര്യത്തോടെ അതിനെ നോക്കി .
' പക്ഷെ നീ നിന്‍റെ ദേഹം വെടിയണം, അതിനു കഴിയുമോ'
ഞാന്‍ പെട്ടെന്ന് ജനല്‍ വലിച്ചടച്ചു .
എനിക്കിപ്പോഴും എന്‍റെ ഭയം വിട്ടു മാറിയിട്ടില്ല .

Sunday 8 January 2012

വിധി ..

മനസ്സുകൊണ്ട് കൊതിച്ചതെല്ലാം
താമസ്സായി തിരിച്ചു നല്‍കി
തമോഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ട്
തംബുരു മീട്ടി വിധി ..

തുലാവര്‍ഷമേഘങ്ങള്‍ പോലെ

തുള്ളിത്തുടിച്ചു പെയ്യും
തരളിത മോഹങ്ങളുടെ
തലയറുത്തട്ടഹസിച്ചു  വിധി ...

തിന തേടിയലയും കിളിയുടെ

ഹൃത്തടം നോക്കി
അമ്പെയ്തു കളിച്ചു
അലിവേതുമില്ലാത്ത വിധി ..

ചതുരംഗ പലകയില്‍

ജീവിതം വെച്ച് കളിച്ച്
പരാചയം രുചിച്ച്
മരണം കൊണ്ട് പകരം വീട്ടി
ഞാന്‍ .......   

Thursday 5 January 2012

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍.......

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറയുന്നു .ചിന്തിക്കുകില്‍, ദുഃഖങ്ങള്‍ ഇല്ലാതിരിക്കണം  എന്നുള്ളതും ഒരു ആഗ്രഹമല്ലേ ? എല്ലാം ത്യജിച്ചു ഈശ്വര സമക്ഷം അണയാന്‍ കൊതിക്കുന്നവനും ഈശ്വര സമക്ഷം ചേരാനുള്ള മോഹമില്ലേ?. ജീവനുണ്ട് എങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കില്ല ,ദുഃഖങ്ങളും ...! മോഹങ്ങള്‍ ഇല്ലാതിരിക്കാന്‍ , ദുഃഖങ്ങള്‍ ഇല്ലാതിരിക്കാന്‍ അടുത്ത ജന്മം നമുക്ക് ശിലയായി പിറക്കാം ...

Monday 2 January 2012

സൗഹൃതം

സൗഹൃതം
******************
പൊലിയുന്നു സൗഹൃത തിരിനാളമെങ്കിലും 
തെളിയുന്നു നൂറെണ്ണം ശോഭയോടെ 
അലയുന്ന ജീവിത യാത്രയില്‍ അല്‍പ്പം
സാന്ത്വനമേകാന്‍ കാന്തിയോടെ

ബന്ധുക്കള്‍ പോലും അപസ്വരം മീട്ടി

അന്ധമായ് തള്ളും രക്തബന്ധം
കബന്ധങ്ങള്‍ പോലെ ഉരുളുന്ന ലോകത്ത്
സത്യമായ് ഒളിമിന്നും സൗഹൃതങ്ങള്‍...!

സന്താപ ചെന്തീയില്‍ നീറും മനസ്സിനെ

സന്തോഷക്കടലാക്കും സൗഹൃതങ്ങള്‍.
സഹായങ്ങള്‍ തേടും ജീവിതങ്ങള്‍ക്കായി
തുണയാകും നമ്മുടെ സൗഹൃതങ്ങള്‍....! 

പിരിഞ്ഞിടാം മറഞ്ഞിടാമെങ്കിലുമല്‍പ്പം

കാരുന്ന്യമെകി പിരിഞ്ഞു പോകാം 
അറിയില്ല ആരെന്നുമെന്തെന്നും നാളെ
തിരിയുന്ന സൗഹൃത ഭൂമികയില്‍ .

Friday 30 December 2011

ആത്മാവിന്‍ സൌഭാഗ്യ മന്ത്രം


അമ്പിളിമാമന്‍റെ വീട്ടില്‍
ആരോരുമറിയാത്ത നാട്ടില്‍
അഴകോലും താമര മൊട്ടുപോലെ
ആരോമല്‍ കാത്തിരിപ്പുണ്ടെന്നെ

അകിലിന്‍റെ മണമുള്ള പെണ്ണ്

അരുമയാം തക്കാളികവിള്
അലകളിളകുന്ന കണ്ണ്
അവളാണെന്‍ പൈങ്കിളി പെണ്ണ്

അവളോട്‌ കളിയൊന്നു ചൊന്നാല്‍

അറിയാതെ തുടുക്കുന്ന കവിളില്‍
അലിവോടെ ചുംബനമേകാന്‍
അധരങ്ങള്‍ തുടിച്ചിടും ചെമ്മേ

അറിയില്ലയെങ്ങനെ എന്‍റെ

അകതാരില്‍ പൂവിട്ടീ ചന്തം  ,
അല്ലിമലരൊത്ത സ്വപ്നം
ആത്മാവിന്‍ സൌഭാഗ്യ മന്ത്രം .

അളക്കുവാനാവില്ല  പ്രേമം,തെല്ലും

അണയ്ക്കുവാനാവില്ലീ  സ്നേഹം.
അവിരാമം തുടരുവാനെന്നും
ആഗ്രഹിക്കുന്നോരീ സത്യം

Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

Sunday 18 December 2011

അവസാന രാത്രി

എനിക്കീ രാത്രി.....
നിറം മങ്ങിയ കിനാവുകള്‍ക്ക് ...
നിറച്ചാര്‍ത്ത് നല്‍കാന്‍ ശ്രമിച്ച്..
പരാചയപ്പെട്ടത്‌....

എനിക്കീ രാത്രി..
നിറ രാവുകളില്‍ കനലാടിയ 
ചുടു ചിന്തയുടെത് .

എനിക്കീ രാത്രി ...
ചിതലരിച്ച സ്വപ്നങ്ങളുടെത് ..

എനിക്കിത് ..
നഷ്ടസ്വപ്നങ്ങളുടെ ...
അവസാന രാത്രി.

നാളെ ...
പോത്തിന്‍ പുറത്തെഴുന്നള്ളുന്ന..
മരണ ദേവന്‍റെ കയ്യിലെ കുരുക്കില്‍ ..
പിടഞ്ഞു തീരുന്ന ...
അവസാന രാത്രി .  

Sunday 20 November 2011

കാണാതെ പോകുന്ന കാര്യങ്ങള്‍

മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയും പിന്നെ മാലോകര്‍ ആക്രോശിക്കുകയും ചെയ്ത കൊടിയത്തൂര്‍ നിവാസികളുടെ സദാചാര ബോധത്തിന് മുകളില്‍ പിച്ചും പേയും പറഞ്ഞ് അട്ടഹസിച്ചവര്‍ കാണാതെ പോയ സത്യങ്ങള്‍ക്ക് ,സ്വന്തം നാടും വീടും വിട്ട് മണലാരണ്ണ്യത്തിലെ  ഊഷരഭൂമിയില്‍ ചീറിയടിക്കുന്ന മണല്‍ക്കാറ്റിനോട് മല്ലടിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഗള്‍ഫു മലയാളികളുടെ മനസ്സ് കാണാനായില്ല .പത്തു പുത്തന്‍ ഉണ്ടെങ്കില്‍ ഏതു പെണ്ണിനേയും വരുതിയിലാക്കാമെന്ന പുരുഷ മോഹത്തിന്‍റെ  മനക്കൊട്ടകള്‍ക്കും   , താലികെട്ടിയവന്‍റെ ചൂടും ചൂരും പങ്കിട്ട് പിന്നെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച്  മണിമാരന്‍റെ മാത്രമെന്നും പിന്നെ, ഇനി അങ്ങ് വരും വരെ കാത്തിരിക്കാമെന്നും ചൊല്ലി സ്നേഹപൂര്‍വ്വം കണ്ണീര്‍ പ്രവാഹത്തിന്‍റെ അകമ്പടിയോടെ യാത്രയയക്കുകയും ചെയ്ത്, ഇന്നലെ കണ്ട കാമുകന് പുഷ്പ്പതല്‍പ്പമൊരുക്കി കാത്തിരിക്കുകയും ചെയ്ത മനസ്സിന്‍റെ അകത്തളങ്ങളിലെക്കും ആരും കണ്ണോടിച്ചു കണ്ടില്ല.  ഒരു ഗ്രാമത്തിനെയാകെ അപഥ സഞ്ചാരത്തിന്‍റെ  പടുകുഴിയില്‍ നിന്ന്  കാത്തുരക്ഷിക്കാം എന്നു സത്യം ചെയ്ത് , ഒരു മനുഷ്യ ജീവന് പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാത്ത  അധമരെ ഒരിക്കലും പിന്താങ്ങുകയോ ഓശാന പാടുകയോ അല്ല . മറിച്ച്  കൊടിയത്തൂര്‍ സദാചാര പോലീസിനെയും അവരുടെ ക്രൂര കര്‍മ്മത്തെയും കുറിച്ച് വായിട്ടലച്ചവര്‍ കാണാതെ പോയ ഒരു പാവം മനുഷ്യ മനസ്സിന്‍റെ വേദന ...ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ആയിരക്കണക്കിന് പുരുഷ സ്ത്രീ ജന്മങ്ങളുടെ ഹൃദയത്തിന്റെ വിങ്ങല്‍ .. അതുകൂടി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം ബാധ്യസ്ഥരാണ് .
എന്തിനും ഏതിനും കാര്യവും കാരണവും കണക്കുകളും നിരത്തി പ്രസംഗിക്കുന്ന മലയാളികളുടെ മനസ്സാക്ഷിക്കു മുമ്പില്‍ എനിക്ക് പറയുവാനുള്ളത് ഞാന്‍ സമര്‍പ്പിക്കുന്നു ...

Sunday 13 November 2011

ആത്മ വേദന .


അറിയില്ലെങ്ങനെ
അറിയിക്കും ഞാനെന്‍
ആത്മാവില്‍ നിറയും
അണയാത്ത വേദന.

അന്തരംഗം തുടിക്കും
അകലെയാണെങ്കിലും
അറിയാതെ നോവും
അണയാത്തയോര്‍മ്മയില്‍ ,
അനുപമമൊഴുകിടും
ആ നാദധാരയില്‍ .
അഴകായി വിടരും
അരുമ സ്വപ്നങ്ങളില്‍ .

അഴിയാത്ത കുരുക്കുകള്‍
അടവെച്ച ജീവിതം
അറിയാതെ നിന്നെ
അടര്‍ത്തി മാറ്റി .
അലയുന്നു ഞാനിന്നും
അലയായി ആഴിയില്‍
അവിരാമം തുടരുന്നെന്‍
ആത്മായനം .

അടുക്കുവാനാവില്ല
അലിയുവാനാകില്ല
അത്രക്കകന്നു നാം
അറിയുന്നുവെങ്കിലും ,
അശ്രു പുഷ്പങ്ങള്‍
ആ പാദാരവിന്ദത്തില്‍
അര്‍പ്പിച്ചിടട്ടെ ഞാന്‍
അരുമയാം തോഴീ ..

Saturday 5 November 2011

നിലാവിനോട് ...


പതയട്ടെ നിന്‍റെ നിലാവിന്‍റെ ലഹരി
നുരയട്ടെ രാഗവര്‍ഷത്തിന്‍ കാന്തി
വിടരട്ടെ പുഷ്പ്പവാടി തന്‍ ഭംഗി
പുലരട്ടെ നല്‍ ദിനങ്ങള്‍ തന്‍ ശാന്തി .

നിഴാലാട നീങ്ങിയ ഭൂമിക്കു കുളിരിന്‍റെ 
പൂവാട ചാര്‍ത്തിയ ചിത്രലേഖേ 
താഴത്ത് വിടരാതെ നിന്നെയും കാത്തു
നില്‍ക്കുന്നു പൊന്നാമ്പല്‍ ചിത്രലേഖേ 

നിന്നോളി ചിതറിയ നെല്‍വയല്‍ സാഗര
തീരത്ത്‌ വിളയാടും രാക്കിളികള്‍
പുലരും വരെ തീര്‍ക്കും രാഗധാര
കേട്ടോന്നു കുളിരുമെന്‍ ചിത്തമെന്നും .

മലര്‍വാടി തിങ്ങി സൂനങ്ങള്‍ പൂവിട്ടു
പുഞ്ചിരി തൂകുന്നു നിന്‍ മുഖം പോലെ
നിന്‍ തോഴിയാമിളം കാറ്റിന്‍റെ താളത്തില്‍
നൃത്തമാടുന്നീ രാവുതോറും.

ഇടവഴി നീളെ നിഴല്‍പൂ വിരിച്ചു നീ
തീര്‍ക്കുന്ന നയനമനോഹര ചാരുത
നാട്ടിന്‍പുറത്തെ കോള്‍മയിര്‍ കൊള്ളിക്കും
എന്നുള്ളം പോലവേ  എന്നുമെന്നും .

പുല്ലാനിക്കാട്ടില്‍ ഇളം കാറ്റ് തീര്‍ക്കുന്ന
നൃത്തച്ചുവടുകള്‍ കണ്ടുവോ നീ?
ആഴിതന്‍ ആഴത്തില്‍ ചിത്രം വരയ്ക്കുന്ന
പരല്‍മീന്‍ കൂട്ടത്തെ കണ്ടുവോ നീ?

ചീവീട് തീര്‍ക്കുന്ന കച്ചേരി കേട്ടു
താളം പിടിക്കുന്ന കാട്ടാറിന്‍ കൈവഴി
കൂട്ടിനായ് തൂകുന്ന കുളിര്‍മഞ്ഞും ചേര്‍ന്നാല്‍ 
പകലിനെക്കാളേറെ  സുന്ദരി നീ

പുലരും വരെയും വെളുക്കെ ചിരിച്ചു നീ
ദുഖങ്ങളെല്ലാം മറച്ചു വെക്കും
പുഞ്ചിരി പൂവിട്ട പൊന്നാട നെയ്തു നീ
പൊന്‍ തിങ്കള്‍ കലയായി ദൂരെ വാനില്‍

നീയില്ലയെങ്കില്‍ എന്ത് ഞാന്‍ ചൊല്ലേണ്ടു
ഘോരാന്ധകാരം  പരക്കുമീ ഭൂമിയില്‍  
മൌനികളാകും രാക്കിളികള്‍ പിന്നെ
പുഞ്ചിരി തൂകാത്ത പൂവാടികള്‍ .

പുലരാതിരിക്കുവാനാവില്ലയെങ്കിലും
പുഞ്ചിരി വാടാതെ സൂക്ഷിക്കയെന്നും
കളങ്കിതര്‍ ഞങ്ങള്‍ കറുപ്പിക്കും ലോകത്തെ
വെറുക്കാതിരിക്ക  നീ എന്നുമെന്നും.
  
പാലൊളി
തൂകുവാന്‍ മാത്രാമായ് നിന്‍ ജന്മം
പൂക്കളെ സ്നേഹിക്കാന്‍ മാത്രമായീ ജന്മം
പാരിതില്‍ സ്നേഹം വിളമ്പുവാനെന്നും
പ്രാര്‍ത്ഥിക്കാം നിനക്കായി ഞങ്ങള്‍ നിത്യം .

Sunday 30 October 2011

ജീവിതമെങ്ങനെ പുലരും ?

തബുരു മീട്ടിയിരുന്നാല്‍ നമ്മുടെ
ജീവിതമെങ്ങനെ പുലരും ?
തലവരയിങ്ങനെ എന്ന് നിനച്ചാല്‍
തളരാതെങ്ങനെ മുന്നേറും?


സ്വര്‍ഗ്ഗം ഭൂമിയിലെന്നു നിനച്ചു

സ്വപ്നം കണ്ടു നടന്നാലെങ്ങനെ
സ്വയമീ നരകക്കുഴിയില്‍ നിന്നും
സന്മാര്‍ഗ്ഗത്തെ പിന്‍പറ്റും ?


നന്നേ ചെറിയൊരു ജീവിതമെന്നത്‌

നിനച്ചീടാതെ നടന്നീടും
നാശം വന്നു ഭവിച്ചാല്‍ പിന്നെ
നാരായണനെ നമിച്ചീടും..! 


സുഖ ദുഃഖങ്ങള്‍ നിറഞ്ഞൊരു പാതയില്‍

സുരതം മാത്രം സുഖമെന്നോതി
സ്വയമേയിങ്ങനെ നശിച്ചു കഴിയും
സജ്ജനമെന്നു  കരുതും പലരും.


തമ്മിലിണങ്ങി പിണങ്ങിയൊഴുകും  

താളം തെറ്റി നുരഞ്ഞു പതയും 
തുടരും ജീവിത വഴിയില്‍ പലരും
തകരും തരിവള പോലെയുലകില്‍ .


പുലരും പുതിയൊരു പ്രഭാതം നിത്യം

അണയും നല്ലൊരു ജീവിത ലക്ഷ്യം
അടരാടീടുക തളരാതെന്നും
അകലെക്കാണും പുലരിക്കായി .


നല്ലത് ചൊല്ലാന്‍ നല്ലത് ചെയ്യാന്‍

നാവിന്‍ തുമ്പില്‍ നന്മ നിറക്കാന്‍
നാളെ നല്ലൊരു ഭൂമി ചമയ്ക്കാന്‍
നമ്മള്‍ക്കീശന്‍ വിധി നല്‍കട്ടെ ..
.!

Friday 14 October 2011

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി.....

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി
അതുരുകിത്തീര്‍ന്നു പ്രഹേളികയായി
അടിമുടി മാറി അലകും പിടിയും
അതി ദ്രുതമീയൊരു നാടും പ്രജയും  .

നാടും നഗരവുമോന്നായ് തീര്‍ന്നു
നല്ലൊരു ഭാവി നഞ്ചായ്‌ തീര്‍ന്നു
നവയുഗ ലോക പിറവിക്കായി
നാട് ഭരിച്ചവര്‍ മറവിയിലാണ്ടു

കാലം മാറി കഥയും മാറി
കാണെക്കാണേ ജീവിതവും
കാണ്മാനില്ല നല്ല കിനാക്കള്‍
കത്തും വയറിന്‍ കാരണവും .


പണമുള്ളോര്‍ക്കൊരു സ്വര്‍ഗ്ഗം കാണാം
പറ്റാത്തോര്‍ക്കത് നരകവുമാകാം
പത്തു പണത്തിനു കുത്ത് നടത്താം
ഒത്തു കളിച്ചത് ഇല്ലാതാക്കാം

പെണ്ണിന്‍ മേനി നല്ല ചരക്കായ്
പൊന്നിന്‍ വിലയും മേല്‍പ്പോട്ടായ്
പാവം പെണ്ണിന് ജീവിതമെന്നത്‌
പണ്ടേപ്പോലെ നടക്കാതായ് .

കള്ളന്മാര്‍ക്കൊരു കൂട്ടിന്നായി
ഭരണക്കാരൊരു കൊള്ളക്കാരായ്.
പാവങ്ങള്‍ക്കൊരു കരാഗൃഹമായ്
പാരിന്‍ നടുവിലീ ഭാരതവും.

പണ്ട് നമുക്കായ് പലരും വന്നു
ബുദ്ധനും ക്രിസ്തുവും ഗാന്ധിയുമായവര്‍
പലതും ചൊല്ലി ഭ്രാന്തു കുറച്ചു
പാവം ജനത തന്‍ കണ്ണ് തുടച്ചു .

ഇന്ന് നമുക്കിനി വരുവാനില്ല
പണ്ടേപ്പോലെ മഹാന്മാരോത്തിരി
വട്ടു പിടിച്ച ജനത്തിനെയാകെ
നേര്‍വഴിയോന്നു നയിച്ചീടാനായ്.

ജനിച്ചവരൊക്കെ മരിച്ചീടേണം
മരിക്കുംവരെയും ജീവിക്കേണം
കഷ്ട്ടം ജീവിതമിത്തരമെങ്കില്‍
ജനിക്കും മുന്‍പേ മരിച്ചീടേണം .







Tuesday 11 October 2011

എന്നുടെ ജീവിതം

ചറ പറ ചറ പറ മഴ പെയ്തു
കള കളമൊഴുകീ മഴവെള്ളം,
പലവഴിയോഴുകീ മഴവെള്ളം
ഒരു നീര്‍ച്ചാലായ്  മഴവെള്ളം .


പല നീര്‍ച്ചാലുകള്‍ ഒന്നായി
ഒരു കുഞ്ഞരുവിയായ്  കുളിരായി,
ഒരു കുഞ്ഞരുവീ കുളിരരുവീ
ഒരു ചെറു തോടായ് കൈത്തോടായ് .


ചെറു തോടുകളൊരു വന്‍ തോടായ്
ഒരു പുഴ തന്നില്‍ അലിയുകയായ്
ഒരു പുഴ പലപുഴ ഒഴുകി ചേര്‍ന്നതു
വന്‍ കടലായി പെരുങ്കടലായ് ..


കടലില്‍ തിരകള്‍ ചുഴികള്‍ മലരികള്‍
എന്നുടെ ജീവിതമത്‌ പോലെ...

Monday 26 September 2011

സ്വപ്നലോകം

ചന്ദനപ്പല്ലക്കില്‍ ഞാന്‍ പോയ ലോകങ്ങള്‍
ചാലിച്ചെടുത്തു നിനക്ക് ഞാന്‍ നല്‍കുകില്‍
മധുര സ്വപ്‌നങ്ങള്‍ പോലെ നിനക്കതു
മറക്കുവാനാവില്ല ജീവിതത്തില്‍

ചാമരം വീശുന്ന കൊച്ചു കാറ്റില്‍
ചാഞ്ചാടിയാടുന്ന കൊച്ചു മാവില്‍
ചെഞ്ചോര നിറമാര്‍ന്ന തേന്‍ കനികള്‍
ചെമ്മേ പഴുത്തു വിളഞ്ഞാടി നില്‍ക്കും.

തെളി നീരോഴുകുന്ന കുളിരരുവീ , ഇതില്‍
പാദം നനച്ചാല്‍ കുളിര് കോരും
പ്രകൃതിക്ക് കിട്ടിയതെവിടെന്നിത്രയും
മുത്തുകള്‍ വാരി വിതറുവാനായ്

ഇരുളും വെളിച്ചവും ഇണചേര്‍ന്നു രമിക്കുമീ
ബാല്യം തിമര്‍ത്തോരീ ഇടവഴികള്‍
പാദങ്ങള്‍ ചേര്‍ത്തൊന്നു വെക്കുകില്‍ ചൊല്ലിടും
പഴങ്കഥയേറെ നിനക്ക് കേള്‍ക്കാന്‍ .

ചെമ്പാവ് നിറകതിര്‍ ചാര്‍ത്തിയ പാടങ്ങള്‍
അതിരിട്ട കല്പ്പവൃക്ഷത്തിന്‍ തോപ്പുകള്‍ ,
പൂ ചൂടും മാമാരക്കുടകള്‍ക്ക്  താഴെ
നിറസന്ധ്യ കുങ്കുമം പൂശിയ ചെറു വഴികള്‍.

തൂമഞ്ഞു തൂകുന്നപ്രഭാതങ്ങള്‍ കണ്ടുവോ
തുള്ളിത്തെറിക്കുമീ മഴത്തുള്ളി കണ്ടുവോ
ഉള്ളം നിറയ്ക്കുമീ തണുത്ത കാറ്റും
പൊള്ളുന്ന വേനലും തൊട്ടറിഞ്ഞോ ?

പറയുവാനേറെയുണ്ടെങ്കിലും തോഴീ
ചൊല്ലുവാനാവില്ല നിറസ്വപ്നക്കാഴ്ചകള്‍ .
നേരിട്ട് കാണുവാനാവില്ല നിനക്കിതു
കാണുവാന്‍ സ്വപ്‌നങ്ങള്‍ മാത്രമാണാശ്രയം.

Wednesday 21 September 2011

പഥികന്‍

പഥികന്‍ ഞാന്‍ പൊരിവെയിലില്‍
പലതവണ തലചായ്ച്ച
പൂമരം വെട്ടിയതാരണാവോ?
ലോകര്‍ക്ക് മുഴുവനും തണലേകി നിന്നോരീ
പൊന്‍ മരം വെട്ടിയതാരാണാവോ  ?

പൊരിവെയില്‍ പൊള്ളിച്ച പാദങ്ങളോടെ ഞാന്‍

പലതവണ കേറിക്കിടന്ന ഗേഹം ,
പകലറുതി വിതാനിച്ച പഴം തുണിക്കെട്ടുകള്‍
തലയിണയാക്കി കിടന്ന ഗൃഹം .
പലതും ചിന്തിച്ചു പിഞ്ഞിയ മനതാരില്‍
പലവര്‍ണ്ണ സ്വപ്‌നങ്ങള്‍ തെളിഞ്ഞ ലോകം .

പാതിമെയ്യും പിന്നെ പിറന്നൊരു മക്കളും

ദയയോട്ടുമില്ലാതെ എറിഞ്ഞ ദേഹം .
ജീവിതം തീരുന്ന കാലം വരേയ്ക്കും
തെണ്ടി തീര്‍ക്കേണ്ട പാപ ജന്മം .
ആരാരും കൂട്ടിനില്ലാത്തോരീ ജീവിത
സാഗരം താണ്ടേണ്ട മനുഷ്യ ജന്മം .

പാമ്പും തേളും  പെരുച്ചാഴിയും

വിഷസഞ്ചി നിറച്ചൊരീ മരച്ചുവട്ടില്‍
പാതി മെയ്യായവള്‍ക്ക് പകരമായ്
കൂടെ ശയിപ്പരിവര്‍ കൂട്ടുകാരായ്.

താണ്ടുവാനിനിയെത്ര ഉണ്ടെന്നറിയാതെ

തെണ്ടുന്നു ഞാനിന്നും ഏകനായി
താണ്ടി തീരുമ്പോള്‍ തെണ്ടിക്കഴിയുമ്പോള്‍
തീരുമെന്‍ ജന്മം പാഴ് ചണ്ടിയായ്.

കാലിലെ ഞരമ്പുകള്‍ പോലെ പിണഞ്ഞോരീ

വേരുകള്‍ വല തീര്‍ത്ത പൊന്‍ പൂമരം
ആരോരുമില്ലാത്തവര്‍ക്കായി പ്രകൃതി തന്‍
കൊട്ടാരമീ വന്‍ പൊന്‍ പൂമരം.

പച്ചയാം കുട നീര്‍ത്തി പരിലസിക്കുന്നോരീ

വന്മരക്കുടകളെ നശിപ്പിക്കുവോര്‍
മനുഷ്യ കുലത്തിന്‍റെ തായ് വേരറുത്തിടും
ഭൂമിയൊരു മരുഭൂവായ് മാറ്റിടും നിശ്ചയം ..! 

Wednesday 17 August 2011

എന്‍റെ നാട്

നമ്മള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ
ഭരിക്കുന്ന 
നാട്ടിലെ കൌതുകങ്ങള്‍
 
ഭരിക്കപ്പെടുന്ന
ജനങ്ങള്‍ തന്‍റെ
ആരും കേള്‍ക്കാത്ത സങ്കടങ്ങള്‍....!


കട്ട് മുടിക്കുവാനുള്ളതൊന്നും
കഴിവതും ഒഴിവാക്കാ മനുഷ്യ ജന്മം
ഭരണാധിപന്‍മാരായി പിറവി  കൊണ്ടാല്‍ 
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം .

കേരള നാട്ടിലെ റോഡു കണ്ടാല്‍

തോടുകള്‍ പോലെ തോന്നുമെങ്കില്‍
തെറ്റെന്നു ചോല്ലുവാനായിടുമോ
കുറ്റം പറഞ്ഞിടാനായിടുമോ ?

അധോലോക സംഘങ്ങള്‍ മാഫിയാകള്‍

ആരെയും പേടിക്കുവാനില്ലത്തവര്‍
കൈകളും കാലും കണക്കു പറഞ്ഞു
കനിവോട്ടുമില്ലാതെ ചേദിക്കുവോര്‍ ..!

കഴുത്തിലെ മാലയോന്നണിയുവാനാകില്ല   

കല്യാണമൊന്നു കൂടുവാന്‍ പോലും
 ഏതു നേരത്തും വഴിയോരത്ത് നിന്നും
പൊട്ടിച്ചെടുത്തിടും ആരെങ്കിലും..!

അമ്മയുമില്ല അച്ചനുമില്ല

കൂട്ടുകുടുംബങ്ങള്‍ ഒന്നുമില്ല
കാമം ഇഴനെയ്ത പയകള്‍ക്കുള്ളില്‍
ബന്ധങ്ങള്‍ക്കൊട്ടുമേ വിലയുമില്ല ..!

സ്നേഹവുമില്ല കരുണയില്ല

സഹജീവി സ്നേഹം തീരെയില്ല
അലിവില്ലാ ഹൃത്തടവുമായി പിറക്കുവോര്‍
മാര്‍ജ്ജാര വംശത്തില്‍ പോലുമില്ല ..!

പരിതപിച്ചീടുവാന്‍ നേരമില്ല

പലതും പറഞ്ഞിടാന്‍ സമയമില്ല
പടവാളെടുക്കുക പോരാടുക
ഒരു നല്ല നാളേക്ക് വേണ്ടിയെന്നും ...!

Saturday 13 August 2011

മുഖഭാവം

ആദ്യമായി യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു  സ്നേഹത്തോടെ ഉള്ളം കയ്യിലെ നെല്ലിക്ക ഒരിളം ചിരിയോടെ അവള്‍ എനിക്ക് നേരെ നീട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വേണ്ട " എന്ന് . അന്ന് എന്തായിരുന്നു ആ മുഖത്തെ ഭാവം എന്ന് എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ വയ്യ . പിന്നെ ഹൈസ്കൂളില്‍ വെച്ച് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ വെളുത്തു തടിച്ചു വാലിട്ടു കണ്ണെഴുതി എന്നും മുഖത്തൊരു പുഞ്ചിരി ഒളിപ്പിച്ചു വന്നിരുന്ന ആ പാവം പെണ്ണിന് ഒരു മറുപടിയും കൊടുക്കാതെ തല താഴ്ത്തി നടന്നു നീങ്ങിയപ്പോഴും അവളുടെ മുഖത്തെ ഭാവം എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസം .പിന്നെയും സ്കൂളിലും കൊളെജിലുമായി എത്ര പേര്‍..?  ഞാന്‍ ആരെയും മനസ്സ് തുറന്നു പ്രേമിച്ചിട്ടില്ല . എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ ഞാന്‍ പറഞ്ഞതും ചെയ്തതും നിഷേധഭാവത്തിലായിരുന്നു .പഠിത്തം കഴിഞ്ഞ് പിന്നെയും എത്ര പേര്‍ ...രമ്യ മേനോന്‍ ..അശ്വതി വര്‍മ ...ലതിക ...ഗീത .. പിന്നെ..  അങ്ങനെ എത്ര പേര്‍..?  എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു . എനിക്കും എല്ലാവരെയും ഇഷ്ടമായിരുന്നു പക്ഷെ ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല
എല്ലാം കേട്ട് കഴിഞ്ഞ് ഭാര്യ പറഞ്ഞു .."ശരിയാണ് നിങ്ങള്‍ക്ക് പ്രേമിക്കാനറിയില്ല ..ഈ എന്നെയും " അത് പറഞ്ഞു അവള്‍ തിരിഞ്ഞു കിടന്നു . ഇരുട്ടാണെങ്കിലും ഭാര്യയുടെ മുഖത്തെ ഇപ്പോഴത്തെ  ഭാവം എന്താണെന്ന് എനിക്കിപ്പോള്‍ കൃത്യമായി വായിച്ചെടുക്കാനാവുന്നുണ്ട് .

ഇനിയില്ല തോഴീ ...

കളിവീണ മീട്ടിയെന്‍ കരളു കൊണ്ടെങ്കിലും
കരളേ മറക്കുവതെങ്ങനെ നിന്നെ ഞാന്‍
കരയുന്നു ഞാനിന്നു നീറുന്ന മനസ്സുമായ്
കര കേറുവാനാവാത്ത  ദുഖത്തിന്‍ കടലിലായ്

വ്യാകുല ചിന്തകളല്ലാതെ മറ്റൊന്നും

വ്യര്‍ത്ഥമെന്‍ ജീവിത പന്ഥാവിലില്ലല്ലോ
എത്ര കഴിഞ്ഞാലും മറക്കാത്തോരോര്‍മ്മകള്‍
എന്തിനു നല്‍കി മറഞ്ഞു നീ ഓമലെ

പിരിയുമ്പോള്‍ തമ്മില്‍ പറഞ്ഞോരാ വാക്കുകള്‍

നൊമ്പരത്തീയില്‍ വിളഞ്ഞോരാ കനലുകള്‍
എല്ലാം മറഞ്ഞുവോ എലാം മറന്നുവോ
കാലം കടക്കവേ കാമിനി നീ

തിരിച്ചെത്തി നീയെന്‍റെ സ്വന്തമെന്നോര്‍ത്തു ഞാന്‍

ഓര്‍മ്മയില്‍ സൂക്ഷിച്ചൊരായിരം കിനാവുമായ് 
ഓര്‍ത്തെടുത്തീടുവാനാവില്ല വാക്കുകള്‍
നീയെന്നെ അനാഥനായ്‌ മാറ്റിയ വാക്കുകള്‍

മറഞ്ഞു നീ ചക്രവാളത്തിന്‍റെ  സീമയില്‍

ചെറിയൊരു ഓര്‍മത്തെറ്റായി തോഴീ
ഇനി നിനക്കില്ല ഞാനെന്ന തോഴന്‍
ഇനി നിന്നെയോര്‍ത്തു കരയുന്ന കാമുകന്‍

Saturday 6 August 2011

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം
ചുവക്കുന്നു നിന്നുടെ കവിളുകളെന്‍  സഖീ
പുലരിയുദിക്കുന്ന  നേരത്ത് നിന്നുടെ
പൂമേനി പോന്നായ്‌ തിളങ്ങുന്നു തോഴീ..!

ചന്തം തികഞ്ഞൊരു പൂമേനി കണ്ടിട്ടു

ചന്ദ്രിക പോലും നമിക്കുന്നു നിന്നെ
ചാരത്തിരിക്കിലോ സുന്ദരീ നിന്‍ ഗന്ധം
ചന്ദനം പോലെ എത്ര മനോഹരം..!

ചെന്തളിരോത്ത കപോലങ്ങള്‍ രണ്ടിലും

ചുംബന പൂകൊണ്ട് മൂടുവാന്‍ മോഹം
ചെന്താമര മൊട്ടു കൂമ്പുന്ന മാറില്‍
ചായാന്‍ എനിക്കുള്ളില്‍ വല്ലാത്ത മോഹം..!

പരല്‍മീന്‍ പോലെ പായുന്ന കണ്ണില്‍

പകല്‍ കിനാവുകള്‍  ഒളിപ്പിച്ചു നീ പൊന്നെ
പലവട്ടം കൊതിപ്പിച്ചു പൈങ്കിളി നീ  എന്നെ
പല നാളില്‍ മോഹിച്ചു പെണ്‍മണീ നിന്നെ..!

ഇന്നെന്‍റെ കരളകം നോവിച്ചു പോയി നീ

ഇന്നെന്‍റെ ഹൃത്തടം വേവിച്ചു മാഞ്ഞു നീ
ഇനി വരാത്തൊരാ ദൂരത്തു മറഞ്ഞു നീ
ഇനിയാരെ തേടി അലയണം ഞാനിനി .?

Thursday 4 August 2011

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ പ്രതീക്ഷകളുടെ ഒരു കൊച്ചു കടലാസ് തോണിയിറക്കി ജീവിത പ്രാരാബ്ദങ്ങളുടെ മറുകര ലക്ഷ്യമാക്കി കയ്യും മെയ്യും മറന്നു തുഴയുന്നവരാണ് പ്രവാസികള്‍ ..ദൂരെയെവിടെയോ തനിക്കു മാത്രമായി ഒരു സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടെന്ന് കിനാവ്‌ കാണുന്നവര്‍.കഷ്ട്ടപ്പടുകളുടെ കണക്കില്ലാത്ത കാര്‍മേഘങ്ങളും കൊടുങ്കാറ്റും ഉരുണ്ടു കൂടുമ്പോഴും താന്‍ സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍ മനസ്സിലാവാഹിച്ചു നല്ല നാളെയുടെ പോന്നമ്പിളി തെളിയുമെന്ന് സ്വപ്നം കണ്ട് ലക്‌ഷ്യം മാത്രം മനക്കണ്ണില്‍ കണ്ട് തുഴയുന്നവര്‍.......ഒടുവില്‍ ജീവസ്സറ്റ ജന്മം ഒരു പാഴ്ച്ചണ്ടിയുടെ വിലപോലും ലഭിക്കാതെ വലിച്ചെറിയപ്പെടുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.........!.

Tuesday 2 August 2011

അമ്മ

അമ്മേ ഞാനറിഞ്ഞീല നിന്‍ മൃദുഭാവം
ആരും കൊതിക്കുന്ന ശാലീന ഭാവം
ആര്‍ദ്രത തുളുമ്പുമീ  ആത്മഭാവം
അമ്മതന്‍ നിര്‍മ്മല ശാന്ത ഭാവം

ആത്മ നൊമ്പരം കരള്‍ തിന്നും നേരത്ത്
ആരും കൊതിക്കുന്ന സാന്നിധ്യം നീ
അലയാഴി പോലെ ജീവിതം കയര്‍ക്കുമ്പോള്‍
അരികിലൊരു സാന്ത്വനമാകുന്നു നീ

അപകടം കണ്‍മുന്നില്‍  തിറയാടും നേരത്ത്
ആരും തിരിഞ്ഞോടാന്‍ മറക്കുന്ന നേരത്ത്
അമ്മേ എന്നോരാ വിളി മാത്രമേകുന്ന
ആത്മ ധൈര്യം വേറെ എനിക്കാരു നല്‍കും

അലിവിന്‍റെ സാഗരം നീയെന്നറിയുന്നു
അനന്തമാം സ്നേഹം നീയെന്നറിയുന്നു
അവിരാമം ഒഴുകും കരുണതന്‍ കടലേ
ആപാദചൂടം അറിയുന്നു നിന്നെ


അറിയുന്നു ഞാനീ പാദങ്ങള്‍ തന്‍ ചോട്ടില്‍
അണിയുന്നു സ്വര്‍ഗ്ഗങ്ങള്‍ നീയെങ്കിലും
അറിവില്ലാ പൈതങ്ങള്‍ സ്വര്‍ഗങ്ങള്‍ തേടുന്നു
അറിയാതെ അറിയാതെ ഈ ലോകമെങ്ങും