Wednesday 15 August 2012

ഞാനീ വിളക്കൊന്നണച്ചോട്ടെ....

ഞാനീ വിളക്കണക്കാം 
വിഹ്വലതകളുടെ വിഹായസ്സിലേക്ക് നോക്കിയിരിക്കാന്‍ 
വെണ്ണിലാവും വെട്ടവുമില്ലത്ത രാത്രികളാണ് നല്ലത്...
 
വിലങ്ങുവെച്ച  സ്വാതന്ത്ര്യത്തെ കുറിച്ച് 
വില്‍ക്കാന്‍ വെച്ച സ്ത്രീത്വത്തെ കുറിച്ച് 
വെറുതെ ചിന്തിച്ചിരിക്കാന്‍ നല്ലത് 
വാനമ്പാടിയും മിന്നാമിനുങ്ങുമില്ലാത്ത രാത്രികളാണ് 

വിലാപങ്ങളുയരുന്ന ശവപ്പറമ്പുകളില്‍ 
വിളറിയ മുഖത്തോടെ ചിലര്‍ 
വിധിയെ പഴിക്കും മറ്റു ചിലര്‍ 
വ്യസനം നടിക്കുന്ന ചിലരോടൊപ്പം 
വിലയില്ലാത്ത ബന്ധങ്ങളെക്കുറിച്ച് 
വ്യര്‍ത്ഥമാകും സ്നേഹത്തെ കുറിച്ച് 
വ്യാകുലപ്പെടുന്ന പരേതന്‍ ..
വെറുതെയാണെങ്കിലും ചിന്തിച്ചിരിക്കാന്‍ നല്ലത് 
ഇരുട്ട് കട്ടപിടിച്ച രാത്രികളാണ് ..

നിനക്ക് വേണ്ടി ജനിച്ചതെന്ന് ചൊല്ലി 
ഹൃത്തടം കവര്‍ന്നെടുത്തവള്‍  
,മറ്റൊരാള്‍ക്ക് പായ വിരിച്ച്
മനം നിറഞ്ഞ് മദിക്കുമ്പോള്‍ 
ഹൃദയം പൊട്ടിക്കരയുന്നവര്‍ക്കായി 
ഞാനീ വിളക്കൊന്നണച്ചോട്ടെ....     

Monday 13 August 2012

ആശങ്കകള്‍

നിരാലംബരായ കര്‍ഷകരുടെ
നിരാശവിളയും പാടങ്ങളിലുയരും
നിശ്വാസങ്ങളുടെ ചുടുകാറ്റില്‍
ഉരുകിയോലിക്കുന്നത്
അധ്വാനിക്കാതെ സമ്പാതിക്കുന്നവന്‍റെ
കുമിഞ്ഞു കൂടുന്ന ദുര്‍മേദസ്സല്ലെന്നോ ?.

വെള്ളവും വായുമണ്ഡലവും ദൈവം
നല്‍കിയനുഗ്രഹിക്കാത്തത് കൊണ്ടിത്രനാളും
കന്യകാത്വം സൂക്ഷിച്ച  അന്യ ഗ്രഹങ്ങളുടെ
പാതിവ്രത്യം കവരുന്ന പാപികള്‍ക്ക്
പന്താടാന്‍ ഇനിയുമൊരു  ഭൂമിയോ ? .

സ്വന്തം പ്രയത്നം കൊണ്ട് സര്‍വ്വം നേടിയെടുത്ത്  
സ്വയം നശിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക്
പുണ്യ പുരാണത്തിലെ പടു വിഡ്ഢിയാകും
ഭസ്മാസുര ജീവിതം ഗുണപാഠമല്ലെന്നോ ?     

Friday 10 August 2012

മരണത്തിലേക്കുള്ള യാത്ര


ശൂന്യതയില്‍ നിന്ന് ചുരണ്ടിയെടുത്ത
കാഴ്ചകള്‍ക്ക് മിഴിവ് പോരാ
ദുഖ ശിലയില്‍ കൊത്തിയെടുത്ത
ജീവിതത്തിനു തെളിമയും ..

ഇന്നീ അന്ധകാരപ്പെരുമയില്‍ നിന്ന്

ദൂരെയാരോ കത്തിച്ചു വെച്ച
അലിഞ്ഞു തീരും മെഴുകുതിരി വെട്ടം തേടി
മുടന്തി മുടന്തി ഒരു യാത്ര..!

കണ്ണീരു മെഴുകിയ വീഥിയിലൂടെ

വിധിയുടെ വിഷപ്പല്ല് തീണ്ടാതെ
മഴവില്ല് പാകിയ കിനാവുകളിലേക്ക്
വീണ്ടുമൊരു യാത്ര...

വര്‍ണ്ണ സ്വപ്നങ്ങളെ മാറോട് ചേര്‍ക്കാന്‍

സ്വര്‍ഗ്ഗത്തെക്കുള്ള യാത്രക്ക് മുന്‍പ് ,
ഒടുവിലെ  തുള്ളി ഊര്‍ജ്ജവും പൊലിച്ച്
ജീവിതത്തിന്‍റെ പച്ചപ്പിലേക്ക്
അവസാനമായി ഒരു യാത്ര ...!

ഒടുവില്‍ ......


ദൂരെയാരോ കത്തിച്ചു വെച്ച

അവസാന പ്രതീക്ഷാ മുനമ്പിലെ
മെഴുകുതിരി വെട്ടവും പൊലിയുന്നു.
ഇനി ശേഷിക്കുന്നത് ......
ഘോരാന്ധകാരത്തില്‍ തപ്പിത്തടഞ്ഞ്
മരണത്തിലേക്കുള്ള യാത്ര ...!

Wednesday 8 August 2012

ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..!

ചിതക്ക്‌ തീ കൊളുത്തും മുന്‍പ്
ഞാനൊന്ന്
പ്രാര്‍ത്ഥിക്കട്ടെ...
വായില്‍ അരിയും എള്ളും വെച്ചവര്‍ക്കായി
മുന്നാഴി കുത്തി ബലിയിട്ടവര്‍ക്കായി
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ ....

ഓര്‍മ്മകള്‍ ചരമ കോളത്തിലൊതുക്കി 
ആത്മ സംതൃപ്തിയടഞ്ഞവര്‍ക്കായി..
മരണക്രിയകള്‍ക്ക് ചെലവഴിച്ചത്‌
കൂട്ടിക്കിഴിച്ച്‌ സഹിച്ചവര്‍ക്കായി ...
തെക്കേ തൊടിയിലെ മാവ് വെട്ടിയതില്‍
അരിശം പൂണ്ട പേരക്കിടാങ്ങള്‍ക്കായി ..
ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..

വീതം വെപ്പിന്‍റെ  നാളുകളില്‍
സമ്പാദിച്ചു കൂട്ടാത്ത അച്ഛനെ ശപിച്ച്
ദുഖിക്കുന്ന മക്കളെയോര്‍ത്ത് ...
എല്ലാം ഉള്ളിലൊതുക്കി 
എന്‍റെ ചൂട് നഷ്ട്ടപ്പെട്ട് 
താങ്ങും തണലും നഷ്ട്ടപ്പെട്ട് ..
കരിന്തിരി കത്തിത്തീരുന്ന
നിലവിളക്കിന്‍ തിരി നാളത്തെയോര്‍ത്ത്
അവസാനമായി ഞാനൊന്ന് ..
ഞാനൊന്ന്
പ്രാര്‍ത്ഥിച്ചോട്ടെ ..!

Monday 6 August 2012

അന്ത്യാഭിലാഷം

പുലരിയുടെ വെളിച്ചക്കീറില്‍
പുഞ്ചിരിച്ച പൂക്കളുടെ
ചാരിത്ര്യം കവര്‍ന്നെടുത്ത്
പാലായനം ചെയ്തു കരിവണ്ടുകള്‍.

നാളുകള്‍ നാല് കരഞ്ഞു തീര്‍ത്ത്‌

കരിഞ്ഞുണങ്ങി മരിക്കും മുന്‍പ്
കൊഴിഞ്ഞു മണ്ണില്‍ വീഴും മുന്‍പ്
അറിയാതെ മോഹിച്ചു പൂക്കള്‍
അപരാധിയെങ്കിലും കരിവണ്ടുകളെ
അവസാനമായൊന്നു കാണാന്‍ .


Sunday 5 August 2012

സൌഹൃതം

മുമ്പേ ചിരിക്കുകയും
പിമ്പേ ചതിക്കുകയും
ചെയ്യുന്ന കൂട്ടുകാര്‍
ഈ സൌഹൃത ദിനത്തിന്‍റെ
മിഴിവാര്‍ന്ന അലങ്കാരം ..

വാക്കില്‍ വിഷം  പുരട്ടി
            
നോക്കില്‍ അസൂയ കൂട്ടി
ഒറ്റുകാരായി മറഞ്ഞിരിപ്പുണ്ട്‌
കൂട്ടുകാരായി ഒരു കൂട്ടം .

ചാരം മൂടിയ ഓര്‍മ്മകളുടെ

ഓരം ചേര്‍ന്ന് നടക്കവേ
എനിക്ക് വേണ്ടി കൂട്ടിരുന്ന്
എന്നെ ചതിച്ച കൂട്ടുകാര്‍ക്ക്
ഈ സൌഹൃത ദിനത്തിന്‍റെ സമര്‍പ്പണം...!

Thursday 2 August 2012

മാതൃപൂജ

ന്നും തിരിയാത്ത പ്രായത്തില്‍ നീയന്നും
ഒരമ്മയായ് മാറാന്‍ കൊതിച്ചിരിക്കാം ....
എന്‍ കുഞ്ഞെന്ന് ചൊല്ലിയൊരു  പാവയെ
നിന്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചിരിക്കാം ..

രക്തമൊരടയാളമായ്  മാറി നീ നിന്‍റെ
കൌമാര യാത്ര തുടങ്ങീടവേ 
കാന്തന്‍ ഒരാള്‍ വന്നു കൈ പിടിച്ചൂ
നിന്‍ സൗഭാഗ്യ ജീവിത വഴിത്താരയില്‍.

സ്വപ്‌നങ്ങള്‍ പൂത്തുമ്പി പോലെ പറന്നു നിന്‍
ജീവിത വാടി നിറഞ്ഞോരാ കാലം..
അന്നും നീ അറിയാതെ മോഹിച്ചിരിക്കും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

ഒരു കുഞ്ഞു തുടിപ്പായ് നിന്‍ അടിവയറ്റില്‍
ഒരു ചോരക്കട്ടയായ് ജീവന്‍ കുരുക്കവേ
ലോകം വെട്ടിപ്പിടിച്ചൊരു രാജ്ഞി നീ
എത്ര ആഹ്ലാദിച്ചു ആ ദിനത്തില്‍ .. ? 
 
ചവിട്ടും കുതിപ്പും കാരണം മറിച്ചിലും
നിന്നുദരത്തിനുള്ളില്‍ മുഴങ്ങീടവേ ..
എല്ലാം സഹിച്ചും നീ മോഹിച്ചിടും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

അമ്മയായ് തീര്‍ന്നോരാ നേരം നീയെത്ര
ഭാഗ്യവതീയെന്നോര്‍ത്തു പോയോ ?
ചോര തുടിക്കുമൊരു പൂമുഖം കണ്ടു നീ
വേദനയൊക്കെയും  മറന്നു പോയോ ?

ഉണ്ണാതെയുറങ്ങാതെ  പിന്നെ നീയെന്നും
ഉണ്ണിയെ ഊട്ടിയും ഉറക്കിയും നിത്യം
കൊച്ചു കണ്ണല്‍പ്പം നിറഞ്ഞെന്നാല്‍ പിന്നെ
നിനക്കാധി തീരില്ലയാ പുഞ്ചിരി കാണാതെ .

സങ്കടപ്പെരും തീയില്‍ വെന്തു നീ നിത്യം
നിന്‍ കുഞ്ഞിനെയാളാക്കാന്‍ പ്രാര്‍ത്ഥിച്ചു മൂകം
ഒന്നും മോഹിച്ചിരിക്കില്ല നീ സത്യം
നിന്നുണ്ണിതന്‍ ക്ഷേമമല്ലാതെ മറ്റൊന്നും .

സഹനത്തിന്‍ അവസാന വാക്ക് നീയമ്മേ
സ്നേഹക്കടലിന്‍ പൊരുളും നീയമ്മേ
കരുണതന്‍ ആഴക്കടലിലെ മുത്തെ
നമിക്കുന്നു നിന്നെ നിത്യവുമമ്മേ  ...

Sunday 29 July 2012

ഭൂമിഗീതം

തിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ..!

പൂവും മലകളും പുഴകളും ഭൂമിക്ക്
കനിവോടെ നല്‍കി കനിഞ്ഞതീശന്‍,അത്
 കണ്ടില്ലയെന്ന് നടിച്ചു മുടിക്കും
കാല്‍ചക്ര  ലാഭത്തിനായി മര്‍ത്യര്‍...!

എന്തിനീ ഭൂമിതന്‍ തായ് വേരറുക്കുന്നു 
എന്തിനീ ചൈതന്യ കാന്തി കെടുത്തുന്നു
യന്ത്രങ്ങളായ യന്ത്രങ്ങളൊക്കെയും  
എന്തിനീ മണ്ണിന്‍റെ ചങ്ക് തുരക്കുന്നു ?.

നന്നേ ചെറുപ്പത്തില്‍ നാം കണ്ട കാഴ്ചകള്‍
പൂക്കളും ശലഭങ്ങള്‍ പൂത്തുമ്പികള്‍
ഇന്നീ വെളിച്ചത്തില്‍ ഇത്തിരി കാണാന്‍
കിട്ടാകനികള്‍  പഴങ്കാഴ്ചകള്‍...!

കുളിര്‍ നീര് നല്‍കുന്ന അരുവികളൊക്കെയും
ഒരു തുള്ളി ചുരത്താതെ വരണ്ടു പോകും
താനേ നിലച്ചിടും തെന്നലും കുളിരും
തൂമഞ്ഞു തൂകുമീ മകരവും വര്‍ഷവും ..!

വര്‍ണ്ണങ്ങള്‍ മാത്രം പൂത്തു നിന്നീടുന്ന
പൂവാടി വാടി കരിഞ്ഞു പോകും
സ്വര്‍ഗ്ഗീയ സൌന്ദര്യം അലയടിച്ചീടും
സൌന്ദര്യമൊക്കെയും നിലച്ചുപോകും .

തെളിനീരു വറ്റി വരണ്ട നെല്‍പ്പാടങ്ങള്‍
കണ്ണീരു നല്‍കും കര്‍ഷകര്‍ക്കായ്
മിഴിനീരുണങ്ങിയിട്ടൊട്ടുമുണ്ടാകില്ല 
നേരം, സ്വസ്ഥം മയങ്ങീടുവാന്‍..!

നിശയിത് നീളം കുറഞ്ഞിരിക്കും
നിലാവിന്‍റെ ശോഭക്കും മങ്ങലേറ്റീടും
പുറം തൊലി കരിച്ചിടാന്‍ ഉതിര്‍ന്നു വീഴും  
വാനില്‍ നിന്നോരായിരം പുതുരശ്മികള്‍..!

ഇന്ന് നീ ചെയ്യും പാതകമൊക്കെയും
നാളെ നിന്‍ ജീവനെ കഴുവേറ്റിടും
അന്നു കരഞ്ഞു വിളിച്ചാലതു  കേള്‍ക്കാന്‍
ഭൂവിതിലാരും ശേഷിക്കയില്ല ..!   

മതിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ....!

Friday 27 July 2012

രക്ത സാക്ഷികള്‍.

രക്തസാക്ഷിക്ക് മരണമേയില്ല
നോവുമാ ഓര്‍മ്മയ്ക്കും മരണമില്ല .

ജന്മദിനത്തെക്കാള്‍ ചരമദിനങ്ങള്‍

ആഘോഷമാക്കിയ വീരപുത്രര്‍ പിന്നെ,
നിലപാടുകള്‍ തന്‍ നേടും തൂണായ് നിന്ന്
നിണമൂറ്റി  മണ്ണ് നനച്ചോരിവര്‍.

ജീവിതമൂറ്റിയെടുത്ത പ്രസ്ഥാനങ്ങള്‍

വാരി നിറച്ച കടും നിറത്തില്‍
തീപ്പൊരി ചിന്തും വാക്കിനു താഴെ
ഓര്‍മ്മപ്പെടുത്തലായ് മാറിയവര്‍ .

പ്രത്യയശാസ്ത്ര കറയുള്ള താളില്‍

ഒരിക്കലും തെളിയാത്ത അക്ഷരങ്ങള്‍ ഇവര്‍ ,
മനം നിറഞ്ഞെന്നും സ്നേഹിച്ചവര്‍ക്കായി
തന്‍ തനു പൊലിച്ചെന്നും  വെളിച്ചമായോര്‍.

രാഷ്ട്രീയ കോലങ്ങള്‍ പക കെട്ടിയാടി

പങ്കിട്ടെടുത്ത ജീവിതങ്ങള്‍ , ഇവര്‍
സമര മുഖങ്ങളില്‍ കനലായ് ജ്വലിച്ചു
അമരത്തം നേടിയ പടയാളികള്‍ .

നേരിന്‍റെ ,നെറിയുടെ ഗോപുരം തീര്‍ത്തവര്‍

പോരിന്‍റെ തളരാത്ത വീര്യം സൂക്ഷിച്ചവര്‍,
പാരിന്നു മോചന മാര്‍ഗ്ഗം തിരഞ്ഞു
ചാരമായ് തീര്‍ന്നവര്‍ ചാവേറുകള്‍ .

കാട്ടാള നീതിക്ക് കഴുത്തു നീട്ടീടാതെ

പട്ടാള നിയമത്തിന്നടിമപ്പെടാതെ
മുഠാളന്‍മാര്‍ക്കെതിരായി എന്നും
ചാട്ടവാര്‍ വീശി ചരിത്രം രചിച്ചവര്‍.

ചിതലരിച്ചിന്നും ചില്ലിന്‍റെ കൂട്ടില്‍

വരകളായ് മാറിയ നിറദീപങ്ങള്‍ ,ഇവര്‍
വീരരാം  രക്ത സാക്ഷികള്‍, ധീരരാം  ഷഹീദുകള്‍,
മരണത്തിനതീതരാം ശൂര ബാലിദാനികള്‍ ..!

Monday 23 July 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


Wednesday 11 July 2012

വിട പറയുന്ന വസന്തങ്ങള്‍.

വിട പറയുമോരോ വസന്തങ്ങള്‍ ഗ്രീഷ്മങ്ങള്‍
വില മതിച്ചീടാനാവാത്ത സൗഹൃതങ്ങള്‍..
വിധിയഴിഞ്ഞാടിടും വില പേശിടും
വിടര്‍ന്നിടും കൊഴിഞ്ഞിടും പൂ മൊട്ടുകള്‍... .!

ആഗ്രഹിക്കുന്നോരോ സൌഭാഗ്യങ്ങള്‍ , നമ്മള്‍ ,

ആരറിഞ്ഞീടുമതിന്‍ ശേഷിപ്പുകള്‍ .!   
അര്‍ഹിക്കാത്തതെന്നറിഞ്ഞീടുകില്‍ പോലും
ആശിക്കുന്നതിന്‍മേലെ  മൂഡര്‍ മര്‍ത്യര്‍.

അലയോടുങ്ങാത്തതീ ജീവിതമെങ്കിലും

ആരും മോഹിക്കുകില്ലതൊട്ടും,
അണയുവാന്‍ നേരമണെഞ്ഞെന്നാകിലും  
അതറിയാതെ ചിരിക്കുന്നു നമ്മള്‍ മര്‍ത്യര്‍ ...!

തെറ്റുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കില്ലയൊട്ടും

തേങ്ങുമൊരു നാളില്‍  അതോര്‍ത്തെന്ന സത്യം ..!
താനെയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കണം
തെളിയുന്ന മരണത്തിന്‍ കൈരേഖകള്‍..!

അധമ മോഹങ്ങള്‍ക്കു കടിഞ്ഞാനിടാനൊട്ടും

അഭ്യാസിയല്ല നമ്മളാരും പക്ഷെ ,
അറിയാതെ ചെയ്യുമീ തെറ്റുകള്‍ക്കല്‍പ്പം
അലിവോടെ മാപ്പോന്നപേക്ഷിച്ചിടാം .


Thursday 5 July 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Monday 2 July 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

Sunday 1 July 2012

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..? 

എന്‍റെ ദുഃഖം.

ജീവിത മത്സരത്തില്‍ നിന്നോടോടി തോറ്റ
നിന്‍റെ ദുഖങ്ങള്‍...
നിന്‍റെ തലയ്ക്കു മീതെ കൂട് കൂട്ടും .
പരാജിതന്‍റെ വിലക്കപ്പെട്ട
പഴം തിന്നാന്‍ നിന്നെ നിര്‍ബന്ധിക്കും ....
നിന്‍റെ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് മുകളില്‍
ജരാ നര ബാധിച്ച മോഹങ്ങള്‍ക്ക് മീതെ
ചമ്രം പടിഞ്ഞിരുന്നു ഭക്തിയോടെ
ഈശ്വര നാമം ജപിക്കും ..
കൂരിരുട്ടിലെ ദീപാങ്കുരങ്ങള്‍ പോലെ
തെളിയുന്ന സന്തോഷത്തെ ഊതിക്കെടുത്തും ...

നിന്നോടോടി തോറ്റ നിന്‍റെ ദുഖം
നിന്‍റെ മരണം വരെ നിന്നെ പിന്തുടരും ....!
എന്‍റെ ദുഃഖം എന്നെയും..

Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?

Thursday 17 May 2012

നരകത്തിന്‍റെ മണം

നഗരത്തിന്‍റെ ഊടുവഴികളില്‍
നരകത്തിന്‍റെ മണവും പേറി
ഉരഗങ്ങളെപ്പോല്‍ നാക്ക് നീട്ടി
ആരെക്കെയോ കാത്തിരിക്കുന്നു .

ഇരുട്ടില്‍ തിളങ്ങുന്ന വാള്‍മുനകള്‍
രക്തത്തിനായി നിലവിളിക്കുന്നു
ഊടുവഴിയുടെ ഗര്‍ഭപാത്രത്തിലെവിടെയോ
ജീവന് വേണ്ടി ഒരു യാചന പെരുമ്പറ മുഴക്കുന്നു

തെരുവ് വേശ്യകളുടെ തണുത്ത ശീല്ക്കാരത്തില്‍
ക്രൂരത മുറ്റിയ കണ്ണുകള്‍ നനഞ്ഞുറങ്ങുന്നു
കരയാന്‍ ശക്തിയറ്റ പിഞ്ചു കണ്ണുകളില്‍
കടിയനുറുമ്പുകള്‍ താണ്ടവമാടി തിമര്‍ക്കുന്നു

തണുത്തുറഞ്ഞ കിടത്തിണ്ണയിലെവിടെയോ
പിറവിയെടുത്ത പിഞ്ചു ശരീരം
കരഞ്ഞു തീരും മുന്‍പേ നിര്‍ദ്ദയം
ഓടയിലേക്കു കൂപ്പു കുത്തുന്നു .

ഇത് ,ഇരുട്ട് മൂടിയ നഗരം
ഇത് ഇരുട്ട് മൂടിയ നരകം ,
നഗരത്തിനു വേറൊരു കാഴ്ചയില്ല ...!
നരകത്തിനും ....

Monday 9 April 2012

ഉയിരേകുക...!

കര്‍മ്മം കറുപ്പിച്ച ജന്മങ്ങള്‍ തീര്‍ക്കും
കലികാല ലോക പ്രതിസന്ധികള്‍
കഴുത്തിലൊരു കാണാ കുരുക്കാകവേ
കരയും ദരിദ്രരെ കഴുവേറ്റവേ,

ജലപാനമില്ലാതലയും ജനങ്ങള്‍തന്‍

വയറിന്‍റെ രോദനം കേട്ടിടാതെ
പഞ്ചാമൃതുണ്ട് രതിനൃത്തമാടി
മയങ്ങിക്കിടക്കുന്നു കാപാലികര്‍ .

പുഴുക്കള്‍ നുരക്കുന്ന അഴുക്കു ചാലിന്‍

കരയില്‍ മയങ്ങുന്ന മനുഷ്യജീവന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന നാളുമെണ്ണി
നാളെയെന്നോര്‍ത്തു കിടന്നിടുന്നു .

പ്രതിഷേധമുയരും ചത്വരങ്ങള്‍

ചുടുചോര കൊണ്ട് നനക്കുവോരെ
തളരാത്ത   ആവേശ സമരാഗ്നികള്‍
ചുടു ചാമ്പലാക്കിടും നാളെ പുലര്‍ന്നാല്‍ .

ഹൃദയ രോഷം കൊടുങ്കാറ്റു തീര്‍ക്കുന്ന

ചുടലക്കളങ്ങളില്‍ ജീവന്‍ നിറച്ചാല്‍,
അടരാടും ദേഹങ്ങള്‍
ഉയിര്‍ത്തെഴുന്നേറ്റിടും
അനീതിക്കെതിരായി കൈവാളുയര്‍ത്തിടും.

ഉയിര് കൊടുക്കുക ഊര്‍ജ്ജം കൊടുക്കുക

അലിവിന്‍റെ പൂക്കള്‍ അവര്‍ക്കൊന്നു നല്‍കുക
അന്ധകാരത്തിലാണ്ടോന്നു പോകാതെ
അവര്‍ക്കായി നിങ്ങള്‍തന്‍ പ്രാര്‍ത്ഥനയേകുക
.

 

Monday 2 April 2012

ചിന്തകള്‍

ജനനത്തിന്‍റെയും മരണത്തിന്‍റെയും  ഇടയില്‍ പെട്ട് ഇല്ലാതാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിക്കാതിരിക്കാമായിരുന്നു ........മരിക്കും മുന്‍പ് മരണത്തെക്കുറിച്ച് ആലോചിച്ചു വ്യാകുലപ്പെടുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ മരിക്കാമായിരുന്നു ......ജീവിതകാലത്തെങ്കിലും അല്‍പ്പം ആലോചനയുണ്ടായിരുന്നെങ്കില്‍
നേട്ടം നഷ്ട്ടം മാത്രമാവില്ലായിരുന്നു ......മാറ്റി മറിക്കാനാവാത്ത യാഥാര്‍ത്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നിടത്തു നിന്നെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങേണ്ടിയിരിക്കുന്നു........  

Wednesday 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.

ഭയം

എന്നും ജനാലക്കരികിലെ പേരമരത്തില്‍ ഇരുന്നു ചിറകു കൊതിയോതുക്കുന്ന കിളിയെ കുറെ നേരം നോക്കിയിരിക്കും .
ഒരു ദിവസം കിളിയെന്നോട് ചോദിച്ചു ' എന്താണിങ്ങനെ നോക്കുന്നത്?'
നിന്നെ പോലെ പറന്നു നടക്കാന്‍ കൊതിയാകുന്നു - ഞാന്‍ പറഞ്ഞു .
കൂടെ പോരുന്നോ ? കിളി ചോദിച്ചു .
അതിനു എനിക്ക് നിന്നെ പോലെ പറക്കാന്‍ കഴിയില്ലല്ലോ - ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു .
നിന്നെ ഞാന്‍ കൊണ്ട് പോകാം -കിളി എന്‍റെ കണ്ണുകളിലേക്കു നോക്കി മൊഴിഞ്ഞു .ഞാന്‍ ഒട്ടൊരു ആശ്ചര്യത്തോടെ അതിനെ നോക്കി .
' പക്ഷെ നീ നിന്‍റെ ദേഹം വെടിയണം, അതിനു കഴിയുമോ'
ഞാന്‍ പെട്ടെന്ന് ജനല്‍ വലിച്ചടച്ചു .
എനിക്കിപ്പോഴും എന്‍റെ ഭയം വിട്ടു മാറിയിട്ടില്ല .

Sunday 8 January 2012

വിധി ..

മനസ്സുകൊണ്ട് കൊതിച്ചതെല്ലാം
താമസ്സായി തിരിച്ചു നല്‍കി
തമോഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ട്
തംബുരു മീട്ടി വിധി ..

തുലാവര്‍ഷമേഘങ്ങള്‍ പോലെ

തുള്ളിത്തുടിച്ചു പെയ്യും
തരളിത മോഹങ്ങളുടെ
തലയറുത്തട്ടഹസിച്ചു  വിധി ...

തിന തേടിയലയും കിളിയുടെ

ഹൃത്തടം നോക്കി
അമ്പെയ്തു കളിച്ചു
അലിവേതുമില്ലാത്ത വിധി ..

ചതുരംഗ പലകയില്‍

ജീവിതം വെച്ച് കളിച്ച്
പരാചയം രുചിച്ച്
മരണം കൊണ്ട് പകരം വീട്ടി
ഞാന്‍ .......   

Thursday 5 January 2012

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍.......

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറയുന്നു .ചിന്തിക്കുകില്‍, ദുഃഖങ്ങള്‍ ഇല്ലാതിരിക്കണം  എന്നുള്ളതും ഒരു ആഗ്രഹമല്ലേ ? എല്ലാം ത്യജിച്ചു ഈശ്വര സമക്ഷം അണയാന്‍ കൊതിക്കുന്നവനും ഈശ്വര സമക്ഷം ചേരാനുള്ള മോഹമില്ലേ?. ജീവനുണ്ട് എങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കില്ല ,ദുഃഖങ്ങളും ...! മോഹങ്ങള്‍ ഇല്ലാതിരിക്കാന്‍ , ദുഃഖങ്ങള്‍ ഇല്ലാതിരിക്കാന്‍ അടുത്ത ജന്മം നമുക്ക് ശിലയായി പിറക്കാം ...

Monday 2 January 2012

സൗഹൃതം

സൗഹൃതം
******************
പൊലിയുന്നു സൗഹൃത തിരിനാളമെങ്കിലും 
തെളിയുന്നു നൂറെണ്ണം ശോഭയോടെ 
അലയുന്ന ജീവിത യാത്രയില്‍ അല്‍പ്പം
സാന്ത്വനമേകാന്‍ കാന്തിയോടെ

ബന്ധുക്കള്‍ പോലും അപസ്വരം മീട്ടി

അന്ധമായ് തള്ളും രക്തബന്ധം
കബന്ധങ്ങള്‍ പോലെ ഉരുളുന്ന ലോകത്ത്
സത്യമായ് ഒളിമിന്നും സൗഹൃതങ്ങള്‍...!

സന്താപ ചെന്തീയില്‍ നീറും മനസ്സിനെ

സന്തോഷക്കടലാക്കും സൗഹൃതങ്ങള്‍.
സഹായങ്ങള്‍ തേടും ജീവിതങ്ങള്‍ക്കായി
തുണയാകും നമ്മുടെ സൗഹൃതങ്ങള്‍....! 

പിരിഞ്ഞിടാം മറഞ്ഞിടാമെങ്കിലുമല്‍പ്പം

കാരുന്ന്യമെകി പിരിഞ്ഞു പോകാം 
അറിയില്ല ആരെന്നുമെന്തെന്നും നാളെ
തിരിയുന്ന സൗഹൃത ഭൂമികയില്‍ .