Tuesday 19 July 2011

ഇനി നീ നീയാവുക ...!

നീ
എനിക്കെന്‍റെ കുഞ്ഞനുജന്‍
ഇടയ്ക്കു പിണങ്ങിയും
പിന്നെ അതിലേറെ ഇണങ്ങിയും
എന്‍റെ കൈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചവന്‍ ..

നീ
എന്നോടൊത്തു ഉണ്ടവന്‍
എന്നോടൊത്തു ഉറങ്ങിയവന്‍ ..
എന്‍റെ മിഴികളിലെ ഇരുളും വെളിച്ചവും
എന്നെക്കാളേറെ അനുഭവിച്ചവന്‍

നീ
എനിക്ക് പ്രിയപ്പെട്ടവന്‍ ..
എന്‍റെ പരിഭവത്തിനു നേരെ
മുഖം കറുപ്പിച്ചവന്‍
എന്‍റെ പ്രിയപ്പെട്ടവന്‍

നീ
എന്‍റെ വെണ്ണിലാവ്
എനിക്ക് നേരെ കോപത്തോടെ
വാളോങ്ങിയവര്‍ക്ക് നേരെ
എനിക്ക് പരിചയായവന്‍

നീ
ഒരു കോപത്തിന് മറുകണ്ടം ചാടിയവന്‍
മറു കോപത്തിന് തിരികെ വന്നവന്‍
ഇനി നീ നിലക്കാത്ത പ്രവാഹമാവുക
ഇനി നീ നീയാവുക.

ഓര്‍മ്മപ്പെടുത്തലുകള്‍ .

നിറവര്‍ണ്ണ സ്വപ്‌നങ്ങള്‍ എനിക്കിനിയില്ല
നിര്‍വൃതിയേകും നിമിഷങ്ങളില്ല
നിഴല്‍ക്കുത്ത് നാടകം നിറഞ്ഞൊരീ ജീവിതം
നിരാലംബമായി കിടക്കുന്നു വീഥിയില്‍

നിന്നെയോര്‍ത്തോന്നു  കേഴുന്നു കാമിനീ
നിദ്രയില്ലാത്തോരീ രാവുകള്‍ തോറും
നീയെനിക്കേകിയ നിര്‍മ്മാല്യ സൂനങ്ങള്‍
നെഞ്ചോടമര്‍ത്തി തേങ്ങുന്നു ഞാനിന്നും

ഓര്‍മ്മകാണില്ല  നിനക്കിന്നു ജിവിതം
ഓര്‍മ്മിച്ചെടുക്കാനുമാവില്ല  സത്യം
ഒത്തിരി മോഹിച്ചു നിര്‍മ്മല സാമീപ്യം
ഒറ്റക്കായെന്നു തോന്നിയ നേരവും .

മറ്റൊരു പൂവിനെ തേടിപ്പറന്നു നീ
മറ്റൊന്നും നിനക്കാത്തോരെന്നെ പിരിഞ്ഞു നീ
മായാത്ത ശോകത്തിന്‍ കടലിലെറിഞ്ഞു നീ
മറയാത്തൊരശ്രു കുടീരം പണിഞ്ഞു നീ

ഇനിയില്ല ജീവിതം മുന്നോട്ടു പ്രിയ സഖേ
ഇനിയില്ല സ്വപ്‌നങ്ങള്‍ കാണുന്ന കാലം
ഒഴുകുമീ ജീവിത കളിയോടമെന്‍ സഖീ
ഓര്‍മ്മപ്പെടുത്തലായ് ജീവിതം മുഴുവനും .

നിനക്ക് വേണ്ടി മരിക്കാം ...!

നീ ജനിക്കും മുമ്പേ ..
നിന്നെയും തേടി
നീല നിലാവില്‍ ഏകനായി
നിന്നെ തേടിയലഞ്ഞവന്‍ ഞാന്‍..

നീലത്താമര തന്‍ നിരുപമ സൌന്ദര്യം
നെഞ്ചിലേറ്റാന്‍ കൊതിച്ചവന്‍ ...
നിറമുള്ള സ്വപ്‌നങ്ങള്‍
നിനക്കൊപ്പം പങ്കുവെച്ചവന്‍

നിന്നെയോര്‍ത്തു കരഞ്ഞവന്‍ ..
നിന്നെയോര്‍ത്തു ഉറങ്ങാതിരുന്നവന്‍
ഒടുവിലിപ്പോള്‍ ...
നിന്നെയോര്‍ത്തു മരിച്ചവന്‍

നീയെന്‍റെ  പാതി മേയ്യായവള്‍  ..
പകലുറക്കത്തില്‍ പൊന്‍ കിനാവായവള്‍..
ഏകാന്ത ജീവിത യാത്രയില്‍
എനിക്ക് കൂട്ടായവള്‍..
പിഴുതെറിയാന്‍ എനിക്കാവില്ല ..
പിരിയാനും...
പിന്നെയും എനികൊന്നു ചെയ്യാം...
നിനക്ക് വേണ്ടി മരിക്കാം

ഇനിയോന്നെന്‍ മനമൊന്നറിഞ്ഞിടും നീ ...!

പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
 പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍.

കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍
കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.

മുട്ടോളമെത്തുന്ന മുടിയുള്ളവള്‍
മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവള്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍.

ചന്ദനമണമുള്ള പെണ്ണാണിവള്‍
ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.

കാതരയാണിവള്‍ കളവാണിയാണിവള്‍
കാമദേവന്‍റെ  അമ്പാണിവള്‍
സൌമിനിയാണിവള്‍  ശാലീനയാണിവള്‍
സൌഭാഗ്യദായിനി സുരസുന്ദരി

ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി
ഇവളെന്‍റെ  ജീവിത പ്രാണേശ്വരി
ഇനിയെന്നെന്‍ മനമൊന്നറിഞ്ഞിടും നീ
ഇണയായി വരുവതും എന്നാണു നീ.?

എന്‍റെ ചോര.

എന്‍റെ ഹൃദയത്തിലെ ചോര ഊറ്റി എടുത്താണ് നീ ഈ കവിതകളത്രയും എഴുതിയത്.

എഴുതി എഴുതി നിന്‍റെ പേനയിലെ ചോര വറ്റുമ്പോള്‍ വീണ്ടും നീ എന്‍റെ ഹൃദയത്തില്‍ നിന്ന് ഊറ്റിയെടുക്കുന്നു...

ഒടുവില്‍ നിനക്ക് വിശ്വ സാഹിത്യ പുരസ്കാരവും കിട്ടി..

ഇപ്പോള്‍ എന്‍റെ ഹൃത്തടം ചുരത്തുന്നത് ചോരയല്ല.. ചുവന്ന നിറമുള്ള ഒരു ദ്രാവകം ...

കാരണം എന്‍റെ ചോര മുഴുവനും നിന്‍റെ ചിന്തയായി വെളു വെളുത്ത കടലാസിലേക്ക് പകര്‍ത്തപ്പെട്ടു കഴിഞ്ഞു ...

വേദനയോ വിഷമമോ ഇല്ലെനിക്ക് ...എങ്കിലും....

എന്നെ പറ്റി നീ രണ്ടു വരി എഴുതിയില്ലല്ലോ .....!

ഞാന്‍...


ഞാന്‍ ......
പാലക്കാട് ജില്ലയിലെ  ചെര്‍പ്പുളശ്ശേരിക്കടുത്ത കുലുക്കല്ലൂര്‍ ഗ്രാമവാസി .ജീവിത തിരശ്ശീലയില്‍ പല വേഷങ്ങള്‍  പകര്‍ന്നാടി അവസാനം
ഏറ്റവും ക്രൂരമായ  പ്രവാസി വേഷം കെട്ടി ഇപ്പോള്‍   കുറച്ചു വര്‍ഷങ്ങളായി സൗദി അറേബ്യയില്‍...... 
പെയ്തൊഴിഞ്ഞ പെരുമഴയിലെ  മഴത്തുള്ളികള്‍ ചെറുമണല്‍  തരികളില്‍ വരച്ചിട്ട ചിത്രങ്ങളെ പോലെ പിടികിട്ടാത്ത വാക്കുകള്‍ക്കും ചിന്തകള്‍ക്കും എന്‍റെ ഭാഷയില്‍ 
നിര്‍വ്വചനങ്ങള്‍ ഒരുക്കി  സംതൃപ്തിയടയുകയാണ്  ഞാന്‍ ...
അടുക്കും ചിട്ടയുമില്ലാത്ത  ഭ്രാന്തു പിടിച്ച വാക്കുകളെ ചിട്ടപ്പെടുത്താന്‍ ആവതു ശ്രമിച്ചിട്ടുണ്ട് ..ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .
ഇത്രയും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞത് ...ഞാന്‍ എഴുതിയവ വായിക്കുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ മനസ്സില്‍ എന്നെപ്പറ്റി തോന്നുന്നതാണ്  യഥാര്‍ത്ഥത്തില്‍ ഞാന്‍ ...
E-mail :- salimkulukkallur@gmail.com
Mobile:- 00 966 5 66 77 06 03

നിന്നെ പിരിയാന്‍ എനിക്ക് വയ്യ..!

ണ്ടു മറന്നൊരു കിനാവ്‌ പോലെ.
ഓര്‍മ്മയിലെവിടെയോ നിന്‍റെ മുഖമുണ്ട്
ചുണ്ടിലോളിപ്പിച്ച പാല്‍ പുഞ്ചിരിയുമായി ഇടമോ വലമോ നോക്കാതെ, കാല്‍പാദങ്ങളിലേക്കു മാത്രം ദൃഷ്ടിയൂന്നി മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു പത്രവുമായി ,കാല്‍പാദം മറയുന്ന പട്ടു പാവാടയുടുത്ത്‌....
എവിടെയാണ്എനിക്ക് നിന്നെ നഷ്ടപ്പെട്ടത്..?
എന്നെക്കാള്‍ മുമ്പേ നിനക്ക് വിവാഹ പ്രയമായപ്പോഴോ?
അതോ ജനിച്ച മണ്ണില്‍ നിന്ന് എന്നെ ഈ മരുഭൂമിയിലേക്ക് പറിച്ചു നാട്ടപ്പോഴോ?
കണ്ണും കരളും പരസ്പരം കൈമാറി നാം കണ്ട കിനാവുകള്‍ നെഞ്ചോടടക്കിപിടിച്ച് ഞാനിപ്പോഴും ഇവിടെയുണ്ട്..
ഈ മരുഭൂമിയില്‍..
നീ എവിടെയാണ്...?

ഇനി ഞാനുറങ്ങിക്കോട്ടെ ....!

മഴ കനക്കുന്നു ..തണുത്ത കാറ്റേറ്റ് ഇറയത്തു നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളെ പ്രണയിച്ചു ഉമ്മറത്തൊരു കസേരയില്‍ ചാരിയിരിക്കാന്‍ ഒരു മോഹം. ഒരു പീച്ചാംകുഴലുണ്ടാക്കി കൂട്ടുകാര്‍ക്ക് നേരെ വെള്ളം ചീറ്റിത്തെറിപ്പിക്കാന്‍,പഞ്ചായത്ത് റോഡിലെ കലങ്ങിയ വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളില്‍ തലമാത്രം പുറത്തു കാണിച്ചു കാഴ്ച കാണുന്ന കുഞ്ഞന്‍ തവളകളെ കല്ലെറിയാന്‍ , മഴ പെയ്തു തീര്‍ന്നിട്ടും, പെയ്തു തീരാത്ത മരത്തിന്‍റെ
ചില്ല കുലുക്കി കൂട്ടുകാരനെ നനക്കാന്‍, തോട്ടിലെ കലക്കവെള്ളത്തില്‍ ഉന്മാദ നൃത്തം ചവിട്ടുന്ന പരല്‍ മീനുകളെ കൂട്ടുകാരനോത്തു തോര്‍ത്തുമുണ്ട് കൊണ്ട് കോരിപ്പിടിക്കാന്‍ ,രാത്രി മഴയുടെ അപാര സംഗീതത്തില്‍ മയങ്ങി പുതച്ചുമൂടി സ്വപ്നം കണ്ടു കിടന്നുറങ്ങാന്‍......
മഴ മോഹങ്ങള്‍ മനസ്സില്‍ നിറയുമ്പോഴും അനുഭവിക്കനാകാതെ ,ഈ നരച്ച മരുഭൂമിയില്‍ ശീതീകരണ യന്ത്രത്തിന്‍റെ കൃത്രിമ തണുപ്പില്‍ ,എന്‍റെ തണുത്തു നനുത്ത സുന്ദര മോഹങ്ങളെ ആറടി മണ്ണില്‍ കുഴിച്ചു മൂടി.....
ഇനി ഞാനുറങ്ങിക്കോട്ടെ ....!

കരിന്തിരി കത്തുന്ന ജന്മങ്ങള്‍.

കാലം കരിന്തിരി കത്തിച്ച ജന്മങ്ങളാണ് പ്രവാസികള്‍....സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സ്വര്‍ണ്ണ വര്‍ണ്ണ മോഹങ്ങള്‍ സ്വയം അടയിരുന്ന് വിരിയിക്കാന്‍ വിധിക്കപ്പെട്ടവര്‍...തളര്‍ന്നുവെന്ന് ശരീരം വിലപിക്കുമ്പോഴും തളര്‍ന്നിട്ടില്ലെന്ന് മനസ്സുകൊണ്ട് കരുതുന്നവര്‍....സ്നേഹത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ നിന്നും മരുഭൂമിയിലെ വരണ്ട മണല്‍പ്പരപ്പിലേക്ക് പറിച്ചു നട്ട് വളര്‍ച്ചമുരടിച്ചുപോയ കല്പവൃക്ഷങ്ങള്‍ ...മകരത്തിലെ മരം കോച്ചുന്ന തണുപ്പില്‍ ഇണയുടെ ചൂടിനു വേണ്ടി ദാഹിക്കുന്ന നല്ല പാതിക്ക്, സ്വന്തം വിയര്‍പ്പില്‍ നനച്ച പച്ചനോട്ടുകള്‍ പകരം നല്‍കി സമാധാനിക്കുന്നവര്‍... ഓടിത്തളരുമ്പോള്‍ ഒരു കൈത്താങ്ങാവാന്‍ ആരുമുണ്ടാവില്ലെന്നറിഞ്ഞിട്ടും പൂര്‍വ്വാധികം ശക്തിയോടെ എന്തിനോവേണ്ടി ഓടുന്നവര്‍...ആണ്ടറുതികളില്‍ ജനിച്ച മണ്ണിലേക്ക് വിരുന്നുചെല്ലാന്‍ വിധിക്കപ്പെട്ടവര്‍ ....പച്ചയായ ശരീര വികാരങ്ങളെ ഞെരിച്ചമര്‍ത്തി ചങ്ങലക്കിടാന്‍ പരിശീലിച്ച അഭ്യാസികള്‍......! സ്വന്തം കുടുംബത്തെ കൈ പിടിച്ചുയര്‍ത്തിയെന്നു വീമ്പിളക്കുമ്പോഴും, തന്നെ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടാകില്ലെന്നു മനസ്സിലാക്കാത്ത പമ്പര വിഡ്ഢികള്‍ ..... ഇത് നിങ്ങളാണ് ..അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റവരോ ഉടയവരോ ആണ്.പ്രാവസിയുടെ നേരെ കൊഞ്ഞനം കുത്തുന്നവര്‍ ഒന്ന് മനസ്സിലാക്കുക...ഈ ചന്ദനത്തിരികള്‍ സ്വയം എരിഞ്ഞു തീരുമ്പോഴാണ് നിങ്ങളുടെ ജീവിതം സുഗന്ധ പൂരിതമാകുന്നത്...!

ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ... ?

ഇനി വേര്‍പ്പിരിഞ്ഞു പോകാമകലെ...
ഇരു കണ്ണീരിന്‍ ഉറവുകള്‍ പോലെ
മധു ഗാനങ്ങള്‍ തീര്‍ന്നു വീണയില്‍
മലര്‍ കോര്‍ത്തതെല്ലാം  വാടി മാലയില്‍ .....

ഈ നാട്ട് വഴിയിലേക്ക് കണ്ണ് നട്ട് നട്ടുച്ചകളില്‍ പീ  പീ എന്ന ശബ്ദത്തിന് കാതോര്‍ത്ത് സൈക്കിളില്‍ ഐസുമായി വരുന്ന കറുത്തു തടിച്ച കുറിയ ആ മനുഷ്യനെ , വലത്തെ കൈവെള്ളയില്‍ അമര്‍ത്തിപ്പിടിച്ച 10 പൈസാ നാണയവുമായി  ഞാന്‍ എത്രയോ തവണ കാത്തിരുന്നിരിക്കുന്നു......ഈ നാട്ടു വഴിയില്‍ കൂട്ടുകാരുമൊത്ത് കള്ളനും പോലീസും കളിച്ചത്....ചട്ടിപ്പന്തും ,ചൊട്ടയും പുള്ളും ...ബാല്യം വിട്ട് കമാരം വന്നപ്പോഴും ലോകം മുഴുവന്‍ പൂങ്കാവനമാണെന്ന് തോന്നിയിരുന്ന ആ നല്ല നാളുകളില്‍ ഈ നാട്ടു വഴിയിലാണ് ഞാന്‍ അവളെയും കാത്തു അക്ഷമയോടെ നിന്നിരുന്നത് ...ഈ വഴിയില്‍ എവിടെയൊക്കെയോ വെച്ച് എന്‍റെ ബാല്യവും കൌമാരവും എന്നെ വേര്‍പിരിഞ്ഞു പോയി..ഇപ്പോള്‍ നാട്ടു വഴികളില്ല .വഴിയോരത്തെ കമ്മ്യുണിസ്റ്റ് പച്ചകളും തുമ്പയും മുക്കുറ്റിയുമില്ല.... മുള്ള് വേലികളില്‍ മണിക്കൂറുകളോളം പാറി തളര്‍ന്നു ചിറകുകള്‍ കൂപ്പി വിശ്രമിക്കുന്ന ഓണത്തുമ്പികളില്ല... മഴയും മഞ്ഞും , വിത്തും കൈക്കോട്ടും ചൊല്ലുന്ന പക്ഷിയുമില്ല ..നട്ടുച്ച നേരത്ത് ഐസുമായി വരുന്ന ആ പാവം മനുഷ്യനുമില്ല. പിന്നെ..... ഒരിക്കലും പിരിയില്ലെന്ന് കരുതി എന്‍റെ ഹൃദയം പറിച്ചെടുത്തു വേറിട്ട്‌ പോയ അവളും.....എല്ലാം ഒന്നൊന്നായി യാത്ര പറഞ്ഞു പോയിരിക്കുന്നു.മറക്കാനാകാത്ത ഓര്‍മ്മകളുമായി കൃത്യ സമയങ്ങളില്‍ ഭക്ഷണം കഴിച്ച്, ഉറങ്ങി സമയം തെറ്റാതെ ജോലിക്ക് പോയി..ഒരു എണ്ണയിട്ട യന്ത്രം പോലെ   ഞാനിവിടെ.......ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ...
?