Saturday 20 April 2013

തേടുന്നു നിത്യവും .....


കാറ്റോടി കിതച്ചെത്തി വിശ്രമിച്ചീടുന്ന 
കാറ്റാടി മരത്തിന്‍റെ ചില്ലകളില്‍,
കരിവണ്ട് മധുവുണ്ട് മദിച്ചുറങ്ങീടുന്ന  
കര്‍ണ്ണികാരത്തിന്‍റെ പൂങ്കുലയില്‍....

കായലോളങ്ങളില്‍ ചാഞ്ചാടി നീന്തുമീ 
കരിമീന്‍റെ മഷിയിട്ട കണ്ണുകളില്‍,
ചന്ദ്രനെ മോഹിച്ചു നിത്യം തപം ചെയ്യും 
ചെന്താമാരപ്പൂവിന്‍ മാനസത്തില്‍ ....

നാട്ടിടവഴിയിലെ വേലിക്കരികിലായ് 
നാണിച്ചു നില്‍ക്കും മുക്കുറ്റിയില്‍,
തുള്ളിയോഴുകുന്ന പുഴയരികില്‍ തെന്നലില്‍ 
തലയാട്ടി നില്‍ക്കും പൂക്കൈതയില്‍ ..

എവിടെ ഒളിച്ചിരിപ്പാണെന്നു ചൊല്ലുകില്‍ 
അവിടെ ഞാന്‍ തേടിയെത്തിടാം നിന്നെ, 
അത്രമേല്‍ തടയുവാനാവാത്തതെന്തോ
അണക്കുന്നു നിന്നിലേക്കീയെന്നെ  നിത്യവും...... 

Sunday 31 March 2013

തിരകളും ഞാനും ..


തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ  
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും 
പരതുന്നതെന്താണ് നീ .. 

വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു 
താരകം തീരത്ത്‌ കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ്‌ പാഞ്ഞൊരു മിന്നലിന്‍
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ? 

എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ 
തന്നേ മറന്നും തളരാതെയെന്നും 
തിരയുന്നതെന്തു നീ  തിരകളെ നിത്യവും..? 

ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ 
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി 
തേടി മടുത്തു കഴിയുന്നതിന്നും ..

നഷ്ടമായ് പോയൊരു എന്നിലെ എന്നെ 
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ 
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്‍ 
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും .. 

Friday 22 March 2013

ജാഗ്രത...!


ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക 
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം 
അനീതിക്കെതിരെ പടയോരുക്കവുമായി 
അക്രമത്തിന്‍റെ ചിറകരിയാന്‍ 
അധര്‍മ്മത്തിന്‍റെ  വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്‌ 
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്... 

കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍ 
ആയിരം ആനകളുടെ കരുത്താവാഹിച്ച് 
അവര്‍ അശ്വമേധം നടത്തും...

അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ 
രാവുറങ്ങാത്ത മദ്യശാലകളില്‍ 
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ 
തേങ്ങലുകളുയരുന്ന  അകത്തളങ്ങളില്‍ 
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍ 
കൊടുങ്കാറ്റായവര്‍  ആഞ്ഞടിക്കും .

പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍ 
അരിപ്പ പോലെ തുളച്ച് തള്ളി 
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍ 
വെട്ടിമുറിച്ചവര്‍  പകരം വീട്ടും ..

രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി 
ചുവന്ന പരവതാനി വിരിച്ച് 
നമുക്ക് കാത്തിരിക്കാം ...

Monday 18 March 2013

യാത്ര


കാണാന്‍ കൊതിക്കുമ്പോള്‍ കണ്ണ് നിറയുന്നതും 
കണാതിരിക്കുമ്പോള്‍ മനസ്സില്‍ കനലെരിയുന്നതും 
നീയൊട്ടും അറിഞ്ഞതേയില്ല...

ഓര്‍മ്മകള്‍ക്ക് മീതെ മറവിയുടെ മണ്ണിട്ട്‌ 
പുതിയ പൂച്ചെടികള്‍  നട്ടു നനച്ച്
പൂവാടിയൊരുരുക്കുന്ന തിരക്കിലായിരുന്നു നീ. 

എന്നില്‍നിന്നും നീ അകന്നെന്ന തിരിച്ചറിവ്
കണ്ണ് നനയിക്കുംമ്പോഴേക്കും 
ചക്രവാളങ്ങളില്‍ ചുകപ്പു വിരിച്ച് 
ഞാന്‍ നിന്നില്‍ അസ്തമിച്ചിരുന്നു ..

കൂട്ടിവെച്ച കിനാക്കള്‍ക്ക് മീതെ 
കനല്‍മഴ പെയ്തപ്പോള്‍ കരിഞ്ഞു  പോയത് 
ഞാനോമനിച്ച വളപ്പൊട്ടുകളും മയില്‍പീലിയും
ഒരു നൂറു സ്വപ്നങ്ങളുടെ താഴ്വരയും ..


സ്വപ്‌നങ്ങള്‍ പകുത്തെടുക്കാന്‍ ആരുമില്ലാതെ 
പഴിവാങ്ങിയ ജീവിതമായി ഞാനിന്നും 
സമാധാനത്തിന്‍റെ കാണാത്ത തീരങ്ങള്‍ തേടി 
ഇനി ഒരിക്കലും നിലക്കാത്ത യാത്രയിലാണ്.


കനല്‍ മഴ പെയ്യാത്ത കൊടുംങ്കാറ്റടിക്കാത്ത 
ശാന്തിയുടെ തീരത്ത്‌ നീയിപ്പോള്‍ സുരക്ഷിതയാണ് 
എന്നില്‍നിന്നും ഇരന്നുവാങ്ങിയ സുന്ദരനിമിഷങ്ങള്‍ 
നിന്‍റെ ഉള്ള് പൊള്ളിക്കുന്നില്ലെങ്കില്‍  മാത്രം.... 

Wednesday 13 March 2013

കാത്തിരിപ്പ്


മലമടക്കുകളില്‍ നീയൊരു കൊടുങ്കാറ്റായ് 
എന്നോട് ചേരാന്‍ കാത്തുനില്‍ക്കുന്നു 
മേഘമാലകളില്‍ മിന്നല്‍ പിണരായും 
പെരുമഴയായും ..

ദൂരെ മരച്ചില്ലകളില്‍ മുഹൂര്‍ത്തം കുറിക്കാന്‍ 
ആരുടെയോ സമ്മതത്തിന് കാതോര്‍ത്തിരിക്കുന്നു
ഒരു കാലന്‍ കോഴി . 
ചെന്തീ കത്തിയണഞ്ഞ ശ്മശാനങ്ങളില്‍  
എനിക്കുനേരെ കണ്ണുരുട്ടുന്നു 
കനല്‍കട്ടകള്‍ ...

ഉറ്റവരുടെ സങ്കടപ്പെരുമഴയിലും
ഉലയാത്ത ചങ്കുറപ്പുമായി 
ഞാന്‍ കാത്തിരിക്കുന്നു നിന്നെ..
സമയം തെറ്റാതെ സമ്മതം നോക്കാതെ നീ 
ഉമ്മറപ്പടി കയറിവരുന്ന  നാള് നോക്കി .

ഇവിടെയീ പഞ്ഞിക്കിടക്കയില്‍ 
തൊലി പൊട്ടിയടര്‍ന്ന മുതുകുമായി 
കണ്ണുകളടച്ചു കൈകാലുകള്‍ നീട്ടി 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലുള്ള 
നൂല്‍പ്പാലം സ്വപ്നം കണ്ട്,
പെരുവിരലില്‍ നിന്ന് കണങ്കാലിലൂടെ 
നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും 
ഇടനെഞ്ചിലേറ്റി ...

കാത്തിരിപ്പാണ് ഞാന്‍ ..
പാപക്കറകള്‍ ചുടുകണ്ണീരാല്‍ കഴുകിക്കളഞ്ഞ് 
ശുഭ്ര വസ്ത്രം ധരിച്ചൊരു യാത്രക്കൊരുങ്ങി 
നിന്‍റെ വരവും നോക്കി ഇവിടെയിങ്ങനെ ......

ചിലന്തി വലകള്‍

ചിലന്തി വലകളാണ് ചുറ്റും
കയ്യൊന്നനങ്ങിയാല്‍ മെയ്യേന്നോളികിയാല്‍ 
ആര്‍ത്തിയോടെ ചുറ്റിപ്പിടിക്കുവാന്‍ 
കാത്തിരിക്കുന്നവ ...

ഇഷ്ട്ടത്തോടെ കാത്തിരിപ്പവരും 
നഷ്ട്ട ബോധത്തോടെ ഓര്‍ത്തിരിപ്പവരും 
കരുതലോടെ തുന്നുന്ന വലകളില്‍
കുരുങ്ങിക്കിടക്കുന്നു ഞാനും .

മോചനം നല്ല വാക്കാണ്
ജീവിതം കൂട്ടിത്തുന്നിയ ബന്ധനങ്ങളില്‍ നിന്ന്
സ്നേഹം പുരട്ടിയ ചിലന്തി വലകളില്‍ നിന്ന്
കുതറി മാറുന്നവന് പ്രത്യാശയുടെ വാക്ക് ..

ഇനിയെങ്കിലും
ആരുടെയോ ചാതുരഗപ്പലകയില്‍
ഉയരും ആരവങ്ങള്‍ക്കിടയില്‍
ജീവിതം വെച്ച് കളിക്കുമെനിക്ക്
ജയിച്ചേ മതിയാകൂ ..

അകക്കാഴ്ച



നിന്‍റെ ചിത്രമെഴുതുമ്പോള്‍ 
ഞാന്‍ ഉപയോഗിക്കാത്ത വര്‍ണ്ണങ്ങളില്ല 
പച്ചയും ചുവപ്പും കറുപ്പും വെളുപ്പും 
അങ്ങനെ നിറങ്ങള്‍ എത്ര ചേര്‍ത്തിട്ടും 
എനിക്ക് മതിയായുമില്ല .

എത്ര നിറങ്ങള്‍ ചേര്‍ത്തിട്ടും 
മുഖം തെളിയാതെയായപ്പോള്‍ 
ഞാന്‍ ചിത്രമെഴുത്ത്‌ നിര്‍ത്തിയതാണ്... 
പിന്നെയും നിന്‍റെ മുഖമെപ്പോഴും 
മനസ്സിലിരുന്നു വിങ്ങിയപ്പോള്‍ 
ചായക്കൂട്ടുകളുമായി വീണ്ടും  
അകക്കണ്ണിലെ മുഖം പകര്‍ത്താന്‍ 
ഒരു വട്ടം കൂടി ഞാന്‍ ..

ഒടുവില്‍ ചുവന്ന ചായം തട്ടിമറിഞ്ഞു 
എല്ലാം ഇല്ലാതായപ്പോള്‍ 
എനിക്ക് നഷ്ട്ടപ്പെട്ടത്‌ 
നിന്‍റെ ചിത്രം മാത്രമായിരുന്നില്ല 
എന്‍റെ അകക്കണ്ണിന്‍റെ കാഴ്ചകൂടിയായിരുന്നു

 നിനക്കെന്നോട് പ്രണയമില്ലായിരിക്കാം  
അതായിരിക്കണം എനിക്കെന്‍റെ 
അകക്കാഴ്ച നഷ്ട്ടപ്പെട്ടത്‌ ...

Sunday 10 March 2013

നരബലി



ഊഷരതയില്‍ വിരിയുന്ന 
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.

മരുക്കാറ്റില്‍ ഉലഞ്ഞാടി 
മരിച്ചു വീഴും വരെ 
ആരെയും ആകര്‍ഷിക്കുന്നുമില്ല.

ജീവിതത്തിന്‍റെ 
പുറന്തോടിനു മുകളില്‍ 
കുമിളുകള്‍ പോലെ  മുളച്ചു പൊന്തി 
ആരാരും ശ്രദ്ധിക്കാതെ 
മരിച്ചു വീഴുന്നു അവ.

മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ 
ശീതക്കാറ്റടിക്കാതെ 
തണുത്ത് മരവിച്ച് 
നാല് ചുമരുകള്‍ക്കുള്ളില്‍ 
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍  
ഗര്‍ഭം ധരിച്ചു പ്രസവിച്ച് 
വീണ്ടും പ്രവാസജന്മങ്ങള്‍ 
നിര്‍വൃതിയടയുന്നു.

രക്തബന്ധങ്ങളുടെ ഓര്‍മ്മകള്‍ 
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ 
ഒരു പിടി ബലിച്ചോറിന് 
കൈ നീട്ടിയിരിക്കുന്നു .

ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന 
നരബലി .....

Sunday 24 February 2013

കാലഭേദങ്ങള്‍



നിലവിളക്കും നാമജപവും 
തുളസിത്തറയും സിന്ധൂരക്കുറിയും 
നാട്ടുവഴികളില്‍ ഉപേക്ഷിച്ച്  
തിരിഞ്ഞു നോക്കാതെ നടന്നേക്കുക.

വെറ്റിലച്ചെല്ലവും കൊളാമ്പിയും  
മുത്തശ്ശിയുടെ നിറമില്ലാത്ത ചിത്രവും   
ഇനി പായലും പൂപ്പലുമില്ലാത്ത 
അകത്തളങ്ങളിലേക്കെറിഞ്ഞേക്കുക ...

മുറ്റത്തെ മുല്ലയും വൈക്കോല്‍ കൂനയും 
ചാണകമിഴുകി മിനുക്കിയ മുറ്റവും 
ഓര്‍മ്മകളുടെ പാതാളത്തിലേക്ക് 
ചവിട്ടിത്താഴ്ത്തിയേക്കുക .....

ഇനി കണ്ണുകളടക്കുക......
നിങ്ങളിപ്പോള്‍ വര്‍ത്തമാനകാലത്തിലാണ്  ,
കളഞ്ഞുപോയതിനെപ്പറ്റി ഓര്‍ത്ത്‌ 
കരളു പുകയുന്നുവെങ്കില്‍ മാത്രം 
നിങ്ങളിപ്പോഴും ഭൂതകാലത്തിലും .



Monday 18 February 2013

കളിപ്പാട്ടം നഷ്ട്ടപ്പെടുമ്പോള്‍



കാത്തിരിക്കുന്നില്ല ഞാന്‍ 
കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും
കലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടും 
കാലമേറെ കഴിഞ്ഞിരിക്കുന്നു ..

കനല്‍ കൂനകള്‍ക്ക് മുകളില്‍ 
കളിവീട് പണിത് കാത്തിരുന്നത് 
കഥയറിയാതെ ആയിരുന്നെന്ന്
അറിയാനിത്തിരി വൈകിയെന്നോ?

ചിലര്‍ ചിലപ്പോള്‍ അങ്ങനെയാണ് 
ചെറു ചിരിയോടെ വെച്ച് നീട്ടുന്നതെന്തും പിന്നെ 
ചെപ്പടിവിദ്യയിലെ മാന്ത്രിക തൊപ്പിയില്‍ വെച്ച് 
അദൃശ്യമാക്കി മികവു കാണിക്കും ...

കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടികള്‍ക്ക് പക്ഷെ ,
വൈകിയാണെങ്കിലും എല്ലാം മറക്കാനൊത്തേക്കും  
എന്നാല്‍ അല്ലാത്തവര്‍ , ഇഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍
ജീവിതാന്ത്യം വരെ ഓര്‍മ്മകളെ ഓമനിച്ചേക്കും..

തിരിച്ചു വരവുകള്‍ക്ക് ഇനി സമയമില്ല 
നഷ്ട്ടപ്പെട്ടതിനു മുകളിലൊരു താജ്മഹല്‍ പണിയാനും ..
ഒരാള്‍ക്ക്‌ മുകളിലോരാള്‍ കനിഞ്ഞേകുന്ന ഒന്നുണ്ട് 
അതിനപ്പുറം ആര്‍ക്കും ഒന്നുമില്ലതന്നെ ..! 
 

Wednesday 13 February 2013

ഇനി നിനക്ക് മരിക്കാം


നിനക്കിനി ഒരു വഴിയില്ല
നിലാവില്ല , മഞ്ഞും മഴക്കാറുമില്ല
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി മരിക്കാം ...

കണ്ണുകളില്‍ കടല്‍ നിറച്ച്
കാതുകള്‍ കൊട്ടിയടച്ച്
കാണാമെന്നോതി കൈപിടിച്ച്
കൈകൊട്ടി വിളിക്കുന്ന
കാണാമറയത്തെ യുദ്ധഭൂമിയിലേക്ക് ,
ഇനിയൊരു യാത്ര ...

നിറം മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം
നിഴല്‍ പോലെ ഇരുണ്ട രൂപങ്ങള്‍ ,
നിദ്രക്കു ഭംഗം വരുത്തി ചുടു
നിശ്വാസത്തിലൊതുങ്ങിയ രാവുകള്‍ ..

മുജ്ജന്മം പാപത്തില്‍ മുക്കിയവര്‍ക്ക്
മുങ്ങിത്താഴനായി മാത്രം
മെനഞ്ഞെടുത്തതായിരിക്കാം
മണല്‍ക്കാടെന്ന  രണ്ടാം നരകം .

പെട്ട് പോയവര്‍ക്ക് കല്ലറയൊരുക്കി
തിരിച്ചോടാന്‍ ഒരു തിരിച്ചറിവിനായി
ബാക്കിവെച്ച കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞ്
മണല്‍ക്കാറ്റ് ചിരിക്കുന്നു , വന്യമായി ...

അതുകൊണ്ട് ..
നിനക്കിനി ഒരു വഴിയുമില്ല ..
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി
ഇനി നിനക്ക് മരിക്കാം ..

Saturday 9 February 2013

തീയാട്ടം


തലച്ചോറില്‍ മുരളുന്ന കടന്നല്‍ കൂട്ടത്തിന്‍റെ
നിണമുറയുന്ന കൊലവിളിയില്‍ നടുങ്ങിത്തെറിച്ച്
വാക്കുകള്‍ക്കു വിലങ്ങിട്ട് വ്യഥകള്‍ക്ക് തഴുതിട്ട്
വൃഥാ ഒരു സമാധിയിലാണ് ഞാന്‍ ..

വിലാപയാത്രകളുടെ മുന്‍ നിരയില്‍
പ്രതിഷേധങ്ങളുടെ പണിപ്പുരയില്‍
അനുസ്മരണ ചടങ്ങുകളുടെ പകല്‍ വെട്ടത്തില്‍
മിന്നിത്തിളങ്ങുന്നവരെ എനിക്കറിയാം ..


വികാരമറിയാത്ത ബാലികമാരുടെ
അടിയുടുപ്പുകളില്‍ രക്തക്കറ പുരട്ടി 

കന്യകമാരുടെ കന്യാചര്‍മ്മങ്ങളില്‍
വിയര്‍പ്പിനുപ്പും പാപക്കറയുമുരുക്കിയൊഴിച്ച്
വിളയാടുന്നവരിവര്‍ .......

കാരിരുമ്പിനെ വെല്ലാന്‍ കരളുറപ്പ് നേടി
കദനങ്ങള്‍ക്ക് മീതെ കൊലയറ പണിത്
പ്രതികരിക്കുന്നവന്‍റെ നാവിന് വിലപറഞ്ഞ്
കളിയാട്ടം തുടരുന്നവരിവര്‍ ..

ശക്തരില്‍ ശക്തരുടെ തീയാട്ടങ്ങളില്‍
ചിറകു കരിഞ്ഞു വീണ്
എനിക്കിനി പറന്നുയരാന്‍ വയ്യ '
പ്രതികരിക്കാനും ...

മുഖമേറ്റ് വാങ്ങിയ ശക്തമായ തുടര്‍ പ്രഹരങ്ങളില്‍
അക്ഷരങ്ങളുണങ്ങി വാക്കുകള്‍ വറ്റി
മഷിതീര്‍ന്ന പേനയുമായി ബോധം മരവിച്ച്
അന്തിച്ചിരിപ്പാണ് ഞാന്‍ ...

Sunday 9 December 2012

മരണശേഷം

സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കുള്ള
അനിശ്ചിതത്വത്തിന്‍റെ പാതയില്‍
കാത്തിരുന്നു മടുത്താണ് അവന്‍ ഭൂമിയിലെക്കിറങ്ങിയത്..
മരിച്ചു മണ്ണടിഞ്ഞ ശ്മശാനത്തിലെ മരച്ചില്ലയില്‍
മാനത്തു നിന്ന് തൂങ്ങിയിറങ്ങി അവന്‍
ഭൂമിയുടെ കപടമായ കാഴ്ചകളിലേക്ക് ..

താനില്ലെങ്കിലും എല്ലാം പഴയ പോലെ
വീടും നാടും നാട്ടാരും
ജീവനോളം സ്നേഹിച്ചിരുന്ന കൂട്ടുകാരും
എന്നോട് പ്രണയമാണെന്ന് നടിച്ചിരുന്ന അവളും ..

മരണം തുടച്ചു നീക്കുന്നത് ശരീരത്തെ മാത്രമല്ല
മരിച്ചവന്‍റെ  ഓര്‍മ്മകളെ കൂടിയാണ്
മരിച്ചവന് ഓര്‍മ്മകളുണ്ടാകുന്നതാകട്ടെ
മരണത്തെക്കാള്‍ ഭയാനകവും ..

ഒരാള്‍ ഇല്ലാതെയാകുമ്പോള്‍ മറ്റൊരാള്‍ക്ക്
അയാളില്ലാത്ത ശിഷ്ട ജീവിതം
ചിട്ടപ്പെടുത്താനുള്ള സമയം മാത്രമാണ്
വേണ്ടപ്പെട്ടവരുടെ ദുഖ കാലം .

എല്ലാം മാറിയിട്ടുണ്ടെങ്കിലും
ഒന്ന് മാത്രം മാറാതെ ഇപ്പോഴുമുണ്ട് ..
ഇരുളടഞ്ഞ സ്വന്തം മുറിയില്‍ ഏകയായി
ചില്ലിട്ട എന്റെ ചിത്രത്തിന് മുന്‍പില്‍
എരിഞ്ഞു തീരുന്ന ചന്ദനത്തിരിപ്പുക വരയ്ക്കും
അവ്യക്ത ചിത്രങ്ങളില്‍ നോക്കി
കണ്ണീര്‍തുള്ളികള്‍ പാടുതീര്‍ത്ത കവിളുമായി
മൂകം ഒരു വിഗ്രഹം കണക്കെ ..എന്നമ്മ ...!


ഒന്നിനോടൊന്നു ചേര്‍ന്നതില്‍ നിന്നും
ഒന്നുമാത്രം മാറിയാല്‍ ,ഒന്നും മാറുന്നില്ല
മരണത്തിന്‍റെ കാര്യത്തിലെങ്കിലും
അത് തികച്ചും സത്യമാണ് .

Wednesday 5 December 2012

നരക ജിവിതം

ന്‍റെ ജീവിതം ഇങ്ങനെയാണ് ..
വര്‍ഷത്തില്‍ പതിനൊന്നു മാസവും
എനിക്ക് വേനലാണ്
ബാക്കി വര്‍ഷപാതവും  ...

മരുഭൂമിയുടെ പൊള്ളുന്ന ചൂടില്‍ നിന്നുള്ള
പാലായനമാണ്‌ എന്‍റെ വര്‍ഷപാതം ..
എരിയുന്ന തീയില്‍ നിന്ന്
കുളിരുന്ന മഞ്ഞിലേക്കൊരു ഒളിച്ചോട്ടം....

ഒരു മാസത്തെ മഴക്കോളില്‍
പെയ്തു തോരാന്‍ വെമ്പി കാത്തിരിപ്പുണ്ടാകും
പരിഭവക്കാര്‍മേഘം നിറഞ്ഞ
ഇടവപ്പാതിയും കര്‍ക്കിടകവും ..

********************************************

ഇന്ന്, ഈയാണ്ടത്തെ അവസാനത്തെ  മഴയാണ്
മടക്കയാത്രക്ക്‌ മുമ്പുള്ള മനമുരുക്കുന്ന പെരുമഴ ..
ഇനിയൊരു മഴക്കാലം വരെ പെയ്തൊഴിയാന്‍ ഭൂമിയില്ലാതെ
അലയുന്ന കാര്‍മേഘങ്ങളുടെ അവസാന തീമഴ ..

ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ് 
 ജീവന്‍ എരിഞ്ഞു തീരുന്ന
പതിനൊന്നു മാസത്തെ  കൊടുംവേനല്‍ ..

എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
പെയ്യാന്‍ ബാക്കിയായ മഴ  മേഘങ്ങള്‍ക്ക് കടപ്പെട്ട്
വീണ്ടുമൊരു അവധിക്കാലം വരെ
പ്രതീക്ഷയുടെ പടവുകളിലേക്ക്  പകച്ചു നോക്കി
ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം

Thursday 22 November 2012

ദിശായന്ത്രം

സീമന്ത രേഖയിലെ സിന്ദൂരം മായ്ച്ച്
താലിയറുത്ത് വെള്ള ചുറ്റി
എന്നില്‍നിന്ന് നീ ദൂരേക്ക്‌ മറഞ്ഞെന്ന്
ഞാനുറപ്പിക്കുന്നു ...
ജീവിതത്തിലെ ദിശ കാണിക്കുന്ന യന്ത്രം
കളഞ്ഞുപോയോടുവില്‍
ദിക്കറിയാത്ത മരുഭൂമിയിലിപ്പോള്‍
ഞാനും ഒറ്റക്കാവുന്നു ..
നിനക്ക് മാത്രം പകര്‍ന്നേകാവുന്ന
വിചാരങ്ങളും വികാരങ്ങളും
ഇനി എന്നില്‍തന്നെ ഞാന്‍
കുഴിവെട്ടി മൂടാം ...
എനിക്ക് മാത്രം അവകാശപ്പെട്ട
നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളതാണ്‌
ഇനിയെനിക്കെന്‍റെ നിറങ്ങളില്ലാത്ത
ശിഷ്ട ജീവിതം ...
മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്കാണ്
യഥാര്‍ത്ഥത്തില്‍ ജീവന്‍ നഷടമാകുന്നതെന്ന
നിന്‍റെ വാക്കുകള്‍
ഞാനുമിപ്പോള്‍ തിരിച്ചറിയുന്നു ...

Wednesday 21 November 2012

പിശാചുക്കളുടെ ഭൂമി

ഹേ ജൂതാ ....
നീയൊരു വാടകക്കൊലയാളിയാണ്
ഗാസയുടെ തെരുവീഥികളില്‍
പിശാചുക്കളുടെ അച്ചാരം വാങ്ങി
നിരാശ്രയരുടെ അവസാന തുള്ളി രക്തവും
ഊറ്റിക്കുടിക്കുന്ന വെറി മൂത്തവന്‍ ..

അധിനിവേശത്തിന്‍റെ  കറുത്ത കരം കൊണ്ട്
അലിവു വിളയേണ്ട ഭൂമികയില്‍
അശാന്തി പാകി ആര്‍ത്തട്ടഹസിച്ച്
തേരോട്ടം നടത്തുന്ന കാപാലികന്‍ ..

കുടിയേറ്റക്കാരായി വന്ന് 
കുടികിടപ്പുകാരായി മാറിയ കിരാതാ...
അഭയം തന്നവര്‍ക്കുനേരെ അമ്പെയ്യുന്നത്

നീയേതു തത്വശാസ്ത്രം കൊണ്ട്
എങ്ങിനെ ന്യായീകരിക്കും ?

പൂക്കളെപ്പോലെ പരിശുദ്ധരാകും
പിഞ്ചോമനകള്‍ക്ക് നേരെ
വെടിയുതിര്‍ക്കാന്‍ മാത്രം
കരളുറപ്പുള്ള ക്രൂരരാം നിങ്ങളെ
പേര് ചൊല്ലി വിളിക്കാനൊരു
പുതുവാക്ക് തേടുകയാണിപ്പോള്‍
നിഘണ്ടുവില്‍ ഞാന്‍..

ഒന്നോര്‍ക്കുക ...
വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
ശപിക്കാനറിയുമായിരുന്നെങ്കില്‍
മുച്ചൂടും മുടിയുമായിരുന്ന
അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!

Saturday 17 November 2012

മണല്‍ത്തരിയോട്

നിലാവിനെയും നക്ഷത്രത്തെയും നോക്കി
നീ മോഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം
ആര്‍ത്തി പൂണ്ട തിരകള്‍ക്കൊപ്പം
കടലിലെക്കൊളിച്ചോടിയും
മറ്റൊരു തിരക്കൊപ്പം കരയിലേക്ക്
മദോന്മാത്തയായി തിരിച്ചോടിയും
വീണ്ടുമൊരു പാലായനം
സ്വപ്നം കണ്ടു  കിടപ്പാണ് നീ..

നീയൊന്നു മറിയുന്നില്ല ...
നിനക്ക് സ്നേഹമാണ് സര്‍വ്വരോടും,
ദൂരെ വിണ്ണില്‍ നിന്ന് പുഞ്ചിരി ചൂണ്ടയെറിയുന്ന
നിലാവിനോടും നക്ഷത്രത്തോടും,
ബാഷ്പകണികയുമായി തീരം ചുറ്റും കാറ്റിനോടും
പിന്നെ  എന്നും നിന്നെ തഴുകിത്തലോടും
നീലക്കടലിലെ തിരമാലയോടും....

നിനക്കറിയില്ല ഈ തിരകളെ...
നിനക്കൊപ്പം ആഴിയുടെ ആഴങ്ങളിലേക്ക്
നുരയും പതയും നല്‍കി ആനയിക്കുന്നത്
നിന്നെപ്പോലെ ആയിരങ്ങളേയാണ് ..

ആഴങ്ങളിലെക്കെത്തും മുന്‍പേ നിന്നില്‍
ആഴ്ന്നിറങ്ങി മതിയായി ഇടയിലുപേക്ഷിച്ച്
ഒരു ചെറു പുഞ്ചിരിയോടെ
മരതക നീലിമയിലേക്ക്‌ മറയുമവന്‍... .

പിന്നെ തീരമണയാന്‍ വെമ്പുന്ന
മറ്റൊരു തിരയുടെ കയ്യിലെ പാവയായ്‌
ഒരു കൊടും വഞ്ചനയുടെ കഥയറിയാതെ
നീ വീണ്ടും തീരമണയുന്നു..

നിനക്കൊന്നു മറിയില്ലെന്ന് എനിക്കറിയാം ...
എനിക്ക് പക്ഷേ സങ്കടമാണ്..
പൂന്തിരകള്‍ക്കൊപ്പമുള്ള ഓരോ പ്രയാണത്തിലും
നീ ഉരുകിയുരുകി ഇല്ലാതാവുന്നത്
ഞാനെങ്ങനെ സഹിക്കും ..?

Thursday 15 November 2012

കാലദോഷം

കാടും മേടുമില്ലാത്ത ഭൂമിയില്‍
പെയ്യാന്‍ മടിച്ചു കര്‍ക്കിടക മേഘങ്ങള്‍...

നേരും നെറിയും കേട്ട മനുഷ്യ കുലത്തോട്‌
നീറിപ്പുകയും പ്രതികാരം തീര്‍ക്കാന്‍
അഗ്നിയെ പ്രണയിച്ച്  കുംഭ മീന മാസങ്ങള്‍ ..

മൂര്‍ച്ചയുള്ള വാളാല്‍ വെട്ടേറ്റ്
ഉദ്ധാരണം നഷ്ട്ടപ്പെട്ട് വേപഥുവോടെ
കന്നിമാസത്തിലെ ശ്വാനന്മാര്‍ ..

കോണ്‍ക്രീറ്റ് കാടുകള്‍ മണ്ണ് നിറയുമ്പോള്‍
മാളവും , ജീവിത താളവും നഷ്ട്ടപെട്ട്‌
ഒന്നിഴയാന്‍ പോലുമാവാതെ
വൃശ്ചികത്തിലെ നാഗങ്ങള്‍...

പൂവും പുല്‍മേടുകളും വിട ചൊല്ലിയ ഭൂമിയെ
പുല്‍കിപ്പുണരാന്‍  മറന്ന്
മകരമാസത്തിലെ മരം കോച്ചുന്ന മഞ്ഞ്  ..

ഋതുക്കള്‍ മനം നൊന്തു ശപിക്കുമ്പോഴും
പ്രകൃതിയുടെ പൂമരം വെട്ടി മുറിച്ച്
ബോണസായി വൃക്ഷത്തില്‍ ഊഞ്ഞാലിടാന്‍
പരിശീലിക്കുകയാണ് നമ്മള്‍........!

Monday 12 November 2012

ആറടി മണ്ണ്

രാ നര ബാധിച്ചവര്‍ക്കിനി
ആഗ്രഹിക്കാനൊന്നുമില്ല...
ജീവിതാന്ത്യം വരെ
വിയര്‍പ്പു ചിന്തി സമ്പാദിച്ചു കൂട്ടിയത്
സ്വപ്നം കണ്ടിരിപ്പുണ്ട്
അവകാശികള്‍....
വൃദ്ധസദനത്തിലേക്ക് വഴിയൊരുക്കി
സ്വന്തം രക്തത്തില്‍ പിറന്ന
അവകാശികള്‍ ..

ണക്കു കൂട്ടി ജീവിതത്തെ നേരിട്ട്
വിജയം വരിച്ചവര്‍ക്ക്
കൂട്ടാനും കിഴിക്കാനുമാവാത്ത കണക്കേകി
ജീവിതാവസാനം കൈകഴുകുന്നു ദൈവവും ..

ആരും ദയവു കാട്ടാത്ത വാര്‍ദ്ധക്യം
എനിക്കുണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍
അവകാശത്തര്‍ക്കങ്ങളില്ലാതെ എനിക്കും
പിറക്കും മുന്‍പേ മരിക്കാമായിരുന്നു

എങ്കിലും,എനിക്കുമുണ്ടൊരു രജത രേഖ....
ഉച്ചനീചത്വങ്ങള്‍ തെല്ലുമേശാതെ 
വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ടെന്നെ
അവകാശികള്‍ക്കാര്‍ക്കും വേണ്ടാത്ത
ആറടി മണ്ണ് ...

Wednesday 7 November 2012

സ്വപ്നങ്ങളുടെ പട്ടട

ചുടു കാറ്റ് വീശുന്ന മരുഭൂമിക്ക്
ചിന്തകളുറങ്ങുന്ന ശ്മാശാനങ്ങളാണ് കൂട്ട്
ചിതകൂട്ടി കത്തിച്ച സ്വപ്നങ്ങളുടെ
ചാരം നിറഞ്ഞ ശ്മശാനങ്ങള്‍ ..

ചിതലരിക്കുന്ന ജീവിതത്തില്‍
ചോര്‍ന്നു പോകാത്ത മനക്കരുത്തും
ചിലനേരങ്ങളില്‍ മരുക്കാറ്റ് വീശി
ചിതറിത്തെറിക്കുന്നു ..

ചോദ്യങ്ങള്‍ പ്രിയതമയുടേതാകുമ്പോള്‍
ചേതനയറ്റ മനസ്സ് ഉത്തരങ്ങള്‍ക്കായി
ചെപ്പടി വിദ്യകളില്‍ അഭയം തേടുന്നു.
ചില്ലുകൊട്ടാരം പോലെ നാളെ തകര്‍ന്നടിയുന്ന
ചെപ്പടിവിദ്യകള്‍ ...

സത്യങ്ങളെന്നു നാം നിനക്കുന്ന ചിലത്
ചെറു സ്വപ്നദൈര്‍ഘ്യം പോലുമില്ലാതെ
കണ്ണടച്ച് തുറക്കും മുന്‍പേ
കരിഞ്ഞുണങ്ങി കളവായി മാറും

ജീവിതത്തിലെ നിറമാര്‍ന്ന കനവുകള്‍
പട്ടടയില്‍ ദഹിപ്പിച്ചാലും 
മരിച്ചു മണ്ണടിയും വരെയും
ഉയിര്‍ത്തെഴുന്നെല്‍ക്കുമെങ്കിലും
മണ്ണിട്ട്‌ മൂടാന്‍ പഠിക്കയാണ് ഞാന്‍....

Saturday 27 October 2012

കടം തന്ന സ്നേഹം

കൂട്ടുകാരാ നിന്‍ കലിയോന്നടങ്ങിയാല്‍
കനിയണം കാതുകള്‍ തുറന്നു വെക്കാന്‍ 
കടമാണ് നീ തന്ന സ്നേഹം എനിക്കെന്നും 
കഴിവില്ലെനിക്കത് തിരിച്ചു നല്‍കാന്‍.........

കഥയിതു നമ്മളെഴുതുന്നതല്ല
കാലത്തിന്‍ കയ്യിലെ പുസ്തകത്തില്‍ 
ഖണ്ഡിക്കയല്ല ഞാന്‍ നിന്‍റെ ചോദ്യങ്ങളെ  
കേവലം വ്യര്‍ത്ഥമാം ഉത്തരത്താല്‍ .

സമ്പത്തിതൊട്ടും എനിക്കില്ലെയെന്നോര്‍ത്ത   
കുണ്ഡിതമാണ് നിനക്കെന്നറിയാം ,
എങ്കിലും കേള്‍ക്കണം സങ്കടപ്പെരുമഴ 
ചിന്തുന്ന സന്താപ നീര്‍ത്തുള്ളികള്‍ .

സദയം പൊറുക്കണം മാപ്പ് നല്‍കിടേണം 
കുറ്റമെന്‍റെതെന്നറിയുന്നു ഞാന്‍ 
പൊന്നും പണവും ഇല്ലാത്ത പെണ്ണിന് 
സ്നേഹത്തിന്നവകാശം തെല്ലുമില്ല ... 
പൊന്നേ സര്‍വ്വവും എന്നാകില്‍ പിന്നെയീ 
ലോകത്തിലാര്‍ക്കിനി എന്ത് രക്ഷ ...?.

വിലയുണ്ട്‌ നിര്‍മ്മല സ്നേഹത്തിനെപ്പോഴും 
അളവില്ലാ സ്വത്തിനെക്കാളുമേറെ  
അതറിയുന്ന കാലം നിനക്കണഞ്ഞീടുന്ന 
നാള്‍ വരും നിശ്ചയം കൂട്ടുകാരാ ..  

അന്ന് നീ ഓര്‍ക്കണം പാവമീയെന്നെ  ,
നിസ്തുല സ്നേഹത്തിന്‍ താമരപ്പൂവുകള്‍
നെഞ്ചോട്‌ ചേര്‍ത്തു കേഴുന്നോരെന്നെ.....

Sunday 21 October 2012

മുഖപടം


മുഖം മറച്ച പെണ്‍കുട്ടിയുടെ 
മുഖഭാവം ആരും അറിയുന്നില്ല ..
മുഖത്തേക്ക് നോക്കുമ്പോള്‍ 
മുനയോടിയുന്ന കാഴ്ച കാരണം 
തുറിച്ചു നോക്കിയിട്ടും കാര്യമില്ല .

മൂക്കും ചുണ്ടും വായും നോക്കി 
മുഖലക്ഷണം ചൊല്ലാന്‍ വയ്യ ......
മറച്ചുവെക്കപ്പെട്ടത്‌ ഗംഭീരമെന്നു ചൊല്ലി  
മനം നിറക്കാമെങ്കിലും ,
മനക്കണ്ണില്‍ തെളിയുന്നതുപോലെയെന്ന്   
മുറിച്ചു പറയാനും വയ്യ .... 

മധുമതികള്‍ ഇവര്‍ക്കൊക്കെ  എന്തുമാകാം... 
മങ്ങിയതെങ്കിലും എല്ലാം കാണാം 
മൂക്കും ചുണ്ടും വായും നോക്കാം 
മുഖരേഖയപ്പാടെ വായിച്ചെടുക്കാം. 

മനസ്സിലാകാത്ത ഒരു കാര്യമുണ്ട് 
മത്തു പിടിച്ച നോട്ടമൊഴിവാക്കാന്‍
മുഖംമൂടി ധരിക്കുന്നവര്‍ 
മയ്യെഴുതി കറുപ്പിച്ച കണ്ണുകള്‍ കൊണ്ട് 
മുഖപടത്തിനു പിന്നിലിരുന്ന്, 
നമ്മളെയിങ്ങനെ നോക്കാമോ ..?

Thursday 18 October 2012

ഒരു പഞ്ചതന്ത്രം കഥ


വായന മരിച്ചു മരവിച്ച ഗ്രന്ഥശാലയുടെ 
ചിതലരിച്ചു പൊളിഞ്ഞ അലമാരയിലെ 
പഞ്ചതന്ത്രം കഥയുടെ പഴകിദ്രവിച്ച 
പുസ്തകത്താളില്‍ നിന്നും 
കാലങ്ങളായി മുന്തിരി പുളിക്കുമെന്ന് 
ഇല്ലാക്കഥ മെനഞ്ഞവരെ മനസ്സാ ശപിച്ച്
അവനന്ന് രാത്രി  ഒളിച്ചോടി ..

നിശ്ശബ്ദ യാമങ്ങളിലെ കുലുഷിതചിന്തകള്‍ 
വര്‍ഷങ്ങളായി ഉറക്കം കെടുത്തിയ 
മുന്തിരിത്തോട്ടം ലക്ഷ്യമാക്കി ഒരു പാലായനം ..

എന്നാല്‍ യാത്രയിലെ മനമുരുക്കുന്ന കാഴ്ചകള്‍ 
അവന്‍റെ സ്വപ്നങ്ങളുടെ ശബളിമക്ക് കത്തിവെച്ചു 
വടിവാളുകള്‍ മേയുന്ന തെരുവോരങ്ങള്‍............
അഭിസാരികകള്‍ ഇരതിരയുന്ന നാല്‍ക്കവലകള്‍........

മദ്യത്തില്‍  നനഞ്ഞു കുതിര്‍ന്ന് 
കാലുറക്കാതെ സ്വര്‍ഗ്ഗസവാരി നടത്തുന്നവര്‍ ..
ലഹരിപ്പുകയില്‍ വിലയം പ്രാപിച്ച്
ശാന്തിതീരമണഞ്ഞു സുകൃതം നേടിയവര്‍ ..
പീടികവരാന്തകളില്‍  വിശപ്പ്‌ സഹിക്കാതെ 
കരഞ്ഞു തളര്‍ന്നുറങ്ങും എല്ലിന്‍കൂടുകള്‍ ...

കാഴ്ചകള്‍ കാലില്‍ തീര്‍ത്ത വിലങ്ങുകള്‍ 
വര്‍ദ്ധിച്ച ഭീതിയോടെ കുടഞ്ഞെറിഞ്ഞ്‌ 
സ്വപ്നങ്ങളിലെ മുന്തിരിത്തോട്ടത്തിന് 
പുഴുക്കുത്തേറ്റ യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിച്ച് 
ചിതലരിച്ച ഗ്രന്ഥശാലയിലെ പുസ്തകത്താളില്‍ 
ഒഴിഞ്ഞു പോയ നിദ്രയെ കാത്ത്, 
ഇനിയൊരു മുന്തിരിത്തോട്ടം സ്വപ്നം കാണാനാവാതെ 
അവന്‍ വീണ്ടും ....  

Monday 15 October 2012

മലാല


മലാല ...
ദൈവനാമത്തില്‍ വായിക്കാന്‍ കല്‍പ്പിച്ച 
വേദഗ്രന്ഥത്തിന്‍റെ പിന്മുറക്കാര്‍ 
വധശിക്ഷക്ക് വിധിച്ച മാലാഖ ..
വിറളിപിടിച്ച വിദ്യാര്‍ത്ഥിക്കൂട്ടം
വിദ്യക്ക് വിലങ്ങുവെച്ച താഴ്വരയിലെ 
വിടര്‍ന്നു തുടങ്ങും മുമ്പേ പുഴുക്കുത്തേറ്റ 
വിപ്ലവ നായിക ..

വളര്‍ന്നു വലുതായി വേരുറച്ചാല്‍ 
വേണ്ടാതീനങ്ങളുടെ വേരറുക്കണമെന്ന്  
വേദനയോടെ സ്വപ്നം കണ്ടവള്‍ ..  
വധിക്കാനെത്തുന്നവരുടെ മുഖത്തു നോക്കി 
വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പാന്‍ 
വാക്കുകള്‍ കരുതിവെച്ചവള്‍......

പെങ്ങളേ..... 
വിധിയെ പൊരുതി തോല്‍പ്പിക്കാന്‍ 
വിജനമായ സ്വാത്തിന്‍റെ  താഴ്വരകളില്‍ 
വിരിയുന്ന പൂക്കളൊക്കെയും   
വീണ്ടും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .. 

കരളിലെ മോഹങ്ങള്‍ കരിഞ്ഞുണങ്ങാതെ   
കലങ്ങിമറിഞ്ഞ കണ്ണുകള്‍ കരഞ്ഞു തീര്‍ക്കാതെ 
കാലത്തെ തോല്‍പ്പിക്കും കരുത്തുമായി 
കറുത്ത ശക്തികള്‍ക്കു താക്കീതായി 
കൊടികുത്തി വാഴാനെന്‍ പ്രാര്‍ത്ഥനകള്‍....................................
******************************************************
  വിദ്യാര്‍ത്ഥിക്കൂട്ടം  ത്വാലിബാന്‍

Saturday 13 October 2012

ജീവിതവഴികള്‍

മാതാപിതാക്കള്‍ കാണിച്ച വഴികളില്‍ 
പുണരാനാവാത്ത ലക്ഷ്യങ്ങള്‍ തേടി 
ബാല്യം വെറുതെ കളഞ്ഞവനാണ് ഞാന്‍ ..

ഒന്നിന് പകരം  ഒരു പാട് വഴികള്‍ 
ശിഖരങ്ങളായി പിരിഞ്ഞ കൌമാരത്തില്‍ 
നിറമുള്ള പൂക്കള്‍ വിരിഞ്ഞുള്ള വഴിയില്‍ 
അമ്പരപ്പോടെ ഗമിച്ചവനാണ് ഞാന്‍...

പ്രാരാബ്ദ ജീവിതം ഇരു തോളിലും തൂക്കി 
പരിഹാസച്ചുവയോടെ യൌവ്വനം ചിരിച്ചപ്പോള്‍ 
പതറാതെ മുന്നോട്ടു നീങ്ങുവാന്‍ വഴി തേടി 
പടുകുഴി പാതയില്‍ വീണവാനാണ് ഞാന്‍ ..

ഇരുട്ട് നിറഞ്ഞൊരു ഇടവഴി മാത്രം 
മുന്നില്‍ തുറന്നിട്ട്‌ കാത്തു നില്‍ക്കുന്നു 
ജീവിതാന്ത്യത്തില്‍ എല്ലാര്‍ക്കുമുള്ളോരു       
ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യമിപ്പോള്‍...

ജനിക്കുമ്പോള്‍ ഒരു വഴി ,ജീവിതം പലവഴി    
വാര്‍ദ്ധക്യജീവിതം  വേണ്ടെന്നു വെക്കുവാന്‍
മാനവര്‍ നമുക്കില്ല മറ്റൊരു പോംവഴി  ...

വഴികളേതെന്നറിയാതെ ഒഴുകും 
ചുഴികള്‍ നിറഞ്ഞുള്ളതാണീ ജീവിതം 
മിഴിവുള്ള സ്വപ്‌നങ്ങള്‍ തേടിയലഞ്ഞു 
കൊഴിയുന്നതാണീ വിലയുള്ള ജീവിതം 

ഓര്‍ക്കുന്നു ഞാനിപ്പോള്‍ പഴയോരാ പഴമൊഴി 
ജീവിതാന്ത്യത്തില്‍ ഓര്‍ക്കുന്ന വരമൊഴി 
വഴിയൊന്നു തെറ്റിയാല്‍ പുതു വഴി തേടുവാന്‍ 
കഴിയാത്ത ജീവിതം നമുക്കൊന്നെന്ന പുതുമൊഴി  ...

Thursday 11 October 2012

സന്ദേഹം


നീണ്ടും കുറുകിയും പിന്നെയും നീളുന്ന 
നിഴലിന്‍റെ ജീവനോടുങ്ങിയൊടുവിലായ്   
നീളെ പരക്കും നിലാവ് പോലെ 
നിര്‍മ്മലമാമെന്‍റെ  സ്നേഹത്തിനെപ്പോഴും 
അളവ് ചോദിക്കുന്നു നീ 
തെളിവ് ചോദിക്കുന്നു നീ ...

അളവിനായ് ഞാന്‍ ചൊല്ലും 
ചിന്തയിലോതുങ്ങാത്ത വലിയൊരു സംഖ്യയില്‍ 
സംതൃപ്തയാകും നീ എന്നറിയാം ...

തെളിവിനായ് ഞാന്‍ നല്‍കും  
ചുണ്ടോടു ചേര്‍ത്തൊരു ചുംബനത്തില്‍ 
സംപ്രീതയാകും നീ അതുമറിയാം...

എങ്കിലും കാണുന്ന വേളയിലൊക്കെയും 
സന്ദേഹമെന്തേ നിനക്കിനിയും ..?  

Tuesday 9 October 2012

അപകട ചിത്രം


ലക്ഷ്യങ്ങളിലേക്ക് വേഗമടുക്കാനാണ് 
അവരെല്ലാവരും ആ ശകടത്തെ 
അഭയമാക്കിയത്..
വേഗത പോരെന്ന സാരഥിയുടെ തോന്നലാണ് 
അതിനെ  ജ്വരം പിടിച്ചു തപിച്ച 
നടുറോഡില്‍  കീഴ്മേല്‍ മറിച്ചതും ..

നിലവിളികള്‍ക്ക്‌ പുറകെ ഓടിയടുത്തവര്‍
ആദ്യം തിരഞ്ഞത് വിലപിടിപ്പുള്ള 
മഞ്ഞലോഹക്കഷ്ണങ്ങളാണ്... 
ശുഭ്ര വസ്ത്രധാരികള്‍  
ആബുലന്‍സിലെ  ജീവനക്കാര്‍
ദീനരോദനം വകവെക്കാതെ ആസ്വദിച്ചത് 
രക്തം പുരണ്ട നഗ്നതയും .

ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് വിലപിടിച്ചതൊന്നും 
സൂക്ഷിക്കാന്‍  അവകാശമേയില്ല... 
ആര്‍ത്തി മൂത്ത് കര്‍മ്മം മറന്ന് 
തുന്നിക്കൂട്ടുന്നതിനു മുന്‍പേ 
ഭിഷഗ്വരന്‍മാര്‍  കണ്ണും കരളും 
അറുത്തെടുത്തു വില്‍ക്കാന്‍ വെച്ചു  ...

മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്  
കിട്ടാവുന്ന സഹായമാകാം 
ദുഃഖ മേഘങ്ങളേ മതിമറന്നു പെയ്യിക്കാന്‍ 
ഉടയവര്‍ക്കും ഹേതുവായി ...

സന്മാര്‍ഗ്ഗികളെയും സല്‍കര്‍മ്മികളെയും പ്രതീക്ഷിച്ച് 
അപകട ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ 
ദൈവത്തിനു ലഭിച്ചതോ 
ഒരു പിടി നരകവാസികളെയും ..

Sunday 7 October 2012

ദൈവം ഞാനായിരുന്നെങ്കില്‍........


കണ്ണുണ്ടായിട്ടും കാഴ്ച കുറഞ്ഞവനാണ്
കാലാള്‍ പടയുടെ നായകന്‍ ..
കറുത്ത കണ്ണടവെച്ച് അന്യന്‍റെ  കാഴ്ച മറച്ച്
എല്ലാം കാണുന്നവനെന്ന നാട്യക്കാരന്‍ ....

ചെവിയുണ്ടായിട്ടും രോദനം കേള്‍ക്കാത്തവനാണ് 
രാജ്യത്തിന്‍റെ ഭരണാധികാരി.....
മധുരം പുരട്ടിയ വാക്കാല്‍ പ്രജകളെ മയക്കുന്ന 
സ്വര്‍ണ്ണ സിംഹാസനത്തിന്‍റെ അധിപന്‍ ..  

ദൈവം ഞാനായിരുന്നുവെങ്കില്‍ 
മരണശേഷം ഇവര്‍ക്ക് ഞാനൊരു തടവറ പണിഞ്ഞേനെ 
പാമ്പും പഴുതാരയും കരിന്തേളും നിറയുന്ന 
നിത്യ നരകം പോലൊരു കല്‍ തുറുങ്ക് ... 
   
അവകാശികളുടെ പ്രാര്‍ത്ഥന ഫലം കാണുമ്പോള്‍ 
ആയുസ്സിന്‍റെ അവസാന തുള്ളിയും എരിഞ്ഞു തീര്‍ന്ന്
ആശ്രയമറ്റവരായി ഇവര്‍ എന്നെതേടി അണയുമ്പോള്‍  
വറചട്ടികളില്‍  തിളയ്ക്കുന്ന എണ്ണ നിറച്ച്.
നട്ടെല്ലുരുക്കുന്ന അഗ്നികുണ്ഡം തീര്‍ത്ത്‌ 
ഞാനവരെ കാത്തിരുന്നേനെ...... 

നിര്‍ഭാഗ്യവശാല്‍........
ദൈവത്തിന്‍റെ വേഷത്തില്‍ ഇപ്പോള്‍ അവരാണ് 
പാമ്പിന്‍റെയും പഴുതാരയുടെയും വിഷം തീണ്ടി 
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടപ്പെട്ട്
അസ്ഥിയുരുക്കുന്ന അഗ്നികുണ്ഡത്തില്‍ , 
ഞാനും നിങ്ങളും .......

Friday 5 October 2012

കയ്പ്പാണീ ജീവിതം...

കാല യവനികക്കുള്ളില്‍ മറഞ്ഞൊരു
കാമിനിയെ ചൊല്ലി തുടിക്കുമൊരു ഹൃത്തടം
കാലങ്ങളെത്ര കഴിഞ്ഞാലുമോര്‍ത്തിടും
കര്‍മ്മമെന്നോര്‍ത്തു വിലപിച്ചിടും സദാ..


കാതര നീ കനിഞ്ഞേകിയ സ്നേഹത്തിന്‍
കാണാപ്പുറങ്ങളില്‍ അലയുമെന്‍ ജീവന്‍
കോകിലേ നീ വാഴും കോവിലിന്‍ മുന്നില്‍
കോമരം തുള്ളി തളര്‍ന്നു നിന്നോര്‍മ്മയില്‍ .



കണ്ണീരുണങ്ങിയിട്ടില്ലത്ര നാളും    
കൊടും ദുഃഖത്തിലാണ്ടു കഴിഞ്ഞിത്ര കാലവും
കടും വഞ്ചന ,സുന്ദര ജീവിതം നമ്മളെ
കാട്ടിക്കൊതിപ്പിച്ചു വിധിയിത്ര നാളും.


കണ്ണേ മായയില്‍ കുഴയുമൊരു ലോകം
കാരസ്കരം പോലെ കയ്പ്പതില്‍ ജീവിതം
കത്തുന്നു കലര്‍പ്പിന്‍റെ തീക്കൂനയെങ്ങും
കറ തീര്‍ന്ന നിന്‍ സ്നേഹം പോലിതല്ലൊന്നും..   


കരള്‍കൂട്ടില്‍ നിറസ്വപ്ന ശയ്യയൊരുക്കി നീ
കൈനീട്ടി വിളിക്കാത്തതെന്തു നീയെന്‍ സഖീ
കാത്തിരുന്നീടുവാനാവില്ലെനിക്കിനി
കുന്തിരിക്കം പോലെ പുകയുമെന്‍ ജീവനെ
കാത്തു മരണം വിളിക്കും വരെയും ...

Thursday 4 October 2012

കൂട്


തെക്കേ തൊടിയിലെ മാവിന്‍റെ കൊമ്പില്‍
കൂടോരുക്കുമ്പോഴും ഞാനവളോട് പറഞ്ഞതാണ്
ഇവിടൊരു വല്ല്യപ്പനുണ്ട് മരിക്കാറായി കിടക്കുന്നു എന്ന് ..
അന്നും അവളതു കേട്ടില്ല.....!

Sunday 30 September 2012

അടിയാന്‍റെ കണക്കു പുസ്തകം .


വിയര്‍പ്പിനുപ്പു പുരണ്ടു മങ്ങിയ 
അടിയാന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെക്കാത്തതിനാല്‍ 
തമ്പ്രാന്‍റെ ജീവിതം എന്നും ലാഭത്തിലായിരുന്നു .

ആദ്യരാവെങ്കിലും അടിയാത്തിയെ 
ആദ്യമായ് പ്രാപിച്ചത് തമ്പ്രാനെന്ന ചിന്ത
അടിയാന്‍റെ മനസ്സിലെന്നും ഉമിത്തീപോലെ നീറി. 

പുത്തരിയായിരുന്നെങ്കിലും പുത്തനരി  
ആദ്യം വെന്തത്‌ തമ്പ്രാന്‍റെ അടുപ്പിലായതും 
അടിയാന്‍റെ മനസ്സിലെ പക ആളിക്കത്തിച്ചു 

പുത്തനുടുപ്പിട്ടതിന് ഉടുപ്പൂരി വാങ്ങി 
ചേറുപുരട്ടി    ചവിട്ടിയരച്ചതും
അടിയാനെ കൂട്ടത്തിലുള്ളോര്‍ക്ക് മുന്‍പില്‍ 
നാണം കെട്ടവനാക്കി മാറ്റി .

അടിയാത്തി നിറ മാറ് മറച്ചതിന്  
തമ്പ്രാന്‍  കരണം പുകച്ചപ്പോള്‍ ,
വെന്തുരുകിയതപ്പോഴും കവിളായിരുന്നില്ല ,  
അടിയാന്‍റെ  കരളായിരുന്നു 

പകല്‍ നീറിയോടുങ്ങി ഇരുട്ട് പരക്കുമ്പോള്‍
മെതിയടിനാദവും റാന്തല്‍ വിളക്കും നോക്കി 
കുടി വിട്ടു തൊടിയില്‍ അഭയം തേടുന്നതും  
അടിയാന്‍റെ  മനസ്സിനെ ഉലപോലെ നീറ്റി  

പക്ഷെ , അശരണന്‍റെ ജീവിത പുസ്തകത്തില്‍ 
പ്രതികാരത്തിനു സ്ഥലമില്ലാത്തതിനാല്‍ 
തമ്പ്രാന്‍റെ  ജീവിതം എന്നും പുസ്തകം നിറഞ്ഞു നിന്നു

ഒടുവില്‍ ,അടിയാത്തിപെണ്ണിന്‍റെ അടുപ്പിലെ തീയില്‍ 
തിളച്ച ചക്കരക്കാപ്പിയിലെ കൊടും വിഷം 
തമ്പ്രാന്‍റെ കുരലും കുടലും കരിച്ചപ്പോള്‍ 
അന്നാദ്യമായി ....
അടിമവര്‍ഗ്ഗത്തിന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെച്ചു... 

അടിയാത്തിയെങ്കിലും പെണ്ണായ് പിറന്നവള്‍ക്ക് 
കണ്‍കണ്ട  ദൈവമാം കാന്തന്‍റെ  നെഞ്ചിലെ 
കരളുരുക്കും പ്രതികാരച്ചൂടില്‍, 
തിളക്കാതിരിക്കുമോ  രക്തം ..?. 

Friday 28 September 2012

അയാള്‍ക്കെന്നോട് പ്രണയമാണ്.



അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
ആവേശത്തിന്‍റെ ആഴക്കടലില്‍ 
മുത്തും പവിഴവും തേടുമ്പോള്‍ 
അപസ്മാരം ബാധിച്ചവനെപ്പോലെ 
കൈകാലുകള്‍ വലിഞ്ഞു മുറുകി 
അയാള്‍ നിത്യവും പുലമ്പുന്ന മന്ത്രം ..

മുഖത്തേക്കൊന്ന് ആഞ്ഞുതുപ്പാന്‍ 
തൊണ്ടക്കുഴിയില്‍ കുമിഞ്ഞു കൂടും 
കൊഴുത്ത ഉമിനീര് പോലുള്ള വെറുപ്പ്‌ 
കഷ്ട്ടപ്പെട്ടു കടിച്ചിറക്കി 
ചിരിക്കാന്‍ ശ്രമിച്ചത് വെറുതെയായി  ..

വരകള്‍ മാഞ്ഞു മുഷിഞ്ഞു നാറും 
അടിയുടുപ്പിന്‍റെ മടക്കില്‍ നിന്നും 
നാലായി മടക്കിയൊരു ഗാന്ധിത്തല 
വിയര്‍പ്പു മണികള്‍ നിറയും 
 നിറമാറിലെ മുഴുപ്പിലേക്കെറിഞ്ഞ്  
യാത്രപോലും പറയാതയാള്‍ 
പുറത്തെ മഞ്ഞിലേക്ക് ലയിച്ചു .

റേഷന്‍കാര്‍ഡും  ഒരു തുണ്ട് ഭൂമിയും 
ഉടുമുണ്ടഴിക്കാതെ ഉണ്ടുറങ്ങാന്‍
തൂപ്പുകാരിയുടെ ജോലിയും
അയാള്‍ക്കൊപ്പം ഇന്നും പുകച്ചുരുളായി.  

അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
സത്യമായിരിക്കാം...
ജനനേന്ദ്രിയത്തിലെ കൊടുങ്കാറ്റടങ്ങി   
അയാള്‍ ശാന്തനാകുംവരെയെങ്കിലും .. 

Monday 24 September 2012

ദൈവത്തിന്‍റെ ശിക്ഷ

ആരോടും ചോദിക്കാതെ 
ചോരച്ചുവപ്പാര്‍ന്ന  
ഗര്‍ഭപാത്രത്തിന്‍റെ  ഭിത്തിയില്‍ 
അള്ളിപ്പിടിച്ചിരുന്നൊരു ഭ്രൂണം 
പത്തുമാസം തികക്കാന്‍ 
അനുവാദം കാത്തിരിക്കുന്നു .

ആവേശത്തിന്‍റെ കൊടുമുടിയില്‍ 

മദജലം നിറയും മാംസപാത്രത്തില്‍ 
അസ്ഥിയുരുക്കി ഒഴിക്കുമ്പോള്‍ 
ഓര്‍ത്തുകാണില്ലായിരിക്കാം രണ്ടു പേരും ,
ഇങ്ങനെയൊരു ജനനം  ..!  

രക്ത കഞ്ചുകം  ഊരിയെറിഞ്ഞ്

ഗര്‍ഭപാത്രം നഗ്നയാകാതിരിക്കുമ്പോള്‍ 
മസാന്ത്യം അന്യോഷിക്കുമായിരിക്കാം 
എന്ത് പറ്റിയെന്ന് .. 

ആധിക്കും ആകുലതകള്‍ക്കുമൊടുവില്‍  

മാനത്തിനു വില കുറയാതിരിക്കാന്‍ 
ഗര്‍ഭപാത്രത്തിലെ പുതിയ വിത്തിനെ 
വേരോടെ പിഴുതെടുക്കുമായിരിക്കാം ..

പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ 

മുതിര്‍ന്നവര്‍ പറയാറുണ്ട്‌ 
ജീവന്‍ നല്‍കുന്നതും ജനിപ്പിക്കുന്നതും 
ദൈവത്തിന്‍റെ ജോലിയാണെന്ന് ....

ഇന്നിപ്പോള്‍ ജീവന്‍ നല്‍കുന്നത് മാത്രമാണ് 

ദൈവത്തിന്‍റെ ജോലി ..
ജനിക്കണോ വേണ്ടയോ എന്ന് 
നമ്മള്‍, മനുഷ്യര്‍ തീരുമാനിക്കും ..

ദൈവത്തെ കാഴ്ചക്കാരനാക്കി 

നരഹത്യ നടത്തുന്നവര്‍ക്ക് 
ആദ്ദേഹം നല്‍കുന്ന ശിക്ഷ എന്താണാവോ?.

Sunday 23 September 2012

ഇനി ഞാന്‍ ഒറ്റക്കല്ല

ഇനിയെനിക്കാരുമില്ലെന്ന തോന്നലില്ല 
തനിയെ ഇരിക്കുമ്പോള്‍ അധമ ചിന്തയില്ല 
കനിവേഴുന്നൊരു നോട്ടമായെങ്കിലും 
കണി നീയെനിക്കരികിലുണ്ടല്ലോ ...!

Friday 21 September 2012

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി ...?



വൃദ്ധ സദനത്തിലേക്കുള്ള കറുത്ത പാത
അയാളുടെ മനസ്സോളം ഇടുങ്ങിയതായിരുന്നില്ല 

ജീവനുള്ള രണ്ടു ശവങ്ങളെ പിന്‍ സീറ്റില്‍ വലിച്ചിട്ട്
ശകടത്തെ മുന്നോട്ടു തെളിക്കവേ തലച്ചോറില്‍ 
പ്രിയതമയുടെ വാക്കുകള്‍ പ്രകോപിതരായ 
കാട്ടുകടന്നല്‍ കൂട്ടം പോലെ മൂളിയാര്‍ത്തു .

ഏട്ടാ..ജീവിച്ചു തീര്‍ക്കാന്‍ ജീവിതം ഒന്നേയുള്ളൂ 
അതൊരു പ്രൈവസി ഇല്ലാതെ .. ഇങ്ങനെ ....
പരിഭവിച്ചും വാശി പിടിച്ചും പിണങ്ങിയും .. 
നൂറു കൂട്ടം ഉദാഹരണങ്ങളില്‍ അവള്‍ മുങ്ങിത്തപ്പി.... .

ഒടുവില്‍ വൃദ്ധസദനത്തിന്‍റെ  പടിവാതിലില്‍ 
ചര്‍ച്ചകള്‍ക്ക് വിരാമമായി .
ഇന്ന്, വൃദ്ധരായ ഇരു ജന്മങ്ങള്‍ക്ക്  
ജീവിതത്തിന്‍റെ അവസാന ദിവസമാണ് .
മറ്റൊരു കൂട്ടര്‍ക്ക് പുതു ജീവിതത്തിന്‍റെ ആരംഭവും.

അഭയം നല്‍കേണ്ട കൈകള്‍ നിര്‍ദ്ദയം 
ജീവിത സന്ധ്യയില്‍ കനല്‍ കോരിയിട്ടപ്പോള്‍
വിമ്മിക്കരയുവാന്‍ പോലും കഴിയുവാനാവാതെ 
കണ്ണീരു തീര്‍ന്നവര്‍  മകനെ ആളാക്കിയതോ
ജീവിതത്തില്‍ ചെയ്ത മഹാപാപം ...!

പിന്‍സീറ്റില്‍ അപ്പോഴും ആസന്നമായ ഭാവിയോര്‍ത്ത് 
ഒന്ന് വിയര്‍ക്കാന്‍ പോലുമാകാതെ  
മരണമാണെങ്കിലും അതൊരുമിച്ചെന്നുറച്ച്
വൃദ്ധന്‍ ശുഷ്ക്കിച്ച കൈത്തലം കൊണ്ട് 
പ്രേയസിയുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു .. 

ഒന്നോര്‍ത്താല്‍ അവളുടെ വാദവും ശരിയാണ് 
വൃദ്ധര്‍ക്കല്ലാതെ വൃദ്ധസദനങ്ങള്‍ 
പിന്നെയാര്‍ക്ക് വേണ്ടി..? 

Monday 17 September 2012

തെറ്റ്

കുത്തുവാക്ക് കൊണ്ടും മനം മുറിയ്ക്കാമെന്നു 
കാണിച്ചു തന്നത് നീയാണ് ..
ജീവന്‍ കളയാതെയും കൊല ചെയ്യാമെന്ന് 
പഠിപ്പിച്ചു തന്നതും നീയാണ് ..

കഠിന ജീവിതം അറിഞ്ഞേകിയ മുറിവില്‍ 
അലിവ് പുരട്ടി നീ കനിഞ്ഞപ്പോള്‍ 
കലവറയില്ലാത്ത സ്നേഹത്തിന്
മറുവാക്ക് തേടിയില്ല ഞാന്‍ .. 

തിരക്കഥ തെറ്റിയ ജീവിതത്തില്‍ 
അല്ലലുകള്‍ തിരി മുറിയാതെ പെയ്തപ്പോള്‍ 
പറഞ്ഞതൊക്കെയും പതിരാക്കി മാറ്റി 
യാത്ര പറയാതെ പിരിഞ്ഞു നീ കാമുകി ..

മനസ്സ് നിറച്ചും സ്നേഹം തന്നതിന് 
ഒരിക്കലും മറക്കാത്ത ശിക്ഷ നല്‍കി 
നീ അലിവു കാട്ടിയപ്പോള്‍ 
മരിക്കാതെ പിടിച്ചു നില്‍ക്കാന്‍ 
കരുത്തു നല്‍കിയത് ആരായാലും 
മരിക്കുവോളം എന്‍റെ പ്രണാമം  .

ഇപ്പോള്‍ ഞാനെല്ലാമറിയുന്നു....
തെറ്റ് ചെയ്തത് ഞാനാണ് ...
എന്നെ സ്നേഹിച്ചവരെ കാണാതെ ,
ഞാന്‍ സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവിച്ചതും 
അത് തിരിച്ചറിയാന്‍ വൈകിയതും 
ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ..

Saturday 15 September 2012

സദയം ക്ഷമിച്ചാലും.....!

ഒരു കിടക്കയിലെങ്കിലും ഒന്നു പുണരാനാവാതെ   
രണ്ടു ധ്രുവങ്ങളില്‍ അകപ്പെട്ടവളുടെ  
കിടപ്പറയിലെ  ചുടു നിശ്വാസങ്ങള്‍ 
വിഷമൂറ്റാനാവാതെ വെറിമൂത്ത നാഗങ്ങളെ പോല്‍ 
തെരുവീഥികളില്‍ അലഞ്ഞു നടന്നു ...

എല്ലാം മറന്നു നിദ്രയെ പുല്‍കാന്‍ 
മാത്രകളില്‍ അഭയം തേടിയവള്‍ 
ചുവന്നു വീര്‍ത്ത കണ്‍പോളകളെ 
അമര്‍ത്തിയമര്‍ത്തി  തടവി 
കാലന്‍കോഴി കൂവുന്ന കാളരാത്രിക്ക്
ഉറക്കം വരാതെ കൂട്ടിരുന്നു ..

താലിച്ചരട്  തീര്‍ത്ത തടവറയില്‍  
പെയ്തൊഴിയാത്ത മോഹങ്ങള്‍ക്ക് ചിതകൂട്ടി 
നിരാശയായി ജീവിതം തളച്ചിട്ടവളെ 
ഉടഞ്ഞു തൂങ്ങി ഉലയാത്ത സ്വന്തം നഗ്നത 
പല്ലിളിച്ചു കാട്ടി പരിഹസിച്ചു..

പിന്നെ .....
കനലെരിയുമൊരു തീയണക്കാന്‍ 
മോഹമേഘങ്ങള്‍ക്ക് നിറഞ്ഞു പെയ്യാന്‍   
സ്വയം ഭ്രാന്തിയായി മാറിയവള്‍ 
തെരുവിന്‍റെ മാറിനെ ചവിട്ടി മെതിച്ചു... 

തെരുവില്‍ ...
ഒന്നും കിട്ടാതെ നിരാശരായി ചൂണ്ടയിട്ടവര്‍ക്ക് 
അന്നത്തേക്ക്‌ നിനച്ചിരിക്കാതെ ഒരു കോളടിച്ചു ..
അല്‍പ്പ നേരത്തിനകം ...
കനലണഞ്ഞു ചാരം മൂടി തണുത്ത മനസ്സുമായി 
അവള്‍ തിരികെ..... കിടപ്പറയിലേക്ക് ..

ഇനി ഒന്നുകൂടി പറയട്ടെ ..  
സദാചാരവാദികള്‍ സദയം ക്ഷമിച്ചാലും ...