Sunday 27 March 2022

 ഒരു കഥ പറയട്ടേ..?

★☆★☆★☆★★☆★☆★☆★☆★☆★★☆★☆

കുഞ്ഞിക്കാളി കറുത്തിട്ടായിരുന്നു
കുംഭ മാസത്തിലെ തീ വെയിലത്തവൾ
മയിൽപ്പീലി പോലെ തിളങ്ങിയിരുന്നു
കെട്ടഴിച്ചിട്ടാൽ അരക്കെട്ട് മറയുന്ന
കറുത്ത കൂന്തലുള്ളവൾ
കണ്ണിലെപ്പോഴും ഒരു ചൂണ്ടക്കൊളുത്ത്
തൂക്കിയിട്ടിരുന്നു
കവിളിൽ ആമ്പല് പൂക്കുന്നൊരു
കുഞ്ഞു നുണക്കുഴിയുണ്ടായിരുന്നു.
വർണ്ണിച്ചു വരുമ്പോ നിർത്താൻ തോന്നാത്ത വിധം
വസന്തം നിറഞ്ഞാടുന്ന പൂന്തോട്ടം പോലെ
കുഞ്ഞിക്കാളിയങ്ങനെ....

കാട്ടു മൂപ്പന്റെ മോളവൾ, ഊരിന്റെ വിളക്കവൾ
കുളിരു വീണു തുടങ്ങിയ മോന്തിക്കന്ന്‌
മലങ്കാളിയമ്മയുടെ തിരുനടയിൽ
ആയിരത്തോന്ന് തിരി തെളിഞ്ഞ നേരത്ത്
പെണ്ണിന്റെ കണ്ണിലെ ചൂണ്ടയിലാരോ കൊത്തി...!
ആമ്പല് പൂത്ത നുണക്കുഴിയിലാരോ
തെന്നി വീണു,
വസന്തം മലർ പാകിയ തോട്ടത്തിലൊരാൾ
കാട്ടുമുല്ല പൂത്ത സുഗന്ധമാകെ
താനേ നുകർന്ന് തന്നെ മറന്ന് നിന്നു..

കുഞ്ഞിക്കോരൻ കറുത്തിട്ടായിരുന്നു
കാട്ടുകൊമ്പന്റെ മസ്തകം പോലെ
വിരിഞ്ഞ നെഞ്ചായിരുന്നു
കരിവീട്ടിയിൽ കടഞ്ഞെടുത്ത മെയ്യുള്ളവന്
പുകയില കറുപ്പിക്കാത്ത ചുണ്ടായിരുന്നു
റാക്ക് നുണയാത്ത നാവായിരുന്നു
എലിവാല് മീശയും നനുത്ത താടിരോമവും.....,
കുഞ്ഞിക്കോരാൻ സുന്ദരനായിരുന്നു.

കാടറിയുന്ന ബാല്യക്കാരൻ, കണ്ണ് കയ്യായവൻ
പരൽമീൻ മിഴിയുടെ മലർ ശരമേറ്റ്
മൂക്കും കുത്തി വീണ അന്നുമുതൽ
കാടാകെ പൂത്തു ചമഞ്ഞു
കാട്ടാറുകൾ പാടിത്തിമർത്തു....
നാണമില്ലാത്ത കാറ്റ്, കാടും നാടും
ഉള്ളതും കള്ളവും പറഞ്ഞു പരത്തി...
ആരുമറിയാതൊരു പ്രണയപ്പൂവാകയങ്ങനെ
നിറഞ്ഞു ചുവന്നു പൂത്തു...

നാട് കട്ടുമുടിച്ചവർ, കാടു കയറിയവരുടെ
കഞ്ചാവ് ചെടികളിൽ പൂക്കൾ o നാളിൽ
പത്തു പണത്തിന്, വാറ്റ് ചാരായത്തിന്
കാട്ട് മൂപ്പന്റെ കാലിടറിയ അന്ന്
കാട് കയറിയ നാട്ടു നായ്ക്കൾ
വസന്തം നിറഞ്ഞാടിയ പൂന്തോട്ടം
ചവിട്ടി മെതിച്ചു...

കഷ്ടം...
ചൂണ്ടക്കൊളുത്തുള്ള കണ്ണുകൾ,
ആമ്പൽ പൂക്കൾ,
തിളങ്ങുന്ന മയിൽ പീലി....
ഉദിച്ചുയർന്നില്ലതിൻ മുൻപേ വാനിൽ
അണഞ്ഞേ പോയൊരു പാർവണ ബിബം!!.

പച്ചിലക്കൂട്ടിന്റെ കൊടും വിഷത്തിൽ
കുളിച്ച് കയറി, ശുദ്ധി വരുത്തി,
കുഞ്ഞിക്കാളി ഉലകം വിട്ട്
നാട്ടു നായ്ക്കൾ നായാടാനെത്താത്ത
നക്ഷത്രം ലോകം പൂകി..

അന്നേക്കിന്നോളം
പൂവാകകളൊന്നും പിന്നെ ചോന്നു പൂത്തിട്ടില്ല
കണ്ടാൽ കണ്ണെടുക്കാത്ത
കാട്ടു ചെടികളൊന്നും മലരണിഞ്ഞിട്ടില്ല
നാടായ നാടും കാടായ കാടും തെണ്ടുന്ന
കാറ്റ് പോലും കുഞ്ഞിക്കോരനെ കണ്ടിട്ടില്ല....

ഉമ്മറത്തിരുനിന്നലെ ആകാശം നോക്കുമ്പോ
അങ്ങ് ദൂരെ മാനത്തുണ്ട്
മിന്നി മിന്നിത്തിളങ്ങുന്ന
ചോന്നു പൂത്ത പൂവാകക്കാടുകൾ...
ആമ്പൽപൂവുകൾ, കാട്ടുമുല്ലപ്പൂക്കൾ....

ശരിയാ...
കാറ്റ് പിന്നെയും കള്ളം പറഞ്ഞതാ
കുഞ്ഞിക്കോരനെ കണ്ടിട്ടേയില്ലെന്ന്..

Tuesday 22 March 2022

 ഒറ്റയൊരോർമ്മയിൽ...

☉☉☉☉☉☉☉☉☉☉☉☉☉

മൂവന്തി ചുവന്നു കുറുകി കറുപ്പാകുമ്പോൾ
അടുത്ത വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുമ്പോൾ
പടിപ്പുരയിൽ നിന്നെന്തോ ശബ്ദം കേൾക്കുമ്പോൾ
കണ്ണ് വിടർന്നൊരു ഓലച്ചൂട്ട്
ഇടവഴിയിലൂടെ തെന്നി നീങ്ങുമ്പോൾ,
ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ
ഓടി വന്നു വാതിൽ തുറക്കാറുണ്ട് അമ്മ..

കാൽ കഴുകാൻ ഒരു കിണ്ടി വെള്ളം
എന്തിനെന്നറിയാതെ ഉമ്മറത്ത്
നിറച്ചു വെച്ച്,
മുഖം തുടയ്ക്കാൻ പട്ട് പോലൊരു വെളുത്ത തോർത്ത്‌
വൃത്തിയിൽ നാലാക്കി മടക്കി
ഉമ്മറപ്പടിയിൽ വെക്കാറുണ്ട് അമ്മ..

ദൂരയാത്രക്ക് മാത്രം അച്ഛനണിയുന്ന
കറുത്ത ടയർ ചെരിപ്പൊരു ജോഡി
കഴുകിത്തുടച്ചു മിനുക്കി
പാറ്റഗുളിക മണക്കുന്ന അലമാരയെ
സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ട് അമ്മ

വെളുപ്പ് തിന്നു തുടങ്ങിയ കറുത്ത കാലൻ കുട
വൃത്തിക്ക് ചുരുട്ടി
അറയിലെ മൂലയ്ക്കൊതുക്കിയിട്ടുണ്ട്...
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്‌
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ

അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..

ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ

പാറക്കുളത്തിലെ അലക്കുകല്ലിൽ
തോർത്തും സോപ്പും ചെരിപ്പും ബാക്കിവെച്ച്
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...

പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...

ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!

Wednesday 2 September 2020

നനച്ചുണക്കുന്നൊരാളെ കാത്ത്

നനച്ചുണക്കുന്നൊരാളെ കാത്ത്...
☁☁☁☁☁☁☂☁☁☁☁☁☁
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
കുത്തിയിരിപ്പുണ്ടൊരുവൾ
കറുത്തൊരാൾ പെയ്തൊഴിഞ്ഞു തോർന്ന
പുല്ലുപായ മടക്കി , അഴിഞ്ഞ മുടി കെട്ടി.....

വർഷം മുഴുവൻ ഇടവപ്പാതി അടയാളപ്പെടുത്തിയ
യൗവ്വനത്തിന്റെ കലണ്ടറിൽ
ഇരച്ചു കയറി പ്രളയം തീർത്തവർ
മുച്ചീട്ടുകളിക്കാർ,  ഒറ്റുകാർ,  മുടന്തർ , യാചകർ....

മഴമേഘങ്ങളിൽ ചിലർ 
മൂടിക്കെട്ടി ആർത്തലച്ചു പെയ്തൊഴിയുന്നവർ
ചിണുങ്ങിപ്പെയ്യുന്ന വർഷപാതം ,ചിലത്
കാറ്റടിച്ചു പറന്ന് , പെയ്യാതെ പോകുന്ന വൃഷ്ടികൾ ,
ഇടിയും മിന്നലും ചേർന്ന ജലപാതങ്ങൾ ,
പെയ്യുമ്പോൾ എല്ലാറ്റിനും 
 ഒരേ ശരീരഭാഷയുള്ളവർ...

ശരീരം പെരുമഴപ്പെയ്ത്തിന്
പെരുക്കാനെറിഞ്ഞുകൊടുത്ത്
ഒരു തരിപോലും നനയാതവൾ
അടഞ്ഞുപോയ മഴക്കുഴികൾ തുറന്ന്
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
ഒരു ചെറുമഴച്ചാറ്റലിൽ നനച്ചുണക്കുന്നൊരാളെയും
കാത്ത്..

    ( സലീം കുലുക്കല്ലുർ )

Friday 28 August 2020

ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം



ഏഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.

മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല 
എളിമ മറന്നു ദേഷ്യത്തിലൊന്നു  മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.

വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന 
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പെന്നും റബ്ബറും

മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .

പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ 
പിന്നെ വീടകം മുഴുവൻ നിറയും

കോഴിക്കൂടടച്ചോന്ന് ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.

പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക്‌ ഓടിയണയും

പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ 
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ്‌ ഓടിപ്പോകും

ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത് 
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും

പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...

എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും... 
   ( സലീം കുലുക്കല്ലുർ )

Friday 21 August 2020

നിയോഗം

നിയോഗം 
👣👣👣👣
കടന്നലിരമ്പിയ തലച്ചോറിൽ
ശിരസ്സു പിളർക്കുന്ന വേതാള ചോദ്യങ്ങൾ 
തെരു തെരെ മുട്ടിവിളിച്ചപ്പോൾ
ഈ ചെക്കന് വട്ടാണെന്ന്‌
ഗുരുമുഖം പുലമ്പിയത് തൊട്ട്....

നാടോടുമ്പോൾ നടുവേ ഓടാത്തവനെ
നാട്ടാർക്കും വീട്ടാർക്കും വേണ്ടാതായപ്പോ 
അകത്തറയിലെ ചുമരിൽ തട്ടി
ഉത്തരമില്ലാതെ മടങ്ങിവരുന്ന
സ്വന്തം ചോദ്യങ്ങളോട് കലഹിച്ച്...

കറുപ്പും വെളുപ്പും വീതം വെച്ചെടുത്ത 
ഇരുട്ടറയിലെ ജീവിതത്തിൽ
അന്യമായിപ്പോയ യൗവ്വനം
സ്വപ്നം കണ്ട്...

മുരടിപ്പിന്റെ ആണിവേരിൽ
ഒരു തുള്ളി ഇറ്റുന്നത് കിനാക്കണ്ട്‌
നിറങ്ങളുടെ ലോകത്തേക്ക്
പറന്നിറങ്ങാൻ കൊതിച്ച നാളുകളിൽ...

ഒരിയ്ക്കൽ... 
ആരും കാണാതെ
അടയ്ക്കാത്ത പടിപ്പുര താണ്ടി 
ഇടയ്ക്കെപ്പോഴോ ഊർന്നിറങ്ങി 
ഒരുപ്പോക്കു പോയവൻ,
തല്ലിയും തലോടിയും 
തിര കണക്കു തീർക്കുന്നൊരു 
കടലോരത്തിരുന്നു..

ഉഷ്ണം പൊതിഞ്ഞു പകൽ തന്ന വെയിലത്ത് 
ഒരു കൂട്ടം വ്യഥകളെ ഉണക്കാനിട്ട്
കാൽമുട്ടുകളിൽ മുഖം ചേർത്തങ്ങനെ....

സൂത്രക്കാരായ പെരുമീനുകൾ 
ഇര തിന്നു തുപ്പിയ ലോഹക്കോളുത്തുകൾ 
മിന്നി മറയുന്നത് നോക്കി
ഒറ്റയിരുപ്പ്...

തിര തഴുകിയുരുമ്മി
തേഞ്ഞു തീർന്ന മണൽത്തരികൾ
പതം പറഞ്ഞു കരയുന്ന 
കഥകളിൽ മുങ്ങി...

ഒടുവിൽ...

ഉപ്പു തിന്നു മടുത്ത ഉഷ്ണക്കാറ്റ് 
കടലിനെ തെറി പറഞ്ഞ്
കര കയറിപ്പോയ നേരത്ത്‌ ,
കടൽ ഞണ്ടുകൾ കളി മതിയാക്കി
മണൽ പുതപ്പിലൊളിച്ച നേരത്ത്...

ആളും കോളുമൊഴിഞ്ഞു
ആരാവങ്ങളടങ്ങിയപ്പോൾ
കടലോരം നറുനിലാവിൽ
ആടകളൂരി നഗ്നയായപ്പോൾ....

ഉപ്പൂറ്റിക്കൊപ്പം , കാൽമുട്ടിനൊപ്പം ,
അരയ്ക്കൊപ്പം കടൽ നനഞ്ഞ്
കാൽപ്പാദങ്ങൾ കടപുഴകിയ നേരത്ത്
കരകയറിപ്പോകാൻ കൽപ്പിച്ച്
തിര കരയോളം തള്ളി നീക്കിയിട്ടും... 

എനിയ്ക്ക് ചിരിയാണ് വരുന്നത്..
സ്വപ്നത്തിലെ ജീവിതം കൊതിച്ച് 
ഇരുട്ടറ വിട്ട ഒരാൾക്ക് 
മരണത്തിന്റെ തണുത്ത് നീലിച്ച
ആഴങ്ങളിലേക്ക്
നടന്നു നീങ്ങാൻ എന്തെളുപ്പം...!!.

Tuesday 21 February 2017

ഭൂമിയുടെ ചിത്രം

ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും 
വേരറ്റു പോകുന്ന കാലത്ത് 
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍  
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക് 
കരമടച്ച രശീതുണ്ടാകണം 
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം 
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം 

പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത് 
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന 
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച് 
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍ 
നനയാതെ കുളിക്കാമെന്നു 
വാക്ക് കൊടുക്കണം 
നീന്താതെ അക്കരെ കടക്കാമെന്ന് 
പ്രത്ജ്ഞ ചെയ്യണം 

ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍ 
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍ 
ആറടി മണ്ണ് വേണ്ടവര്‍ക്ക് 
ജീവിതം തീരും മുന്‍പേ 
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം 
ഭൂമി നശിപ്പിച്ചതിന് 
മാപ്പെഴുതി കൊടുക്കണം 

ഇനി , വ്യവസ്ഥകള്‍ നിയമമാക്കി 
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ് 
നിനക്കുമെനിക്കും ഒളിച്ചോടാം 
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം 
കാലം വരച്ചു തീരാനിരിക്കുന്ന 
അക്ഷാംശവും രേഖാംശവും ഇല്ലാത്ത 
ഭൂമിയുടെ ചിത്രം 

Thursday 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....      

Thursday 19 January 2017

ചീത്തപ്പേര്




രിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്  
പരലും കരുതലയും 
പുളഞ്ഞു കളിയ്ക്കാത്ത തോടാണ് 
കാരിയും ചെമ്പനും അമറാത്ത 
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു 
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര് 
ആണാകാത്ത കാലാമാണ് 

ചവിട്ടി നിന്ന മണ്ണൊക്കെ 
ഒലിച്ചുപോയിട്ടൊടുവില്‍ 
പരുപരുത്ത പാറക്കല്ലില്‍ 
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു 
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി 
ഇന്നലെ മരിച്ചു കിടന്നത് 

മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ 
കൈനോട്ടവും പുള്ളുവന്‍പാട്ടും 
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും 
കടലെടുത്തോട്ടെ 
ഞാറ്റുവേലയും ഇടവപ്പാതിയും 
നാട് നീങ്ങിക്കോട്ടേ  
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ് 
ഇരുമ്പുചട്ട ഉടുത്തോട്ടെ 

നാടായ നാട്ടിലൊക്കെ 
പഴമയില്‍ ചിതലരിച്ചത് , 
നാട്ടാരായ നാട്ടാര്‍ക്കൊക്കെ 
ഓര്‍മ്മയില്‍ തുരുമ്പ് വന്നത് 
എന്‍റെ കുറ്റാണോ ? 

എന്താച്ചാ ആയ്ക്കോട്ടെ 
തുടല് പൊട്ടിച്ച പരിഷ്ക്കാരം 
എല്ലാരെയും കടിച്ച് 
പേയിളകി മരിച്ചോട്ടെ
തെക്കോട്ട്‌ പോണേനു മുമ്പ് 
വെളിച്ചത്ത് ജനിച്ച് 
ഇരുട്ടത്ത് മരിച്ചവനെന്ന 
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....! 

Monday 16 January 2017

പ്രജാപതിയുടെ ദുഃഖം


നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം 
നീറും വേദന മനസ്സിനുള്ളില്‍ 
നീതികെടെന്തോ ചെയ്തത് പോലൊരു 
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍

മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും 
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം 
നമ്മ ഭരണം നടക്കുവതെപ്രകാരം ?

ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന് 
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍ 
താതനില്ലതെയായിടും പ്രജകള്‍ 
നാഥനില്ലാതെയായിടും രാജ്യം 

ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ് 
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ 
വേവുന്നതെന്തിനീ ചൂള പോലെ

എന്തിനെന്നറിയാതെ നാടുവാഴി 
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം 
അറിയില്ല എന്തെന്നു എനിക്കുമൊട്ടും 
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍ 
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍ 

കുത്തിയിരുന്നൊട്ടു ചോദ്യമായി 
കൊട്ടാരവാസികള്‍ എല്ലാവരും 
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ  
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു 
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ... 

പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത 
കുട്ടിയെ തുറുങ്കിലടച്ചതാണോ 
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ 
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും 
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?

ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ 
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം 
മനം ശാന്തമാകാനെനിക്കൊട്ടു നേരം 

പിരിഞ്ഞുപോയ്‌ പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍ 
അരചനിതെന്തു ഭവിച്ചെന്നറിയാതെ  
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും 
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!.. 

Thursday 5 January 2017

പെരുങ്കള്ളന്‍

കാറ്റിനെപ്പോലൊരു കള്ളനെ 
ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല 
അരയത്തിപ്പെണ്ണിന്‍റെ അളകവും 
അയയില്‍ ഉണക്കാനിട്ട കളസവും 
ഒരു പോലെ തലോടുന്നവന്‍...  

ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍ 
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്  
കണ്ണില്‍ മണ്ണ് വാരിയിട്ട്   
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍... 

കാറ്റുപായയിലൂതിയൊരു 
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ 
കൊലവിളി നടത്തുന്നവന്‍ 
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും 
കുംഭത്തില്‍ വെയിലൊനൊപ്പവും 
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍... 

ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും 
പിണങ്ങുമ്പോള്‍ പണി തന്നിട്ടും 
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും 
ഒരുപോലെയെന്നു കരുതുന്നവന്‍...

മുരളിയിലൂതി കൊതിപ്പിച്ചും  
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും 
വിളയാടിത്തിമിര്‍ക്കുന്നവന്‍... 
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!   

Monday 2 January 2017

ഈ വഴിയിങ്ങനെ...



നീണ്ടു കിടക്കുന്ന വഴിയാണിത് 
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി 
പലരും പലവുരു നടന്നു നീങ്ങിയ വഴി... 
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി  
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...! 

പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി 
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ 
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും 
ഓടിക്കിതച്ച നാട്ടുവഴി...!    

അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍ 
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍ 
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി  

കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍  
അറ്റം പിളര്‍ന്ന നാവു നീട്ടി 
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍ 
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്    
നാടും വീടും വിട്ടോടിപ്പോയവര്‍  
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി

   
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍ 
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ 
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...

Saturday 22 October 2016

ഒരേ വഴിയിലെ യാത്രികര്‍....


റനുടുത്ത ധനുമാസക്കാറ്റത്ത്
കര്‍ക്കിടകത്തിലെ പെരൂമഴയത്ത് 
മരം കോച്ചുന്ന തണുപ്പത്ത്  
ഇറങ്ങി നടക്കണമെന്ന് 
പറഞ്ഞിറങ്ങിപ്പോയവനാണ്

പരിദേവവും സങ്കടവുമല്ലാതെ
വേറൊന്നും വിളയാത്ത 
മരുക്കാട് വിട്ടിനി എന്നേയ്ക്കും 
പിറന്ന് വളര്‍ന്ന നാട്ടില്‍ 
ആര്‍ത്തുല്ലസിച്ചു നടക്കണമെന്ന് 
ഉറപ്പിച്ചിറങ്ങിയവനാണ് 

തിരിച്ചു പോരണമെന്ന് 
തീരേ വ്യാകുലപ്പെടാതെ
കണ്ട് കൊതി തീരാത്ത  
തന്‍റെ രക്തത്തുള്ളികള്‍ക്കൊപ്പം   
സസുഖം വാഴണമെന്ന് പറഞ്ഞ്   
യാത്ര പറഞ്ഞവനാണ്‌ 

പെരുന്നാളിന് , ഓണത്തിന് ,
പൂരത്തിന് കാളവേലയ്ക്ക്
ആരവങ്ങളുടെ അടങ്ങാത്ത  
പെരുമയില്‍ മുങ്ങിപ്പൊങ്ങി 
നീരാടണമെന്നു മോഹിച്ചവനാണ്  

സമ്പത്തില്ലെങ്കിലും 
സമാധാനം വിളയുന്ന
കുഞ്ഞോലപ്പുരയില്‍ 
പട്ടിണി പുതച്ചാണെങ്കിലും
കഴിഞ്ഞുകൂടാമെന്നെപ്പോഴും 
വീമ്പിളക്കിയവനാണ് 

എന്നിട്ടിപ്പോ..... 

നീയില്ലാതായപ്പോള്‍ 
എന്നെന്നേക്കും അനാഥരായിപ്പോയ 
നിന്‍റെ കിനാക്കളെല്ലാം കൂടി  
എനിയ്ക്ക് ചുറ്റുമാണ് പൊറുതി

ഞാനും അറിയാതെയാണെങ്കിലും 
സ്നേഹിച്ചു തുടങ്ങിയ 
ഒരിയ്ക്കലും പൂക്കാതെ പോയ
നിന്‍റെ സ്വപ്നങ്ങളുടെ 
അതേ പൂമരക്കൊമ്പിലാണിപ്പോള്‍  
ഈയുള്ലവന്‍റെയും വാസവും ...!  

ജീവിതയാത്രയില്‍ നിനക്കുമെനിക്കും 
ഒരേ സ്വപനങ്ങളും 
ഒരേ വഴിയുമാണെന്ന് 
നീയെപ്പോഴും പറയാറുള്ളത് 
കതിരാകാതെങ്ങനെ പതിരാകാന്‍....!



Sunday 16 October 2016

വടക്കോട്ടുള്ള പാത


ണ്ട്.........
പണ്ടേയ്ക്കും പണ്ടെന്‍റെ കുട്ടിക്കാലത്ത് 
തീക്കട്ട പോലെ പഴുത്തൊരുച്ചയ്ക്ക് 
വടക്കോട്ട്‌ പോയ നിലമ്പൂര് വണ്ടിക്ക് ,
നൂറുനൂറ് ചക്രം തിരിച്ച്  
നീണ്ടു നിവര്‍ന്നു കിടക്കുന്ന 
കൂട്ടിമുട്ടാത്ത പാളം താണ്ടി
മൂച്ചിപ്പാലവും മാട്ടായിക്കട്ടിയും കടന്ന് 
സ്വപ്‌നങ്ങള്‍ കയറ്റിയിറക്കി  
നിലമ്പൂരിലേക്ക് പാഞ്ഞ വണ്ടിക്ക് 
അന്നൊരാള്‍ വട്ടം ചാടിയിരുന്നു  

കഴുത്തും പിന്നെ അരയും മുറിഞ്ഞ്  
മൂന്നായി മാറിയൊരുത്തന്‍ 
മലവും മൂത്രവുമുണങ്ങിക്കറുത്ത് 
പൊരി വെയിലില്‍ ചുട്ടുപഴുത്ത   
ഇരുമ്പ് പാളത്തിലിങ്ങനെ
അറുത്തു മുറിച്ചിട്ട മാടിനെപ്പോലെ 
ചിതറിക്കിടന്നിരുന്നു

കരിഞ്ഞുണങ്ങിയൊരു വള്ളി പോലെ 
ചെറുകുടല്‍ നീണ്ടു കിടന്നിരുന്നു 
കറുത്തു ചുരുണ്ട മുടിയിഴയപ്പോഴും 
ചെറു കാറ്റില്‍ മെല്ലെ വിറച്ചിരുന്നു 
ജീവിതത്തിലന്നോളം കിനാവ്‌ കണ്ട കണ്ണുകള്‍ 
പാതി തുറന്നേ കിടന്നിരുന്നു
പിന്നിപ്പോയ ഉടയാടകളില്‍ 
ചെഞ്ചോര പടര്‍ന്നുണങ്ങിയിരിന്നു 

ഇന്ന്....... 
ആണ്ടറുതികളിലെ യാത്രകളിലിപ്പോഴും
പാളത്തിലൂടെ നടക്കുമ്പോള്‍
ജീവിതത്തോടു കലഹിച്ച്  
തന്നോട് തന്നെ പക തീര്‍ത്ത്
പടിയിറങ്ങിപ്പോയ വെറും പാവങ്ങള്‍
ഓര്‍മ്മപ്പൂന്തോപ്പുകളില്‍ നീളെ  
ചുവപ്പ് പടര്‍ത്താറുണ്ട് .

അവസാനമില്ലത്ത ചോദ്യങ്ങള്‍ക്ക് 
ഉത്തരം കണ്ടെത്തിയവരൊക്കെ 
ഞാനൊറ്റയ്ക്കാകുമ്പോള്‍ 
എന്‍റെ കൂടെ പാളത്തിലൂടെ നടക്കാറുണ്ട് 
ഏതു ജീവിത പടുകാലത്തിലും
എന്തൊക്കെയുണ്ടായാലും തളരാതെ    
പതറാതെ നില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്

സ്വപ്നങ്ങള്‍ക്ക് പിറകെ പാഞ്ഞ് 
ദുരിതങ്ങള്‍ ഇരന്നു വാങ്ങരുതെന്നോട്  
അടക്കം പറയാറുണ്ട്‌ 
വല്ലാണ്ട് മോഹിച്ച് വെറുതെ 
ഇല്ലാതാവരുതെന്ന്‍ കാതില്‍ മൊഴിയാറുണ്ട്..

പരമ സാധുക്കള്‍.......
മരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്‍റെ
നൂറിലൊന്ന് കൊണ്ടെങ്കിലും
ജീവിതത്തോട് പൊരുതിയിരുന്നെങ്കില്‍ 
നിലമ്പൂരിലെക്കുള്ള ഈ പാളത്തിലിങ്ങനെ 
ഇടയ്ക്കിടക്ക് 
ചോരപ്പൂക്കള്‍ വിടരുമായിരുന്നില്ല....
വടക്കോട്ടുള്ള ഈ പാതയിങ്ങനെ 
മരിച്ചുപോയ സ്വപ്നങ്ങള്‍ കൊണ്ട് 
നിറയുമായിരുന്നില്ല....! 

Thursday 6 October 2016

നാം വേനലിലായിരുന്ന കാലം


ഞാനും നീയും കടുത്ത വേനലിലായിരുന്ന കാലം, 
മണ്ണും മനസ്സും ഊതിപ്പറപ്പിച്ച് 
ഉഷ്ണക്കാറ്റു വീശിയിരുന്നപ്പോഴും 
നീ വിയര്‍പ്പാറ്റാതിരിക്കാന്‍ ഞാനും
ഞാന്‍ ഉഷ്ണമാകറ്റാതിരിക്കാന്‍ നീയും 
മഴയ്ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാതിരുന്ന കാലം.... 

നമുക്കിടയില്‍ നാം തന്നെ 
ആകാശത്തോളം ഉയര്‍ത്തിയ വേലിയ്ക്കിരുപുറം 
പക നട്ട് നനച്ചു വളര്‍ത്തി നാം രണ്ടും
പരസ്പ്പരം മത്സരിച്ചപ്പോള്‍ 
നല്ല വാക്കുരച്ച് , വെള്ളം കോരി നനച്ച് 
വെറുപ്പലിയിക്കാന്‍ വന്നവര്‍ക്ക് നേരെ 
മുഖം തിരിച്ച് നാം രണ്ടും നിന്നപ്പോള്‍...
   
സ്നേഹം തീരെ പെയ്യാത്ത വറുതിയിലന്ന്‍ 
ഇനിയൊരിക്കലും തളിര്‍ക്കാതെ 
കരിഞ്ഞുണങ്ങിപ്പോയില്ലേ , വെറും  . 
ദുര്‍വാശിയില്‍ കല്ലായ രണ്ട് ജീവിതങ്ങള്‍..?

ഇന്നീ മരണക്കിടക്കയില്‍ നിന്ന് . നിന്നെയല്ല 
ഞാന്‍ കുറ്റപ്പെടുത്തുന്നത് . എന്നെത്തന്നെയാണ് 
എനിക്ക് മനസ്സലിവ് തോന്നാത്തത് കൊണ്ട് മാത്രം 
ഒരിയ്ക്കലും പൂക്കാതെ പോയ പൂമരമേ 
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്‍ 
ഞാനിങ്ങനെ വാ തോരാതെ പിറുപിറുക്കുന്നത്
നിനക്കിപ്പോള്‍ കേള്‍ക്കാമെങ്കില്‍ 
കനിവിന്‍റെ ഒരൊറ്റ നോട്ടം കൊണ്ടെങ്കിലും 
എന്നെ നീ യാത്രയാക്കുക....! 

Sunday 25 September 2016

❝അങ്ങിനെയാണ് എനിക്ക് ഭ്രാന്താകുന്നത്❞

ങ്ങിനെയെന്നാല്‍...
ജീവിതത്തിലേക്ക് തിരിച്ചു നീന്താനുള്ള 
എല്ലാ നീക്കവും തടഞ്ഞ്   
ആരൊക്കെയോ ചെക്ക് പറഞ്ഞപ്പോള്‍

ചരട് പൊട്ടിയ ജീവിതം  
പരാജിതരുടെ സ്വര്‍ഗ്ഗത്തിലേക്ക്
വഴി കാട്ടിയപ്പോള്‍ 

കനവുകള്‍ നഷ്ട്ടപ്പെട്ടവന്‍  
കനമില്ലാത്ത മടിശ്ശീലക്കാരന്  
ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടും 
കാനാന്‍ ദേശം അന്യമായപ്പോള്‍  

വെറുപ്പ്‌ മൂര്‍ച്ച കൂട്ടിയ 
കൂര്‍പ്പിച്ച ശൂലമുനകള്‍ 
ഉയിരിന്‍റെ നേര്‍ക്ക്‌ ചൂണ്ടി   
ഉറ്റവര്‍ പുച്ഛം ദാനം തന്നപ്പോള്‍ 

ഹൃദയമിടിപ്പറിയേണ്ടവള്‍ 
ഇകഴ്ത്തിയികഴ്ത്തി 
നെല്ലിപ്പടിയ്ക്കും താഴെ 
കല്ലറയിലടക്കിയപ്പോള്‍

അപ്പോഴാണ്‌ 
ഒരു നാള്‍ ചങ്കിടിപ്പേറി 
സിരസ്സിലെ കടന്നല്‍ കൂടിളകി 
എനിയ്ക്ക് ജ്ഞാനോദയമുണ്ടാകുന്നത് 

ഇപ്പോഴെനിയ്ക്കറിയാം 
ജീവിയ്ക്കാനറിയാത്തവര്‍ക്ക്
അത് തിരിച്ചറിയാന്‍ 
മരണം വരെ ജീവിയ്ക്കണമെന്ന് 

അല്ലെങ്കിലും
അഭ്യാസങ്ങള്‍ പിഴക്കുന്ന ട്രിപ്പീസുകാര്‍ക്ക് 
കൂടാരങ്ങള്‍ അന്യമാണ്
ഒരേ ഒരവസരം തുലയ്ക്കുന്നവര്‍ക്ക് 
ജീവിതവും.....! 

Saturday 10 September 2016

നഷ്ട്ടപ്പെട്ടവര്‍

നിറം പൂശിയ സ്വപ്നം കൊണ്ട് ജീവിത 
പ്രതലത്തില്‍ നാം വരച്ച ചിത്രങ്ങള്‍
കറുത്തു പോയല്ലോ എന്നോര്‍ത്ത്
പ്രയാസപ്പെട്ടാവരല്ലോ നമ്മള്‍

പരിത്യാഗികള്‍ നമ്മളോളം 
വേര്‍പാടിനോട് പൊരുത്തപ്പെട്ടവര്‍
വേറെയാരുണ്ടെന്ന് നമ്മളന്യോന്യം 
കൂറിയത് നീയോര്‍ക്കുന്നുണ്ടോ  ?

നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് 
പ്രേമത്തോളം ദൃഢമായിരുന്നില്ലയെങ്കില്‍
ഇനിയൊന്നു കൂടി കോര്‍ക്കാനാകാത്തവിധം 
എന്നേ നാം ചിതറിപ്പോയേനേ    

ആഴക്ക്‌ വെള്ളത്തില്‍ മുങ്ങിച്ചത്തവര്‍ക്ക് 
പുഴ കാണുന്നത് ഒരു തമാശയാണ് 
വിരഹത്തിരമാല മൂടിയപ്പോഴും നമ്മള്‍ 
മരിയ്ക്കാതിരുന്നതും അത് കൊണ്ടാകണം  

ഇനിയും ....
കാറ്റും കോളും മാറി ശാന്തമാകും വരെ
നഷ്ട്ടപ്പെട്ടവര്‍ നമ്മള്‍ക്കിങ്ങനെ 
കറുത്തു പോകാത്ത ചിത്രങ്ങള്‍ സ്വപ്നം കണ്ട് 
വേര്‍പ്പെട്ടവരായി ഗതികിട്ടാതലയാം ...   

Sunday 4 September 2016

ഹൃദയതാപം


ചീവീട് കരയുന്ന നനഞ്ഞ രാത്രികളിലെ
പൂച്ചയുറക്കത്തിന്റെ ഇടവേളയില്‍
പലവുരു തോന്നിയിട്ടുണ്ട്
നീയില്ലതെന്തിനാണീ ജീവിതമെന്ന്

നെയ്തു കൂട്ടിയ സ്വപ്നത്തിനിരുപുറം
പെയ്തു തീരുന്ന നീയും ഞാനും
മോഹം കൊണ്ട് തീര്‍ത്ത മൺകൂനകള്‍
നക്കിത്തുടച്ച് നമുക്കിടയിലിങ്ങനെ
പരന്നു കിടന്നു കളിയാക്കിച്ചിരിച്ചു
കരുണ തോന്നാത്ത ജീവിതസമുദ്രം  

മൺകൂരയ്ക്കുള്ളിലേക്ക്
ഓട്ടകണ്ണിട്ടു നോക്കുന്ന നിലാവിനോട്
എന്നെപ്പറ്റിയെന്നും രാത്രിയില്‍
പരാതി പറഞ്ഞു മടുത്ത നി
ഉരുകിത്തീര്‍ത്ത കണ്ണീരൊരു കടലോളം
കെട്ടി നിന്ന് തപിക്കുന്നുണ്ടെന്‍റെ
ഇടനെഞ്ചിന്‍റെ ഉള്ളറയിലിപ്പോഴും

തർഷങ്ങള്‍ പൂത്തുലയേണ്ട കാലത്ത്
കരഞ്ഞു കുതിര്‍ന്ന ഈ കണ്ണുകളെനിയ്ക്ക്
ചിരിച്ചു നനയ്ക്കണമെന്നു പറഞ്ഞ്
കണ്ണുറങ്ങാതെ കാത്തിരുന്നൊരുനാള്‍
മണ്ണറ പൂകിയോളെ.......

അറിയുന്നുണ്ടോ ?
ഒരു വട്ടം കൂടി നിനക്ക് ജീവനേകാന്‍
കരഞ്ഞു പ്രാര്‍ത്ഥിച്ചിതെന്നും
ഉരുകിത്തീരുന്നുണ്ടെപ്പോഴും
ആരുമറിയാതിവിടിങ്ങനെ
ജീവനോടൊരു മെഴുകുതിരി....

Sunday 3 April 2016

ആത്മഹത്യകള്‍


രുഭൂമിയിലേക്കുള്ള യാത്രയില്‍ 
തിരിഞ്ഞു നോക്കരുത് 
ആവാഹിച്ചെടുത്ത ആത്മധൈര്യത്തില്‍ 
വെള്ളം ചേര്‍ക്കരുത് 
ഉറ്റവളുടെ കണ്ണുകളിലെ 
നഷ്ടബോധത്തിന്‍റെ ജലാശയങ്ങളില്‍ 
മുങ്ങിത്താഴരുത് 
മുന്നോട്ടുള്ള പ്രയാണത്തില്‍ വെറുതെ 
ഒരു പിന്‍വിളിക്ക് കാതോര്‍ക്കരുത് 
പകരം.... 
കണ്ണിനും കഴ്ച്ചയ്ക്കുമിടയില്‍ 
കറുത്തൊരു തിരശ്ശീല തൂക്കണം 
കരളിന്‍റെ സ്ഥാനത്ത്‌ കനത്തൊരു 
കരിങ്കല്ല് വെയ്ക്കണം,   
തേങ്ങലുകള്‍ പിറക്കുന്ന കണ്ഠത്തില്‍
അരക്കുരുക്കി ഒഴിയ്ക്കണം, 
മുന്നോട്ട് ചലിയ്ക്കുന്ന പാദങ്ങളെ 
പിന്നോട്ട് വിളിക്കുന്ന മനസ്സിനെ 
ചാട്ടവാറിനാല്‍ പ്രഹരിയ്ക്കണം ,
അലറിയടിക്കുന്ന വിരഹത്തിരയില്‍ 
അടി പതറാതെ നില്‍ക്കണം, 
ആകെയുലയ്ക്കുന്ന സങ്കടക്കൊടുങ്കാറ്റില്‍  
ഹൃദയം നിലയ്ക്കാതെ നോക്കണം....
  
ഞാനിങ്ങനെയോക്കെയാണ് ഒരു  
മരുഭൂയാത്രയ്ക്ക് തയ്യാറെടുക്കുന്നതും
ഒരു മടക്കയാത്ര വരേക്കെങ്കിലും 
ആത്മഹത്യ ചെയ്യുന്നതും......!!!. 

Tuesday 22 March 2016

ആണായിപ്പിറന്നവള്‍

വള്‍... ആണായിപ്പിറന്നവള്‍...
ഓട്ടക്കാലണയ്ക്കുപോലും വകയില്ലാത്ത
പട്ടിണി വേവുന്ന കുടിലിലും 
വസന്തകാല തൃഷ്ണകളെയൊക്കെയും 
പാതാളത്തോളം ചവിട്ടിത്താഴ്ത്തി 
അന്തസ്സുരുക്കഴിക്കാതെ വാണവള്‍...!

ആണ്‍ പ്രാവുകളുടെ കുറുകലുകളുകള്‍ക്ക്
കനത്ത നോട്ടത്തിനഗ്നി കൊണ്ട് 
കടുത്ത വാക്കിന്‍ വാള് കൊണ്ടിവള്‍  
തൊടുത്ത ശിക്ഷകള്‍ എല്‍ക്കാത്തവരില്ല    

അനുഭവങ്ങളുടെ മൂശയില്‍ ഉരുകി  
മനസ്സും വപുസ്സും ഉരുക്കായവള്‍ .
കാലം കിനാക്കളെ  കൊന്നു തിന്നപ്പോള്‍
കണ്ണീരുപ്പിട്ടു കഞ്ഞി കുടിച്ചവള്‍ ,
നിഴലുകള്‍ കയറി മേഞ്ഞ ജീവിതത്തില്‍ 
രൂപങ്ങള്‍ അന്യമായപ്പോഴും 
വിശേഷണങ്ങള്‍ക്കപ്പുറത്തെന്നും 
മഹാമേരുപോലെ ഉറച്ചേ നിന്നവള്‍...  

തന്തയുപേക്ഷിച്ചിട്ടും തകരാതെ 
ഒത്തൊരാണിനെപ്പോലെ പെറ്റമ്മക്ക് 
ഒട്ടും തളരാതെ കൂട്ടായവള്‍...  
ചെറ്റക്കുടിലിലെ തലയിണക്കടിയില്‍ 
രാകി മിനുക്കിയ അരിവാളിന്‍ ബലത്തില്‍ 
ഓരോ കുഞ്ഞനക്കങ്ങളിലും ഞെട്ടിയുണര്‍ന്ന് 
ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചവള്‍...   

എന്നിട്ടും....കാളവേലയ്ക്ക് പിറ്റേന്ന്
ഈറ്റപ്പുലിയെന്ന്‍ ഞങ്ങള്‍ പേരിട്ടവള്‍   
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കറ്റക്കയറില്‍ തൂങ്ങിയാടിയത് 
നാട്ടുകാര്‍ക്കിന്നും വിശ്വാസമായിട്ടില്ല 

ഏത് കൊമ്പനൊരുത്തന്‍  കുത്തിയ 
ചതിക്കുഴിയിലാണവള്‍ വീണതെന്ന് 
പതം പറഞ്ഞു തളര്‍ന്ന നാട്ടുകാരുടെ 
കാത് കൈമാറിയ സ്വകാര്യങ്ങളില്‍ 
മുങ്ങിമരിയ്ക്കാതെ ഞങ്ങളിന്നും 
ഉണ്ണിയാര്‍ച്ചക്കൊപ്പം ചേര്‍ത്തിട്ടുണ്ട് 
പെണ്ണായി പിറന്നോരാണിന്‍റെ 
വീര്യം നിറഞ്ഞൊരോര്‍മ്മകള്‍....! 

Friday 26 February 2016

ഇഷ്ടം

റു മാസം വയറ്റിലുണ്ടായിരിക്കെ
പുറപ്പെട്ടിറങ്ങിപ്പോയ അച്ഛനെയോര്‍ത്താണ്
ഉറക്കത്തില്‍ പോലും അമ്മയിങ്ങനെ
ഉറക്കെയുറക്കെ തേങ്ങുന്നത്‌

അടുപ്പ് പുകയാത്ത ആണ്ടറുതികളില്‍
അച്ഛന്‍ മിണ്ടാതിറങ്ങിപ്പോകുന്നത് 
പുത്തരിയല്ലാത്തത് കൊണ്ടാവണം
തിരുവോണത്തിന്‍റന്ന്  ആളെ കാണാഞ്ഞ് 
ആരും തിരയാന്‍ പോയില്ലത്രേ.. 
ചതയത്തിന്‍റന്നാണ് അമ്മയും നാട്ടാരും
താതനെ തപ്പിയിറങ്ങുന്നതത്രേ

ചാരായ ഷാപ്പും ചീട്ടുകളി ക്ലബ്ബും
മാരായമംഗലത്തെ പെങ്ങടെ വീടും
പട്ടാമ്പിയിലെ സിനിമാക്കൊട്ടകയും
പൊട്ടക്കിണറും കുണ്ടും കുഴിയും തിരഞ്ഞ്
നാട്ടാരവസാനം ഒന്നടങ്കം വിധിയെഴുതി
കുട്ടേട്ടന്‍ മരിച്ചു ,,,

അന്നെന്‍റമ്മ  കരഞ്ഞോ ഉരുകിയോ എന്ന്
ഇന്നും എനിക്കറിയില്ല
മാട്ടായിലന്നൊരാള് തീവണ്ടി മുട്ടി മരിച്ചപ്പോ
കുണ്ടുകുളത്തിലൊരാള് മുങ്ങിമരിച്ചപ്പോ
കേട്ടവരൊക്കെയന്നത് അച്ഛനെന്ന് പറഞ്ഞപ്പോ
ഞെട്ടിത്തരിച്ചിരിക്കണം എന്‍റെയമ്മ . 

കൊളുത്ത് പൊട്ടി പെട്ടിയില്‍ 
ഒളിച്ചു വെച്ച താലിമാല ഒരുനാള്‍ 
വിളക്കിച്ചേര്‍ക്കാന്‍ തിരഞ്ഞപ്പോഴാണ്
നിലവിളക്കും നിറപറയും സാക്ഷിയാക്കി
വല്ലഭനോട് ചേര്‍ത്തു ബന്ധിച്ചതും ഒടുവില്‍ 
കാലം ചെയ്തത് അമ്മയറിഞ്ഞതത്രേ

അരപ്പവന്‍റെ ഒരിയക്കലും പൊട്ടാത്തതെന്ന്
അന്നോളം അമ്മ കരുതിയ ഉറപ്പും
പൊട്ടിത്തകര്‍ന്നെന്നു വിശ്വസിക്കാന്‍
പാവം അവര്‍ക്കന്ന് കഴിഞ്ഞതേയില്ല


ഇടയ്ക്കൊരു  ഓലച്ചൂട്ടിന്‍റെ  വെളിച്ചം
ഇടവഴി താണ്ടി നീന്തി വരുമ്പോള്‍
അടുത്തവീട്ടിലെ പട്ടി നിറുത്താതെ കുരുക്കുമ്പോള്‍
മുറ്റത്തൊരു കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍
വേറുതെയാണെന്നറിഞ്ഞിട്ടും അമ്മ
ഉമ്മറവാതില്‍ തുറന്നു നോക്കാറുണ്ട് .

എട്ടു വര്‍ഷം കൂടെ കഴിഞ്ഞിട്ടും
പട്ടിണിയല്ലാതെ മറ്റൊന്നും നല്‍കാതെ 
ഇഷ്ടത്തോടെ ഒന്ന് ചേര്‍ത്തമര്‍ത്താതെ
തന്‍റെ രക്തത്തില്‍ പിറന്ന മക്കളെ
മടിയിലിരുത്തി ഒരിക്കല്‍ പോലും ഓമനിക്കാതെ
ഭീരുവിനെപ്പോലെ ഒളിച്ചോടിയ അച്ഛനോടാണ് 
അമ്മ്യ്ക്കിന്നും എന്നെക്കാള്‍ ഇഷ്ടം .....!!!

Thursday 18 February 2016

ബാക്കിപത്രം

റക്കാതിരിക്കാന്‍ നീ തന്ന 
ഓര്‍മ്മകളില്‍ പെണ്ണേ
കനലെരിയുന്ന കണ്ണ് കൊണ്ട്
കനപ്പിച്ചൊരു നോട്ടമുണ്ട്. 
പിറകെയിങ്ങനെ നടക്കരുതെന്ന്
തറപ്പിച്ചൊരു മുന്നറിയിപ്പുണ്ട്.
കാലം നനഞ്ഞുണങ്ങി നിവര്‍ന്നിട്ടും
ഉറുമ്പിന്‍ കണ്ണോളം പോലും കുറയാത്ത
വെറുപ്പ്‌ തേച്ചുണക്കിയ മുഖമുണ്ട്.

ഒടുവില്‍.... 
ഇരുട്ടിനോട്‌ കലഹിച്ച് 
ഉരുകിത്തീര്‍ന്ന മെഴുകുതിരിയ്ക്ക് 
ഒഴുക്കിനോട്‌ ക്ഷോഭിച്ച് 
തേഞ്ഞു തീര്‍ന്ന വെള്ളാരം കല്ലിന്
സ്നേഹം കൊണ്ട് പൊതിഞ്ഞ് 
എന്നേയ്ക്കും ഓര്‍മ്മിക്കാന്‍
മനസ്സ് നിറച്ചൊരു വാക്ക് തന്ന്
ചായം തേയ്ക്കാത്ത ചുണ്ട് കൊണ്ട്
കായം കുളിര്‍ത്തൊരു മുദ്ര തന്ന്
ഒരു യാത്രപോലും പറയാതൊടുവില്‍  
കരിന്തിരി കത്തി തീർന്നവളേ,,,,,,

വര്‍ഷങ്ങള്‍ക്കിപ്പുറം
ഓര്‍മ്മയുടെ മാറാപ്പ് കുടഞ്ഞ് ഞാന്‍ 
ഭൂതകാലത്തെ തിരയുമ്പോള്‍ , പെണ്ണേ ,
എല്ലാം ഭദ്രമാണ് , നീയൊഴികെ....!!!!.

Saturday 13 February 2016

മംഗളം മംഗളം...!

തിരുവടി അവിടുന്ന് കനിയണം സദയം
അടിയനിത് കഷ്ടം ,  ജീവിത ക്ലേശം 
മടിയാണെല്ലാറ്റിനും നിത്യവൃത്തിക്കശേഷവും
മുടിവില്ല ദുരിതക്കയത്തിലാണീയെന്‍റെ   
പേടിയ്ക്കുപായം ചൊല്ലണം വൈകാതെ 

*     *     *     *     *     *     *
ക്ലേശ പാതാളമില്‍ നിന്നുയര്‍ത്തിടാം നിന്നെ
മോശം ജീവിത പാതയിതിലെ യാത്രയില്‍ 
ആശ പലതും പരിത്യജിച്ചീടുകില്‍ 
ദോഷമെല്ലാമകറ്റാന്‍ ഞാന്‍ കനിഞ്ഞിടാം 

ഭൂത പ്രേത പിശാചുക്കളില്‍ നിന്ന് 
ദ്രുത രക്ഷ നിനക്കിനി ഭയമേതുമില്ലാ  
തിതെന്നേക്കും സുന്ദര ജീവിതം ലഭിച്ചിടാന്‍ 
മന്ത്ര തന്ത്രങ്ങള്‍  ചൊല്ലാം നിനക്കായ് 

ദിവ്യ നാമങ്ങള്‍ ജപിച്ചേലസ്സ് നല്‍കാം 
ധരിച്ചെന്നാല്‍ നിശ്ചയം സംശയം വേണ്ടാ  
ജീവിത ക്ലേശങ്ങളകന്നിടും നിത്യം 
തവ മനമതിലെന്നും കളിയാടിടും തുഷ്ടി 

സുരപാനം വെടിയണം നീ  , മത്സ്യ
മാംസാദികളാകെയും ത്യജിക്കണം 
അശേഷമാരുതൊരു നാരീ സംസര്‍ഗ്ഗവും 
മാസങ്ങള്‍ മൂന്ന് താണ്ടണം തഥൈവ 

എങ്കിലെന്നില്‍ വിശ്വസിച്ചീടുക
ശങ്കയല്‍പ്പവും കൂടാതെ ഭക്താ 
എന്നിലര്‍പ്പിയ്ക്ക ദുഃഖങ്ങള്‍ സര്‍വ്വവും 
വന്നു ഭവിച്ചിടും മംഗളം മംഗളം...! 

Saturday 6 February 2016

കുലദൈവങ്ങളേ കാത്തോളണേ.......

ത്ത് മൂള്ണ  നട്ടപ്പാതിരാക്ക്‌ 
നാട്ടാരും നാടും ഒറങ്ങ്ണ നേരത്ത്
നാരേണന്‍ നായരെ പീടികക്കോലായില്‍ 
ചുരുട്ട് പുകച്ച് ചിന്തയാല്‍ കൂനിക്കൂടി 
ഇരുട്ടിലിങ്ങനെ ഇനിയുമിരുന്നാല്‍ 
നേരം വെളുക്കുമിന്നും  , എന്നത്തെയും പോലെ 

കല്ല്യാണം നിശ്ചയിച്ച കാദറിന്‍റെ പുരയിലെ 
ഇല്ലാത്ത പണം കൊണ്ടുണ്ടാക്കിയ പൊന്നിന്‍റെ 
വല്ലാത്ത തിളക്കം കണ്ണിലിങ്ങനെ 
വല്ലങ്ങി ദേശത്തിന്‍റെ വെടിക്കെട്ടുപോലെ 
വിളങ്ങാന്‍ തുടങ്ങീട്ടു നാളേറെയായി   

പടി കടക്കുമ്പോ തിന്നാന്‍ വരണ പട്ടീയെ 
മടിയിലിരിയ്ക്കണ ബിസ്ക്കറ്റ് കൊടുത്ത്  
കടി കൊള്ളും മുമ്പേ തണുപ്പിക്കണം 
ഓടിളക്കി അടുക്കള വഴി അകത്തെക്കിറങ്ങാന്‍ 
ചൂടിക്കയറൊന്നു കരുതണം .

അടുക്കളയിലെ പലവ്യഞ്ജന പാത്രങ്ങളില്‍ 
കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍
അടുക്കിവെച്ച പാത്രങ്ങള്‍ക്കിടയില്‍ 
ഇടയ്ക്കെവിടേലും ഒളിച്ചു വെച്ച , ആഭരണ  
പെട്ടിയുടെ താക്കോല് പരതണം

ദൈവം തുണച്ചാലുമില്ലേലും ,പിതൃസ്വത്തായ 
ചാവിക്കൂട്ടം കൂട്ടിനുണ്ടാകണം 
എല്ലാം ഒത്തുവന്നാലിന്നെനിയ്ക്ക് ഹാ   
കല്ലുവെച്ച സ്വര്‍ണ്ണമാല ,തങ്ക മോതിരം ,കടക വള...

വല്ലപ്പുഴ വിലാസിനിയുടെ കരളില്‍ നാളെ 
വില്ലടിച്ചാം പാട്ടൊന്നു മുഴങ്ങും 
കനകം കാണുമ്പോള്‍ പെണ്ണിന്‍റെ കണ്ണില്‍ 
കണിക്കൊന്ന പൂക്കും , പൂത്തിരി കത്തും .

മാലോകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിരുന്ന 
ഓലക്കുടിലിന്‍റെ ചെറ്റവാതില്‍ ഇനി 
വിലാസിനി എനിയ്ക്ക് മാത്രമായി തുറക്കും
കാലം കുറെയായി പൂക്കാന്‍ മടിച്ചയെന്‍ 
പുളിമരവും നിറയെ പൂത്തുലയും .. 

എങ്കിലും ഭയമല്‍പ്പം എനിക്കില്ലാതില്ല  
വല്ലാത്ത കാലമിത് പാവമൊരു കള്ളന് 
പുലരാനുള്ള പങ്കപ്പാടിത് ഭീകരം,  അമ്മേ 
വിലാസിനീ , കുലദൈവങ്ങളേ കാത്തോളണേ.......

Thursday 24 December 2015

നിയന്ത്രണ രേഖ


ജീവിതത്തിനു ഞാനൊരു 
അതിര്‍ത്തി വരച്ചിട്ടുണ്ട് 
അതില്‍
സ്വപ്നങ്ങള്‍ക്ക് പോലും 
അതിര്‍വരമ്പുണ്ട് 
അറിയാതെ പോലും ആരും 
കടന്നു കയറാതിരിക്കാന്‍ 
കുഴിബോംബുകള്‍ പാകിയിട്ടുണ്ട് 
വഴിയാത്രക്കാരെ തടയാന്‍ 
കമ്പി വേലി കെട്ടിയിട്ടുണ്ട് 
നുഴഞ്ഞു കയറ്റക്കാരെ കാത്ത് 
കാവല്‍ക്കാരുണ്ട് 
അഥിതികളെ സ്വീകരിക്കില്ലെന്ന്
കൂറ്റന്‍ ബോഡ് വെച്ചിട്ടുണ്ട് 
യാചകരെ തടയാന്‍ 
കാവല്‍ നായ്ക്കളുണ്ട് 
ഈച്ചപോലും കടക്കാതിരിക്കാന്‍ 
സുരക്ഷാ ക്യാമാറകളുണ്ട്
എല്ലാം നിനക്ക് വേണ്ടിയാണ് പെണ്ണേ  
നിനക്കുമാത്രം വേണ്ടി,,,,,,,,    

Sunday 13 December 2015

നാം പരസ്പരം....



ള്ളു പിടയുമ്പോഴൊക്കെ 
നനയുന്ന കണ്ണിനോട് 
ഞാനെന്താ പറയുക...? 

കരയരതെന്ന് പറഞ്ഞാല്‍
ഉരുകിത്തിളയ്ക്കുന്ന കരളിലെ 
ഉയര്‍ന്നു പൊങ്ങുന്ന നീരാവി  
നമ്മോട് കലഹിച്ചേക്കും.

പുറമേയ്ക്ക് കാണിയ്ക്കാതെ 
പൊതിഞ്ഞു സൂക്ഷിക്കുന്ന നോവ് 
ഒരു പേക്കിനാവില്‍ നമ്മോട് 
അരിശം തീര്‍ത്തേയ്ക്കും.
  
പുകയുന്ന കണ്ണുകള്‍ കാഴ്ചയില്‍ 
പുകമറ തീര്‍ത്ത് നമ്മളെ വഞ്ചിച്ചേക്കും.

അതിനാല്‍...

കടലുണങ്ങുന്ന കാലത്തോളം 
കരയുരുകുന്ന കാലത്തോളം 
കണ്ണ് നിറച്ചും കരഞ്ഞു തീര്‍ക്കാന്‍ 
നാം പരസ്പരം സമ്മതിച്ചിരിക്കുന്നു . 

Sunday 6 December 2015

കൈ നോക്കാനുണ്ടോ...?

രണ്ട പാലക്കാടന്‍ കാറ്റ് 
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
വിള്ളല്‍ വീഴ്ത്തുമ്പോള്‍,  
ഉത്സവപ്പറമ്പുകളില്‍ 
വയ്യാ വയ്യാ എന്നോതി 
ചെണ്ടയും മദ്ദളവും 
പതം പറഞ്ഞ് കരയുമ്പോള്‍,

അപ്പോള്‍.... 
തെക്ക് നിന്നെവിടുന്നോ 
വാണിയംകുളത്തുന്നോ 
പാലക്കാട്ട്ന്നോ
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തി
നിറം മങ്ങിയ ചേല ചുറ്റി  
കറുത്തു മെല്ലിച്ച കുറത്തിയമ്മ
നാലും കൂട്ടി മുറുക്കിച്ചോപ്പിച്ച്  
തോളില്‍ കിളിക്കൂട് തൂക്കി 
ഞങ്ങടെ നാട്ടിലെത്തും.

വെയിലേറി നിഴല്‍ ചുരുണ്ട 
ചെമ്മണ്‍ പാതകളില്‍ 
ശോഷിച്ച പാദമൂന്നി 
കൈനോക്കണോ ന്നിങ്ങനെ 
തളര്‍ന്ന ശബ്ദത്തില്‍ വിളിച്ചു ചോദിച്ച്
വീടുകള്‍ തോറും കയറിയിറങ്ങും.

കൈ നോക്കി ലക്ഷണം കേള്‍ക്കാന്‍ 
വിടര്‍ത്തിപ്പിടിച്ച വലതു കയ്യുമായി 
വിടര്‍ന്ന മുഖം കാട്ടി വീട്ടമ്മമാര്‍  
കുട്ട്യോള്‍ടച്ഛന്‍റെ സമ്മതം വാങ്ങി 
ഉമ്മറപ്പടിയില്‍ കാത്തിരിക്കും.

ദൈവങ്ങളുറങ്ങുന്ന ചീട്ടു നിരത്തി    
കുറത്തിയമ്മ കൂട് തുറക്കുമ്പോള്‍ 
ചുണ്ട് ചുവന്ന തത്തപ്പെണ്ണ് 
കൂടിറങ്ങി ചീട്ടെടുക്കും
പരമശിവനും സുബ്രഹ്മണ്യനും 
മുളയങ്കാവിലമ്മയും മുരുകനും 
അങ്ങനെ പരശ്ശതം ദൈവങ്ങളില്‍ നിന്ന് 
ഒരാളെ തെരഞ്ഞെടുക്കും.
  
ഉമ്മറപ്പടിയിലെ  തങ്കവിഗ്രഹത്തിന്‍റെ
മുഖത്തപ്പോള്‍ തിരിയഞ്ചും തെളിയും  
കൈപ്പടം നിവര്‍ത്തി കുറത്തിയമ്മ 
ചെറു ചിരിയോടെയപ്പോള്‍ 
മെല്ലെ മെല്ലെ വാചാലയാകും .

അന്തസ്സുറ്റ കുടുംബമെന്നുരയ്ക്കും  
വെണ്ണപോലലിയുന്ന മനമെന്ന് വാഴ്ത്തും 
മക്കളെത്രയെന്നു ചൊല്ലും  
അവരില്‍ മൂന്നാമന്‍ ശൂരനെന്നും 
ഇളയവള്‍ കുടുംബത്തിന്‍റെ വിളക്കെന്നും 
മനം നിറയ്ക്കും മധുവാക്ക് മൊഴിയും.
വരാനുള്ള നല്ല കാലത്തെ തടയാന്‍ 
ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന്  
മുന്നറിയിപ്പ് കൊടുക്കും 
ദൈവേച്ഛയാല്‍ സര്‍വ്വം ശുഭമാകുമെന്ന് 
സമാധാനിപ്പിക്കും

പിന്നെ ...
കൊട്ടനുറുപ്പിക കൈനീട്ടം വാങ്ങി 
കുറത്തിയമ്മ പടിയിറങ്ങുമ്പോള്‍ 
ചോന്ന ചുണ്ടുള്ള തത്തമ്മയില്‍ 
കുഞ്ഞുമനസ്സുകളുടെ കണ്ണുടക്കും.
കരളുടക്കും കുഞ്ഞു മനമുടക്കും 

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്ന് 
കരിവേലയും ചപ്പുവേലയും 
കളം നിറഞ്ഞൊഴിയുമ്പോള്‍
കാളയും തേരും കാവിറങ്ങുമ്പോള്‍,
  
അപ്പോള്‍...
തെക്ക്ദിക്കിലെവിടേക്കോ  
വാണിയംകുളത്തെക്കോ 
പാലക്കാട്ടേക്കോ 
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തിയ 
നിറം മങ്ങിയ ചേല ചുറ്റിയ   
കറുത്തു മെല്ലിച്ച കുറത്തിയമ്മ 
തോളില്‍ കിളിക്കൂട് തൂക്കി
വെയിലാറി നിഴല്‍ നീണ്ട 
ചെമ്മണ്‍പാത താണ്ടി മെല്ലെ 
തളര്‍ന്ന ചുവടോടെ നടന്നു മറയും.

അപ്പോള്‍ അടുത്ത മേടത്തിന്, 
കരിവേലയ്ക്ക് കാളവേലയ്ക്ക് 
കണ്ണിലെണ്ണയൊഴിച്ച് 
ഞങ്ങള്‍ കുലുക്കല്ലൂരുകാര്‍  
കൊതിയോടെ കാത്തിരിയ്ക്കുകയാവും.

Monday 2 November 2015

ഞാം പറേണത് സത്യാ...



ചെങ്ങായ്മാരെ, 
ഇങ്ങള് ഞാമ്പറഞ്ഞാ വിശ്വസിക്ക്വോ ? 
പച്ച വെയില് പോലത്ത നിലാവില്‍ 
കൊച്ചമ്പ്രാന്‍റെ കാപ്പിത്തോട്ടത്തില്‍ 
ഇന്നലെ രാത്രി ഞാങ്കണ്ടതാ....

നിറയെ പൂത്ത മുല്ലവള്ളി പോലെ 
നിറ നിലാവിലിങ്ങനെ പൂത്തുലഞ്ഞ്, 
ഞാനുണ്ടായതില്‍ പിന്നെ കാണാത്ത 
കണ്ടാല്‍ മറക്കാത്ത കാഴ്ചയാ 
  
മുറുക്കി ചോപ്പിച്ചിട്ടോ ചായം തേച്ചിട്ടോ  
ചോരയൂറ്റി കുടിച്ചിട്ടോന്നറിയില്ല
ചെന്തുണ്ടിപ്പഴം പോലെ ചോത്ത ചുണ്ടാ.... 
അഴിച്ചിട്ടാ ഇങ്ങനെ അരക്കെട്ട് മറയുന്ന
തിരയിളകുമ്പോലത്തെ ചുരുള്‍ മുടിയാ....
അതിലിങ്ങനെ പാലപ്പൂ ചൂടിയിട്ടാകും, നമ്മ-  
ളലിഞ്ഞു പോകുന്ന വല്ലാത്ത ഗന്ധാ..... 

കരിമഷിതേച്ച താമരയിതളൊത്ത കണ്ണാ....
ഇളകുമ്പോ പളുങ്കാന്ന് തോന്ന്ണ കൃഷ്ണമണിയാ. 
വേഷം , ഇടയ്ക്കിങ്ങനെ കാറ്റിലുലയുന്ന  
വെളുത്ത പട്ടുപോലത്ത ചേലയാ.....  

ഒഴുകിയൊഴുകി നീങ്ങുമ്പോലുള്ള  നടത്താ....
വഴീലെങ്ങാനും വെച്ച് കണ്ടാ യക്ഷ്യാന്നു തോന്നാത്ത
പഴുപഴുത്ത പേരയ്ക്കാ നിറമുള്ള പെണ്ണാ...  
ആണുങ്ങളായോരാരും വഴുതി വീഴും , കണ്ടാല്‍  
ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പമാ...

കൊല്ലാനാണിതെന്നു  ആരും നിരീക്കാത്ത 
കടക്കണ്ണ്‍ കറക്കിയുള്ള നോട്ടമാ....
മാടിവിളിച്ചിട്ട് അടുത്തേക്ക്‌ ചെല്ലുമ്പോ 
മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോയ്ക്കുണോളാ. 

പൊള്ളല്ല ഇവളെ വേറെയാരുകണ്ടാലും 
ഉള്ള ബോധം പോണ കാഴ്ചയാ....  
ചെങ്ങായ്മാരേ, 
ഇങ്ങള് ഞാമ്പറഞ്ഞത് വിശ്വസിച്ചോ...? 
ഇത്...ഞാനിന്നലെക്കണ്ട സ്വപ്നാ...!!!!.