Tuesday 22 March 2022

 ഒറ്റയൊരോർമ്മയിൽ...

☉☉☉☉☉☉☉☉☉☉☉☉☉

മൂവന്തി ചുവന്നു കുറുകി കറുപ്പാകുമ്പോൾ
അടുത്ത വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുമ്പോൾ
പടിപ്പുരയിൽ നിന്നെന്തോ ശബ്ദം കേൾക്കുമ്പോൾ
കണ്ണ് വിടർന്നൊരു ഓലച്ചൂട്ട്
ഇടവഴിയിലൂടെ തെന്നി നീങ്ങുമ്പോൾ,
ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ
ഓടി വന്നു വാതിൽ തുറക്കാറുണ്ട് അമ്മ..

കാൽ കഴുകാൻ ഒരു കിണ്ടി വെള്ളം
എന്തിനെന്നറിയാതെ ഉമ്മറത്ത്
നിറച്ചു വെച്ച്,
മുഖം തുടയ്ക്കാൻ പട്ട് പോലൊരു വെളുത്ത തോർത്ത്‌
വൃത്തിയിൽ നാലാക്കി മടക്കി
ഉമ്മറപ്പടിയിൽ വെക്കാറുണ്ട് അമ്മ..

ദൂരയാത്രക്ക് മാത്രം അച്ഛനണിയുന്ന
കറുത്ത ടയർ ചെരിപ്പൊരു ജോഡി
കഴുകിത്തുടച്ചു മിനുക്കി
പാറ്റഗുളിക മണക്കുന്ന അലമാരയെ
സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ട് അമ്മ

വെളുപ്പ് തിന്നു തുടങ്ങിയ കറുത്ത കാലൻ കുട
വൃത്തിക്ക് ചുരുട്ടി
അറയിലെ മൂലയ്ക്കൊതുക്കിയിട്ടുണ്ട്...
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്‌
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ

അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..

ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ

പാറക്കുളത്തിലെ അലക്കുകല്ലിൽ
തോർത്തും സോപ്പും ചെരിപ്പും ബാക്കിവെച്ച്
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...

പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...

ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!

Wednesday 2 September 2020

നനച്ചുണക്കുന്നൊരാളെ കാത്ത്

നനച്ചുണക്കുന്നൊരാളെ കാത്ത്...
☁☁☁☁☁☁☂☁☁☁☁☁☁
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
കുത്തിയിരിപ്പുണ്ടൊരുവൾ
കറുത്തൊരാൾ പെയ്തൊഴിഞ്ഞു തോർന്ന
പുല്ലുപായ മടക്കി , അഴിഞ്ഞ മുടി കെട്ടി.....

വർഷം മുഴുവൻ ഇടവപ്പാതി അടയാളപ്പെടുത്തിയ
യൗവ്വനത്തിന്റെ കലണ്ടറിൽ
ഇരച്ചു കയറി പ്രളയം തീർത്തവർ
മുച്ചീട്ടുകളിക്കാർ,  ഒറ്റുകാർ,  മുടന്തർ , യാചകർ....

മഴമേഘങ്ങളിൽ ചിലർ 
മൂടിക്കെട്ടി ആർത്തലച്ചു പെയ്തൊഴിയുന്നവർ
ചിണുങ്ങിപ്പെയ്യുന്ന വർഷപാതം ,ചിലത്
കാറ്റടിച്ചു പറന്ന് , പെയ്യാതെ പോകുന്ന വൃഷ്ടികൾ ,
ഇടിയും മിന്നലും ചേർന്ന ജലപാതങ്ങൾ ,
പെയ്യുമ്പോൾ എല്ലാറ്റിനും 
 ഒരേ ശരീരഭാഷയുള്ളവർ...

ശരീരം പെരുമഴപ്പെയ്ത്തിന്
പെരുക്കാനെറിഞ്ഞുകൊടുത്ത്
ഒരു തരിപോലും നനയാതവൾ
അടഞ്ഞുപോയ മഴക്കുഴികൾ തുറന്ന്
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
ഒരു ചെറുമഴച്ചാറ്റലിൽ നനച്ചുണക്കുന്നൊരാളെയും
കാത്ത്..

    ( സലീം കുലുക്കല്ലുർ )

Friday 28 August 2020

ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം



ഏഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.

മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല 
എളിമ മറന്നു ദേഷ്യത്തിലൊന്നു  മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.

വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന 
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പെന്നും റബ്ബറും

മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .

പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ 
പിന്നെ വീടകം മുഴുവൻ നിറയും

കോഴിക്കൂടടച്ചോന്ന് ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.

പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക്‌ ഓടിയണയും

പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ 
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ്‌ ഓടിപ്പോകും

ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത് 
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും

പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...

എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും... 
   ( സലീം കുലുക്കല്ലുർ )

Friday 21 August 2020

നിയോഗം

നിയോഗം 
👣👣👣👣
കടന്നലിരമ്പിയ തലച്ചോറിൽ
ശിരസ്സു പിളർക്കുന്ന വേതാള ചോദ്യങ്ങൾ 
തെരു തെരെ മുട്ടിവിളിച്ചപ്പോൾ
ഈ ചെക്കന് വട്ടാണെന്ന്‌
ഗുരുമുഖം പുലമ്പിയത് തൊട്ട്....

നാടോടുമ്പോൾ നടുവേ ഓടാത്തവനെ
നാട്ടാർക്കും വീട്ടാർക്കും വേണ്ടാതായപ്പോ 
അകത്തറയിലെ ചുമരിൽ തട്ടി
ഉത്തരമില്ലാതെ മടങ്ങിവരുന്ന
സ്വന്തം ചോദ്യങ്ങളോട് കലഹിച്ച്...

കറുപ്പും വെളുപ്പും വീതം വെച്ചെടുത്ത 
ഇരുട്ടറയിലെ ജീവിതത്തിൽ
അന്യമായിപ്പോയ യൗവ്വനം
സ്വപ്നം കണ്ട്...

മുരടിപ്പിന്റെ ആണിവേരിൽ
ഒരു തുള്ളി ഇറ്റുന്നത് കിനാക്കണ്ട്‌
നിറങ്ങളുടെ ലോകത്തേക്ക്
പറന്നിറങ്ങാൻ കൊതിച്ച നാളുകളിൽ...

ഒരിയ്ക്കൽ... 
ആരും കാണാതെ
അടയ്ക്കാത്ത പടിപ്പുര താണ്ടി 
ഇടയ്ക്കെപ്പോഴോ ഊർന്നിറങ്ങി 
ഒരുപ്പോക്കു പോയവൻ,
തല്ലിയും തലോടിയും 
തിര കണക്കു തീർക്കുന്നൊരു 
കടലോരത്തിരുന്നു..

ഉഷ്ണം പൊതിഞ്ഞു പകൽ തന്ന വെയിലത്ത് 
ഒരു കൂട്ടം വ്യഥകളെ ഉണക്കാനിട്ട്
കാൽമുട്ടുകളിൽ മുഖം ചേർത്തങ്ങനെ....

സൂത്രക്കാരായ പെരുമീനുകൾ 
ഇര തിന്നു തുപ്പിയ ലോഹക്കോളുത്തുകൾ 
മിന്നി മറയുന്നത് നോക്കി
ഒറ്റയിരുപ്പ്...

തിര തഴുകിയുരുമ്മി
തേഞ്ഞു തീർന്ന മണൽത്തരികൾ
പതം പറഞ്ഞു കരയുന്ന 
കഥകളിൽ മുങ്ങി...

ഒടുവിൽ...

ഉപ്പു തിന്നു മടുത്ത ഉഷ്ണക്കാറ്റ് 
കടലിനെ തെറി പറഞ്ഞ്
കര കയറിപ്പോയ നേരത്ത്‌ ,
കടൽ ഞണ്ടുകൾ കളി മതിയാക്കി
മണൽ പുതപ്പിലൊളിച്ച നേരത്ത്...

ആളും കോളുമൊഴിഞ്ഞു
ആരാവങ്ങളടങ്ങിയപ്പോൾ
കടലോരം നറുനിലാവിൽ
ആടകളൂരി നഗ്നയായപ്പോൾ....

ഉപ്പൂറ്റിക്കൊപ്പം , കാൽമുട്ടിനൊപ്പം ,
അരയ്ക്കൊപ്പം കടൽ നനഞ്ഞ്
കാൽപ്പാദങ്ങൾ കടപുഴകിയ നേരത്ത്
കരകയറിപ്പോകാൻ കൽപ്പിച്ച്
തിര കരയോളം തള്ളി നീക്കിയിട്ടും... 

എനിയ്ക്ക് ചിരിയാണ് വരുന്നത്..
സ്വപ്നത്തിലെ ജീവിതം കൊതിച്ച് 
ഇരുട്ടറ വിട്ട ഒരാൾക്ക് 
മരണത്തിന്റെ തണുത്ത് നീലിച്ച
ആഴങ്ങളിലേക്ക്
നടന്നു നീങ്ങാൻ എന്തെളുപ്പം...!!.

Tuesday 21 February 2017

ഭൂമിയുടെ ചിത്രം

ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും 
വേരറ്റു പോകുന്ന കാലത്ത് 
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍  
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക് 
കരമടച്ച രശീതുണ്ടാകണം 
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം 
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം 

പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത് 
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന 
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച് 
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍ 
നനയാതെ കുളിക്കാമെന്നു 
വാക്ക് കൊടുക്കണം 
നീന്താതെ അക്കരെ കടക്കാമെന്ന് 
പ്രത്ജ്ഞ ചെയ്യണം 

ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍ 
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍ 
ആറടി മണ്ണ് വേണ്ടവര്‍ക്ക് 
ജീവിതം തീരും മുന്‍പേ 
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം 
ഭൂമി നശിപ്പിച്ചതിന് 
മാപ്പെഴുതി കൊടുക്കണം 

ഇനി , വ്യവസ്ഥകള്‍ നിയമമാക്കി 
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ് 
നിനക്കുമെനിക്കും ഒളിച്ചോടാം 
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം 
കാലം വരച്ചു തീരാനിരിക്കുന്ന 
അക്ഷാംശവും രേഖാംശവും ഇല്ലാത്ത 
ഭൂമിയുടെ ചിത്രം 

Thursday 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....      

Thursday 19 January 2017

ചീത്തപ്പേര്




രിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്  
പരലും കരുതലയും 
പുളഞ്ഞു കളിയ്ക്കാത്ത തോടാണ് 
കാരിയും ചെമ്പനും അമറാത്ത 
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു 
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര് 
ആണാകാത്ത കാലാമാണ് 

ചവിട്ടി നിന്ന മണ്ണൊക്കെ 
ഒലിച്ചുപോയിട്ടൊടുവില്‍ 
പരുപരുത്ത പാറക്കല്ലില്‍ 
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു 
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി 
ഇന്നലെ മരിച്ചു കിടന്നത് 

മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ 
കൈനോട്ടവും പുള്ളുവന്‍പാട്ടും 
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും 
കടലെടുത്തോട്ടെ 
ഞാറ്റുവേലയും ഇടവപ്പാതിയും 
നാട് നീങ്ങിക്കോട്ടേ  
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ് 
ഇരുമ്പുചട്ട ഉടുത്തോട്ടെ 

നാടായ നാട്ടിലൊക്കെ 
പഴമയില്‍ ചിതലരിച്ചത് , 
നാട്ടാരായ നാട്ടാര്‍ക്കൊക്കെ 
ഓര്‍മ്മയില്‍ തുരുമ്പ് വന്നത് 
എന്‍റെ കുറ്റാണോ ? 

എന്താച്ചാ ആയ്ക്കോട്ടെ 
തുടല് പൊട്ടിച്ച പരിഷ്ക്കാരം 
എല്ലാരെയും കടിച്ച് 
പേയിളകി മരിച്ചോട്ടെ
തെക്കോട്ട്‌ പോണേനു മുമ്പ് 
വെളിച്ചത്ത് ജനിച്ച് 
ഇരുട്ടത്ത് മരിച്ചവനെന്ന 
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....! 

Monday 16 January 2017

പ്രജാപതിയുടെ ദുഃഖം


നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം 
നീറും വേദന മനസ്സിനുള്ളില്‍ 
നീതികെടെന്തോ ചെയ്തത് പോലൊരു 
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍

മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും 
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം 
നമ്മ ഭരണം നടക്കുവതെപ്രകാരം ?

ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന് 
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍ 
താതനില്ലതെയായിടും പ്രജകള്‍ 
നാഥനില്ലാതെയായിടും രാജ്യം 

ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ് 
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ 
വേവുന്നതെന്തിനീ ചൂള പോലെ

എന്തിനെന്നറിയാതെ നാടുവാഴി 
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം 
അറിയില്ല എന്തെന്നു എനിക്കുമൊട്ടും 
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍ 
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍ 

കുത്തിയിരുന്നൊട്ടു ചോദ്യമായി 
കൊട്ടാരവാസികള്‍ എല്ലാവരും 
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ  
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു 
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ... 

പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത 
കുട്ടിയെ തുറുങ്കിലടച്ചതാണോ 
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ 
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും 
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?

ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ 
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം 
മനം ശാന്തമാകാനെനിക്കൊട്ടു നേരം 

പിരിഞ്ഞുപോയ്‌ പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍ 
അരചനിതെന്തു ഭവിച്ചെന്നറിയാതെ  
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും 
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!..