Wednesday 15 July 2015

കൊന്ന പാപം...



വേട്ടക്കാരന്‍ മുരുകനെ അറിയാത്തവരുണ്ടോ ? 
ഒറ്റക്കണ്ണ് ചിമ്മി ലാക്കു നോക്കുമ്പോള്‍ 
മറ്റേ കണ്ണിന് ചാട്ടുളിയുടെ മൂര്‍ച്ചയുള്ളവന്‍,
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കാലിടറാത്തവന്‍.

ഇരയുടെ കണ്ണിന് ഇരട്ടക്കുഴല്‍ ചൂണ്ടുമ്പോള്‍, 
ഒരിയ്ക്കലും വിറയ്ക്കാത്ത ചങ്കുള്ളവന്‍.
മുളയങ്കാവ് അങ്ങാടിയില്‍ മുക്രയിട്ട്‌ നടന്നവരെ  
എളിമയുടെ ആള്‍ രൂപങ്ങളാക്കിയോന്‍ . 

കാര്‍ത്യായനിയുടെ ഉള്ള് നോക്കി ഉന്നം വെച്ച് 
കരള് മുറിഞ്ഞ കള്ളക്കാമുകന്‍ ,പിന്നെ 
വേട്ടയ്ക്ക് കോപ്പുകൂട്ടി നടന്ന് നടന്ന് 
കൂട്ടിനൊരാളെ കൂട്ടാന്‍ മറന്നു പോയവന്‍.


ആണ്ടവന്‍റെ പേരാണെങ്കിലും എല്ലാ 
വേണ്ടാതീനങ്ങളും കയ്യിലുള്ളവന്‍, 
ഇടത്തേ കണ്ണിന്‍റെ കൃഷ്ണമണിയെയും,തന്‍റെ 
ഇരട്ടക്കുഴലിനെയും അതിരറ്റു സ്നേഹിച്ചവന്‍, 

വയസ്സുകാലത്തൊരു കൂട്ടുവേണ്ടെയെന്ന  
അയല്‍ക്കാരുടെ അടങ്ങാത്ത ആകുലതയ്ക്ക്
മുരുകനെന്തായാലും കിടന്നു നരകിയ്ക്കില്ലെന്ന് 
ചെറു ചിരിയോടെ മറുപടി കൊടുത്തവന്‍.

പാമ്പിന്‍കാവിലെ കരിയിലക്കൂട്ടില്‍ അടയിരുന്ന
പാവം കാട്ടുകോഴിയുടെ കണ്ണൊരു നാള്‍,സ്വന്തം 
കണ്ണിനും കുഴലിനും നേര്‍ക്കുനേരായ നേരത്ത് 
മണിനാഗം തീണ്ടി അവശനായി മുരുകന്‍.  


മരണത്തിന്‍റെ കാരുണ്യത്തിന്‌ കാത്തുനില്‍ക്കാന്‍ 

മനസ്സ് മടിച്ചതുകൊണ്ടായിരിയ്ക്കണം 
നീലിച്ച് പിടഞ്ഞു മരിയ്ക്കും മുന്‍പ് സ്വന്തം 
തലച്ചോറിലേക്കൊരു വെടിയുണ്ട പറത്താന്‍ 
വലതു കാലിന്‍റെ പെരുവിരലിലല്‍പ്പം ജീവന്‍
പൊലിയാതെ കാത്തു വെച്ചിരുന്നു മുരുകന്‍.  

കൊന്ന പാപങ്ങള്‍ ഈ ജന്മത്തൊരിയ്ക്കലും
തിന്നാല്‍ തീരില്ലെന്ന് എനിയ്ക്ക് മനസ്സിലായത്‌ 
നാഗം തീണ്ടിയ  മുരുകന്‍റെ ജീവിതം കൊണ്ടാണ്. 
എങ്കിലും ജീവിതത്തിലോരിയ്ക്കലും ഇന്നോളം 
ആരെയും കൂസാത്ത ആണൊരുത്തന്‍ മുരുകന് 
ചേരുന്നത് തന്നെയാ ജീവിതവും മരണവും...!

Thursday 2 July 2015

പങ്കില ജീവിതം


ലോകമിങ്ങനെയൊക്കെയാ മാനവാ 
പാകമാകാത്ത വസ്ത്രം ധരിച്ചു നീ 
പാടണം ആടണം ജീവന്‍റെ മഴമേഘം
പെയ്തൊഴിഞ്ഞു തീരും വരേയ്ക്കും.  

പാപ ഭാരങ്ങളാകാം അല്ലെങ്കില്‍ 
പൂര്‍വ്വജന്മ കര്‍മ്മ ദോഷങ്ങളാകാം 
പാരിലിങ്ങനെ ആര്‍ക്കുമേ വേണ്ടാത്ത 
നരനാകുവാനെന്നു കരുതല്ലേ നീ... 

ദുഃഖമെത്രയും കരളുലച്ചീടിലും 
ദൃക്കൊരല്‍പ്പവും നനയാതിരിക്കുവാന്‍ 
ദോഷി നീയൊട്ടും ഗ്രഹിയ്ക്കാതെയെങ്ങനെ 
ധീരനായ് വാഴ്ത്തിടുമന്ന്യനാല്‍ നീ...?

ചഞ്ചല ചിന്തകള്‍ ദൂരെക്കെറിയണം 
ചിത്തമുരുക്കാക്കി ഉറപ്പാക്കി നിര്‍ത്തണം
ചിന്തയെ കൂര്‍പ്പിച്ചൊരമ്പാക്കി മാറ്റണം
ചേലില്‍ മുഖത്താത്മവിശ്വാസം മുറ്റണം  

എങ്കിലീ ലോകത്തിലൊന്നിനുമാവില്ല 
ചങ്കെടുത്തംമ്മാനമാടുവാന്‍ നിന്‍റെ 
പാപങ്ങള്‍ കര്‍മ്മ ദോഷങ്ങള്‍ക്കാവില്ല 
പങ്കിലമാക്കുവാന്‍ ജീവിതം നിന്‍റെ...! 



Saturday 27 June 2015

എങ്ങിനാണാവോ ?


ല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍ 
തലയ്ക്കും കാലിലും ഓരോ 
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച് 
ആറടിയുടെ മണ്ണറയില്‍  
വിധികാത്തു കിടക്കുന്ന നിന്‍റെ  
പകലിരവുകള്‍ എങ്ങിനാണാവോ ?

കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും 
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും 
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?

പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്  
പശുവിനെ കറന്ന് തീരാഞ്ഞ് 
വെകിളി പിടിച്ചോടുന്നെന്നെ 
വൈകാതൊരു  വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?

ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍  
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?

അവസാന യാത്രയില്‍ നിന്‍റെയീ 
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന് 
കളി പറയുന്നുണ്ടാകുമോ ?  

മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത് 
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്    
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?

ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ  
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട് 
ഈയുള്ളവളെയും  കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?   

Monday 22 June 2015

വിളക്കുകാല്‍



മാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ 
കുപ്പത്തൊട്ടിയില്‍ തിരയുവോരെ, 
അഴുക്കു ചാലിലെ ചെളിയില്‍   
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ, 
വാക്ക് മൂത്ത് വഴക്കായൊടുവില്‍ 
വയറു തുരന്ന വടിവാളിനെ....

ശകടമേറിയ മരണം ഭുജിക്കുന്ന 
സ്വേദം നനച്ച ജീവനെ, 
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു 
സത്യം മറന്ന വപുസ്സിനെ, 
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു 
വിഹഗങ്ങളായ മാലോകരെ....

ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും 
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ 
ദിക്കറിയാത്തുന്മത്തരാം  യുവതയെ.... 

കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍ 
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു 
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!

Monday 8 June 2015

ശ്മശാനം പറയുന്നത്...


ചിതയെരിയുന്ന ശ്മാശാനത്തിലൂടെ 
വെറുതെ , നീയൊന്നു നടക്കണം 
പാതി വെന്ത  കളേബരങ്ങള്‍
പുകഞ്ഞു തീര്‍ന്ന  മോഹങ്ങളുടെ
പുതിയ കഥ പറയുന്നത്‌,   
പകലറുതി കാക്കാതെ പൊലിഞ്ഞ
പ്രകാശത്തിന്‍റെ കവിത പാടുന്നത്... 
നീയൊന്നു കേള്‍ക്കണം.  

കടപുഴകിയ , ചേതനയറ്റ മാമരം 
കലിയോടുങ്ങാതെ നക്കിത്തുടച്ച്   
കനല്‍ കണ്ണുള്ള ചന്ദനമുട്ടികള്‍
നിന്നെ നോക്കി പല്ലിളിക്കുന്നത് 
വെറുതെയൊന്നു കാണണം. 

നെടുവീര്‍പ്പുകളുടെ കൊടുങ്കാറ്റുകള്‍ 
ഇടയ്ക്ക് നിന്നെ ഉലയ്ക്കുമ്പോള്‍ 
ആത്മാവിന്‍റെ ചിത്രം വരച്ച് പുകച്ചുരുള്‍ 
മരണമെന്തെന്ന് ഓര്‍മ്മിപ്പിക്കുന്നത് 
വെറുതെയൊന്ന് അനുഭവിക്കണം. 

ആരോടെന്നില്ലാതെ പൊട്ടിത്തെറിച്ച് 
അസ്ഥികള്‍ പക തീര്‍ക്കുന്നത്, 
നല്ലതും ചീത്തയും കയറി മേഞ്ഞ  
തലച്ചോറുരുകിയൊലിക്കുന്നത്...
എല്ലാമൊന്ന് നീ അറിയണം..  

ഇപ്പോള്‍... 
മരിച്ചിട്ടും മായാന്‍ മടിക്കുന്ന മോഹങ്ങള്‍ 
കത്തിയമരാതെ പുകയുന്നോരുവന്‍  
അകക്കണ്ണില്‍  തെളിയുന്നുവെങ്കില്‍ ഓര്‍ക്കുക..! 
അത് ഞാനാണ് ,  നീയാണ്.... പിന്നെ...  
നമ്മളോക്കെയാണ്... 
   

Wednesday 15 April 2015

ശൈലപുത്രീ...

ശൈലപുത്രീ... 
നിനക്കൊപ്പമിങ്ങനെ 
എന്നെ മറന്നിരിക്കാന്‍   
എനിക്കിഷ്ട്ടമാണ്.. 
എന്തെന്നാല്‍, 
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ 
മനം വിങ്ങുന്ന തേങ്ങല്‍ 
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം 
ആരും കേള്‍ക്കില്ല...

നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍ 
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി 
മുഖം കഴുകാം 
ആരും കാണില്ല.... 

ആകുലതകളിങ്ങനെ 
ഉടല് നീറ്റുമ്പോള്‍ 
നിന്നെ തഴുകിയെത്തുന്ന 
കുഞ്ഞിളം കാറ്റില്‍ 
എനിക്കൊന്ന് ഉടല് തണുപ്പിക്കാം  
ആരും അറിയില്ല ...

ആരും കേള്‍ക്കാതെ 
ആരും കാണാതെ , അറിയാതെ 
ഭാരമൊക്കെയും ഇറക്കിവെച്ച് 
നിനക്കൊപ്പമല്ലാതെ 
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍ 
എനിക്കൊരു തൂവലാകാന്‍ പറ്റും ...?

Tuesday 7 April 2015

കാളപറമ്പിലെ കാഴ്ചകള്‍


ഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍  
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്... 
  
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത് 
അന്നത്തെ അന്നം തേടി പോയ പറവകള്‍ 
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ  
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍  
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ 
വാരകിയില്‍ ചാടി ചാവുകയാകും.

കാത് രണ്ടും കേള്‍ക്കാനാവാതെ 
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍ 
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും  
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍ 
ഇതുങ്ങള്‍ക്കിതെന്തിന്റെ  കേടാണെന്ന് 
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും. 

അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ 
വാലിട്ടു കണ്ണെഴുതിയ മൈനകള്‍ 
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍ 
കലപില കൂട്ടിക്കൊണ്ടിരിക്കും...  

വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും 
കുശുമ്പു കാട്ടിയും കളിപറഞ്ഞും 
അന്തിമായും വരെ അവരിങ്ങനെ 
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും.. 

കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ 
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു 
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും...... 

വേനലില്‍ ഉണക്കിയും ഉരുക്കിയും 
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍  ,    
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ 
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്  
നമ്മളിനിയെന്ത് നേടാനാണ് ..?
  

Wednesday 1 April 2015

ഞാന്‍...


ന്നി നിലാവ് പൂക്കേണ്ട 
കണ്ണുകള്‍ രണ്ടെണ്ണം 
കാരാഗൃഹത്തിലടച്ച് ,  

കസ്തൂരി മണക്കേണ്ട 
കവിളുകള്‍ രണ്ടും 
കണ്ണീരാല്‍ നനച്ച് , 

സ്വപ്നത്തില്‍ പൂത്ത
സ്വര്‍ഗ്ഗം പൂകാന്‍ 
കാത്തിരിക്കുന്നുണ്ട്.... 

കടലുമാകാശവും 
ഒന്നാകുന്നിടം നോക്കി 
തിര മുറിച്ചു തുഴഞ്ഞ് 
അര മുറുക്കി പണിത് , 

ജീവിതം വറ്റിയ 
തോണിക്കാരന്‍ ,
ഞാന്‍... 

Wednesday 25 March 2015

പൂ പോലെ ജീവിതം



കൈത വരമ്പിന്‍റെ ചെരുവിലിരുന്നിട്ടു 
തൈതാരൊ പാടുന്ന തുമ്പപ്പെണ്ണേ
തേന്‍ നുകരാനൊരു ഭൃംഗമെത്തീടുമ്പോള്‍ 
തൂവെള്ള പൂമുഖം ചോന്നിടല്ലേ...!
  
« « « « « « « « « « o » » » » » » » » » » »

ന്ദ്രകാന്തി വിളങ്ങിടും മുഖമുള്ള 
ആര്യ , നിന്‍ മുഖം എന്തിത്ര കോപത്താല്‍ 
ചെമ്പരത്തിപ്പൂ കണക്കിതു ചോപ്പിച്ചു
ചെന്തീയിലെരിപ്പതിനെന്തിനെന്നെ ?

« « « « « « « « « « o » » » » » » » » » » »

റിച്ചൊന്നു ചൂടുവോര്‍ , പരിമളം തേടുവോര്‍
പൂജക്കെടുപ്പവര്‍ , പൂമാല കോര്‍പ്പവര്‍ 
കനിവില്ലാതെറിഞ്ഞിടും  വാടിത്തളര്‍ന്നാല്‍ 
സൂനമേ നിന്‍ ഗതി മര്‍ത്യനും പാരില്‍...  

Friday 20 March 2015

റിവേഴ്സ് ഗിയര്‍

ടലില്‍നിന്നൊരു പുഴ 
മലയുടെ മടിത്തട്ടിലേക്ക് 
തിരിച്ച് യാത്രയാകുന്നു 
നനഞ്ഞു കുതിര്‍ന്ന സമതലങ്ങള്‍ 
പാതി മുങ്ങിയ മുളങ്കൂട്ടങ്ങള്‍
പായലുകള്‍ കുളവാഴകള്‍ 
വ്യസനം സഹിക്കവയ്യാതെ  
കണ്ണ് നനയ്ക്കുന്നു... 

തെക്കേ തൊടിയിലെ മാവ്  
വിത്തിനകത്തേക്ക് തിരികെ
മടക്കയാത്രക്കൊരുങ്ങുന്നു 
പറ്റുകാരനായ കാറ്റ്  
പാട്ടുകാരായ പറവകള്‍ 
പുഴുക്കള്‍ പുളിയുറുമ്പുകള്‍ 
ഇനിയെന്ന് കാണുമെന്നോതി
സങ്കടപ്പെടുന്നു...  

ഉതിര്‍ന്നു വീണൊരു നക്ഷത്രം 
മാനം തേടി വീണ്ടും 
തിരിച്ചു പോകുന്നു... 
പുല്ലാങ്കുഴല് തേടിയൊരു 
ആര്‍ദ്ര നാദം തിരികെ മടങ്ങുന്നു...

സ്വന്തമെന്ന് കരുതുന്ന 
ഇടങ്ങള്‍ ഉപേക്ഷിച്ച് 
മടങ്ങിപ്പോവുകയെന്നാല്‍ 
ജീവന്‍ വെടിഞ്ഞൊരു 
ജഡത്തിന്‍റെ യാത്ര തന്നെ ..!!! 

Saturday 14 March 2015

അറിയില്ല നിനക്കൊന്നും...


ണ്ണിട്ട്‌ മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്‌
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ 
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു

ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന് 
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും 
പിന്നെയും അരുതെന്ന് വിലപിച്ചു 
എന്നിലേക്ക്‌ മുളച്ചു പടരുന്നവ..

ഈ മണല്‍ക്കാട്ടില്‍ വളരാനാവില്ലെന്ന് 
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ 
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും, 
പെണ്ണേ...
നിന്‍റെ  മുഖമുള്ള വിത്തുകള്‍..
നിന്‍റെ മണമുള്ള വിത്തുകള്‍.. 
പിന്നെയും പൊട്ടിമുളയ്ക്കുന്നു

നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു 
നല്ല നാള് നോക്കിയാണെടീ 
ഇന്ന് നിന്‍റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!

Friday 6 March 2015

പഠിക്കാത്ത പാഠം



മീ
നത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ 
കനവ്‌ വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്  
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് 
കാരണവന്മാര്‍ മുന്‍പേ നടക്കും. 

കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട 
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍ 
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍   
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും. 

ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ  
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി 
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച്   നെടുവീര്‍പ്പിട്ട് കിടക്കും. 

പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ 
മുളക് പൊടി  ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍  
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക്‌ തുറക്കും... 

അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്, 
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം 
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...

പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം 
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക് 
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.

പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി 
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി 
ഇടവപ്പാതിക്കൊരു വരവുണ്ട് 

തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും 
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്  
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ 
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ 
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...

മാസം മൂന്നോ  നാലോ പോലും കഴിയേണ്ട 
നഗ്നത കാട്ടി കണ്ണീരൊഴുക്കി  പിന്നെയുമവള്‍ 
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും 
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...  

നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം 
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല 
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍  നാട്ടുകാര്‍  
ഇനിയൊന്നും  ഒരിക്കലും പഠിക്കുകയുമില്ല...  

Sunday 1 March 2015

ലാഭക്കണക്കുകള്‍



ലാഭ നഷ്ട്ടക്കണക്കുകള്‍ കോറിയിട്ട 
അച്ഛന്‍റെ ജീവിതപുസ്തകം
ഞാന്‍ വായിച്ചിട്ടുണ്ട്..
അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച
സ്നേഹത്തിന്റെ കണക്കുകള്‍
എല്ലാ താളിലുമുണ്ട്.

ഓരോ താളിലും അമ്മയുടെ പേരില്‍
വായിക്കാനാകാത്ത സംഖ്യാ രൂപത്തില്‍
അമ്മയ്ക്ക് നല്‍കിയ സ്നേഹം
മുറതെറ്റാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ കോളം അപ്പോഴും അനാഥമായി 
അച്ഛന്റെ പുസ്തകത്തില്‍ ഒഴിഞ്ഞേ കിടന്നു ....

കണക്കു പുസ്തകം സൂക്ഷിക്കാത്ത
അമ്മയുടെ ജീവിതത്തില്‍
മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ
മക്കളുടെ പേരില്‍ ലാഭം ലാഭമെന്ന്
കോറി വെച്ചിരുന്നു
അച്ഛന്റെ പേര് മറന്നിട്ടെന്ന പോലെ
എല്ലാ അറകളും ശൂന്യമായിരുന്നു .

അച്ഛനും മുമ്പേ അമ്മ മരിച്ചപ്പോള്‍ മാത്രം
മക്കള്‍ക്കുള്ള കണക്കില്‍ അച്ഛന്‍
ലാഭമെന്ന് വലിയക്ഷരത്തില്‍ കൊത്തിവെച്ചു
എന്നിട്ടും അച്ഛനെ സ്നേഹശൂന്യനെന്ന്
മരിയ്ക്കുവോളം അമ്മ കൂറ്റപ്പെടുത്തിയിരുന്നു....
  

Monday 23 February 2015

നീ...



നിന്നെ മാത്രം വരച്ചു 
തേഞ്ഞു തീര്‍ന്ന 
കുറ്റിപ്പെന്‍സില്‍, 
തഴമ്പെടുത്ത വിരലുകള്‍.. 

നിനക്കൊരു പൂ തരാന്‍ 
നട്ടു വളര്‍ത്തി
പൂമണം വറ്റിയ  
പൂന്തോട്ടം.. 

നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് 
കൈവിരലുകള്‍ക്കിടയില്‍ 
തേഞ്ഞ് തീര്‍ന്ന 
ജപമാല മണികള്‍.. 

മിന്നാമിനുങ്ങും മഴവില്ലും 
കൂടൊഴിഞ്ഞു പോയ 
സ്വപ്നലോകം... 

നീ ഉപേക്ഷിച്ചു പോയപ്പോള്‍ 
മരിച്ചു പോയത് 
ഞാന്‍ മാത്രമല്ലല്ലോ ...!

Tuesday 17 February 2015

പൊറുക്കട്ടെ ദൈവം ...!


ടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ  
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ  

ഇന്നിതവസാന രാത്രിയെനിയ്ക്കും 
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ 
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം 

ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും  
പുലരിയുദിപ്പതിന്‍  മുന്‍പേ പിരിയണം 
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍ 
ആലയം വിട്ടുടന്‍ പറക്കവേണം 

അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ  ചിന്തകള്‍ അത്രമേല്‍   
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു 

ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ 
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും 
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും 
പ്രകാശം പരത്തിടും ജനാലകള്‍ വേറെ

നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ 
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍ 
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും 
ഞങ്ങള്‍ക്ക് ജനിച്ചെന്ന  കുറ്റത്താലിപ്പൂക്കള്‍ 
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...! 

Friday 13 February 2015

എങ്കിലും ശോഭിതേ...


രൊക്കെയുണ്ട് താമസം തിങ്കളില്‍
അറിയുവാനൊരു ചെറു മോഹം മുളപ്പിച്ചു  
പണ്ടേ കൊതിപ്പിച്ചതാണെന്നെ ചന്ദ്രിക
കണ്ടാലും കൊതി തീരാതുള്ളോരീ ശോഭിത.

മാനുണ്ട് മയിലുണ്ട് മരതകക്കുന്നുണ്ട് 
മായാവിയായുള്ള മാന്ത്രികനൊന്നുണ്ട്
മല്ലാക്ഷിയുണ്ടൊരു മാതാവും കുഞ്ഞും 
മനം മയക്കുന്നോരീ നിശാകേതു തന്നില്‍ .

ഇനിയുമാരോക്കെയുണ്ട് തേജസ്വിനീ 
ഈ പ്രപഞ്ചത്തിന്‍റെ മൂലയ്ക്കിരിക്കും 
പാവമാമിവനൊട്ടും ഗോചരമല്ലാത്ത
പൂര്‍ണ്ണിമേ നിന്‍റെ പൂമടിത്തട്ടില്‍ ? 

Tuesday 10 February 2015

കര , കടല്‍



 ജന്മനാട്

****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത  മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി... 


കര , കടല്‍

***************** 
രയുകയല്ലീ  കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍ 
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.  
 


വ്യഥ

**********
രശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...

Sunday 1 February 2015

മുല്ലേ.....

മുല്ലേ.....
വറുതിയുടെ ആകാശത്ത് നീയെനിയ്ക്ക്‌ 
സമൃദ്ധിയുടെ നക്ഷത്രമാണ് 
കൊടുങ്കാറ്റുലയ്ക്കുന്ന നടുക്കടലില്‍ നീ
തിരയെടുക്കാത്ത തുരുത്താണ്.
എന്നിട്ടും, 
ഒരു ചുടു ചുബനത്തിന് ചുണ്ട് കൂര്‍പ്പിച്ച നിന്നെ 
കേട്ടുമടുത്ത അനശ്വര പ്രേമ ഗാഥകള്‍ ചൊല്ലി
ഇതാണ് ത്യാഗം , ഈ ത്യാഗമാണ് സ്നേഹമെന്ന് 
പറഞ്ഞു പറഞ്ഞ് പറ്റിച്ചവനാണ് ഞാന്‍..

കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
ശരിയാണെന്ന് വാശിപിടിച്ച  നിന്നോട്
പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
മുഖം കറുപ്പിച്ചവനാണ് ഞാന്‍...

എനിയ്ക്കിണയായത്‌ കൊണ്ട് മാത്രം
നിനക്കേറ്റം പ്രിയതരമായ സ്വപ്‌നങ്ങള്‍ 
ഇന്നും കരിമ്പടം മൂടി സൂക്ഷിക്കുന്ന നിനക്ക്
ഞാനെന്താണ് പ്രായശ്ചിത്തം ചെയ്യേണ്ടത് ?

നീ കരഞ്ഞു തീര്‍ത്ത കറുത്ത നാളുകളിനി  
ചിരി മധുരം പുരട്ടി മടക്കിത്തരാന്‍
ദൈവത്തോളം വലിയവനല്ലെങ്കിലും മുല്ലേ...  
നിനക്കായി സൂക്ഷിക്കുന്നുണ്ട് ഞാന്‍
നിന്നോടുള്ള സ്നേഹമല്ലാതൊന്നും
ഇന്നോളം മിടിക്കാത്തൊരു ഹൃത്തടം..... 

Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...  
  

Sunday 18 January 2015

കുഞ്ഞു കവിതകള്‍


ണ്ണ് മടുത്തു നിനക്കിന്നു കേറി 
വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം 
ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ 
മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?

*****************
ന്ന് മതി നിനക്കിനിയെന്നു ചൊന്നവര്‍ 
നാലെന്നും അഞ്ചെന്നും പുലമ്പുന്നിതിപ്പോള്‍ 
തിട്ടൂരമിത്രക്കിതേകിടാന്‍ മാത്രം
നട്ടെല്ലുരുക്കായി തീര്‍ന്നിവര്‍ക്കെന്നോ..?
*********************
മൃഷ്ടാന്നമുണ്ടും പോരാഞ്ഞു പിന്നെയും 
അസതിയെ തേടിയലഞ്ഞും 
ലഹരി വിളമ്പിടും  സത്രങ്ങളില്‍ ചെന്ന് 
സേവിച്ചുന്‍മത്തരായി മദിച്ചും, അല്‍പ്പവും 
ആഹരിച്ചിടാനൊട്ടും ഇല്ലാത്ത മര്‍ത്ത്യരെ 
തെല്ലുമോര്‍ക്കാത്ത നിന്നെയും സൃഷ്ട്ടിച്ചതീശന്‍...!

Monday 12 January 2015

വൃഷക പുരാണം


നിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും, 
ചിലപ്പോ രണ്ടും ശവങ്ങളും 
ഭാര്യയും ഭര്‍ത്താവുമാകാം.... 
അല്ലെങ്കില്‍ തലതെറിച്ച 
രണ്ടു വികൃതി പിള്ളേരാകാം,
തമ്മില്‍ ഒരു പരിചയവുമില്ലാത്ത 
രണ്ടു പേരാകാം....  
എന്തായാലും മണ്‍വെട്ടികൊണ്ട് 
ഒരു കുഴിയെടുത്ത് 
രണ്ടിനെയും വലിച്ചിഴച്ച് 
ഒറ്റക്കുഴിയിലിട്ടു മൂടണം. 

ഇന്നലെ കറിയ്ക്കരച്ചതിന്‍റെ ബാക്കി 
ഒരു മുറി നാളികേരം, 
കുഞ്ഞിമോള്‍ക്ക് ഓണത്തിനെടുത്ത 
പൂക്കളുള്ള കുഞ്ഞുടുപ്പ്, 
ഉണ്ണിക്കുട്ടന് ഏറ്റവും പ്രിയപ്പെട്ട 
ചുവന്ന വള്ളിനിക്കര്‍, 
രണ്ടെണ്ണം കൂടി കരണ്ട് തീര്‍ത്തത് 
ഒന്നും രണ്ടുമല്ല , ഒരുപാടാണ്‌ .

അതൊന്നും സാരമില്ല.... 
എന്‍റെ തലയ്ക്കു വട്ടാണെന്ന് 
അവളിടക്കിടക്ക് പറയുമ്പോഴും 
ഉറക്കമൊഴിച്ച് ഞാനെഴുതിവെച്ച
കരളായ എന്‍റെ കവിതകള്‍.... 
കഷ്ണങ്ങളായി മുറിച്ചപ്പോഴാണ്
എന്‍റെ കണ്ണ് തള്ളിയത് .  

അവസാനം ഞാനൊന്ന് തീരുമാനിച്ചു 
ഉണക്കമീനിന്‍റെ ചുട്ടെടുത്ത തലയില്‍
ഈ പാഷാണമല്‍പ്പം തൂവി വെടിപ്പാക്കി 
ഇന്നടുക്കളയില്‍ വെച്ചിട്ടുണ്ട്..

അതുകൊണ്ടാണ് പറയുന്നത്
എനിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും...  
ഒറ്റക്കുഴിയില്‍ രണ്ടിനെയും...
അല്ലെങ്കില്‍ വേണ്ട,
രണ്ടിനെയും വേറെ വേറെ അടക്കണം 
ശവങ്ങളാണെങ്കില്‍ പോലും രണ്ടും 
ഇനി ഒറ്റക്കുഴിയില്‍ ഉറങ്ങരുത് ... 

Tuesday 6 January 2015

ഇന്നൊന്നുറങ്ങും ഞാന്‍...


പുറം തോല് പൊള്ളിയടരുന്ന 
വിയര്‍പ്പു വറ്റിച്ചു ഉപ്പുണ്ടാക്കുന്ന
കഞ്ഞിവെള്ളം കുടല്‍ നനയ്ക്കുന്ന 
കുന്നിന്മുകളിലെ പകലുകളില്‍ 
നട്ടുനനച്ചുണ്ടാക്കിയതാണ്
ഇക്കാണുന്ന കാച്ചിലും കപ്പയും
ചേമ്പും ചേനയും വാഴയും 

വെയില്‍ ചുവന്ന് ചലനമറ്റ് 
നീണ്ടു നിവര്‍ന്ന് കിടന്ന്   
അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ ,  
മൂവന്തി കറുത്ത പുതപ്പിട്ട്   
മൌനം കുടിച്ചു മയങ്ങുമ്പോള്‍ ,  
പാതിരാക്കാറ്റോടി ഓടിത്തളര്‍ന്ന്‍
മുറ്റത്തെ മാവിന്‍ ചില്ലയില്‍ 
ചത്തപോലുറങ്ങുമ്പോള്‍...,

അപ്പോള്‍...

ഒറ്റക്കൊമ്പ് തേച്ചു മിനുക്കി 
കൂട്ടം കൂടി ആരവം മുഴക്കി 
മുക്രയിട്ട്‌ ചവിട്ടിക്കുലുക്കി
എല്ലാം നശിപ്പിക്കാന്‍ കച്ച കെട്ടി  
അണയുമെന്നും ഇക്കൂട്ടര്‍, 
പിശാചിന്‍റെ  സന്തതികള്‍
കാടിറങ്ങുന്ന ക്രൂരതകള്‍ ‍.. 

ഇന്ന് നിങ്ങളിങ്ങു തുള്ളിവരുമ്പോള്‍
ഉയരെ കെട്ടിയ ഏറുമാടത്തില്‍  
പ്രതികാരത്തിന്‍റെ ഇരുമ്പു കുഴലില്‍
പകയുടെ ലോഹക്കഷ്ണമിട്ട് 
ലാക്ക് നോക്കി ശ്വാസം പിടിച്ച്
കാത്തിരിപ്പുണ്ടിവിടെ ഞാന്‍...

നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍ 
അവസാനത്തെ ചുവന്ന വരയിട്ട് 
ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് 
എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... 

Friday 2 January 2015

ചുടല നൃത്തം


റുത്തു പറഞ്ഞാലും ഇല്ലെങ്കിലും 
മുറുമുറുക്കുന്ന നിനക്ക്
മരണമില്ലെന്ന തോന്നലാകാം ഈ 
മദം പൊട്ടലിനുള്ള കാരണം.

മധുരം പുരട്ടിയ വാക്കുകള്‍ 
ആരതി ഉഴിയുമ്പോള്‍ 
മദനനാവേശിച്ചു തുടിയ്ക്കും ദേഹം 
മധു നിറഞ്ഞു വഴിയുമ്പോള്‍  
സുരത സ്വര്‍ഗ്ഗ തമോഗര്‍ത്തങ്ങളുടെ 
ആഴമറിയാതെ പോയതെന്‍റെ കുറ്റം
എന്‍റെ മാത്രം കുറ്റം...!

വെറുപ്പിന്‍റെ കട്ടി നൂലുകൊണ്ട് 
ഇറുക്കിത്തുന്നിയ കഞ്ചുകം ധരിച്ച് 
മരിയ്ക്കുവോളം നീയെന്നെയിങ്ങനെ
ശാപവാക്കുകള്‍ കൊണ്ട് മൂടണം... 

കരയാന്‍ പോലുമാകാതെ വാ പൊത്തി 
കണ്ണുകള്‍ തുറിച്ച് ശ്വാസം മുട്ടി 
പിടയുന്നത് കണ്‍പാര്‍ത്തെങ്കിലും 
ഒടുങ്ങിത്തീരട്ടെ നിന്‍റെയീ പെരും പക  .

ചുടല  നൃത്തമാടി തളരുമ്പോള്‍ നിനക്ക്  
ഉടല് മുറിച്ചൊരു ചിരട്ട നിറച്ചു നല്‍കാം 
കൊഴുത്ത കടും ചുവപ്പിലെന്‍റെ 
ഇളം ചൂടുള്ള ഉയിരിന്‍റെ ചോര ..

മതിയായില്ലെങ്കില്‍ ...
കനല് വീണു പോള്ളിയടര്‍ന്നയെന്‍ 
കരള് വറുത്തൊരു പാത്രം നല്‍കാം 
പക തീരുവോളം കറുമുറെ 
കൊറിച്ചുല്ലസിച്ചു തീര്‍ക്കാന്‍...  

ഉച്ചിക്ക് വെച്ച കൈകള്‍ കൊണ്ട് 
ഉദകക്രിയ ചെയ്യാന്‍ അറപ്പറ്റ നിനക്ക് 
അല്പം അലിവെന്നോട് തോന്നുകില്‍  
അന്നായിരിയ്ക്കും ഈ ലോകാവസാനം..  

Wednesday 31 December 2014

പുതുവര്‍ഷം

പുതുവര്‍ഷമിപ്പോള്‍ പഴയപോലല്ല 
അല്‍പ്പമുടുപ്പിട്ട അലങ്കാരമാണ് 
തണുത്തു നുരയുന്ന ലഹരിയാണ് 
മനസ്സറിയാതെ വായ്‌ മൊഴിയുന്ന 
അലങ്കാര വാക്കുകളാണ്..

പുതുക്കി മിനുക്കിയെടുക്കേണ്ട 
പഴകിപ്പതിഞ്ഞ പ്രതിജ്ഞകളാണ് 
നമ്മളെത്ര ദുഖിതരായാലും  
സസന്തോഷം അന്യര്‍ക്ക് നേരേണ്ട 
ദീര്‍ഘയുസ്സിനുള്ള പ്രാര്‍ത്ഥനകളാണ്..
പിന്നെ...
ആയുസ്സ് തീരുമ്പോഴും അതറിയാതെ 
ആഘോഷിച്ച് തീര്‍ക്കേണ്ട നിമിഷങ്ങളാണ്. 

നമ്മുടെ നാളുകള്‍ കൊഴിഞ്ഞു തീരുമ്പോള്‍ 
ഞാനെങ്ങനെ നേരാനാണ് സുഹൃത്തേ 
നന്മകള്‍ കൊണ്ട് നിറഞ്ഞൊരു 
പുതുവര്‍ഷം നിനക്ക് .. ?.  

Monday 22 December 2014

പ്രിയപ്പെട്ടവളേ........



തൊണ്ട നനയാതെ പിടഞ്ഞു തീര്‍ന്നത് 
എപ്പോഴാണെന്നൊട്ടും എനിയ്ക്കോര്‍മ്മയില്ല  
ഉറക്കത്തിലായിരിക്കണം 
ഇന്നലെ രാത്രി നിന്നെയും മക്കളെയും 
കിനാവ്‌ കണ്ടതെനിക്കോര്‍മ്മയുണ്ട്... 

മക്കളൊത്ത് ഒളിച്ചു കളിച്ചു ക്ഷീണിച്ച് 
ചാരുകസേരയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
മാറില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഇളയവന്‍ 
ഉപ്പച്ചി ഇനിയെങ്ങും പോണ്ടെന്ന് പറഞ്ഞ് 
ഇറുകെ കെട്ടിപ്പിടിച്ചതും ഓര്‍ക്കുന്നു...

പോകാതിരുന്നാല്‍ നിന്റുപ്പച്ചിക്ക് പിന്നെ 
ശ്വാസം മുട്ടും മോനേ ന്ന് പറഞ്ഞ നീ  
കളിയില്‍ മുക്കിയോതിയ കാര്യം കേട്ട് 
നീ പോടീ ന്ന് ചൊല്ലി പരിഭവിച്ചതും 
എനിയ്ക്കിപ്പോഴും ഓര്‍മ്മയുണ്ട്...

പുലരിത്തുടുപ്പിലേക്കുള്ള യാത്രയില്‍ 
പിന്നെയെപ്പോഴെന്നറിയില്ല , എങ്ങനേയെന്നും... 
ഇപ്പോള്‍ ,  ഇവിടം നിറച്ചും ഇരുട്ടാണ്‌
നാലുപാടും ഈര്‍പ്പം നിറഞ്ഞ മണ്‍ചുമരും 
പുതയ്ക്കാന്‍ വെളുത്ത തുണിയും മാത്രം..

ഒന്നുമൊന്നും എങ്ങുമെത്തിയില്ലല്ലോ പെണ്ണേ  
എന്നും നമ്മളൊത്ത്  കണ്ട സ്വപ്‌നങ്ങള്‍ 
എല്ലാം പിറവിയിലേ മരിച്ചിരിക്കുന്നു.
മനക്കണ്ണാല്‍ കണ്ട സന്തോഷ ജീവിതവും  
ഇനി പൂക്കാതെ പോയ പൂമരങ്ങള്‍.. 


നിങ്ങളുടെ ഓര്‍മ്മ പുതച്ച  ഈ കിടപ്പ് 
നിനക്കറിയാമോ എനിയ്ക്കൊരു സ്വര്‍ഗ്ഗമാണ് 
എന്നെക്കുറിച്ചോര്‍ത്ത് നീറും നിങ്ങള്‍ക്കത്  
ഒരുപക്ഷേ അറിയില്ലെങ്കിലും ... 

പ്രിയപ്പെട്ടവളേ........, 
ഇനിയെനിയ്ക്ക് നമ്മുടെ കുഞ്ഞുമക്കളുടെ   
പവിഴച്ചുണ്ടാലൊരുമ്മ കിട്ടാന്‍
നാളെ നമ്മുടെ മുറ്റത്തെ പനിനീര്‍ ചെടിയില്‍
എന്നെയൊരു പൂവായി വിടര്‍ത്താനാണ് 
ഇപ്പോഴെന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന ...!

Monday 15 December 2014

എന്നെപ്പോലെ മറ്റൊരാള്‍ .

ന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്നെപ്പോലെ മറ്റൊരാളുണ്ട് 
എനിയ്ക്കൊപ്പം വ്യസനിച്ചും ,സന്തോഷിച്ചും 
എന്നെയുപദേശിച്ചും ,ഇടയ്ക്കിടെ തിരുത്തിയും 
എന്‍റെയൊപ്പം ജീവിക്കുന്ന ഞാന്‍ കാണാത്ത മറ്റൊരാള്‍ ..

ആഴ്ച്ചപ്പിരിവിന് തമിഴന്‍ പടി കയറുമ്പോള്‍ 
അടുക്കള വാതിലിലൂടെ പുറത്തേക്കോടി 
ആരും കാണാതെ മതില്‍ ചാടി മറയാന്‍ 
ചിലപ്പോള്‍ ഇവനെന്നെ ഉപദേശിയ്ക്കും. 

പച്ചക്കറിച്ചന്തയില്‍ സഞ്ചിയുമായി കറങ്ങുമ്പോള്‍ 
ഉള്ളിയ്ക്കും പാവക്കയ്ക്കും പൊള്ളുന്ന വിലയെന്ന് 
ഉള്ളിലിരുന്നിങ്ങനെ  വെറുതെ മുറുമുറുക്കും,
ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോള്‍ 
എന്നാലും എന്തെങ്കിലും വാങ്ങാമായിരുന്നെന്ന്‍ 
ആരോടെന്നില്ലാതെ സ്വകാര്യം പറയും  .

സാമ്പാറില്‍ ഉപ്പു കുറഞ്ഞതിന് വാമഭാഗത്തെ 
കടും വാക്കിനുപ്പുചേര്‍ത്ത് വേവിയ്ക്കുമ്പോള്‍ 
ഒരു വാക്ക് പോലും മിണ്ടാതെ ,എല്ലാം കഴിഞ്ഞ്
നീയിത്ര ദുഷ്ട്ടനായിപ്പോല്ലോ എന്ന് പരിതപിയ്ക്കും   

കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് നരച്ച മുടി കറുപ്പിക്കുമ്പോള്‍
എന്നെ കാര്യമില്ലാതെയവന്‍ കളിയാക്കും 
കള്ള് കുടിയ്ക്കാന്‍ കൂട്ടുകാരന്‍ വിളിയ്ക്കുമ്പോള്‍ 
കള്ളാ വേണ്ടാ വേണ്ടായെന്നിവന്‍ വിലക്കും 

പുലര്‍ക്കാല ഗാഢ നിദ്രയില്‍ എനിയ്ക്കെന്നും 
പുതുസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം പോലെ കാട്ടിത്തരും ..
പൊടുന്നനെ അണയുന്ന അപകടങ്ങളിലെപ്പോഴും 
അറിയാതെ അമ്മേ എന്ന് വിളിപ്പിയ്ക്കും ... 

ഞാന്‍ മരിച്ചാല്‍ അവനെന്താകുമെന്ന്‍ എനിയ്ക്കറിയില്ല
അവനില്ലാതായാല്‍ ഞാനെന്താകുമെന്നും ,എങ്കിലും ... 
എനിയ്ക്കവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ
അവനെന്നെപ്പോലെ ഞാനും.....   

Tuesday 9 December 2014

രാമേട്ടന്‍റെ യോഗം


നയ്ക്കലെ പറമ്പില്‍ തടിപിടിയ്ക്കാന്‍ വന്ന 
വിരിഞ്ഞ നെഞ്ചും ഉരുക്ക് ഗാത്രവുമുള്ള 
കറുകറുത്ത രാമേട്ടനെന്ന ആനപ്പാപ്പാനോട് 
മനയ്ക്കലെ വല്ല്യമ്പ്രാട്ടിയ്ക്ക് എന്താ തോന്നിയതെന്ന് 
എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടിയിരുന്നില്ല  

ഉറച്ച ശബ്ദത്തില്‍ ഇടത്താനേ വലത്താനേന്ന് 
പാപ്പാന്‍‌ രാമേട്ടന്‍ ആനയോടാജ്ഞാപിക്കുമ്പോള്‍ 
മട്ടുപ്പാവിലെ തുറന്നിട്ട കിളിവാതിലനിരികില്‍ 
ഒട്ടൊന്നു വിടര്‍ന്ന മിഴിയാല്‍ നിര്‍ന്നിമേഷയായി  
തമ്പുരാട്ടി രാമേട്ടനെ നോക്കി നില്‍ക്കുമായിരുന്നു 

ചേങ്ങില മേളവും കത്തിയും താടിയും തേടി
നാട് ചുറ്റി രാവു വെളുപ്പിച്ച പാവം വെല്ല്യമ്പ്രാന്‍ 
നല്ല പാതിയുടെ കത്തുന്ന യൌവ്വനവും 
നിരാശയുടെ നിശ്വാസവും നെടുവീര്‍പ്പും, 
ഒരിയ്ക്കലും പുലരാ കിനാവിന്‍റെ 
കണ്ണീരു പുരണ്ട വേപഥുവും കണ്ടു കാണില്ല 

മനയ്ക്കലെ പണിക്കാരി കുളക്കടവില്‍ പറഞ്ഞത് 
ചുണ്ടും ചെവിയും കൈമാറി നാടാകെ പരന്നപ്പോള്‍
അളിയാ രാമേട്ടന്‍റെ ഒരു യോഗമെന്ന് 
ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു
എടീ തമ്പ്രാട്ടിയുടെ ഒരു ധൈര്യമെന്ന്  
പെണ്ണുങ്ങള്‍ തമ്മില്‍ കുശു കുശുത്തു.. 

ഒരീസം കാളവേലേടന്ന്‍ പാലത്തിനു താഴെ തോട്ടില്‍
ചേറില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്നു 
ആണെന്ന വാക്കിന്‍റെ ഞങ്ങടെ നാട് കണ്ട പര്യായം
രാമേട്ടനെന്ന  ആനയെ മെരുക്കുന്ന ആണ്‍ സിംഹം ..!
  
ഷാപ്പീന്ന് വരുന്ന വഴി കാലു തെന്നിയെന്നും, അതല്ല
ആപ്പ് വെച്ചതു മറ്റാരുമല്ല വെല്ല്യമ്പ്രാനെന്നും,
കഥകള്‍ പലതുമങ്ങനെ ചരട് പൊട്ടിയ പട്ടം പോലെ 
ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആകാശം മുട്ടി.

ദേശക്കാള കാവ് കേറുമ്പോ  വന്ന പോലീസുകാര്
അളന്ന് നോക്കി എഴുതിക്കൂട്ടി പായയില്‍ പൊതിഞ്ഞ് 
രാമേട്ടനെ എങ്ങോട്ടോ കൊണ്ട് പോയി 
അന്ന് രാത്രി ഏമാന്മാര്‍ കോഴിയും ചാരായവും കൂട്ടി 
മനയ്ക്കലെ തൊടിയില്‍ ഊഴം വെച്ച് ചര്‍ദ്ധിച്ചു.. 

ഇപ്പോഴെന്തായാലും കഥകളിയരങ്ങു തേടി 
വെല്ല്യമ്പ്രാന്‍ ഊരും ഉലകവും ചുറ്റാറില്ല...
അസ്തമയം ചുവപ്പിച്ച കവിളുകളും
നക്ഷത്രം പൂത്തുലഞ്ഞ കണ്ണുകളുമായല്ലാതെ
വെല്ല്യമ്പ്രാട്ടിയിപ്പോ പുറത്തിറങ്ങാറുമില്ല... 

Tuesday 2 December 2014

ചൂണ്ടക്കാരി


ചോണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത് 
ചോന്നൊരു പാടുള്ള പൂനിലാവേ ...
ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി 
ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിനാടീ...?

ദര്‍ശനം കൊതിച്ചേറെ കാത്തുനിന്നോരെന്നെ
കണ്ടിട്ടും കാണാതെ ഓടിമറയുമ്പോള്‍ 

ചെറുകാറ്റില്‍ ഇളകുന്ന അളകങ്ങള്‍ കവിളത്ത് 
ചിത്രം വരയ്ക്കുന്നതെങ്ങനാടീ...?

കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ 
കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ 
ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം 
ചെമ്പകപ്പൂമരം  നിന്‍റെയാരോ..?

നിദ്രയില്‍ വന്നെന്‍റെ മാറത്ത് മടിയാതെ 
മുഖം പൂഴ്ത്തി പുന്നാരം ചൊന്നവളേ  
അരയ്ക്കൊപ്പം നീണ്ടൊരു മുടിയിലെ പൂമണം 
മുല്ലപ്പൂ നിനക്കേകാന്‍ കാര്യമെന്തോ...?

പാടവരമ്പില്‍ നിന്‍ പാവാട തഴുകുന്ന 
പുല്‍ക്കൊടിയാകാന്‍ കൊതിയ്ക്കുമെന്നെ 
പരല്‍മീന്‍ വളര്‍ത്തുന്ന കണ്ണാലെയിങ്ങനെ  
ചൂണ്ടയില്‍ കോര്‍ക്കുന്നതെന്തിനാടീ..?.

Wednesday 26 November 2014

യാചന


വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ 
ജീവിതത്തിലേക്ക് കടക്കുന്നവള്‍ 
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം  
തിരികേ യാചിക്കുന്നത്‌... 

ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍ 
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച് 
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍ 
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ് 
ഞാനെന്‍റെ പകുത്തെടുത്ത കരള്‍ 
തിരിച്ചു ചോദിക്കുന്നത്... 

തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ 
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന് 
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം 
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്... 

സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന് 
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക് 
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍ 
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?

ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്, 
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ 
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍ 
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!  

Tuesday 18 November 2014

മഷിത്തണ്ട് പറഞ്ഞ കഥ


താമരക്കുളത്തിലെ കല്‍പ്പടവുകളിലെ 
മഷിത്തണ്ടുകള്‍ മൂകമായി പറഞ്ഞതാണ് 
എന്നോടീ അരും കൊലയുടെ കഥകള്‍ ... 
സുന്ദരിമാരുടെ പാദം നുകര്‍ന്ന് മദിച്ച 
കുളിക്കടവിലെ കണ്ണെഴുതിയ പരലുകള്‍ 
സത്യം സത്യമെന്നോതി ഒക്കെയും ശരിവെച്ചു.

പക്ഷെ കണ്ടാലാരും പറയില്ല കെട്ടോ 
പായല്‍,പച്ച പതിച്ച കല്‍പ്പടവുകള്‍ക്കുള്ളില്‍ 
നീല ചേല ചുറ്റിയ മനോഹരിയിവളാണ്
ചതിക്കുഴി കുത്തി മരണക്കയത്തിലേക്കിവരെ 
കൈ പിടിച്ച് ക്ഷണിച്ചതെന്ന്... 

ഒരു മകരമാസക്കാലത്തെ പ്രഭാതത്തില്‍ 
ആവി പറക്കുന്ന കുളത്തിനു മീതെ 
ഒരു മരത്തടിപോലെ പൊങ്ങിക്കിടന്ന  
പാവം നാടോടിയുടെ അര്‍ദ്ധനഗ്ന മേനി..

താമരപ്പൂക്കളെ അതിരറ്റു സ്നേഹിച്ച 
മൈനക്കണ്ണുള്ള മൊഞ്ചത്തിയുടെ 
സഹായിയ്ക്കണേയെന്ന ആര്‍ത്തനാദം,
രക്ഷക്കായി കേണ്ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ 
പൊട്ടന്‍ ശങ്കുവിന്‍റെ തടിച്ച ശരീരം ....

കള്ളടിച്ച് കുടിയിലേക്കുള്ള വഴിയെ 
കാലു കഴുകാന്‍ പടവിലേക്കിറങ്ങിയ 
കണാരന്‍റെ താമരവള്ളിയില്‍ കുരുങ്ങിയ 
കറുത്തു മെല്ലിച്ച ദേഹം 

കഥകളിങ്ങനെയാക്കെണെങ്കിലും 
വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും 
ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി 
നിലാവില്‍ തിളങ്ങി ,വശ്യമായി 
താമരക്കുളം പിന്നെയും ചിരിച്ചു... 

നിലാവിലുറങ്ങാത്ത , വെയിലത്ത് വാടാത്ത 
കല്‍പ്പടവുകളിലെ മഷിത്തണ്ടുകളെയും 
താമരവള്ളിക്കുടിലില്‍ പുളച്ചു നടക്കും 
പരല്‍മീനുകളേയും സാക്ഷിയാക്കി...

Friday 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

Saturday 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

Sunday 2 November 2014

അഞ്ചുറുപ്പ്യക്കള്ളന്‍


തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍ 
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട് 
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..

കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍ 
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ... 
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും 
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.

സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍ 
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും. 
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട 
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...

രാവിലെ സൌമ്യയും ഷഫീക്കും അറിയും 
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും.. 
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.  
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ 
വായില് പല്ലില്ലാത്ത നരച്ച തന്താര് 
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..

പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ 
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,  
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക് 
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..

ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും... 
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന് 
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും 
കണക്കു മാഷ്‌, ആ കപീഷ്, ചന്തിയിലെ തോലുരിയും

വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ 
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു... 
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍ 
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്   
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്  
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.

Wednesday 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

Monday 27 October 2014

ചങ്കരചരിതം


നഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍ 
കള്ളുഷാപ്പിന്‍റെ നനുത്ത ഇരുട്ടിലേക്ക് 
ചങ്കരന് ഒരു പോക്കുണ്ട് 
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട് 
പിന്നെ ചങ്കരന്‍ തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്

പുറത്തിറങ്ങുന്ന ചങ്കരന്‍റെ മസ്തിഷ്ക്കത്തില്‍ 
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും 
പൂവും കൂവും കൊണ്ട് തുടങ്ങുന്ന 
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും

കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല 
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി  
അത് നേരെ സ്വന്തം ഭവനത്തിലേക്ക്‌ മാത്രം 

നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍  
ചങ്കരന്‍ നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!

ഇത് ഞാനാണ് ചങ്കരന്‍ , വെറുതെ തള്ളാന്‍ വരരുതെന്ന്  
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു 
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും  

വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍ 
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും. 
കണവന്‍റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍ 
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ 
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും 
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...   

പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍ 
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്‍ക്കും 
കണവന്‍ സവിധത്തിലേക്കു നടക്കുമ്പോള്‍ 
ഈശ്വരാ ഈ കാലന്‍ മുടിഞ്ഞു പോണേ ന്നു പ്‌രാകും

സഖിയെ കാണുമ്പോള്‍ ചങ്കരന്‍ ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്‍റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്  
പുച്ഛത്തിന്‍റെ പെരുങ്കടല്‍ തീര്‍ത്ത്‌ ചുണ്ട് കൊട്ടി 
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും. 

ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്‌ 
പുറമേ പണ്ടാരടങ്ങട്ടെന്നു പ്‌രാകിയാലും  
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്‌.

അതുകൊണ്ടായിരിക്കും കള്ള് മോന്താന്‍ കാശില്ലാതെ
കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന് 
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി 
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...    

Thursday 23 October 2014

ഞാനുമെന്‍ പറുദീസയും...


ഴിയരികില്‍ എവിടെയെങ്കിലും വെച്ച് 
തോഴാ നിന്നെ കണ്ടുമുട്ടുമ്പോള്‍  
നിന്നോട് മൊഴിയാനെനിക്കൊരു 
വെറും വാക്ക് കടം തരണം. 

ജീവിതത്തിന്‍റെ സായന്തനത്തില്‍ 
എനിയ്ക്കെന്‍റെ അമ്മയെ ഇങ്ങനെ 
മരിയ്ക്കും വരെ പരിചരിയ്ക്കാന്‍ 
നിലവും പുരയും എനിയ്ക്കെഴുതി നല്‍കിയ  
കടലാസ്സിലൊരു അമ്മവിരലടയാളം വേണം.  

നമ്മള്‍ തമ്മില്‍ ഈ ലോകം മുഴുവന്‍  
സൗരഭം ചൊരിയുന്ന പ്രണയമാണെങ്കിലും     
എന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ 
നീയൊരു കൊട്ട പൊന്നു കൂടി കരുതണം 

കനിവും സ്നേഹവും ഉപ്പിലിട്ടു വെയ്ക്കാം
അലിവും ഉറവും ഓടയിലെറിയാം...
കരളിന്‍റെ സ്ഥാനത്ത് കനിവിന്‍റെ കടല്‍ തീര്‍ത്താല്‍ 
പിന്നെ ഞാനീ നിറമുള്ള പാരിലെങ്ങനെ 
ഇത് പോലൊരു പറുദീസ പണിയും ?

Monday 20 October 2014

അമാനുഷികരോട്...

ന്ധ്യതക്ക് മരുന്ന് തേടി എത്തുന്നവര്‍ക്ക് 
കൗരവരെ പ്രസവിക്കാന്‍ 
മരുന്ന് കൊടുക്കുന്നവരോട്...
പട്ടിണിക്കാരന്‍റെ ജീവിത വിജയത്തിന് 
വലംപിരി ശംഖ് വില്‍ക്കുന്നവരോട്..
ദേഹത്ത് കയറിയ പിശാചിനെ
ചൂരല്‍ വടിയുടെ മികവില്‍ 
ഏഴു കടലും കടത്തുന്നവരോട്..

ദുരിതത്തിലാണ് ഞാന്‍ , കര കയറ്റാന്‍ 
സര്‍വ്വൈശ്വര്യലബ്ദിയ്ക്കും..
എനിയ്ക്കുമൊരു യന്ത്രം ..?

Friday 17 October 2014

നീയാണ് ശരി ...!


വിയര്‍ക്കുമ്പോള്‍ സ്വയം നനഞ്ഞും 
കദനത്തില്‍ കൂടെ ഉരുകിയും 
നിരാശയില്‍ ആശ്വസിപ്പിച്ചും 
നീയുണ്ടായിരുന്നു കൂടെ.. 

ഓര്‍ക്കുന്നുവോ നീയിപ്പോഴും ..?
ഇന്നലെകളില്‍ ഈ മരുഭൂമി താണ്ടാന്‍  
എന്‍റെ കൈ പിടിച്ചെപ്പോഴും
നീയായിരുന്നു കൂടെ തപിച്ചവള്‍..!

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ് 
പരിചിതമല്ലെങ്കിലും ജീവിത വഴികളില്‍ 
നീയില്ലെങ്കില്‍ ഇനി എനിയ്ക്കെന്തിന്
കൂടെ നടക്കാന്‍ മറ്റൊരു കൂട്ട് ..?

എന്‍റെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട് 
എണ്ണമറ്റ മോഹങ്ങളെ ചവിട്ടിയരച്ച് 
നീ ചെയ്തതാണ് ശരി ..
ഉരുകാന്‍ ഒരു ഹൃദയമില്ലാത്തവര്‍ക്ക് 
തകരാന്‍ ഒരു കരളില്ലാത്തവര്‍ക്ക് 
പിരിയുന്നതെന്നും ഒരു തമാശയല്ലോ...! 

Monday 13 October 2014

എന്തിനീ ദുഃഖം ....?


നിന്നോടിങ്ങനെ കലഹിച്ചും
പിന്നെയിങ്ങനെ സ്നേഹിച്ചും
പെണ്ണേ കൊഴിഞ്ഞിടും നാളുകള്‍
നമ്മള്‍ മണ്ണായ് മാറും വരേയ്ക്കും.

എന്നോടിനിയെന്നു കാണും
എന്നോതിയുള്ളീ പരിഭവം
എന്നേയെരിക്കുന്നു ചുടലയില്‍
ഒന്നായെന്‍ തനുവും മനവും...

വിണ്ണിലെ താരകള്‍ പോലും
കണ്‍ ചിമ്മിയുറങ്ങുന്ന യാമവും
കണ്ണീരുണങ്ങാതിരിക്കും ഞാന്‍
എണ്ണിയാല്‍ തീരാത്ത ചിന്തയാല്‍...

ഒന്നോര്‍ത്താല്‍ എന്തിനീ ദുഃഖം
കണ്ണ് തോരാതെയുള്ലൊരീ സങ്കടം
വന്നു ചേരാനുള്ളതായൊന്നും
തെന്നി മാറുകില്ലീ ഭൂവിലൊട്ടും ...!

Friday 10 October 2014

വല നെയ്യുന്ന ഭീതി


യസ്സായ മുത്തശ്ശിക്കാണിപ്പോള്‍
വയസ്സറിയിച്ച പെണ്ണുങ്ങളേക്കാള്‍ പേടി  
മരണത്തിനു തൊട്ടുമുമ്പ് വരേയിപ്പോള്‍
മാനത്തെക്കുറിച്ചുള്ള ഭീതി...

ചെറുപ്രായക്കാരെക്കാളിപ്പോള്‍ കാമം പൂക്കുന്നത്
അറുപത് കഴിഞ്ഞവരുടെ പൂമരങ്ങളിലാണ് 
ലഹരി നുരയുന്ന പാനീയങ്ങളാല്‍ ജീവിതം 
നട്ടു നനയ്ക്കുന്നവരുടെ പൂമരങ്ങളില്‍ ...

കെട്ടിയ്ക്കാറായ പെണ്ണും പ്രായമായ മുത്തശ്ശിയും 
കേട്ടോ , നമുക്കിപ്പോള്‍ ഒരുപോലെയാണ് 
രണ്ടും പുര നിറഞ്ഞു നില്‍ക്കുമ്പോള്‍ 
ഉറങ്ങാന്‍ കഴിയുന്നത്‌ നമുക്കെങ്ങനെയാണ്..?

പൂമരങ്ങളുടെ വലനെയ്യുന്ന വേരുകളില്‍ നിന്ന്
കന്യകയെ കെട്ടിച്ചയച്ചു രക്ഷ നേടാം .
പക്ഷെ മുത്തശ്ശി...?
വേറെന്തു വഴി ?ഇനി കണ്ണിമ ചിമ്മാതെ 
വേഗമാ ശ്വാസം നിലയ്ക്കാന്‍ കാത്തിരിക്കാം..