ആഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്...
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത്
അന്നത്തെ അന്നം തേടി പോയ പറവകള്‍
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ
വാരകിയില്‍ ചാടി ചാവുകയാകും.
കാത് രണ്ടും കേള്‍ക്കാനാവാതെ
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍
ഇതുങ്ങള്‍ക്കിതെന്തിന്റെ കേടാണെന്ന്
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും.
അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ
വാലിട്ടു കണ്ണെഴുതിയ മൈനകള്‍
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍
കലപില കൂട്ടിക്കൊണ്ടിരിക്കും...
വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും
കുശുമ്പു കാട്ടിയും കളിപറഞ്ഞും
അന്തിമായും വരെ അവരിങ്ങനെ
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും..
കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും......
വേനലില്‍ ഉണക്കിയും ഉരുക്കിയും
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍ ,
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്
നമ്മളിനിയെന്ത് നേടാനാണ് ..?