Monday 15 December 2014

എന്നെപ്പോലെ മറ്റൊരാള്‍ .

ന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്നെപ്പോലെ മറ്റൊരാളുണ്ട് 
എനിയ്ക്കൊപ്പം വ്യസനിച്ചും ,സന്തോഷിച്ചും 
എന്നെയുപദേശിച്ചും ,ഇടയ്ക്കിടെ തിരുത്തിയും 
എന്‍റെയൊപ്പം ജീവിക്കുന്ന ഞാന്‍ കാണാത്ത മറ്റൊരാള്‍ ..

ആഴ്ച്ചപ്പിരിവിന് തമിഴന്‍ പടി കയറുമ്പോള്‍ 
അടുക്കള വാതിലിലൂടെ പുറത്തേക്കോടി 
ആരും കാണാതെ മതില്‍ ചാടി മറയാന്‍ 
ചിലപ്പോള്‍ ഇവനെന്നെ ഉപദേശിയ്ക്കും. 

പച്ചക്കറിച്ചന്തയില്‍ സഞ്ചിയുമായി കറങ്ങുമ്പോള്‍ 
ഉള്ളിയ്ക്കും പാവക്കയ്ക്കും പൊള്ളുന്ന വിലയെന്ന് 
ഉള്ളിലിരുന്നിങ്ങനെ  വെറുതെ മുറുമുറുക്കും,
ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോള്‍ 
എന്നാലും എന്തെങ്കിലും വാങ്ങാമായിരുന്നെന്ന്‍ 
ആരോടെന്നില്ലാതെ സ്വകാര്യം പറയും  .

സാമ്പാറില്‍ ഉപ്പു കുറഞ്ഞതിന് വാമഭാഗത്തെ 
കടും വാക്കിനുപ്പുചേര്‍ത്ത് വേവിയ്ക്കുമ്പോള്‍ 
ഒരു വാക്ക് പോലും മിണ്ടാതെ ,എല്ലാം കഴിഞ്ഞ്
നീയിത്ര ദുഷ്ട്ടനായിപ്പോല്ലോ എന്ന് പരിതപിയ്ക്കും   

കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് നരച്ച മുടി കറുപ്പിക്കുമ്പോള്‍
എന്നെ കാര്യമില്ലാതെയവന്‍ കളിയാക്കും 
കള്ള് കുടിയ്ക്കാന്‍ കൂട്ടുകാരന്‍ വിളിയ്ക്കുമ്പോള്‍ 
കള്ളാ വേണ്ടാ വേണ്ടായെന്നിവന്‍ വിലക്കും 

പുലര്‍ക്കാല ഗാഢ നിദ്രയില്‍ എനിയ്ക്കെന്നും 
പുതുസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം പോലെ കാട്ടിത്തരും ..
പൊടുന്നനെ അണയുന്ന അപകടങ്ങളിലെപ്പോഴും 
അറിയാതെ അമ്മേ എന്ന് വിളിപ്പിയ്ക്കും ... 

ഞാന്‍ മരിച്ചാല്‍ അവനെന്താകുമെന്ന്‍ എനിയ്ക്കറിയില്ല
അവനില്ലാതായാല്‍ ഞാനെന്താകുമെന്നും ,എങ്കിലും ... 
എനിയ്ക്കവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ
അവനെന്നെപ്പോലെ ഞാനും.....   

Tuesday 9 December 2014

രാമേട്ടന്‍റെ യോഗം


നയ്ക്കലെ പറമ്പില്‍ തടിപിടിയ്ക്കാന്‍ വന്ന 
വിരിഞ്ഞ നെഞ്ചും ഉരുക്ക് ഗാത്രവുമുള്ള 
കറുകറുത്ത രാമേട്ടനെന്ന ആനപ്പാപ്പാനോട് 
മനയ്ക്കലെ വല്ല്യമ്പ്രാട്ടിയ്ക്ക് എന്താ തോന്നിയതെന്ന് 
എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടിയിരുന്നില്ല  

ഉറച്ച ശബ്ദത്തില്‍ ഇടത്താനേ വലത്താനേന്ന് 
പാപ്പാന്‍‌ രാമേട്ടന്‍ ആനയോടാജ്ഞാപിക്കുമ്പോള്‍ 
മട്ടുപ്പാവിലെ തുറന്നിട്ട കിളിവാതിലനിരികില്‍ 
ഒട്ടൊന്നു വിടര്‍ന്ന മിഴിയാല്‍ നിര്‍ന്നിമേഷയായി  
തമ്പുരാട്ടി രാമേട്ടനെ നോക്കി നില്‍ക്കുമായിരുന്നു 

ചേങ്ങില മേളവും കത്തിയും താടിയും തേടി
നാട് ചുറ്റി രാവു വെളുപ്പിച്ച പാവം വെല്ല്യമ്പ്രാന്‍ 
നല്ല പാതിയുടെ കത്തുന്ന യൌവ്വനവും 
നിരാശയുടെ നിശ്വാസവും നെടുവീര്‍പ്പും, 
ഒരിയ്ക്കലും പുലരാ കിനാവിന്‍റെ 
കണ്ണീരു പുരണ്ട വേപഥുവും കണ്ടു കാണില്ല 

മനയ്ക്കലെ പണിക്കാരി കുളക്കടവില്‍ പറഞ്ഞത് 
ചുണ്ടും ചെവിയും കൈമാറി നാടാകെ പരന്നപ്പോള്‍
അളിയാ രാമേട്ടന്‍റെ ഒരു യോഗമെന്ന് 
ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു
എടീ തമ്പ്രാട്ടിയുടെ ഒരു ധൈര്യമെന്ന്  
പെണ്ണുങ്ങള്‍ തമ്മില്‍ കുശു കുശുത്തു.. 

ഒരീസം കാളവേലേടന്ന്‍ പാലത്തിനു താഴെ തോട്ടില്‍
ചേറില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്നു 
ആണെന്ന വാക്കിന്‍റെ ഞങ്ങടെ നാട് കണ്ട പര്യായം
രാമേട്ടനെന്ന  ആനയെ മെരുക്കുന്ന ആണ്‍ സിംഹം ..!
  
ഷാപ്പീന്ന് വരുന്ന വഴി കാലു തെന്നിയെന്നും, അതല്ല
ആപ്പ് വെച്ചതു മറ്റാരുമല്ല വെല്ല്യമ്പ്രാനെന്നും,
കഥകള്‍ പലതുമങ്ങനെ ചരട് പൊട്ടിയ പട്ടം പോലെ 
ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആകാശം മുട്ടി.

ദേശക്കാള കാവ് കേറുമ്പോ  വന്ന പോലീസുകാര്
അളന്ന് നോക്കി എഴുതിക്കൂട്ടി പായയില്‍ പൊതിഞ്ഞ് 
രാമേട്ടനെ എങ്ങോട്ടോ കൊണ്ട് പോയി 
അന്ന് രാത്രി ഏമാന്മാര്‍ കോഴിയും ചാരായവും കൂട്ടി 
മനയ്ക്കലെ തൊടിയില്‍ ഊഴം വെച്ച് ചര്‍ദ്ധിച്ചു.. 

ഇപ്പോഴെന്തായാലും കഥകളിയരങ്ങു തേടി 
വെല്ല്യമ്പ്രാന്‍ ഊരും ഉലകവും ചുറ്റാറില്ല...
അസ്തമയം ചുവപ്പിച്ച കവിളുകളും
നക്ഷത്രം പൂത്തുലഞ്ഞ കണ്ണുകളുമായല്ലാതെ
വെല്ല്യമ്പ്രാട്ടിയിപ്പോ പുറത്തിറങ്ങാറുമില്ല... 

Tuesday 2 December 2014

ചൂണ്ടക്കാരി


ചോണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത് 
ചോന്നൊരു പാടുള്ള പൂനിലാവേ ...
ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി 
ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിനാടീ...?

ദര്‍ശനം കൊതിച്ചേറെ കാത്തുനിന്നോരെന്നെ
കണ്ടിട്ടും കാണാതെ ഓടിമറയുമ്പോള്‍ 

ചെറുകാറ്റില്‍ ഇളകുന്ന അളകങ്ങള്‍ കവിളത്ത് 
ചിത്രം വരയ്ക്കുന്നതെങ്ങനാടീ...?

കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ 
കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ 
ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം 
ചെമ്പകപ്പൂമരം  നിന്‍റെയാരോ..?

നിദ്രയില്‍ വന്നെന്‍റെ മാറത്ത് മടിയാതെ 
മുഖം പൂഴ്ത്തി പുന്നാരം ചൊന്നവളേ  
അരയ്ക്കൊപ്പം നീണ്ടൊരു മുടിയിലെ പൂമണം 
മുല്ലപ്പൂ നിനക്കേകാന്‍ കാര്യമെന്തോ...?

പാടവരമ്പില്‍ നിന്‍ പാവാട തഴുകുന്ന 
പുല്‍ക്കൊടിയാകാന്‍ കൊതിയ്ക്കുമെന്നെ 
പരല്‍മീന്‍ വളര്‍ത്തുന്ന കണ്ണാലെയിങ്ങനെ  
ചൂണ്ടയില്‍ കോര്‍ക്കുന്നതെന്തിനാടീ..?.

Wednesday 26 November 2014

യാചന


വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ 
ജീവിതത്തിലേക്ക് കടക്കുന്നവള്‍ 
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം  
തിരികേ യാചിക്കുന്നത്‌... 

ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍ 
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച് 
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍ 
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ് 
ഞാനെന്‍റെ പകുത്തെടുത്ത കരള്‍ 
തിരിച്ചു ചോദിക്കുന്നത്... 

തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ 
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന് 
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം 
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്... 

സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന് 
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക് 
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍ 
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?

ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്, 
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ 
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍ 
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!  

Tuesday 18 November 2014

മഷിത്തണ്ട് പറഞ്ഞ കഥ


താമരക്കുളത്തിലെ കല്‍പ്പടവുകളിലെ 
മഷിത്തണ്ടുകള്‍ മൂകമായി പറഞ്ഞതാണ് 
എന്നോടീ അരും കൊലയുടെ കഥകള്‍ ... 
സുന്ദരിമാരുടെ പാദം നുകര്‍ന്ന് മദിച്ച 
കുളിക്കടവിലെ കണ്ണെഴുതിയ പരലുകള്‍ 
സത്യം സത്യമെന്നോതി ഒക്കെയും ശരിവെച്ചു.

പക്ഷെ കണ്ടാലാരും പറയില്ല കെട്ടോ 
പായല്‍,പച്ച പതിച്ച കല്‍പ്പടവുകള്‍ക്കുള്ളില്‍ 
നീല ചേല ചുറ്റിയ മനോഹരിയിവളാണ്
ചതിക്കുഴി കുത്തി മരണക്കയത്തിലേക്കിവരെ 
കൈ പിടിച്ച് ക്ഷണിച്ചതെന്ന്... 

ഒരു മകരമാസക്കാലത്തെ പ്രഭാതത്തില്‍ 
ആവി പറക്കുന്ന കുളത്തിനു മീതെ 
ഒരു മരത്തടിപോലെ പൊങ്ങിക്കിടന്ന  
പാവം നാടോടിയുടെ അര്‍ദ്ധനഗ്ന മേനി..

താമരപ്പൂക്കളെ അതിരറ്റു സ്നേഹിച്ച 
മൈനക്കണ്ണുള്ള മൊഞ്ചത്തിയുടെ 
സഹായിയ്ക്കണേയെന്ന ആര്‍ത്തനാദം,
രക്ഷക്കായി കേണ്ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ 
പൊട്ടന്‍ ശങ്കുവിന്‍റെ തടിച്ച ശരീരം ....

കള്ളടിച്ച് കുടിയിലേക്കുള്ള വഴിയെ 
കാലു കഴുകാന്‍ പടവിലേക്കിറങ്ങിയ 
കണാരന്‍റെ താമരവള്ളിയില്‍ കുരുങ്ങിയ 
കറുത്തു മെല്ലിച്ച ദേഹം 

കഥകളിങ്ങനെയാക്കെണെങ്കിലും 
വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും 
ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി 
നിലാവില്‍ തിളങ്ങി ,വശ്യമായി 
താമരക്കുളം പിന്നെയും ചിരിച്ചു... 

നിലാവിലുറങ്ങാത്ത , വെയിലത്ത് വാടാത്ത 
കല്‍പ്പടവുകളിലെ മഷിത്തണ്ടുകളെയും 
താമരവള്ളിക്കുടിലില്‍ പുളച്ചു നടക്കും 
പരല്‍മീനുകളേയും സാക്ഷിയാക്കി...

Friday 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

Saturday 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

Sunday 2 November 2014

അഞ്ചുറുപ്പ്യക്കള്ളന്‍


തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍ 
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട് 
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..

കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍ 
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ... 
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും 
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.

സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍ 
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും. 
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട 
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...

രാവിലെ സൌമ്യയും ഷഫീക്കും അറിയും 
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും.. 
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.  
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ 
വായില് പല്ലില്ലാത്ത നരച്ച തന്താര് 
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..

പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ 
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,  
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക് 
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..

ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും... 
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന് 
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും 
കണക്കു മാഷ്‌, ആ കപീഷ്, ചന്തിയിലെ തോലുരിയും

വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ 
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു... 
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍ 
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്   
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്  
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.

Wednesday 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

Monday 27 October 2014

ചങ്കരചരിതം


നഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍ 
കള്ളുഷാപ്പിന്‍റെ നനുത്ത ഇരുട്ടിലേക്ക് 
ചങ്കരന് ഒരു പോക്കുണ്ട് 
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട് 
പിന്നെ ചങ്കരന്‍ തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്

പുറത്തിറങ്ങുന്ന ചങ്കരന്‍റെ മസ്തിഷ്ക്കത്തില്‍ 
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും 
പൂവും കൂവും കൊണ്ട് തുടങ്ങുന്ന 
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും

കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല 
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി  
അത് നേരെ സ്വന്തം ഭവനത്തിലേക്ക്‌ മാത്രം 

നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍  
ചങ്കരന്‍ നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!

ഇത് ഞാനാണ് ചങ്കരന്‍ , വെറുതെ തള്ളാന്‍ വരരുതെന്ന്  
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു 
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും  

വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍ 
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും. 
കണവന്‍റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍ 
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ 
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും 
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...   

പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍ 
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്‍ക്കും 
കണവന്‍ സവിധത്തിലേക്കു നടക്കുമ്പോള്‍ 
ഈശ്വരാ ഈ കാലന്‍ മുടിഞ്ഞു പോണേ ന്നു പ്‌രാകും

സഖിയെ കാണുമ്പോള്‍ ചങ്കരന്‍ ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്‍റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്  
പുച്ഛത്തിന്‍റെ പെരുങ്കടല്‍ തീര്‍ത്ത്‌ ചുണ്ട് കൊട്ടി 
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും. 

ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്‌ 
പുറമേ പണ്ടാരടങ്ങട്ടെന്നു പ്‌രാകിയാലും  
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്‌.

അതുകൊണ്ടായിരിക്കും കള്ള് മോന്താന്‍ കാശില്ലാതെ
കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന് 
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി 
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...