Thursday 10 July 2014

ഇവിടെ ഇങ്ങനെയൊക്കെയായിരുന്നു .


ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും 
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....  
  
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി  കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും 
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍ 
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...

ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം 
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ 
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും 
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ 
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...


ഇവിടെ ഇങ്ങനെയോന്നുമല്ല.... 
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍ 
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും... 

ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും 
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും 
തട്ടകത്തിലെ പൂരവും കാളവേലയും 
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...

എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് 
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ 
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്  
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!

Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...  

Saturday 21 June 2014

നീ ഒരു വര്‍ണ്ണ ചിത്രം.


നാഥ നീയെന്‍ കൂടെ ഇല്ലാതിരുന്നി 
ട്ടിത്പോലെ വേപഥു പൂണ്ടാതില്ലൊരു നാളും 
എന്തിത്ര താമസം ഒന്നണഞ്ഞീടാ
നെന്തിത്ര സങ്കോചം ചാരത്തിരിപ്പാന്‍ ...

എത്ര നാള്‍ കൊണ്ടിതെഴുതുന്നു ഞാന്‍ നിന്‍ 
ചിത്രമെന്നന്തരഗത്തിന്‍ ഭിത്തിയില്‍
എന്തിതു തെളിയാത്തു നിന്‍ രൂപം വല്ലഭാ  
വര്‍ണ്ണങ്ങളെത്ര ചേര്‍ത്തു ഞാനെങ്കിലും..

ചന്തമേവുന്ന ലോകത്തിലെനിക്ക് നീ
കാന്തനായി വന്നു ഭവിച്ചിടാന്‍  
നേര്‍ച്ച നൊയമ്പുകള്‍  അതിനായിയെത്ര
ഉരുക്കഴിച്ചു ഞാന്‍ പ്രാര്‍ത്ഥനകളും.. 

നേര്‍ത്ത ജീവിതം പൊലിഞ്ഞൊടുവിലീ  
പാരിലൊരു പിടി മണ്ണ് മാത്രമായ് 
മാറും മുമ്പേ നീ തന്നു കനിയണം 
ഓര്‍ത്ത്‌ വെച്ചിടാന്‍ നല്ലയോര്‍മ്മകള്‍
ഒമാനിച്ചിടാന്‍ കുഞ്ഞു സ്വപ്നങ്ങള്‍....!  

Thursday 12 June 2014

കശ്മലന്‍,ഇവനെന്‍ കണവന്‍ ..


കശ്മലന്‍ , കണവനാണെന്നാലുമാ    
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍ 
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..

പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം 
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം 
എന്നിട്ടുമെന്നും  കടം പറഞ്ഞീടും 
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...  

പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ 
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍ 
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?

കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍ 
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം 
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ 
കള്ളുകുടിയനെ ഞാനെത്ര വട്ടം ! 

കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട് 
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ 
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..   


കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം 
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ 
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ 
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ് 
ആര് തീര്‍ത്തുലകിലീ മദ്യമാവോ  ?

Friday 6 June 2014

തിരശ്ശീലക്ക്‌ പിന്നിലെ പൂക്കള്‍


ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍ 
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം 
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍  
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം. 

ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്  

ആറടി മണ്ണിലും നെഞ്ചോട്‌ ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ 
കരളുതകര്‍ക്കുന്ന കദനഗീതം,

സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ 

ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ   
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും.... 

മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന് 

മായ പോലെ മാഞ്ഞുപോയവര്‍ 
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത് 
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം 

മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ് 
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍   കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി  
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക്‌ പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .

Monday 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം. 

Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

Saturday 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

Monday 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..

Saturday 26 April 2014

ആമിനാ ...!

ആമിനാ ..
സമസ്താപരാധവും പൊറുക്കണം 
ആമം വെച്ച കൈകളില്‍ നിന്നെ 
കാമത്തോടെ നോക്കിയവന്‍റെ  
ചങ്കിലെ ചോരയുണ്ട് ...

കാരാഗൃഹത്തിലെ  ഇരുണ്ട മുറിയില്‍ 
കരഞ്ഞു തീരില്ല ഞാന്‍ 
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ 
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട് 
അത് മതി എനിക്കിനിയുള്ള കാലം .

എന്നെ ഉരുക്കിയില്ലാതാക്കുന്ന 
നിന്‍റെ പരിശുദ്ധ പ്രണയത്തിന് 
പകരം വെക്കാനൊന്നുമില്ലെങ്കിലും 
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം 
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.

Thursday 10 April 2014

തനിക്കിതെന്ത് ഭ്രാന്താണെടോ ....?

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരോ ചോദിക്കുമ്പോഴും,
എനിക്കീ പുഴയിലെക്കൊന്നിറങ്ങണം
ഒന്ന് മുങ്ങി നിവരണം.

തനുവേ പുണരുന്ന കുഞ്ഞോളങ്ങളുടെ
നനുത്ത കുളിരിലോന്നുലയണം
കുന്നിന്‍ ചരിവ് താണ്ടി കാറ്റിനൊപ്പമെത്തുന്ന
നിന്‍റെ യാത്രയില്‍ എനിക്കും നിനക്കൊപ്പം
മനസ്സുകൊണ്ട് ചേരണം.

മാനമിരുണ്ടാലുറയുന്ന നിശ്ശബ്ദതയില്‍
നിന്‍റെ കദനങ്ങള്‍ക്ക്  കാതോര്‍ക്കണം
ഞാനും എന്‍റെ കുലവും ഇത്രകാലം
നിന്നോട് ചെയ്ത കൊടും പാപത്തിന്
മനമുരുകി മാപ്പിരക്കണം.

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരെക്കെയോ കരയിലലറുമ്പോഴും
എനിക്ക് നിന്നിലൊന്നലിഞ്ഞില്ലാതായി
പുണരിയില്‍ നിനക്കൊപ്പം ശയിക്കണം.

Thursday 3 April 2014

അത്രമാത്രം നമ്മളെ......

നിനക്കുമാത്രമല്ലിതു പോലെ 
എനിക്കും നിന്നെ മറന്നിടാം 
കണക്കു കൂട്ടിയത് പോലെ 
ഇനി നമുക്ക് പിരിഞ്ഞിടാം... 

ഇത്രയോക്കെയുള്ളൂവെങ്കിലും 
പിന്നെയൊക്കെയും  ഓര്‍ക്കുകില്‍ 
കണ്ണൊരല്‍പ്പം നനഞ്ഞിടാം 
കരളൊരല്‍പ്പം  കരഞ്ഞിടാം... 

എങ്കിലന്നു നാം ഓര്‍ക്കണം 
അന്ന് തോന്നിയില്ലെങ്കിലും 
അത്രമാത്രം ദൈവം നമ്മളെ 
ചേര്‍ത്തു വെച്ചിരുന്നുതായ്... 

Friday 28 March 2014

ആര്‍ക്കറിയാം ...?

വിജനമായൊറ്റ രാത്രികൊണ്ടെന്‍ മനം 
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ 
രാജാവൊഴിഞ്ഞ രാജ്യം വെറും 
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍ 
ഒരു യാത്രാമൊഴിയാല്‍...

കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ് 

കഴിഞ്ഞു പോയ്‌ വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ 
കാലവും കൈവിട്ടു കനിഞ്ഞിടാതെ .

ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും 

ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍ 
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.

Sunday 19 January 2014

ഓര്‍മ്മത്തെറ്റ്


സഖീ ..
പ്രണയിക്കാതിരിക്കാമായിരുന്നു 
പക്ഷെ കഴിഞ്ഞില്ല  ..
ചിലപ്പോഴെങ്കിലും 
നാം മാത്രം വരയ്ക്കുന്നചിത്രങ്ങളല്ല
നമ്മുടെ ജീവിതം 
മറ്റാരുടെയോ ചായക്കൂട്ടുകള്‍ക്ക് 
പടരാന്‍ കൂടിയുള്ളതാണ്..

നിറക്കൂട്ടുകള്‍ തട്ടിമറിച്ച് 
വസന്തം പടിയിറങ്ങിയിട്ടും 
ഓര്‍മ്മയിലിപ്പോഴും അന്നു നാം കണ്ട 
വര്‍ണ്ണസ്വപ്‌നങ്ങള്‍ പൂത്തു നില്‍ക്കുന്നു .  

കണ്ണീരു  നിറച്ചും കരള്‍ പുകച്ചും 
കഴിഞ്ഞു പോയ കാലം 
ഇന്നും നെഞ്ചു നീറ്റുന്നതറിയാന്‍ 
എനിക്കൊപ്പം ഈ കട്ടിക്കണ്ണടയും 
പിന്നെയീ ചാരുകസേരയും മാത്രം ..

Monday 6 January 2014

ഒരു മാത്രയെങ്കിലും ...!

ഇതിലേ നീ വരും നേരവും നോക്കി ഞാന്‍  
ഇന്ദീവരച്ചോട്ടില്‍  കാത്തു നിന്നു 
ഒന്നുമുരിയാടാതൊരു മാത്ര നോക്കാതെ 
ഓടി മറഞ്ഞു അളിവേണി നീ ..

അറിയുമോ നിനക്കായി കാത്തിരുന്നെത്ര ഞാന്‍ 
വസന്തവും ശിശിരവും അറിയാതീ വസുധയില്‍
വെറുതെയെങ്കിലും എന്തിനീ വൈരം  
വറുതിയെന്തിത്രയേകിടാന്‍  സ്നേഹം ..?

ചപല മോഹങ്ങളല്ലിതെന്‍  അംഗനേ 
പകരമേകിടാം ജീവിതം മുഴുവനും
എരിയും ഹൃത്തടം അണയുവാനിനി  
തരികയില്ലേ നിന്‍ സൂന മാനസം ..?

കാത്തു നിന്നിടും നാളെയും സഖീ  
പൂത്തുലഞ്ഞിടും ഈ മരച്ചോട്ടില്‍ 
ചേര്‍ത്തു വെക്കുവാന്‍ നിന്‍റെ ഹൃത്തടം   
ഒരു മാത്രയെങ്കിലും എന്‍റെ  ജീവനില്‍....

Tuesday 31 December 2013

നേരുന്നു തോഴാ....

പഥികന്‍ ഞാന്‍ ജീവിതക്കടല്‍ താണ്ടാനിപ്പോഴും  
പൊട്ടിപ്പൊളിഞ്ഞൊരു തുഴ മാത്രമുള്ലോന്‍
നിനക്കായി നല്‍കാന്‍ എനിക്കില്ലയൊന്നും  
കനമുള്ള കീശയോ പുലരുന്ന വാക്കോ 

നല്‍കാം ചങ്കിലെ ചൂടുള്ള ചോരയും 
നിറമുള്ള സ്വപ്നവും പ്രാര്‍ത്ഥനയും  
അല്ലാതൊന്നില്ല നിനക്കായെന്‍ കയ്യില്‍
മനം നിറഞ്ഞേകാന്‍ എനിക്ക് തോഴാ ...

പൂക്കട്ടെ തളിര്‍ക്കട്ടെ ജീവിതപ്പൂമരം 
പുലരട്ടെ നീ കണ്ട സ്വപ്നങ്ങളൊക്കെയും, 
നേരുന്നു നിനക്കായെന്‍ കൂട്ടുകാരാ 
നേരുള്ള കാഴ്ചയും നെറിയുള്ള ചിന്തയും 
നന്മകള്‍ പുലരുന്ന പുതുവര്‍ഷവും ...

Tuesday 24 December 2013

പരേതരുടെ പതിറ്റടി പൂക്കള്‍


മാനമിരുണ്ടു തുടങ്ങുമ്പോള്‍ 
ശവക്കോട്ടക്കടുത്തുള്ള കലുങ്കില്‍ 
മരിച്ചു മണ്ണായ മനസ്സുകള്‍ 
കഥപറയാനൊത്തുകൂടും...

പകയുടെയും പ്രതികാരത്തിന്‍റെയും
പ്രണയത്തിന്‍റെയും  കഥകളപ്പോള്‍ 
പതിറ്റടി ചെടി പോലെ അവിടെ പൂത്തുലയും. 

നഷ്ട്ടപ്പെട്ടതും വെട്ടിപ്പിടിച്ചതും 
ഇല്ലാത്ത നാളേക്ക് വേണ്ടി സമ്പാദിച്ച 
വല്ലാത്ത പോഴത്തരമോര്‍ത്ത് 
കുലുങ്ങി കുലുങ്ങിച്ചിരിക്കും. 

പശ്ചാത്താപത്തിന്‍റെ മേലങ്കിയണിഞ്ഞ്  
പിഴവുകള്‍ക്ക് മാപ്പിരക്കാന്‍ ചിലര്‍ 
പുതിയൊരു ജന്മത്തിനു കൊതിക്കും. 

നഷ്ട്ടപ്പെട്ട പ്രണയമോര്‍ത്ത് പുഞ്ചിരിക്കും.
നെടുവീര്‍പ്പോടെ, മരിക്കാത്ത പാതികള്‍ക്ക് 
നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കും .

ഉറപ്പില്ലാത്ത പുതുജന്മത്തിന്‍റെ പാതയില്‍ 
വീണ്ടും പിച്ചവെക്കാന്‍ മോഹിക്കും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞും  
ഉടഞ്ഞ കഷ്ണങ്ങളെ വാരിപ്പുണരും. 

കിഴക്ക് തുടുക്കും വരെ കൂടിയിരുന്ന് 
കഥകള്‍ പലതും കൈമാറും 
പിന്നെയൊരു വാവുബലി കാത്ത് 
നിശ്വാസത്തോടെ കല്ലറയിലേക്ക് മടങ്ങും ....

Tuesday 17 December 2013

നീ വിണ്ണിറങ്ങുക,,,,!


ഉറങ്ങുമ്പോഴും സ്വന്തം കുലത്തിനു നേരെ 
തുറന്നുവെച്ച രണ്ടു കണ്ണുകളുണ്ടായി  നിനക്ക്...
കലികാലം മുടിയഴിച്ചാടും നരകത്തില്‍ 
കനിവിന്‍റെ ശോഭയുള്ള കൈത്തിരിനാളം
ഉലയാതെ കാക്കാന്‍ കരുത്തുണ്ടായി...

ഓട്ടപ്പാത്രത്തില്‍ അരവയര്‍ നിറക്കുന്നവരെ 
വട്ടം കറക്കുന്ന ഭരണാധികാരികള്‍ക്ക് 
തിട്ടൂരമേകാന്‍ മാത്രം ചങ്കുറപ്പുണ്ടായി നിനക്ക്....  

പാവങ്ങള്‍ക്ക് മുന്‍പേ ഇടറാതെ  നടക്കുവാന്‍ 
വിറക്കാത്ത കാലുകളുണ്ടായി നിനക്ക് .. 
കദനമേറി കണ്ണിലിരുട്ട്‌ കയറിയ സാധുക്കളെ   
പതറാതെ നയിക്കാന്‍ ഗരുഡന്‍റെ കാഴ്ചയുണ്ടായി..

ദൈവത്തിനും മുകളില്‍ വിധിക്കാന്‍ കഴിവുള്ളവര്‍  
ദയാവധത്തിന് വിധിച്ചവരുടെ  ഹൃദയമിടിപ്പ്‌  
പെരുമ്പറ കണക്കെ മുഴങ്ങിക്കേള്‍ക്കാന്‍ 
കരുത്തുള്ള കാതുകളുണ്ടായി ..

ഭീരുത്വത്തേക്കാള്‍ നല്ലത് മരണമേന്നോതി 
തണുത്ത ഞങ്ങളുടെ രക്തം തിളപ്പിച്ച നീ 
ഒരു വട്ടം കൂടി പുനര്‍ജ്ജനിക്കുക.... 
ബൊളീവിയിലെ കാടന്മാരുടെ പിന്‍ തലമുറക്കായി
വാരിക്കുഴി തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയേകുക...  


 സത്യം , നിനക്ക് വേണ്ടി കഴുമരം പണിതവര്‍ 
നിരാശരാകുന്ന ഒരു കാലം വരാനുണ്ട് 
ശിരസ്സ്‌ ചിതറുന്ന വേതാള ചോദ്യങ്ങള്‍ക്ക് 
കറപറ്റാത്ത ഉത്തരം നല്‍കി സുഹൃത്തേ 
നീ വിണ്ണിറങ്ങുക  ,പടനയിക്കാന്‍  പിന്നെ 
നീ ഞങ്ങള്‍ക്കൊപ്പം തലയെടുപ്പോടെ നില്‍ക്കുക ...

Tuesday 3 December 2013

ഞാന്‍ നിന്നോട് പറയാതെ പോയത് ..

മൌനം കൊറിച്ചിങ്ങനെ നിന്നെ നോക്കിയിരുന്നാല്‍
ഒന്നും പറയാതെ ഈ സന്ധ്യയും കടന്നു പോകും 
നിനക്കറിയാമെങ്കിലും ഞാന്‍ പറയാതെ പൂര്‍ണ്ണമാകാത്ത
നനുത്ത നോവിന്നും വാക്കായ് പൂക്കാതെ പോകും  

പറയാനാവാതെ തീ വിഴുങ്ങി വിയര്‍ത്തും
ഹൃദയ മിടിപ്പേറി പരവശരായും   
പലതവണയീ തീരത്ത് അര്‍ത്ഥശൂന്യമാം വാക്കുകള്‍ ചവച്ച് 
ചിരപരിചിതരെങ്കിലും എത്രവട്ടം അപരിചിതരായി നാം? 

കിനാവുകളില്‍ പൂമുല്ലക്കാടുകള്‍ പൂത്തിറങ്ങിയും
ഏകാന്ത ചിന്തകളില്‍ നിന്‍ പൂമുഖം നിറഞ്ഞും
എന്നും നിനക്കൊപ്പമൊരു ജീവിതം കിനാ കണ്ടും 
എനിക്കുറക്കം നഷ്ട്ടപെട്ട് നാളുകളേറെയായിരിക്കുന്നു 

നിറുത്താതെ മൊഴിഞ്ഞിരുന്ന നീയുമിപ്പോള്‍ 
പാടാന്‍ മറന്ന പൈങ്കിളിപോല്‍ മൂകയാകുന്നു 
വാക്കുകളുടെ കടല് തേടി യാത്രയാകാന്‍ മറന്ന്
ഒഴുക്ക് നിലച്ച പുഴയായിരിക്കുന്നു നീയും ...

ഞാനൊന്ന് വിളിക്കുകില്‍ ഏതു നരകത്തിലേക്കും  
എനിക്കൊപ്പം മടിയാതെ യാത്രപോരാന്‍ മാത്രം 
നിനക്കെന്നോടിഷ്ടമാണെന്നറിഞ്ഞിട്ടും ഇപ്പോഴും 
ഒന്നും പറയാനാവാതെ തൊണ്ടയില്‍ കുരുങ്ങി   
ആ ഒറ്റ വാക്കെന്‍റെ കുരല് നീറ്റുന്നു ...

കനല് തിന്നു ഞാന്‍ നീറി ഇല്ലാതാവും മുന്‍പ് 
മര്‍ദ്ധമേറി ഞരമ്പുകള്‍ പൂത്തിരി കത്തും മുന്‍പ്  
ഇന്നെങ്കിലും എനിക്കത് നിന്നോട് പറഞ്ഞേ മതിയാകൂ ,
പ്രിയേ ..എനിക്ക്........ എനിക്ക് നിന്നെ ഇഷ്ടമാണ് .... 

Saturday 30 November 2013

മരണ ശിക്ഷ


ഞാനുമ്മറത്തിരുന്ന് നിശ്ശബ്ദം 
ചെറുമഴയുടെ നനുത്ത താളത്തിനൊപ്പം
നനയാതെ നനയുമ്പോഴായിരിക്കണം
അകത്തെ ഈര്‍പ്പം മൂടിയ ഇരുട്ട് മുറിയില്‍ 
നീ പിടഞ്ഞ് തീര്‍ന്നത് ...

കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുന്ന 
എനിക്ക് മുമ്പിലൂടെയായിരിക്കണം
ഉമ്മറപ്പടിയും കടന്ന് മരണം 
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് 
പതിയെ ഒച്ചയനക്കമില്ലാതെ കയറിപ്പോയത് ...  
   
മരണത്തിനു മുമ്പുള്ള പരുക്കന്‍ ശൂന്യതയില്‍ 
നീ നിശബ്ദം നിലവിളിച്ചിരിക്കണം
നിശ്വാസം നിലയ്ക്കുമ്പോള്‍ വലിഞ്ഞു പൊട്ടുന്ന 
ശ്വാസകോശത്തിന്‍റെ നീറ്റലകറ്റാന്‍ 
ഉച്ച്വാസവായുവിന് വേണ്ടി നീ ദാഹിച്ചിരിക്കണം 

ഹൃത്തടം പൊട്ടിയകലുന്ന നോവാറ്റാന്‍ 
നെഞ്ചകം ഞാനൊന്ന് തലോടുമെന്ന് 
വെറുതെയെങ്കിലും നീ മോഹിച്ചിരിക്കണം
വരണ്ടുണങ്ങുന്ന തൊണ്ട നനയ്ക്കാന്‍ 
ഒരു തുള്ളി വെള്ളത്തിന് കൊതിച്ചിരിക്കണം.

മരണത്തിനൊപ്പം പടിയിറങ്ങുമ്പോള്‍ 
നീയെന്നെ അലിവോടെ നോക്കിയിരിക്കണം
മരിച്ചവരുടെ ഭാഷയില്‍ പതിയെ 
യാത്രാമൊഴിയെന്നോട് ചൊല്ലിയിരിക്കണം

ഒരു ചുമരിനിപ്പുറം ഞാനുണ്ടായിട്ടും 
ഒന്നും പറയാതെ നീ പടിയിറങ്ങുമ്പോള്‍  
ഒട്ടുമേ ഞാനതറിയാതെ പോയത്
ഉടയോന്‍ എന്നോട് കാണിച്ച സ്നേഹമോ 
അടിയാന്‍ ഞാനിത് അര്‍ഹിച്ച ശിക്ഷയോ....

Sunday 24 November 2013

ഓര്‍മ്മകളുടെ നിലവറ


നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും . 

ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍  
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ് 
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ 
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..

തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം 
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ് 
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്‌.. 

ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍ 
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി  
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും 

പണ്ട്... 
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന് 
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍ 
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍ 
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..

Monday 11 November 2013

സ്വര്‍ഗ്ഗയാത്രികര്‍

യാത്ര സ്വര്‍ഗ്ഗത്തിലേക്കാണ്.....
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..

ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍  ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...

ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്‍റെ  വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..

അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....

കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!  

Monday 4 November 2013

അതേ ഒറ്റവാക്ക്.....


ഇഷ്ട്ടമാണെന്നെ ഒറ്റവാക്ക് കൊണ്ട് കുത്തിനോക്കി 
ഇടക്കെപ്പോഴോ നീയെന്‍റെ മനമളന്നു
തുഴ മുറിഞ്ഞൊരു തോണി യാത്രയുടെ പകുതിയില്‍ 
തീരമണയാനുള്ള ജീവന്‍റെ അടങ്ങാത്ത വ്യഗ്രതയില്‍ 
നീ എനിക്ക് നീട്ടിയ കച്ചിത്തുരുമ്പ്....

നിമിഷാര്‍ദ്ധം കൊണ്ട് മറന്നൊരു ഫലിത കഥ പോലെ 

ദയയേതുമില്ലാതെ നീയിന്നത് തിരിച്ചെടുക്കുമ്പോള്‍ 
കരയാനാവാതെ കണ്ണീരൊളിപ്പിക്കേണ്ടി വന്നത് 
ചെയ്തു കൂട്ടിയ പാപകര്‍മങ്ങളുടെ പ്രതിഫലം ..

ആശകള്‍ക്കൊരു അതിരുണ്ടാകേണ്ടതായിരുന്നു

അഭിനിവേശത്തിന്‍റെ മായക്കാഴ്ചയില്‍
 കൈമോശം വന്ന ആഗ്രഹങ്ങള്‍ 
തിരിച്ചു കിട്ടാനാവാത്ത വിധം 
അടയാളങ്ങളായി ജീര്‍ണ്ണിച്ചു തീര്‍ന്നിരിക്കുന്നു. 

തീക്കൂനകള്‍ക്കിടയിലെക്കെന്നെ തള്ളിയിട്ടു നീ

തിരശ്ശീലയ്ക്കു പിറകില്‍ മറ്റൊരാളുടെ മനമളക്കുകയാണ് 
എനിക്കെപ്പോഴോ കാച്ചിത്തുരുമ്പായ അതേ വാക്കുകൊണ്ട് 
ഇഷ്ടമാണെന്ന ഒറ്റവാക്ക് കൊണ്ട് .... 

Sunday 29 September 2013

വില കൂടിയ സ്വപ്നം


മരണനേരത്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍ 

മരണത്തോടെ ഉപേക്ഷിക്കുന്ന മധുര സ്വപ്‌നങ്ങള്‍ 
ചുടലത്തീചൂടില്‍ ചാരമാകാറില്ല 
പാതി വെന്തും അല്പം കരിഞ്ഞും 
ചാകാതെ ചുറ്റിത്തിരിയുന്നവ 
മറ്റൊരു മരണക്കിടക്കയെ തേടിയിറങ്ങുന്നു  ..

എനിക്കിനി മരിച്ചാല്‍ മതിയെന്നുരക്കുന്നവരുടെ 

തണുത്തു തുടങ്ങുന്ന തലച്ചോറിലേക്ക് 
സുഖജീവിതത്തിന്‍റെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ 
മരണനേരം നോക്കി കടന്നു വരുന്നു ..

മരിക്കാന്‍ കിടക്കുന്നവന്‍റെ മനസ്സ് ചോദിക്കുന്നത് 

ദയകൂടാതെ ദൈവം നിരാകരിക്കുമ്പോള്‍ 
ഒരാളുടെ കൂടി മരണ ചിത്രം പൂര്‍ണ്ണമാകുന്നു ..

ജീവിതത്തെ മോഹിച്ചാലും വെറുത്താലും 

അന്ത്യ നേരത്ത് ജീവിതം സ്വപ്നം കാണുന്നതാണ് 
ഞാനും നിങ്ങളും കണ്ടേക്കാവുന്ന 
വില കൂടിയ സ്വപ്നം ...

Tuesday 24 September 2013

വ്യര്‍ത്ഥമീ യാത്ര

തോ വ്യര്‍ത്ഥമാം യാത്രയിലാണ് ഞാന്‍ 
ഏതോ വിസ്മയ കാഴ്ചയിലാണ് ഞാന്‍ 
ഇതള്‍ വിരിയാതുള്ലൊരു പൂവിന്‍റെ നെഞ്ചകം 
മലര്‍ക്കെ തുറക്കുന്ന സ്വപ്നത്തിലാണ് ഞാന്‍ ....

വന്നവര്‍ പോയവര്‍ വിട ചൊല്ലിപ്പിരിഞ്ഞവര്‍ 
ഇനി വരാതെന്നേക്കും അകലെ മറഞ്ഞവര്‍  
എല്ലാര്‍ക്കുമുണ്ടായിരുന്നിതേ നല്ല സ്വപ്‌നങ്ങള്‍ 
എന്നെങ്കിലും പൂത്തു തളിര്‍ക്കുമെന്നോര്‍ത്തു 
എത്രയോ നാളുകള്‍ കണ്ട കിനാവുകള്‍.  

കാലങ്ങളെത്ര കഴിഞ്ഞാലും പുലരില്ല   
കയ്യും കണക്കുമിലാതെ കണ്ടവ, 
കയ്യെത്തി പിടിക്കാന്‍ അകലത്തില്‍ വന്നവ 
വയ്യാതെ ഇച്ഛാഭംഗത്തില്‍ വീണവ.

മുമ്പേ ഗമിച്ചവര്‍ തന്നുടെ പാതയില്‍ 
ഞാനും ഗമിച്ചിടുന്നെന്നുള്ള സത്യം 
അറിയാത്തതല്ല എനിക്കൊട്ടുമെങ്കിലും 
എന്നെങ്കിലും എന്‍റെ സ്വപ്നങ്ങളൊക്കെയും   
സത്യമായ് പുലര്‍ന്നെങ്കിലെന്നോര്‍ത്തു മാത്രം
വ്യര്‍ത്ഥമീ യാത്ര തുടരുന്നു ഞാന്‍ ...

Sunday 15 September 2013

പ്രതീക്ഷ

 ണ്‍ ചെരാതുകള്‍ ഉറങ്ങിയിട്ടും 
അലങ്കാര വിളക്കുകള്‍ കണ്‍ ചിമ്മിയിട്ടും 
പിന്നെയും കാത്തിരുന്നത് 
നിനക്ക് വേണ്ടിയാണ് 

വേലയും പൂരവും കഴിഞ്ഞിട്ടും 
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും 
വികൃതി കാട്ടുന്ന ചെറുകാറ്റ്‌ 
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും 
നിനക്ക് വേണ്ടിയാണ് 

കണ്മഷിയും ചാന്തും 
കരിവളയും കല്ലുവെച്ച കമ്മലും 
കൈ നിറക്കാന്‍ മൈലാഞ്ചിയും 
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .

വര്‍ഷം പെയ്തു തീര്‍ന്നിട്ടും 
വേനല്‍ വരണ്ടു തീര്‍ന്നിട്ടും 
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും 
നിറുത്താതെയുള്ള ഈ കാത്തിരിപ്പ് 
നിനക്ക് മാത്രം വേണ്ടിയാണ് 

പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട് 
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്‍റെ കണ്ണില്‍ നോക്കി 
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ... 
അതുമാത്രം മതിയാകും . 

സ്വത്വം മറക്കുന്നവര്‍

                      
പ്രവാസ ജീവിതം തിരകള്‍ പോലെ 
സ്വന്ത ബന്ധങ്ങളെ ഇടയ്ക്കിടെ 
പുണര്‍ന്നും അല്പം തഴുകിയും 
പ്രാരാബ്ദക്കടലേക്ക് തിരിച്ച് വീണ്ടും  
യാത്രയാകും.. 

വേദനയുടെ തിരയിളക്കി 
ഈ കടലിങ്ങനെ ക്ഷോഭിച്ചിരിക്കും, 
ചേതനയുണ്ടെങ്കിലും ഇല്ലാത്ത പോലെ 
ദുഖത്തിന്‍ വെള്ള വിരിപ്പിന്നടിയില്‍ 
ജീവനോടെ മരിച്ചു കിടക്കും 

വ്യഥയും ഉന്മാദവും വൃഥാ 
നാക്കിന്‍ തുമ്പില്‍ പെയ്തിറങ്ങി 
വരണ്ട കൃഷിയിടങ്ങളെ നനക്കാതെ നനച്ച് 
ഉയിര്‍ വെടിയും 

എത്ര സഞ്ചരിച്ചാലും ചെന്നെത്താത്ത  
സ്വപ്നത്തിലെ ദ്വീപു തേടി 
വിശ്രമമില്ലാതെ തുഴയെറിഞ്ഞ് 
വിയര്‍പ്പാറാതെ അദ്ധ്വാനിക്കും  

സന്താപം കരളു തുരക്കുമ്പോഴും 
സന്തോഷം കണ്ണില്‍ വിടര്‍ത്തി 
നടനകലയില്‍ കൊടികെട്ടിയവനെ 
നിമിഷാര്‍ദ്ധം കൊണ്ട് തോല്‍പ്പിക്കും 

സഖിമാരുടെ കുറ്റപ്പെടുത്തലില്‍
മുഖം നഷ്ട്ടപ്പെട്ട് വിമ്മിക്കരയും,
രക്ത ബന്ധങ്ങളെയോര്‍ത്ത് തപിച്ച് 
മനം വിണ്ടുകീറും 

പ്രവാസം ഇങ്ങനെയാണ് ..  
ജനിച്ച മണ്ണില്‍നിന്നും അന്യനാട്ടിലേക്ക് 
പറിച്ചു നട്ടാല്‍ വേരോടാന്‍ 
സ്വന്തം കണ്ണീരു തന്നെ നനക്കണം 
പിന്നെ , സ്വത്വം തന്നെ മറക്കണം. 

Saturday 14 September 2013

ഓണാശംസകള്‍


പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Sunday 8 September 2013

കമ്മ്യുണിസ്റ്റ്

                 
തീജ്വാലയെ മുറുകെ പുണര്‍ന്നവര്‍
തീരത്തണയാത്ത പായക്കപ്പലുകളായി.
ആര്‍ത്തിമൂത്തവര്‍ അമരത്തണഞ്ഞപ്പോള്‍
വിപ്ലവത്തില്‍ വെള്ളം ചേര്‍ത്ത് 
ആളും തരവും നോക്കി തൂക്കിവിറ്റു...
മനുഷ്യനെ മനുഷ്യനാക്കാന്‍ പിറന്ന സത്യം,
അങ്ങനെ മരിച്ചു മണ്ണടിയുന്ന തത്ത്വമായി... 

ഒടിവിദ്യയും ഒളിപ്പോരും അറിയാത്തവരും 
സംഘര്‍ഷത്തിലേക്ക് കണ്ണുംപൂട്ടി  
എടുത്തു ചാടിയവരും
സ്തൂപങ്ങളും സ്മൃതി മണ്ഡപങ്ങളുമായി 
രക്തബന്ധങ്ങള്‍ക്ക് തീരാ നോവായി 
നാല്‍ക്കവല തോറും നിരന്നു ...

പുതിയ പുലരി പിറന്നെന്ന് 
പതിവ് തെറ്റാതെ ഏമാന്മാര്‍ ഓരിയിട്ടു... 
കേട്ട് പുളകം കൊണ്ടവരുടെ തലയ്ക്കു  മുകളില്‍ 
കൂരാ കൂരിരുട്ട് കോരിയിട്ട് 
കുലുങ്ങിച്ചിരിച്ചു വര്‍ഗ്ഗ  സ്നേഹികള്‍ ..

തിന കൊയ്യന്‍ വെച്ച  അരിവാള് കൊണ്ട് 
തലകൊയ്യാന്‍ അലിവില്ലാതെ ഉത്തരവിട്ട്   
കളം നിറഞ്ഞു കളിച്ചു 
ക്രാന്തദര്‍ശികള്‍ ,പാവങ്ങളുടെ പടനായകര്‍..

അദ്ധ്വാനിക്കുന്നവന്‍റെ തലച്ചോറില്‍ 
പൊരുളറിയാത്ത പഠന ക്ലാസ്സുകള്‍ 
അന്യനോടുള്ള പക നിറച്ചു
പട്ടിണി മാറ്റാന്‍ പട നയിച്ചവര്‍ 
പാതി വഴിയില്‍ പട തുടരാന്‍ 
പകരക്കാരില്ലാതെ മരിച്ചു വീണു ..

ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ 
ചങ്കറുത്താല്‍ ചീറ്റിത്തെറിക്കും 
കൊഴു കൊഴുത്ത ചുടുരക്തം 
പ്രത്യശാസ്ത്ര ന്യായം പുരട്ടി 
പുകമറക്ക് പിന്നിലിരുന്ന് നേതാക്കള്‍ 
പങ്കിട്ടെടുത്തു ഭുജിച്ചു 

സ്മൃതി പദങ്ങളില്‍ ഇടിനാദം നിറച്ച 
അമരത്വം കിട്ടിയ രക്തസാക്ഷികള്‍ക്ക്,
കാലത്തെ തോല്‍പ്പിക്കും  പോരാളികള്‍ക്ക് ,
ഈയുള്ളവന്‍റെ പ്രണാമം,,! 
നിങ്ങളൊരു കമ്മ്യുണിസ്റ്റാണോ ..?എങ്കില്‍
പറയുക രാജാവ്  നഗ്നനാണെന്ന്... 
സത്യം ഉച്ചത്തില്‍ വിളിച്ചു പറയാതെ  
നിങ്ങളെങ്ങനെയൊരു കമ്മ്യുണിസ്റ്റാകും..? 

Sunday 1 September 2013

പടിയിറങ്ങുന്നവര്‍

അമ്മ മരിച്ചു.......
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്  
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച് 
വല്യേട്ടന്‍ തൊണ്ടയിടറി പറഞ്ഞു, 
അമ്മ മരിച്ചു ...

ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി 
കൈത്തണ്ടയിലെ സമയമാപിനിയില്‍  
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ് 
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..

വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി 
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല 
അച്ഛന്‍റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്‍.... 

വാമഭാഗത്തിന്‍റെ തോള്‍ സഞ്ചിയില്‍ നിന്ന് 
വലിയ  അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത് 
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു 
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..

ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട  
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ  എനിക്ക് ഒരു  വീട് വെക്കേണ്ടതാണ് 
പിന്നീടതൊരു അഭംഗിയാകും 

പത്തുമാസം ചുമന്നതിനും പേറ്റുനോവിനും 
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം 
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പാവം വല്ല്യേട്ടന്‍ അന്ധകാരത്തിലാണ്ടു  .

പിന്നെ....... 
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ 
അയാളും കുടുബവും പടിയിറങ്ങി... 
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍ 
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍ 
തനിക്കും പഴന്തുണിയുടെ വിലയിട്ട് 
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!

നമ്മളൊന്നും പഠിപ്പിക്കാതെ 
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന് 
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!

Monday 26 August 2013

ബലി , ദൈവനാമത്തില്‍........

ദരിദ്ര നാരായണരുടെ പെണ്‍മക്കള്‍ക്ക്
തെല്ലും കരുണ വിധിച്ചിട്ടില്ല,
അനാഥാലയത്തിലെ പാഴ് ജന്മങ്ങള്‍ക്കൊപ്പം
പതിര് വിളയാന്‍ മറ്റൊരു പാഴ്ച്ചെടി കൂടി...

വളര്‍ച്ചയുടെ കൊഴുത്ത മുഴുപ്പുകളിലേക്ക്
കൊളുത്തിവലിക്കുന്ന പിശാചിന്‍റെ കണ്ണുകള്‍
മനസ്സിനും മുന്‍പേ മേനി വളരുന്ന പൂക്കള്‍ക്ക്
പരിഹാരമില്ലാത്ത കൊടും ശാപമാണ് .

ദൈവനാമത്തില്‍ ദാനം നല്‍കുന്നതിന്
പരലോക മോക്ഷവും സ്വര്‍ഗ്ഗവുമല്ല
അറവുമാടുകളുടെ കൂടാരത്തില്‍ നിന്ന്
മൂപ്പെത്താത്ത ഇളം മേനിയത്രേ പ്രതിഫലം..

മതവിധി പ്രകാരം കടമ നിര്‍വ്വഹിക്കപ്പെട്ട്
ആളും ആരവവുമടങ്ങി ഇരയെയും വഹിച്ച്
കശാപ്പു ശാലയിലേക്കുള്ള യാത്രയില്‍ ,
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം തേടി
ഉറ്റവര്‍ക്ക്‌ നേരെ പകച്ചു നോക്കിയിരിക്കണം
അമ്പരപ്പ് മാറാതെ ആ ബലിമൃഗം..

വാതിലിനു പുറത്ത് സ്വര്‍ഗ്ഗത്തിന്‍റെ  പേരെഴുതി
മലര്‍ക്കെ തുറന്ന നരകത്തില്‍
അലങ്കാരങ്ങള്‍ ചൂടി കാത്തിരിക്കുന്നത്  
രതി പരീക്ഷണങ്ങളുടെ അറപ്പുളവാക്കുന്ന ഭോഗശാല..!

അണമുറിയാത്ത ആവേശം ആറിത്തണുത്ത്
അടയാളങ്ങള്‍ ബാക്കിയാക്കി ,ആരാച്ചാര്‍ മടങ്ങും..
പേക്കിനാവ് ചവിട്ടി മെതിച്ച് മറ്റൊരു പൂമൊട്ട് കൂടി
പുഴുക്കുത്തേറ്റ്, വിടരും മുമ്പേ കൊഴിഞ്ഞു വീഴും...   .

പത്തു കാശിനു സ്വന്തം രക്തത്തെ
വില്‍പ്പനക്ക് വെക്കുന്നവരുടെ ന്യായങ്ങള്‍
ദൈവത്തിന്‍റെ ഒരു കണക്കു പുസ്തകത്തിലും
വരവ് വെക്കപ്പെടുകയില്ല.....!

ഓര്‍ക്കുക ...
പാതിപോലും വിടരും മുന്‍പേ
പുറം പോക്കില്‍ വിടരുന്ന പൂക്കളെ
പറിച്ചെടുത്തു നുകരുന്ന മാന്യര്‍ ,
ആര്‍ക്കും പ്രവേശനമേകാതെ
വേലികെട്ടി വേര്‍ത്തിരിക്കുന്നുണ്ട്
സ്വന്തം വീട്ടിലുമൊരു പൂന്തോട്ടം ..



Sunday 25 August 2013

അകക്കണ്ണ് തുറക്ക നീ

ഭോഗത്തിനായുള്ള വസ്തു മാത്രം ഈ 
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ 
ഭരിക്കുന്നൊരസുര ജന്മങ്ങള്‍ വാഴും
ദൈവത്തിന്‍ സ്വന്തം നാട്ടിലിന്നും 

വാക്കാലറുത്തും  വാളാല്‍ മുറിച്ചും 
വഞ്ചിച്ചിതന്യന്‍റെ സമ്പാദ്യമൊക്കെയും 
തഞ്ചത്തില്‍ തന്‍റെതായ് മാറ്റുന്ന വിദ്യയില്‍ 
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം 

നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്‍കി 
നാട്  ഭരിക്കുന്നു മറ്റൊരു കൂട്ടം  
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം. 

നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍ 
നേരിന്‍റെ പുലരി എന്നിനി തെളിയാന്‍  
പാരിലീ പാവങ്ങളെത്തേടി അണയാന്‍ 
ആരിനി എന്നിനി  വന്നണഞ്ഞീടാന്‍... 

അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ 
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ 
അതിനു കഴിവെനിക്കില്ലാ അതല്ലേ 
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...

Wednesday 21 August 2013

ആണായി പിറന്നവന്‍ .

ആണായി പിറന്നവന്‍ .

നാളെ സൂര്യോദയം വരെയും 
ഞാന്‍ നിന്‍റെതാണ് 
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും 
മറ്റൊരാളുടെ വിയര്‍പ്പും 
എനിക്ക് നിന്നെ  അന്യനാക്കും...

പുതിയൊരു ജീവിതം മോഹിച്ച്  
പാറിയടുക്കുന്ന ഒരാള്‍കൂടി 
ഒരിക്കലുമണയാത്തൊരീ 
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....  

ഒരാളെ മോഹിച്ച് 
മറ്റൊരാളെ കുടിയിരുത്തി 
പെണ്ണായി പിറന്ന ഞാന്‍ 
ഒരിക്കല്‍ക്കൂടി പരാജയപ്പെടും.... 

ജീവിതം മുഴുവന്‍ നിന്‍ ചിന്തകള്‍  
ഒരു പരാദം കണക്കെ അസ്വസ്തതയേകി 
ഒഴിവു നേരങ്ങളിലെന്‍റെ 
രക്തം കുടിച്ചു വീര്‍ക്കും.

നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന 
പല പൂക്കളില്‍ ഒന്ന് കൂടി 
കരിഞ്ഞു വീഴും, 
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി 
ആരും കാണാതെ പിടഞ്ഞ് തീരും..

നിലക്കാത്ത വേദനയേകി 
നീ പിരിഞ്ഞു പോകും മുന്‍പ് 
നിന്‍റെ പൊയ്മുഖംതീര്‍ത്ത എന്‍റെ
മുറിവുകളില്‍കൂടി മണ്ണിട്ട്‌ മൂടുക. 

ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും 
പാഴ് കിനാക്കളും നല്‍കി
ഒരായുസ്സ് മുഴുവനെന്നെ 
നീറിമരിക്കാന്‍ വിധിച്ച്  
ഒളിച്ചോടിയ നിന്നെ ഞാന്‍ 
എന്‍റെ ജീവിതാന്ത്യം വരെ ,
സത്യം 
ആണായി പിറന്നവനെന്ന്‍ വാഴ്ത്തും  ...!

Sunday 18 August 2013

കാത്തിരിക്കുക ...!


രണശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ 
ചോര മണക്കുന്ന ബലിക്കല്ല് നോക്കി 
പുഞ്ചിരി തൂകുന്നതില്‍ അര്‍ത്ഥമില്ല.. 
കൊലമരങ്ങളുടെ നിസ്സംഗതയെ   

അധിക്ഷേപിക്കുന്നതിലും...! 


ചുടലക്കളങ്ങളിലെക്കുള്ള വഴികളില്‍ 
പൂക്കുന്ന തുമ്പച്ചെടികളുടെ പൂക്കള്‍ 
ചുവന്നു തുടുക്കുന്ന ഒരു കാലം വരും.. 
അന്ന് ,ചത്വരങ്ങളിലും
ചക്രവര്‍ത്തികള്‍ ചുരമാന്തുന്ന
ചില്ലു കൊട്ടാരങ്ങളിലും 
ഒരു പുതിയ സൂര്യനുദിക്കും .

പഞ്ചനക്ഷത്ര  സ്വര്‍ഗ്ഗങ്ങളില്‍ 
ഉടുമുണ്ടഴിക്കുന്ന അഭിസാരികകളുടെ 
നവദ്വാരങ്ങളില്‍ ചലവും ചോരയും 
നിറഞ്ഞൊഴുകും..

കള്ളപ്പണക്കാരുടെ വെള്ളിപ്പാത്രങ്ങളില്‍ 
പുഴുക്കള്‍ നുരക്കും 
കരിഞ്ചന്തക്കാരുടെ പാണ്ടികശാലകള്‍ 
ചിതലരിക്കും..

അശരണരെങ്കിലും തെരുവിലലയുന്നവരുടെ 
ചുടുനിശ്വാസങ്ങള്‍ തീപ്പന്തങ്ങളാകും.. 
അകലെയല്ലാത്ത ആ കാലത്തേക്ക് ,
കള വിളയാതെ കതിര് വിളയുന്ന 
നല്ല കാലത്തേക്ക് ,
കൈക്കരുത്തും മനക്കരുത്തും 
അണമുറിയാത്ത ആവേശവും 
കരുതിവെച്ചു കാത്തിരിക്കുക ..

Thursday 15 August 2013

തിരിച്ചു വരവും കാത്ത് ...

ഈ താഴ്വരയിലെ മാമരങ്ങള്‍
അവസാനത്തെ ഇലയും പൊഴിച്ച് 
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ , 
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി 
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍... 

കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി 
ചെമ്മണ്‍ കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്‌ 
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...   

എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും 
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍ 
എന്നോടോരുനാള്‍ നീ ചേരുവോളം .. ..

Monday 12 August 2013

രണ്ടെന്ന സത്യം ..!

 
 
തീരാത്ത ദുഃഖത്തിന്‍ തീക്കടല്‍ തീര്‍ത്തു നീ 
തോരാത്ത കണ്ണുനീര്‍ പകരം നല്‍കി 
ദൂരെ ദൂരേക്ക്‌ മറഞ്ഞെങ്കിലും പ്രിയാ 
ചാരെ നീയുണ്ടെന്നറിയുന്നു ഞാന്‍ ..

എന്തിനോ യാത്രയാകുന്നോരീ വഴികളില്‍ 
കൂട്ടിനൊരാളില്ല കൂരിരുട്ടെങ്ങും 
കേട്ടിടുന്നോരോ ചെറു ശബ്ദങ്ങളില്‍ പോലും  
ഞെട്ടുന്നു ഞാനീ ഇരവിലും പകലിലും  .

ജീവിതം ഇരുട്ട് നിറയുന്നതെപ്പോഴും
ഈ വിധം കണ്ണുകള്‍ മരിക്കുമ്പോഴല്ല  
മനസ്സും ശരീരവും ഒന്നായിട്ടൂള്ളോരാള്‍ 
എല്ലാം വെടിഞ്ഞു പിരിയുമ്പോഴല്ലോ 

ഇണപിരിയാത്തൊരീ ഞങ്ങളിലൊന്നിനെ
പിണമാക്കി മാറ്റി പിരിച്ചെടുക്കുമ്പോള്‍ 
കളിയായിട്ടെങ്കിലും ഓര്‍ക്കാണോ ദൈവം 
മരിക്കുന്നതൊരാളല്ല രണ്ടെന്ന സത്യം ..!

Saturday 10 August 2013

കുഞ്ഞിമാളു , കുഞ്ഞാമിന പിന്നെ ഞാനും..


ചെറുകോട് നിന്ന് അയ്യപ്പന്‍കാവും താണ്ടി 
കൈത്തോട്‌ മുറിച്ചു കടന്ന് പാടവരമ്പിലൂടെ 
അന്തിമാഹാകാളന്‍ കാവിലേക്ക് ഒരു പോക്കുവരവുണ്ട് .

പണ്ട് തമ്പുരാന്‍ പിഴപ്പിച്ച കുഞ്ഞിമാളു 
പൊട്ടു തൊട്ട് ,കണ്ണെഴുതി ,നാലും കൂട്ടി മുറുക്കി 
വടക്ക് ചെറുകോട്പാടവും കൈതക്കാടും കടന്ന് 
ചൊവ്വാഴ്ച രാത്രികളില്‍ നടക്കാനിറങ്ങും 

ശുഭ്ര വസ്ത്രം ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ്
കെട്ടിവച്ച മുടിയില്‍ പാലപ്പൂ തിരുകി 
നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഏകയായി 
പാടവരമ്പിലൂടെ ഒരു നിശായാത്ര 

പേടിയില്ലെങ്കിലും ചൊവ്വാഴ്ച രാത്രി 
പാവം ഞങ്ങളാരും പക്ഷെ പുറത്തിറങ്ങാറില്ല
പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാവിലെ 
പപ്പേട്ടന്‍റെ ചായക്കടയില്‍ ചുടു ചായക്കൊപ്പം
പ്രക്ഷേപണം ചെയ്യും പുതിയ വാര്‍ത്തകള്‍ 

പട്ടാളക്കാരന്‍ വിശ്വനാഥന്‍ ,പ്രതാപശാലി 
മദയാനയുടെ മസ്തകം പോലെ നെഞ്ചുള്ളവന്‍ 
അതിര്‍ത്തികാത്ത് ക്ഷീണിച്ചൊരുനാള്‍ 
അര്‍ദ്ധരാത്രി ,ആരോടുമുരിയാടാതെ  നാട്ടിലെത്തി 

കുരുമുളക് കച്ചവടക്കാരന്‍ കുഞ്ഞേനാച്ചനെ
കിടപ്പറയില്‍ നിന്ന് പിടികൂടി ഒറ്റവെടിക്ക് കൊന്ന്
കൂടെയൊരു വെളുത്ത പുതപ്പും ചിലമ്പിനുമൊപ്പം   
കുളക്കടവില്‍ ചാക്കിലാക്കി കെട്ടിത്താഴ്ത്തി .

അന്നേക്കിന്നോളം കുഞ്ഞിമാളു പാലപ്പൂ ചൂടി 
അയ്യപ്പന്‍കാവ് വഴി ചെറുകോട് നിന്നും
വെള്ളയുടുത്തു ചിലമ്പിട്ട് ,ചൊവ്വാഴ്ചകളില്‍ 
രാത്രിയാത്ര നടത്തുന്നത് ഞങ്ങളാരും കണ്ടിട്ടില്ല . 

ഇപ്പൊ ഞാനൊരു ജോഡി ചിലങ്കയും 
വെളുത്തൊരു പുതപ്പും വാങ്ങിവെച്ചിട്ടുണ്ട്‌ 
കുഞ്ഞാമിനയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാത്തത് 
എനിക്കാരോടും പറയാന്‍ പറ്റില്ലല്ലോ ...!

Thursday 8 August 2013

ഓര്‍മ്മതന്‍ വെളിച്ചം


ചോരുന്ന കൂരയില്‍  നനയാതിരിക്കുവാന്‍ 
ചേലത്തലപ്പാല്‍ പുതച്ചെന്നെയമ്മ 
കൊരിച്ചോരിഞ്ഞന്നു പകതീര്‍ത്തു മാനം 
തീരെ പ്രതീക്ഷിക്കാതന്നത്തെ രാത്രിയില്‍..

ചൂടുള്ള മഴനീരിതെവിടുന്നെന്നറിയാതെ 
അമ്മതന്‍ മുഖത്തേക്കുറ്റു ഞാന്‍ നോക്കവേ
തോരാതെ പെയ്യുന്ന മഴയല്ലതെന്നും 
ചുടുനീര് പെയ്യുന്നതമ്മതന്‍ കണ്ണെന്നും 
അറിഞ്ഞിട്ടുമെന്തോ ഞാന്‍ കരഞ്ഞതേയില്ല . 

മഴ തോര്‍ന്നുവെങ്കിലും പിന്നെയും പെയ്തു 
മേല്‍ക്കൂരക്കൊപ്പം  എന്നമ്മതന്‍ കണ്ണും
അറിയാം എനിക്കിന്നാ കണ്ണീരിന്‍ നൊമ്പരം 
അറിയുവാനായില്ല അന്നെനിക്കെങ്കിലും ..

ആടുന്ന ദേഹം അലങ്കാരമാക്കി 
പൊടിയില്‍ കുളിച്ചച്ഛന്‍ പടികടന്നെത്തി 
പേടിച്ച പേട മാനിന്‍റെ കണ്ണന്ന് 
എന്നമ്മയില്‍ കണ്ടതിന്നുമോര്‍ക്കുന്നു ഞാന്‍.

വാതില്‍ തുറക്കുവാനെന്തെടീ താമസം,നിന്‍ 
മറ്റവനെങ്ങാനും അകത്തിരിപ്പുണ്ടോ ,എന്‍  
മാനം കളഞ്ഞെന്നാല്‍ കൊന്നിടും നിന്നെ, 
അലറുമ്പോള്‍ അയാളെന്‍റെ അച്ഛനല്ലേതോ 
പിശാചിനെപ്പോലെയാണിന്നുമെന്നോര്‍മ്മയില്‍.. 

മുടിയില്‍ പിടിച്ചു ചുഴറ്റിയന്നച്ഛന്‍ 
ഞൊടിയില്‍ നിലത്തിട്ടു ചവിട്ടിയിട്ടോതി 
ആരെന്നു ചോല്ലെടീ ഈ പന്നി തന്‍ തന്ത 
അല്ലെങ്കിലിന്നു നീ ശവമായി മാറും ..

ഉയിരോടെ ദഹിച്ചതന്നാകുമമ്മ 
ഉടലോടെ ഉരുകിയതുമന്നാകുമമ്മ
പാതിവ്രത്യത്തിന്‍ വിലയറിയാത്തവന്‍
പുരുഷനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍ ..? 

നായാട്ടു തീര്‍ന്നച്ഛന്‍ മയങ്ങിക്കിടന്നിട്ടും 
തോര്‍ന്നില്ല  അമ്മതന്‍ കണ്ണുകള്‍ മാത്രം 
ആലോചിച്ചെന്തോ ഉറപ്പിച്ചമട്ടില്‍, പിന്നെ 
തിളങ്ങിയാ കണ്ണുകള്‍  അന്നാദ്യമായി .

എന്നെ വിളിച്ചമ്മ മടിയിലുരുത്തി 
കെട്ടിപ്പിടിച്ചൊന്നു തേങ്ങിയമ്മ ,പിന്നെ 
സുഖമായുറങ്ങുവാന്‍ ചോല്ലിയെന്നോടും
പുതപ്പിച്ചെന്‍ ദേഹവും ഒരുമ്മയാലെ ..

പിറ്റേന്ന് കാലത്തു ഞാനറിഞ്ഞെല്ലാം 
ഒറ്റയ്ക്കെന്നെ വിട്ടെങ്ങോ പറന്നമ്മ 
കണ്ണീര്‍ നനച്ചും കരള്‍ പുകച്ചും തീര്‍ത്ത
ജന്മമെന്നെക്കുമായെന്നെ പിരിഞ്ഞു .

ഓര്‍മ്മകള്‍ക്കിന്നും എന്തു വെളിച്ചം 
എന്നമ്മതന്‍ പൂമുഖം പോലെ തെളിച്ചം
സദയം പൊറുക്കണം എന്നോട് തായേ 
അശ്രുകണങ്ങള്‍ അല്ലാതെയില്ലയാ 
തൃപ്പാദ പൂജക്കെന്നിലിന്നമ്മേ ....