Thursday 18 July 2013

എങ്കിലും എന്‍റെ വനജേ...

നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത് 
എനിക്കിപ്പോഴും ചിരി വരാറുണ്ട് .

മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍ 
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..

സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത് 
നീയിപ്പോള്‍ എന്നേ മറന്നിരിക്കും. 

നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഇന്നാ തിളക്കമില്ല 
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍ 
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്.... 

ഒരിക്കലും മറക്കാത്ത ആകാര വടിവ്   
കരിവണ്ടിന്‍ നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്‍മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ 
ഒന്നും ഒരല്‍പം പോലും വിശ്വസിക്കാനാവുന്നില്ല 

അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം 
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ 
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും 
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള 
കാന്തം പോലുള്ള കണ്ണുകളും മസിലുകളും 
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്‌...

പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട് 
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും 
എന്‍റെ വിഡ്ഢിത്തരമോര്‍ത്ത്....... 

Sunday 14 July 2013

പ്രിയതമക്ക് ..

പ്രിയേ ... 
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും 
കരഞ്ഞു തളരേണ്ടി വരില്ല, 
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം  
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്‍റെ മണിക്കൂറും മാത്രകളും 
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം 
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്‍........, .

അകലങ്ങളിലിരുന്ന് നിന്‍റെ ശബ്ദവീചികളില്‍  
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍, 
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ 
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ .. 

നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി 
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍ 
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...

ഒരു സന്തോഷത്തിന്‍റെ വെയില്‍ നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന 
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി 
കനവുകള്‍ക്കു ജീവന്‍ കൊടുത്തവള്‍ ... 

കത്തിച്ചാരമാകാന്‍   ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്‍റെ പാവനമായ കാല്‍പാദങ്ങളിലാവണം 
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത് 
മരിക്കും വരെ നിന്നോടോപ്പവും .. .

തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ 
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍ 
വേണം ഒരാശ്രയവും അത്താണിയുമായി 
എന്നും നീ എനിക്കൊപ്പം..... 

Sunday 7 July 2013

പ്രണയിനി

തിരഞ്ഞു നീയോരോ വരയിലും  ചെറു വരിയിലും 
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും 
വിരിയും മലരിലും  നറു മൊഴിയിലും 
തിര പുണരുമോരോ  കടല്‍ക്കരയിലും ..

നഭസ്സിലലയും മുകിലിലും,മഴവില്ലിലും 
ജലധി നിറയും അലയിലും ,പാല്‍ നുരയിലും 
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും, 
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...

തേടാന്‍ മറന്നു നീ നിന്‍ ഉള്ളിന്‍റെ ഉള്ളില്‍ 
തിരയാന്‍ മറന്നു നിന്‍ ഹൃത്തടം തന്നില്‍ 
തേടുകില്‍ നിന്‍ കണ്ണില്‍ തെളിഞ്ഞിരുന്നേനെ 
വിരഹത്തില്‍ ഉരുകും നിന്‍ ഹൃത്തിലായ് വേരാഴ്ത്തി 
വളരുമോരോ മധുര നോവായ്‌ തരള ചിന്തയായ് 
പൂത്തുലഞ്ഞിടും നിന്‍റെ മാത്രമീ പ്രണയിനി ..

Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി... 

Monday 17 June 2013

വരുമൊരു കാലം.....

വരുമൊരു കാലം ഈ  പഴഞ്ചൊല്ലൊക്കെയും 
കതിരായി വിളയുന്ന കാലം , നമ്മള്‍
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്  
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു  ചൊല്ലുന്ന കാലം ..

ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ 
പെങ്ങളായ് കരുതുന്ന കാലം , പിന്നെ 
ഒട്ടും കൂസാത്ത പോരിന്‍റെ വീറിനെ 
ഒറ്റിക്കൊടുക്കാത്ത കാലം 
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..

ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ 
ഒമനിച്ചേറെ വളര്‍ത്തിയ താതനെ  
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട് 
ഒട്ടിച്ചു വെക്കുന്ന കാലം ...

വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും 
നേരായി പുലരുന്ന കാലം ,
നോവിന്‍റെ ലോകത്തില്‍ അലിവായി വിളയും
നേരിന്‍റെ നേര്‍വഴിക്കാലം.....  

Tuesday 11 June 2013

പുതുജീവന്‍

         
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍ 
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍ 
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള 
വിധിപത്രവുമായി കാത്തു നില്‍ക്കുന്നവര്‍   
കളഞ്ഞതെന്‍റെ കാഴ്ചയാണ് ...

പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ 
പകല് തെളിയാത്ത കൊടുംകാടുകളില്‍ 
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍ 
പാപികളൊരുക്കിയ വിഷ വാക്കുകള്‍  
കെടുത്തിക്കളഞ്ഞത് എന്‍റെ കേള്‍വിയാണ് ... 

പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍ 
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍ 
പതിര് മാത്രം വാരി വിതച്ചവര്‍ 
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍ 
മുറിച്ചെടുത്തത് എന്‍റെ ഹൃത്തടമാണ്  .

പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച് 
ഞാന്‍ മരിക്കുന്നതിനു മുന്‍പ് 
ഇനി പിറക്കാനിരിക്കുന്നവരാരോ 
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....

Friday 24 May 2013

ഉണ്ണീ നിനക്കായ്‌ ...



                 
ഉണ്ണീ എനിക്ക് നീ കുഞ്ഞായിരുന്നപ്പോള്‍ 
കണ്ടിരുന്നെത്ര കിനാക്കള്‍ നിന്നില്‍ 
കണ്ണ് നിറഞ്ഞു വളര്‍ന്നു വലുതാകാന്‍ 
കാത്തിരുന്നെത്ര കൊല്ലങ്ങള്‍ ഞാന്‍..

അച്ഛന്‍ പിരിഞ്ഞു നിന്‍ പിറവിക്കു മുന്‍പേ 
കൊച്ചു പ്രായത്തില്‍ തനിച്ചാക്കിയെന്നെ 
ആരും തുണച്ചില്ല അമ്മയാമെന്നെ 
അടര്‍ക്കള നടുവില്‍ ഉപേക്ഷിച്ചുവെന്നെ. 

നഷ്ടമെന്തോക്കെയാണെങ്കിലും ശരി
കഷ്ടമൊക്കെ സഹിച്ചു ഞാനെന്നും 
കണ്ണിന്‍റെ മണിപോലെ കരുതിയെന്നും
ഉണ്ണീ നിനക്കായി ത്യജിച്ചെന്‍റെ ജീവന്‍...................

ഇന്നു തളര്‍ന്നു കിടക്കുമ്പോളല്‍പ്പം 
കരുണ നനക്കുവാനില്ലയെന്‍ ചുണ്ടില്‍ 
ഇത്ര തിരക്കോ നിനക്കെന്‍റെയുണ്ണീ
എനിക്കിത്ര മതിയെന്നു നിനച്ചുവോ നീയും .

ജീവന്‍ ത്യജിച്ചും വളര്‍ത്തുന്നമ്മതന്‍ 
ജന്മ കര്‍ത്തവ്യമെന്നാകിലും 
ചൊല്ലി യാചിക്കാനില്ല ഞാനുണ്ണീ  
കരുണ തോന്നുവാനെന്മേലെയൊട്ടും. 

ആകാശം മുട്ടാന്‍ കൊതിച്ചു പറക്കും നീ 
നോക്കണം താഴെക്കൊരല്‍പ്പമെന്നുണ്ണീ 
ചിറകു തളരുന്ന നാളില്‍ നിനക്കൊന്നു 
വിശ്രമിച്ചീടാനൊരു മരക്കൊമ്പ് കാണുവാന്‍ ..

Saturday 18 May 2013

വിട സഖീ ...


നിലം പരിശാക്കപ്പെട്ട നമ്മുടെ ജീവിതത്തില്‍ 
നിറമുള്ള സ്വപ്‌നങ്ങള്‍ നമുക്കന്യമാണ് . 
ഇന്നോ നാളെയെ വരാനുള്ള  നല്ലകാലം 
ഇനിയൊരിക്കലും വരാതെ നീളുമ്പോഴും 
ഇവിടെയുരുകുന്ന പ്രതീക്ഷയുടെ തുരുത്തില്‍ 
ഇടറിയും പതറിയും നാം കണ്ട സ്വപ്നങ്ങള്‍ക്ക് 
തീര്‍ത്താല്‍ തീരാത്ത കടപ്പാട് ..

വേനല്‍ ചൂടില്‍ വിയര്‍ക്കുന്ന രാത്രികളില്‍ 
വേവലാതിയോടെ വെന്തുരുകുമ്പോള്‍ 
തണുത്തൊരു വേനല്‍ക്കാറ്റ് കിനാകണ്ട്‌ 
തിരുത്താനാവാതെ നമ്മള്‍ ഇവിടെയിങ്ങനെ...

വിശന്നു പൊരിഞ്ഞ് കരയുമ്പോഴാണ്‌ 
വിലക്കപ്പെട്ട കനികള്‍ പശിയടക്കാനേകി
സാത്താന്‍ നമ്മോട് കരുണ കാണിക്കുന്നത്....
പ്രലോഭനത്തിന്‍റെ  കനികളെ പ്രധിരോധിക്കാന്‍ 
അതിജീവിനത്തിന്‍റെ  മൃതസഞ്ജീവനി നഷ്ട്ടപ്പെത് 
തിരിച്ചറിയാന്‍ വൈകിപ്പോയതായിരിക്കും 
ഒരു പക്ഷെ നമുക്ക് പറ്റിപ്പോയ തെറ്റ് ....

ഒരിക്കല്‍ പ്രിയപ്പെട്ടവളായിരുന്നത് കൊണ്ട്
ഒരു വേനല്‍ മഴ തേടിയുള്ള നിന്‍റെ പ്രയാണത്തെ 
തിരിച്ചറിഞ്ഞിട്ടും ഞാനൊട്ടും തടയുന്നതേയില്ല 
നിനക്കെന്നും നല്ലത് വരുത്താനുള്ള പ്രാര്‍ത്ഥനയോടെ  
വിട സഖീ ... 

Thursday 16 May 2013

രാധയോട്‌


രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ  
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്‍ണ്ണന്‍ കണ്ണന്‍റെ  ഓര്‍മ്മയില്‍ 
രാവിത് നിദ്രാ വിഹീനമായോ ..?

രാരിരം പാടിയുറക്കുവാനായിന്നു 
രാക്കുയില്‍ നിന്‍കൂടെ  ഇല്ലാഞ്ഞതോ 
പൂത്തൊരു പാരിജാതത്തിന്‍റെ മൊട്ടുകള്‍ 
തല്‍പ്പത്തില്‍ നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍ 
ചന്ദന ലേപമതില്ലാഞ്ഞതോ  
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ 
ചെറുതായോരല്‍പ്പം നോവിച്ചതോ 
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ  
കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ 
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം 
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

Friday 10 May 2013

പൂവായ് പിറന്നാല്‍.....


          
വിധിക്ക്  മുന്നിലായ് കഴുത്തു നീട്ടുമീ 
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം 
വെറുമോരോമല്‍ കിനാവ്‌ പോലെയീ 
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..

വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ 
കടും നിറങ്ങളും നറു , സുഗന്ധവും പേറി 
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍ 
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..

നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍ 
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍ 
തരുന്ന മാനസ  സുഖങ്ങളോക്കെയും 
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..

ഇറുത്തെടുത്തിടും കനിവതില്ലാതെ 
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍ 
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ 
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..

കറുത്ത മാനസം ഭരിക്കും ലോകമില്‍ 
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും 
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.

വരിക താരകം നിറഞ്ഞ മാനമേ 
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ 
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍ 
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....

Saturday 4 May 2013

മരണം കാത്ത് മുത്തശ്ശി


മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍ 
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....

കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം 
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം... 
കരയാതെ കണ്ണീര്‍ തൂകാതെ ആരോടും പറയാതെ 
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം 

അതല്ലെങ്കില്‍ ...

കയറുമായി വരുന്നവനോട് പൊട്ടിക്കരയാം 
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍ 
കൂടെ പോരില്ലെന്നു വാശി പിടിക്കാം 

രണ്ടായാലും..... 

കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും 
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും 
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും 
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....

കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
കാലനവന്‍ എഴുന്നള്ളും വരെയും ...

Wednesday 1 May 2013

മേഘരാഗം


മാരിക്കാറു നിറഞ്ഞൊരു മാനം 
വാരിത്തൂകും നീര്‍മണികള്‍ 
മണ്ണിന്‍ മാറില്‍ വീണു പടര്‍ന്നു
ജീവന്‍ തൂകും നീര്‍മണികള്‍ ..

പൊന്‍വെയില്‍ നാളം ജാലം കാട്ടി 
മഴവില്‍ തീര്‍ക്കും ചന്തത്തില്‍ 
വേനല്‍ തീര്‍ക്കും പാപക്കറകള്‍ 
കഴുകിക്കളയും വര്‍ഷത്തില്‍  ..

അരുവിയായ് ഒഴുകും കടലായ് മാറും 
കനിവായ് നിറയും ഭൂമിയിതില്‍
പതിരാല്‍ നിറയും അഴലിന്‍ പാടം 
കതിരായ് മാറ്റും നീര്‍മണികള്‍ ..

ഉതിരും വെണ്മണി മുത്തുകള്‍ പോലെ 
ഉണ്മകളായീ മഹി മേലെ ..
വാരിക്കോരി ചൊരിഞ്ഞിടുമെന്നും 
തോരാതുള്ളോരു സംഗീതം ..

കാണാനില്ലിത് കനവില്‍ പോലും 
കരയും മണ്ണിനു കളിയായ്‌ പോലും 
വരിയും നിരയും തെറ്റിത്തിരിയും 
ഉലകില്‍  ചെറിയൊരു കുളിരായ് പോലും ...

Saturday 20 April 2013

തേടുന്നു നിത്യവും .....


കാറ്റോടി കിതച്ചെത്തി വിശ്രമിച്ചീടുന്ന 
കാറ്റാടി മരത്തിന്‍റെ ചില്ലകളില്‍,
കരിവണ്ട് മധുവുണ്ട് മദിച്ചുറങ്ങീടുന്ന  
കര്‍ണ്ണികാരത്തിന്‍റെ പൂങ്കുലയില്‍....

കായലോളങ്ങളില്‍ ചാഞ്ചാടി നീന്തുമീ 
കരിമീന്‍റെ മഷിയിട്ട കണ്ണുകളില്‍,
ചന്ദ്രനെ മോഹിച്ചു നിത്യം തപം ചെയ്യും 
ചെന്താമാരപ്പൂവിന്‍ മാനസത്തില്‍ ....

നാട്ടിടവഴിയിലെ വേലിക്കരികിലായ് 
നാണിച്ചു നില്‍ക്കും മുക്കുറ്റിയില്‍,
തുള്ളിയോഴുകുന്ന പുഴയരികില്‍ തെന്നലില്‍ 
തലയാട്ടി നില്‍ക്കും പൂക്കൈതയില്‍ ..

എവിടെ ഒളിച്ചിരിപ്പാണെന്നു ചൊല്ലുകില്‍ 
അവിടെ ഞാന്‍ തേടിയെത്തിടാം നിന്നെ, 
അത്രമേല്‍ തടയുവാനാവാത്തതെന്തോ
അണക്കുന്നു നിന്നിലേക്കീയെന്നെ  നിത്യവും...... 

Sunday 31 March 2013

തിരകളും ഞാനും ..


തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ  
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും 
പരതുന്നതെന്താണ് നീ .. 

വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു 
താരകം തീരത്ത്‌ കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ്‌ പാഞ്ഞൊരു മിന്നലിന്‍
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ? 

എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ 
തന്നേ മറന്നും തളരാതെയെന്നും 
തിരയുന്നതെന്തു നീ  തിരകളെ നിത്യവും..? 

ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ 
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി 
തേടി മടുത്തു കഴിയുന്നതിന്നും ..

നഷ്ടമായ് പോയൊരു എന്നിലെ എന്നെ 
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ 
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്‍ 
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും .. 

Friday 22 March 2013

ജാഗ്രത...!


ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക 
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം 
അനീതിക്കെതിരെ പടയോരുക്കവുമായി 
അക്രമത്തിന്‍റെ ചിറകരിയാന്‍ 
അധര്‍മ്മത്തിന്‍റെ  വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്‌ 
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്... 

കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍ 
ആയിരം ആനകളുടെ കരുത്താവാഹിച്ച് 
അവര്‍ അശ്വമേധം നടത്തും...

അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ 
രാവുറങ്ങാത്ത മദ്യശാലകളില്‍ 
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ 
തേങ്ങലുകളുയരുന്ന  അകത്തളങ്ങളില്‍ 
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍ 
കൊടുങ്കാറ്റായവര്‍  ആഞ്ഞടിക്കും .

പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍ 
അരിപ്പ പോലെ തുളച്ച് തള്ളി 
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍ 
വെട്ടിമുറിച്ചവര്‍  പകരം വീട്ടും ..

രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി 
ചുവന്ന പരവതാനി വിരിച്ച് 
നമുക്ക് കാത്തിരിക്കാം ...

Monday 18 March 2013

യാത്ര


കാണാന്‍ കൊതിക്കുമ്പോള്‍ കണ്ണ് നിറയുന്നതും 
കണാതിരിക്കുമ്പോള്‍ മനസ്സില്‍ കനലെരിയുന്നതും 
നീയൊട്ടും അറിഞ്ഞതേയില്ല...

ഓര്‍മ്മകള്‍ക്ക് മീതെ മറവിയുടെ മണ്ണിട്ട്‌ 
പുതിയ പൂച്ചെടികള്‍  നട്ടു നനച്ച്
പൂവാടിയൊരുരുക്കുന്ന തിരക്കിലായിരുന്നു നീ. 

എന്നില്‍നിന്നും നീ അകന്നെന്ന തിരിച്ചറിവ്
കണ്ണ് നനയിക്കുംമ്പോഴേക്കും 
ചക്രവാളങ്ങളില്‍ ചുകപ്പു വിരിച്ച് 
ഞാന്‍ നിന്നില്‍ അസ്തമിച്ചിരുന്നു ..

കൂട്ടിവെച്ച കിനാക്കള്‍ക്ക് മീതെ 
കനല്‍മഴ പെയ്തപ്പോള്‍ കരിഞ്ഞു  പോയത് 
ഞാനോമനിച്ച വളപ്പൊട്ടുകളും മയില്‍പീലിയും
ഒരു നൂറു സ്വപ്നങ്ങളുടെ താഴ്വരയും ..


സ്വപ്‌നങ്ങള്‍ പകുത്തെടുക്കാന്‍ ആരുമില്ലാതെ 
പഴിവാങ്ങിയ ജീവിതമായി ഞാനിന്നും 
സമാധാനത്തിന്‍റെ കാണാത്ത തീരങ്ങള്‍ തേടി 
ഇനി ഒരിക്കലും നിലക്കാത്ത യാത്രയിലാണ്.


കനല്‍ മഴ പെയ്യാത്ത കൊടുംങ്കാറ്റടിക്കാത്ത 
ശാന്തിയുടെ തീരത്ത്‌ നീയിപ്പോള്‍ സുരക്ഷിതയാണ് 
എന്നില്‍നിന്നും ഇരന്നുവാങ്ങിയ സുന്ദരനിമിഷങ്ങള്‍ 
നിന്‍റെ ഉള്ള് പൊള്ളിക്കുന്നില്ലെങ്കില്‍  മാത്രം.... 

Wednesday 13 March 2013

കാത്തിരിപ്പ്


മലമടക്കുകളില്‍ നീയൊരു കൊടുങ്കാറ്റായ് 
എന്നോട് ചേരാന്‍ കാത്തുനില്‍ക്കുന്നു 
മേഘമാലകളില്‍ മിന്നല്‍ പിണരായും 
പെരുമഴയായും ..

ദൂരെ മരച്ചില്ലകളില്‍ മുഹൂര്‍ത്തം കുറിക്കാന്‍ 
ആരുടെയോ സമ്മതത്തിന് കാതോര്‍ത്തിരിക്കുന്നു
ഒരു കാലന്‍ കോഴി . 
ചെന്തീ കത്തിയണഞ്ഞ ശ്മശാനങ്ങളില്‍  
എനിക്കുനേരെ കണ്ണുരുട്ടുന്നു 
കനല്‍കട്ടകള്‍ ...

ഉറ്റവരുടെ സങ്കടപ്പെരുമഴയിലും
ഉലയാത്ത ചങ്കുറപ്പുമായി 
ഞാന്‍ കാത്തിരിക്കുന്നു നിന്നെ..
സമയം തെറ്റാതെ സമ്മതം നോക്കാതെ നീ 
ഉമ്മറപ്പടി കയറിവരുന്ന  നാള് നോക്കി .

ഇവിടെയീ പഞ്ഞിക്കിടക്കയില്‍ 
തൊലി പൊട്ടിയടര്‍ന്ന മുതുകുമായി 
കണ്ണുകളടച്ചു കൈകാലുകള്‍ നീട്ടി 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലുള്ള 
നൂല്‍പ്പാലം സ്വപ്നം കണ്ട്,
പെരുവിരലില്‍ നിന്ന് കണങ്കാലിലൂടെ 
നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും 
ഇടനെഞ്ചിലേറ്റി ...

കാത്തിരിപ്പാണ് ഞാന്‍ ..
പാപക്കറകള്‍ ചുടുകണ്ണീരാല്‍ കഴുകിക്കളഞ്ഞ് 
ശുഭ്ര വസ്ത്രം ധരിച്ചൊരു യാത്രക്കൊരുങ്ങി 
നിന്‍റെ വരവും നോക്കി ഇവിടെയിങ്ങനെ ......

ചിലന്തി വലകള്‍

ചിലന്തി വലകളാണ് ചുറ്റും
കയ്യൊന്നനങ്ങിയാല്‍ മെയ്യേന്നോളികിയാല്‍ 
ആര്‍ത്തിയോടെ ചുറ്റിപ്പിടിക്കുവാന്‍ 
കാത്തിരിക്കുന്നവ ...

ഇഷ്ട്ടത്തോടെ കാത്തിരിപ്പവരും 
നഷ്ട്ട ബോധത്തോടെ ഓര്‍ത്തിരിപ്പവരും 
കരുതലോടെ തുന്നുന്ന വലകളില്‍
കുരുങ്ങിക്കിടക്കുന്നു ഞാനും .

മോചനം നല്ല വാക്കാണ്
ജീവിതം കൂട്ടിത്തുന്നിയ ബന്ധനങ്ങളില്‍ നിന്ന്
സ്നേഹം പുരട്ടിയ ചിലന്തി വലകളില്‍ നിന്ന്
കുതറി മാറുന്നവന് പ്രത്യാശയുടെ വാക്ക് ..

ഇനിയെങ്കിലും
ആരുടെയോ ചാതുരഗപ്പലകയില്‍
ഉയരും ആരവങ്ങള്‍ക്കിടയില്‍
ജീവിതം വെച്ച് കളിക്കുമെനിക്ക്
ജയിച്ചേ മതിയാകൂ ..

അകക്കാഴ്ച



നിന്‍റെ ചിത്രമെഴുതുമ്പോള്‍ 
ഞാന്‍ ഉപയോഗിക്കാത്ത വര്‍ണ്ണങ്ങളില്ല 
പച്ചയും ചുവപ്പും കറുപ്പും വെളുപ്പും 
അങ്ങനെ നിറങ്ങള്‍ എത്ര ചേര്‍ത്തിട്ടും 
എനിക്ക് മതിയായുമില്ല .

എത്ര നിറങ്ങള്‍ ചേര്‍ത്തിട്ടും 
മുഖം തെളിയാതെയായപ്പോള്‍ 
ഞാന്‍ ചിത്രമെഴുത്ത്‌ നിര്‍ത്തിയതാണ്... 
പിന്നെയും നിന്‍റെ മുഖമെപ്പോഴും 
മനസ്സിലിരുന്നു വിങ്ങിയപ്പോള്‍ 
ചായക്കൂട്ടുകളുമായി വീണ്ടും  
അകക്കണ്ണിലെ മുഖം പകര്‍ത്താന്‍ 
ഒരു വട്ടം കൂടി ഞാന്‍ ..

ഒടുവില്‍ ചുവന്ന ചായം തട്ടിമറിഞ്ഞു 
എല്ലാം ഇല്ലാതായപ്പോള്‍ 
എനിക്ക് നഷ്ട്ടപ്പെട്ടത്‌ 
നിന്‍റെ ചിത്രം മാത്രമായിരുന്നില്ല 
എന്‍റെ അകക്കണ്ണിന്‍റെ കാഴ്ചകൂടിയായിരുന്നു

 നിനക്കെന്നോട് പ്രണയമില്ലായിരിക്കാം  
അതായിരിക്കണം എനിക്കെന്‍റെ 
അകക്കാഴ്ച നഷ്ട്ടപ്പെട്ടത്‌ ...

Sunday 10 March 2013

നരബലി



ഊഷരതയില്‍ വിരിയുന്ന 
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.

മരുക്കാറ്റില്‍ ഉലഞ്ഞാടി 
മരിച്ചു വീഴും വരെ 
ആരെയും ആകര്‍ഷിക്കുന്നുമില്ല.

ജീവിതത്തിന്‍റെ 
പുറന്തോടിനു മുകളില്‍ 
കുമിളുകള്‍ പോലെ  മുളച്ചു പൊന്തി 
ആരാരും ശ്രദ്ധിക്കാതെ 
മരിച്ചു വീഴുന്നു അവ.

മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ 
ശീതക്കാറ്റടിക്കാതെ 
തണുത്ത് മരവിച്ച് 
നാല് ചുമരുകള്‍ക്കുള്ളില്‍ 
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍  
ഗര്‍ഭം ധരിച്ചു പ്രസവിച്ച് 
വീണ്ടും പ്രവാസജന്മങ്ങള്‍ 
നിര്‍വൃതിയടയുന്നു.

രക്തബന്ധങ്ങളുടെ ഓര്‍മ്മകള്‍ 
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ 
ഒരു പിടി ബലിച്ചോറിന് 
കൈ നീട്ടിയിരിക്കുന്നു .

ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന 
നരബലി .....

Sunday 24 February 2013

കാലഭേദങ്ങള്‍



നിലവിളക്കും നാമജപവും 
തുളസിത്തറയും സിന്ധൂരക്കുറിയും 
നാട്ടുവഴികളില്‍ ഉപേക്ഷിച്ച്  
തിരിഞ്ഞു നോക്കാതെ നടന്നേക്കുക.

വെറ്റിലച്ചെല്ലവും കൊളാമ്പിയും  
മുത്തശ്ശിയുടെ നിറമില്ലാത്ത ചിത്രവും   
ഇനി പായലും പൂപ്പലുമില്ലാത്ത 
അകത്തളങ്ങളിലേക്കെറിഞ്ഞേക്കുക ...

മുറ്റത്തെ മുല്ലയും വൈക്കോല്‍ കൂനയും 
ചാണകമിഴുകി മിനുക്കിയ മുറ്റവും 
ഓര്‍മ്മകളുടെ പാതാളത്തിലേക്ക് 
ചവിട്ടിത്താഴ്ത്തിയേക്കുക .....

ഇനി കണ്ണുകളടക്കുക......
നിങ്ങളിപ്പോള്‍ വര്‍ത്തമാനകാലത്തിലാണ്  ,
കളഞ്ഞുപോയതിനെപ്പറ്റി ഓര്‍ത്ത്‌ 
കരളു പുകയുന്നുവെങ്കില്‍ മാത്രം 
നിങ്ങളിപ്പോഴും ഭൂതകാലത്തിലും .



Monday 18 February 2013

കളിപ്പാട്ടം നഷ്ട്ടപ്പെടുമ്പോള്‍



കാത്തിരിക്കുന്നില്ല ഞാന്‍ 
കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും
കലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടും 
കാലമേറെ കഴിഞ്ഞിരിക്കുന്നു ..

കനല്‍ കൂനകള്‍ക്ക് മുകളില്‍ 
കളിവീട് പണിത് കാത്തിരുന്നത് 
കഥയറിയാതെ ആയിരുന്നെന്ന്
അറിയാനിത്തിരി വൈകിയെന്നോ?

ചിലര്‍ ചിലപ്പോള്‍ അങ്ങനെയാണ് 
ചെറു ചിരിയോടെ വെച്ച് നീട്ടുന്നതെന്തും പിന്നെ 
ചെപ്പടിവിദ്യയിലെ മാന്ത്രിക തൊപ്പിയില്‍ വെച്ച് 
അദൃശ്യമാക്കി മികവു കാണിക്കും ...

കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടികള്‍ക്ക് പക്ഷെ ,
വൈകിയാണെങ്കിലും എല്ലാം മറക്കാനൊത്തേക്കും  
എന്നാല്‍ അല്ലാത്തവര്‍ , ഇഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍
ജീവിതാന്ത്യം വരെ ഓര്‍മ്മകളെ ഓമനിച്ചേക്കും..

തിരിച്ചു വരവുകള്‍ക്ക് ഇനി സമയമില്ല 
നഷ്ട്ടപ്പെട്ടതിനു മുകളിലൊരു താജ്മഹല്‍ പണിയാനും ..
ഒരാള്‍ക്ക്‌ മുകളിലോരാള്‍ കനിഞ്ഞേകുന്ന ഒന്നുണ്ട് 
അതിനപ്പുറം ആര്‍ക്കും ഒന്നുമില്ലതന്നെ ..! 
 

Wednesday 13 February 2013

ഇനി നിനക്ക് മരിക്കാം


നിനക്കിനി ഒരു വഴിയില്ല
നിലാവില്ല , മഞ്ഞും മഴക്കാറുമില്ല
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി മരിക്കാം ...

കണ്ണുകളില്‍ കടല്‍ നിറച്ച്
കാതുകള്‍ കൊട്ടിയടച്ച്
കാണാമെന്നോതി കൈപിടിച്ച്
കൈകൊട്ടി വിളിക്കുന്ന
കാണാമറയത്തെ യുദ്ധഭൂമിയിലേക്ക് ,
ഇനിയൊരു യാത്ര ...

നിറം മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം
നിഴല്‍ പോലെ ഇരുണ്ട രൂപങ്ങള്‍ ,
നിദ്രക്കു ഭംഗം വരുത്തി ചുടു
നിശ്വാസത്തിലൊതുങ്ങിയ രാവുകള്‍ ..

മുജ്ജന്മം പാപത്തില്‍ മുക്കിയവര്‍ക്ക്
മുങ്ങിത്താഴനായി മാത്രം
മെനഞ്ഞെടുത്തതായിരിക്കാം
മണല്‍ക്കാടെന്ന  രണ്ടാം നരകം .

പെട്ട് പോയവര്‍ക്ക് കല്ലറയൊരുക്കി
തിരിച്ചോടാന്‍ ഒരു തിരിച്ചറിവിനായി
ബാക്കിവെച്ച കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞ്
മണല്‍ക്കാറ്റ് ചിരിക്കുന്നു , വന്യമായി ...

അതുകൊണ്ട് ..
നിനക്കിനി ഒരു വഴിയുമില്ല ..
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി
ഇനി നിനക്ക് മരിക്കാം ..

Saturday 9 February 2013

തീയാട്ടം


തലച്ചോറില്‍ മുരളുന്ന കടന്നല്‍ കൂട്ടത്തിന്‍റെ
നിണമുറയുന്ന കൊലവിളിയില്‍ നടുങ്ങിത്തെറിച്ച്
വാക്കുകള്‍ക്കു വിലങ്ങിട്ട് വ്യഥകള്‍ക്ക് തഴുതിട്ട്
വൃഥാ ഒരു സമാധിയിലാണ് ഞാന്‍ ..

വിലാപയാത്രകളുടെ മുന്‍ നിരയില്‍
പ്രതിഷേധങ്ങളുടെ പണിപ്പുരയില്‍
അനുസ്മരണ ചടങ്ങുകളുടെ പകല്‍ വെട്ടത്തില്‍
മിന്നിത്തിളങ്ങുന്നവരെ എനിക്കറിയാം ..


വികാരമറിയാത്ത ബാലികമാരുടെ
അടിയുടുപ്പുകളില്‍ രക്തക്കറ പുരട്ടി 

കന്യകമാരുടെ കന്യാചര്‍മ്മങ്ങളില്‍
വിയര്‍പ്പിനുപ്പും പാപക്കറയുമുരുക്കിയൊഴിച്ച്
വിളയാടുന്നവരിവര്‍ .......

കാരിരുമ്പിനെ വെല്ലാന്‍ കരളുറപ്പ് നേടി
കദനങ്ങള്‍ക്ക് മീതെ കൊലയറ പണിത്
പ്രതികരിക്കുന്നവന്‍റെ നാവിന് വിലപറഞ്ഞ്
കളിയാട്ടം തുടരുന്നവരിവര്‍ ..

ശക്തരില്‍ ശക്തരുടെ തീയാട്ടങ്ങളില്‍
ചിറകു കരിഞ്ഞു വീണ്
എനിക്കിനി പറന്നുയരാന്‍ വയ്യ '
പ്രതികരിക്കാനും ...

മുഖമേറ്റ് വാങ്ങിയ ശക്തമായ തുടര്‍ പ്രഹരങ്ങളില്‍
അക്ഷരങ്ങളുണങ്ങി വാക്കുകള്‍ വറ്റി
മഷിതീര്‍ന്ന പേനയുമായി ബോധം മരവിച്ച്
അന്തിച്ചിരിപ്പാണ് ഞാന്‍ ...

Sunday 9 December 2012

മരണശേഷം

സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കുള്ള
അനിശ്ചിതത്വത്തിന്‍റെ പാതയില്‍
കാത്തിരുന്നു മടുത്താണ് അവന്‍ ഭൂമിയിലെക്കിറങ്ങിയത്..
മരിച്ചു മണ്ണടിഞ്ഞ ശ്മശാനത്തിലെ മരച്ചില്ലയില്‍
മാനത്തു നിന്ന് തൂങ്ങിയിറങ്ങി അവന്‍
ഭൂമിയുടെ കപടമായ കാഴ്ചകളിലേക്ക് ..

താനില്ലെങ്കിലും എല്ലാം പഴയ പോലെ
വീടും നാടും നാട്ടാരും
ജീവനോളം സ്നേഹിച്ചിരുന്ന കൂട്ടുകാരും
എന്നോട് പ്രണയമാണെന്ന് നടിച്ചിരുന്ന അവളും ..

മരണം തുടച്ചു നീക്കുന്നത് ശരീരത്തെ മാത്രമല്ല
മരിച്ചവന്‍റെ  ഓര്‍മ്മകളെ കൂടിയാണ്
മരിച്ചവന് ഓര്‍മ്മകളുണ്ടാകുന്നതാകട്ടെ
മരണത്തെക്കാള്‍ ഭയാനകവും ..

ഒരാള്‍ ഇല്ലാതെയാകുമ്പോള്‍ മറ്റൊരാള്‍ക്ക്
അയാളില്ലാത്ത ശിഷ്ട ജീവിതം
ചിട്ടപ്പെടുത്താനുള്ള സമയം മാത്രമാണ്
വേണ്ടപ്പെട്ടവരുടെ ദുഖ കാലം .

എല്ലാം മാറിയിട്ടുണ്ടെങ്കിലും
ഒന്ന് മാത്രം മാറാതെ ഇപ്പോഴുമുണ്ട് ..
ഇരുളടഞ്ഞ സ്വന്തം മുറിയില്‍ ഏകയായി
ചില്ലിട്ട എന്റെ ചിത്രത്തിന് മുന്‍പില്‍
എരിഞ്ഞു തീരുന്ന ചന്ദനത്തിരിപ്പുക വരയ്ക്കും
അവ്യക്ത ചിത്രങ്ങളില്‍ നോക്കി
കണ്ണീര്‍തുള്ളികള്‍ പാടുതീര്‍ത്ത കവിളുമായി
മൂകം ഒരു വിഗ്രഹം കണക്കെ ..എന്നമ്മ ...!


ഒന്നിനോടൊന്നു ചേര്‍ന്നതില്‍ നിന്നും
ഒന്നുമാത്രം മാറിയാല്‍ ,ഒന്നും മാറുന്നില്ല
മരണത്തിന്‍റെ കാര്യത്തിലെങ്കിലും
അത് തികച്ചും സത്യമാണ് .

Wednesday 5 December 2012

നരക ജിവിതം

ന്‍റെ ജീവിതം ഇങ്ങനെയാണ് ..
വര്‍ഷത്തില്‍ പതിനൊന്നു മാസവും
എനിക്ക് വേനലാണ്
ബാക്കി വര്‍ഷപാതവും  ...

മരുഭൂമിയുടെ പൊള്ളുന്ന ചൂടില്‍ നിന്നുള്ള
പാലായനമാണ്‌ എന്‍റെ വര്‍ഷപാതം ..
എരിയുന്ന തീയില്‍ നിന്ന്
കുളിരുന്ന മഞ്ഞിലേക്കൊരു ഒളിച്ചോട്ടം....

ഒരു മാസത്തെ മഴക്കോളില്‍
പെയ്തു തോരാന്‍ വെമ്പി കാത്തിരിപ്പുണ്ടാകും
പരിഭവക്കാര്‍മേഘം നിറഞ്ഞ
ഇടവപ്പാതിയും കര്‍ക്കിടകവും ..

********************************************

ഇന്ന്, ഈയാണ്ടത്തെ അവസാനത്തെ  മഴയാണ്
മടക്കയാത്രക്ക്‌ മുമ്പുള്ള മനമുരുക്കുന്ന പെരുമഴ ..
ഇനിയൊരു മഴക്കാലം വരെ പെയ്തൊഴിയാന്‍ ഭൂമിയില്ലാതെ
അലയുന്ന കാര്‍മേഘങ്ങളുടെ അവസാന തീമഴ ..

ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ് 
 ജീവന്‍ എരിഞ്ഞു തീരുന്ന
പതിനൊന്നു മാസത്തെ  കൊടുംവേനല്‍ ..

എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
പെയ്യാന്‍ ബാക്കിയായ മഴ  മേഘങ്ങള്‍ക്ക് കടപ്പെട്ട്
വീണ്ടുമൊരു അവധിക്കാലം വരെ
പ്രതീക്ഷയുടെ പടവുകളിലേക്ക്  പകച്ചു നോക്കി
ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം

Thursday 22 November 2012

ദിശായന്ത്രം

സീമന്ത രേഖയിലെ സിന്ദൂരം മായ്ച്ച്
താലിയറുത്ത് വെള്ള ചുറ്റി
എന്നില്‍നിന്ന് നീ ദൂരേക്ക്‌ മറഞ്ഞെന്ന്
ഞാനുറപ്പിക്കുന്നു ...
ജീവിതത്തിലെ ദിശ കാണിക്കുന്ന യന്ത്രം
കളഞ്ഞുപോയോടുവില്‍
ദിക്കറിയാത്ത മരുഭൂമിയിലിപ്പോള്‍
ഞാനും ഒറ്റക്കാവുന്നു ..
നിനക്ക് മാത്രം പകര്‍ന്നേകാവുന്ന
വിചാരങ്ങളും വികാരങ്ങളും
ഇനി എന്നില്‍തന്നെ ഞാന്‍
കുഴിവെട്ടി മൂടാം ...
എനിക്ക് മാത്രം അവകാശപ്പെട്ട
നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളതാണ്‌
ഇനിയെനിക്കെന്‍റെ നിറങ്ങളില്ലാത്ത
ശിഷ്ട ജീവിതം ...
മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്കാണ്
യഥാര്‍ത്ഥത്തില്‍ ജീവന്‍ നഷടമാകുന്നതെന്ന
നിന്‍റെ വാക്കുകള്‍
ഞാനുമിപ്പോള്‍ തിരിച്ചറിയുന്നു ...

Wednesday 21 November 2012

പിശാചുക്കളുടെ ഭൂമി

ഹേ ജൂതാ ....
നീയൊരു വാടകക്കൊലയാളിയാണ്
ഗാസയുടെ തെരുവീഥികളില്‍
പിശാചുക്കളുടെ അച്ചാരം വാങ്ങി
നിരാശ്രയരുടെ അവസാന തുള്ളി രക്തവും
ഊറ്റിക്കുടിക്കുന്ന വെറി മൂത്തവന്‍ ..

അധിനിവേശത്തിന്‍റെ  കറുത്ത കരം കൊണ്ട്
അലിവു വിളയേണ്ട ഭൂമികയില്‍
അശാന്തി പാകി ആര്‍ത്തട്ടഹസിച്ച്
തേരോട്ടം നടത്തുന്ന കാപാലികന്‍ ..

കുടിയേറ്റക്കാരായി വന്ന് 
കുടികിടപ്പുകാരായി മാറിയ കിരാതാ...
അഭയം തന്നവര്‍ക്കുനേരെ അമ്പെയ്യുന്നത്

നീയേതു തത്വശാസ്ത്രം കൊണ്ട്
എങ്ങിനെ ന്യായീകരിക്കും ?

പൂക്കളെപ്പോലെ പരിശുദ്ധരാകും
പിഞ്ചോമനകള്‍ക്ക് നേരെ
വെടിയുതിര്‍ക്കാന്‍ മാത്രം
കരളുറപ്പുള്ള ക്രൂരരാം നിങ്ങളെ
പേര് ചൊല്ലി വിളിക്കാനൊരു
പുതുവാക്ക് തേടുകയാണിപ്പോള്‍
നിഘണ്ടുവില്‍ ഞാന്‍..

ഒന്നോര്‍ക്കുക ...
വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
ശപിക്കാനറിയുമായിരുന്നെങ്കില്‍
മുച്ചൂടും മുടിയുമായിരുന്ന
അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!

Saturday 17 November 2012

മണല്‍ത്തരിയോട്

നിലാവിനെയും നക്ഷത്രത്തെയും നോക്കി
നീ മോഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം
ആര്‍ത്തി പൂണ്ട തിരകള്‍ക്കൊപ്പം
കടലിലെക്കൊളിച്ചോടിയും
മറ്റൊരു തിരക്കൊപ്പം കരയിലേക്ക്
മദോന്മാത്തയായി തിരിച്ചോടിയും
വീണ്ടുമൊരു പാലായനം
സ്വപ്നം കണ്ടു  കിടപ്പാണ് നീ..

നീയൊന്നു മറിയുന്നില്ല ...
നിനക്ക് സ്നേഹമാണ് സര്‍വ്വരോടും,
ദൂരെ വിണ്ണില്‍ നിന്ന് പുഞ്ചിരി ചൂണ്ടയെറിയുന്ന
നിലാവിനോടും നക്ഷത്രത്തോടും,
ബാഷ്പകണികയുമായി തീരം ചുറ്റും കാറ്റിനോടും
പിന്നെ  എന്നും നിന്നെ തഴുകിത്തലോടും
നീലക്കടലിലെ തിരമാലയോടും....

നിനക്കറിയില്ല ഈ തിരകളെ...
നിനക്കൊപ്പം ആഴിയുടെ ആഴങ്ങളിലേക്ക്
നുരയും പതയും നല്‍കി ആനയിക്കുന്നത്
നിന്നെപ്പോലെ ആയിരങ്ങളേയാണ് ..

ആഴങ്ങളിലെക്കെത്തും മുന്‍പേ നിന്നില്‍
ആഴ്ന്നിറങ്ങി മതിയായി ഇടയിലുപേക്ഷിച്ച്
ഒരു ചെറു പുഞ്ചിരിയോടെ
മരതക നീലിമയിലേക്ക്‌ മറയുമവന്‍... .

പിന്നെ തീരമണയാന്‍ വെമ്പുന്ന
മറ്റൊരു തിരയുടെ കയ്യിലെ പാവയായ്‌
ഒരു കൊടും വഞ്ചനയുടെ കഥയറിയാതെ
നീ വീണ്ടും തീരമണയുന്നു..

നിനക്കൊന്നു മറിയില്ലെന്ന് എനിക്കറിയാം ...
എനിക്ക് പക്ഷേ സങ്കടമാണ്..
പൂന്തിരകള്‍ക്കൊപ്പമുള്ള ഓരോ പ്രയാണത്തിലും
നീ ഉരുകിയുരുകി ഇല്ലാതാവുന്നത്
ഞാനെങ്ങനെ സഹിക്കും ..?

Thursday 15 November 2012

കാലദോഷം

കാടും മേടുമില്ലാത്ത ഭൂമിയില്‍
പെയ്യാന്‍ മടിച്ചു കര്‍ക്കിടക മേഘങ്ങള്‍...

നേരും നെറിയും കേട്ട മനുഷ്യ കുലത്തോട്‌
നീറിപ്പുകയും പ്രതികാരം തീര്‍ക്കാന്‍
അഗ്നിയെ പ്രണയിച്ച്  കുംഭ മീന മാസങ്ങള്‍ ..

മൂര്‍ച്ചയുള്ള വാളാല്‍ വെട്ടേറ്റ്
ഉദ്ധാരണം നഷ്ട്ടപ്പെട്ട് വേപഥുവോടെ
കന്നിമാസത്തിലെ ശ്വാനന്മാര്‍ ..

കോണ്‍ക്രീറ്റ് കാടുകള്‍ മണ്ണ് നിറയുമ്പോള്‍
മാളവും , ജീവിത താളവും നഷ്ട്ടപെട്ട്‌
ഒന്നിഴയാന്‍ പോലുമാവാതെ
വൃശ്ചികത്തിലെ നാഗങ്ങള്‍...

പൂവും പുല്‍മേടുകളും വിട ചൊല്ലിയ ഭൂമിയെ
പുല്‍കിപ്പുണരാന്‍  മറന്ന്
മകരമാസത്തിലെ മരം കോച്ചുന്ന മഞ്ഞ്  ..

ഋതുക്കള്‍ മനം നൊന്തു ശപിക്കുമ്പോഴും
പ്രകൃതിയുടെ പൂമരം വെട്ടി മുറിച്ച്
ബോണസായി വൃക്ഷത്തില്‍ ഊഞ്ഞാലിടാന്‍
പരിശീലിക്കുകയാണ് നമ്മള്‍........!

Monday 12 November 2012

ആറടി മണ്ണ്

രാ നര ബാധിച്ചവര്‍ക്കിനി
ആഗ്രഹിക്കാനൊന്നുമില്ല...
ജീവിതാന്ത്യം വരെ
വിയര്‍പ്പു ചിന്തി സമ്പാദിച്ചു കൂട്ടിയത്
സ്വപ്നം കണ്ടിരിപ്പുണ്ട്
അവകാശികള്‍....
വൃദ്ധസദനത്തിലേക്ക് വഴിയൊരുക്കി
സ്വന്തം രക്തത്തില്‍ പിറന്ന
അവകാശികള്‍ ..

ണക്കു കൂട്ടി ജീവിതത്തെ നേരിട്ട്
വിജയം വരിച്ചവര്‍ക്ക്
കൂട്ടാനും കിഴിക്കാനുമാവാത്ത കണക്കേകി
ജീവിതാവസാനം കൈകഴുകുന്നു ദൈവവും ..

ആരും ദയവു കാട്ടാത്ത വാര്‍ദ്ധക്യം
എനിക്കുണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍
അവകാശത്തര്‍ക്കങ്ങളില്ലാതെ എനിക്കും
പിറക്കും മുന്‍പേ മരിക്കാമായിരുന്നു

എങ്കിലും,എനിക്കുമുണ്ടൊരു രജത രേഖ....
ഉച്ചനീചത്വങ്ങള്‍ തെല്ലുമേശാതെ 
വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ടെന്നെ
അവകാശികള്‍ക്കാര്‍ക്കും വേണ്ടാത്ത
ആറടി മണ്ണ് ...

Wednesday 7 November 2012

സ്വപ്നങ്ങളുടെ പട്ടട

ചുടു കാറ്റ് വീശുന്ന മരുഭൂമിക്ക്
ചിന്തകളുറങ്ങുന്ന ശ്മാശാനങ്ങളാണ് കൂട്ട്
ചിതകൂട്ടി കത്തിച്ച സ്വപ്നങ്ങളുടെ
ചാരം നിറഞ്ഞ ശ്മശാനങ്ങള്‍ ..

ചിതലരിക്കുന്ന ജീവിതത്തില്‍
ചോര്‍ന്നു പോകാത്ത മനക്കരുത്തും
ചിലനേരങ്ങളില്‍ മരുക്കാറ്റ് വീശി
ചിതറിത്തെറിക്കുന്നു ..

ചോദ്യങ്ങള്‍ പ്രിയതമയുടേതാകുമ്പോള്‍
ചേതനയറ്റ മനസ്സ് ഉത്തരങ്ങള്‍ക്കായി
ചെപ്പടി വിദ്യകളില്‍ അഭയം തേടുന്നു.
ചില്ലുകൊട്ടാരം പോലെ നാളെ തകര്‍ന്നടിയുന്ന
ചെപ്പടിവിദ്യകള്‍ ...

സത്യങ്ങളെന്നു നാം നിനക്കുന്ന ചിലത്
ചെറു സ്വപ്നദൈര്‍ഘ്യം പോലുമില്ലാതെ
കണ്ണടച്ച് തുറക്കും മുന്‍പേ
കരിഞ്ഞുണങ്ങി കളവായി മാറും

ജീവിതത്തിലെ നിറമാര്‍ന്ന കനവുകള്‍
പട്ടടയില്‍ ദഹിപ്പിച്ചാലും 
മരിച്ചു മണ്ണടിയും വരെയും
ഉയിര്‍ത്തെഴുന്നെല്‍ക്കുമെങ്കിലും
മണ്ണിട്ട്‌ മൂടാന്‍ പഠിക്കയാണ് ഞാന്‍....

Saturday 27 October 2012

കടം തന്ന സ്നേഹം

കൂട്ടുകാരാ നിന്‍ കലിയോന്നടങ്ങിയാല്‍
കനിയണം കാതുകള്‍ തുറന്നു വെക്കാന്‍ 
കടമാണ് നീ തന്ന സ്നേഹം എനിക്കെന്നും 
കഴിവില്ലെനിക്കത് തിരിച്ചു നല്‍കാന്‍.........

കഥയിതു നമ്മളെഴുതുന്നതല്ല
കാലത്തിന്‍ കയ്യിലെ പുസ്തകത്തില്‍ 
ഖണ്ഡിക്കയല്ല ഞാന്‍ നിന്‍റെ ചോദ്യങ്ങളെ  
കേവലം വ്യര്‍ത്ഥമാം ഉത്തരത്താല്‍ .

സമ്പത്തിതൊട്ടും എനിക്കില്ലെയെന്നോര്‍ത്ത   
കുണ്ഡിതമാണ് നിനക്കെന്നറിയാം ,
എങ്കിലും കേള്‍ക്കണം സങ്കടപ്പെരുമഴ 
ചിന്തുന്ന സന്താപ നീര്‍ത്തുള്ളികള്‍ .

സദയം പൊറുക്കണം മാപ്പ് നല്‍കിടേണം 
കുറ്റമെന്‍റെതെന്നറിയുന്നു ഞാന്‍ 
പൊന്നും പണവും ഇല്ലാത്ത പെണ്ണിന് 
സ്നേഹത്തിന്നവകാശം തെല്ലുമില്ല ... 
പൊന്നേ സര്‍വ്വവും എന്നാകില്‍ പിന്നെയീ 
ലോകത്തിലാര്‍ക്കിനി എന്ത് രക്ഷ ...?.

വിലയുണ്ട്‌ നിര്‍മ്മല സ്നേഹത്തിനെപ്പോഴും 
അളവില്ലാ സ്വത്തിനെക്കാളുമേറെ  
അതറിയുന്ന കാലം നിനക്കണഞ്ഞീടുന്ന 
നാള്‍ വരും നിശ്ചയം കൂട്ടുകാരാ ..  

അന്ന് നീ ഓര്‍ക്കണം പാവമീയെന്നെ  ,
നിസ്തുല സ്നേഹത്തിന്‍ താമരപ്പൂവുകള്‍
നെഞ്ചോട്‌ ചേര്‍ത്തു കേഴുന്നോരെന്നെ.....

Sunday 21 October 2012

മുഖപടം


മുഖം മറച്ച പെണ്‍കുട്ടിയുടെ 
മുഖഭാവം ആരും അറിയുന്നില്ല ..
മുഖത്തേക്ക് നോക്കുമ്പോള്‍ 
മുനയോടിയുന്ന കാഴ്ച കാരണം 
തുറിച്ചു നോക്കിയിട്ടും കാര്യമില്ല .

മൂക്കും ചുണ്ടും വായും നോക്കി 
മുഖലക്ഷണം ചൊല്ലാന്‍ വയ്യ ......
മറച്ചുവെക്കപ്പെട്ടത്‌ ഗംഭീരമെന്നു ചൊല്ലി  
മനം നിറക്കാമെങ്കിലും ,
മനക്കണ്ണില്‍ തെളിയുന്നതുപോലെയെന്ന്   
മുറിച്ചു പറയാനും വയ്യ .... 

മധുമതികള്‍ ഇവര്‍ക്കൊക്കെ  എന്തുമാകാം... 
മങ്ങിയതെങ്കിലും എല്ലാം കാണാം 
മൂക്കും ചുണ്ടും വായും നോക്കാം 
മുഖരേഖയപ്പാടെ വായിച്ചെടുക്കാം. 

മനസ്സിലാകാത്ത ഒരു കാര്യമുണ്ട് 
മത്തു പിടിച്ച നോട്ടമൊഴിവാക്കാന്‍
മുഖംമൂടി ധരിക്കുന്നവര്‍ 
മയ്യെഴുതി കറുപ്പിച്ച കണ്ണുകള്‍ കൊണ്ട് 
മുഖപടത്തിനു പിന്നിലിരുന്ന്, 
നമ്മളെയിങ്ങനെ നോക്കാമോ ..?

Thursday 18 October 2012

ഒരു പഞ്ചതന്ത്രം കഥ


വായന മരിച്ചു മരവിച്ച ഗ്രന്ഥശാലയുടെ 
ചിതലരിച്ചു പൊളിഞ്ഞ അലമാരയിലെ 
പഞ്ചതന്ത്രം കഥയുടെ പഴകിദ്രവിച്ച 
പുസ്തകത്താളില്‍ നിന്നും 
കാലങ്ങളായി മുന്തിരി പുളിക്കുമെന്ന് 
ഇല്ലാക്കഥ മെനഞ്ഞവരെ മനസ്സാ ശപിച്ച്
അവനന്ന് രാത്രി  ഒളിച്ചോടി ..

നിശ്ശബ്ദ യാമങ്ങളിലെ കുലുഷിതചിന്തകള്‍ 
വര്‍ഷങ്ങളായി ഉറക്കം കെടുത്തിയ 
മുന്തിരിത്തോട്ടം ലക്ഷ്യമാക്കി ഒരു പാലായനം ..

എന്നാല്‍ യാത്രയിലെ മനമുരുക്കുന്ന കാഴ്ചകള്‍ 
അവന്‍റെ സ്വപ്നങ്ങളുടെ ശബളിമക്ക് കത്തിവെച്ചു 
വടിവാളുകള്‍ മേയുന്ന തെരുവോരങ്ങള്‍............
അഭിസാരികകള്‍ ഇരതിരയുന്ന നാല്‍ക്കവലകള്‍........

മദ്യത്തില്‍  നനഞ്ഞു കുതിര്‍ന്ന് 
കാലുറക്കാതെ സ്വര്‍ഗ്ഗസവാരി നടത്തുന്നവര്‍ ..
ലഹരിപ്പുകയില്‍ വിലയം പ്രാപിച്ച്
ശാന്തിതീരമണഞ്ഞു സുകൃതം നേടിയവര്‍ ..
പീടികവരാന്തകളില്‍  വിശപ്പ്‌ സഹിക്കാതെ 
കരഞ്ഞു തളര്‍ന്നുറങ്ങും എല്ലിന്‍കൂടുകള്‍ ...

കാഴ്ചകള്‍ കാലില്‍ തീര്‍ത്ത വിലങ്ങുകള്‍ 
വര്‍ദ്ധിച്ച ഭീതിയോടെ കുടഞ്ഞെറിഞ്ഞ്‌ 
സ്വപ്നങ്ങളിലെ മുന്തിരിത്തോട്ടത്തിന് 
പുഴുക്കുത്തേറ്റ യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിച്ച് 
ചിതലരിച്ച ഗ്രന്ഥശാലയിലെ പുസ്തകത്താളില്‍ 
ഒഴിഞ്ഞു പോയ നിദ്രയെ കാത്ത്, 
ഇനിയൊരു മുന്തിരിത്തോട്ടം സ്വപ്നം കാണാനാവാതെ 
അവന്‍ വീണ്ടും ....  

Monday 15 October 2012

മലാല


മലാല ...
ദൈവനാമത്തില്‍ വായിക്കാന്‍ കല്‍പ്പിച്ച 
വേദഗ്രന്ഥത്തിന്‍റെ പിന്മുറക്കാര്‍ 
വധശിക്ഷക്ക് വിധിച്ച മാലാഖ ..
വിറളിപിടിച്ച വിദ്യാര്‍ത്ഥിക്കൂട്ടം
വിദ്യക്ക് വിലങ്ങുവെച്ച താഴ്വരയിലെ 
വിടര്‍ന്നു തുടങ്ങും മുമ്പേ പുഴുക്കുത്തേറ്റ 
വിപ്ലവ നായിക ..

വളര്‍ന്നു വലുതായി വേരുറച്ചാല്‍ 
വേണ്ടാതീനങ്ങളുടെ വേരറുക്കണമെന്ന്  
വേദനയോടെ സ്വപ്നം കണ്ടവള്‍ ..  
വധിക്കാനെത്തുന്നവരുടെ മുഖത്തു നോക്കി 
വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പാന്‍ 
വാക്കുകള്‍ കരുതിവെച്ചവള്‍......

പെങ്ങളേ..... 
വിധിയെ പൊരുതി തോല്‍പ്പിക്കാന്‍ 
വിജനമായ സ്വാത്തിന്‍റെ  താഴ്വരകളില്‍ 
വിരിയുന്ന പൂക്കളൊക്കെയും   
വീണ്ടും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .. 

കരളിലെ മോഹങ്ങള്‍ കരിഞ്ഞുണങ്ങാതെ   
കലങ്ങിമറിഞ്ഞ കണ്ണുകള്‍ കരഞ്ഞു തീര്‍ക്കാതെ 
കാലത്തെ തോല്‍പ്പിക്കും കരുത്തുമായി 
കറുത്ത ശക്തികള്‍ക്കു താക്കീതായി 
കൊടികുത്തി വാഴാനെന്‍ പ്രാര്‍ത്ഥനകള്‍....................................
******************************************************
  വിദ്യാര്‍ത്ഥിക്കൂട്ടം  ത്വാലിബാന്‍

Saturday 13 October 2012

ജീവിതവഴികള്‍

മാതാപിതാക്കള്‍ കാണിച്ച വഴികളില്‍ 
പുണരാനാവാത്ത ലക്ഷ്യങ്ങള്‍ തേടി 
ബാല്യം വെറുതെ കളഞ്ഞവനാണ് ഞാന്‍ ..

ഒന്നിന് പകരം  ഒരു പാട് വഴികള്‍ 
ശിഖരങ്ങളായി പിരിഞ്ഞ കൌമാരത്തില്‍ 
നിറമുള്ള പൂക്കള്‍ വിരിഞ്ഞുള്ള വഴിയില്‍ 
അമ്പരപ്പോടെ ഗമിച്ചവനാണ് ഞാന്‍...

പ്രാരാബ്ദ ജീവിതം ഇരു തോളിലും തൂക്കി 
പരിഹാസച്ചുവയോടെ യൌവ്വനം ചിരിച്ചപ്പോള്‍ 
പതറാതെ മുന്നോട്ടു നീങ്ങുവാന്‍ വഴി തേടി 
പടുകുഴി പാതയില്‍ വീണവാനാണ് ഞാന്‍ ..

ഇരുട്ട് നിറഞ്ഞൊരു ഇടവഴി മാത്രം 
മുന്നില്‍ തുറന്നിട്ട്‌ കാത്തു നില്‍ക്കുന്നു 
ജീവിതാന്ത്യത്തില്‍ എല്ലാര്‍ക്കുമുള്ളോരു       
ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യമിപ്പോള്‍...

ജനിക്കുമ്പോള്‍ ഒരു വഴി ,ജീവിതം പലവഴി    
വാര്‍ദ്ധക്യജീവിതം  വേണ്ടെന്നു വെക്കുവാന്‍
മാനവര്‍ നമുക്കില്ല മറ്റൊരു പോംവഴി  ...

വഴികളേതെന്നറിയാതെ ഒഴുകും 
ചുഴികള്‍ നിറഞ്ഞുള്ളതാണീ ജീവിതം 
മിഴിവുള്ള സ്വപ്‌നങ്ങള്‍ തേടിയലഞ്ഞു 
കൊഴിയുന്നതാണീ വിലയുള്ള ജീവിതം 

ഓര്‍ക്കുന്നു ഞാനിപ്പോള്‍ പഴയോരാ പഴമൊഴി 
ജീവിതാന്ത്യത്തില്‍ ഓര്‍ക്കുന്ന വരമൊഴി 
വഴിയൊന്നു തെറ്റിയാല്‍ പുതു വഴി തേടുവാന്‍ 
കഴിയാത്ത ജീവിതം നമുക്കൊന്നെന്ന പുതുമൊഴി  ...

Thursday 11 October 2012

സന്ദേഹം


നീണ്ടും കുറുകിയും പിന്നെയും നീളുന്ന 
നിഴലിന്‍റെ ജീവനോടുങ്ങിയൊടുവിലായ്   
നീളെ പരക്കും നിലാവ് പോലെ 
നിര്‍മ്മലമാമെന്‍റെ  സ്നേഹത്തിനെപ്പോഴും 
അളവ് ചോദിക്കുന്നു നീ 
തെളിവ് ചോദിക്കുന്നു നീ ...

അളവിനായ് ഞാന്‍ ചൊല്ലും 
ചിന്തയിലോതുങ്ങാത്ത വലിയൊരു സംഖ്യയില്‍ 
സംതൃപ്തയാകും നീ എന്നറിയാം ...

തെളിവിനായ് ഞാന്‍ നല്‍കും  
ചുണ്ടോടു ചേര്‍ത്തൊരു ചുംബനത്തില്‍ 
സംപ്രീതയാകും നീ അതുമറിയാം...

എങ്കിലും കാണുന്ന വേളയിലൊക്കെയും 
സന്ദേഹമെന്തേ നിനക്കിനിയും ..?