Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.

ഭയം

എന്നും ജനാലക്കരികിലെ പേരമരത്തില്‍ ഇരുന്നു ചിറകു കൊതിയോതുക്കുന്ന കിളിയെ കുറെ നേരം നോക്കിയിരിക്കും .
ഒരു ദിവസം കിളിയെന്നോട് ചോദിച്ചു ' എന്താണിങ്ങനെ നോക്കുന്നത്?'
നിന്നെ പോലെ പറന്നു നടക്കാന്‍ കൊതിയാകുന്നു - ഞാന്‍ പറഞ്ഞു .
കൂടെ പോരുന്നോ ? കിളി ചോദിച്ചു .
അതിനു എനിക്ക് നിന്നെ പോലെ പറക്കാന്‍ കഴിയില്ലല്ലോ - ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു .
നിന്നെ ഞാന്‍ കൊണ്ട് പോകാം -കിളി എന്‍റെ കണ്ണുകളിലേക്കു നോക്കി മൊഴിഞ്ഞു .ഞാന്‍ ഒട്ടൊരു ആശ്ചര്യത്തോടെ അതിനെ നോക്കി .
' പക്ഷെ നീ നിന്‍റെ ദേഹം വെടിയണം, അതിനു കഴിയുമോ'
ഞാന്‍ പെട്ടെന്ന് ജനല്‍ വലിച്ചടച്ചു .
എനിക്കിപ്പോഴും എന്‍റെ ഭയം വിട്ടു മാറിയിട്ടില്ല .

Sunday 8 January 2012

വിധി ..

മനസ്സുകൊണ്ട് കൊതിച്ചതെല്ലാം
താമസ്സായി തിരിച്ചു നല്‍കി
തമോഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ട്
തംബുരു മീട്ടി വിധി ..

തുലാവര്‍ഷമേഘങ്ങള്‍ പോലെ

തുള്ളിത്തുടിച്ചു പെയ്യും
തരളിത മോഹങ്ങളുടെ
തലയറുത്തട്ടഹസിച്ചു  വിധി ...

തിന തേടിയലയും കിളിയുടെ

ഹൃത്തടം നോക്കി
അമ്പെയ്തു കളിച്ചു
അലിവേതുമില്ലാത്ത വിധി ..

ചതുരംഗ പലകയില്‍

ജീവിതം വെച്ച് കളിച്ച്
പരാചയം രുചിച്ച്
മരണം കൊണ്ട് പകരം വീട്ടി
ഞാന്‍ .......   

Thursday 5 January 2012

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍.......

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറയുന്നു .ചിന്തിക്കുകില്‍, ദുഃഖങ്ങള്‍ ഇല്ലാതിരിക്കണം  എന്നുള്ളതും ഒരു ആഗ്രഹമല്ലേ ? എല്ലാം ത്യജിച്ചു ഈശ്വര സമക്ഷം അണയാന്‍ കൊതിക്കുന്നവനും ഈശ്വര സമക്ഷം ചേരാനുള്ള മോഹമില്ലേ?. ജീവനുണ്ട് എങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കില്ല ,ദുഃഖങ്ങളും ...! മോഹങ്ങള്‍ ഇല്ലാതിരിക്കാന്‍ , ദുഃഖങ്ങള്‍ ഇല്ലാതിരിക്കാന്‍ അടുത്ത ജന്മം നമുക്ക് ശിലയായി പിറക്കാം ...

Monday 2 January 2012

സൗഹൃതം

സൗഹൃതം
******************
പൊലിയുന്നു സൗഹൃത തിരിനാളമെങ്കിലും 
തെളിയുന്നു നൂറെണ്ണം ശോഭയോടെ 
അലയുന്ന ജീവിത യാത്രയില്‍ അല്‍പ്പം
സാന്ത്വനമേകാന്‍ കാന്തിയോടെ

ബന്ധുക്കള്‍ പോലും അപസ്വരം മീട്ടി

അന്ധമായ് തള്ളും രക്തബന്ധം
കബന്ധങ്ങള്‍ പോലെ ഉരുളുന്ന ലോകത്ത്
സത്യമായ് ഒളിമിന്നും സൗഹൃതങ്ങള്‍...!

സന്താപ ചെന്തീയില്‍ നീറും മനസ്സിനെ

സന്തോഷക്കടലാക്കും സൗഹൃതങ്ങള്‍.
സഹായങ്ങള്‍ തേടും ജീവിതങ്ങള്‍ക്കായി
തുണയാകും നമ്മുടെ സൗഹൃതങ്ങള്‍....! 

പിരിഞ്ഞിടാം മറഞ്ഞിടാമെങ്കിലുമല്‍പ്പം

കാരുന്ന്യമെകി പിരിഞ്ഞു പോകാം 
അറിയില്ല ആരെന്നുമെന്തെന്നും നാളെ
തിരിയുന്ന സൗഹൃത ഭൂമികയില്‍ .

Friday 30 December 2011

ആത്മാവിന്‍ സൌഭാഗ്യ മന്ത്രം


അമ്പിളിമാമന്‍റെ വീട്ടില്‍
ആരോരുമറിയാത്ത നാട്ടില്‍
അഴകോലും താമര മൊട്ടുപോലെ
ആരോമല്‍ കാത്തിരിപ്പുണ്ടെന്നെ

അകിലിന്‍റെ മണമുള്ള പെണ്ണ്

അരുമയാം തക്കാളികവിള്
അലകളിളകുന്ന കണ്ണ്
അവളാണെന്‍ പൈങ്കിളി പെണ്ണ്

അവളോട്‌ കളിയൊന്നു ചൊന്നാല്‍

അറിയാതെ തുടുക്കുന്ന കവിളില്‍
അലിവോടെ ചുംബനമേകാന്‍
അധരങ്ങള്‍ തുടിച്ചിടും ചെമ്മേ

അറിയില്ലയെങ്ങനെ എന്‍റെ

അകതാരില്‍ പൂവിട്ടീ ചന്തം  ,
അല്ലിമലരൊത്ത സ്വപ്നം
ആത്മാവിന്‍ സൌഭാഗ്യ മന്ത്രം .

അളക്കുവാനാവില്ല  പ്രേമം,തെല്ലും

അണയ്ക്കുവാനാവില്ലീ  സ്നേഹം.
അവിരാമം തുടരുവാനെന്നും
ആഗ്രഹിക്കുന്നോരീ സത്യം

Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

Sunday 18 December 2011

അവസാന രാത്രി

എനിക്കീ രാത്രി.....
നിറം മങ്ങിയ കിനാവുകള്‍ക്ക് ...
നിറച്ചാര്‍ത്ത് നല്‍കാന്‍ ശ്രമിച്ച്..
പരാചയപ്പെട്ടത്‌....

എനിക്കീ രാത്രി..
നിറ രാവുകളില്‍ കനലാടിയ 
ചുടു ചിന്തയുടെത് .

എനിക്കീ രാത്രി ...
ചിതലരിച്ച സ്വപ്നങ്ങളുടെത് ..

എനിക്കിത് ..
നഷ്ടസ്വപ്നങ്ങളുടെ ...
അവസാന രാത്രി.

നാളെ ...
പോത്തിന്‍ പുറത്തെഴുന്നള്ളുന്ന..
മരണ ദേവന്‍റെ കയ്യിലെ കുരുക്കില്‍ ..
പിടഞ്ഞു തീരുന്ന ...
അവസാന രാത്രി .