Sunday 15 September 2013

പ്രതീക്ഷ

 ണ്‍ ചെരാതുകള്‍ ഉറങ്ങിയിട്ടും 
അലങ്കാര വിളക്കുകള്‍ കണ്‍ ചിമ്മിയിട്ടും 
പിന്നെയും കാത്തിരുന്നത് 
നിനക്ക് വേണ്ടിയാണ് 

വേലയും പൂരവും കഴിഞ്ഞിട്ടും 
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും 
വികൃതി കാട്ടുന്ന ചെറുകാറ്റ്‌ 
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും 
നിനക്ക് വേണ്ടിയാണ് 

കണ്മഷിയും ചാന്തും 
കരിവളയും കല്ലുവെച്ച കമ്മലും 
കൈ നിറക്കാന്‍ മൈലാഞ്ചിയും 
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .

വര്‍ഷം പെയ്തു തീര്‍ന്നിട്ടും 
വേനല്‍ വരണ്ടു തീര്‍ന്നിട്ടും 
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും 
നിറുത്താതെയുള്ള ഈ കാത്തിരിപ്പ് 
നിനക്ക് മാത്രം വേണ്ടിയാണ് 

പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട് 
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്‍റെ കണ്ണില്‍ നോക്കി 
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ... 
അതുമാത്രം മതിയാകും . 

സ്വത്വം മറക്കുന്നവര്‍

                      
പ്രവാസ ജീവിതം തിരകള്‍ പോലെ 
സ്വന്ത ബന്ധങ്ങളെ ഇടയ്ക്കിടെ 
പുണര്‍ന്നും അല്പം തഴുകിയും 
പ്രാരാബ്ദക്കടലേക്ക് തിരിച്ച് വീണ്ടും  
യാത്രയാകും.. 

വേദനയുടെ തിരയിളക്കി 
ഈ കടലിങ്ങനെ ക്ഷോഭിച്ചിരിക്കും, 
ചേതനയുണ്ടെങ്കിലും ഇല്ലാത്ത പോലെ 
ദുഖത്തിന്‍ വെള്ള വിരിപ്പിന്നടിയില്‍ 
ജീവനോടെ മരിച്ചു കിടക്കും 

വ്യഥയും ഉന്മാദവും വൃഥാ 
നാക്കിന്‍ തുമ്പില്‍ പെയ്തിറങ്ങി 
വരണ്ട കൃഷിയിടങ്ങളെ നനക്കാതെ നനച്ച് 
ഉയിര്‍ വെടിയും 

എത്ര സഞ്ചരിച്ചാലും ചെന്നെത്താത്ത  
സ്വപ്നത്തിലെ ദ്വീപു തേടി 
വിശ്രമമില്ലാതെ തുഴയെറിഞ്ഞ് 
വിയര്‍പ്പാറാതെ അദ്ധ്വാനിക്കും  

സന്താപം കരളു തുരക്കുമ്പോഴും 
സന്തോഷം കണ്ണില്‍ വിടര്‍ത്തി 
നടനകലയില്‍ കൊടികെട്ടിയവനെ 
നിമിഷാര്‍ദ്ധം കൊണ്ട് തോല്‍പ്പിക്കും 

സഖിമാരുടെ കുറ്റപ്പെടുത്തലില്‍
മുഖം നഷ്ട്ടപ്പെട്ട് വിമ്മിക്കരയും,
രക്ത ബന്ധങ്ങളെയോര്‍ത്ത് തപിച്ച് 
മനം വിണ്ടുകീറും 

പ്രവാസം ഇങ്ങനെയാണ് ..  
ജനിച്ച മണ്ണില്‍നിന്നും അന്യനാട്ടിലേക്ക് 
പറിച്ചു നട്ടാല്‍ വേരോടാന്‍ 
സ്വന്തം കണ്ണീരു തന്നെ നനക്കണം 
പിന്നെ , സ്വത്വം തന്നെ മറക്കണം. 

Saturday 14 September 2013

ഓണാശംസകള്‍


പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Sunday 8 September 2013

കമ്മ്യുണിസ്റ്റ്

                 
തീജ്വാലയെ മുറുകെ പുണര്‍ന്നവര്‍
തീരത്തണയാത്ത പായക്കപ്പലുകളായി.
ആര്‍ത്തിമൂത്തവര്‍ അമരത്തണഞ്ഞപ്പോള്‍
വിപ്ലവത്തില്‍ വെള്ളം ചേര്‍ത്ത് 
ആളും തരവും നോക്കി തൂക്കിവിറ്റു...
മനുഷ്യനെ മനുഷ്യനാക്കാന്‍ പിറന്ന സത്യം,
അങ്ങനെ മരിച്ചു മണ്ണടിയുന്ന തത്ത്വമായി... 

ഒടിവിദ്യയും ഒളിപ്പോരും അറിയാത്തവരും 
സംഘര്‍ഷത്തിലേക്ക് കണ്ണുംപൂട്ടി  
എടുത്തു ചാടിയവരും
സ്തൂപങ്ങളും സ്മൃതി മണ്ഡപങ്ങളുമായി 
രക്തബന്ധങ്ങള്‍ക്ക് തീരാ നോവായി 
നാല്‍ക്കവല തോറും നിരന്നു ...

പുതിയ പുലരി പിറന്നെന്ന് 
പതിവ് തെറ്റാതെ ഏമാന്മാര്‍ ഓരിയിട്ടു... 
കേട്ട് പുളകം കൊണ്ടവരുടെ തലയ്ക്കു  മുകളില്‍ 
കൂരാ കൂരിരുട്ട് കോരിയിട്ട് 
കുലുങ്ങിച്ചിരിച്ചു വര്‍ഗ്ഗ  സ്നേഹികള്‍ ..

തിന കൊയ്യന്‍ വെച്ച  അരിവാള് കൊണ്ട് 
തലകൊയ്യാന്‍ അലിവില്ലാതെ ഉത്തരവിട്ട്   
കളം നിറഞ്ഞു കളിച്ചു 
ക്രാന്തദര്‍ശികള്‍ ,പാവങ്ങളുടെ പടനായകര്‍..

അദ്ധ്വാനിക്കുന്നവന്‍റെ തലച്ചോറില്‍ 
പൊരുളറിയാത്ത പഠന ക്ലാസ്സുകള്‍ 
അന്യനോടുള്ള പക നിറച്ചു
പട്ടിണി മാറ്റാന്‍ പട നയിച്ചവര്‍ 
പാതി വഴിയില്‍ പട തുടരാന്‍ 
പകരക്കാരില്ലാതെ മരിച്ചു വീണു ..

ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ 
ചങ്കറുത്താല്‍ ചീറ്റിത്തെറിക്കും 
കൊഴു കൊഴുത്ത ചുടുരക്തം 
പ്രത്യശാസ്ത്ര ന്യായം പുരട്ടി 
പുകമറക്ക് പിന്നിലിരുന്ന് നേതാക്കള്‍ 
പങ്കിട്ടെടുത്തു ഭുജിച്ചു 

സ്മൃതി പദങ്ങളില്‍ ഇടിനാദം നിറച്ച 
അമരത്വം കിട്ടിയ രക്തസാക്ഷികള്‍ക്ക്,
കാലത്തെ തോല്‍പ്പിക്കും  പോരാളികള്‍ക്ക് ,
ഈയുള്ളവന്‍റെ പ്രണാമം,,! 
നിങ്ങളൊരു കമ്മ്യുണിസ്റ്റാണോ ..?എങ്കില്‍
പറയുക രാജാവ്  നഗ്നനാണെന്ന്... 
സത്യം ഉച്ചത്തില്‍ വിളിച്ചു പറയാതെ  
നിങ്ങളെങ്ങനെയൊരു കമ്മ്യുണിസ്റ്റാകും..? 

Sunday 1 September 2013

പടിയിറങ്ങുന്നവര്‍

അമ്മ മരിച്ചു.......
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്  
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച് 
വല്യേട്ടന്‍ തൊണ്ടയിടറി പറഞ്ഞു, 
അമ്മ മരിച്ചു ...

ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി 
കൈത്തണ്ടയിലെ സമയമാപിനിയില്‍  
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ് 
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..

വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി 
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല 
അച്ഛന്‍റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്‍.... 

വാമഭാഗത്തിന്‍റെ തോള്‍ സഞ്ചിയില്‍ നിന്ന് 
വലിയ  അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത് 
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു 
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..

ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട  
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ  എനിക്ക് ഒരു  വീട് വെക്കേണ്ടതാണ് 
പിന്നീടതൊരു അഭംഗിയാകും 

പത്തുമാസം ചുമന്നതിനും പേറ്റുനോവിനും 
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം 
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പാവം വല്ല്യേട്ടന്‍ അന്ധകാരത്തിലാണ്ടു  .

പിന്നെ....... 
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ 
അയാളും കുടുബവും പടിയിറങ്ങി... 
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍ 
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍ 
തനിക്കും പഴന്തുണിയുടെ വിലയിട്ട് 
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!

നമ്മളൊന്നും പഠിപ്പിക്കാതെ 
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന് 
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!

Monday 26 August 2013

ബലി , ദൈവനാമത്തില്‍........

ദരിദ്ര നാരായണരുടെ പെണ്‍മക്കള്‍ക്ക്
തെല്ലും കരുണ വിധിച്ചിട്ടില്ല,
അനാഥാലയത്തിലെ പാഴ് ജന്മങ്ങള്‍ക്കൊപ്പം
പതിര് വിളയാന്‍ മറ്റൊരു പാഴ്ച്ചെടി കൂടി...

വളര്‍ച്ചയുടെ കൊഴുത്ത മുഴുപ്പുകളിലേക്ക്
കൊളുത്തിവലിക്കുന്ന പിശാചിന്‍റെ കണ്ണുകള്‍
മനസ്സിനും മുന്‍പേ മേനി വളരുന്ന പൂക്കള്‍ക്ക്
പരിഹാരമില്ലാത്ത കൊടും ശാപമാണ് .

ദൈവനാമത്തില്‍ ദാനം നല്‍കുന്നതിന്
പരലോക മോക്ഷവും സ്വര്‍ഗ്ഗവുമല്ല
അറവുമാടുകളുടെ കൂടാരത്തില്‍ നിന്ന്
മൂപ്പെത്താത്ത ഇളം മേനിയത്രേ പ്രതിഫലം..

മതവിധി പ്രകാരം കടമ നിര്‍വ്വഹിക്കപ്പെട്ട്
ആളും ആരവവുമടങ്ങി ഇരയെയും വഹിച്ച്
കശാപ്പു ശാലയിലേക്കുള്ള യാത്രയില്‍ ,
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം തേടി
ഉറ്റവര്‍ക്ക്‌ നേരെ പകച്ചു നോക്കിയിരിക്കണം
അമ്പരപ്പ് മാറാതെ ആ ബലിമൃഗം..

വാതിലിനു പുറത്ത് സ്വര്‍ഗ്ഗത്തിന്‍റെ  പേരെഴുതി
മലര്‍ക്കെ തുറന്ന നരകത്തില്‍
അലങ്കാരങ്ങള്‍ ചൂടി കാത്തിരിക്കുന്നത്  
രതി പരീക്ഷണങ്ങളുടെ അറപ്പുളവാക്കുന്ന ഭോഗശാല..!

അണമുറിയാത്ത ആവേശം ആറിത്തണുത്ത്
അടയാളങ്ങള്‍ ബാക്കിയാക്കി ,ആരാച്ചാര്‍ മടങ്ങും..
പേക്കിനാവ് ചവിട്ടി മെതിച്ച് മറ്റൊരു പൂമൊട്ട് കൂടി
പുഴുക്കുത്തേറ്റ്, വിടരും മുമ്പേ കൊഴിഞ്ഞു വീഴും...   .

പത്തു കാശിനു സ്വന്തം രക്തത്തെ
വില്‍പ്പനക്ക് വെക്കുന്നവരുടെ ന്യായങ്ങള്‍
ദൈവത്തിന്‍റെ ഒരു കണക്കു പുസ്തകത്തിലും
വരവ് വെക്കപ്പെടുകയില്ല.....!

ഓര്‍ക്കുക ...
പാതിപോലും വിടരും മുന്‍പേ
പുറം പോക്കില്‍ വിടരുന്ന പൂക്കളെ
പറിച്ചെടുത്തു നുകരുന്ന മാന്യര്‍ ,
ആര്‍ക്കും പ്രവേശനമേകാതെ
വേലികെട്ടി വേര്‍ത്തിരിക്കുന്നുണ്ട്
സ്വന്തം വീട്ടിലുമൊരു പൂന്തോട്ടം ..



Sunday 25 August 2013

അകക്കണ്ണ് തുറക്ക നീ

ഭോഗത്തിനായുള്ള വസ്തു മാത്രം ഈ 
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ 
ഭരിക്കുന്നൊരസുര ജന്മങ്ങള്‍ വാഴും
ദൈവത്തിന്‍ സ്വന്തം നാട്ടിലിന്നും 

വാക്കാലറുത്തും  വാളാല്‍ മുറിച്ചും 
വഞ്ചിച്ചിതന്യന്‍റെ സമ്പാദ്യമൊക്കെയും 
തഞ്ചത്തില്‍ തന്‍റെതായ് മാറ്റുന്ന വിദ്യയില്‍ 
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം 

നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്‍കി 
നാട്  ഭരിക്കുന്നു മറ്റൊരു കൂട്ടം  
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം. 

നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍ 
നേരിന്‍റെ പുലരി എന്നിനി തെളിയാന്‍  
പാരിലീ പാവങ്ങളെത്തേടി അണയാന്‍ 
ആരിനി എന്നിനി  വന്നണഞ്ഞീടാന്‍... 

അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ 
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ 
അതിനു കഴിവെനിക്കില്ലാ അതല്ലേ 
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...

Wednesday 21 August 2013

ആണായി പിറന്നവന്‍ .

ആണായി പിറന്നവന്‍ .

നാളെ സൂര്യോദയം വരെയും 
ഞാന്‍ നിന്‍റെതാണ് 
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും 
മറ്റൊരാളുടെ വിയര്‍പ്പും 
എനിക്ക് നിന്നെ  അന്യനാക്കും...

പുതിയൊരു ജീവിതം മോഹിച്ച്  
പാറിയടുക്കുന്ന ഒരാള്‍കൂടി 
ഒരിക്കലുമണയാത്തൊരീ 
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....  

ഒരാളെ മോഹിച്ച് 
മറ്റൊരാളെ കുടിയിരുത്തി 
പെണ്ണായി പിറന്ന ഞാന്‍ 
ഒരിക്കല്‍ക്കൂടി പരാജയപ്പെടും.... 

ജീവിതം മുഴുവന്‍ നിന്‍ ചിന്തകള്‍  
ഒരു പരാദം കണക്കെ അസ്വസ്തതയേകി 
ഒഴിവു നേരങ്ങളിലെന്‍റെ 
രക്തം കുടിച്ചു വീര്‍ക്കും.

നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന 
പല പൂക്കളില്‍ ഒന്ന് കൂടി 
കരിഞ്ഞു വീഴും, 
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി 
ആരും കാണാതെ പിടഞ്ഞ് തീരും..

നിലക്കാത്ത വേദനയേകി 
നീ പിരിഞ്ഞു പോകും മുന്‍പ് 
നിന്‍റെ പൊയ്മുഖംതീര്‍ത്ത എന്‍റെ
മുറിവുകളില്‍കൂടി മണ്ണിട്ട്‌ മൂടുക. 

ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും 
പാഴ് കിനാക്കളും നല്‍കി
ഒരായുസ്സ് മുഴുവനെന്നെ 
നീറിമരിക്കാന്‍ വിധിച്ച്  
ഒളിച്ചോടിയ നിന്നെ ഞാന്‍ 
എന്‍റെ ജീവിതാന്ത്യം വരെ ,
സത്യം 
ആണായി പിറന്നവനെന്ന്‍ വാഴ്ത്തും  ...!

Sunday 18 August 2013

കാത്തിരിക്കുക ...!


രണശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ 
ചോര മണക്കുന്ന ബലിക്കല്ല് നോക്കി 
പുഞ്ചിരി തൂകുന്നതില്‍ അര്‍ത്ഥമില്ല.. 
കൊലമരങ്ങളുടെ നിസ്സംഗതയെ   

അധിക്ഷേപിക്കുന്നതിലും...! 


ചുടലക്കളങ്ങളിലെക്കുള്ള വഴികളില്‍ 
പൂക്കുന്ന തുമ്പച്ചെടികളുടെ പൂക്കള്‍ 
ചുവന്നു തുടുക്കുന്ന ഒരു കാലം വരും.. 
അന്ന് ,ചത്വരങ്ങളിലും
ചക്രവര്‍ത്തികള്‍ ചുരമാന്തുന്ന
ചില്ലു കൊട്ടാരങ്ങളിലും 
ഒരു പുതിയ സൂര്യനുദിക്കും .

പഞ്ചനക്ഷത്ര  സ്വര്‍ഗ്ഗങ്ങളില്‍ 
ഉടുമുണ്ടഴിക്കുന്ന അഭിസാരികകളുടെ 
നവദ്വാരങ്ങളില്‍ ചലവും ചോരയും 
നിറഞ്ഞൊഴുകും..

കള്ളപ്പണക്കാരുടെ വെള്ളിപ്പാത്രങ്ങളില്‍ 
പുഴുക്കള്‍ നുരക്കും 
കരിഞ്ചന്തക്കാരുടെ പാണ്ടികശാലകള്‍ 
ചിതലരിക്കും..

അശരണരെങ്കിലും തെരുവിലലയുന്നവരുടെ 
ചുടുനിശ്വാസങ്ങള്‍ തീപ്പന്തങ്ങളാകും.. 
അകലെയല്ലാത്ത ആ കാലത്തേക്ക് ,
കള വിളയാതെ കതിര് വിളയുന്ന 
നല്ല കാലത്തേക്ക് ,
കൈക്കരുത്തും മനക്കരുത്തും 
അണമുറിയാത്ത ആവേശവും 
കരുതിവെച്ചു കാത്തിരിക്കുക ..

Thursday 15 August 2013

തിരിച്ചു വരവും കാത്ത് ...

ഈ താഴ്വരയിലെ മാമരങ്ങള്‍
അവസാനത്തെ ഇലയും പൊഴിച്ച് 
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ , 
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി 
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍... 

കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി 
ചെമ്മണ്‍ കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്‌ 
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...   

എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും 
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍ 
എന്നോടോരുനാള്‍ നീ ചേരുവോളം .. ..