Thursday 16 May 2013

രാധയോട്‌


രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ  
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്‍ണ്ണന്‍ കണ്ണന്‍റെ  ഓര്‍മ്മയില്‍ 
രാവിത് നിദ്രാ വിഹീനമായോ ..?

രാരിരം പാടിയുറക്കുവാനായിന്നു 
രാക്കുയില്‍ നിന്‍കൂടെ  ഇല്ലാഞ്ഞതോ 
പൂത്തൊരു പാരിജാതത്തിന്‍റെ മൊട്ടുകള്‍ 
തല്‍പ്പത്തില്‍ നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍ 
ചന്ദന ലേപമതില്ലാഞ്ഞതോ  
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ 
ചെറുതായോരല്‍പ്പം നോവിച്ചതോ 
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ  
കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ 
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം 
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

Friday 10 May 2013

പൂവായ് പിറന്നാല്‍.....


          
വിധിക്ക്  മുന്നിലായ് കഴുത്തു നീട്ടുമീ 
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം 
വെറുമോരോമല്‍ കിനാവ്‌ പോലെയീ 
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..

വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ 
കടും നിറങ്ങളും നറു , സുഗന്ധവും പേറി 
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍ 
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..

നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍ 
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍ 
തരുന്ന മാനസ  സുഖങ്ങളോക്കെയും 
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..

ഇറുത്തെടുത്തിടും കനിവതില്ലാതെ 
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍ 
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ 
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..

കറുത്ത മാനസം ഭരിക്കും ലോകമില്‍ 
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും 
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.

വരിക താരകം നിറഞ്ഞ മാനമേ 
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ 
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍ 
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....

Saturday 4 May 2013

മരണം കാത്ത് മുത്തശ്ശി


മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍ 
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....

കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം 
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം... 
കരയാതെ കണ്ണീര്‍ തൂകാതെ ആരോടും പറയാതെ 
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം 

അതല്ലെങ്കില്‍ ...

കയറുമായി വരുന്നവനോട് പൊട്ടിക്കരയാം 
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍ 
കൂടെ പോരില്ലെന്നു വാശി പിടിക്കാം 

രണ്ടായാലും..... 

കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും 
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും 
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും 
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....

കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
കാലനവന്‍ എഴുന്നള്ളും വരെയും ...

Wednesday 1 May 2013

മേഘരാഗം


മാരിക്കാറു നിറഞ്ഞൊരു മാനം 
വാരിത്തൂകും നീര്‍മണികള്‍ 
മണ്ണിന്‍ മാറില്‍ വീണു പടര്‍ന്നു
ജീവന്‍ തൂകും നീര്‍മണികള്‍ ..

പൊന്‍വെയില്‍ നാളം ജാലം കാട്ടി 
മഴവില്‍ തീര്‍ക്കും ചന്തത്തില്‍ 
വേനല്‍ തീര്‍ക്കും പാപക്കറകള്‍ 
കഴുകിക്കളയും വര്‍ഷത്തില്‍  ..

അരുവിയായ് ഒഴുകും കടലായ് മാറും 
കനിവായ് നിറയും ഭൂമിയിതില്‍
പതിരാല്‍ നിറയും അഴലിന്‍ പാടം 
കതിരായ് മാറ്റും നീര്‍മണികള്‍ ..

ഉതിരും വെണ്മണി മുത്തുകള്‍ പോലെ 
ഉണ്മകളായീ മഹി മേലെ ..
വാരിക്കോരി ചൊരിഞ്ഞിടുമെന്നും 
തോരാതുള്ളോരു സംഗീതം ..

കാണാനില്ലിത് കനവില്‍ പോലും 
കരയും മണ്ണിനു കളിയായ്‌ പോലും 
വരിയും നിരയും തെറ്റിത്തിരിയും 
ഉലകില്‍  ചെറിയൊരു കുളിരായ് പോലും ...

Saturday 20 April 2013

തേടുന്നു നിത്യവും .....


കാറ്റോടി കിതച്ചെത്തി വിശ്രമിച്ചീടുന്ന 
കാറ്റാടി മരത്തിന്‍റെ ചില്ലകളില്‍,
കരിവണ്ട് മധുവുണ്ട് മദിച്ചുറങ്ങീടുന്ന  
കര്‍ണ്ണികാരത്തിന്‍റെ പൂങ്കുലയില്‍....

കായലോളങ്ങളില്‍ ചാഞ്ചാടി നീന്തുമീ 
കരിമീന്‍റെ മഷിയിട്ട കണ്ണുകളില്‍,
ചന്ദ്രനെ മോഹിച്ചു നിത്യം തപം ചെയ്യും 
ചെന്താമാരപ്പൂവിന്‍ മാനസത്തില്‍ ....

നാട്ടിടവഴിയിലെ വേലിക്കരികിലായ് 
നാണിച്ചു നില്‍ക്കും മുക്കുറ്റിയില്‍,
തുള്ളിയോഴുകുന്ന പുഴയരികില്‍ തെന്നലില്‍ 
തലയാട്ടി നില്‍ക്കും പൂക്കൈതയില്‍ ..

എവിടെ ഒളിച്ചിരിപ്പാണെന്നു ചൊല്ലുകില്‍ 
അവിടെ ഞാന്‍ തേടിയെത്തിടാം നിന്നെ, 
അത്രമേല്‍ തടയുവാനാവാത്തതെന്തോ
അണക്കുന്നു നിന്നിലേക്കീയെന്നെ  നിത്യവും...... 

Sunday 31 March 2013

തിരകളും ഞാനും ..


തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ  
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും 
പരതുന്നതെന്താണ് നീ .. 

വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു 
താരകം തീരത്ത്‌ കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ്‌ പാഞ്ഞൊരു മിന്നലിന്‍
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ? 

എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ 
തന്നേ മറന്നും തളരാതെയെന്നും 
തിരയുന്നതെന്തു നീ  തിരകളെ നിത്യവും..? 

ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ 
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി 
തേടി മടുത്തു കഴിയുന്നതിന്നും ..

നഷ്ടമായ് പോയൊരു എന്നിലെ എന്നെ 
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ 
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്‍ 
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും .. 

Friday 22 March 2013

ജാഗ്രത...!


ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക 
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം 
അനീതിക്കെതിരെ പടയോരുക്കവുമായി 
അക്രമത്തിന്‍റെ ചിറകരിയാന്‍ 
അധര്‍മ്മത്തിന്‍റെ  വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്‌ 
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്... 

കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍ 
ആയിരം ആനകളുടെ കരുത്താവാഹിച്ച് 
അവര്‍ അശ്വമേധം നടത്തും...

അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ 
രാവുറങ്ങാത്ത മദ്യശാലകളില്‍ 
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ 
തേങ്ങലുകളുയരുന്ന  അകത്തളങ്ങളില്‍ 
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍ 
കൊടുങ്കാറ്റായവര്‍  ആഞ്ഞടിക്കും .

പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍ 
അരിപ്പ പോലെ തുളച്ച് തള്ളി 
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍ 
വെട്ടിമുറിച്ചവര്‍  പകരം വീട്ടും ..

രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി 
ചുവന്ന പരവതാനി വിരിച്ച് 
നമുക്ക് കാത്തിരിക്കാം ...

Monday 18 March 2013

യാത്ര


കാണാന്‍ കൊതിക്കുമ്പോള്‍ കണ്ണ് നിറയുന്നതും 
കണാതിരിക്കുമ്പോള്‍ മനസ്സില്‍ കനലെരിയുന്നതും 
നീയൊട്ടും അറിഞ്ഞതേയില്ല...

ഓര്‍മ്മകള്‍ക്ക് മീതെ മറവിയുടെ മണ്ണിട്ട്‌ 
പുതിയ പൂച്ചെടികള്‍  നട്ടു നനച്ച്
പൂവാടിയൊരുരുക്കുന്ന തിരക്കിലായിരുന്നു നീ. 

എന്നില്‍നിന്നും നീ അകന്നെന്ന തിരിച്ചറിവ്
കണ്ണ് നനയിക്കുംമ്പോഴേക്കും 
ചക്രവാളങ്ങളില്‍ ചുകപ്പു വിരിച്ച് 
ഞാന്‍ നിന്നില്‍ അസ്തമിച്ചിരുന്നു ..

കൂട്ടിവെച്ച കിനാക്കള്‍ക്ക് മീതെ 
കനല്‍മഴ പെയ്തപ്പോള്‍ കരിഞ്ഞു  പോയത് 
ഞാനോമനിച്ച വളപ്പൊട്ടുകളും മയില്‍പീലിയും
ഒരു നൂറു സ്വപ്നങ്ങളുടെ താഴ്വരയും ..


സ്വപ്‌നങ്ങള്‍ പകുത്തെടുക്കാന്‍ ആരുമില്ലാതെ 
പഴിവാങ്ങിയ ജീവിതമായി ഞാനിന്നും 
സമാധാനത്തിന്‍റെ കാണാത്ത തീരങ്ങള്‍ തേടി 
ഇനി ഒരിക്കലും നിലക്കാത്ത യാത്രയിലാണ്.


കനല്‍ മഴ പെയ്യാത്ത കൊടുംങ്കാറ്റടിക്കാത്ത 
ശാന്തിയുടെ തീരത്ത്‌ നീയിപ്പോള്‍ സുരക്ഷിതയാണ് 
എന്നില്‍നിന്നും ഇരന്നുവാങ്ങിയ സുന്ദരനിമിഷങ്ങള്‍ 
നിന്‍റെ ഉള്ള് പൊള്ളിക്കുന്നില്ലെങ്കില്‍  മാത്രം.... 

Wednesday 13 March 2013

കാത്തിരിപ്പ്


മലമടക്കുകളില്‍ നീയൊരു കൊടുങ്കാറ്റായ് 
എന്നോട് ചേരാന്‍ കാത്തുനില്‍ക്കുന്നു 
മേഘമാലകളില്‍ മിന്നല്‍ പിണരായും 
പെരുമഴയായും ..

ദൂരെ മരച്ചില്ലകളില്‍ മുഹൂര്‍ത്തം കുറിക്കാന്‍ 
ആരുടെയോ സമ്മതത്തിന് കാതോര്‍ത്തിരിക്കുന്നു
ഒരു കാലന്‍ കോഴി . 
ചെന്തീ കത്തിയണഞ്ഞ ശ്മശാനങ്ങളില്‍  
എനിക്കുനേരെ കണ്ണുരുട്ടുന്നു 
കനല്‍കട്ടകള്‍ ...

ഉറ്റവരുടെ സങ്കടപ്പെരുമഴയിലും
ഉലയാത്ത ചങ്കുറപ്പുമായി 
ഞാന്‍ കാത്തിരിക്കുന്നു നിന്നെ..
സമയം തെറ്റാതെ സമ്മതം നോക്കാതെ നീ 
ഉമ്മറപ്പടി കയറിവരുന്ന  നാള് നോക്കി .

ഇവിടെയീ പഞ്ഞിക്കിടക്കയില്‍ 
തൊലി പൊട്ടിയടര്‍ന്ന മുതുകുമായി 
കണ്ണുകളടച്ചു കൈകാലുകള്‍ നീട്ടി 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലുള്ള 
നൂല്‍പ്പാലം സ്വപ്നം കണ്ട്,
പെരുവിരലില്‍ നിന്ന് കണങ്കാലിലൂടെ 
നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും 
ഇടനെഞ്ചിലേറ്റി ...

കാത്തിരിപ്പാണ് ഞാന്‍ ..
പാപക്കറകള്‍ ചുടുകണ്ണീരാല്‍ കഴുകിക്കളഞ്ഞ് 
ശുഭ്ര വസ്ത്രം ധരിച്ചൊരു യാത്രക്കൊരുങ്ങി 
നിന്‍റെ വരവും നോക്കി ഇവിടെയിങ്ങനെ ......

ചിലന്തി വലകള്‍

ചിലന്തി വലകളാണ് ചുറ്റും
കയ്യൊന്നനങ്ങിയാല്‍ മെയ്യേന്നോളികിയാല്‍ 
ആര്‍ത്തിയോടെ ചുറ്റിപ്പിടിക്കുവാന്‍ 
കാത്തിരിക്കുന്നവ ...

ഇഷ്ട്ടത്തോടെ കാത്തിരിപ്പവരും 
നഷ്ട്ട ബോധത്തോടെ ഓര്‍ത്തിരിപ്പവരും 
കരുതലോടെ തുന്നുന്ന വലകളില്‍
കുരുങ്ങിക്കിടക്കുന്നു ഞാനും .

മോചനം നല്ല വാക്കാണ്
ജീവിതം കൂട്ടിത്തുന്നിയ ബന്ധനങ്ങളില്‍ നിന്ന്
സ്നേഹം പുരട്ടിയ ചിലന്തി വലകളില്‍ നിന്ന്
കുതറി മാറുന്നവന് പ്രത്യാശയുടെ വാക്ക് ..

ഇനിയെങ്കിലും
ആരുടെയോ ചാതുരഗപ്പലകയില്‍
ഉയരും ആരവങ്ങള്‍ക്കിടയില്‍
ജീവിതം വെച്ച് കളിക്കുമെനിക്ക്
ജയിച്ചേ മതിയാകൂ ..