Wednesday 13 March 2013

അകക്കാഴ്ച



നിന്‍റെ ചിത്രമെഴുതുമ്പോള്‍ 
ഞാന്‍ ഉപയോഗിക്കാത്ത വര്‍ണ്ണങ്ങളില്ല 
പച്ചയും ചുവപ്പും കറുപ്പും വെളുപ്പും 
അങ്ങനെ നിറങ്ങള്‍ എത്ര ചേര്‍ത്തിട്ടും 
എനിക്ക് മതിയായുമില്ല .

എത്ര നിറങ്ങള്‍ ചേര്‍ത്തിട്ടും 
മുഖം തെളിയാതെയായപ്പോള്‍ 
ഞാന്‍ ചിത്രമെഴുത്ത്‌ നിര്‍ത്തിയതാണ്... 
പിന്നെയും നിന്‍റെ മുഖമെപ്പോഴും 
മനസ്സിലിരുന്നു വിങ്ങിയപ്പോള്‍ 
ചായക്കൂട്ടുകളുമായി വീണ്ടും  
അകക്കണ്ണിലെ മുഖം പകര്‍ത്താന്‍ 
ഒരു വട്ടം കൂടി ഞാന്‍ ..

ഒടുവില്‍ ചുവന്ന ചായം തട്ടിമറിഞ്ഞു 
എല്ലാം ഇല്ലാതായപ്പോള്‍ 
എനിക്ക് നഷ്ട്ടപ്പെട്ടത്‌ 
നിന്‍റെ ചിത്രം മാത്രമായിരുന്നില്ല 
എന്‍റെ അകക്കണ്ണിന്‍റെ കാഴ്ചകൂടിയായിരുന്നു

 നിനക്കെന്നോട് പ്രണയമില്ലായിരിക്കാം  
അതായിരിക്കണം എനിക്കെന്‍റെ 
അകക്കാഴ്ച നഷ്ട്ടപ്പെട്ടത്‌ ...

Sunday 10 March 2013

നരബലി



ഊഷരതയില്‍ വിരിയുന്ന 
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.

മരുക്കാറ്റില്‍ ഉലഞ്ഞാടി 
മരിച്ചു വീഴും വരെ 
ആരെയും ആകര്‍ഷിക്കുന്നുമില്ല.

ജീവിതത്തിന്‍റെ 
പുറന്തോടിനു മുകളില്‍ 
കുമിളുകള്‍ പോലെ  മുളച്ചു പൊന്തി 
ആരാരും ശ്രദ്ധിക്കാതെ 
മരിച്ചു വീഴുന്നു അവ.

മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ 
ശീതക്കാറ്റടിക്കാതെ 
തണുത്ത് മരവിച്ച് 
നാല് ചുമരുകള്‍ക്കുള്ളില്‍ 
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍  
ഗര്‍ഭം ധരിച്ചു പ്രസവിച്ച് 
വീണ്ടും പ്രവാസജന്മങ്ങള്‍ 
നിര്‍വൃതിയടയുന്നു.

രക്തബന്ധങ്ങളുടെ ഓര്‍മ്മകള്‍ 
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ 
ഒരു പിടി ബലിച്ചോറിന് 
കൈ നീട്ടിയിരിക്കുന്നു .

ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന 
നരബലി .....

Sunday 24 February 2013

കാലഭേദങ്ങള്‍



നിലവിളക്കും നാമജപവും 
തുളസിത്തറയും സിന്ധൂരക്കുറിയും 
നാട്ടുവഴികളില്‍ ഉപേക്ഷിച്ച്  
തിരിഞ്ഞു നോക്കാതെ നടന്നേക്കുക.

വെറ്റിലച്ചെല്ലവും കൊളാമ്പിയും  
മുത്തശ്ശിയുടെ നിറമില്ലാത്ത ചിത്രവും   
ഇനി പായലും പൂപ്പലുമില്ലാത്ത 
അകത്തളങ്ങളിലേക്കെറിഞ്ഞേക്കുക ...

മുറ്റത്തെ മുല്ലയും വൈക്കോല്‍ കൂനയും 
ചാണകമിഴുകി മിനുക്കിയ മുറ്റവും 
ഓര്‍മ്മകളുടെ പാതാളത്തിലേക്ക് 
ചവിട്ടിത്താഴ്ത്തിയേക്കുക .....

ഇനി കണ്ണുകളടക്കുക......
നിങ്ങളിപ്പോള്‍ വര്‍ത്തമാനകാലത്തിലാണ്  ,
കളഞ്ഞുപോയതിനെപ്പറ്റി ഓര്‍ത്ത്‌ 
കരളു പുകയുന്നുവെങ്കില്‍ മാത്രം 
നിങ്ങളിപ്പോഴും ഭൂതകാലത്തിലും .



Monday 18 February 2013

കളിപ്പാട്ടം നഷ്ട്ടപ്പെടുമ്പോള്‍



കാത്തിരിക്കുന്നില്ല ഞാന്‍ 
കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും
കലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടും 
കാലമേറെ കഴിഞ്ഞിരിക്കുന്നു ..

കനല്‍ കൂനകള്‍ക്ക് മുകളില്‍ 
കളിവീട് പണിത് കാത്തിരുന്നത് 
കഥയറിയാതെ ആയിരുന്നെന്ന്
അറിയാനിത്തിരി വൈകിയെന്നോ?

ചിലര്‍ ചിലപ്പോള്‍ അങ്ങനെയാണ് 
ചെറു ചിരിയോടെ വെച്ച് നീട്ടുന്നതെന്തും പിന്നെ 
ചെപ്പടിവിദ്യയിലെ മാന്ത്രിക തൊപ്പിയില്‍ വെച്ച് 
അദൃശ്യമാക്കി മികവു കാണിക്കും ...

കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടികള്‍ക്ക് പക്ഷെ ,
വൈകിയാണെങ്കിലും എല്ലാം മറക്കാനൊത്തേക്കും  
എന്നാല്‍ അല്ലാത്തവര്‍ , ഇഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍
ജീവിതാന്ത്യം വരെ ഓര്‍മ്മകളെ ഓമനിച്ചേക്കും..

തിരിച്ചു വരവുകള്‍ക്ക് ഇനി സമയമില്ല 
നഷ്ട്ടപ്പെട്ടതിനു മുകളിലൊരു താജ്മഹല്‍ പണിയാനും ..
ഒരാള്‍ക്ക്‌ മുകളിലോരാള്‍ കനിഞ്ഞേകുന്ന ഒന്നുണ്ട് 
അതിനപ്പുറം ആര്‍ക്കും ഒന്നുമില്ലതന്നെ ..! 
 

Wednesday 13 February 2013

ഇനി നിനക്ക് മരിക്കാം


നിനക്കിനി ഒരു വഴിയില്ല
നിലാവില്ല , മഞ്ഞും മഴക്കാറുമില്ല
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി മരിക്കാം ...

കണ്ണുകളില്‍ കടല്‍ നിറച്ച്
കാതുകള്‍ കൊട്ടിയടച്ച്
കാണാമെന്നോതി കൈപിടിച്ച്
കൈകൊട്ടി വിളിക്കുന്ന
കാണാമറയത്തെ യുദ്ധഭൂമിയിലേക്ക് ,
ഇനിയൊരു യാത്ര ...

നിറം മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം
നിഴല്‍ പോലെ ഇരുണ്ട രൂപങ്ങള്‍ ,
നിദ്രക്കു ഭംഗം വരുത്തി ചുടു
നിശ്വാസത്തിലൊതുങ്ങിയ രാവുകള്‍ ..

മുജ്ജന്മം പാപത്തില്‍ മുക്കിയവര്‍ക്ക്
മുങ്ങിത്താഴനായി മാത്രം
മെനഞ്ഞെടുത്തതായിരിക്കാം
മണല്‍ക്കാടെന്ന  രണ്ടാം നരകം .

പെട്ട് പോയവര്‍ക്ക് കല്ലറയൊരുക്കി
തിരിച്ചോടാന്‍ ഒരു തിരിച്ചറിവിനായി
ബാക്കിവെച്ച കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞ്
മണല്‍ക്കാറ്റ് ചിരിക്കുന്നു , വന്യമായി ...

അതുകൊണ്ട് ..
നിനക്കിനി ഒരു വഴിയുമില്ല ..
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി
ഇനി നിനക്ക് മരിക്കാം ..

Saturday 9 February 2013

തീയാട്ടം


തലച്ചോറില്‍ മുരളുന്ന കടന്നല്‍ കൂട്ടത്തിന്‍റെ
നിണമുറയുന്ന കൊലവിളിയില്‍ നടുങ്ങിത്തെറിച്ച്
വാക്കുകള്‍ക്കു വിലങ്ങിട്ട് വ്യഥകള്‍ക്ക് തഴുതിട്ട്
വൃഥാ ഒരു സമാധിയിലാണ് ഞാന്‍ ..

വിലാപയാത്രകളുടെ മുന്‍ നിരയില്‍
പ്രതിഷേധങ്ങളുടെ പണിപ്പുരയില്‍
അനുസ്മരണ ചടങ്ങുകളുടെ പകല്‍ വെട്ടത്തില്‍
മിന്നിത്തിളങ്ങുന്നവരെ എനിക്കറിയാം ..


വികാരമറിയാത്ത ബാലികമാരുടെ
അടിയുടുപ്പുകളില്‍ രക്തക്കറ പുരട്ടി 

കന്യകമാരുടെ കന്യാചര്‍മ്മങ്ങളില്‍
വിയര്‍പ്പിനുപ്പും പാപക്കറയുമുരുക്കിയൊഴിച്ച്
വിളയാടുന്നവരിവര്‍ .......

കാരിരുമ്പിനെ വെല്ലാന്‍ കരളുറപ്പ് നേടി
കദനങ്ങള്‍ക്ക് മീതെ കൊലയറ പണിത്
പ്രതികരിക്കുന്നവന്‍റെ നാവിന് വിലപറഞ്ഞ്
കളിയാട്ടം തുടരുന്നവരിവര്‍ ..

ശക്തരില്‍ ശക്തരുടെ തീയാട്ടങ്ങളില്‍
ചിറകു കരിഞ്ഞു വീണ്
എനിക്കിനി പറന്നുയരാന്‍ വയ്യ '
പ്രതികരിക്കാനും ...

മുഖമേറ്റ് വാങ്ങിയ ശക്തമായ തുടര്‍ പ്രഹരങ്ങളില്‍
അക്ഷരങ്ങളുണങ്ങി വാക്കുകള്‍ വറ്റി
മഷിതീര്‍ന്ന പേനയുമായി ബോധം മരവിച്ച്
അന്തിച്ചിരിപ്പാണ് ഞാന്‍ ...

Sunday 9 December 2012

മരണശേഷം

സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കുള്ള
അനിശ്ചിതത്വത്തിന്‍റെ പാതയില്‍
കാത്തിരുന്നു മടുത്താണ് അവന്‍ ഭൂമിയിലെക്കിറങ്ങിയത്..
മരിച്ചു മണ്ണടിഞ്ഞ ശ്മശാനത്തിലെ മരച്ചില്ലയില്‍
മാനത്തു നിന്ന് തൂങ്ങിയിറങ്ങി അവന്‍
ഭൂമിയുടെ കപടമായ കാഴ്ചകളിലേക്ക് ..

താനില്ലെങ്കിലും എല്ലാം പഴയ പോലെ
വീടും നാടും നാട്ടാരും
ജീവനോളം സ്നേഹിച്ചിരുന്ന കൂട്ടുകാരും
എന്നോട് പ്രണയമാണെന്ന് നടിച്ചിരുന്ന അവളും ..

മരണം തുടച്ചു നീക്കുന്നത് ശരീരത്തെ മാത്രമല്ല
മരിച്ചവന്‍റെ  ഓര്‍മ്മകളെ കൂടിയാണ്
മരിച്ചവന് ഓര്‍മ്മകളുണ്ടാകുന്നതാകട്ടെ
മരണത്തെക്കാള്‍ ഭയാനകവും ..

ഒരാള്‍ ഇല്ലാതെയാകുമ്പോള്‍ മറ്റൊരാള്‍ക്ക്
അയാളില്ലാത്ത ശിഷ്ട ജീവിതം
ചിട്ടപ്പെടുത്താനുള്ള സമയം മാത്രമാണ്
വേണ്ടപ്പെട്ടവരുടെ ദുഖ കാലം .

എല്ലാം മാറിയിട്ടുണ്ടെങ്കിലും
ഒന്ന് മാത്രം മാറാതെ ഇപ്പോഴുമുണ്ട് ..
ഇരുളടഞ്ഞ സ്വന്തം മുറിയില്‍ ഏകയായി
ചില്ലിട്ട എന്റെ ചിത്രത്തിന് മുന്‍പില്‍
എരിഞ്ഞു തീരുന്ന ചന്ദനത്തിരിപ്പുക വരയ്ക്കും
അവ്യക്ത ചിത്രങ്ങളില്‍ നോക്കി
കണ്ണീര്‍തുള്ളികള്‍ പാടുതീര്‍ത്ത കവിളുമായി
മൂകം ഒരു വിഗ്രഹം കണക്കെ ..എന്നമ്മ ...!


ഒന്നിനോടൊന്നു ചേര്‍ന്നതില്‍ നിന്നും
ഒന്നുമാത്രം മാറിയാല്‍ ,ഒന്നും മാറുന്നില്ല
മരണത്തിന്‍റെ കാര്യത്തിലെങ്കിലും
അത് തികച്ചും സത്യമാണ് .

Wednesday 5 December 2012

നരക ജിവിതം

ന്‍റെ ജീവിതം ഇങ്ങനെയാണ് ..
വര്‍ഷത്തില്‍ പതിനൊന്നു മാസവും
എനിക്ക് വേനലാണ്
ബാക്കി വര്‍ഷപാതവും  ...

മരുഭൂമിയുടെ പൊള്ളുന്ന ചൂടില്‍ നിന്നുള്ള
പാലായനമാണ്‌ എന്‍റെ വര്‍ഷപാതം ..
എരിയുന്ന തീയില്‍ നിന്ന്
കുളിരുന്ന മഞ്ഞിലേക്കൊരു ഒളിച്ചോട്ടം....

ഒരു മാസത്തെ മഴക്കോളില്‍
പെയ്തു തോരാന്‍ വെമ്പി കാത്തിരിപ്പുണ്ടാകും
പരിഭവക്കാര്‍മേഘം നിറഞ്ഞ
ഇടവപ്പാതിയും കര്‍ക്കിടകവും ..

********************************************

ഇന്ന്, ഈയാണ്ടത്തെ അവസാനത്തെ  മഴയാണ്
മടക്കയാത്രക്ക്‌ മുമ്പുള്ള മനമുരുക്കുന്ന പെരുമഴ ..
ഇനിയൊരു മഴക്കാലം വരെ പെയ്തൊഴിയാന്‍ ഭൂമിയില്ലാതെ
അലയുന്ന കാര്‍മേഘങ്ങളുടെ അവസാന തീമഴ ..

ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ് 
 ജീവന്‍ എരിഞ്ഞു തീരുന്ന
പതിനൊന്നു മാസത്തെ  കൊടുംവേനല്‍ ..

എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
പെയ്യാന്‍ ബാക്കിയായ മഴ  മേഘങ്ങള്‍ക്ക് കടപ്പെട്ട്
വീണ്ടുമൊരു അവധിക്കാലം വരെ
പ്രതീക്ഷയുടെ പടവുകളിലേക്ക്  പകച്ചു നോക്കി
ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം

Thursday 22 November 2012

ദിശായന്ത്രം

സീമന്ത രേഖയിലെ സിന്ദൂരം മായ്ച്ച്
താലിയറുത്ത് വെള്ള ചുറ്റി
എന്നില്‍നിന്ന് നീ ദൂരേക്ക്‌ മറഞ്ഞെന്ന്
ഞാനുറപ്പിക്കുന്നു ...
ജീവിതത്തിലെ ദിശ കാണിക്കുന്ന യന്ത്രം
കളഞ്ഞുപോയോടുവില്‍
ദിക്കറിയാത്ത മരുഭൂമിയിലിപ്പോള്‍
ഞാനും ഒറ്റക്കാവുന്നു ..
നിനക്ക് മാത്രം പകര്‍ന്നേകാവുന്ന
വിചാരങ്ങളും വികാരങ്ങളും
ഇനി എന്നില്‍തന്നെ ഞാന്‍
കുഴിവെട്ടി മൂടാം ...
എനിക്ക് മാത്രം അവകാശപ്പെട്ട
നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളതാണ്‌
ഇനിയെനിക്കെന്‍റെ നിറങ്ങളില്ലാത്ത
ശിഷ്ട ജീവിതം ...
മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്കാണ്
യഥാര്‍ത്ഥത്തില്‍ ജീവന്‍ നഷടമാകുന്നതെന്ന
നിന്‍റെ വാക്കുകള്‍
ഞാനുമിപ്പോള്‍ തിരിച്ചറിയുന്നു ...

Wednesday 21 November 2012

പിശാചുക്കളുടെ ഭൂമി

ഹേ ജൂതാ ....
നീയൊരു വാടകക്കൊലയാളിയാണ്
ഗാസയുടെ തെരുവീഥികളില്‍
പിശാചുക്കളുടെ അച്ചാരം വാങ്ങി
നിരാശ്രയരുടെ അവസാന തുള്ളി രക്തവും
ഊറ്റിക്കുടിക്കുന്ന വെറി മൂത്തവന്‍ ..

അധിനിവേശത്തിന്‍റെ  കറുത്ത കരം കൊണ്ട്
അലിവു വിളയേണ്ട ഭൂമികയില്‍
അശാന്തി പാകി ആര്‍ത്തട്ടഹസിച്ച്
തേരോട്ടം നടത്തുന്ന കാപാലികന്‍ ..

കുടിയേറ്റക്കാരായി വന്ന് 
കുടികിടപ്പുകാരായി മാറിയ കിരാതാ...
അഭയം തന്നവര്‍ക്കുനേരെ അമ്പെയ്യുന്നത്

നീയേതു തത്വശാസ്ത്രം കൊണ്ട്
എങ്ങിനെ ന്യായീകരിക്കും ?

പൂക്കളെപ്പോലെ പരിശുദ്ധരാകും
പിഞ്ചോമനകള്‍ക്ക് നേരെ
വെടിയുതിര്‍ക്കാന്‍ മാത്രം
കരളുറപ്പുള്ള ക്രൂരരാം നിങ്ങളെ
പേര് ചൊല്ലി വിളിക്കാനൊരു
പുതുവാക്ക് തേടുകയാണിപ്പോള്‍
നിഘണ്ടുവില്‍ ഞാന്‍..

ഒന്നോര്‍ക്കുക ...
വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
ശപിക്കാനറിയുമായിരുന്നെങ്കില്‍
മുച്ചൂടും മുടിയുമായിരുന്ന
അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!