Thursday 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....      

Thursday 19 January 2017

ചീത്തപ്പേര്




രിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്  
പരലും കരുതലയും 
പുളഞ്ഞു കളിയ്ക്കാത്ത തോടാണ് 
കാരിയും ചെമ്പനും അമറാത്ത 
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു 
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര് 
ആണാകാത്ത കാലാമാണ് 

ചവിട്ടി നിന്ന മണ്ണൊക്കെ 
ഒലിച്ചുപോയിട്ടൊടുവില്‍ 
പരുപരുത്ത പാറക്കല്ലില്‍ 
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു 
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി 
ഇന്നലെ മരിച്ചു കിടന്നത് 

മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ 
കൈനോട്ടവും പുള്ളുവന്‍പാട്ടും 
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും 
കടലെടുത്തോട്ടെ 
ഞാറ്റുവേലയും ഇടവപ്പാതിയും 
നാട് നീങ്ങിക്കോട്ടേ  
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ് 
ഇരുമ്പുചട്ട ഉടുത്തോട്ടെ 

നാടായ നാട്ടിലൊക്കെ 
പഴമയില്‍ ചിതലരിച്ചത് , 
നാട്ടാരായ നാട്ടാര്‍ക്കൊക്കെ 
ഓര്‍മ്മയില്‍ തുരുമ്പ് വന്നത് 
എന്‍റെ കുറ്റാണോ ? 

എന്താച്ചാ ആയ്ക്കോട്ടെ 
തുടല് പൊട്ടിച്ച പരിഷ്ക്കാരം 
എല്ലാരെയും കടിച്ച് 
പേയിളകി മരിച്ചോട്ടെ
തെക്കോട്ട്‌ പോണേനു മുമ്പ് 
വെളിച്ചത്ത് ജനിച്ച് 
ഇരുട്ടത്ത് മരിച്ചവനെന്ന 
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....! 

Monday 16 January 2017

പ്രജാപതിയുടെ ദുഃഖം


നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം 
നീറും വേദന മനസ്സിനുള്ളില്‍ 
നീതികെടെന്തോ ചെയ്തത് പോലൊരു 
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍

മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും 
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം 
നമ്മ ഭരണം നടക്കുവതെപ്രകാരം ?

ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന് 
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍ 
താതനില്ലതെയായിടും പ്രജകള്‍ 
നാഥനില്ലാതെയായിടും രാജ്യം 

ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ് 
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ 
വേവുന്നതെന്തിനീ ചൂള പോലെ

എന്തിനെന്നറിയാതെ നാടുവാഴി 
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം 
അറിയില്ല എന്തെന്നു എനിക്കുമൊട്ടും 
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍ 
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍ 

കുത്തിയിരുന്നൊട്ടു ചോദ്യമായി 
കൊട്ടാരവാസികള്‍ എല്ലാവരും 
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ  
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു 
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ... 

പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത 
കുട്ടിയെ തുറുങ്കിലടച്ചതാണോ 
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ 
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും 
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?

ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ 
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം 
മനം ശാന്തമാകാനെനിക്കൊട്ടു നേരം 

പിരിഞ്ഞുപോയ്‌ പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍ 
അരചനിതെന്തു ഭവിച്ചെന്നറിയാതെ  
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും 
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!.. 

Thursday 5 January 2017

പെരുങ്കള്ളന്‍

കാറ്റിനെപ്പോലൊരു കള്ളനെ 
ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല 
അരയത്തിപ്പെണ്ണിന്‍റെ അളകവും 
അയയില്‍ ഉണക്കാനിട്ട കളസവും 
ഒരു പോലെ തലോടുന്നവന്‍...  

ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍ 
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്  
കണ്ണില്‍ മണ്ണ് വാരിയിട്ട്   
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍... 

കാറ്റുപായയിലൂതിയൊരു 
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ 
കൊലവിളി നടത്തുന്നവന്‍ 
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും 
കുംഭത്തില്‍ വെയിലൊനൊപ്പവും 
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍... 

ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും 
പിണങ്ങുമ്പോള്‍ പണി തന്നിട്ടും 
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും 
ഒരുപോലെയെന്നു കരുതുന്നവന്‍...

മുരളിയിലൂതി കൊതിപ്പിച്ചും  
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും 
വിളയാടിത്തിമിര്‍ക്കുന്നവന്‍... 
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!   

Monday 2 January 2017

ഈ വഴിയിങ്ങനെ...



നീണ്ടു കിടക്കുന്ന വഴിയാണിത് 
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി 
പലരും പലവുരു നടന്നു നീങ്ങിയ വഴി... 
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി  
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...! 

പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി 
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ 
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും 
ഓടിക്കിതച്ച നാട്ടുവഴി...!    

അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍ 
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍ 
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി  

കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍  
അറ്റം പിളര്‍ന്ന നാവു നീട്ടി 
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍ 
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്    
നാടും വീടും വിട്ടോടിപ്പോയവര്‍  
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി

   
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍ 
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ 
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...

Saturday 22 October 2016

ഒരേ വഴിയിലെ യാത്രികര്‍....


റനുടുത്ത ധനുമാസക്കാറ്റത്ത്
കര്‍ക്കിടകത്തിലെ പെരൂമഴയത്ത് 
മരം കോച്ചുന്ന തണുപ്പത്ത്  
ഇറങ്ങി നടക്കണമെന്ന് 
പറഞ്ഞിറങ്ങിപ്പോയവനാണ്

പരിദേവവും സങ്കടവുമല്ലാതെ
വേറൊന്നും വിളയാത്ത 
മരുക്കാട് വിട്ടിനി എന്നേയ്ക്കും 
പിറന്ന് വളര്‍ന്ന നാട്ടില്‍ 
ആര്‍ത്തുല്ലസിച്ചു നടക്കണമെന്ന് 
ഉറപ്പിച്ചിറങ്ങിയവനാണ് 

തിരിച്ചു പോരണമെന്ന് 
തീരേ വ്യാകുലപ്പെടാതെ
കണ്ട് കൊതി തീരാത്ത  
തന്‍റെ രക്തത്തുള്ളികള്‍ക്കൊപ്പം   
സസുഖം വാഴണമെന്ന് പറഞ്ഞ്   
യാത്ര പറഞ്ഞവനാണ്‌ 

പെരുന്നാളിന് , ഓണത്തിന് ,
പൂരത്തിന് കാളവേലയ്ക്ക്
ആരവങ്ങളുടെ അടങ്ങാത്ത  
പെരുമയില്‍ മുങ്ങിപ്പൊങ്ങി 
നീരാടണമെന്നു മോഹിച്ചവനാണ്  

സമ്പത്തില്ലെങ്കിലും 
സമാധാനം വിളയുന്ന
കുഞ്ഞോലപ്പുരയില്‍ 
പട്ടിണി പുതച്ചാണെങ്കിലും
കഴിഞ്ഞുകൂടാമെന്നെപ്പോഴും 
വീമ്പിളക്കിയവനാണ് 

എന്നിട്ടിപ്പോ..... 

നീയില്ലാതായപ്പോള്‍ 
എന്നെന്നേക്കും അനാഥരായിപ്പോയ 
നിന്‍റെ കിനാക്കളെല്ലാം കൂടി  
എനിയ്ക്ക് ചുറ്റുമാണ് പൊറുതി

ഞാനും അറിയാതെയാണെങ്കിലും 
സ്നേഹിച്ചു തുടങ്ങിയ 
ഒരിയ്ക്കലും പൂക്കാതെ പോയ
നിന്‍റെ സ്വപ്നങ്ങളുടെ 
അതേ പൂമരക്കൊമ്പിലാണിപ്പോള്‍  
ഈയുള്ലവന്‍റെയും വാസവും ...!  

ജീവിതയാത്രയില്‍ നിനക്കുമെനിക്കും 
ഒരേ സ്വപനങ്ങളും 
ഒരേ വഴിയുമാണെന്ന് 
നീയെപ്പോഴും പറയാറുള്ളത് 
കതിരാകാതെങ്ങനെ പതിരാകാന്‍....!



Sunday 16 October 2016

വടക്കോട്ടുള്ള പാത


ണ്ട്.........
പണ്ടേയ്ക്കും പണ്ടെന്‍റെ കുട്ടിക്കാലത്ത് 
തീക്കട്ട പോലെ പഴുത്തൊരുച്ചയ്ക്ക് 
വടക്കോട്ട്‌ പോയ നിലമ്പൂര് വണ്ടിക്ക് ,
നൂറുനൂറ് ചക്രം തിരിച്ച്  
നീണ്ടു നിവര്‍ന്നു കിടക്കുന്ന 
കൂട്ടിമുട്ടാത്ത പാളം താണ്ടി
മൂച്ചിപ്പാലവും മാട്ടായിക്കട്ടിയും കടന്ന് 
സ്വപ്‌നങ്ങള്‍ കയറ്റിയിറക്കി  
നിലമ്പൂരിലേക്ക് പാഞ്ഞ വണ്ടിക്ക് 
അന്നൊരാള്‍ വട്ടം ചാടിയിരുന്നു  

കഴുത്തും പിന്നെ അരയും മുറിഞ്ഞ്  
മൂന്നായി മാറിയൊരുത്തന്‍ 
മലവും മൂത്രവുമുണങ്ങിക്കറുത്ത് 
പൊരി വെയിലില്‍ ചുട്ടുപഴുത്ത   
ഇരുമ്പ് പാളത്തിലിങ്ങനെ
അറുത്തു മുറിച്ചിട്ട മാടിനെപ്പോലെ 
ചിതറിക്കിടന്നിരുന്നു

കരിഞ്ഞുണങ്ങിയൊരു വള്ളി പോലെ 
ചെറുകുടല്‍ നീണ്ടു കിടന്നിരുന്നു 
കറുത്തു ചുരുണ്ട മുടിയിഴയപ്പോഴും 
ചെറു കാറ്റില്‍ മെല്ലെ വിറച്ചിരുന്നു 
ജീവിതത്തിലന്നോളം കിനാവ്‌ കണ്ട കണ്ണുകള്‍ 
പാതി തുറന്നേ കിടന്നിരുന്നു
പിന്നിപ്പോയ ഉടയാടകളില്‍ 
ചെഞ്ചോര പടര്‍ന്നുണങ്ങിയിരിന്നു 

ഇന്ന്....... 
ആണ്ടറുതികളിലെ യാത്രകളിലിപ്പോഴും
പാളത്തിലൂടെ നടക്കുമ്പോള്‍
ജീവിതത്തോടു കലഹിച്ച്  
തന്നോട് തന്നെ പക തീര്‍ത്ത്
പടിയിറങ്ങിപ്പോയ വെറും പാവങ്ങള്‍
ഓര്‍മ്മപ്പൂന്തോപ്പുകളില്‍ നീളെ  
ചുവപ്പ് പടര്‍ത്താറുണ്ട് .

അവസാനമില്ലത്ത ചോദ്യങ്ങള്‍ക്ക് 
ഉത്തരം കണ്ടെത്തിയവരൊക്കെ 
ഞാനൊറ്റയ്ക്കാകുമ്പോള്‍ 
എന്‍റെ കൂടെ പാളത്തിലൂടെ നടക്കാറുണ്ട് 
ഏതു ജീവിത പടുകാലത്തിലും
എന്തൊക്കെയുണ്ടായാലും തളരാതെ    
പതറാതെ നില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്

സ്വപ്നങ്ങള്‍ക്ക് പിറകെ പാഞ്ഞ് 
ദുരിതങ്ങള്‍ ഇരന്നു വാങ്ങരുതെന്നോട്  
അടക്കം പറയാറുണ്ട്‌ 
വല്ലാണ്ട് മോഹിച്ച് വെറുതെ 
ഇല്ലാതാവരുതെന്ന്‍ കാതില്‍ മൊഴിയാറുണ്ട്..

പരമ സാധുക്കള്‍.......
മരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്‍റെ
നൂറിലൊന്ന് കൊണ്ടെങ്കിലും
ജീവിതത്തോട് പൊരുതിയിരുന്നെങ്കില്‍ 
നിലമ്പൂരിലെക്കുള്ള ഈ പാളത്തിലിങ്ങനെ 
ഇടയ്ക്കിടക്ക് 
ചോരപ്പൂക്കള്‍ വിടരുമായിരുന്നില്ല....
വടക്കോട്ടുള്ള ഈ പാതയിങ്ങനെ 
മരിച്ചുപോയ സ്വപ്നങ്ങള്‍ കൊണ്ട് 
നിറയുമായിരുന്നില്ല....! 

Thursday 6 October 2016

നാം വേനലിലായിരുന്ന കാലം


ഞാനും നീയും കടുത്ത വേനലിലായിരുന്ന കാലം, 
മണ്ണും മനസ്സും ഊതിപ്പറപ്പിച്ച് 
ഉഷ്ണക്കാറ്റു വീശിയിരുന്നപ്പോഴും 
നീ വിയര്‍പ്പാറ്റാതിരിക്കാന്‍ ഞാനും
ഞാന്‍ ഉഷ്ണമാകറ്റാതിരിക്കാന്‍ നീയും 
മഴയ്ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാതിരുന്ന കാലം.... 

നമുക്കിടയില്‍ നാം തന്നെ 
ആകാശത്തോളം ഉയര്‍ത്തിയ വേലിയ്ക്കിരുപുറം 
പക നട്ട് നനച്ചു വളര്‍ത്തി നാം രണ്ടും
പരസ്പ്പരം മത്സരിച്ചപ്പോള്‍ 
നല്ല വാക്കുരച്ച് , വെള്ളം കോരി നനച്ച് 
വെറുപ്പലിയിക്കാന്‍ വന്നവര്‍ക്ക് നേരെ 
മുഖം തിരിച്ച് നാം രണ്ടും നിന്നപ്പോള്‍...
   
സ്നേഹം തീരെ പെയ്യാത്ത വറുതിയിലന്ന്‍ 
ഇനിയൊരിക്കലും തളിര്‍ക്കാതെ 
കരിഞ്ഞുണങ്ങിപ്പോയില്ലേ , വെറും  . 
ദുര്‍വാശിയില്‍ കല്ലായ രണ്ട് ജീവിതങ്ങള്‍..?

ഇന്നീ മരണക്കിടക്കയില്‍ നിന്ന് . നിന്നെയല്ല 
ഞാന്‍ കുറ്റപ്പെടുത്തുന്നത് . എന്നെത്തന്നെയാണ് 
എനിക്ക് മനസ്സലിവ് തോന്നാത്തത് കൊണ്ട് മാത്രം 
ഒരിയ്ക്കലും പൂക്കാതെ പോയ പൂമരമേ 
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്‍ 
ഞാനിങ്ങനെ വാ തോരാതെ പിറുപിറുക്കുന്നത്
നിനക്കിപ്പോള്‍ കേള്‍ക്കാമെങ്കില്‍ 
കനിവിന്‍റെ ഒരൊറ്റ നോട്ടം കൊണ്ടെങ്കിലും 
എന്നെ നീ യാത്രയാക്കുക....!