Wednesday 15 April 2015

ശൈലപുത്രീ...

ശൈലപുത്രീ... 
നിനക്കൊപ്പമിങ്ങനെ 
എന്നെ മറന്നിരിക്കാന്‍   
എനിക്കിഷ്ട്ടമാണ്.. 
എന്തെന്നാല്‍, 
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ 
മനം വിങ്ങുന്ന തേങ്ങല്‍ 
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം 
ആരും കേള്‍ക്കില്ല...

നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍ 
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി 
മുഖം കഴുകാം 
ആരും കാണില്ല.... 

ആകുലതകളിങ്ങനെ 
ഉടല് നീറ്റുമ്പോള്‍ 
നിന്നെ തഴുകിയെത്തുന്ന 
കുഞ്ഞിളം കാറ്റില്‍ 
എനിക്കൊന്ന് ഉടല് തണുപ്പിക്കാം  
ആരും അറിയില്ല ...

ആരും കേള്‍ക്കാതെ 
ആരും കാണാതെ , അറിയാതെ 
ഭാരമൊക്കെയും ഇറക്കിവെച്ച് 
നിനക്കൊപ്പമല്ലാതെ 
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍ 
എനിക്കൊരു തൂവലാകാന്‍ പറ്റും ...?

Tuesday 7 April 2015

കാളപറമ്പിലെ കാഴ്ചകള്‍


ഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍  
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്... 
  
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത് 
അന്നത്തെ അന്നം തേടി പോയ പറവകള്‍ 
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ  
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍  
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ 
വാരകിയില്‍ ചാടി ചാവുകയാകും.

കാത് രണ്ടും കേള്‍ക്കാനാവാതെ 
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍ 
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും  
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍ 
ഇതുങ്ങള്‍ക്കിതെന്തിന്റെ  കേടാണെന്ന് 
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും. 

അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ 
വാലിട്ടു കണ്ണെഴുതിയ മൈനകള്‍ 
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍ 
കലപില കൂട്ടിക്കൊണ്ടിരിക്കും...  

വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും 
കുശുമ്പു കാട്ടിയും കളിപറഞ്ഞും 
അന്തിമായും വരെ അവരിങ്ങനെ 
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും.. 

കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ 
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു 
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും...... 

വേനലില്‍ ഉണക്കിയും ഉരുക്കിയും 
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍  ,    
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ 
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്  
നമ്മളിനിയെന്ത് നേടാനാണ് ..?
  

Wednesday 1 April 2015

ഞാന്‍...


ന്നി നിലാവ് പൂക്കേണ്ട 
കണ്ണുകള്‍ രണ്ടെണ്ണം 
കാരാഗൃഹത്തിലടച്ച് ,  

കസ്തൂരി മണക്കേണ്ട 
കവിളുകള്‍ രണ്ടും 
കണ്ണീരാല്‍ നനച്ച് , 

സ്വപ്നത്തില്‍ പൂത്ത
സ്വര്‍ഗ്ഗം പൂകാന്‍ 
കാത്തിരിക്കുന്നുണ്ട്.... 

കടലുമാകാശവും 
ഒന്നാകുന്നിടം നോക്കി 
തിര മുറിച്ചു തുഴഞ്ഞ് 
അര മുറുക്കി പണിത് , 

ജീവിതം വറ്റിയ 
തോണിക്കാരന്‍ ,
ഞാന്‍... 

Wednesday 25 March 2015

പൂ പോലെ ജീവിതം



കൈത വരമ്പിന്‍റെ ചെരുവിലിരുന്നിട്ടു 
തൈതാരൊ പാടുന്ന തുമ്പപ്പെണ്ണേ
തേന്‍ നുകരാനൊരു ഭൃംഗമെത്തീടുമ്പോള്‍ 
തൂവെള്ള പൂമുഖം ചോന്നിടല്ലേ...!
  
« « « « « « « « « « o » » » » » » » » » » »

ന്ദ്രകാന്തി വിളങ്ങിടും മുഖമുള്ള 
ആര്യ , നിന്‍ മുഖം എന്തിത്ര കോപത്താല്‍ 
ചെമ്പരത്തിപ്പൂ കണക്കിതു ചോപ്പിച്ചു
ചെന്തീയിലെരിപ്പതിനെന്തിനെന്നെ ?

« « « « « « « « « « o » » » » » » » » » » »

റിച്ചൊന്നു ചൂടുവോര്‍ , പരിമളം തേടുവോര്‍
പൂജക്കെടുപ്പവര്‍ , പൂമാല കോര്‍പ്പവര്‍ 
കനിവില്ലാതെറിഞ്ഞിടും  വാടിത്തളര്‍ന്നാല്‍ 
സൂനമേ നിന്‍ ഗതി മര്‍ത്യനും പാരില്‍...  

Friday 20 March 2015

റിവേഴ്സ് ഗിയര്‍

ടലില്‍നിന്നൊരു പുഴ 
മലയുടെ മടിത്തട്ടിലേക്ക് 
തിരിച്ച് യാത്രയാകുന്നു 
നനഞ്ഞു കുതിര്‍ന്ന സമതലങ്ങള്‍ 
പാതി മുങ്ങിയ മുളങ്കൂട്ടങ്ങള്‍
പായലുകള്‍ കുളവാഴകള്‍ 
വ്യസനം സഹിക്കവയ്യാതെ  
കണ്ണ് നനയ്ക്കുന്നു... 

തെക്കേ തൊടിയിലെ മാവ്  
വിത്തിനകത്തേക്ക് തിരികെ
മടക്കയാത്രക്കൊരുങ്ങുന്നു 
പറ്റുകാരനായ കാറ്റ്  
പാട്ടുകാരായ പറവകള്‍ 
പുഴുക്കള്‍ പുളിയുറുമ്പുകള്‍ 
ഇനിയെന്ന് കാണുമെന്നോതി
സങ്കടപ്പെടുന്നു...  

ഉതിര്‍ന്നു വീണൊരു നക്ഷത്രം 
മാനം തേടി വീണ്ടും 
തിരിച്ചു പോകുന്നു... 
പുല്ലാങ്കുഴല് തേടിയൊരു 
ആര്‍ദ്ര നാദം തിരികെ മടങ്ങുന്നു...

സ്വന്തമെന്ന് കരുതുന്ന 
ഇടങ്ങള്‍ ഉപേക്ഷിച്ച് 
മടങ്ങിപ്പോവുകയെന്നാല്‍ 
ജീവന്‍ വെടിഞ്ഞൊരു 
ജഡത്തിന്‍റെ യാത്ര തന്നെ ..!!! 

Saturday 14 March 2015

അറിയില്ല നിനക്കൊന്നും...


ണ്ണിട്ട്‌ മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്‌
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ 
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു

ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന് 
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും 
പിന്നെയും അരുതെന്ന് വിലപിച്ചു 
എന്നിലേക്ക്‌ മുളച്ചു പടരുന്നവ..

ഈ മണല്‍ക്കാട്ടില്‍ വളരാനാവില്ലെന്ന് 
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ 
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും, 
പെണ്ണേ...
നിന്‍റെ  മുഖമുള്ള വിത്തുകള്‍..
നിന്‍റെ മണമുള്ള വിത്തുകള്‍.. 
പിന്നെയും പൊട്ടിമുളയ്ക്കുന്നു

നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു 
നല്ല നാള് നോക്കിയാണെടീ 
ഇന്ന് നിന്‍റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!

Friday 6 March 2015

പഠിക്കാത്ത പാഠം



മീ
നത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ 
കനവ്‌ വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്  
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് 
കാരണവന്മാര്‍ മുന്‍പേ നടക്കും. 

കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട 
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍ 
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍   
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും. 

ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ  
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി 
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച്   നെടുവീര്‍പ്പിട്ട് കിടക്കും. 

പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ 
മുളക് പൊടി  ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍  
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക്‌ തുറക്കും... 

അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്, 
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം 
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...

പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം 
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക് 
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.

പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി 
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി 
ഇടവപ്പാതിക്കൊരു വരവുണ്ട് 

തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും 
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്  
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ 
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ 
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...

മാസം മൂന്നോ  നാലോ പോലും കഴിയേണ്ട 
നഗ്നത കാട്ടി കണ്ണീരൊഴുക്കി  പിന്നെയുമവള്‍ 
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും 
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...  

നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം 
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല 
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍  നാട്ടുകാര്‍  
ഇനിയൊന്നും  ഒരിക്കലും പഠിക്കുകയുമില്ല...  

Sunday 1 March 2015

ലാഭക്കണക്കുകള്‍



ലാഭ നഷ്ട്ടക്കണക്കുകള്‍ കോറിയിട്ട 
അച്ഛന്‍റെ ജീവിതപുസ്തകം
ഞാന്‍ വായിച്ചിട്ടുണ്ട്..
അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച
സ്നേഹത്തിന്റെ കണക്കുകള്‍
എല്ലാ താളിലുമുണ്ട്.

ഓരോ താളിലും അമ്മയുടെ പേരില്‍
വായിക്കാനാകാത്ത സംഖ്യാ രൂപത്തില്‍
അമ്മയ്ക്ക് നല്‍കിയ സ്നേഹം
മുറതെറ്റാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ കോളം അപ്പോഴും അനാഥമായി 
അച്ഛന്റെ പുസ്തകത്തില്‍ ഒഴിഞ്ഞേ കിടന്നു ....

കണക്കു പുസ്തകം സൂക്ഷിക്കാത്ത
അമ്മയുടെ ജീവിതത്തില്‍
മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ
മക്കളുടെ പേരില്‍ ലാഭം ലാഭമെന്ന്
കോറി വെച്ചിരുന്നു
അച്ഛന്റെ പേര് മറന്നിട്ടെന്ന പോലെ
എല്ലാ അറകളും ശൂന്യമായിരുന്നു .

അച്ഛനും മുമ്പേ അമ്മ മരിച്ചപ്പോള്‍ മാത്രം
മക്കള്‍ക്കുള്ള കണക്കില്‍ അച്ഛന്‍
ലാഭമെന്ന് വലിയക്ഷരത്തില്‍ കൊത്തിവെച്ചു
എന്നിട്ടും അച്ഛനെ സ്നേഹശൂന്യനെന്ന്
മരിയ്ക്കുവോളം അമ്മ കൂറ്റപ്പെടുത്തിയിരുന്നു....
  

Monday 23 February 2015

നീ...



നിന്നെ മാത്രം വരച്ചു 
തേഞ്ഞു തീര്‍ന്ന 
കുറ്റിപ്പെന്‍സില്‍, 
തഴമ്പെടുത്ത വിരലുകള്‍.. 

നിനക്കൊരു പൂ തരാന്‍ 
നട്ടു വളര്‍ത്തി
പൂമണം വറ്റിയ  
പൂന്തോട്ടം.. 

നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് 
കൈവിരലുകള്‍ക്കിടയില്‍ 
തേഞ്ഞ് തീര്‍ന്ന 
ജപമാല മണികള്‍.. 

മിന്നാമിനുങ്ങും മഴവില്ലും 
കൂടൊഴിഞ്ഞു പോയ 
സ്വപ്നലോകം... 

നീ ഉപേക്ഷിച്ചു പോയപ്പോള്‍ 
മരിച്ചു പോയത് 
ഞാന്‍ മാത്രമല്ലല്ലോ ...!

Tuesday 17 February 2015

പൊറുക്കട്ടെ ദൈവം ...!


ടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ  
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ  

ഇന്നിതവസാന രാത്രിയെനിയ്ക്കും 
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ 
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം 

ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും  
പുലരിയുദിപ്പതിന്‍  മുന്‍പേ പിരിയണം 
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍ 
ആലയം വിട്ടുടന്‍ പറക്കവേണം 

അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ  ചിന്തകള്‍ അത്രമേല്‍   
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു 

ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ 
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും 
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും 
പ്രകാശം പരത്തിടും ജനാലകള്‍ വേറെ

നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ 
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍ 
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും 
ഞങ്ങള്‍ക്ക് ജനിച്ചെന്ന  കുറ്റത്താലിപ്പൂക്കള്‍ 
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...!