Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

Saturday 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

Monday 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..

Saturday 26 April 2014

ആമിനാ ...!

ആമിനാ ..
സമസ്താപരാധവും പൊറുക്കണം 
ആമം വെച്ച കൈകളില്‍ നിന്നെ 
കാമത്തോടെ നോക്കിയവന്‍റെ  
ചങ്കിലെ ചോരയുണ്ട് ...

കാരാഗൃഹത്തിലെ  ഇരുണ്ട മുറിയില്‍ 
കരഞ്ഞു തീരില്ല ഞാന്‍ 
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ 
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട് 
അത് മതി എനിക്കിനിയുള്ള കാലം .

എന്നെ ഉരുക്കിയില്ലാതാക്കുന്ന 
നിന്‍റെ പരിശുദ്ധ പ്രണയത്തിന് 
പകരം വെക്കാനൊന്നുമില്ലെങ്കിലും 
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം 
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.

Thursday 10 April 2014

തനിക്കിതെന്ത് ഭ്രാന്താണെടോ ....?

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരോ ചോദിക്കുമ്പോഴും,
എനിക്കീ പുഴയിലെക്കൊന്നിറങ്ങണം
ഒന്ന് മുങ്ങി നിവരണം.

തനുവേ പുണരുന്ന കുഞ്ഞോളങ്ങളുടെ
നനുത്ത കുളിരിലോന്നുലയണം
കുന്നിന്‍ ചരിവ് താണ്ടി കാറ്റിനൊപ്പമെത്തുന്ന
നിന്‍റെ യാത്രയില്‍ എനിക്കും നിനക്കൊപ്പം
മനസ്സുകൊണ്ട് ചേരണം.

മാനമിരുണ്ടാലുറയുന്ന നിശ്ശബ്ദതയില്‍
നിന്‍റെ കദനങ്ങള്‍ക്ക്  കാതോര്‍ക്കണം
ഞാനും എന്‍റെ കുലവും ഇത്രകാലം
നിന്നോട് ചെയ്ത കൊടും പാപത്തിന്
മനമുരുകി മാപ്പിരക്കണം.

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരെക്കെയോ കരയിലലറുമ്പോഴും
എനിക്ക് നിന്നിലൊന്നലിഞ്ഞില്ലാതായി
പുണരിയില്‍ നിനക്കൊപ്പം ശയിക്കണം.

Thursday 3 April 2014

അത്രമാത്രം നമ്മളെ......

നിനക്കുമാത്രമല്ലിതു പോലെ 
എനിക്കും നിന്നെ മറന്നിടാം 
കണക്കു കൂട്ടിയത് പോലെ 
ഇനി നമുക്ക് പിരിഞ്ഞിടാം... 

ഇത്രയോക്കെയുള്ളൂവെങ്കിലും 
പിന്നെയൊക്കെയും  ഓര്‍ക്കുകില്‍ 
കണ്ണൊരല്‍പ്പം നനഞ്ഞിടാം 
കരളൊരല്‍പ്പം  കരഞ്ഞിടാം... 

എങ്കിലന്നു നാം ഓര്‍ക്കണം 
അന്ന് തോന്നിയില്ലെങ്കിലും 
അത്രമാത്രം ദൈവം നമ്മളെ 
ചേര്‍ത്തു വെച്ചിരുന്നുതായ്... 

Friday 28 March 2014

ആര്‍ക്കറിയാം ...?

വിജനമായൊറ്റ രാത്രികൊണ്ടെന്‍ മനം 
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ 
രാജാവൊഴിഞ്ഞ രാജ്യം വെറും 
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍ 
ഒരു യാത്രാമൊഴിയാല്‍...

കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ് 

കഴിഞ്ഞു പോയ്‌ വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ 
കാലവും കൈവിട്ടു കനിഞ്ഞിടാതെ .

ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും 

ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍ 
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.

Sunday 19 January 2014

ഓര്‍മ്മത്തെറ്റ്


സഖീ ..
പ്രണയിക്കാതിരിക്കാമായിരുന്നു 
പക്ഷെ കഴിഞ്ഞില്ല  ..
ചിലപ്പോഴെങ്കിലും 
നാം മാത്രം വരയ്ക്കുന്നചിത്രങ്ങളല്ല
നമ്മുടെ ജീവിതം 
മറ്റാരുടെയോ ചായക്കൂട്ടുകള്‍ക്ക് 
പടരാന്‍ കൂടിയുള്ളതാണ്..

നിറക്കൂട്ടുകള്‍ തട്ടിമറിച്ച് 
വസന്തം പടിയിറങ്ങിയിട്ടും 
ഓര്‍മ്മയിലിപ്പോഴും അന്നു നാം കണ്ട 
വര്‍ണ്ണസ്വപ്‌നങ്ങള്‍ പൂത്തു നില്‍ക്കുന്നു .  

കണ്ണീരു  നിറച്ചും കരള്‍ പുകച്ചും 
കഴിഞ്ഞു പോയ കാലം 
ഇന്നും നെഞ്ചു നീറ്റുന്നതറിയാന്‍ 
എനിക്കൊപ്പം ഈ കട്ടിക്കണ്ണടയും 
പിന്നെയീ ചാരുകസേരയും മാത്രം ..

Monday 6 January 2014

ഒരു മാത്രയെങ്കിലും ...!

ഇതിലേ നീ വരും നേരവും നോക്കി ഞാന്‍  
ഇന്ദീവരച്ചോട്ടില്‍  കാത്തു നിന്നു 
ഒന്നുമുരിയാടാതൊരു മാത്ര നോക്കാതെ 
ഓടി മറഞ്ഞു അളിവേണി നീ ..

അറിയുമോ നിനക്കായി കാത്തിരുന്നെത്ര ഞാന്‍ 
വസന്തവും ശിശിരവും അറിയാതീ വസുധയില്‍
വെറുതെയെങ്കിലും എന്തിനീ വൈരം  
വറുതിയെന്തിത്രയേകിടാന്‍  സ്നേഹം ..?

ചപല മോഹങ്ങളല്ലിതെന്‍  അംഗനേ 
പകരമേകിടാം ജീവിതം മുഴുവനും
എരിയും ഹൃത്തടം അണയുവാനിനി  
തരികയില്ലേ നിന്‍ സൂന മാനസം ..?

കാത്തു നിന്നിടും നാളെയും സഖീ  
പൂത്തുലഞ്ഞിടും ഈ മരച്ചോട്ടില്‍ 
ചേര്‍ത്തു വെക്കുവാന്‍ നിന്‍റെ ഹൃത്തടം   
ഒരു മാത്രയെങ്കിലും എന്‍റെ  ജീവനില്‍....