Thursday 24 December 2015

നിയന്ത്രണ രേഖ


ജീവിതത്തിനു ഞാനൊരു 
അതിര്‍ത്തി വരച്ചിട്ടുണ്ട് 
അതില്‍
സ്വപ്നങ്ങള്‍ക്ക് പോലും 
അതിര്‍വരമ്പുണ്ട് 
അറിയാതെ പോലും ആരും 
കടന്നു കയറാതിരിക്കാന്‍ 
കുഴിബോംബുകള്‍ പാകിയിട്ടുണ്ട് 
വഴിയാത്രക്കാരെ തടയാന്‍ 
കമ്പി വേലി കെട്ടിയിട്ടുണ്ട് 
നുഴഞ്ഞു കയറ്റക്കാരെ കാത്ത് 
കാവല്‍ക്കാരുണ്ട് 
അഥിതികളെ സ്വീകരിക്കില്ലെന്ന്
കൂറ്റന്‍ ബോഡ് വെച്ചിട്ടുണ്ട് 
യാചകരെ തടയാന്‍ 
കാവല്‍ നായ്ക്കളുണ്ട് 
ഈച്ചപോലും കടക്കാതിരിക്കാന്‍ 
സുരക്ഷാ ക്യാമാറകളുണ്ട്
എല്ലാം നിനക്ക് വേണ്ടിയാണ് പെണ്ണേ  
നിനക്കുമാത്രം വേണ്ടി,,,,,,,,    

Sunday 13 December 2015

നാം പരസ്പരം....



ള്ളു പിടയുമ്പോഴൊക്കെ 
നനയുന്ന കണ്ണിനോട് 
ഞാനെന്താ പറയുക...? 

കരയരതെന്ന് പറഞ്ഞാല്‍
ഉരുകിത്തിളയ്ക്കുന്ന കരളിലെ 
ഉയര്‍ന്നു പൊങ്ങുന്ന നീരാവി  
നമ്മോട് കലഹിച്ചേക്കും.

പുറമേയ്ക്ക് കാണിയ്ക്കാതെ 
പൊതിഞ്ഞു സൂക്ഷിക്കുന്ന നോവ് 
ഒരു പേക്കിനാവില്‍ നമ്മോട് 
അരിശം തീര്‍ത്തേയ്ക്കും.
  
പുകയുന്ന കണ്ണുകള്‍ കാഴ്ചയില്‍ 
പുകമറ തീര്‍ത്ത് നമ്മളെ വഞ്ചിച്ചേക്കും.

അതിനാല്‍...

കടലുണങ്ങുന്ന കാലത്തോളം 
കരയുരുകുന്ന കാലത്തോളം 
കണ്ണ് നിറച്ചും കരഞ്ഞു തീര്‍ക്കാന്‍ 
നാം പരസ്പരം സമ്മതിച്ചിരിക്കുന്നു . 

Sunday 6 December 2015

കൈ നോക്കാനുണ്ടോ...?

രണ്ട പാലക്കാടന്‍ കാറ്റ് 
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
വിള്ളല്‍ വീഴ്ത്തുമ്പോള്‍,  
ഉത്സവപ്പറമ്പുകളില്‍ 
വയ്യാ വയ്യാ എന്നോതി 
ചെണ്ടയും മദ്ദളവും 
പതം പറഞ്ഞ് കരയുമ്പോള്‍,

അപ്പോള്‍.... 
തെക്ക് നിന്നെവിടുന്നോ 
വാണിയംകുളത്തുന്നോ 
പാലക്കാട്ട്ന്നോ
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തി
നിറം മങ്ങിയ ചേല ചുറ്റി  
കറുത്തു മെല്ലിച്ച കുറത്തിയമ്മ
നാലും കൂട്ടി മുറുക്കിച്ചോപ്പിച്ച്  
തോളില്‍ കിളിക്കൂട് തൂക്കി 
ഞങ്ങടെ നാട്ടിലെത്തും.

വെയിലേറി നിഴല്‍ ചുരുണ്ട 
ചെമ്മണ്‍ പാതകളില്‍ 
ശോഷിച്ച പാദമൂന്നി 
കൈനോക്കണോ ന്നിങ്ങനെ 
തളര്‍ന്ന ശബ്ദത്തില്‍ വിളിച്ചു ചോദിച്ച്
വീടുകള്‍ തോറും കയറിയിറങ്ങും.

കൈ നോക്കി ലക്ഷണം കേള്‍ക്കാന്‍ 
വിടര്‍ത്തിപ്പിടിച്ച വലതു കയ്യുമായി 
വിടര്‍ന്ന മുഖം കാട്ടി വീട്ടമ്മമാര്‍  
കുട്ട്യോള്‍ടച്ഛന്‍റെ സമ്മതം വാങ്ങി 
ഉമ്മറപ്പടിയില്‍ കാത്തിരിക്കും.

ദൈവങ്ങളുറങ്ങുന്ന ചീട്ടു നിരത്തി    
കുറത്തിയമ്മ കൂട് തുറക്കുമ്പോള്‍ 
ചുണ്ട് ചുവന്ന തത്തപ്പെണ്ണ് 
കൂടിറങ്ങി ചീട്ടെടുക്കും
പരമശിവനും സുബ്രഹ്മണ്യനും 
മുളയങ്കാവിലമ്മയും മുരുകനും 
അങ്ങനെ പരശ്ശതം ദൈവങ്ങളില്‍ നിന്ന് 
ഒരാളെ തെരഞ്ഞെടുക്കും.
  
ഉമ്മറപ്പടിയിലെ  തങ്കവിഗ്രഹത്തിന്‍റെ
മുഖത്തപ്പോള്‍ തിരിയഞ്ചും തെളിയും  
കൈപ്പടം നിവര്‍ത്തി കുറത്തിയമ്മ 
ചെറു ചിരിയോടെയപ്പോള്‍ 
മെല്ലെ മെല്ലെ വാചാലയാകും .

അന്തസ്സുറ്റ കുടുംബമെന്നുരയ്ക്കും  
വെണ്ണപോലലിയുന്ന മനമെന്ന് വാഴ്ത്തും 
മക്കളെത്രയെന്നു ചൊല്ലും  
അവരില്‍ മൂന്നാമന്‍ ശൂരനെന്നും 
ഇളയവള്‍ കുടുംബത്തിന്‍റെ വിളക്കെന്നും 
മനം നിറയ്ക്കും മധുവാക്ക് മൊഴിയും.
വരാനുള്ള നല്ല കാലത്തെ തടയാന്‍ 
ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന്  
മുന്നറിയിപ്പ് കൊടുക്കും 
ദൈവേച്ഛയാല്‍ സര്‍വ്വം ശുഭമാകുമെന്ന് 
സമാധാനിപ്പിക്കും

പിന്നെ ...
കൊട്ടനുറുപ്പിക കൈനീട്ടം വാങ്ങി 
കുറത്തിയമ്മ പടിയിറങ്ങുമ്പോള്‍ 
ചോന്ന ചുണ്ടുള്ള തത്തമ്മയില്‍ 
കുഞ്ഞുമനസ്സുകളുടെ കണ്ണുടക്കും.
കരളുടക്കും കുഞ്ഞു മനമുടക്കും 

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്ന് 
കരിവേലയും ചപ്പുവേലയും 
കളം നിറഞ്ഞൊഴിയുമ്പോള്‍
കാളയും തേരും കാവിറങ്ങുമ്പോള്‍,
  
അപ്പോള്‍...
തെക്ക്ദിക്കിലെവിടേക്കോ  
വാണിയംകുളത്തെക്കോ 
പാലക്കാട്ടേക്കോ 
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തിയ 
നിറം മങ്ങിയ ചേല ചുറ്റിയ   
കറുത്തു മെല്ലിച്ച കുറത്തിയമ്മ 
തോളില്‍ കിളിക്കൂട് തൂക്കി
വെയിലാറി നിഴല്‍ നീണ്ട 
ചെമ്മണ്‍പാത താണ്ടി മെല്ലെ 
തളര്‍ന്ന ചുവടോടെ നടന്നു മറയും.

അപ്പോള്‍ അടുത്ത മേടത്തിന്, 
കരിവേലയ്ക്ക് കാളവേലയ്ക്ക് 
കണ്ണിലെണ്ണയൊഴിച്ച് 
ഞങ്ങള്‍ കുലുക്കല്ലൂരുകാര്‍  
കൊതിയോടെ കാത്തിരിയ്ക്കുകയാവും.

Monday 2 November 2015

ഞാം പറേണത് സത്യാ...



ചെങ്ങായ്മാരെ, 
ഇങ്ങള് ഞാമ്പറഞ്ഞാ വിശ്വസിക്ക്വോ ? 
പച്ച വെയില് പോലത്ത നിലാവില്‍ 
കൊച്ചമ്പ്രാന്‍റെ കാപ്പിത്തോട്ടത്തില്‍ 
ഇന്നലെ രാത്രി ഞാങ്കണ്ടതാ....

നിറയെ പൂത്ത മുല്ലവള്ളി പോലെ 
നിറ നിലാവിലിങ്ങനെ പൂത്തുലഞ്ഞ്, 
ഞാനുണ്ടായതില്‍ പിന്നെ കാണാത്ത 
കണ്ടാല്‍ മറക്കാത്ത കാഴ്ചയാ 
  
മുറുക്കി ചോപ്പിച്ചിട്ടോ ചായം തേച്ചിട്ടോ  
ചോരയൂറ്റി കുടിച്ചിട്ടോന്നറിയില്ല
ചെന്തുണ്ടിപ്പഴം പോലെ ചോത്ത ചുണ്ടാ.... 
അഴിച്ചിട്ടാ ഇങ്ങനെ അരക്കെട്ട് മറയുന്ന
തിരയിളകുമ്പോലത്തെ ചുരുള്‍ മുടിയാ....
അതിലിങ്ങനെ പാലപ്പൂ ചൂടിയിട്ടാകും, നമ്മ-  
ളലിഞ്ഞു പോകുന്ന വല്ലാത്ത ഗന്ധാ..... 

കരിമഷിതേച്ച താമരയിതളൊത്ത കണ്ണാ....
ഇളകുമ്പോ പളുങ്കാന്ന് തോന്ന്ണ കൃഷ്ണമണിയാ. 
വേഷം , ഇടയ്ക്കിങ്ങനെ കാറ്റിലുലയുന്ന  
വെളുത്ത പട്ടുപോലത്ത ചേലയാ.....  

ഒഴുകിയൊഴുകി നീങ്ങുമ്പോലുള്ള  നടത്താ....
വഴീലെങ്ങാനും വെച്ച് കണ്ടാ യക്ഷ്യാന്നു തോന്നാത്ത
പഴുപഴുത്ത പേരയ്ക്കാ നിറമുള്ള പെണ്ണാ...  
ആണുങ്ങളായോരാരും വഴുതി വീഴും , കണ്ടാല്‍  
ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പമാ...

കൊല്ലാനാണിതെന്നു  ആരും നിരീക്കാത്ത 
കടക്കണ്ണ്‍ കറക്കിയുള്ള നോട്ടമാ....
മാടിവിളിച്ചിട്ട് അടുത്തേക്ക്‌ ചെല്ലുമ്പോ 
മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോയ്ക്കുണോളാ. 

പൊള്ളല്ല ഇവളെ വേറെയാരുകണ്ടാലും 
ഉള്ള ബോധം പോണ കാഴ്ചയാ....  
ചെങ്ങായ്മാരേ, 
ഇങ്ങള് ഞാമ്പറഞ്ഞത് വിശ്വസിച്ചോ...? 
ഇത്...ഞാനിന്നലെക്കണ്ട സ്വപ്നാ...!!!!.

Friday 9 October 2015

പറയാതെ വയ്യ...!

ഹൃദയ താളം നിലച്ചാലെന്നെ നീ 
സദയം ഓര്‍മ്മയില്‍ നിന്നു കളയണം 
ചെറിയ കാലം നിനക്കൊപ്പമെങ്കിലും 
വെറുതെയെന്‍ ചിന്തയാലെന്‍ കളത്രമേ 
ഉരുകി ഇലാതെയാവരുതെന്നും   
ചെറു മെഴുതിരി പോലെയിപ്പാരില്‍.   

പറയാതെ വയ്യ ഈ ജീവിതമെപ്പോഴും 
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും 
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍ 
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍.

എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍ 
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ.... 

ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ 
സ്വര്‍ഗ്ഗത്തിലേക്കല്ലോ എന്‍ യാത്രയും പെണ്ണെ
നീയുമെന്‍ മക്കളും കൂടെയുണ്ടെങ്കിലെ - 
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം 

ചേരുമ്പോളാരും  നിനക്കില്ലയോട്ടും 
പിരിയെണ്ടാതാണൊരു നാളെന്ന സത്യം 
മരണവിചാരത്താലാരുണ്ട് പത്നീ 
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍ 

ചേതനയറ്റുപോയ്‌ എന്നുറപ്പായെന്നാല്‍ 
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍ 
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..

Saturday 3 October 2015

വല്ലാത്ത പൊല്ലാപ്പ്

ഴക്കാണ് നിത്യവും അയല്‍വീട്ടില്‍ കേട്ടൊരു 
വഴിക്കായി ഞാനുമെന്‍ പ്രേയസിയും  
വിഴുപ്പെടുത്തലക്കുന്നു നിത്യവും ഭാര്യ 
കൊഴുപ്പിക്കാന്‍ അമ്മായിയമ്മയും കൂടെ 

കൊച്ചു വെളുപ്പിന് തുടങ്ങിടും ശണ്ഠ 
ഉച്ച മയക്കത്തിലാകും ചിലപ്പോള്‍
ഒച്ച കേട്ടാലോ ഭ്രാന്തെനിക്കായിടും  
ഉച്ചിയില്‍ കേറിടും രക്തമപ്പോള്‍  

പരസ്ത്രീ ഗമനം പരപുരുഷ ബന്ധം
പരസ്പരം ചാര്‍ത്തുന്നു പട്ടങ്ങളന്യോന്യം
പ്രാക്കും പരാതിയും തീര്‍ന്നില്ല നേരം 
ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പായിടും   

കള്ള് കുടിച്ചവനെത്തിടും നിത്യവും 
ഭള്ള് പറഞ്ഞു തുടങ്ങിടും പിന്നെ 
തള്ള ഇടയ്ക്കെരിവേറ്റിടും മോനെ 
കൊള്ളാം കാഴ്ച ഇതാണെനിക്കെന്നും... 

നിങ്ങളാരെങ്കിലും ഇടപ്പെട്ടെനിക്കായി 
എങ്ങനെയെങ്കിലും പരിഹാരമേകണം
അല്ലെങ്കിലെല്ലാറ്റിനേം കൊന്നു ഞാനീ 
വല്ലാത്ത പൊല്ലാപ്പ് തീര്‍ത്തിടും നിശ്ചയം..!

Friday 25 September 2015

സ്വര്‍ഗ്ഗരാജ്യം കീഴടങ്ങുമ്പോള്‍...!


കിനാവ്‌ കാണുന്നവര്‍ക്കുള്ളതല്ല ജീവിതമെന്ന് 
കാലമെനിക്ക് കാട്ടിത്തന്നപ്പോഴും 
പറുദീസകള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച 
നിന്നോടെന്നിക്ക് പരിഭവമില്ല , പരാതിയും,,,

പിരിയാന്‍ നേരം ചൊല്ലുന്ന വാചകങ്ങള്‍ 
ഉരുകി ഒന്നായവര്‍ക്ക് മരണമൊഴിയാണ് 
ജീവശ്വാസം നിലയ്ക്കുന്നതിനു മുന്‍പുള്ള 
അവസാനത്തെ നിലവിളി .

ഉറ്റവരും ഉടയവരും പടനയിച്ചപ്പോള്‍ 
പിടിച്ചുനില്‍ക്കാനാവാതെ പോയത് 
നിന്‍റെ മാത്രം കുറ്റം,
രാജമുദ്രകള്‍ അടിയറ വെയ്ക്കും മുന്‍പ് 
എന്നെക്കുറിച്ചു നീ ഓര്‍ത്തതേയില്ലല്ലോ...

പ്രിയനേ...
ഹൃദയത്തിലാഴ്ന്ന നിന്‍റെ ഓര്‍മ്മകളെ
മായ്ച്ചു കളഞ്ഞേക്കാം ,പക്ഷെ 
ഉദരത്തിലൂറിയ നിന്‍റെ സ്വരൂപത്തെ...?

Sunday 20 September 2015

കൂടപ്പിറപ്പേ...!


പെങ്ങളേ.... 
നിനക്ക് വേണ്ടിയാണ് ഞാനാദ്യം 
ചെന്നിനായകം നുണഞ്ഞത്... 
ഇഷ്ടമില്ലാതിരുന്നിട്ടും 
അമ്മയുടെ നെഞ്ചില്‍ നിന്ന് 
പറിച്ചെറിയപ്പെട്ടത്‌...! 

നിനക്കുവേണ്ടിയാണ് ഞാനാദ്യം 
തോട്ടിലിലുറക്കം ഉപേക്ഷിച്ചത്... 
തണുത്ത തറയിലെ 
വെറും വിരിപ്പിലുറങ്ങിയത്...!  

ഓലപ്പീപ്പിയും പാല്‍ക്കുപ്പിയും 
പങ്കുവെച്ചത്...  
പോത്തുപോലെ വലുതായവനെന്നു 
പഴി കേട്ടത്....!

അച്ഛന്‍റെ മിഠായിപ്പോതിയിലെ 
എന്‍റെ ഇഷ്ട മധുരക്കൂട്ടുകള്‍ 
എനിയ്ക്ക് മുന്‍പേ എന്നും 
നിനക്കേകാന്‍ അമ്മ ഒച്ച വെച്ചത്..

നിന്‍റെ കുസൃതികള്‍ക്കെന്നും  
മുറ തെറ്റാതെ ശിക്ഷിക്കപ്പെട്ടത്...
നിന്‍റെ പെങ്ങളല്ലെടാ അതെന്ന് 
നിരന്തരം ഓര്‍മ്മിപ്പിക്കപ്പെട്ടത്‌...! 

ഇന്നും,,,,
എനിയ്ക്കും മേലെ ആളായിട്ടും   
വളര്‍ന്ന് വലിയ പെണ്ണായിട്ടും 
ആണൊരുത്തന് കൈപിടിച്ചേകുവോളം 
നിന്നെക്കുറിച്ചുള്ള വിഹ്വലതകള്‍   
ഈയേട്ടന്‍റെ ഇടനെഞ്ചിലിങ്ങനെ  
അലയൊടുങ്ങാത്ത കടല്‍ തീര്‍ക്കുന്നതും 
അണയാത്ത കാട്ടുതീ കൂട്ടുന്നതും.... 

എന്നാലും കൂടപ്പിറപ്പേ...
രക്തം കൊണ്ട് തീര്‍ക്കുന്ന ബന്ധം 
ഉരുക്കാലെ തീര്‍ത്തെന്നാലും
ഇത്രയ്ക്കാകുന്നതെങ്ങനെ...?

Saturday 12 September 2015

നാഥാ....


ണല്‍ക്കാട്ടിലടിയനിതു കാലമിതെത്രയായ് 
തണലൊന്നു തേടി അലയുന്നതിപ്പോഴും 
കേണും കണ്ണീരോലിപ്പിച്ചുമിങ്ങനെ 
വീണുമിഴഞ്ഞുമീ മരുഭൂവിലങ്ങനെ ...! 

കൂര്‍ത്ത ചിന്തകളെല്ലാമീ രാത്രിയില്‍ 
ചേര്‍ത്തു വെക്കുമ്പോള്‍ പിരിയുന്നു നിദ്രയും 
രാവിതിലെത്രയോ യാമങ്ങള്‍ ബാക്കിയിനി 
വേവുന്നൊരുടലുമായ് നിദ്രയെത്തേടി ഞാന്‍... 

സങ്കടമൊക്കെയും ചൊല്ലി ഞാനെന്‍റെ 
ഇംഗിതമൊക്കെയും നാളെയുദിക്കുകില്‍  
പുലരുമെന്നോര്‍ത്തു കഴിക്കുന്നു കാലവും 
തളരാതെയടിയനേ കാക്കണേ നാഥാ..! 

അല്ലെങ്കിലടിയനിനി ഇല്ലയൊരു മാര്‍ഗ്ഗവും
അങ്ങ് കനിഞ്ഞേകിയെന്‍ ജീവനെ ഞാനിനി 
അങ്ങേക്ക് തന്നെ തിരിച്ചേകിടാനായ് 
ചിന്തിക്കവേണ്ടയിനിയൊരു മാത്രയും തെല്ലും.       

ജീവിതമാണിത് തളരുമ്പോഴോക്കെയും
ഈവിധം നേര്‍വഴിക്കല്ലാത്ത ചിന്തകള്‍
മഥിക്കുന്നു മനസ്സിനത്രയും പോരാ 
വിധിയെ ചെറുക്കുവാനാവും മനോബലം... !!!   

Sunday 6 September 2015

അശ്രുപൂജ


മിഴ്ന്ന് കിടന്നു മണ്ണിനെ ചുബിച്ചുറങ്ങുന്നുണ്ട്
കടല്‍ തീരത്തൊരു ഒട്ടും വിരിയാ പൂമൊട്ട് 
അക്രമികളുടെ തോക്കിന്‍ മുനയില്‍ നിന്ന് 
അനിശ്ചിതത്തിന്‍റെ തടവറയില്‍ നിന്ന്
അഭയതീരത്തേക്കുള്ള പാലായനത്തില്‍ 
ആഴിയിലോടുങ്ങിയ അനാഘ്രാത സൂനം..

ദൈവരാജ്യം സ്ഥാപിക്കാന്‍ പടനയിക്കുന്നവരുടെ 
വെളിച്ചം കെട്ട കാരിരിമ്പു ഹൃദയങ്ങള്‍
പിശാചിന്‍റെ പണിശാലകള്‍ പോലെ പിന്നെയും
അശരണരുടെ ആയുസ്സ് ഭുജിയ്ക്കുമ്പോള്‍...   

ഊരും ഉയിരും കിനാവും  നഷ്ട്ടപ്പെട്ട 
പശി പുതച്ചുറങ്ങുന്ന അഭയാര്‍ത്ഥികളില്‍
നീലക്കണ്ണുകളും നിറമാറിടവും തിരയുന്നവര്‍ 
ഏതു ദൈവത്തിന്‍റെ സന്നിധിയിലേക്കാണ് 
ഊടുവഴികള്‍ തുറക്കുന്നത് ...? 

കടലേ...
നീ തീരത്തണച്ച ഞെട്ടറ്റ പൂവിന്‍റെ 
നിഷ്കളങ്ക ചിത്രമെങ്കിലും 
കരള് കല്ലാക്കിയ നരാധമന്‍മാരുടെ ,
കള്ളക്കണ്ണീരുകൊണ്ട് കവിള് നനച്ച
കാടരുടെ , കൊടും കപടവിശ്വാസികളുടെ 
കണ്ണ്‍ തുറപ്പിച്ചെങ്കില്‍... 

അയ്‌ലന്‍ , റിഹാന്‍ , ഗാലിബ്, അസദ്...,,,
പിന്നെ ആഴക്കടലില്‍ അലിഞ്ഞു തീര്‍ന്ന  
പേരറിയാത്ത എന്‍റെ സഹോദരങ്ങളേ 
സ്വര്‍ഗ്ഗപ്പൂങ്കാവനം ഇനി നിങ്ങള്‍ക്കല്ലോ... 

Tuesday 28 July 2015

ഒറ്റവാക്കിനുമപ്പുറം...


ന്നോടൊന്നു മിണ്ടുവാനാവാതെ
ഒളിച്ചിരിപ്പുണ്ടൊരു മൌനം,
എന്നോ മിണ്ടിപ്പഴകേണ്ട സൗഹൃതം...
നാവിന്‍ തുമ്പോളം വളര്‍ന്ന്‍
പൊള്ളിയടര്‍ന്നു പോയ
നോവ്‌ പൂക്കും വാക്കിന്‍ കാനനം..

പിണങ്ങുമ്പോഴോക്കെയും ഇനി
ഇണങ്ങുന്നില്ലെന്നുറപ്പിച്ച്  
വഴിപിരിയുന്ന ചങ്ങാത്തം
വെറുപ്പില്‍ മുക്കിയ ഒറ്റയുറക്കം
അലിയിച്ചു തീര്‍ക്കുന്ന നീരസം...

ഒരുപക്ഷേ  നിനക്കറിയില്ലായിരിക്കാം
നിന്‍റെ മധുരനാദത്തില്‍ മുക്കിയ
സുഖമല്ലേ എന്ന ഒറ്റവാക്കിന്‍ ദൂരത്ത്‌
ഞാനിവിടെ കാത്തിരിക്കുന്നുണ്ടെന്ന് ..  

Wednesday 15 July 2015

കൊന്ന പാപം...



വേട്ടക്കാരന്‍ മുരുകനെ അറിയാത്തവരുണ്ടോ ? 
ഒറ്റക്കണ്ണ് ചിമ്മി ലാക്കു നോക്കുമ്പോള്‍ 
മറ്റേ കണ്ണിന് ചാട്ടുളിയുടെ മൂര്‍ച്ചയുള്ളവന്‍,
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കാലിടറാത്തവന്‍.

ഇരയുടെ കണ്ണിന് ഇരട്ടക്കുഴല്‍ ചൂണ്ടുമ്പോള്‍, 
ഒരിയ്ക്കലും വിറയ്ക്കാത്ത ചങ്കുള്ളവന്‍.
മുളയങ്കാവ് അങ്ങാടിയില്‍ മുക്രയിട്ട്‌ നടന്നവരെ  
എളിമയുടെ ആള്‍ രൂപങ്ങളാക്കിയോന്‍ . 

കാര്‍ത്യായനിയുടെ ഉള്ള് നോക്കി ഉന്നം വെച്ച് 
കരള് മുറിഞ്ഞ കള്ളക്കാമുകന്‍ ,പിന്നെ 
വേട്ടയ്ക്ക് കോപ്പുകൂട്ടി നടന്ന് നടന്ന് 
കൂട്ടിനൊരാളെ കൂട്ടാന്‍ മറന്നു പോയവന്‍.


ആണ്ടവന്‍റെ പേരാണെങ്കിലും എല്ലാ 
വേണ്ടാതീനങ്ങളും കയ്യിലുള്ളവന്‍, 
ഇടത്തേ കണ്ണിന്‍റെ കൃഷ്ണമണിയെയും,തന്‍റെ 
ഇരട്ടക്കുഴലിനെയും അതിരറ്റു സ്നേഹിച്ചവന്‍, 

വയസ്സുകാലത്തൊരു കൂട്ടുവേണ്ടെയെന്ന  
അയല്‍ക്കാരുടെ അടങ്ങാത്ത ആകുലതയ്ക്ക്
മുരുകനെന്തായാലും കിടന്നു നരകിയ്ക്കില്ലെന്ന് 
ചെറു ചിരിയോടെ മറുപടി കൊടുത്തവന്‍.

പാമ്പിന്‍കാവിലെ കരിയിലക്കൂട്ടില്‍ അടയിരുന്ന
പാവം കാട്ടുകോഴിയുടെ കണ്ണൊരു നാള്‍,സ്വന്തം 
കണ്ണിനും കുഴലിനും നേര്‍ക്കുനേരായ നേരത്ത് 
മണിനാഗം തീണ്ടി അവശനായി മുരുകന്‍.  


മരണത്തിന്‍റെ കാരുണ്യത്തിന്‌ കാത്തുനില്‍ക്കാന്‍ 

മനസ്സ് മടിച്ചതുകൊണ്ടായിരിയ്ക്കണം 
നീലിച്ച് പിടഞ്ഞു മരിയ്ക്കും മുന്‍പ് സ്വന്തം 
തലച്ചോറിലേക്കൊരു വെടിയുണ്ട പറത്താന്‍ 
വലതു കാലിന്‍റെ പെരുവിരലിലല്‍പ്പം ജീവന്‍
പൊലിയാതെ കാത്തു വെച്ചിരുന്നു മുരുകന്‍.  

കൊന്ന പാപങ്ങള്‍ ഈ ജന്മത്തൊരിയ്ക്കലും
തിന്നാല്‍ തീരില്ലെന്ന് എനിയ്ക്ക് മനസ്സിലായത്‌ 
നാഗം തീണ്ടിയ  മുരുകന്‍റെ ജീവിതം കൊണ്ടാണ്. 
എങ്കിലും ജീവിതത്തിലോരിയ്ക്കലും ഇന്നോളം 
ആരെയും കൂസാത്ത ആണൊരുത്തന്‍ മുരുകന് 
ചേരുന്നത് തന്നെയാ ജീവിതവും മരണവും...!

Thursday 2 July 2015

പങ്കില ജീവിതം


ലോകമിങ്ങനെയൊക്കെയാ മാനവാ 
പാകമാകാത്ത വസ്ത്രം ധരിച്ചു നീ 
പാടണം ആടണം ജീവന്‍റെ മഴമേഘം
പെയ്തൊഴിഞ്ഞു തീരും വരേയ്ക്കും.  

പാപ ഭാരങ്ങളാകാം അല്ലെങ്കില്‍ 
പൂര്‍വ്വജന്മ കര്‍മ്മ ദോഷങ്ങളാകാം 
പാരിലിങ്ങനെ ആര്‍ക്കുമേ വേണ്ടാത്ത 
നരനാകുവാനെന്നു കരുതല്ലേ നീ... 

ദുഃഖമെത്രയും കരളുലച്ചീടിലും 
ദൃക്കൊരല്‍പ്പവും നനയാതിരിക്കുവാന്‍ 
ദോഷി നീയൊട്ടും ഗ്രഹിയ്ക്കാതെയെങ്ങനെ 
ധീരനായ് വാഴ്ത്തിടുമന്ന്യനാല്‍ നീ...?

ചഞ്ചല ചിന്തകള്‍ ദൂരെക്കെറിയണം 
ചിത്തമുരുക്കാക്കി ഉറപ്പാക്കി നിര്‍ത്തണം
ചിന്തയെ കൂര്‍പ്പിച്ചൊരമ്പാക്കി മാറ്റണം
ചേലില്‍ മുഖത്താത്മവിശ്വാസം മുറ്റണം  

എങ്കിലീ ലോകത്തിലൊന്നിനുമാവില്ല 
ചങ്കെടുത്തംമ്മാനമാടുവാന്‍ നിന്‍റെ 
പാപങ്ങള്‍ കര്‍മ്മ ദോഷങ്ങള്‍ക്കാവില്ല 
പങ്കിലമാക്കുവാന്‍ ജീവിതം നിന്‍റെ...! 



Saturday 27 June 2015

എങ്ങിനാണാവോ ?


ല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍ 
തലയ്ക്കും കാലിലും ഓരോ 
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച് 
ആറടിയുടെ മണ്ണറയില്‍  
വിധികാത്തു കിടക്കുന്ന നിന്‍റെ  
പകലിരവുകള്‍ എങ്ങിനാണാവോ ?

കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും 
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും 
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?

പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്  
പശുവിനെ കറന്ന് തീരാഞ്ഞ് 
വെകിളി പിടിച്ചോടുന്നെന്നെ 
വൈകാതൊരു  വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?

ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍  
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?

അവസാന യാത്രയില്‍ നിന്‍റെയീ 
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന് 
കളി പറയുന്നുണ്ടാകുമോ ?  

മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത് 
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്    
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?

ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ  
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട് 
ഈയുള്ളവളെയും  കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?   

Monday 22 June 2015

വിളക്കുകാല്‍



മാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ 
കുപ്പത്തൊട്ടിയില്‍ തിരയുവോരെ, 
അഴുക്കു ചാലിലെ ചെളിയില്‍   
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ, 
വാക്ക് മൂത്ത് വഴക്കായൊടുവില്‍ 
വയറു തുരന്ന വടിവാളിനെ....

ശകടമേറിയ മരണം ഭുജിക്കുന്ന 
സ്വേദം നനച്ച ജീവനെ, 
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു 
സത്യം മറന്ന വപുസ്സിനെ, 
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു 
വിഹഗങ്ങളായ മാലോകരെ....

ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും 
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ 
ദിക്കറിയാത്തുന്മത്തരാം  യുവതയെ.... 

കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍ 
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു 
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!

Monday 8 June 2015

ശ്മശാനം പറയുന്നത്...


ചിതയെരിയുന്ന ശ്മാശാനത്തിലൂടെ 
വെറുതെ , നീയൊന്നു നടക്കണം 
പാതി വെന്ത  കളേബരങ്ങള്‍
പുകഞ്ഞു തീര്‍ന്ന  മോഹങ്ങളുടെ
പുതിയ കഥ പറയുന്നത്‌,   
പകലറുതി കാക്കാതെ പൊലിഞ്ഞ
പ്രകാശത്തിന്‍റെ കവിത പാടുന്നത്... 
നീയൊന്നു കേള്‍ക്കണം.  

കടപുഴകിയ , ചേതനയറ്റ മാമരം 
കലിയോടുങ്ങാതെ നക്കിത്തുടച്ച്   
കനല്‍ കണ്ണുള്ള ചന്ദനമുട്ടികള്‍
നിന്നെ നോക്കി പല്ലിളിക്കുന്നത് 
വെറുതെയൊന്നു കാണണം. 

നെടുവീര്‍പ്പുകളുടെ കൊടുങ്കാറ്റുകള്‍ 
ഇടയ്ക്ക് നിന്നെ ഉലയ്ക്കുമ്പോള്‍ 
ആത്മാവിന്‍റെ ചിത്രം വരച്ച് പുകച്ചുരുള്‍ 
മരണമെന്തെന്ന് ഓര്‍മ്മിപ്പിക്കുന്നത് 
വെറുതെയൊന്ന് അനുഭവിക്കണം. 

ആരോടെന്നില്ലാതെ പൊട്ടിത്തെറിച്ച് 
അസ്ഥികള്‍ പക തീര്‍ക്കുന്നത്, 
നല്ലതും ചീത്തയും കയറി മേഞ്ഞ  
തലച്ചോറുരുകിയൊലിക്കുന്നത്...
എല്ലാമൊന്ന് നീ അറിയണം..  

ഇപ്പോള്‍... 
മരിച്ചിട്ടും മായാന്‍ മടിക്കുന്ന മോഹങ്ങള്‍ 
കത്തിയമരാതെ പുകയുന്നോരുവന്‍  
അകക്കണ്ണില്‍  തെളിയുന്നുവെങ്കില്‍ ഓര്‍ക്കുക..! 
അത് ഞാനാണ് ,  നീയാണ്.... പിന്നെ...  
നമ്മളോക്കെയാണ്... 
   

Wednesday 15 April 2015

ശൈലപുത്രീ...

ശൈലപുത്രീ... 
നിനക്കൊപ്പമിങ്ങനെ 
എന്നെ മറന്നിരിക്കാന്‍   
എനിക്കിഷ്ട്ടമാണ്.. 
എന്തെന്നാല്‍, 
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ 
മനം വിങ്ങുന്ന തേങ്ങല്‍ 
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം 
ആരും കേള്‍ക്കില്ല...

നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍ 
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി 
മുഖം കഴുകാം 
ആരും കാണില്ല.... 

ആകുലതകളിങ്ങനെ 
ഉടല് നീറ്റുമ്പോള്‍ 
നിന്നെ തഴുകിയെത്തുന്ന 
കുഞ്ഞിളം കാറ്റില്‍ 
എനിക്കൊന്ന് ഉടല് തണുപ്പിക്കാം  
ആരും അറിയില്ല ...

ആരും കേള്‍ക്കാതെ 
ആരും കാണാതെ , അറിയാതെ 
ഭാരമൊക്കെയും ഇറക്കിവെച്ച് 
നിനക്കൊപ്പമല്ലാതെ 
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍ 
എനിക്കൊരു തൂവലാകാന്‍ പറ്റും ...?

Tuesday 7 April 2015

കാളപറമ്പിലെ കാഴ്ചകള്‍


ഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍  
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്... 
  
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത് 
അന്നത്തെ അന്നം തേടി പോയ പറവകള്‍ 
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ  
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍  
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ 
വാരകിയില്‍ ചാടി ചാവുകയാകും.

കാത് രണ്ടും കേള്‍ക്കാനാവാതെ 
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍ 
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും  
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍ 
ഇതുങ്ങള്‍ക്കിതെന്തിന്റെ  കേടാണെന്ന് 
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും. 

അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ 
വാലിട്ടു കണ്ണെഴുതിയ മൈനകള്‍ 
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍ 
കലപില കൂട്ടിക്കൊണ്ടിരിക്കും...  

വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും 
കുശുമ്പു കാട്ടിയും കളിപറഞ്ഞും 
അന്തിമായും വരെ അവരിങ്ങനെ 
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും.. 

കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ 
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു 
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും...... 

വേനലില്‍ ഉണക്കിയും ഉരുക്കിയും 
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍  ,    
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ 
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്  
നമ്മളിനിയെന്ത് നേടാനാണ് ..?
  

Wednesday 1 April 2015

ഞാന്‍...


ന്നി നിലാവ് പൂക്കേണ്ട 
കണ്ണുകള്‍ രണ്ടെണ്ണം 
കാരാഗൃഹത്തിലടച്ച് ,  

കസ്തൂരി മണക്കേണ്ട 
കവിളുകള്‍ രണ്ടും 
കണ്ണീരാല്‍ നനച്ച് , 

സ്വപ്നത്തില്‍ പൂത്ത
സ്വര്‍ഗ്ഗം പൂകാന്‍ 
കാത്തിരിക്കുന്നുണ്ട്.... 

കടലുമാകാശവും 
ഒന്നാകുന്നിടം നോക്കി 
തിര മുറിച്ചു തുഴഞ്ഞ് 
അര മുറുക്കി പണിത് , 

ജീവിതം വറ്റിയ 
തോണിക്കാരന്‍ ,
ഞാന്‍... 

Wednesday 25 March 2015

പൂ പോലെ ജീവിതം



കൈത വരമ്പിന്‍റെ ചെരുവിലിരുന്നിട്ടു 
തൈതാരൊ പാടുന്ന തുമ്പപ്പെണ്ണേ
തേന്‍ നുകരാനൊരു ഭൃംഗമെത്തീടുമ്പോള്‍ 
തൂവെള്ള പൂമുഖം ചോന്നിടല്ലേ...!
  
« « « « « « « « « « o » » » » » » » » » » »

ന്ദ്രകാന്തി വിളങ്ങിടും മുഖമുള്ള 
ആര്യ , നിന്‍ മുഖം എന്തിത്ര കോപത്താല്‍ 
ചെമ്പരത്തിപ്പൂ കണക്കിതു ചോപ്പിച്ചു
ചെന്തീയിലെരിപ്പതിനെന്തിനെന്നെ ?

« « « « « « « « « « o » » » » » » » » » » »

റിച്ചൊന്നു ചൂടുവോര്‍ , പരിമളം തേടുവോര്‍
പൂജക്കെടുപ്പവര്‍ , പൂമാല കോര്‍പ്പവര്‍ 
കനിവില്ലാതെറിഞ്ഞിടും  വാടിത്തളര്‍ന്നാല്‍ 
സൂനമേ നിന്‍ ഗതി മര്‍ത്യനും പാരില്‍...  

Friday 20 March 2015

റിവേഴ്സ് ഗിയര്‍

ടലില്‍നിന്നൊരു പുഴ 
മലയുടെ മടിത്തട്ടിലേക്ക് 
തിരിച്ച് യാത്രയാകുന്നു 
നനഞ്ഞു കുതിര്‍ന്ന സമതലങ്ങള്‍ 
പാതി മുങ്ങിയ മുളങ്കൂട്ടങ്ങള്‍
പായലുകള്‍ കുളവാഴകള്‍ 
വ്യസനം സഹിക്കവയ്യാതെ  
കണ്ണ് നനയ്ക്കുന്നു... 

തെക്കേ തൊടിയിലെ മാവ്  
വിത്തിനകത്തേക്ക് തിരികെ
മടക്കയാത്രക്കൊരുങ്ങുന്നു 
പറ്റുകാരനായ കാറ്റ്  
പാട്ടുകാരായ പറവകള്‍ 
പുഴുക്കള്‍ പുളിയുറുമ്പുകള്‍ 
ഇനിയെന്ന് കാണുമെന്നോതി
സങ്കടപ്പെടുന്നു...  

ഉതിര്‍ന്നു വീണൊരു നക്ഷത്രം 
മാനം തേടി വീണ്ടും 
തിരിച്ചു പോകുന്നു... 
പുല്ലാങ്കുഴല് തേടിയൊരു 
ആര്‍ദ്ര നാദം തിരികെ മടങ്ങുന്നു...

സ്വന്തമെന്ന് കരുതുന്ന 
ഇടങ്ങള്‍ ഉപേക്ഷിച്ച് 
മടങ്ങിപ്പോവുകയെന്നാല്‍ 
ജീവന്‍ വെടിഞ്ഞൊരു 
ജഡത്തിന്‍റെ യാത്ര തന്നെ ..!!! 

Saturday 14 March 2015

അറിയില്ല നിനക്കൊന്നും...


ണ്ണിട്ട്‌ മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്‌
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ 
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു

ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന് 
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും 
പിന്നെയും അരുതെന്ന് വിലപിച്ചു 
എന്നിലേക്ക്‌ മുളച്ചു പടരുന്നവ..

ഈ മണല്‍ക്കാട്ടില്‍ വളരാനാവില്ലെന്ന് 
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ 
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും, 
പെണ്ണേ...
നിന്‍റെ  മുഖമുള്ള വിത്തുകള്‍..
നിന്‍റെ മണമുള്ള വിത്തുകള്‍.. 
പിന്നെയും പൊട്ടിമുളയ്ക്കുന്നു

നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു 
നല്ല നാള് നോക്കിയാണെടീ 
ഇന്ന് നിന്‍റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!

Friday 6 March 2015

പഠിക്കാത്ത പാഠം



മീ
നത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ 
കനവ്‌ വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്  
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് 
കാരണവന്മാര്‍ മുന്‍പേ നടക്കും. 

കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട 
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍ 
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍   
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും. 

ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ  
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി 
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച്   നെടുവീര്‍പ്പിട്ട് കിടക്കും. 

പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ 
മുളക് പൊടി  ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍  
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക്‌ തുറക്കും... 

അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്, 
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം 
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...

പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം 
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക് 
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.

പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി 
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി 
ഇടവപ്പാതിക്കൊരു വരവുണ്ട് 

തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും 
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്  
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ 
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ 
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...

മാസം മൂന്നോ  നാലോ പോലും കഴിയേണ്ട 
നഗ്നത കാട്ടി കണ്ണീരൊഴുക്കി  പിന്നെയുമവള്‍ 
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും 
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...  

നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം 
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല 
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍  നാട്ടുകാര്‍  
ഇനിയൊന്നും  ഒരിക്കലും പഠിക്കുകയുമില്ല...  

Sunday 1 March 2015

ലാഭക്കണക്കുകള്‍



ലാഭ നഷ്ട്ടക്കണക്കുകള്‍ കോറിയിട്ട 
അച്ഛന്‍റെ ജീവിതപുസ്തകം
ഞാന്‍ വായിച്ചിട്ടുണ്ട്..
അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച
സ്നേഹത്തിന്റെ കണക്കുകള്‍
എല്ലാ താളിലുമുണ്ട്.

ഓരോ താളിലും അമ്മയുടെ പേരില്‍
വായിക്കാനാകാത്ത സംഖ്യാ രൂപത്തില്‍
അമ്മയ്ക്ക് നല്‍കിയ സ്നേഹം
മുറതെറ്റാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ കോളം അപ്പോഴും അനാഥമായി 
അച്ഛന്റെ പുസ്തകത്തില്‍ ഒഴിഞ്ഞേ കിടന്നു ....

കണക്കു പുസ്തകം സൂക്ഷിക്കാത്ത
അമ്മയുടെ ജീവിതത്തില്‍
മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ
മക്കളുടെ പേരില്‍ ലാഭം ലാഭമെന്ന്
കോറി വെച്ചിരുന്നു
അച്ഛന്റെ പേര് മറന്നിട്ടെന്ന പോലെ
എല്ലാ അറകളും ശൂന്യമായിരുന്നു .

അച്ഛനും മുമ്പേ അമ്മ മരിച്ചപ്പോള്‍ മാത്രം
മക്കള്‍ക്കുള്ള കണക്കില്‍ അച്ഛന്‍
ലാഭമെന്ന് വലിയക്ഷരത്തില്‍ കൊത്തിവെച്ചു
എന്നിട്ടും അച്ഛനെ സ്നേഹശൂന്യനെന്ന്
മരിയ്ക്കുവോളം അമ്മ കൂറ്റപ്പെടുത്തിയിരുന്നു....
  

Monday 23 February 2015

നീ...



നിന്നെ മാത്രം വരച്ചു 
തേഞ്ഞു തീര്‍ന്ന 
കുറ്റിപ്പെന്‍സില്‍, 
തഴമ്പെടുത്ത വിരലുകള്‍.. 

നിനക്കൊരു പൂ തരാന്‍ 
നട്ടു വളര്‍ത്തി
പൂമണം വറ്റിയ  
പൂന്തോട്ടം.. 

നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് 
കൈവിരലുകള്‍ക്കിടയില്‍ 
തേഞ്ഞ് തീര്‍ന്ന 
ജപമാല മണികള്‍.. 

മിന്നാമിനുങ്ങും മഴവില്ലും 
കൂടൊഴിഞ്ഞു പോയ 
സ്വപ്നലോകം... 

നീ ഉപേക്ഷിച്ചു പോയപ്പോള്‍ 
മരിച്ചു പോയത് 
ഞാന്‍ മാത്രമല്ലല്ലോ ...!

Tuesday 17 February 2015

പൊറുക്കട്ടെ ദൈവം ...!


ടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ  
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ  

ഇന്നിതവസാന രാത്രിയെനിയ്ക്കും 
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ 
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം 

ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും  
പുലരിയുദിപ്പതിന്‍  മുന്‍പേ പിരിയണം 
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍ 
ആലയം വിട്ടുടന്‍ പറക്കവേണം 

അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ  ചിന്തകള്‍ അത്രമേല്‍   
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു 

ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ 
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും 
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും 
പ്രകാശം പരത്തിടും ജനാലകള്‍ വേറെ

നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ 
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍ 
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും 
ഞങ്ങള്‍ക്ക് ജനിച്ചെന്ന  കുറ്റത്താലിപ്പൂക്കള്‍ 
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...! 

Friday 13 February 2015

എങ്കിലും ശോഭിതേ...


രൊക്കെയുണ്ട് താമസം തിങ്കളില്‍
അറിയുവാനൊരു ചെറു മോഹം മുളപ്പിച്ചു  
പണ്ടേ കൊതിപ്പിച്ചതാണെന്നെ ചന്ദ്രിക
കണ്ടാലും കൊതി തീരാതുള്ളോരീ ശോഭിത.

മാനുണ്ട് മയിലുണ്ട് മരതകക്കുന്നുണ്ട് 
മായാവിയായുള്ള മാന്ത്രികനൊന്നുണ്ട്
മല്ലാക്ഷിയുണ്ടൊരു മാതാവും കുഞ്ഞും 
മനം മയക്കുന്നോരീ നിശാകേതു തന്നില്‍ .

ഇനിയുമാരോക്കെയുണ്ട് തേജസ്വിനീ 
ഈ പ്രപഞ്ചത്തിന്‍റെ മൂലയ്ക്കിരിക്കും 
പാവമാമിവനൊട്ടും ഗോചരമല്ലാത്ത
പൂര്‍ണ്ണിമേ നിന്‍റെ പൂമടിത്തട്ടില്‍ ? 

Tuesday 10 February 2015

കര , കടല്‍



 ജന്മനാട്

****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത  മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി... 


കര , കടല്‍

***************** 
രയുകയല്ലീ  കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍ 
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.  
 


വ്യഥ

**********
രശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...

Sunday 1 February 2015

മുല്ലേ.....

മുല്ലേ.....
വറുതിയുടെ ആകാശത്ത് നീയെനിയ്ക്ക്‌ 
സമൃദ്ധിയുടെ നക്ഷത്രമാണ് 
കൊടുങ്കാറ്റുലയ്ക്കുന്ന നടുക്കടലില്‍ നീ
തിരയെടുക്കാത്ത തുരുത്താണ്.
എന്നിട്ടും, 
ഒരു ചുടു ചുബനത്തിന് ചുണ്ട് കൂര്‍പ്പിച്ച നിന്നെ 
കേട്ടുമടുത്ത അനശ്വര പ്രേമ ഗാഥകള്‍ ചൊല്ലി
ഇതാണ് ത്യാഗം , ഈ ത്യാഗമാണ് സ്നേഹമെന്ന് 
പറഞ്ഞു പറഞ്ഞ് പറ്റിച്ചവനാണ് ഞാന്‍..

കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
ശരിയാണെന്ന് വാശിപിടിച്ച  നിന്നോട്
പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
മുഖം കറുപ്പിച്ചവനാണ് ഞാന്‍...

എനിയ്ക്കിണയായത്‌ കൊണ്ട് മാത്രം
നിനക്കേറ്റം പ്രിയതരമായ സ്വപ്‌നങ്ങള്‍ 
ഇന്നും കരിമ്പടം മൂടി സൂക്ഷിക്കുന്ന നിനക്ക്
ഞാനെന്താണ് പ്രായശ്ചിത്തം ചെയ്യേണ്ടത് ?

നീ കരഞ്ഞു തീര്‍ത്ത കറുത്ത നാളുകളിനി  
ചിരി മധുരം പുരട്ടി മടക്കിത്തരാന്‍
ദൈവത്തോളം വലിയവനല്ലെങ്കിലും മുല്ലേ...  
നിനക്കായി സൂക്ഷിക്കുന്നുണ്ട് ഞാന്‍
നിന്നോടുള്ള സ്നേഹമല്ലാതൊന്നും
ഇന്നോളം മിടിക്കാത്തൊരു ഹൃത്തടം..... 

Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...  
  

Sunday 18 January 2015

കുഞ്ഞു കവിതകള്‍


ണ്ണ് മടുത്തു നിനക്കിന്നു കേറി 
വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം 
ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ 
മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?

*****************
ന്ന് മതി നിനക്കിനിയെന്നു ചൊന്നവര്‍ 
നാലെന്നും അഞ്ചെന്നും പുലമ്പുന്നിതിപ്പോള്‍ 
തിട്ടൂരമിത്രക്കിതേകിടാന്‍ മാത്രം
നട്ടെല്ലുരുക്കായി തീര്‍ന്നിവര്‍ക്കെന്നോ..?
*********************
മൃഷ്ടാന്നമുണ്ടും പോരാഞ്ഞു പിന്നെയും 
അസതിയെ തേടിയലഞ്ഞും 
ലഹരി വിളമ്പിടും  സത്രങ്ങളില്‍ ചെന്ന് 
സേവിച്ചുന്‍മത്തരായി മദിച്ചും, അല്‍പ്പവും 
ആഹരിച്ചിടാനൊട്ടും ഇല്ലാത്ത മര്‍ത്ത്യരെ 
തെല്ലുമോര്‍ക്കാത്ത നിന്നെയും സൃഷ്ട്ടിച്ചതീശന്‍...!

Monday 12 January 2015

വൃഷക പുരാണം


നിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും, 
ചിലപ്പോ രണ്ടും ശവങ്ങളും 
ഭാര്യയും ഭര്‍ത്താവുമാകാം.... 
അല്ലെങ്കില്‍ തലതെറിച്ച 
രണ്ടു വികൃതി പിള്ളേരാകാം,
തമ്മില്‍ ഒരു പരിചയവുമില്ലാത്ത 
രണ്ടു പേരാകാം....  
എന്തായാലും മണ്‍വെട്ടികൊണ്ട് 
ഒരു കുഴിയെടുത്ത് 
രണ്ടിനെയും വലിച്ചിഴച്ച് 
ഒറ്റക്കുഴിയിലിട്ടു മൂടണം. 

ഇന്നലെ കറിയ്ക്കരച്ചതിന്‍റെ ബാക്കി 
ഒരു മുറി നാളികേരം, 
കുഞ്ഞിമോള്‍ക്ക് ഓണത്തിനെടുത്ത 
പൂക്കളുള്ള കുഞ്ഞുടുപ്പ്, 
ഉണ്ണിക്കുട്ടന് ഏറ്റവും പ്രിയപ്പെട്ട 
ചുവന്ന വള്ളിനിക്കര്‍, 
രണ്ടെണ്ണം കൂടി കരണ്ട് തീര്‍ത്തത് 
ഒന്നും രണ്ടുമല്ല , ഒരുപാടാണ്‌ .

അതൊന്നും സാരമില്ല.... 
എന്‍റെ തലയ്ക്കു വട്ടാണെന്ന് 
അവളിടക്കിടക്ക് പറയുമ്പോഴും 
ഉറക്കമൊഴിച്ച് ഞാനെഴുതിവെച്ച
കരളായ എന്‍റെ കവിതകള്‍.... 
കഷ്ണങ്ങളായി മുറിച്ചപ്പോഴാണ്
എന്‍റെ കണ്ണ് തള്ളിയത് .  

അവസാനം ഞാനൊന്ന് തീരുമാനിച്ചു 
ഉണക്കമീനിന്‍റെ ചുട്ടെടുത്ത തലയില്‍
ഈ പാഷാണമല്‍പ്പം തൂവി വെടിപ്പാക്കി 
ഇന്നടുക്കളയില്‍ വെച്ചിട്ടുണ്ട്..

അതുകൊണ്ടാണ് പറയുന്നത്
എനിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും...  
ഒറ്റക്കുഴിയില്‍ രണ്ടിനെയും...
അല്ലെങ്കില്‍ വേണ്ട,
രണ്ടിനെയും വേറെ വേറെ അടക്കണം 
ശവങ്ങളാണെങ്കില്‍ പോലും രണ്ടും 
ഇനി ഒറ്റക്കുഴിയില്‍ ഉറങ്ങരുത് ... 

Tuesday 6 January 2015

ഇന്നൊന്നുറങ്ങും ഞാന്‍...


പുറം തോല് പൊള്ളിയടരുന്ന 
വിയര്‍പ്പു വറ്റിച്ചു ഉപ്പുണ്ടാക്കുന്ന
കഞ്ഞിവെള്ളം കുടല്‍ നനയ്ക്കുന്ന 
കുന്നിന്മുകളിലെ പകലുകളില്‍ 
നട്ടുനനച്ചുണ്ടാക്കിയതാണ്
ഇക്കാണുന്ന കാച്ചിലും കപ്പയും
ചേമ്പും ചേനയും വാഴയും 

വെയില്‍ ചുവന്ന് ചലനമറ്റ് 
നീണ്ടു നിവര്‍ന്ന് കിടന്ന്   
അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ ,  
മൂവന്തി കറുത്ത പുതപ്പിട്ട്   
മൌനം കുടിച്ചു മയങ്ങുമ്പോള്‍ ,  
പാതിരാക്കാറ്റോടി ഓടിത്തളര്‍ന്ന്‍
മുറ്റത്തെ മാവിന്‍ ചില്ലയില്‍ 
ചത്തപോലുറങ്ങുമ്പോള്‍...,

അപ്പോള്‍...

ഒറ്റക്കൊമ്പ് തേച്ചു മിനുക്കി 
കൂട്ടം കൂടി ആരവം മുഴക്കി 
മുക്രയിട്ട്‌ ചവിട്ടിക്കുലുക്കി
എല്ലാം നശിപ്പിക്കാന്‍ കച്ച കെട്ടി  
അണയുമെന്നും ഇക്കൂട്ടര്‍, 
പിശാചിന്‍റെ  സന്തതികള്‍
കാടിറങ്ങുന്ന ക്രൂരതകള്‍ ‍.. 

ഇന്ന് നിങ്ങളിങ്ങു തുള്ളിവരുമ്പോള്‍
ഉയരെ കെട്ടിയ ഏറുമാടത്തില്‍  
പ്രതികാരത്തിന്‍റെ ഇരുമ്പു കുഴലില്‍
പകയുടെ ലോഹക്കഷ്ണമിട്ട് 
ലാക്ക് നോക്കി ശ്വാസം പിടിച്ച്
കാത്തിരിപ്പുണ്ടിവിടെ ഞാന്‍...

നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍ 
അവസാനത്തെ ചുവന്ന വരയിട്ട് 
ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് 
എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... 

Friday 2 January 2015

ചുടല നൃത്തം


റുത്തു പറഞ്ഞാലും ഇല്ലെങ്കിലും 
മുറുമുറുക്കുന്ന നിനക്ക്
മരണമില്ലെന്ന തോന്നലാകാം ഈ 
മദം പൊട്ടലിനുള്ള കാരണം.

മധുരം പുരട്ടിയ വാക്കുകള്‍ 
ആരതി ഉഴിയുമ്പോള്‍ 
മദനനാവേശിച്ചു തുടിയ്ക്കും ദേഹം 
മധു നിറഞ്ഞു വഴിയുമ്പോള്‍  
സുരത സ്വര്‍ഗ്ഗ തമോഗര്‍ത്തങ്ങളുടെ 
ആഴമറിയാതെ പോയതെന്‍റെ കുറ്റം
എന്‍റെ മാത്രം കുറ്റം...!

വെറുപ്പിന്‍റെ കട്ടി നൂലുകൊണ്ട് 
ഇറുക്കിത്തുന്നിയ കഞ്ചുകം ധരിച്ച് 
മരിയ്ക്കുവോളം നീയെന്നെയിങ്ങനെ
ശാപവാക്കുകള്‍ കൊണ്ട് മൂടണം... 

കരയാന്‍ പോലുമാകാതെ വാ പൊത്തി 
കണ്ണുകള്‍ തുറിച്ച് ശ്വാസം മുട്ടി 
പിടയുന്നത് കണ്‍പാര്‍ത്തെങ്കിലും 
ഒടുങ്ങിത്തീരട്ടെ നിന്‍റെയീ പെരും പക  .

ചുടല  നൃത്തമാടി തളരുമ്പോള്‍ നിനക്ക്  
ഉടല് മുറിച്ചൊരു ചിരട്ട നിറച്ചു നല്‍കാം 
കൊഴുത്ത കടും ചുവപ്പിലെന്‍റെ 
ഇളം ചൂടുള്ള ഉയിരിന്‍റെ ചോര ..

മതിയായില്ലെങ്കില്‍ ...
കനല് വീണു പോള്ളിയടര്‍ന്നയെന്‍ 
കരള് വറുത്തൊരു പാത്രം നല്‍കാം 
പക തീരുവോളം കറുമുറെ 
കൊറിച്ചുല്ലസിച്ചു തീര്‍ക്കാന്‍...  

ഉച്ചിക്ക് വെച്ച കൈകള്‍ കൊണ്ട് 
ഉദകക്രിയ ചെയ്യാന്‍ അറപ്പറ്റ നിനക്ക് 
അല്പം അലിവെന്നോട് തോന്നുകില്‍  
അന്നായിരിയ്ക്കും ഈ ലോകാവസാനം..