Friday 25 September 2015

സ്വര്‍ഗ്ഗരാജ്യം കീഴടങ്ങുമ്പോള്‍...!


കിനാവ്‌ കാണുന്നവര്‍ക്കുള്ളതല്ല ജീവിതമെന്ന് 
കാലമെനിക്ക് കാട്ടിത്തന്നപ്പോഴും 
പറുദീസകള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച 
നിന്നോടെന്നിക്ക് പരിഭവമില്ല , പരാതിയും,,,

പിരിയാന്‍ നേരം ചൊല്ലുന്ന വാചകങ്ങള്‍ 
ഉരുകി ഒന്നായവര്‍ക്ക് മരണമൊഴിയാണ് 
ജീവശ്വാസം നിലയ്ക്കുന്നതിനു മുന്‍പുള്ള 
അവസാനത്തെ നിലവിളി .

ഉറ്റവരും ഉടയവരും പടനയിച്ചപ്പോള്‍ 
പിടിച്ചുനില്‍ക്കാനാവാതെ പോയത് 
നിന്‍റെ മാത്രം കുറ്റം,
രാജമുദ്രകള്‍ അടിയറ വെയ്ക്കും മുന്‍പ് 
എന്നെക്കുറിച്ചു നീ ഓര്‍ത്തതേയില്ലല്ലോ...

പ്രിയനേ...
ഹൃദയത്തിലാഴ്ന്ന നിന്‍റെ ഓര്‍മ്മകളെ
മായ്ച്ചു കളഞ്ഞേക്കാം ,പക്ഷെ 
ഉദരത്തിലൂറിയ നിന്‍റെ സ്വരൂപത്തെ...?

Sunday 20 September 2015

കൂടപ്പിറപ്പേ...!


പെങ്ങളേ.... 
നിനക്ക് വേണ്ടിയാണ് ഞാനാദ്യം 
ചെന്നിനായകം നുണഞ്ഞത്... 
ഇഷ്ടമില്ലാതിരുന്നിട്ടും 
അമ്മയുടെ നെഞ്ചില്‍ നിന്ന് 
പറിച്ചെറിയപ്പെട്ടത്‌...! 

നിനക്കുവേണ്ടിയാണ് ഞാനാദ്യം 
തോട്ടിലിലുറക്കം ഉപേക്ഷിച്ചത്... 
തണുത്ത തറയിലെ 
വെറും വിരിപ്പിലുറങ്ങിയത്...!  

ഓലപ്പീപ്പിയും പാല്‍ക്കുപ്പിയും 
പങ്കുവെച്ചത്...  
പോത്തുപോലെ വലുതായവനെന്നു 
പഴി കേട്ടത്....!

അച്ഛന്‍റെ മിഠായിപ്പോതിയിലെ 
എന്‍റെ ഇഷ്ട മധുരക്കൂട്ടുകള്‍ 
എനിയ്ക്ക് മുന്‍പേ എന്നും 
നിനക്കേകാന്‍ അമ്മ ഒച്ച വെച്ചത്..

നിന്‍റെ കുസൃതികള്‍ക്കെന്നും  
മുറ തെറ്റാതെ ശിക്ഷിക്കപ്പെട്ടത്...
നിന്‍റെ പെങ്ങളല്ലെടാ അതെന്ന് 
നിരന്തരം ഓര്‍മ്മിപ്പിക്കപ്പെട്ടത്‌...! 

ഇന്നും,,,,
എനിയ്ക്കും മേലെ ആളായിട്ടും   
വളര്‍ന്ന് വലിയ പെണ്ണായിട്ടും 
ആണൊരുത്തന് കൈപിടിച്ചേകുവോളം 
നിന്നെക്കുറിച്ചുള്ള വിഹ്വലതകള്‍   
ഈയേട്ടന്‍റെ ഇടനെഞ്ചിലിങ്ങനെ  
അലയൊടുങ്ങാത്ത കടല്‍ തീര്‍ക്കുന്നതും 
അണയാത്ത കാട്ടുതീ കൂട്ടുന്നതും.... 

എന്നാലും കൂടപ്പിറപ്പേ...
രക്തം കൊണ്ട് തീര്‍ക്കുന്ന ബന്ധം 
ഉരുക്കാലെ തീര്‍ത്തെന്നാലും
ഇത്രയ്ക്കാകുന്നതെങ്ങനെ...?

Saturday 12 September 2015

നാഥാ....


ണല്‍ക്കാട്ടിലടിയനിതു കാലമിതെത്രയായ് 
തണലൊന്നു തേടി അലയുന്നതിപ്പോഴും 
കേണും കണ്ണീരോലിപ്പിച്ചുമിങ്ങനെ 
വീണുമിഴഞ്ഞുമീ മരുഭൂവിലങ്ങനെ ...! 

കൂര്‍ത്ത ചിന്തകളെല്ലാമീ രാത്രിയില്‍ 
ചേര്‍ത്തു വെക്കുമ്പോള്‍ പിരിയുന്നു നിദ്രയും 
രാവിതിലെത്രയോ യാമങ്ങള്‍ ബാക്കിയിനി 
വേവുന്നൊരുടലുമായ് നിദ്രയെത്തേടി ഞാന്‍... 

സങ്കടമൊക്കെയും ചൊല്ലി ഞാനെന്‍റെ 
ഇംഗിതമൊക്കെയും നാളെയുദിക്കുകില്‍  
പുലരുമെന്നോര്‍ത്തു കഴിക്കുന്നു കാലവും 
തളരാതെയടിയനേ കാക്കണേ നാഥാ..! 

അല്ലെങ്കിലടിയനിനി ഇല്ലയൊരു മാര്‍ഗ്ഗവും
അങ്ങ് കനിഞ്ഞേകിയെന്‍ ജീവനെ ഞാനിനി 
അങ്ങേക്ക് തന്നെ തിരിച്ചേകിടാനായ് 
ചിന്തിക്കവേണ്ടയിനിയൊരു മാത്രയും തെല്ലും.       

ജീവിതമാണിത് തളരുമ്പോഴോക്കെയും
ഈവിധം നേര്‍വഴിക്കല്ലാത്ത ചിന്തകള്‍
മഥിക്കുന്നു മനസ്സിനത്രയും പോരാ 
വിധിയെ ചെറുക്കുവാനാവും മനോബലം... !!!   

Sunday 6 September 2015

അശ്രുപൂജ


മിഴ്ന്ന് കിടന്നു മണ്ണിനെ ചുബിച്ചുറങ്ങുന്നുണ്ട്
കടല്‍ തീരത്തൊരു ഒട്ടും വിരിയാ പൂമൊട്ട് 
അക്രമികളുടെ തോക്കിന്‍ മുനയില്‍ നിന്ന് 
അനിശ്ചിതത്തിന്‍റെ തടവറയില്‍ നിന്ന്
അഭയതീരത്തേക്കുള്ള പാലായനത്തില്‍ 
ആഴിയിലോടുങ്ങിയ അനാഘ്രാത സൂനം..

ദൈവരാജ്യം സ്ഥാപിക്കാന്‍ പടനയിക്കുന്നവരുടെ 
വെളിച്ചം കെട്ട കാരിരിമ്പു ഹൃദയങ്ങള്‍
പിശാചിന്‍റെ പണിശാലകള്‍ പോലെ പിന്നെയും
അശരണരുടെ ആയുസ്സ് ഭുജിയ്ക്കുമ്പോള്‍...   

ഊരും ഉയിരും കിനാവും  നഷ്ട്ടപ്പെട്ട 
പശി പുതച്ചുറങ്ങുന്ന അഭയാര്‍ത്ഥികളില്‍
നീലക്കണ്ണുകളും നിറമാറിടവും തിരയുന്നവര്‍ 
ഏതു ദൈവത്തിന്‍റെ സന്നിധിയിലേക്കാണ് 
ഊടുവഴികള്‍ തുറക്കുന്നത് ...? 

കടലേ...
നീ തീരത്തണച്ച ഞെട്ടറ്റ പൂവിന്‍റെ 
നിഷ്കളങ്ക ചിത്രമെങ്കിലും 
കരള് കല്ലാക്കിയ നരാധമന്‍മാരുടെ ,
കള്ളക്കണ്ണീരുകൊണ്ട് കവിള് നനച്ച
കാടരുടെ , കൊടും കപടവിശ്വാസികളുടെ 
കണ്ണ്‍ തുറപ്പിച്ചെങ്കില്‍... 

അയ്‌ലന്‍ , റിഹാന്‍ , ഗാലിബ്, അസദ്...,,,
പിന്നെ ആഴക്കടലില്‍ അലിഞ്ഞു തീര്‍ന്ന  
പേരറിയാത്ത എന്‍റെ സഹോദരങ്ങളേ 
സ്വര്‍ഗ്ഗപ്പൂങ്കാവനം ഇനി നിങ്ങള്‍ക്കല്ലോ... 

Tuesday 28 July 2015

ഒറ്റവാക്കിനുമപ്പുറം...


ന്നോടൊന്നു മിണ്ടുവാനാവാതെ
ഒളിച്ചിരിപ്പുണ്ടൊരു മൌനം,
എന്നോ മിണ്ടിപ്പഴകേണ്ട സൗഹൃതം...
നാവിന്‍ തുമ്പോളം വളര്‍ന്ന്‍
പൊള്ളിയടര്‍ന്നു പോയ
നോവ്‌ പൂക്കും വാക്കിന്‍ കാനനം..

പിണങ്ങുമ്പോഴോക്കെയും ഇനി
ഇണങ്ങുന്നില്ലെന്നുറപ്പിച്ച്  
വഴിപിരിയുന്ന ചങ്ങാത്തം
വെറുപ്പില്‍ മുക്കിയ ഒറ്റയുറക്കം
അലിയിച്ചു തീര്‍ക്കുന്ന നീരസം...

ഒരുപക്ഷേ  നിനക്കറിയില്ലായിരിക്കാം
നിന്‍റെ മധുരനാദത്തില്‍ മുക്കിയ
സുഖമല്ലേ എന്ന ഒറ്റവാക്കിന്‍ ദൂരത്ത്‌
ഞാനിവിടെ കാത്തിരിക്കുന്നുണ്ടെന്ന് ..  

Wednesday 15 July 2015

കൊന്ന പാപം...



വേട്ടക്കാരന്‍ മുരുകനെ അറിയാത്തവരുണ്ടോ ? 
ഒറ്റക്കണ്ണ് ചിമ്മി ലാക്കു നോക്കുമ്പോള്‍ 
മറ്റേ കണ്ണിന് ചാട്ടുളിയുടെ മൂര്‍ച്ചയുള്ളവന്‍,
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കാലിടറാത്തവന്‍.

ഇരയുടെ കണ്ണിന് ഇരട്ടക്കുഴല്‍ ചൂണ്ടുമ്പോള്‍, 
ഒരിയ്ക്കലും വിറയ്ക്കാത്ത ചങ്കുള്ളവന്‍.
മുളയങ്കാവ് അങ്ങാടിയില്‍ മുക്രയിട്ട്‌ നടന്നവരെ  
എളിമയുടെ ആള്‍ രൂപങ്ങളാക്കിയോന്‍ . 

കാര്‍ത്യായനിയുടെ ഉള്ള് നോക്കി ഉന്നം വെച്ച് 
കരള് മുറിഞ്ഞ കള്ളക്കാമുകന്‍ ,പിന്നെ 
വേട്ടയ്ക്ക് കോപ്പുകൂട്ടി നടന്ന് നടന്ന് 
കൂട്ടിനൊരാളെ കൂട്ടാന്‍ മറന്നു പോയവന്‍.


ആണ്ടവന്‍റെ പേരാണെങ്കിലും എല്ലാ 
വേണ്ടാതീനങ്ങളും കയ്യിലുള്ളവന്‍, 
ഇടത്തേ കണ്ണിന്‍റെ കൃഷ്ണമണിയെയും,തന്‍റെ 
ഇരട്ടക്കുഴലിനെയും അതിരറ്റു സ്നേഹിച്ചവന്‍, 

വയസ്സുകാലത്തൊരു കൂട്ടുവേണ്ടെയെന്ന  
അയല്‍ക്കാരുടെ അടങ്ങാത്ത ആകുലതയ്ക്ക്
മുരുകനെന്തായാലും കിടന്നു നരകിയ്ക്കില്ലെന്ന് 
ചെറു ചിരിയോടെ മറുപടി കൊടുത്തവന്‍.

പാമ്പിന്‍കാവിലെ കരിയിലക്കൂട്ടില്‍ അടയിരുന്ന
പാവം കാട്ടുകോഴിയുടെ കണ്ണൊരു നാള്‍,സ്വന്തം 
കണ്ണിനും കുഴലിനും നേര്‍ക്കുനേരായ നേരത്ത് 
മണിനാഗം തീണ്ടി അവശനായി മുരുകന്‍.  


മരണത്തിന്‍റെ കാരുണ്യത്തിന്‌ കാത്തുനില്‍ക്കാന്‍ 

മനസ്സ് മടിച്ചതുകൊണ്ടായിരിയ്ക്കണം 
നീലിച്ച് പിടഞ്ഞു മരിയ്ക്കും മുന്‍പ് സ്വന്തം 
തലച്ചോറിലേക്കൊരു വെടിയുണ്ട പറത്താന്‍ 
വലതു കാലിന്‍റെ പെരുവിരലിലല്‍പ്പം ജീവന്‍
പൊലിയാതെ കാത്തു വെച്ചിരുന്നു മുരുകന്‍.  

കൊന്ന പാപങ്ങള്‍ ഈ ജന്മത്തൊരിയ്ക്കലും
തിന്നാല്‍ തീരില്ലെന്ന് എനിയ്ക്ക് മനസ്സിലായത്‌ 
നാഗം തീണ്ടിയ  മുരുകന്‍റെ ജീവിതം കൊണ്ടാണ്. 
എങ്കിലും ജീവിതത്തിലോരിയ്ക്കലും ഇന്നോളം 
ആരെയും കൂസാത്ത ആണൊരുത്തന്‍ മുരുകന് 
ചേരുന്നത് തന്നെയാ ജീവിതവും മരണവും...!

Thursday 2 July 2015

പങ്കില ജീവിതം


ലോകമിങ്ങനെയൊക്കെയാ മാനവാ 
പാകമാകാത്ത വസ്ത്രം ധരിച്ചു നീ 
പാടണം ആടണം ജീവന്‍റെ മഴമേഘം
പെയ്തൊഴിഞ്ഞു തീരും വരേയ്ക്കും.  

പാപ ഭാരങ്ങളാകാം അല്ലെങ്കില്‍ 
പൂര്‍വ്വജന്മ കര്‍മ്മ ദോഷങ്ങളാകാം 
പാരിലിങ്ങനെ ആര്‍ക്കുമേ വേണ്ടാത്ത 
നരനാകുവാനെന്നു കരുതല്ലേ നീ... 

ദുഃഖമെത്രയും കരളുലച്ചീടിലും 
ദൃക്കൊരല്‍പ്പവും നനയാതിരിക്കുവാന്‍ 
ദോഷി നീയൊട്ടും ഗ്രഹിയ്ക്കാതെയെങ്ങനെ 
ധീരനായ് വാഴ്ത്തിടുമന്ന്യനാല്‍ നീ...?

ചഞ്ചല ചിന്തകള്‍ ദൂരെക്കെറിയണം 
ചിത്തമുരുക്കാക്കി ഉറപ്പാക്കി നിര്‍ത്തണം
ചിന്തയെ കൂര്‍പ്പിച്ചൊരമ്പാക്കി മാറ്റണം
ചേലില്‍ മുഖത്താത്മവിശ്വാസം മുറ്റണം  

എങ്കിലീ ലോകത്തിലൊന്നിനുമാവില്ല 
ചങ്കെടുത്തംമ്മാനമാടുവാന്‍ നിന്‍റെ 
പാപങ്ങള്‍ കര്‍മ്മ ദോഷങ്ങള്‍ക്കാവില്ല 
പങ്കിലമാക്കുവാന്‍ ജീവിതം നിന്‍റെ...! 



Saturday 27 June 2015

എങ്ങിനാണാവോ ?


ല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍ 
തലയ്ക്കും കാലിലും ഓരോ 
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച് 
ആറടിയുടെ മണ്ണറയില്‍  
വിധികാത്തു കിടക്കുന്ന നിന്‍റെ  
പകലിരവുകള്‍ എങ്ങിനാണാവോ ?

കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും 
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും 
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?

പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്  
പശുവിനെ കറന്ന് തീരാഞ്ഞ് 
വെകിളി പിടിച്ചോടുന്നെന്നെ 
വൈകാതൊരു  വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?

ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍  
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?

അവസാന യാത്രയില്‍ നിന്‍റെയീ 
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന് 
കളി പറയുന്നുണ്ടാകുമോ ?  

മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത് 
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്    
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?

ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ  
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട് 
ഈയുള്ളവളെയും  കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?   

Monday 22 June 2015

വിളക്കുകാല്‍



മാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ 
കുപ്പത്തൊട്ടിയില്‍ തിരയുവോരെ, 
അഴുക്കു ചാലിലെ ചെളിയില്‍   
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ, 
വാക്ക് മൂത്ത് വഴക്കായൊടുവില്‍ 
വയറു തുരന്ന വടിവാളിനെ....

ശകടമേറിയ മരണം ഭുജിക്കുന്ന 
സ്വേദം നനച്ച ജീവനെ, 
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു 
സത്യം മറന്ന വപുസ്സിനെ, 
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു 
വിഹഗങ്ങളായ മാലോകരെ....

ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും 
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ 
ദിക്കറിയാത്തുന്മത്തരാം  യുവതയെ.... 

കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍ 
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു 
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!

Monday 8 June 2015

ശ്മശാനം പറയുന്നത്...


ചിതയെരിയുന്ന ശ്മാശാനത്തിലൂടെ 
വെറുതെ , നീയൊന്നു നടക്കണം 
പാതി വെന്ത  കളേബരങ്ങള്‍
പുകഞ്ഞു തീര്‍ന്ന  മോഹങ്ങളുടെ
പുതിയ കഥ പറയുന്നത്‌,   
പകലറുതി കാക്കാതെ പൊലിഞ്ഞ
പ്രകാശത്തിന്‍റെ കവിത പാടുന്നത്... 
നീയൊന്നു കേള്‍ക്കണം.  

കടപുഴകിയ , ചേതനയറ്റ മാമരം 
കലിയോടുങ്ങാതെ നക്കിത്തുടച്ച്   
കനല്‍ കണ്ണുള്ള ചന്ദനമുട്ടികള്‍
നിന്നെ നോക്കി പല്ലിളിക്കുന്നത് 
വെറുതെയൊന്നു കാണണം. 

നെടുവീര്‍പ്പുകളുടെ കൊടുങ്കാറ്റുകള്‍ 
ഇടയ്ക്ക് നിന്നെ ഉലയ്ക്കുമ്പോള്‍ 
ആത്മാവിന്‍റെ ചിത്രം വരച്ച് പുകച്ചുരുള്‍ 
മരണമെന്തെന്ന് ഓര്‍മ്മിപ്പിക്കുന്നത് 
വെറുതെയൊന്ന് അനുഭവിക്കണം. 

ആരോടെന്നില്ലാതെ പൊട്ടിത്തെറിച്ച് 
അസ്ഥികള്‍ പക തീര്‍ക്കുന്നത്, 
നല്ലതും ചീത്തയും കയറി മേഞ്ഞ  
തലച്ചോറുരുകിയൊലിക്കുന്നത്...
എല്ലാമൊന്ന് നീ അറിയണം..  

ഇപ്പോള്‍... 
മരിച്ചിട്ടും മായാന്‍ മടിക്കുന്ന മോഹങ്ങള്‍ 
കത്തിയമരാതെ പുകയുന്നോരുവന്‍  
അകക്കണ്ണില്‍  തെളിയുന്നുവെങ്കില്‍ ഓര്‍ക്കുക..! 
അത് ഞാനാണ് ,  നീയാണ്.... പിന്നെ...  
നമ്മളോക്കെയാണ്...