Friday 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

Saturday 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

Sunday 2 November 2014

അഞ്ചുറുപ്പ്യക്കള്ളന്‍


തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍ 
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട് 
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..

കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍ 
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ... 
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും 
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.

സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍ 
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും. 
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട 
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...

രാവിലെ സൌമ്യയും ഷഫീക്കും അറിയും 
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും.. 
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.  
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ 
വായില് പല്ലില്ലാത്ത നരച്ച തന്താര് 
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..

പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ 
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,  
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക് 
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..

ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും... 
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന് 
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും 
കണക്കു മാഷ്‌, ആ കപീഷ്, ചന്തിയിലെ തോലുരിയും

വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ 
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു... 
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍ 
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്   
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്  
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.

Wednesday 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

Monday 27 October 2014

ചങ്കരചരിതം


നഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍ 
കള്ളുഷാപ്പിന്‍റെ നനുത്ത ഇരുട്ടിലേക്ക് 
ചങ്കരന് ഒരു പോക്കുണ്ട് 
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട് 
പിന്നെ ചങ്കരന്‍ തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്

പുറത്തിറങ്ങുന്ന ചങ്കരന്‍റെ മസ്തിഷ്ക്കത്തില്‍ 
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും 
പൂവും കൂവും കൊണ്ട് തുടങ്ങുന്ന 
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും

കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല 
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി  
അത് നേരെ സ്വന്തം ഭവനത്തിലേക്ക്‌ മാത്രം 

നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍  
ചങ്കരന്‍ നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!

ഇത് ഞാനാണ് ചങ്കരന്‍ , വെറുതെ തള്ളാന്‍ വരരുതെന്ന്  
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു 
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും  

വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍ 
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും. 
കണവന്‍റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍ 
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ 
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും 
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...   

പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍ 
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്‍ക്കും 
കണവന്‍ സവിധത്തിലേക്കു നടക്കുമ്പോള്‍ 
ഈശ്വരാ ഈ കാലന്‍ മുടിഞ്ഞു പോണേ ന്നു പ്‌രാകും

സഖിയെ കാണുമ്പോള്‍ ചങ്കരന്‍ ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്‍റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്  
പുച്ഛത്തിന്‍റെ പെരുങ്കടല്‍ തീര്‍ത്ത്‌ ചുണ്ട് കൊട്ടി 
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും. 

ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്‌ 
പുറമേ പണ്ടാരടങ്ങട്ടെന്നു പ്‌രാകിയാലും  
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്‌.

അതുകൊണ്ടായിരിക്കും കള്ള് മോന്താന്‍ കാശില്ലാതെ
കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന് 
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി 
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...    

Thursday 23 October 2014

ഞാനുമെന്‍ പറുദീസയും...


ഴിയരികില്‍ എവിടെയെങ്കിലും വെച്ച് 
തോഴാ നിന്നെ കണ്ടുമുട്ടുമ്പോള്‍  
നിന്നോട് മൊഴിയാനെനിക്കൊരു 
വെറും വാക്ക് കടം തരണം. 

ജീവിതത്തിന്‍റെ സായന്തനത്തില്‍ 
എനിയ്ക്കെന്‍റെ അമ്മയെ ഇങ്ങനെ 
മരിയ്ക്കും വരെ പരിചരിയ്ക്കാന്‍ 
നിലവും പുരയും എനിയ്ക്കെഴുതി നല്‍കിയ  
കടലാസ്സിലൊരു അമ്മവിരലടയാളം വേണം.  

നമ്മള്‍ തമ്മില്‍ ഈ ലോകം മുഴുവന്‍  
സൗരഭം ചൊരിയുന്ന പ്രണയമാണെങ്കിലും     
എന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ 
നീയൊരു കൊട്ട പൊന്നു കൂടി കരുതണം 

കനിവും സ്നേഹവും ഉപ്പിലിട്ടു വെയ്ക്കാം
അലിവും ഉറവും ഓടയിലെറിയാം...
കരളിന്‍റെ സ്ഥാനത്ത് കനിവിന്‍റെ കടല്‍ തീര്‍ത്താല്‍ 
പിന്നെ ഞാനീ നിറമുള്ള പാരിലെങ്ങനെ 
ഇത് പോലൊരു പറുദീസ പണിയും ?

Monday 20 October 2014

അമാനുഷികരോട്...

ന്ധ്യതക്ക് മരുന്ന് തേടി എത്തുന്നവര്‍ക്ക് 
കൗരവരെ പ്രസവിക്കാന്‍ 
മരുന്ന് കൊടുക്കുന്നവരോട്...
പട്ടിണിക്കാരന്‍റെ ജീവിത വിജയത്തിന് 
വലംപിരി ശംഖ് വില്‍ക്കുന്നവരോട്..
ദേഹത്ത് കയറിയ പിശാചിനെ
ചൂരല്‍ വടിയുടെ മികവില്‍ 
ഏഴു കടലും കടത്തുന്നവരോട്..

ദുരിതത്തിലാണ് ഞാന്‍ , കര കയറ്റാന്‍ 
സര്‍വ്വൈശ്വര്യലബ്ദിയ്ക്കും..
എനിയ്ക്കുമൊരു യന്ത്രം ..?

Friday 17 October 2014

നീയാണ് ശരി ...!


വിയര്‍ക്കുമ്പോള്‍ സ്വയം നനഞ്ഞും 
കദനത്തില്‍ കൂടെ ഉരുകിയും 
നിരാശയില്‍ ആശ്വസിപ്പിച്ചും 
നീയുണ്ടായിരുന്നു കൂടെ.. 

ഓര്‍ക്കുന്നുവോ നീയിപ്പോഴും ..?
ഇന്നലെകളില്‍ ഈ മരുഭൂമി താണ്ടാന്‍  
എന്‍റെ കൈ പിടിച്ചെപ്പോഴും
നീയായിരുന്നു കൂടെ തപിച്ചവള്‍..!

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ് 
പരിചിതമല്ലെങ്കിലും ജീവിത വഴികളില്‍ 
നീയില്ലെങ്കില്‍ ഇനി എനിയ്ക്കെന്തിന്
കൂടെ നടക്കാന്‍ മറ്റൊരു കൂട്ട് ..?

എന്‍റെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട് 
എണ്ണമറ്റ മോഹങ്ങളെ ചവിട്ടിയരച്ച് 
നീ ചെയ്തതാണ് ശരി ..
ഉരുകാന്‍ ഒരു ഹൃദയമില്ലാത്തവര്‍ക്ക് 
തകരാന്‍ ഒരു കരളില്ലാത്തവര്‍ക്ക് 
പിരിയുന്നതെന്നും ഒരു തമാശയല്ലോ...! 

Monday 13 October 2014

എന്തിനീ ദുഃഖം ....?


നിന്നോടിങ്ങനെ കലഹിച്ചും
പിന്നെയിങ്ങനെ സ്നേഹിച്ചും
പെണ്ണേ കൊഴിഞ്ഞിടും നാളുകള്‍
നമ്മള്‍ മണ്ണായ് മാറും വരേയ്ക്കും.

എന്നോടിനിയെന്നു കാണും
എന്നോതിയുള്ളീ പരിഭവം
എന്നേയെരിക്കുന്നു ചുടലയില്‍
ഒന്നായെന്‍ തനുവും മനവും...

വിണ്ണിലെ താരകള്‍ പോലും
കണ്‍ ചിമ്മിയുറങ്ങുന്ന യാമവും
കണ്ണീരുണങ്ങാതിരിക്കും ഞാന്‍
എണ്ണിയാല്‍ തീരാത്ത ചിന്തയാല്‍...

ഒന്നോര്‍ത്താല്‍ എന്തിനീ ദുഃഖം
കണ്ണ് തോരാതെയുള്ലൊരീ സങ്കടം
വന്നു ചേരാനുള്ളതായൊന്നും
തെന്നി മാറുകില്ലീ ഭൂവിലൊട്ടും ...!

Friday 10 October 2014

വല നെയ്യുന്ന ഭീതി


യസ്സായ മുത്തശ്ശിക്കാണിപ്പോള്‍
വയസ്സറിയിച്ച പെണ്ണുങ്ങളേക്കാള്‍ പേടി  
മരണത്തിനു തൊട്ടുമുമ്പ് വരേയിപ്പോള്‍
മാനത്തെക്കുറിച്ചുള്ള ഭീതി...

ചെറുപ്രായക്കാരെക്കാളിപ്പോള്‍ കാമം പൂക്കുന്നത്
അറുപത് കഴിഞ്ഞവരുടെ പൂമരങ്ങളിലാണ് 
ലഹരി നുരയുന്ന പാനീയങ്ങളാല്‍ ജീവിതം 
നട്ടു നനയ്ക്കുന്നവരുടെ പൂമരങ്ങളില്‍ ...

കെട്ടിയ്ക്കാറായ പെണ്ണും പ്രായമായ മുത്തശ്ശിയും 
കേട്ടോ , നമുക്കിപ്പോള്‍ ഒരുപോലെയാണ് 
രണ്ടും പുര നിറഞ്ഞു നില്‍ക്കുമ്പോള്‍ 
ഉറങ്ങാന്‍ കഴിയുന്നത്‌ നമുക്കെങ്ങനെയാണ്..?

പൂമരങ്ങളുടെ വലനെയ്യുന്ന വേരുകളില്‍ നിന്ന്
കന്യകയെ കെട്ടിച്ചയച്ചു രക്ഷ നേടാം .
പക്ഷെ മുത്തശ്ശി...?
വേറെന്തു വഴി ?ഇനി കണ്ണിമ ചിമ്മാതെ 
വേഗമാ ശ്വാസം നിലയ്ക്കാന്‍ കാത്തിരിക്കാം..