Saturday 20 September 2014

കയറ്റിറക്കങ്ങളുടെ കുരുക്ക്


ജീവിതത്തിലെ കയറ്റങ്ങള്‍ കയറാനാവാതെ 
ശ്വാസം മുട്ടിയാണ് അച്ഛന്‍ ജീവിതമൊഴിഞ്ഞത്
എന്നിട്ടും ... 
കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ്‌ ജീവിതമെന്ന് 
തെര്യപ്പെടുത്തിയാണ് അച്ഛന്‍ കണ്ണുകളടച്ചത്

തെക്കേ തൊടിയിലെ അച്ഛന്‍റെ കുഴിമാടത്തില്‍ 
പുല്ലു കിളിര്‍ത്തു തുടങ്ങും മുന്‍പേ 
എനിക്ക് പറ്റില്ലെന്നോതി ,പരിഭവം പറഞ്ഞ് 
പ്രാരാബ്ദങ്ങളുടെ തോളൊഴിഞ്ഞ് 
ജ്യേഷ്ട്ടനും കുടുംബവും പടിയിറങ്ങി..

കുടുംബ ഭാരം താങ്ങാന്‍ ഉരുക്ക് തൂണാകാന്‍ 
നിനക്കാവും നിനക്കാവും എന്ന് 
മനസ്സിനെ പലതവണ പറഞ്ഞു പഠിപ്പിച്ചിട്ടും 
ഞാനൊടുവില്‍ തോറ്റു പോയോ?

ഇറക്കങ്ങളുമുണ്ട്  ജീവിതത്തില്‍ എന്ന്
പലവട്ടം പറഞ്ഞു പഠിപ്പിച്ച അച്ഛനും
ഒടുവിലെന്നെ ചതിക്കുകയായിരുന്നെന്ന് 
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു... 

കയറിത്തീര്‍ക്കാനാവാത്ത ജീവിതത്തിലെ 
കൊടും കയറ്റങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി
ഞാനിതാ ആദ്യത്തേതും അവസാനത്തേതുമായ 
ഇറക്കത്തിലേക്ക് കൂപ്പുകുത്തുന്നു ...

ഇപ്പോള്‍....
മാവിന്‍ കൊമ്പില്‍ കെട്ടിയ ഈ കുരുക്ക് 
ആ ഇറക്കത്തിലേക്കെന്നെ നയിക്കുമത്രേ ...!

Tuesday 16 September 2014

നിനക്കെന്തറിയാം...?.


നീയെന്തറിവൂ ഈ ലോകലീലകള്‍ 
മായക്കാഴ്ചകള്‍ അലിവറ്റ വാക്കുകള്‍
ദയ വറ്റി ഇരുളാര്‍ന്ന ഹൃദയങ്ങള്‍  
പക മുറ്റി കനലായ ജീവിതങ്ങള്‍ ..!

നീതി പടികടന്നെങ്ങോ മറഞ്ഞ 
ഭീതി ചേക്കേറും നീതിപീഠങ്ങള്‍
അര്‍ത്ഥം ഭരിക്കും കാര്യാലയങ്ങള്‍ 
വ്യര്‍ത്ഥം ഇതെന്തിനോ രാജാവും ഭരണവും ..?

പൊന്നായി വിളങ്ങേണ്ട സൗഹൃതങ്ങള്‍ 
കൊന്നു കൊല വിളിച്ചീടുന്ന കൂട്ടങ്ങള്‍ 
കലികാല വൈഭവം മായം കലര്‍നിന്നു 
കണ്ണുനീര്‍ തുള്ളിയും അമ്മിഞ്ഞപ്പാലും...

നിനക്കെന്തറിയാം നിഴല്‍ നാടകങ്ങള്‍ 
കനിവറ്റ ചെയ്തികള്‍ കാട്ടുനീതി, നീ 
പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍ 
മരിക്കാതിരിക്കാം വിഷം തീണ്ടിടാതെ ...! 

Friday 12 September 2014

പ്രക്ഷുബ്ദ ജീവിതം


രറാന്തലിന്‍ തിരി താഴ്ത്തിയുറങ്ങട്ടെ 
ഇരുളിനെ പുണര്‍ന്നു ഞാന്‍ സ്വസ്ഥമായി 
മരുവിലൊരിക്കലും പൊഴിയാത്തോരിറ്റു 
മഴയൊന്നു കാത്തിരുന്നീടട്ടെ ഞാന്‍.. 

അന്ധകാരത്തില്‍ ദൂരെയായ് തെളിയുന്ന 
ബന്ധങ്ങള്‍ ആശ്രയമെന്നോര്‍ത്തു ഞാന്‍ 
ഗന്ധമില്ലാതെയീ തോപ്പില്‍ വിരിഞ്ഞുള്ള 
പൂവിനെപ്പോലെ പരിതപിപ്പൂ ..

ആത്മഹത്യക്ക് മുമ്പുള്ലൊരുവന്‍റെ  
തപ്ത വിചാരങ്ങള്‍ പോലെയല്ലോ 
കലുഷിതമീയെന്‍റെ മാനസം പ്രക്ഷുബ്ദ 
കടല്‍ പോലെ അലയോടുങ്ങാത്ത മട്ടില്‍..

ജീവിതം നമ്മളെ കൊണ്ടുചെന്നാക്കിടും  
ഈ വിധം ഊരാ കുരുക്കുകള്‍ക്കുള്ളില്‍
രക്ഷിക്ക വേണമെന്നാരും ഒരല്‍പ്പവും 
ഇച്ഛിയ്ക്കയില്ല അശ്ശേഷമൊരിക്കലും.. 

മനമുണര്‍ന്നോരോ ചിന്തയിലുടക്കുമ്പോള്‍ 
കുനുകുനേ പൊങ്ങി വരുന്ന സന്ദേഹം  
മനശ്ശാന്തിയെ തിന്നു കൊഴുത്തു മദിയ്ക്കവേ   
എവിടുന്നെനിക്കാര് നല്‍കിടാനല്‍പ്പം
ശുഭചിന്ത മനമൊന്നു തണുത്തിടുവാന്‍..

Sunday 7 September 2014

നപുംസകങ്ങളുടെ പാത


ഞാന്‍ ലോക സമാധാനത്തെ കുറിച്ച് 
രണ്ടു വരി കവിതയെഴുതാം.....

നീയാ സമയം കൊണ്ടൊരാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട് 
നിലവിളിയുടെ സ്വരജതി കൊണ്ട് 
നിറുത്താതെ  വിപ്ലവകവിതകളെഴുതുക.

തിളങ്ങുന്ന വാള്‍ മുനകൊണ്ട് 
തിരണ്ടിവാല് കൊണ്ട് ..
തെളിച്ചമുള്ള നക്ഷത്രങ്ങളെ 
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത 
വിയര്‍പ്പിന്‍റെ വിലയറിയാത്ത 
വിപ്ലവകാരികളുടെ കൂട്ടത്തെ 
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ 
വിലാപത്തിന്‍റെ  ഈണത്തില്‍  
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ... 

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ 
നിന്‍റെ പാത പിന്തുടരുവാന്‍ 
നിയോഗിക്കപ്പെട്ട ഞങ്ങളെ 
നപുംസകങ്ങളെന്നു വിളിച്ചേക്കുക....

Saturday 6 September 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Friday 29 August 2014

എങ്കിലും തമ്പ്രാ....!


ങ്കരാ എന്തിനീ പാപം സ്വന്തം 
ചങ്ക് കലക്കുന്ന പാതകം നിന്‍റെ 
ഉടുമുണ്ട് പോലും ഉടുക്കാന്‍ 
കഴിയാതുഴലുന്ന കോലം..? 

ശങ്കരാ മറക്കണം എല്ലാം 
ദുഃഖമെല്ലാര്‍ക്കുമുണ്ടെന്നുമോര്‍ക്കണം 
സോമപാനം നടത്തുന്നതല്‍പ്പവും 
കേമമല്ലെന്നറിയണം നീയും ..

നിത്യക്കൂലിയായ് കിട്ടുന്ന നാണയം 
സ്വന്തം മക്കള്‍ക്ക്‌ കിട്ടേണ്ട അന്നം 
എന്തിനെണ്ണിക്കൊടുത്തു നീ 
അന്തി നേരത്തു ബോധം കെടുന്നു..?

തമ്പ്രാ പൊറുക്കണം മാപ്പാക്കണം 
ഇനിയില്ല ഇതുപോലെ പാനം 
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന് 
നല്‍കണം അങ്ങേടെ മോനും... 

എങ്കിലും തമ്പ്രാ മാപ്പ് 
നിര്‍ത്തി ഞാന്‍ എല്ലാം തമ്പ്രാന്‍റെ 
ചെറിയ മോനോത്തുള്ള കൂട്ടും
കള്ളുഷാപ്പിലെ ഒരുമിച്ച കുടിയും...!

Sunday 24 August 2014

പൊള്ളുന്ന നോവ്‌


റെ പ്രിയപ്പെട്ടൊരാളെ പ്രതീക്ഷിച്ചു 
രാവു വെളുക്കുവാന്‍ കാത്തിരുന്നെത്രയോ 
വരുമെന്ന ചിന്തയില്‍ പുകഞ്ഞിരിന്നെത്രയോ 
കറുത്തു വെളുത്തു മറഞ്ഞ ദിനങ്ങളില്‍ 

നിനക്കെന്‍റെ ഉള്ളം  അമ്മാനമാടുവാന്‍ 
നെഞ്ചിന്‍റെ കൂട് കുത്തിപ്പിളര്‍ക്കുവാന്‍ 
കഴിയുന്ന മനസ്സിതെങ്ങനെ തോഴാ 
കൈവന്നിതോട്ടും എനിക്കാവില്ല ഓര്‍ക്കാന്‍ 

ഏറ്റം പ്രിയങ്കരമെന്നു നിനച്ചു ഞാന്‍ 
ഊറ്റം കൊണ്ടൊരാ നാളില്‍ ഒരിക്കലും 
ഓര്‍ത്തില്ല ഉയര്‍ച്ചകള്‍ താഴ്ച്ചകളിത്രമേല്‍ 
ചേര്‍ത്തു ഞെരിക്കുമെന്‍ ജീവനെ ഒട്ടും...

അകന്നില്ല എന്നില്‍നിന്നത്രയ്ക്കുമെങ്കില്‍ 
പകയില്ല എന്നെ ദഹിപ്പിയ്ക്കാനെങ്കില്‍
മടങ്ങണം നിനക്കായി നോമ്പു നോറ്റെന്നും  
പഞ്ചാഗ്നി മദ്ധ്യേ ഉരുകുന്നെനിക്കായി ...

കളങ്കിതയല്ലൊരു ചിന്തയാല്‍ പോലും
ചഞ്ചലയല്ല ഞാന്‍ ഇന്നോളമൊട്ടും 
അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം 
നീ പിരിഞ്ഞേറെ പോകുകിലെപ്പോഴും 
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും ..

Monday 18 August 2014

ഇരകളുടെ ദൈവങ്ങള്‍ , വേട്ടക്കാരുടേയും...



ന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനമെന്നത് 
നമുക്കെന്നേക്കും കര്‍ണ്ണ പിയൂഷം 
ദുഷ്ചിന്തകര്‍ക്കല്ലാതെ സമാധാനമില്ലെന്നത് 
നടപ്പ് കാഴ്ചകളുടെ രൂപഭേദങ്ങള്‍ ..

അധര്‍മ്മം ചെയ്യാതെ ധര്‍മ്മയുദ്ധം നടത്തുന്നത് 
പേടിപ്പെടുത്തുന്ന ഒരു വല്ലാത്ത തമാശയാണ്
ബലിയര്‍പ്പിക്കപ്പെടുന്നവയുടെ സ്വപ്‌നങ്ങള്‍  
ഊണ്‍മേശയിലെ അലങ്കാരങ്ങളാകുന്നത് പോലുള്ള 
ഭയത്തിന്‍റെ നിറം പിടിപ്പിച്ച ഒരു തമാശ...!

വേട്ടക്കാരന്‍ നിരാശ്രയനായ ഇരയെ കൊല്ലുമ്പോള്‍ 
ഇരകളുടെ സംരക്ഷകര്‍ ,അവരുടെ ദൈവങ്ങള്‍ ,
അവരപ്പോള്‍ എന്ത് ചെയ്യുകയായിരിക്കാം ..?
മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍ തീര്‍ത്ത്‌ 
തുറക്കുന്നത് വരെ മുട്ടാന്‍ പറഞ്ഞവര്‍  
എന്തായിരിക്കും അപ്പോള്‍ ചെയ്യുന്നുണ്ടാവുക ?

ദൈവങ്ങളുടെ വട്ടമേശ സമ്മേളനത്തില്‍ 
ശ്വാസം നിലയ്ക്കുന്നതു പോലെ ഒരു പൊട്ടിച്ചിരി
അതിപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും ...

വേദങ്ങള്‍ നാലുമഞ്ചുമാക്കി തിരിച്ച  
സാരോപദേശങ്ങളുടെ തടിച്ച പുസ്തകങ്ങള്‍ 
പാപമോചനം കാംക്ഷിച്ച് ഇരന്നു വാങ്ങിയിട്ടും 
ലജ്ജാവഹം ...നമ്മിളിപ്പോഴും ഇങ്ങനെയൊക്കെത്തന്നെ..!.

Wednesday 6 August 2014

വിട പറയും നേരം ..


തിരികെ മടങ്ങുവാന്‍ നേരമായെങ്കിലും 
പറയുവാന്‍ ബാക്കി നിന്നോടെനിക്കിന്നും
ചൊല്ലുവാന്‍ ഞാനുള്ളില്‍ നിനച്ചതെല്ലാം പക്ഷെ 
വാക്കായി പൂക്കാതെ പോയല്ലോ കഷ്ടം ..

ഇന്നിനി പുലരുവാന്‍ അത്രയില്ലാ യാമം 
ഇനിയില്ല പുറപ്പെടാനത്രയും നേരം  
എന്നിനി കാണുവാനാവുമെന്നറിയാതെ
മുടന്തണം ജീവിതത്തെരുവോരമെല്ലാം 
ഭിക്ഷ യാചിച്ചിനി എത്ര കാലം ?

ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും 
മരണത്തിലേക്ക് നാം ഒരുപാടടുക്കും 
തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ 
പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

ദൈവം ചിലര്‍ക്കായി നല്‍കുന്ന ജീവിതം 
പാരം ക്ലേശമാണിതുപോലെയെന്നും
ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത് 
കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍ 
നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...?

Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !