Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !

Tuesday 15 July 2014

തീരാ കടം


ന്‍റെ ചൂരും ഈ ഭാരവും പേറി  
രണ്ട് മക്കളെ പെറ്റാളാക്കി നീ 
കനം താങ്ങിയേങ്ങി തളര്‍ന്നും  
മനം തേങ്ങിയും വിങ്ങിയും നീളെ ..

വെള്ള കീറിയൊളി പരന്നിടും മുമ്പേ 
കര്‍മ്മനിരത നീയീ കുടുംബത്തിലെന്നും .
ആര് കേള്‍ക്കുന്നു നിന്നുള്ളിലെ തേങ്ങല്‍  
ആര് കാണുന്നു നിന്‍റെ ദുഃഖം സഖീ,,

വണ്ടി വലിച്ചിടും കാളകള്‍ പോലും 
കണ്ടാല്‍ തേങ്ങിടും നിന്നെയോര്‍ത്തെന്നും  
കൂലിയില്ലാത്ത ജോലി നിനക്കിതു 
അവധിയില്ലാത്ത വേല ഭൂവില്‍..

ശോകമെത്രയുണ്ടെങ്കിലും പ്രിയേ 
മുഖകമലമിതു വിടര്‍ത്താതെ നിന്നെ 
കണ്ടതില്ല ഞാനൊരു നാളുമിന്നോളം, ദുഃഖ  
മെല്ലാമൊളിപ്പിക്കും നിന്നെ ജ്വാലാമുഖീ ..

കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും 
എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍  
ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ 
നിര്‍മ്മല സ്നേഹം മാത്രം നിത്യം 
ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... 

Thursday 10 July 2014

ഇവിടെ ഇങ്ങനെയൊക്കെയായിരുന്നു .


ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും 
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....  
  
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി  കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും 
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍ 
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...

ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം 
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ 
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും 
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ 
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...


ഇവിടെ ഇങ്ങനെയോന്നുമല്ല.... 
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍ 
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും... 

ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും 
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും 
തട്ടകത്തിലെ പൂരവും കാളവേലയും 
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...

എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് 
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ 
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്  
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!

Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...  

Saturday 21 June 2014

നീ ഒരു വര്‍ണ്ണ ചിത്രം.


നാഥ നീയെന്‍ കൂടെ ഇല്ലാതിരുന്നി 
ട്ടിത്പോലെ വേപഥു പൂണ്ടാതില്ലൊരു നാളും 
എന്തിത്ര താമസം ഒന്നണഞ്ഞീടാ
നെന്തിത്ര സങ്കോചം ചാരത്തിരിപ്പാന്‍ ...

എത്ര നാള്‍ കൊണ്ടിതെഴുതുന്നു ഞാന്‍ നിന്‍ 
ചിത്രമെന്നന്തരഗത്തിന്‍ ഭിത്തിയില്‍
എന്തിതു തെളിയാത്തു നിന്‍ രൂപം വല്ലഭാ  
വര്‍ണ്ണങ്ങളെത്ര ചേര്‍ത്തു ഞാനെങ്കിലും..

ചന്തമേവുന്ന ലോകത്തിലെനിക്ക് നീ
കാന്തനായി വന്നു ഭവിച്ചിടാന്‍  
നേര്‍ച്ച നൊയമ്പുകള്‍  അതിനായിയെത്ര
ഉരുക്കഴിച്ചു ഞാന്‍ പ്രാര്‍ത്ഥനകളും.. 

നേര്‍ത്ത ജീവിതം പൊലിഞ്ഞൊടുവിലീ  
പാരിലൊരു പിടി മണ്ണ് മാത്രമായ് 
മാറും മുമ്പേ നീ തന്നു കനിയണം 
ഓര്‍ത്ത്‌ വെച്ചിടാന്‍ നല്ലയോര്‍മ്മകള്‍
ഒമാനിച്ചിടാന്‍ കുഞ്ഞു സ്വപ്നങ്ങള്‍....!  

Thursday 12 June 2014

കശ്മലന്‍,ഇവനെന്‍ കണവന്‍ ..


കശ്മലന്‍ , കണവനാണെന്നാലുമാ    
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍ 
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..

പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം 
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം 
എന്നിട്ടുമെന്നും  കടം പറഞ്ഞീടും 
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...  

പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ 
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍ 
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?

കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍ 
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം 
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ 
കള്ളുകുടിയനെ ഞാനെത്ര വട്ടം ! 

കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട് 
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ 
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..   


കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം 
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ 
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ 
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ് 
ആര് തീര്‍ത്തുലകിലീ മദ്യമാവോ  ?

Friday 6 June 2014

തിരശ്ശീലക്ക്‌ പിന്നിലെ പൂക്കള്‍


ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍ 
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം 
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍  
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം. 

ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്  

ആറടി മണ്ണിലും നെഞ്ചോട്‌ ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ 
കരളുതകര്‍ക്കുന്ന കദനഗീതം,

സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ 

ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ   
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും.... 

മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന് 

മായ പോലെ മാഞ്ഞുപോയവര്‍ 
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത് 
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം 

മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ് 
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍   കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി  
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക്‌ പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .

Monday 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം. 

Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...!