Monday 12 August 2013

രണ്ടെന്ന സത്യം ..!

 
 
തീരാത്ത ദുഃഖത്തിന്‍ തീക്കടല്‍ തീര്‍ത്തു നീ 
തോരാത്ത കണ്ണുനീര്‍ പകരം നല്‍കി 
ദൂരെ ദൂരേക്ക്‌ മറഞ്ഞെങ്കിലും പ്രിയാ 
ചാരെ നീയുണ്ടെന്നറിയുന്നു ഞാന്‍ ..

എന്തിനോ യാത്രയാകുന്നോരീ വഴികളില്‍ 
കൂട്ടിനൊരാളില്ല കൂരിരുട്ടെങ്ങും 
കേട്ടിടുന്നോരോ ചെറു ശബ്ദങ്ങളില്‍ പോലും  
ഞെട്ടുന്നു ഞാനീ ഇരവിലും പകലിലും  .

ജീവിതം ഇരുട്ട് നിറയുന്നതെപ്പോഴും
ഈ വിധം കണ്ണുകള്‍ മരിക്കുമ്പോഴല്ല  
മനസ്സും ശരീരവും ഒന്നായിട്ടൂള്ളോരാള്‍ 
എല്ലാം വെടിഞ്ഞു പിരിയുമ്പോഴല്ലോ 

ഇണപിരിയാത്തൊരീ ഞങ്ങളിലൊന്നിനെ
പിണമാക്കി മാറ്റി പിരിച്ചെടുക്കുമ്പോള്‍ 
കളിയായിട്ടെങ്കിലും ഓര്‍ക്കാണോ ദൈവം 
മരിക്കുന്നതൊരാളല്ല രണ്ടെന്ന സത്യം ..!

Saturday 10 August 2013

കുഞ്ഞിമാളു , കുഞ്ഞാമിന പിന്നെ ഞാനും..


ചെറുകോട് നിന്ന് അയ്യപ്പന്‍കാവും താണ്ടി 
കൈത്തോട്‌ മുറിച്ചു കടന്ന് പാടവരമ്പിലൂടെ 
അന്തിമാഹാകാളന്‍ കാവിലേക്ക് ഒരു പോക്കുവരവുണ്ട് .

പണ്ട് തമ്പുരാന്‍ പിഴപ്പിച്ച കുഞ്ഞിമാളു 
പൊട്ടു തൊട്ട് ,കണ്ണെഴുതി ,നാലും കൂട്ടി മുറുക്കി 
വടക്ക് ചെറുകോട്പാടവും കൈതക്കാടും കടന്ന് 
ചൊവ്വാഴ്ച രാത്രികളില്‍ നടക്കാനിറങ്ങും 

ശുഭ്ര വസ്ത്രം ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ്
കെട്ടിവച്ച മുടിയില്‍ പാലപ്പൂ തിരുകി 
നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഏകയായി 
പാടവരമ്പിലൂടെ ഒരു നിശായാത്ര 

പേടിയില്ലെങ്കിലും ചൊവ്വാഴ്ച രാത്രി 
പാവം ഞങ്ങളാരും പക്ഷെ പുറത്തിറങ്ങാറില്ല
പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാവിലെ 
പപ്പേട്ടന്‍റെ ചായക്കടയില്‍ ചുടു ചായക്കൊപ്പം
പ്രക്ഷേപണം ചെയ്യും പുതിയ വാര്‍ത്തകള്‍ 

പട്ടാളക്കാരന്‍ വിശ്വനാഥന്‍ ,പ്രതാപശാലി 
മദയാനയുടെ മസ്തകം പോലെ നെഞ്ചുള്ളവന്‍ 
അതിര്‍ത്തികാത്ത് ക്ഷീണിച്ചൊരുനാള്‍ 
അര്‍ദ്ധരാത്രി ,ആരോടുമുരിയാടാതെ  നാട്ടിലെത്തി 

കുരുമുളക് കച്ചവടക്കാരന്‍ കുഞ്ഞേനാച്ചനെ
കിടപ്പറയില്‍ നിന്ന് പിടികൂടി ഒറ്റവെടിക്ക് കൊന്ന്
കൂടെയൊരു വെളുത്ത പുതപ്പും ചിലമ്പിനുമൊപ്പം   
കുളക്കടവില്‍ ചാക്കിലാക്കി കെട്ടിത്താഴ്ത്തി .

അന്നേക്കിന്നോളം കുഞ്ഞിമാളു പാലപ്പൂ ചൂടി 
അയ്യപ്പന്‍കാവ് വഴി ചെറുകോട് നിന്നും
വെള്ളയുടുത്തു ചിലമ്പിട്ട് ,ചൊവ്വാഴ്ചകളില്‍ 
രാത്രിയാത്ര നടത്തുന്നത് ഞങ്ങളാരും കണ്ടിട്ടില്ല . 

ഇപ്പൊ ഞാനൊരു ജോഡി ചിലങ്കയും 
വെളുത്തൊരു പുതപ്പും വാങ്ങിവെച്ചിട്ടുണ്ട്‌ 
കുഞ്ഞാമിനയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാത്തത് 
എനിക്കാരോടും പറയാന്‍ പറ്റില്ലല്ലോ ...!

Thursday 8 August 2013

ഓര്‍മ്മതന്‍ വെളിച്ചം


ചോരുന്ന കൂരയില്‍  നനയാതിരിക്കുവാന്‍ 
ചേലത്തലപ്പാല്‍ പുതച്ചെന്നെയമ്മ 
കൊരിച്ചോരിഞ്ഞന്നു പകതീര്‍ത്തു മാനം 
തീരെ പ്രതീക്ഷിക്കാതന്നത്തെ രാത്രിയില്‍..

ചൂടുള്ള മഴനീരിതെവിടുന്നെന്നറിയാതെ 
അമ്മതന്‍ മുഖത്തേക്കുറ്റു ഞാന്‍ നോക്കവേ
തോരാതെ പെയ്യുന്ന മഴയല്ലതെന്നും 
ചുടുനീര് പെയ്യുന്നതമ്മതന്‍ കണ്ണെന്നും 
അറിഞ്ഞിട്ടുമെന്തോ ഞാന്‍ കരഞ്ഞതേയില്ല . 

മഴ തോര്‍ന്നുവെങ്കിലും പിന്നെയും പെയ്തു 
മേല്‍ക്കൂരക്കൊപ്പം  എന്നമ്മതന്‍ കണ്ണും
അറിയാം എനിക്കിന്നാ കണ്ണീരിന്‍ നൊമ്പരം 
അറിയുവാനായില്ല അന്നെനിക്കെങ്കിലും ..

ആടുന്ന ദേഹം അലങ്കാരമാക്കി 
പൊടിയില്‍ കുളിച്ചച്ഛന്‍ പടികടന്നെത്തി 
പേടിച്ച പേട മാനിന്‍റെ കണ്ണന്ന് 
എന്നമ്മയില്‍ കണ്ടതിന്നുമോര്‍ക്കുന്നു ഞാന്‍.

വാതില്‍ തുറക്കുവാനെന്തെടീ താമസം,നിന്‍ 
മറ്റവനെങ്ങാനും അകത്തിരിപ്പുണ്ടോ ,എന്‍  
മാനം കളഞ്ഞെന്നാല്‍ കൊന്നിടും നിന്നെ, 
അലറുമ്പോള്‍ അയാളെന്‍റെ അച്ഛനല്ലേതോ 
പിശാചിനെപ്പോലെയാണിന്നുമെന്നോര്‍മ്മയില്‍.. 

മുടിയില്‍ പിടിച്ചു ചുഴറ്റിയന്നച്ഛന്‍ 
ഞൊടിയില്‍ നിലത്തിട്ടു ചവിട്ടിയിട്ടോതി 
ആരെന്നു ചോല്ലെടീ ഈ പന്നി തന്‍ തന്ത 
അല്ലെങ്കിലിന്നു നീ ശവമായി മാറും ..

ഉയിരോടെ ദഹിച്ചതന്നാകുമമ്മ 
ഉടലോടെ ഉരുകിയതുമന്നാകുമമ്മ
പാതിവ്രത്യത്തിന്‍ വിലയറിയാത്തവന്‍
പുരുഷനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍ ..? 

നായാട്ടു തീര്‍ന്നച്ഛന്‍ മയങ്ങിക്കിടന്നിട്ടും 
തോര്‍ന്നില്ല  അമ്മതന്‍ കണ്ണുകള്‍ മാത്രം 
ആലോചിച്ചെന്തോ ഉറപ്പിച്ചമട്ടില്‍, പിന്നെ 
തിളങ്ങിയാ കണ്ണുകള്‍  അന്നാദ്യമായി .

എന്നെ വിളിച്ചമ്മ മടിയിലുരുത്തി 
കെട്ടിപ്പിടിച്ചൊന്നു തേങ്ങിയമ്മ ,പിന്നെ 
സുഖമായുറങ്ങുവാന്‍ ചോല്ലിയെന്നോടും
പുതപ്പിച്ചെന്‍ ദേഹവും ഒരുമ്മയാലെ ..

പിറ്റേന്ന് കാലത്തു ഞാനറിഞ്ഞെല്ലാം 
ഒറ്റയ്ക്കെന്നെ വിട്ടെങ്ങോ പറന്നമ്മ 
കണ്ണീര്‍ നനച്ചും കരള്‍ പുകച്ചും തീര്‍ത്ത
ജന്മമെന്നെക്കുമായെന്നെ പിരിഞ്ഞു .

ഓര്‍മ്മകള്‍ക്കിന്നും എന്തു വെളിച്ചം 
എന്നമ്മതന്‍ പൂമുഖം പോലെ തെളിച്ചം
സദയം പൊറുക്കണം എന്നോട് തായേ 
അശ്രുകണങ്ങള്‍ അല്ലാതെയില്ലയാ 
തൃപ്പാദ പൂജക്കെന്നിലിന്നമ്മേ ....

Thursday 18 July 2013

എങ്കിലും എന്‍റെ വനജേ...

നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത് 
എനിക്കിപ്പോഴും ചിരി വരാറുണ്ട് .

മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍ 
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..

സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത് 
നീയിപ്പോള്‍ എന്നേ മറന്നിരിക്കും. 

നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഇന്നാ തിളക്കമില്ല 
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍ 
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്.... 

ഒരിക്കലും മറക്കാത്ത ആകാര വടിവ്   
കരിവണ്ടിന്‍ നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്‍മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ 
ഒന്നും ഒരല്‍പം പോലും വിശ്വസിക്കാനാവുന്നില്ല 

അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം 
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ 
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും 
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള 
കാന്തം പോലുള്ള കണ്ണുകളും മസിലുകളും 
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്‌...

പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട് 
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും 
എന്‍റെ വിഡ്ഢിത്തരമോര്‍ത്ത്....... 

Sunday 14 July 2013

പ്രിയതമക്ക് ..

പ്രിയേ ... 
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും 
കരഞ്ഞു തളരേണ്ടി വരില്ല, 
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം  
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്‍റെ മണിക്കൂറും മാത്രകളും 
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം 
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്‍........, .

അകലങ്ങളിലിരുന്ന് നിന്‍റെ ശബ്ദവീചികളില്‍  
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍, 
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ 
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ .. 

നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി 
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍ 
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...

ഒരു സന്തോഷത്തിന്‍റെ വെയില്‍ നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന 
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി 
കനവുകള്‍ക്കു ജീവന്‍ കൊടുത്തവള്‍ ... 

കത്തിച്ചാരമാകാന്‍   ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്‍റെ പാവനമായ കാല്‍പാദങ്ങളിലാവണം 
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത് 
മരിക്കും വരെ നിന്നോടോപ്പവും .. .

തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ 
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍ 
വേണം ഒരാശ്രയവും അത്താണിയുമായി 
എന്നും നീ എനിക്കൊപ്പം..... 

Sunday 7 July 2013

പ്രണയിനി

തിരഞ്ഞു നീയോരോ വരയിലും  ചെറു വരിയിലും 
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും 
വിരിയും മലരിലും  നറു മൊഴിയിലും 
തിര പുണരുമോരോ  കടല്‍ക്കരയിലും ..

നഭസ്സിലലയും മുകിലിലും,മഴവില്ലിലും 
ജലധി നിറയും അലയിലും ,പാല്‍ നുരയിലും 
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും, 
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...

തേടാന്‍ മറന്നു നീ നിന്‍ ഉള്ളിന്‍റെ ഉള്ളില്‍ 
തിരയാന്‍ മറന്നു നിന്‍ ഹൃത്തടം തന്നില്‍ 
തേടുകില്‍ നിന്‍ കണ്ണില്‍ തെളിഞ്ഞിരുന്നേനെ 
വിരഹത്തില്‍ ഉരുകും നിന്‍ ഹൃത്തിലായ് വേരാഴ്ത്തി 
വളരുമോരോ മധുര നോവായ്‌ തരള ചിന്തയായ് 
പൂത്തുലഞ്ഞിടും നിന്‍റെ മാത്രമീ പ്രണയിനി ..

Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി... 

Monday 17 June 2013

വരുമൊരു കാലം.....

വരുമൊരു കാലം ഈ  പഴഞ്ചൊല്ലൊക്കെയും 
കതിരായി വിളയുന്ന കാലം , നമ്മള്‍
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്  
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു  ചൊല്ലുന്ന കാലം ..

ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ 
പെങ്ങളായ് കരുതുന്ന കാലം , പിന്നെ 
ഒട്ടും കൂസാത്ത പോരിന്‍റെ വീറിനെ 
ഒറ്റിക്കൊടുക്കാത്ത കാലം 
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..

ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ 
ഒമനിച്ചേറെ വളര്‍ത്തിയ താതനെ  
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട് 
ഒട്ടിച്ചു വെക്കുന്ന കാലം ...

വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും 
നേരായി പുലരുന്ന കാലം ,
നോവിന്‍റെ ലോകത്തില്‍ അലിവായി വിളയും
നേരിന്‍റെ നേര്‍വഴിക്കാലം.....  

Tuesday 11 June 2013

പുതുജീവന്‍

         
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍ 
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍ 
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള 
വിധിപത്രവുമായി കാത്തു നില്‍ക്കുന്നവര്‍   
കളഞ്ഞതെന്‍റെ കാഴ്ചയാണ് ...

പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ 
പകല് തെളിയാത്ത കൊടുംകാടുകളില്‍ 
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍ 
പാപികളൊരുക്കിയ വിഷ വാക്കുകള്‍  
കെടുത്തിക്കളഞ്ഞത് എന്‍റെ കേള്‍വിയാണ് ... 

പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍ 
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍ 
പതിര് മാത്രം വാരി വിതച്ചവര്‍ 
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍ 
മുറിച്ചെടുത്തത് എന്‍റെ ഹൃത്തടമാണ്  .

പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച് 
ഞാന്‍ മരിക്കുന്നതിനു മുന്‍പ് 
ഇനി പിറക്കാനിരിക്കുന്നവരാരോ 
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....