Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി... 

Monday 17 June 2013

വരുമൊരു കാലം.....

വരുമൊരു കാലം ഈ  പഴഞ്ചൊല്ലൊക്കെയും 
കതിരായി വിളയുന്ന കാലം , നമ്മള്‍
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്  
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു  ചൊല്ലുന്ന കാലം ..

ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ 
പെങ്ങളായ് കരുതുന്ന കാലം , പിന്നെ 
ഒട്ടും കൂസാത്ത പോരിന്‍റെ വീറിനെ 
ഒറ്റിക്കൊടുക്കാത്ത കാലം 
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..

ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ 
ഒമനിച്ചേറെ വളര്‍ത്തിയ താതനെ  
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട് 
ഒട്ടിച്ചു വെക്കുന്ന കാലം ...

വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും 
നേരായി പുലരുന്ന കാലം ,
നോവിന്‍റെ ലോകത്തില്‍ അലിവായി വിളയും
നേരിന്‍റെ നേര്‍വഴിക്കാലം.....  

Tuesday 11 June 2013

പുതുജീവന്‍

         
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍ 
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍ 
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള 
വിധിപത്രവുമായി കാത്തു നില്‍ക്കുന്നവര്‍   
കളഞ്ഞതെന്‍റെ കാഴ്ചയാണ് ...

പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ 
പകല് തെളിയാത്ത കൊടുംകാടുകളില്‍ 
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍ 
പാപികളൊരുക്കിയ വിഷ വാക്കുകള്‍  
കെടുത്തിക്കളഞ്ഞത് എന്‍റെ കേള്‍വിയാണ് ... 

പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍ 
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍ 
പതിര് മാത്രം വാരി വിതച്ചവര്‍ 
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍ 
മുറിച്ചെടുത്തത് എന്‍റെ ഹൃത്തടമാണ്  .

പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച് 
ഞാന്‍ മരിക്കുന്നതിനു മുന്‍പ് 
ഇനി പിറക്കാനിരിക്കുന്നവരാരോ 
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....

Friday 24 May 2013

ഉണ്ണീ നിനക്കായ്‌ ...



                 
ഉണ്ണീ എനിക്ക് നീ കുഞ്ഞായിരുന്നപ്പോള്‍ 
കണ്ടിരുന്നെത്ര കിനാക്കള്‍ നിന്നില്‍ 
കണ്ണ് നിറഞ്ഞു വളര്‍ന്നു വലുതാകാന്‍ 
കാത്തിരുന്നെത്ര കൊല്ലങ്ങള്‍ ഞാന്‍..

അച്ഛന്‍ പിരിഞ്ഞു നിന്‍ പിറവിക്കു മുന്‍പേ 
കൊച്ചു പ്രായത്തില്‍ തനിച്ചാക്കിയെന്നെ 
ആരും തുണച്ചില്ല അമ്മയാമെന്നെ 
അടര്‍ക്കള നടുവില്‍ ഉപേക്ഷിച്ചുവെന്നെ. 

നഷ്ടമെന്തോക്കെയാണെങ്കിലും ശരി
കഷ്ടമൊക്കെ സഹിച്ചു ഞാനെന്നും 
കണ്ണിന്‍റെ മണിപോലെ കരുതിയെന്നും
ഉണ്ണീ നിനക്കായി ത്യജിച്ചെന്‍റെ ജീവന്‍...................

ഇന്നു തളര്‍ന്നു കിടക്കുമ്പോളല്‍പ്പം 
കരുണ നനക്കുവാനില്ലയെന്‍ ചുണ്ടില്‍ 
ഇത്ര തിരക്കോ നിനക്കെന്‍റെയുണ്ണീ
എനിക്കിത്ര മതിയെന്നു നിനച്ചുവോ നീയും .

ജീവന്‍ ത്യജിച്ചും വളര്‍ത്തുന്നമ്മതന്‍ 
ജന്മ കര്‍ത്തവ്യമെന്നാകിലും 
ചൊല്ലി യാചിക്കാനില്ല ഞാനുണ്ണീ  
കരുണ തോന്നുവാനെന്മേലെയൊട്ടും. 

ആകാശം മുട്ടാന്‍ കൊതിച്ചു പറക്കും നീ 
നോക്കണം താഴെക്കൊരല്‍പ്പമെന്നുണ്ണീ 
ചിറകു തളരുന്ന നാളില്‍ നിനക്കൊന്നു 
വിശ്രമിച്ചീടാനൊരു മരക്കൊമ്പ് കാണുവാന്‍ ..

Saturday 18 May 2013

വിട സഖീ ...


നിലം പരിശാക്കപ്പെട്ട നമ്മുടെ ജീവിതത്തില്‍ 
നിറമുള്ള സ്വപ്‌നങ്ങള്‍ നമുക്കന്യമാണ് . 
ഇന്നോ നാളെയെ വരാനുള്ള  നല്ലകാലം 
ഇനിയൊരിക്കലും വരാതെ നീളുമ്പോഴും 
ഇവിടെയുരുകുന്ന പ്രതീക്ഷയുടെ തുരുത്തില്‍ 
ഇടറിയും പതറിയും നാം കണ്ട സ്വപ്നങ്ങള്‍ക്ക് 
തീര്‍ത്താല്‍ തീരാത്ത കടപ്പാട് ..

വേനല്‍ ചൂടില്‍ വിയര്‍ക്കുന്ന രാത്രികളില്‍ 
വേവലാതിയോടെ വെന്തുരുകുമ്പോള്‍ 
തണുത്തൊരു വേനല്‍ക്കാറ്റ് കിനാകണ്ട്‌ 
തിരുത്താനാവാതെ നമ്മള്‍ ഇവിടെയിങ്ങനെ...

വിശന്നു പൊരിഞ്ഞ് കരയുമ്പോഴാണ്‌ 
വിലക്കപ്പെട്ട കനികള്‍ പശിയടക്കാനേകി
സാത്താന്‍ നമ്മോട് കരുണ കാണിക്കുന്നത്....
പ്രലോഭനത്തിന്‍റെ  കനികളെ പ്രധിരോധിക്കാന്‍ 
അതിജീവിനത്തിന്‍റെ  മൃതസഞ്ജീവനി നഷ്ട്ടപ്പെത് 
തിരിച്ചറിയാന്‍ വൈകിപ്പോയതായിരിക്കും 
ഒരു പക്ഷെ നമുക്ക് പറ്റിപ്പോയ തെറ്റ് ....

ഒരിക്കല്‍ പ്രിയപ്പെട്ടവളായിരുന്നത് കൊണ്ട്
ഒരു വേനല്‍ മഴ തേടിയുള്ള നിന്‍റെ പ്രയാണത്തെ 
തിരിച്ചറിഞ്ഞിട്ടും ഞാനൊട്ടും തടയുന്നതേയില്ല 
നിനക്കെന്നും നല്ലത് വരുത്താനുള്ള പ്രാര്‍ത്ഥനയോടെ  
വിട സഖീ ... 

Thursday 16 May 2013

രാധയോട്‌


രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ  
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്‍ണ്ണന്‍ കണ്ണന്‍റെ  ഓര്‍മ്മയില്‍ 
രാവിത് നിദ്രാ വിഹീനമായോ ..?

രാരിരം പാടിയുറക്കുവാനായിന്നു 
രാക്കുയില്‍ നിന്‍കൂടെ  ഇല്ലാഞ്ഞതോ 
പൂത്തൊരു പാരിജാതത്തിന്‍റെ മൊട്ടുകള്‍ 
തല്‍പ്പത്തില്‍ നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍ 
ചന്ദന ലേപമതില്ലാഞ്ഞതോ  
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ 
ചെറുതായോരല്‍പ്പം നോവിച്ചതോ 
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ  
കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ 
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം 
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

Friday 10 May 2013

പൂവായ് പിറന്നാല്‍.....


          
വിധിക്ക്  മുന്നിലായ് കഴുത്തു നീട്ടുമീ 
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം 
വെറുമോരോമല്‍ കിനാവ്‌ പോലെയീ 
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..

വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ 
കടും നിറങ്ങളും നറു , സുഗന്ധവും പേറി 
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍ 
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..

നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍ 
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍ 
തരുന്ന മാനസ  സുഖങ്ങളോക്കെയും 
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..

ഇറുത്തെടുത്തിടും കനിവതില്ലാതെ 
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍ 
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ 
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..

കറുത്ത മാനസം ഭരിക്കും ലോകമില്‍ 
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും 
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.

വരിക താരകം നിറഞ്ഞ മാനമേ 
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ 
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍ 
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....

Saturday 4 May 2013

മരണം കാത്ത് മുത്തശ്ശി


മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍ 
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....

കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം 
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം... 
കരയാതെ കണ്ണീര്‍ തൂകാതെ ആരോടും പറയാതെ 
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം 

അതല്ലെങ്കില്‍ ...

കയറുമായി വരുന്നവനോട് പൊട്ടിക്കരയാം 
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍ 
കൂടെ പോരില്ലെന്നു വാശി പിടിക്കാം 

രണ്ടായാലും..... 

കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും 
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും 
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും 
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....

കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
കാലനവന്‍ എഴുന്നള്ളും വരെയും ...