Thursday 5 July 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Monday 2 July 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

Sunday 1 July 2012

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..? 

എന്‍റെ ദുഃഖം.

ജീവിത മത്സരത്തില്‍ നിന്നോടോടി തോറ്റ
നിന്‍റെ ദുഖങ്ങള്‍...
നിന്‍റെ തലയ്ക്കു മീതെ കൂട് കൂട്ടും .
പരാജിതന്‍റെ വിലക്കപ്പെട്ട
പഴം തിന്നാന്‍ നിന്നെ നിര്‍ബന്ധിക്കും ....
നിന്‍റെ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് മുകളില്‍
ജരാ നര ബാധിച്ച മോഹങ്ങള്‍ക്ക് മീതെ
ചമ്രം പടിഞ്ഞിരുന്നു ഭക്തിയോടെ
ഈശ്വര നാമം ജപിക്കും ..
കൂരിരുട്ടിലെ ദീപാങ്കുരങ്ങള്‍ പോലെ
തെളിയുന്ന സന്തോഷത്തെ ഊതിക്കെടുത്തും ...

നിന്നോടോടി തോറ്റ നിന്‍റെ ദുഖം
നിന്‍റെ മരണം വരെ നിന്നെ പിന്തുടരും ....!
എന്‍റെ ദുഃഖം എന്നെയും..

Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?

Thursday 17 May 2012

നരകത്തിന്‍റെ മണം

നഗരത്തിന്‍റെ ഊടുവഴികളില്‍
നരകത്തിന്‍റെ മണവും പേറി
ഉരഗങ്ങളെപ്പോല്‍ നാക്ക് നീട്ടി
ആരെക്കെയോ കാത്തിരിക്കുന്നു .

ഇരുട്ടില്‍ തിളങ്ങുന്ന വാള്‍മുനകള്‍
രക്തത്തിനായി നിലവിളിക്കുന്നു
ഊടുവഴിയുടെ ഗര്‍ഭപാത്രത്തിലെവിടെയോ
ജീവന് വേണ്ടി ഒരു യാചന പെരുമ്പറ മുഴക്കുന്നു

തെരുവ് വേശ്യകളുടെ തണുത്ത ശീല്ക്കാരത്തില്‍
ക്രൂരത മുറ്റിയ കണ്ണുകള്‍ നനഞ്ഞുറങ്ങുന്നു
കരയാന്‍ ശക്തിയറ്റ പിഞ്ചു കണ്ണുകളില്‍
കടിയനുറുമ്പുകള്‍ താണ്ടവമാടി തിമര്‍ക്കുന്നു

തണുത്തുറഞ്ഞ കിടത്തിണ്ണയിലെവിടെയോ
പിറവിയെടുത്ത പിഞ്ചു ശരീരം
കരഞ്ഞു തീരും മുന്‍പേ നിര്‍ദ്ദയം
ഓടയിലേക്കു കൂപ്പു കുത്തുന്നു .

ഇത് ,ഇരുട്ട് മൂടിയ നഗരം
ഇത് ഇരുട്ട് മൂടിയ നരകം ,
നഗരത്തിനു വേറൊരു കാഴ്ചയില്ല ...!
നരകത്തിനും ....

Monday 9 April 2012

ഉയിരേകുക...!

കര്‍മ്മം കറുപ്പിച്ച ജന്മങ്ങള്‍ തീര്‍ക്കും
കലികാല ലോക പ്രതിസന്ധികള്‍
കഴുത്തിലൊരു കാണാ കുരുക്കാകവേ
കരയും ദരിദ്രരെ കഴുവേറ്റവേ,

ജലപാനമില്ലാതലയും ജനങ്ങള്‍തന്‍

വയറിന്‍റെ രോദനം കേട്ടിടാതെ
പഞ്ചാമൃതുണ്ട് രതിനൃത്തമാടി
മയങ്ങിക്കിടക്കുന്നു കാപാലികര്‍ .

പുഴുക്കള്‍ നുരക്കുന്ന അഴുക്കു ചാലിന്‍

കരയില്‍ മയങ്ങുന്ന മനുഷ്യജീവന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന നാളുമെണ്ണി
നാളെയെന്നോര്‍ത്തു കിടന്നിടുന്നു .

പ്രതിഷേധമുയരും ചത്വരങ്ങള്‍

ചുടുചോര കൊണ്ട് നനക്കുവോരെ
തളരാത്ത   ആവേശ സമരാഗ്നികള്‍
ചുടു ചാമ്പലാക്കിടും നാളെ പുലര്‍ന്നാല്‍ .

ഹൃദയ രോഷം കൊടുങ്കാറ്റു തീര്‍ക്കുന്ന

ചുടലക്കളങ്ങളില്‍ ജീവന്‍ നിറച്ചാല്‍,
അടരാടും ദേഹങ്ങള്‍
ഉയിര്‍ത്തെഴുന്നേറ്റിടും
അനീതിക്കെതിരായി കൈവാളുയര്‍ത്തിടും.

ഉയിര് കൊടുക്കുക ഊര്‍ജ്ജം കൊടുക്കുക

അലിവിന്‍റെ പൂക്കള്‍ അവര്‍ക്കൊന്നു നല്‍കുക
അന്ധകാരത്തിലാണ്ടോന്നു പോകാതെ
അവര്‍ക്കായി നിങ്ങള്‍തന്‍ പ്രാര്‍ത്ഥനയേകുക
.

 

Monday 2 April 2012

ചിന്തകള്‍

ജനനത്തിന്‍റെയും മരണത്തിന്‍റെയും  ഇടയില്‍ പെട്ട് ഇല്ലാതാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിക്കാതിരിക്കാമായിരുന്നു ........മരിക്കും മുന്‍പ് മരണത്തെക്കുറിച്ച് ആലോചിച്ചു വ്യാകുലപ്പെടുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ മരിക്കാമായിരുന്നു ......ജീവിതകാലത്തെങ്കിലും അല്‍പ്പം ആലോചനയുണ്ടായിരുന്നെങ്കില്‍
നേട്ടം നഷ്ട്ടം മാത്രമാവില്ലായിരുന്നു ......മാറ്റി മറിക്കാനാവാത്ത യാഥാര്‍ത്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നിടത്തു നിന്നെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങേണ്ടിയിരിക്കുന്നു........