Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

Sunday 18 December 2011

അവസാന രാത്രി

എനിക്കീ രാത്രി.....
നിറം മങ്ങിയ കിനാവുകള്‍ക്ക് ...
നിറച്ചാര്‍ത്ത് നല്‍കാന്‍ ശ്രമിച്ച്..
പരാചയപ്പെട്ടത്‌....

എനിക്കീ രാത്രി..
നിറ രാവുകളില്‍ കനലാടിയ 
ചുടു ചിന്തയുടെത് .

എനിക്കീ രാത്രി ...
ചിതലരിച്ച സ്വപ്നങ്ങളുടെത് ..

എനിക്കിത് ..
നഷ്ടസ്വപ്നങ്ങളുടെ ...
അവസാന രാത്രി.

നാളെ ...
പോത്തിന്‍ പുറത്തെഴുന്നള്ളുന്ന..
മരണ ദേവന്‍റെ കയ്യിലെ കുരുക്കില്‍ ..
പിടഞ്ഞു തീരുന്ന ...
അവസാന രാത്രി .  

Sunday 20 November 2011

കാണാതെ പോകുന്ന കാര്യങ്ങള്‍

മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയും പിന്നെ മാലോകര്‍ ആക്രോശിക്കുകയും ചെയ്ത കൊടിയത്തൂര്‍ നിവാസികളുടെ സദാചാര ബോധത്തിന് മുകളില്‍ പിച്ചും പേയും പറഞ്ഞ് അട്ടഹസിച്ചവര്‍ കാണാതെ പോയ സത്യങ്ങള്‍ക്ക് ,സ്വന്തം നാടും വീടും വിട്ട് മണലാരണ്ണ്യത്തിലെ  ഊഷരഭൂമിയില്‍ ചീറിയടിക്കുന്ന മണല്‍ക്കാറ്റിനോട് മല്ലടിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഗള്‍ഫു മലയാളികളുടെ മനസ്സ് കാണാനായില്ല .പത്തു പുത്തന്‍ ഉണ്ടെങ്കില്‍ ഏതു പെണ്ണിനേയും വരുതിയിലാക്കാമെന്ന പുരുഷ മോഹത്തിന്‍റെ  മനക്കൊട്ടകള്‍ക്കും   , താലികെട്ടിയവന്‍റെ ചൂടും ചൂരും പങ്കിട്ട് പിന്നെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച്  മണിമാരന്‍റെ മാത്രമെന്നും പിന്നെ, ഇനി അങ്ങ് വരും വരെ കാത്തിരിക്കാമെന്നും ചൊല്ലി സ്നേഹപൂര്‍വ്വം കണ്ണീര്‍ പ്രവാഹത്തിന്‍റെ അകമ്പടിയോടെ യാത്രയയക്കുകയും ചെയ്ത്, ഇന്നലെ കണ്ട കാമുകന് പുഷ്പ്പതല്‍പ്പമൊരുക്കി കാത്തിരിക്കുകയും ചെയ്ത മനസ്സിന്‍റെ അകത്തളങ്ങളിലെക്കും ആരും കണ്ണോടിച്ചു കണ്ടില്ല.  ഒരു ഗ്രാമത്തിനെയാകെ അപഥ സഞ്ചാരത്തിന്‍റെ  പടുകുഴിയില്‍ നിന്ന്  കാത്തുരക്ഷിക്കാം എന്നു സത്യം ചെയ്ത് , ഒരു മനുഷ്യ ജീവന് പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാത്ത  അധമരെ ഒരിക്കലും പിന്താങ്ങുകയോ ഓശാന പാടുകയോ അല്ല . മറിച്ച്  കൊടിയത്തൂര്‍ സദാചാര പോലീസിനെയും അവരുടെ ക്രൂര കര്‍മ്മത്തെയും കുറിച്ച് വായിട്ടലച്ചവര്‍ കാണാതെ പോയ ഒരു പാവം മനുഷ്യ മനസ്സിന്‍റെ വേദന ...ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ആയിരക്കണക്കിന് പുരുഷ സ്ത്രീ ജന്മങ്ങളുടെ ഹൃദയത്തിന്റെ വിങ്ങല്‍ .. അതുകൂടി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം ബാധ്യസ്ഥരാണ് .
എന്തിനും ഏതിനും കാര്യവും കാരണവും കണക്കുകളും നിരത്തി പ്രസംഗിക്കുന്ന മലയാളികളുടെ മനസ്സാക്ഷിക്കു മുമ്പില്‍ എനിക്ക് പറയുവാനുള്ളത് ഞാന്‍ സമര്‍പ്പിക്കുന്നു ...

Sunday 13 November 2011

ആത്മ വേദന .


അറിയില്ലെങ്ങനെ
അറിയിക്കും ഞാനെന്‍
ആത്മാവില്‍ നിറയും
അണയാത്ത വേദന.

അന്തരംഗം തുടിക്കും
അകലെയാണെങ്കിലും
അറിയാതെ നോവും
അണയാത്തയോര്‍മ്മയില്‍ ,
അനുപമമൊഴുകിടും
ആ നാദധാരയില്‍ .
അഴകായി വിടരും
അരുമ സ്വപ്നങ്ങളില്‍ .

അഴിയാത്ത കുരുക്കുകള്‍
അടവെച്ച ജീവിതം
അറിയാതെ നിന്നെ
അടര്‍ത്തി മാറ്റി .
അലയുന്നു ഞാനിന്നും
അലയായി ആഴിയില്‍
അവിരാമം തുടരുന്നെന്‍
ആത്മായനം .

അടുക്കുവാനാവില്ല
അലിയുവാനാകില്ല
അത്രക്കകന്നു നാം
അറിയുന്നുവെങ്കിലും ,
അശ്രു പുഷ്പങ്ങള്‍
ആ പാദാരവിന്ദത്തില്‍
അര്‍പ്പിച്ചിടട്ടെ ഞാന്‍
അരുമയാം തോഴീ ..

Saturday 5 November 2011

നിലാവിനോട് ...


പതയട്ടെ നിന്‍റെ നിലാവിന്‍റെ ലഹരി
നുരയട്ടെ രാഗവര്‍ഷത്തിന്‍ കാന്തി
വിടരട്ടെ പുഷ്പ്പവാടി തന്‍ ഭംഗി
പുലരട്ടെ നല്‍ ദിനങ്ങള്‍ തന്‍ ശാന്തി .

നിഴാലാട നീങ്ങിയ ഭൂമിക്കു കുളിരിന്‍റെ 
പൂവാട ചാര്‍ത്തിയ ചിത്രലേഖേ 
താഴത്ത് വിടരാതെ നിന്നെയും കാത്തു
നില്‍ക്കുന്നു പൊന്നാമ്പല്‍ ചിത്രലേഖേ 

നിന്നോളി ചിതറിയ നെല്‍വയല്‍ സാഗര
തീരത്ത്‌ വിളയാടും രാക്കിളികള്‍
പുലരും വരെ തീര്‍ക്കും രാഗധാര
കേട്ടോന്നു കുളിരുമെന്‍ ചിത്തമെന്നും .

മലര്‍വാടി തിങ്ങി സൂനങ്ങള്‍ പൂവിട്ടു
പുഞ്ചിരി തൂകുന്നു നിന്‍ മുഖം പോലെ
നിന്‍ തോഴിയാമിളം കാറ്റിന്‍റെ താളത്തില്‍
നൃത്തമാടുന്നീ രാവുതോറും.

ഇടവഴി നീളെ നിഴല്‍പൂ വിരിച്ചു നീ
തീര്‍ക്കുന്ന നയനമനോഹര ചാരുത
നാട്ടിന്‍പുറത്തെ കോള്‍മയിര്‍ കൊള്ളിക്കും
എന്നുള്ളം പോലവേ  എന്നുമെന്നും .

പുല്ലാനിക്കാട്ടില്‍ ഇളം കാറ്റ് തീര്‍ക്കുന്ന
നൃത്തച്ചുവടുകള്‍ കണ്ടുവോ നീ?
ആഴിതന്‍ ആഴത്തില്‍ ചിത്രം വരയ്ക്കുന്ന
പരല്‍മീന്‍ കൂട്ടത്തെ കണ്ടുവോ നീ?

ചീവീട് തീര്‍ക്കുന്ന കച്ചേരി കേട്ടു
താളം പിടിക്കുന്ന കാട്ടാറിന്‍ കൈവഴി
കൂട്ടിനായ് തൂകുന്ന കുളിര്‍മഞ്ഞും ചേര്‍ന്നാല്‍ 
പകലിനെക്കാളേറെ  സുന്ദരി നീ

പുലരും വരെയും വെളുക്കെ ചിരിച്ചു നീ
ദുഖങ്ങളെല്ലാം മറച്ചു വെക്കും
പുഞ്ചിരി പൂവിട്ട പൊന്നാട നെയ്തു നീ
പൊന്‍ തിങ്കള്‍ കലയായി ദൂരെ വാനില്‍

നീയില്ലയെങ്കില്‍ എന്ത് ഞാന്‍ ചൊല്ലേണ്ടു
ഘോരാന്ധകാരം  പരക്കുമീ ഭൂമിയില്‍  
മൌനികളാകും രാക്കിളികള്‍ പിന്നെ
പുഞ്ചിരി തൂകാത്ത പൂവാടികള്‍ .

പുലരാതിരിക്കുവാനാവില്ലയെങ്കിലും
പുഞ്ചിരി വാടാതെ സൂക്ഷിക്കയെന്നും
കളങ്കിതര്‍ ഞങ്ങള്‍ കറുപ്പിക്കും ലോകത്തെ
വെറുക്കാതിരിക്ക  നീ എന്നുമെന്നും.
  
പാലൊളി
തൂകുവാന്‍ മാത്രാമായ് നിന്‍ ജന്മം
പൂക്കളെ സ്നേഹിക്കാന്‍ മാത്രമായീ ജന്മം
പാരിതില്‍ സ്നേഹം വിളമ്പുവാനെന്നും
പ്രാര്‍ത്ഥിക്കാം നിനക്കായി ഞങ്ങള്‍ നിത്യം .

Sunday 30 October 2011

ജീവിതമെങ്ങനെ പുലരും ?

തബുരു മീട്ടിയിരുന്നാല്‍ നമ്മുടെ
ജീവിതമെങ്ങനെ പുലരും ?
തലവരയിങ്ങനെ എന്ന് നിനച്ചാല്‍
തളരാതെങ്ങനെ മുന്നേറും?


സ്വര്‍ഗ്ഗം ഭൂമിയിലെന്നു നിനച്ചു

സ്വപ്നം കണ്ടു നടന്നാലെങ്ങനെ
സ്വയമീ നരകക്കുഴിയില്‍ നിന്നും
സന്മാര്‍ഗ്ഗത്തെ പിന്‍പറ്റും ?


നന്നേ ചെറിയൊരു ജീവിതമെന്നത്‌

നിനച്ചീടാതെ നടന്നീടും
നാശം വന്നു ഭവിച്ചാല്‍ പിന്നെ
നാരായണനെ നമിച്ചീടും..! 


സുഖ ദുഃഖങ്ങള്‍ നിറഞ്ഞൊരു പാതയില്‍

സുരതം മാത്രം സുഖമെന്നോതി
സ്വയമേയിങ്ങനെ നശിച്ചു കഴിയും
സജ്ജനമെന്നു  കരുതും പലരും.


തമ്മിലിണങ്ങി പിണങ്ങിയൊഴുകും  

താളം തെറ്റി നുരഞ്ഞു പതയും 
തുടരും ജീവിത വഴിയില്‍ പലരും
തകരും തരിവള പോലെയുലകില്‍ .


പുലരും പുതിയൊരു പ്രഭാതം നിത്യം

അണയും നല്ലൊരു ജീവിത ലക്ഷ്യം
അടരാടീടുക തളരാതെന്നും
അകലെക്കാണും പുലരിക്കായി .


നല്ലത് ചൊല്ലാന്‍ നല്ലത് ചെയ്യാന്‍

നാവിന്‍ തുമ്പില്‍ നന്മ നിറക്കാന്‍
നാളെ നല്ലൊരു ഭൂമി ചമയ്ക്കാന്‍
നമ്മള്‍ക്കീശന്‍ വിധി നല്‍കട്ടെ ..
.!

Friday 14 October 2011

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി.....

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി
അതുരുകിത്തീര്‍ന്നു പ്രഹേളികയായി
അടിമുടി മാറി അലകും പിടിയും
അതി ദ്രുതമീയൊരു നാടും പ്രജയും  .

നാടും നഗരവുമോന്നായ് തീര്‍ന്നു
നല്ലൊരു ഭാവി നഞ്ചായ്‌ തീര്‍ന്നു
നവയുഗ ലോക പിറവിക്കായി
നാട് ഭരിച്ചവര്‍ മറവിയിലാണ്ടു

കാലം മാറി കഥയും മാറി
കാണെക്കാണേ ജീവിതവും
കാണ്മാനില്ല നല്ല കിനാക്കള്‍
കത്തും വയറിന്‍ കാരണവും .


പണമുള്ളോര്‍ക്കൊരു സ്വര്‍ഗ്ഗം കാണാം
പറ്റാത്തോര്‍ക്കത് നരകവുമാകാം
പത്തു പണത്തിനു കുത്ത് നടത്താം
ഒത്തു കളിച്ചത് ഇല്ലാതാക്കാം

പെണ്ണിന്‍ മേനി നല്ല ചരക്കായ്
പൊന്നിന്‍ വിലയും മേല്‍പ്പോട്ടായ്
പാവം പെണ്ണിന് ജീവിതമെന്നത്‌
പണ്ടേപ്പോലെ നടക്കാതായ് .

കള്ളന്മാര്‍ക്കൊരു കൂട്ടിന്നായി
ഭരണക്കാരൊരു കൊള്ളക്കാരായ്.
പാവങ്ങള്‍ക്കൊരു കരാഗൃഹമായ്
പാരിന്‍ നടുവിലീ ഭാരതവും.

പണ്ട് നമുക്കായ് പലരും വന്നു
ബുദ്ധനും ക്രിസ്തുവും ഗാന്ധിയുമായവര്‍
പലതും ചൊല്ലി ഭ്രാന്തു കുറച്ചു
പാവം ജനത തന്‍ കണ്ണ് തുടച്ചു .

ഇന്ന് നമുക്കിനി വരുവാനില്ല
പണ്ടേപ്പോലെ മഹാന്മാരോത്തിരി
വട്ടു പിടിച്ച ജനത്തിനെയാകെ
നേര്‍വഴിയോന്നു നയിച്ചീടാനായ്.

ജനിച്ചവരൊക്കെ മരിച്ചീടേണം
മരിക്കുംവരെയും ജീവിക്കേണം
കഷ്ട്ടം ജീവിതമിത്തരമെങ്കില്‍
ജനിക്കും മുന്‍പേ മരിച്ചീടേണം .







Tuesday 11 October 2011

എന്നുടെ ജീവിതം

ചറ പറ ചറ പറ മഴ പെയ്തു
കള കളമൊഴുകീ മഴവെള്ളം,
പലവഴിയോഴുകീ മഴവെള്ളം
ഒരു നീര്‍ച്ചാലായ്  മഴവെള്ളം .


പല നീര്‍ച്ചാലുകള്‍ ഒന്നായി
ഒരു കുഞ്ഞരുവിയായ്  കുളിരായി,
ഒരു കുഞ്ഞരുവീ കുളിരരുവീ
ഒരു ചെറു തോടായ് കൈത്തോടായ് .


ചെറു തോടുകളൊരു വന്‍ തോടായ്
ഒരു പുഴ തന്നില്‍ അലിയുകയായ്
ഒരു പുഴ പലപുഴ ഒഴുകി ചേര്‍ന്നതു
വന്‍ കടലായി പെരുങ്കടലായ് ..


കടലില്‍ തിരകള്‍ ചുഴികള്‍ മലരികള്‍
എന്നുടെ ജീവിതമത്‌ പോലെ...

Monday 26 September 2011

സ്വപ്നലോകം

ചന്ദനപ്പല്ലക്കില്‍ ഞാന്‍ പോയ ലോകങ്ങള്‍
ചാലിച്ചെടുത്തു നിനക്ക് ഞാന്‍ നല്‍കുകില്‍
മധുര സ്വപ്‌നങ്ങള്‍ പോലെ നിനക്കതു
മറക്കുവാനാവില്ല ജീവിതത്തില്‍

ചാമരം വീശുന്ന കൊച്ചു കാറ്റില്‍
ചാഞ്ചാടിയാടുന്ന കൊച്ചു മാവില്‍
ചെഞ്ചോര നിറമാര്‍ന്ന തേന്‍ കനികള്‍
ചെമ്മേ പഴുത്തു വിളഞ്ഞാടി നില്‍ക്കും.

തെളി നീരോഴുകുന്ന കുളിരരുവീ , ഇതില്‍
പാദം നനച്ചാല്‍ കുളിര് കോരും
പ്രകൃതിക്ക് കിട്ടിയതെവിടെന്നിത്രയും
മുത്തുകള്‍ വാരി വിതറുവാനായ്

ഇരുളും വെളിച്ചവും ഇണചേര്‍ന്നു രമിക്കുമീ
ബാല്യം തിമര്‍ത്തോരീ ഇടവഴികള്‍
പാദങ്ങള്‍ ചേര്‍ത്തൊന്നു വെക്കുകില്‍ ചൊല്ലിടും
പഴങ്കഥയേറെ നിനക്ക് കേള്‍ക്കാന്‍ .

ചെമ്പാവ് നിറകതിര്‍ ചാര്‍ത്തിയ പാടങ്ങള്‍
അതിരിട്ട കല്പ്പവൃക്ഷത്തിന്‍ തോപ്പുകള്‍ ,
പൂ ചൂടും മാമാരക്കുടകള്‍ക്ക്  താഴെ
നിറസന്ധ്യ കുങ്കുമം പൂശിയ ചെറു വഴികള്‍.

തൂമഞ്ഞു തൂകുന്നപ്രഭാതങ്ങള്‍ കണ്ടുവോ
തുള്ളിത്തെറിക്കുമീ മഴത്തുള്ളി കണ്ടുവോ
ഉള്ളം നിറയ്ക്കുമീ തണുത്ത കാറ്റും
പൊള്ളുന്ന വേനലും തൊട്ടറിഞ്ഞോ ?

പറയുവാനേറെയുണ്ടെങ്കിലും തോഴീ
ചൊല്ലുവാനാവില്ല നിറസ്വപ്നക്കാഴ്ചകള്‍ .
നേരിട്ട് കാണുവാനാവില്ല നിനക്കിതു
കാണുവാന്‍ സ്വപ്‌നങ്ങള്‍ മാത്രമാണാശ്രയം.

Wednesday 21 September 2011

പഥികന്‍

പഥികന്‍ ഞാന്‍ പൊരിവെയിലില്‍
പലതവണ തലചായ്ച്ച
പൂമരം വെട്ടിയതാരണാവോ?
ലോകര്‍ക്ക് മുഴുവനും തണലേകി നിന്നോരീ
പൊന്‍ മരം വെട്ടിയതാരാണാവോ  ?

പൊരിവെയില്‍ പൊള്ളിച്ച പാദങ്ങളോടെ ഞാന്‍

പലതവണ കേറിക്കിടന്ന ഗേഹം ,
പകലറുതി വിതാനിച്ച പഴം തുണിക്കെട്ടുകള്‍
തലയിണയാക്കി കിടന്ന ഗൃഹം .
പലതും ചിന്തിച്ചു പിഞ്ഞിയ മനതാരില്‍
പലവര്‍ണ്ണ സ്വപ്‌നങ്ങള്‍ തെളിഞ്ഞ ലോകം .

പാതിമെയ്യും പിന്നെ പിറന്നൊരു മക്കളും

ദയയോട്ടുമില്ലാതെ എറിഞ്ഞ ദേഹം .
ജീവിതം തീരുന്ന കാലം വരേയ്ക്കും
തെണ്ടി തീര്‍ക്കേണ്ട പാപ ജന്മം .
ആരാരും കൂട്ടിനില്ലാത്തോരീ ജീവിത
സാഗരം താണ്ടേണ്ട മനുഷ്യ ജന്മം .

പാമ്പും തേളും  പെരുച്ചാഴിയും

വിഷസഞ്ചി നിറച്ചൊരീ മരച്ചുവട്ടില്‍
പാതി മെയ്യായവള്‍ക്ക് പകരമായ്
കൂടെ ശയിപ്പരിവര്‍ കൂട്ടുകാരായ്.

താണ്ടുവാനിനിയെത്ര ഉണ്ടെന്നറിയാതെ

തെണ്ടുന്നു ഞാനിന്നും ഏകനായി
താണ്ടി തീരുമ്പോള്‍ തെണ്ടിക്കഴിയുമ്പോള്‍
തീരുമെന്‍ ജന്മം പാഴ് ചണ്ടിയായ്.

കാലിലെ ഞരമ്പുകള്‍ പോലെ പിണഞ്ഞോരീ

വേരുകള്‍ വല തീര്‍ത്ത പൊന്‍ പൂമരം
ആരോരുമില്ലാത്തവര്‍ക്കായി പ്രകൃതി തന്‍
കൊട്ടാരമീ വന്‍ പൊന്‍ പൂമരം.

പച്ചയാം കുട നീര്‍ത്തി പരിലസിക്കുന്നോരീ

വന്മരക്കുടകളെ നശിപ്പിക്കുവോര്‍
മനുഷ്യ കുലത്തിന്‍റെ തായ് വേരറുത്തിടും
ഭൂമിയൊരു മരുഭൂവായ് മാറ്റിടും നിശ്ചയം ..!