Tuesday 21 February 2017

ഭൂമിയുടെ ചിത്രം

ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും 
വേരറ്റു പോകുന്ന കാലത്ത് 
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍  
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക് 
കരമടച്ച രശീതുണ്ടാകണം 
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം 
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം 

പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത് 
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന 
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച് 
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍ 
നനയാതെ കുളിക്കാമെന്നു 
വാക്ക് കൊടുക്കണം 
നീന്താതെ അക്കരെ കടക്കാമെന്ന് 
പ്രത്ജ്ഞ ചെയ്യണം 

ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍ 
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍ 
ആറടി മണ്ണ് വേണ്ടവര്‍ക്ക് 
ജീവിതം തീരും മുന്‍പേ 
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം 
ഭൂമി നശിപ്പിച്ചതിന് 
മാപ്പെഴുതി കൊടുക്കണം 

ഇനി , വ്യവസ്ഥകള്‍ നിയമമാക്കി 
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ് 
നിനക്കുമെനിക്കും ഒളിച്ചോടാം 
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം 
കാലം വരച്ചു തീരാനിരിക്കുന്ന 
അക്ഷാംശവും രേഖാംശവും ഇല്ലാത്ത 
ഭൂമിയുടെ ചിത്രം 

Thursday 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....