Sunday 25 September 2016

❝അങ്ങിനെയാണ് എനിക്ക് ഭ്രാന്താകുന്നത്❞

ങ്ങിനെയെന്നാല്‍...
ജീവിതത്തിലേക്ക് തിരിച്ചു നീന്താനുള്ള 
എല്ലാ നീക്കവും തടഞ്ഞ്   
ആരൊക്കെയോ ചെക്ക് പറഞ്ഞപ്പോള്‍

ചരട് പൊട്ടിയ ജീവിതം  
പരാജിതരുടെ സ്വര്‍ഗ്ഗത്തിലേക്ക്
വഴി കാട്ടിയപ്പോള്‍ 

കനവുകള്‍ നഷ്ട്ടപ്പെട്ടവന്‍  
കനമില്ലാത്ത മടിശ്ശീലക്കാരന്  
ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടും 
കാനാന്‍ ദേശം അന്യമായപ്പോള്‍  

വെറുപ്പ്‌ മൂര്‍ച്ച കൂട്ടിയ 
കൂര്‍പ്പിച്ച ശൂലമുനകള്‍ 
ഉയിരിന്‍റെ നേര്‍ക്ക്‌ ചൂണ്ടി   
ഉറ്റവര്‍ പുച്ഛം ദാനം തന്നപ്പോള്‍ 

ഹൃദയമിടിപ്പറിയേണ്ടവള്‍ 
ഇകഴ്ത്തിയികഴ്ത്തി 
നെല്ലിപ്പടിയ്ക്കും താഴെ 
കല്ലറയിലടക്കിയപ്പോള്‍

അപ്പോഴാണ്‌ 
ഒരു നാള്‍ ചങ്കിടിപ്പേറി 
സിരസ്സിലെ കടന്നല്‍ കൂടിളകി 
എനിയ്ക്ക് ജ്ഞാനോദയമുണ്ടാകുന്നത് 

ഇപ്പോഴെനിയ്ക്കറിയാം 
ജീവിയ്ക്കാനറിയാത്തവര്‍ക്ക്
അത് തിരിച്ചറിയാന്‍ 
മരണം വരെ ജീവിയ്ക്കണമെന്ന് 

അല്ലെങ്കിലും
അഭ്യാസങ്ങള്‍ പിഴക്കുന്ന ട്രിപ്പീസുകാര്‍ക്ക് 
കൂടാരങ്ങള്‍ അന്യമാണ്
ഒരേ ഒരവസരം തുലയ്ക്കുന്നവര്‍ക്ക് 
ജീവിതവും.....! 

Saturday 10 September 2016

നഷ്ട്ടപ്പെട്ടവര്‍

നിറം പൂശിയ സ്വപ്നം കൊണ്ട് ജീവിത 
പ്രതലത്തില്‍ നാം വരച്ച ചിത്രങ്ങള്‍
കറുത്തു പോയല്ലോ എന്നോര്‍ത്ത്
പ്രയാസപ്പെട്ടാവരല്ലോ നമ്മള്‍

പരിത്യാഗികള്‍ നമ്മളോളം 
വേര്‍പാടിനോട് പൊരുത്തപ്പെട്ടവര്‍
വേറെയാരുണ്ടെന്ന് നമ്മളന്യോന്യം 
കൂറിയത് നീയോര്‍ക്കുന്നുണ്ടോ  ?

നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് 
പ്രേമത്തോളം ദൃഢമായിരുന്നില്ലയെങ്കില്‍
ഇനിയൊന്നു കൂടി കോര്‍ക്കാനാകാത്തവിധം 
എന്നേ നാം ചിതറിപ്പോയേനേ    

ആഴക്ക്‌ വെള്ളത്തില്‍ മുങ്ങിച്ചത്തവര്‍ക്ക് 
പുഴ കാണുന്നത് ഒരു തമാശയാണ് 
വിരഹത്തിരമാല മൂടിയപ്പോഴും നമ്മള്‍ 
മരിയ്ക്കാതിരുന്നതും അത് കൊണ്ടാകണം  

ഇനിയും ....
കാറ്റും കോളും മാറി ശാന്തമാകും വരെ
നഷ്ട്ടപ്പെട്ടവര്‍ നമ്മള്‍ക്കിങ്ങനെ 
കറുത്തു പോകാത്ത ചിത്രങ്ങള്‍ സ്വപ്നം കണ്ട് 
വേര്‍പ്പെട്ടവരായി ഗതികിട്ടാതലയാം ...   

Sunday 4 September 2016

ഹൃദയതാപം


ചീവീട് കരയുന്ന നനഞ്ഞ രാത്രികളിലെ
പൂച്ചയുറക്കത്തിന്റെ ഇടവേളയില്‍
പലവുരു തോന്നിയിട്ടുണ്ട്
നീയില്ലതെന്തിനാണീ ജീവിതമെന്ന്

നെയ്തു കൂട്ടിയ സ്വപ്നത്തിനിരുപുറം
പെയ്തു തീരുന്ന നീയും ഞാനും
മോഹം കൊണ്ട് തീര്‍ത്ത മൺകൂനകള്‍
നക്കിത്തുടച്ച് നമുക്കിടയിലിങ്ങനെ
പരന്നു കിടന്നു കളിയാക്കിച്ചിരിച്ചു
കരുണ തോന്നാത്ത ജീവിതസമുദ്രം  

മൺകൂരയ്ക്കുള്ളിലേക്ക്
ഓട്ടകണ്ണിട്ടു നോക്കുന്ന നിലാവിനോട്
എന്നെപ്പറ്റിയെന്നും രാത്രിയില്‍
പരാതി പറഞ്ഞു മടുത്ത നി
ഉരുകിത്തീര്‍ത്ത കണ്ണീരൊരു കടലോളം
കെട്ടി നിന്ന് തപിക്കുന്നുണ്ടെന്‍റെ
ഇടനെഞ്ചിന്‍റെ ഉള്ളറയിലിപ്പോഴും

തർഷങ്ങള്‍ പൂത്തുലയേണ്ട കാലത്ത്
കരഞ്ഞു കുതിര്‍ന്ന ഈ കണ്ണുകളെനിയ്ക്ക്
ചിരിച്ചു നനയ്ക്കണമെന്നു പറഞ്ഞ്
കണ്ണുറങ്ങാതെ കാത്തിരുന്നൊരുനാള്‍
മണ്ണറ പൂകിയോളെ.......

അറിയുന്നുണ്ടോ ?
ഒരു വട്ടം കൂടി നിനക്ക് ജീവനേകാന്‍
കരഞ്ഞു പ്രാര്‍ത്ഥിച്ചിതെന്നും
ഉരുകിത്തീരുന്നുണ്ടെപ്പോഴും
ആരുമറിയാതിവിടിങ്ങനെ
ജീവനോടൊരു മെഴുകുതിരി....