Friday 26 February 2016

ഇഷ്ടം

റു മാസം വയറ്റിലുണ്ടായിരിക്കെ
പുറപ്പെട്ടിറങ്ങിപ്പോയ അച്ഛനെയോര്‍ത്താണ്
ഉറക്കത്തില്‍ പോലും അമ്മയിങ്ങനെ
ഉറക്കെയുറക്കെ തേങ്ങുന്നത്‌

അടുപ്പ് പുകയാത്ത ആണ്ടറുതികളില്‍
അച്ഛന്‍ മിണ്ടാതിറങ്ങിപ്പോകുന്നത് 
പുത്തരിയല്ലാത്തത് കൊണ്ടാവണം
തിരുവോണത്തിന്‍റന്ന്  ആളെ കാണാഞ്ഞ് 
ആരും തിരയാന്‍ പോയില്ലത്രേ.. 
ചതയത്തിന്‍റന്നാണ് അമ്മയും നാട്ടാരും
താതനെ തപ്പിയിറങ്ങുന്നതത്രേ

ചാരായ ഷാപ്പും ചീട്ടുകളി ക്ലബ്ബും
മാരായമംഗലത്തെ പെങ്ങടെ വീടും
പട്ടാമ്പിയിലെ സിനിമാക്കൊട്ടകയും
പൊട്ടക്കിണറും കുണ്ടും കുഴിയും തിരഞ്ഞ്
നാട്ടാരവസാനം ഒന്നടങ്കം വിധിയെഴുതി
കുട്ടേട്ടന്‍ മരിച്ചു ,,,

അന്നെന്‍റമ്മ  കരഞ്ഞോ ഉരുകിയോ എന്ന്
ഇന്നും എനിക്കറിയില്ല
മാട്ടായിലന്നൊരാള് തീവണ്ടി മുട്ടി മരിച്ചപ്പോ
കുണ്ടുകുളത്തിലൊരാള് മുങ്ങിമരിച്ചപ്പോ
കേട്ടവരൊക്കെയന്നത് അച്ഛനെന്ന് പറഞ്ഞപ്പോ
ഞെട്ടിത്തരിച്ചിരിക്കണം എന്‍റെയമ്മ . 

കൊളുത്ത് പൊട്ടി പെട്ടിയില്‍ 
ഒളിച്ചു വെച്ച താലിമാല ഒരുനാള്‍ 
വിളക്കിച്ചേര്‍ക്കാന്‍ തിരഞ്ഞപ്പോഴാണ്
നിലവിളക്കും നിറപറയും സാക്ഷിയാക്കി
വല്ലഭനോട് ചേര്‍ത്തു ബന്ധിച്ചതും ഒടുവില്‍ 
കാലം ചെയ്തത് അമ്മയറിഞ്ഞതത്രേ

അരപ്പവന്‍റെ ഒരിയക്കലും പൊട്ടാത്തതെന്ന്
അന്നോളം അമ്മ കരുതിയ ഉറപ്പും
പൊട്ടിത്തകര്‍ന്നെന്നു വിശ്വസിക്കാന്‍
പാവം അവര്‍ക്കന്ന് കഴിഞ്ഞതേയില്ല


ഇടയ്ക്കൊരു  ഓലച്ചൂട്ടിന്‍റെ  വെളിച്ചം
ഇടവഴി താണ്ടി നീന്തി വരുമ്പോള്‍
അടുത്തവീട്ടിലെ പട്ടി നിറുത്താതെ കുരുക്കുമ്പോള്‍
മുറ്റത്തൊരു കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍
വേറുതെയാണെന്നറിഞ്ഞിട്ടും അമ്മ
ഉമ്മറവാതില്‍ തുറന്നു നോക്കാറുണ്ട് .

എട്ടു വര്‍ഷം കൂടെ കഴിഞ്ഞിട്ടും
പട്ടിണിയല്ലാതെ മറ്റൊന്നും നല്‍കാതെ 
ഇഷ്ടത്തോടെ ഒന്ന് ചേര്‍ത്തമര്‍ത്താതെ
തന്‍റെ രക്തത്തില്‍ പിറന്ന മക്കളെ
മടിയിലിരുത്തി ഒരിക്കല്‍ പോലും ഓമനിക്കാതെ
ഭീരുവിനെപ്പോലെ ഒളിച്ചോടിയ അച്ഛനോടാണ് 
അമ്മ്യ്ക്കിന്നും എന്നെക്കാള്‍ ഇഷ്ടം .....!!!

Thursday 18 February 2016

ബാക്കിപത്രം

റക്കാതിരിക്കാന്‍ നീ തന്ന 
ഓര്‍മ്മകളില്‍ പെണ്ണേ
കനലെരിയുന്ന കണ്ണ് കൊണ്ട്
കനപ്പിച്ചൊരു നോട്ടമുണ്ട്. 
പിറകെയിങ്ങനെ നടക്കരുതെന്ന്
തറപ്പിച്ചൊരു മുന്നറിയിപ്പുണ്ട്.
കാലം നനഞ്ഞുണങ്ങി നിവര്‍ന്നിട്ടും
ഉറുമ്പിന്‍ കണ്ണോളം പോലും കുറയാത്ത
വെറുപ്പ്‌ തേച്ചുണക്കിയ മുഖമുണ്ട്.

ഒടുവില്‍.... 
ഇരുട്ടിനോട്‌ കലഹിച്ച് 
ഉരുകിത്തീര്‍ന്ന മെഴുകുതിരിയ്ക്ക് 
ഒഴുക്കിനോട്‌ ക്ഷോഭിച്ച് 
തേഞ്ഞു തീര്‍ന്ന വെള്ളാരം കല്ലിന്
സ്നേഹം കൊണ്ട് പൊതിഞ്ഞ് 
എന്നേയ്ക്കും ഓര്‍മ്മിക്കാന്‍
മനസ്സ് നിറച്ചൊരു വാക്ക് തന്ന്
ചായം തേയ്ക്കാത്ത ചുണ്ട് കൊണ്ട്
കായം കുളിര്‍ത്തൊരു മുദ്ര തന്ന്
ഒരു യാത്രപോലും പറയാതൊടുവില്‍  
കരിന്തിരി കത്തി തീർന്നവളേ,,,,,,

വര്‍ഷങ്ങള്‍ക്കിപ്പുറം
ഓര്‍മ്മയുടെ മാറാപ്പ് കുടഞ്ഞ് ഞാന്‍ 
ഭൂതകാലത്തെ തിരയുമ്പോള്‍ , പെണ്ണേ ,
എല്ലാം ഭദ്രമാണ് , നീയൊഴികെ....!!!!.

Saturday 13 February 2016

മംഗളം മംഗളം...!

തിരുവടി അവിടുന്ന് കനിയണം സദയം
അടിയനിത് കഷ്ടം ,  ജീവിത ക്ലേശം 
മടിയാണെല്ലാറ്റിനും നിത്യവൃത്തിക്കശേഷവും
മുടിവില്ല ദുരിതക്കയത്തിലാണീയെന്‍റെ   
പേടിയ്ക്കുപായം ചൊല്ലണം വൈകാതെ 

*     *     *     *     *     *     *
ക്ലേശ പാതാളമില്‍ നിന്നുയര്‍ത്തിടാം നിന്നെ
മോശം ജീവിത പാതയിതിലെ യാത്രയില്‍ 
ആശ പലതും പരിത്യജിച്ചീടുകില്‍ 
ദോഷമെല്ലാമകറ്റാന്‍ ഞാന്‍ കനിഞ്ഞിടാം 

ഭൂത പ്രേത പിശാചുക്കളില്‍ നിന്ന് 
ദ്രുത രക്ഷ നിനക്കിനി ഭയമേതുമില്ലാ  
തിതെന്നേക്കും സുന്ദര ജീവിതം ലഭിച്ചിടാന്‍ 
മന്ത്ര തന്ത്രങ്ങള്‍  ചൊല്ലാം നിനക്കായ് 

ദിവ്യ നാമങ്ങള്‍ ജപിച്ചേലസ്സ് നല്‍കാം 
ധരിച്ചെന്നാല്‍ നിശ്ചയം സംശയം വേണ്ടാ  
ജീവിത ക്ലേശങ്ങളകന്നിടും നിത്യം 
തവ മനമതിലെന്നും കളിയാടിടും തുഷ്ടി 

സുരപാനം വെടിയണം നീ  , മത്സ്യ
മാംസാദികളാകെയും ത്യജിക്കണം 
അശേഷമാരുതൊരു നാരീ സംസര്‍ഗ്ഗവും 
മാസങ്ങള്‍ മൂന്ന് താണ്ടണം തഥൈവ 

എങ്കിലെന്നില്‍ വിശ്വസിച്ചീടുക
ശങ്കയല്‍പ്പവും കൂടാതെ ഭക്താ 
എന്നിലര്‍പ്പിയ്ക്ക ദുഃഖങ്ങള്‍ സര്‍വ്വവും 
വന്നു ഭവിച്ചിടും മംഗളം മംഗളം...! 

Saturday 6 February 2016

കുലദൈവങ്ങളേ കാത്തോളണേ.......

ത്ത് മൂള്ണ  നട്ടപ്പാതിരാക്ക്‌ 
നാട്ടാരും നാടും ഒറങ്ങ്ണ നേരത്ത്
നാരേണന്‍ നായരെ പീടികക്കോലായില്‍ 
ചുരുട്ട് പുകച്ച് ചിന്തയാല്‍ കൂനിക്കൂടി 
ഇരുട്ടിലിങ്ങനെ ഇനിയുമിരുന്നാല്‍ 
നേരം വെളുക്കുമിന്നും  , എന്നത്തെയും പോലെ 

കല്ല്യാണം നിശ്ചയിച്ച കാദറിന്‍റെ പുരയിലെ 
ഇല്ലാത്ത പണം കൊണ്ടുണ്ടാക്കിയ പൊന്നിന്‍റെ 
വല്ലാത്ത തിളക്കം കണ്ണിലിങ്ങനെ 
വല്ലങ്ങി ദേശത്തിന്‍റെ വെടിക്കെട്ടുപോലെ 
വിളങ്ങാന്‍ തുടങ്ങീട്ടു നാളേറെയായി   

പടി കടക്കുമ്പോ തിന്നാന്‍ വരണ പട്ടീയെ 
മടിയിലിരിയ്ക്കണ ബിസ്ക്കറ്റ് കൊടുത്ത്  
കടി കൊള്ളും മുമ്പേ തണുപ്പിക്കണം 
ഓടിളക്കി അടുക്കള വഴി അകത്തെക്കിറങ്ങാന്‍ 
ചൂടിക്കയറൊന്നു കരുതണം .

അടുക്കളയിലെ പലവ്യഞ്ജന പാത്രങ്ങളില്‍ 
കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍
അടുക്കിവെച്ച പാത്രങ്ങള്‍ക്കിടയില്‍ 
ഇടയ്ക്കെവിടേലും ഒളിച്ചു വെച്ച , ആഭരണ  
പെട്ടിയുടെ താക്കോല് പരതണം

ദൈവം തുണച്ചാലുമില്ലേലും ,പിതൃസ്വത്തായ 
ചാവിക്കൂട്ടം കൂട്ടിനുണ്ടാകണം 
എല്ലാം ഒത്തുവന്നാലിന്നെനിയ്ക്ക് ഹാ   
കല്ലുവെച്ച സ്വര്‍ണ്ണമാല ,തങ്ക മോതിരം ,കടക വള...

വല്ലപ്പുഴ വിലാസിനിയുടെ കരളില്‍ നാളെ 
വില്ലടിച്ചാം പാട്ടൊന്നു മുഴങ്ങും 
കനകം കാണുമ്പോള്‍ പെണ്ണിന്‍റെ കണ്ണില്‍ 
കണിക്കൊന്ന പൂക്കും , പൂത്തിരി കത്തും .

മാലോകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിരുന്ന 
ഓലക്കുടിലിന്‍റെ ചെറ്റവാതില്‍ ഇനി 
വിലാസിനി എനിയ്ക്ക് മാത്രമായി തുറക്കും
കാലം കുറെയായി പൂക്കാന്‍ മടിച്ചയെന്‍ 
പുളിമരവും നിറയെ പൂത്തുലയും .. 

എങ്കിലും ഭയമല്‍പ്പം എനിക്കില്ലാതില്ല  
വല്ലാത്ത കാലമിത് പാവമൊരു കള്ളന് 
പുലരാനുള്ള പങ്കപ്പാടിത് ഭീകരം,  അമ്മേ 
വിലാസിനീ , കുലദൈവങ്ങളേ കാത്തോളണേ.......