Monday 2 November 2015

ഞാം പറേണത് സത്യാ...



ചെങ്ങായ്മാരെ, 
ഇങ്ങള് ഞാമ്പറഞ്ഞാ വിശ്വസിക്ക്വോ ? 
പച്ച വെയില് പോലത്ത നിലാവില്‍ 
കൊച്ചമ്പ്രാന്‍റെ കാപ്പിത്തോട്ടത്തില്‍ 
ഇന്നലെ രാത്രി ഞാങ്കണ്ടതാ....

നിറയെ പൂത്ത മുല്ലവള്ളി പോലെ 
നിറ നിലാവിലിങ്ങനെ പൂത്തുലഞ്ഞ്, 
ഞാനുണ്ടായതില്‍ പിന്നെ കാണാത്ത 
കണ്ടാല്‍ മറക്കാത്ത കാഴ്ചയാ 
  
മുറുക്കി ചോപ്പിച്ചിട്ടോ ചായം തേച്ചിട്ടോ  
ചോരയൂറ്റി കുടിച്ചിട്ടോന്നറിയില്ല
ചെന്തുണ്ടിപ്പഴം പോലെ ചോത്ത ചുണ്ടാ.... 
അഴിച്ചിട്ടാ ഇങ്ങനെ അരക്കെട്ട് മറയുന്ന
തിരയിളകുമ്പോലത്തെ ചുരുള്‍ മുടിയാ....
അതിലിങ്ങനെ പാലപ്പൂ ചൂടിയിട്ടാകും, നമ്മ-  
ളലിഞ്ഞു പോകുന്ന വല്ലാത്ത ഗന്ധാ..... 

കരിമഷിതേച്ച താമരയിതളൊത്ത കണ്ണാ....
ഇളകുമ്പോ പളുങ്കാന്ന് തോന്ന്ണ കൃഷ്ണമണിയാ. 
വേഷം , ഇടയ്ക്കിങ്ങനെ കാറ്റിലുലയുന്ന  
വെളുത്ത പട്ടുപോലത്ത ചേലയാ.....  

ഒഴുകിയൊഴുകി നീങ്ങുമ്പോലുള്ള  നടത്താ....
വഴീലെങ്ങാനും വെച്ച് കണ്ടാ യക്ഷ്യാന്നു തോന്നാത്ത
പഴുപഴുത്ത പേരയ്ക്കാ നിറമുള്ള പെണ്ണാ...  
ആണുങ്ങളായോരാരും വഴുതി വീഴും , കണ്ടാല്‍  
ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പമാ...

കൊല്ലാനാണിതെന്നു  ആരും നിരീക്കാത്ത 
കടക്കണ്ണ്‍ കറക്കിയുള്ള നോട്ടമാ....
മാടിവിളിച്ചിട്ട് അടുത്തേക്ക്‌ ചെല്ലുമ്പോ 
മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോയ്ക്കുണോളാ. 

പൊള്ളല്ല ഇവളെ വേറെയാരുകണ്ടാലും 
ഉള്ള ബോധം പോണ കാഴ്ചയാ....  
ചെങ്ങായ്മാരേ, 
ഇങ്ങള് ഞാമ്പറഞ്ഞത് വിശ്വസിച്ചോ...? 
ഇത്...ഞാനിന്നലെക്കണ്ട സ്വപ്നാ...!!!!.