Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !

Tuesday 15 July 2014

തീരാ കടം


ന്‍റെ ചൂരും ഈ ഭാരവും പേറി  
രണ്ട് മക്കളെ പെറ്റാളാക്കി നീ 
കനം താങ്ങിയേങ്ങി തളര്‍ന്നും  
മനം തേങ്ങിയും വിങ്ങിയും നീളെ ..

വെള്ള കീറിയൊളി പരന്നിടും മുമ്പേ 
കര്‍മ്മനിരത നീയീ കുടുംബത്തിലെന്നും .
ആര് കേള്‍ക്കുന്നു നിന്നുള്ളിലെ തേങ്ങല്‍  
ആര് കാണുന്നു നിന്‍റെ ദുഃഖം സഖീ,,

വണ്ടി വലിച്ചിടും കാളകള്‍ പോലും 
കണ്ടാല്‍ തേങ്ങിടും നിന്നെയോര്‍ത്തെന്നും  
കൂലിയില്ലാത്ത ജോലി നിനക്കിതു 
അവധിയില്ലാത്ത വേല ഭൂവില്‍..

ശോകമെത്രയുണ്ടെങ്കിലും പ്രിയേ 
മുഖകമലമിതു വിടര്‍ത്താതെ നിന്നെ 
കണ്ടതില്ല ഞാനൊരു നാളുമിന്നോളം, ദുഃഖ  
മെല്ലാമൊളിപ്പിക്കും നിന്നെ ജ്വാലാമുഖീ ..

കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും 
എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍  
ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ 
നിര്‍മ്മല സ്നേഹം മാത്രം നിത്യം 
ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... 

Thursday 10 July 2014

ഇവിടെ ഇങ്ങനെയൊക്കെയായിരുന്നു .


ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും 
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....  
  
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി  കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും 
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍ 
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...

ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം 
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ 
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും 
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ 
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...


ഇവിടെ ഇങ്ങനെയോന്നുമല്ല.... 
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍ 
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും... 

ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും 
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും 
തട്ടകത്തിലെ പൂരവും കാളവേലയും 
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...

എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് 
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ 
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്  
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!

Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...