Wednesday 31 December 2014

പുതുവര്‍ഷം

പുതുവര്‍ഷമിപ്പോള്‍ പഴയപോലല്ല 
അല്‍പ്പമുടുപ്പിട്ട അലങ്കാരമാണ് 
തണുത്തു നുരയുന്ന ലഹരിയാണ് 
മനസ്സറിയാതെ വായ്‌ മൊഴിയുന്ന 
അലങ്കാര വാക്കുകളാണ്..

പുതുക്കി മിനുക്കിയെടുക്കേണ്ട 
പഴകിപ്പതിഞ്ഞ പ്രതിജ്ഞകളാണ് 
നമ്മളെത്ര ദുഖിതരായാലും  
സസന്തോഷം അന്യര്‍ക്ക് നേരേണ്ട 
ദീര്‍ഘയുസ്സിനുള്ള പ്രാര്‍ത്ഥനകളാണ്..
പിന്നെ...
ആയുസ്സ് തീരുമ്പോഴും അതറിയാതെ 
ആഘോഷിച്ച് തീര്‍ക്കേണ്ട നിമിഷങ്ങളാണ്. 

നമ്മുടെ നാളുകള്‍ കൊഴിഞ്ഞു തീരുമ്പോള്‍ 
ഞാനെങ്ങനെ നേരാനാണ് സുഹൃത്തേ 
നന്മകള്‍ കൊണ്ട് നിറഞ്ഞൊരു 
പുതുവര്‍ഷം നിനക്ക് .. ?.  

Monday 22 December 2014

പ്രിയപ്പെട്ടവളേ........



തൊണ്ട നനയാതെ പിടഞ്ഞു തീര്‍ന്നത് 
എപ്പോഴാണെന്നൊട്ടും എനിയ്ക്കോര്‍മ്മയില്ല  
ഉറക്കത്തിലായിരിക്കണം 
ഇന്നലെ രാത്രി നിന്നെയും മക്കളെയും 
കിനാവ്‌ കണ്ടതെനിക്കോര്‍മ്മയുണ്ട്... 

മക്കളൊത്ത് ഒളിച്ചു കളിച്ചു ക്ഷീണിച്ച് 
ചാരുകസേരയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
മാറില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഇളയവന്‍ 
ഉപ്പച്ചി ഇനിയെങ്ങും പോണ്ടെന്ന് പറഞ്ഞ് 
ഇറുകെ കെട്ടിപ്പിടിച്ചതും ഓര്‍ക്കുന്നു...

പോകാതിരുന്നാല്‍ നിന്റുപ്പച്ചിക്ക് പിന്നെ 
ശ്വാസം മുട്ടും മോനേ ന്ന് പറഞ്ഞ നീ  
കളിയില്‍ മുക്കിയോതിയ കാര്യം കേട്ട് 
നീ പോടീ ന്ന് ചൊല്ലി പരിഭവിച്ചതും 
എനിയ്ക്കിപ്പോഴും ഓര്‍മ്മയുണ്ട്...

പുലരിത്തുടുപ്പിലേക്കുള്ള യാത്രയില്‍ 
പിന്നെയെപ്പോഴെന്നറിയില്ല , എങ്ങനേയെന്നും... 
ഇപ്പോള്‍ ,  ഇവിടം നിറച്ചും ഇരുട്ടാണ്‌
നാലുപാടും ഈര്‍പ്പം നിറഞ്ഞ മണ്‍ചുമരും 
പുതയ്ക്കാന്‍ വെളുത്ത തുണിയും മാത്രം..

ഒന്നുമൊന്നും എങ്ങുമെത്തിയില്ലല്ലോ പെണ്ണേ  
എന്നും നമ്മളൊത്ത്  കണ്ട സ്വപ്‌നങ്ങള്‍ 
എല്ലാം പിറവിയിലേ മരിച്ചിരിക്കുന്നു.
മനക്കണ്ണാല്‍ കണ്ട സന്തോഷ ജീവിതവും  
ഇനി പൂക്കാതെ പോയ പൂമരങ്ങള്‍.. 


നിങ്ങളുടെ ഓര്‍മ്മ പുതച്ച  ഈ കിടപ്പ് 
നിനക്കറിയാമോ എനിയ്ക്കൊരു സ്വര്‍ഗ്ഗമാണ് 
എന്നെക്കുറിച്ചോര്‍ത്ത് നീറും നിങ്ങള്‍ക്കത്  
ഒരുപക്ഷേ അറിയില്ലെങ്കിലും ... 

പ്രിയപ്പെട്ടവളേ........, 
ഇനിയെനിയ്ക്ക് നമ്മുടെ കുഞ്ഞുമക്കളുടെ   
പവിഴച്ചുണ്ടാലൊരുമ്മ കിട്ടാന്‍
നാളെ നമ്മുടെ മുറ്റത്തെ പനിനീര്‍ ചെടിയില്‍
എന്നെയൊരു പൂവായി വിടര്‍ത്താനാണ് 
ഇപ്പോഴെന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന ...!

Monday 15 December 2014

എന്നെപ്പോലെ മറ്റൊരാള്‍ .

ന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്നെപ്പോലെ മറ്റൊരാളുണ്ട് 
എനിയ്ക്കൊപ്പം വ്യസനിച്ചും ,സന്തോഷിച്ചും 
എന്നെയുപദേശിച്ചും ,ഇടയ്ക്കിടെ തിരുത്തിയും 
എന്‍റെയൊപ്പം ജീവിക്കുന്ന ഞാന്‍ കാണാത്ത മറ്റൊരാള്‍ ..

ആഴ്ച്ചപ്പിരിവിന് തമിഴന്‍ പടി കയറുമ്പോള്‍ 
അടുക്കള വാതിലിലൂടെ പുറത്തേക്കോടി 
ആരും കാണാതെ മതില്‍ ചാടി മറയാന്‍ 
ചിലപ്പോള്‍ ഇവനെന്നെ ഉപദേശിയ്ക്കും. 

പച്ചക്കറിച്ചന്തയില്‍ സഞ്ചിയുമായി കറങ്ങുമ്പോള്‍ 
ഉള്ളിയ്ക്കും പാവക്കയ്ക്കും പൊള്ളുന്ന വിലയെന്ന് 
ഉള്ളിലിരുന്നിങ്ങനെ  വെറുതെ മുറുമുറുക്കും,
ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോള്‍ 
എന്നാലും എന്തെങ്കിലും വാങ്ങാമായിരുന്നെന്ന്‍ 
ആരോടെന്നില്ലാതെ സ്വകാര്യം പറയും  .

സാമ്പാറില്‍ ഉപ്പു കുറഞ്ഞതിന് വാമഭാഗത്തെ 
കടും വാക്കിനുപ്പുചേര്‍ത്ത് വേവിയ്ക്കുമ്പോള്‍ 
ഒരു വാക്ക് പോലും മിണ്ടാതെ ,എല്ലാം കഴിഞ്ഞ്
നീയിത്ര ദുഷ്ട്ടനായിപ്പോല്ലോ എന്ന് പരിതപിയ്ക്കും   

കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് നരച്ച മുടി കറുപ്പിക്കുമ്പോള്‍
എന്നെ കാര്യമില്ലാതെയവന്‍ കളിയാക്കും 
കള്ള് കുടിയ്ക്കാന്‍ കൂട്ടുകാരന്‍ വിളിയ്ക്കുമ്പോള്‍ 
കള്ളാ വേണ്ടാ വേണ്ടായെന്നിവന്‍ വിലക്കും 

പുലര്‍ക്കാല ഗാഢ നിദ്രയില്‍ എനിയ്ക്കെന്നും 
പുതുസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം പോലെ കാട്ടിത്തരും ..
പൊടുന്നനെ അണയുന്ന അപകടങ്ങളിലെപ്പോഴും 
അറിയാതെ അമ്മേ എന്ന് വിളിപ്പിയ്ക്കും ... 

ഞാന്‍ മരിച്ചാല്‍ അവനെന്താകുമെന്ന്‍ എനിയ്ക്കറിയില്ല
അവനില്ലാതായാല്‍ ഞാനെന്താകുമെന്നും ,എങ്കിലും ... 
എനിയ്ക്കവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ
അവനെന്നെപ്പോലെ ഞാനും.....   

Tuesday 9 December 2014

രാമേട്ടന്‍റെ യോഗം


നയ്ക്കലെ പറമ്പില്‍ തടിപിടിയ്ക്കാന്‍ വന്ന 
വിരിഞ്ഞ നെഞ്ചും ഉരുക്ക് ഗാത്രവുമുള്ള 
കറുകറുത്ത രാമേട്ടനെന്ന ആനപ്പാപ്പാനോട് 
മനയ്ക്കലെ വല്ല്യമ്പ്രാട്ടിയ്ക്ക് എന്താ തോന്നിയതെന്ന് 
എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടിയിരുന്നില്ല  

ഉറച്ച ശബ്ദത്തില്‍ ഇടത്താനേ വലത്താനേന്ന് 
പാപ്പാന്‍‌ രാമേട്ടന്‍ ആനയോടാജ്ഞാപിക്കുമ്പോള്‍ 
മട്ടുപ്പാവിലെ തുറന്നിട്ട കിളിവാതിലനിരികില്‍ 
ഒട്ടൊന്നു വിടര്‍ന്ന മിഴിയാല്‍ നിര്‍ന്നിമേഷയായി  
തമ്പുരാട്ടി രാമേട്ടനെ നോക്കി നില്‍ക്കുമായിരുന്നു 

ചേങ്ങില മേളവും കത്തിയും താടിയും തേടി
നാട് ചുറ്റി രാവു വെളുപ്പിച്ച പാവം വെല്ല്യമ്പ്രാന്‍ 
നല്ല പാതിയുടെ കത്തുന്ന യൌവ്വനവും 
നിരാശയുടെ നിശ്വാസവും നെടുവീര്‍പ്പും, 
ഒരിയ്ക്കലും പുലരാ കിനാവിന്‍റെ 
കണ്ണീരു പുരണ്ട വേപഥുവും കണ്ടു കാണില്ല 

മനയ്ക്കലെ പണിക്കാരി കുളക്കടവില്‍ പറഞ്ഞത് 
ചുണ്ടും ചെവിയും കൈമാറി നാടാകെ പരന്നപ്പോള്‍
അളിയാ രാമേട്ടന്‍റെ ഒരു യോഗമെന്ന് 
ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു
എടീ തമ്പ്രാട്ടിയുടെ ഒരു ധൈര്യമെന്ന്  
പെണ്ണുങ്ങള്‍ തമ്മില്‍ കുശു കുശുത്തു.. 

ഒരീസം കാളവേലേടന്ന്‍ പാലത്തിനു താഴെ തോട്ടില്‍
ചേറില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്നു 
ആണെന്ന വാക്കിന്‍റെ ഞങ്ങടെ നാട് കണ്ട പര്യായം
രാമേട്ടനെന്ന  ആനയെ മെരുക്കുന്ന ആണ്‍ സിംഹം ..!
  
ഷാപ്പീന്ന് വരുന്ന വഴി കാലു തെന്നിയെന്നും, അതല്ല
ആപ്പ് വെച്ചതു മറ്റാരുമല്ല വെല്ല്യമ്പ്രാനെന്നും,
കഥകള്‍ പലതുമങ്ങനെ ചരട് പൊട്ടിയ പട്ടം പോലെ 
ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആകാശം മുട്ടി.

ദേശക്കാള കാവ് കേറുമ്പോ  വന്ന പോലീസുകാര്
അളന്ന് നോക്കി എഴുതിക്കൂട്ടി പായയില്‍ പൊതിഞ്ഞ് 
രാമേട്ടനെ എങ്ങോട്ടോ കൊണ്ട് പോയി 
അന്ന് രാത്രി ഏമാന്മാര്‍ കോഴിയും ചാരായവും കൂട്ടി 
മനയ്ക്കലെ തൊടിയില്‍ ഊഴം വെച്ച് ചര്‍ദ്ധിച്ചു.. 

ഇപ്പോഴെന്തായാലും കഥകളിയരങ്ങു തേടി 
വെല്ല്യമ്പ്രാന്‍ ഊരും ഉലകവും ചുറ്റാറില്ല...
അസ്തമയം ചുവപ്പിച്ച കവിളുകളും
നക്ഷത്രം പൂത്തുലഞ്ഞ കണ്ണുകളുമായല്ലാതെ
വെല്ല്യമ്പ്രാട്ടിയിപ്പോ പുറത്തിറങ്ങാറുമില്ല... 

Tuesday 2 December 2014

ചൂണ്ടക്കാരി


ചോണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത് 
ചോന്നൊരു പാടുള്ള പൂനിലാവേ ...
ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി 
ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിനാടീ...?

ദര്‍ശനം കൊതിച്ചേറെ കാത്തുനിന്നോരെന്നെ
കണ്ടിട്ടും കാണാതെ ഓടിമറയുമ്പോള്‍ 

ചെറുകാറ്റില്‍ ഇളകുന്ന അളകങ്ങള്‍ കവിളത്ത് 
ചിത്രം വരയ്ക്കുന്നതെങ്ങനാടീ...?

കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ 
കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ 
ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം 
ചെമ്പകപ്പൂമരം  നിന്‍റെയാരോ..?

നിദ്രയില്‍ വന്നെന്‍റെ മാറത്ത് മടിയാതെ 
മുഖം പൂഴ്ത്തി പുന്നാരം ചൊന്നവളേ  
അരയ്ക്കൊപ്പം നീണ്ടൊരു മുടിയിലെ പൂമണം 
മുല്ലപ്പൂ നിനക്കേകാന്‍ കാര്യമെന്തോ...?

പാടവരമ്പില്‍ നിന്‍ പാവാട തഴുകുന്ന 
പുല്‍ക്കൊടിയാകാന്‍ കൊതിയ്ക്കുമെന്നെ 
പരല്‍മീന്‍ വളര്‍ത്തുന്ന കണ്ണാലെയിങ്ങനെ  
ചൂണ്ടയില്‍ കോര്‍ക്കുന്നതെന്തിനാടീ..?.

Wednesday 26 November 2014

യാചന


വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ 
ജീവിതത്തിലേക്ക് കടക്കുന്നവള്‍ 
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം  
തിരികേ യാചിക്കുന്നത്‌... 

ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍ 
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച് 
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍ 
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ് 
ഞാനെന്‍റെ പകുത്തെടുത്ത കരള്‍ 
തിരിച്ചു ചോദിക്കുന്നത്... 

തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ 
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന് 
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം 
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്... 

സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന് 
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക് 
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍ 
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?

ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്, 
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ 
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍ 
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!  

Tuesday 18 November 2014

മഷിത്തണ്ട് പറഞ്ഞ കഥ


താമരക്കുളത്തിലെ കല്‍പ്പടവുകളിലെ 
മഷിത്തണ്ടുകള്‍ മൂകമായി പറഞ്ഞതാണ് 
എന്നോടീ അരും കൊലയുടെ കഥകള്‍ ... 
സുന്ദരിമാരുടെ പാദം നുകര്‍ന്ന് മദിച്ച 
കുളിക്കടവിലെ കണ്ണെഴുതിയ പരലുകള്‍ 
സത്യം സത്യമെന്നോതി ഒക്കെയും ശരിവെച്ചു.

പക്ഷെ കണ്ടാലാരും പറയില്ല കെട്ടോ 
പായല്‍,പച്ച പതിച്ച കല്‍പ്പടവുകള്‍ക്കുള്ളില്‍ 
നീല ചേല ചുറ്റിയ മനോഹരിയിവളാണ്
ചതിക്കുഴി കുത്തി മരണക്കയത്തിലേക്കിവരെ 
കൈ പിടിച്ച് ക്ഷണിച്ചതെന്ന്... 

ഒരു മകരമാസക്കാലത്തെ പ്രഭാതത്തില്‍ 
ആവി പറക്കുന്ന കുളത്തിനു മീതെ 
ഒരു മരത്തടിപോലെ പൊങ്ങിക്കിടന്ന  
പാവം നാടോടിയുടെ അര്‍ദ്ധനഗ്ന മേനി..

താമരപ്പൂക്കളെ അതിരറ്റു സ്നേഹിച്ച 
മൈനക്കണ്ണുള്ള മൊഞ്ചത്തിയുടെ 
സഹായിയ്ക്കണേയെന്ന ആര്‍ത്തനാദം,
രക്ഷക്കായി കേണ്ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ 
പൊട്ടന്‍ ശങ്കുവിന്‍റെ തടിച്ച ശരീരം ....

കള്ളടിച്ച് കുടിയിലേക്കുള്ള വഴിയെ 
കാലു കഴുകാന്‍ പടവിലേക്കിറങ്ങിയ 
കണാരന്‍റെ താമരവള്ളിയില്‍ കുരുങ്ങിയ 
കറുത്തു മെല്ലിച്ച ദേഹം 

കഥകളിങ്ങനെയാക്കെണെങ്കിലും 
വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും 
ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി 
നിലാവില്‍ തിളങ്ങി ,വശ്യമായി 
താമരക്കുളം പിന്നെയും ചിരിച്ചു... 

നിലാവിലുറങ്ങാത്ത , വെയിലത്ത് വാടാത്ത 
കല്‍പ്പടവുകളിലെ മഷിത്തണ്ടുകളെയും 
താമരവള്ളിക്കുടിലില്‍ പുളച്ചു നടക്കും 
പരല്‍മീനുകളേയും സാക്ഷിയാക്കി...

Friday 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

Saturday 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

Sunday 2 November 2014

അഞ്ചുറുപ്പ്യക്കള്ളന്‍


തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍ 
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട് 
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..

കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍ 
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ... 
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും 
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.

സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍ 
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും. 
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട 
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...

രാവിലെ സൌമ്യയും ഷഫീക്കും അറിയും 
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും.. 
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.  
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ 
വായില് പല്ലില്ലാത്ത നരച്ച തന്താര് 
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..

പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ 
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,  
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക് 
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..

ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും... 
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന് 
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും 
കണക്കു മാഷ്‌, ആ കപീഷ്, ചന്തിയിലെ തോലുരിയും

വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ 
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു... 
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍ 
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്   
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്  
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.

Wednesday 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

Monday 27 October 2014

ചങ്കരചരിതം


നഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍ 
കള്ളുഷാപ്പിന്‍റെ നനുത്ത ഇരുട്ടിലേക്ക് 
ചങ്കരന് ഒരു പോക്കുണ്ട് 
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട് 
പിന്നെ ചങ്കരന്‍ തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്

പുറത്തിറങ്ങുന്ന ചങ്കരന്‍റെ മസ്തിഷ്ക്കത്തില്‍ 
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും 
പൂവും കൂവും കൊണ്ട് തുടങ്ങുന്ന 
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും

കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല 
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി  
അത് നേരെ സ്വന്തം ഭവനത്തിലേക്ക്‌ മാത്രം 

നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍  
ചങ്കരന്‍ നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!

ഇത് ഞാനാണ് ചങ്കരന്‍ , വെറുതെ തള്ളാന്‍ വരരുതെന്ന്  
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു 
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും  

വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍ 
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും. 
കണവന്‍റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍ 
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ 
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും 
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...   

പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍ 
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്‍ക്കും 
കണവന്‍ സവിധത്തിലേക്കു നടക്കുമ്പോള്‍ 
ഈശ്വരാ ഈ കാലന്‍ മുടിഞ്ഞു പോണേ ന്നു പ്‌രാകും

സഖിയെ കാണുമ്പോള്‍ ചങ്കരന്‍ ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്‍റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്  
പുച്ഛത്തിന്‍റെ പെരുങ്കടല്‍ തീര്‍ത്ത്‌ ചുണ്ട് കൊട്ടി 
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും. 

ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്‌ 
പുറമേ പണ്ടാരടങ്ങട്ടെന്നു പ്‌രാകിയാലും  
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്‌.

അതുകൊണ്ടായിരിക്കും കള്ള് മോന്താന്‍ കാശില്ലാതെ
കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന് 
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി 
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...    

Thursday 23 October 2014

ഞാനുമെന്‍ പറുദീസയും...


ഴിയരികില്‍ എവിടെയെങ്കിലും വെച്ച് 
തോഴാ നിന്നെ കണ്ടുമുട്ടുമ്പോള്‍  
നിന്നോട് മൊഴിയാനെനിക്കൊരു 
വെറും വാക്ക് കടം തരണം. 

ജീവിതത്തിന്‍റെ സായന്തനത്തില്‍ 
എനിയ്ക്കെന്‍റെ അമ്മയെ ഇങ്ങനെ 
മരിയ്ക്കും വരെ പരിചരിയ്ക്കാന്‍ 
നിലവും പുരയും എനിയ്ക്കെഴുതി നല്‍കിയ  
കടലാസ്സിലൊരു അമ്മവിരലടയാളം വേണം.  

നമ്മള്‍ തമ്മില്‍ ഈ ലോകം മുഴുവന്‍  
സൗരഭം ചൊരിയുന്ന പ്രണയമാണെങ്കിലും     
എന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ 
നീയൊരു കൊട്ട പൊന്നു കൂടി കരുതണം 

കനിവും സ്നേഹവും ഉപ്പിലിട്ടു വെയ്ക്കാം
അലിവും ഉറവും ഓടയിലെറിയാം...
കരളിന്‍റെ സ്ഥാനത്ത് കനിവിന്‍റെ കടല്‍ തീര്‍ത്താല്‍ 
പിന്നെ ഞാനീ നിറമുള്ള പാരിലെങ്ങനെ 
ഇത് പോലൊരു പറുദീസ പണിയും ?

Monday 20 October 2014

അമാനുഷികരോട്...

ന്ധ്യതക്ക് മരുന്ന് തേടി എത്തുന്നവര്‍ക്ക് 
കൗരവരെ പ്രസവിക്കാന്‍ 
മരുന്ന് കൊടുക്കുന്നവരോട്...
പട്ടിണിക്കാരന്‍റെ ജീവിത വിജയത്തിന് 
വലംപിരി ശംഖ് വില്‍ക്കുന്നവരോട്..
ദേഹത്ത് കയറിയ പിശാചിനെ
ചൂരല്‍ വടിയുടെ മികവില്‍ 
ഏഴു കടലും കടത്തുന്നവരോട്..

ദുരിതത്തിലാണ് ഞാന്‍ , കര കയറ്റാന്‍ 
സര്‍വ്വൈശ്വര്യലബ്ദിയ്ക്കും..
എനിയ്ക്കുമൊരു യന്ത്രം ..?

Friday 17 October 2014

നീയാണ് ശരി ...!


വിയര്‍ക്കുമ്പോള്‍ സ്വയം നനഞ്ഞും 
കദനത്തില്‍ കൂടെ ഉരുകിയും 
നിരാശയില്‍ ആശ്വസിപ്പിച്ചും 
നീയുണ്ടായിരുന്നു കൂടെ.. 

ഓര്‍ക്കുന്നുവോ നീയിപ്പോഴും ..?
ഇന്നലെകളില്‍ ഈ മരുഭൂമി താണ്ടാന്‍  
എന്‍റെ കൈ പിടിച്ചെപ്പോഴും
നീയായിരുന്നു കൂടെ തപിച്ചവള്‍..!

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ് 
പരിചിതമല്ലെങ്കിലും ജീവിത വഴികളില്‍ 
നീയില്ലെങ്കില്‍ ഇനി എനിയ്ക്കെന്തിന്
കൂടെ നടക്കാന്‍ മറ്റൊരു കൂട്ട് ..?

എന്‍റെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട് 
എണ്ണമറ്റ മോഹങ്ങളെ ചവിട്ടിയരച്ച് 
നീ ചെയ്തതാണ് ശരി ..
ഉരുകാന്‍ ഒരു ഹൃദയമില്ലാത്തവര്‍ക്ക് 
തകരാന്‍ ഒരു കരളില്ലാത്തവര്‍ക്ക് 
പിരിയുന്നതെന്നും ഒരു തമാശയല്ലോ...! 

Monday 13 October 2014

എന്തിനീ ദുഃഖം ....?


നിന്നോടിങ്ങനെ കലഹിച്ചും
പിന്നെയിങ്ങനെ സ്നേഹിച്ചും
പെണ്ണേ കൊഴിഞ്ഞിടും നാളുകള്‍
നമ്മള്‍ മണ്ണായ് മാറും വരേയ്ക്കും.

എന്നോടിനിയെന്നു കാണും
എന്നോതിയുള്ളീ പരിഭവം
എന്നേയെരിക്കുന്നു ചുടലയില്‍
ഒന്നായെന്‍ തനുവും മനവും...

വിണ്ണിലെ താരകള്‍ പോലും
കണ്‍ ചിമ്മിയുറങ്ങുന്ന യാമവും
കണ്ണീരുണങ്ങാതിരിക്കും ഞാന്‍
എണ്ണിയാല്‍ തീരാത്ത ചിന്തയാല്‍...

ഒന്നോര്‍ത്താല്‍ എന്തിനീ ദുഃഖം
കണ്ണ് തോരാതെയുള്ലൊരീ സങ്കടം
വന്നു ചേരാനുള്ളതായൊന്നും
തെന്നി മാറുകില്ലീ ഭൂവിലൊട്ടും ...!

Friday 10 October 2014

വല നെയ്യുന്ന ഭീതി


യസ്സായ മുത്തശ്ശിക്കാണിപ്പോള്‍
വയസ്സറിയിച്ച പെണ്ണുങ്ങളേക്കാള്‍ പേടി  
മരണത്തിനു തൊട്ടുമുമ്പ് വരേയിപ്പോള്‍
മാനത്തെക്കുറിച്ചുള്ള ഭീതി...

ചെറുപ്രായക്കാരെക്കാളിപ്പോള്‍ കാമം പൂക്കുന്നത്
അറുപത് കഴിഞ്ഞവരുടെ പൂമരങ്ങളിലാണ് 
ലഹരി നുരയുന്ന പാനീയങ്ങളാല്‍ ജീവിതം 
നട്ടു നനയ്ക്കുന്നവരുടെ പൂമരങ്ങളില്‍ ...

കെട്ടിയ്ക്കാറായ പെണ്ണും പ്രായമായ മുത്തശ്ശിയും 
കേട്ടോ , നമുക്കിപ്പോള്‍ ഒരുപോലെയാണ് 
രണ്ടും പുര നിറഞ്ഞു നില്‍ക്കുമ്പോള്‍ 
ഉറങ്ങാന്‍ കഴിയുന്നത്‌ നമുക്കെങ്ങനെയാണ്..?

പൂമരങ്ങളുടെ വലനെയ്യുന്ന വേരുകളില്‍ നിന്ന്
കന്യകയെ കെട്ടിച്ചയച്ചു രക്ഷ നേടാം .
പക്ഷെ മുത്തശ്ശി...?
വേറെന്തു വഴി ?ഇനി കണ്ണിമ ചിമ്മാതെ 
വേഗമാ ശ്വാസം നിലയ്ക്കാന്‍ കാത്തിരിക്കാം..

Saturday 20 September 2014

കയറ്റിറക്കങ്ങളുടെ കുരുക്ക്


ജീവിതത്തിലെ കയറ്റങ്ങള്‍ കയറാനാവാതെ 
ശ്വാസം മുട്ടിയാണ് അച്ഛന്‍ ജീവിതമൊഴിഞ്ഞത്
എന്നിട്ടും ... 
കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ്‌ ജീവിതമെന്ന് 
തെര്യപ്പെടുത്തിയാണ് അച്ഛന്‍ കണ്ണുകളടച്ചത്

തെക്കേ തൊടിയിലെ അച്ഛന്‍റെ കുഴിമാടത്തില്‍ 
പുല്ലു കിളിര്‍ത്തു തുടങ്ങും മുന്‍പേ 
എനിക്ക് പറ്റില്ലെന്നോതി ,പരിഭവം പറഞ്ഞ് 
പ്രാരാബ്ദങ്ങളുടെ തോളൊഴിഞ്ഞ് 
ജ്യേഷ്ട്ടനും കുടുംബവും പടിയിറങ്ങി..

കുടുംബ ഭാരം താങ്ങാന്‍ ഉരുക്ക് തൂണാകാന്‍ 
നിനക്കാവും നിനക്കാവും എന്ന് 
മനസ്സിനെ പലതവണ പറഞ്ഞു പഠിപ്പിച്ചിട്ടും 
ഞാനൊടുവില്‍ തോറ്റു പോയോ?

ഇറക്കങ്ങളുമുണ്ട്  ജീവിതത്തില്‍ എന്ന്
പലവട്ടം പറഞ്ഞു പഠിപ്പിച്ച അച്ഛനും
ഒടുവിലെന്നെ ചതിക്കുകയായിരുന്നെന്ന് 
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു... 

കയറിത്തീര്‍ക്കാനാവാത്ത ജീവിതത്തിലെ 
കൊടും കയറ്റങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി
ഞാനിതാ ആദ്യത്തേതും അവസാനത്തേതുമായ 
ഇറക്കത്തിലേക്ക് കൂപ്പുകുത്തുന്നു ...

ഇപ്പോള്‍....
മാവിന്‍ കൊമ്പില്‍ കെട്ടിയ ഈ കുരുക്ക് 
ആ ഇറക്കത്തിലേക്കെന്നെ നയിക്കുമത്രേ ...!

Tuesday 16 September 2014

നിനക്കെന്തറിയാം...?.


നീയെന്തറിവൂ ഈ ലോകലീലകള്‍ 
മായക്കാഴ്ചകള്‍ അലിവറ്റ വാക്കുകള്‍
ദയ വറ്റി ഇരുളാര്‍ന്ന ഹൃദയങ്ങള്‍  
പക മുറ്റി കനലായ ജീവിതങ്ങള്‍ ..!

നീതി പടികടന്നെങ്ങോ മറഞ്ഞ 
ഭീതി ചേക്കേറും നീതിപീഠങ്ങള്‍
അര്‍ത്ഥം ഭരിക്കും കാര്യാലയങ്ങള്‍ 
വ്യര്‍ത്ഥം ഇതെന്തിനോ രാജാവും ഭരണവും ..?

പൊന്നായി വിളങ്ങേണ്ട സൗഹൃതങ്ങള്‍ 
കൊന്നു കൊല വിളിച്ചീടുന്ന കൂട്ടങ്ങള്‍ 
കലികാല വൈഭവം മായം കലര്‍നിന്നു 
കണ്ണുനീര്‍ തുള്ളിയും അമ്മിഞ്ഞപ്പാലും...

നിനക്കെന്തറിയാം നിഴല്‍ നാടകങ്ങള്‍ 
കനിവറ്റ ചെയ്തികള്‍ കാട്ടുനീതി, നീ 
പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍ 
മരിക്കാതിരിക്കാം വിഷം തീണ്ടിടാതെ ...! 

Friday 12 September 2014

പ്രക്ഷുബ്ദ ജീവിതം


രറാന്തലിന്‍ തിരി താഴ്ത്തിയുറങ്ങട്ടെ 
ഇരുളിനെ പുണര്‍ന്നു ഞാന്‍ സ്വസ്ഥമായി 
മരുവിലൊരിക്കലും പൊഴിയാത്തോരിറ്റു 
മഴയൊന്നു കാത്തിരുന്നീടട്ടെ ഞാന്‍.. 

അന്ധകാരത്തില്‍ ദൂരെയായ് തെളിയുന്ന 
ബന്ധങ്ങള്‍ ആശ്രയമെന്നോര്‍ത്തു ഞാന്‍ 
ഗന്ധമില്ലാതെയീ തോപ്പില്‍ വിരിഞ്ഞുള്ള 
പൂവിനെപ്പോലെ പരിതപിപ്പൂ ..

ആത്മഹത്യക്ക് മുമ്പുള്ലൊരുവന്‍റെ  
തപ്ത വിചാരങ്ങള്‍ പോലെയല്ലോ 
കലുഷിതമീയെന്‍റെ മാനസം പ്രക്ഷുബ്ദ 
കടല്‍ പോലെ അലയോടുങ്ങാത്ത മട്ടില്‍..

ജീവിതം നമ്മളെ കൊണ്ടുചെന്നാക്കിടും  
ഈ വിധം ഊരാ കുരുക്കുകള്‍ക്കുള്ളില്‍
രക്ഷിക്ക വേണമെന്നാരും ഒരല്‍പ്പവും 
ഇച്ഛിയ്ക്കയില്ല അശ്ശേഷമൊരിക്കലും.. 

മനമുണര്‍ന്നോരോ ചിന്തയിലുടക്കുമ്പോള്‍ 
കുനുകുനേ പൊങ്ങി വരുന്ന സന്ദേഹം  
മനശ്ശാന്തിയെ തിന്നു കൊഴുത്തു മദിയ്ക്കവേ   
എവിടുന്നെനിക്കാര് നല്‍കിടാനല്‍പ്പം
ശുഭചിന്ത മനമൊന്നു തണുത്തിടുവാന്‍..

Sunday 7 September 2014

നപുംസകങ്ങളുടെ പാത


ഞാന്‍ ലോക സമാധാനത്തെ കുറിച്ച് 
രണ്ടു വരി കവിതയെഴുതാം.....

നീയാ സമയം കൊണ്ടൊരാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട് 
നിലവിളിയുടെ സ്വരജതി കൊണ്ട് 
നിറുത്താതെ  വിപ്ലവകവിതകളെഴുതുക.

തിളങ്ങുന്ന വാള്‍ മുനകൊണ്ട് 
തിരണ്ടിവാല് കൊണ്ട് ..
തെളിച്ചമുള്ള നക്ഷത്രങ്ങളെ 
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത 
വിയര്‍പ്പിന്‍റെ വിലയറിയാത്ത 
വിപ്ലവകാരികളുടെ കൂട്ടത്തെ 
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ 
വിലാപത്തിന്‍റെ  ഈണത്തില്‍  
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ... 

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ 
നിന്‍റെ പാത പിന്തുടരുവാന്‍ 
നിയോഗിക്കപ്പെട്ട ഞങ്ങളെ 
നപുംസകങ്ങളെന്നു വിളിച്ചേക്കുക....

Saturday 6 September 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Friday 29 August 2014

എങ്കിലും തമ്പ്രാ....!


ങ്കരാ എന്തിനീ പാപം സ്വന്തം 
ചങ്ക് കലക്കുന്ന പാതകം നിന്‍റെ 
ഉടുമുണ്ട് പോലും ഉടുക്കാന്‍ 
കഴിയാതുഴലുന്ന കോലം..? 

ശങ്കരാ മറക്കണം എല്ലാം 
ദുഃഖമെല്ലാര്‍ക്കുമുണ്ടെന്നുമോര്‍ക്കണം 
സോമപാനം നടത്തുന്നതല്‍പ്പവും 
കേമമല്ലെന്നറിയണം നീയും ..

നിത്യക്കൂലിയായ് കിട്ടുന്ന നാണയം 
സ്വന്തം മക്കള്‍ക്ക്‌ കിട്ടേണ്ട അന്നം 
എന്തിനെണ്ണിക്കൊടുത്തു നീ 
അന്തി നേരത്തു ബോധം കെടുന്നു..?

തമ്പ്രാ പൊറുക്കണം മാപ്പാക്കണം 
ഇനിയില്ല ഇതുപോലെ പാനം 
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന് 
നല്‍കണം അങ്ങേടെ മോനും... 

എങ്കിലും തമ്പ്രാ മാപ്പ് 
നിര്‍ത്തി ഞാന്‍ എല്ലാം തമ്പ്രാന്‍റെ 
ചെറിയ മോനോത്തുള്ള കൂട്ടും
കള്ളുഷാപ്പിലെ ഒരുമിച്ച കുടിയും...!

Sunday 24 August 2014

പൊള്ളുന്ന നോവ്‌


റെ പ്രിയപ്പെട്ടൊരാളെ പ്രതീക്ഷിച്ചു 
രാവു വെളുക്കുവാന്‍ കാത്തിരുന്നെത്രയോ 
വരുമെന്ന ചിന്തയില്‍ പുകഞ്ഞിരിന്നെത്രയോ 
കറുത്തു വെളുത്തു മറഞ്ഞ ദിനങ്ങളില്‍ 

നിനക്കെന്‍റെ ഉള്ളം  അമ്മാനമാടുവാന്‍ 
നെഞ്ചിന്‍റെ കൂട് കുത്തിപ്പിളര്‍ക്കുവാന്‍ 
കഴിയുന്ന മനസ്സിതെങ്ങനെ തോഴാ 
കൈവന്നിതോട്ടും എനിക്കാവില്ല ഓര്‍ക്കാന്‍ 

ഏറ്റം പ്രിയങ്കരമെന്നു നിനച്ചു ഞാന്‍ 
ഊറ്റം കൊണ്ടൊരാ നാളില്‍ ഒരിക്കലും 
ഓര്‍ത്തില്ല ഉയര്‍ച്ചകള്‍ താഴ്ച്ചകളിത്രമേല്‍ 
ചേര്‍ത്തു ഞെരിക്കുമെന്‍ ജീവനെ ഒട്ടും...

അകന്നില്ല എന്നില്‍നിന്നത്രയ്ക്കുമെങ്കില്‍ 
പകയില്ല എന്നെ ദഹിപ്പിയ്ക്കാനെങ്കില്‍
മടങ്ങണം നിനക്കായി നോമ്പു നോറ്റെന്നും  
പഞ്ചാഗ്നി മദ്ധ്യേ ഉരുകുന്നെനിക്കായി ...

കളങ്കിതയല്ലൊരു ചിന്തയാല്‍ പോലും
ചഞ്ചലയല്ല ഞാന്‍ ഇന്നോളമൊട്ടും 
അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം 
നീ പിരിഞ്ഞേറെ പോകുകിലെപ്പോഴും 
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും ..

Monday 18 August 2014

ഇരകളുടെ ദൈവങ്ങള്‍ , വേട്ടക്കാരുടേയും...



ന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനമെന്നത് 
നമുക്കെന്നേക്കും കര്‍ണ്ണ പിയൂഷം 
ദുഷ്ചിന്തകര്‍ക്കല്ലാതെ സമാധാനമില്ലെന്നത് 
നടപ്പ് കാഴ്ചകളുടെ രൂപഭേദങ്ങള്‍ ..

അധര്‍മ്മം ചെയ്യാതെ ധര്‍മ്മയുദ്ധം നടത്തുന്നത് 
പേടിപ്പെടുത്തുന്ന ഒരു വല്ലാത്ത തമാശയാണ്
ബലിയര്‍പ്പിക്കപ്പെടുന്നവയുടെ സ്വപ്‌നങ്ങള്‍  
ഊണ്‍മേശയിലെ അലങ്കാരങ്ങളാകുന്നത് പോലുള്ള 
ഭയത്തിന്‍റെ നിറം പിടിപ്പിച്ച ഒരു തമാശ...!

വേട്ടക്കാരന്‍ നിരാശ്രയനായ ഇരയെ കൊല്ലുമ്പോള്‍ 
ഇരകളുടെ സംരക്ഷകര്‍ ,അവരുടെ ദൈവങ്ങള്‍ ,
അവരപ്പോള്‍ എന്ത് ചെയ്യുകയായിരിക്കാം ..?
മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍ തീര്‍ത്ത്‌ 
തുറക്കുന്നത് വരെ മുട്ടാന്‍ പറഞ്ഞവര്‍  
എന്തായിരിക്കും അപ്പോള്‍ ചെയ്യുന്നുണ്ടാവുക ?

ദൈവങ്ങളുടെ വട്ടമേശ സമ്മേളനത്തില്‍ 
ശ്വാസം നിലയ്ക്കുന്നതു പോലെ ഒരു പൊട്ടിച്ചിരി
അതിപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും ...

വേദങ്ങള്‍ നാലുമഞ്ചുമാക്കി തിരിച്ച  
സാരോപദേശങ്ങളുടെ തടിച്ച പുസ്തകങ്ങള്‍ 
പാപമോചനം കാംക്ഷിച്ച് ഇരന്നു വാങ്ങിയിട്ടും 
ലജ്ജാവഹം ...നമ്മിളിപ്പോഴും ഇങ്ങനെയൊക്കെത്തന്നെ..!.

Wednesday 6 August 2014

വിട പറയും നേരം ..


തിരികെ മടങ്ങുവാന്‍ നേരമായെങ്കിലും 
പറയുവാന്‍ ബാക്കി നിന്നോടെനിക്കിന്നും
ചൊല്ലുവാന്‍ ഞാനുള്ളില്‍ നിനച്ചതെല്ലാം പക്ഷെ 
വാക്കായി പൂക്കാതെ പോയല്ലോ കഷ്ടം ..

ഇന്നിനി പുലരുവാന്‍ അത്രയില്ലാ യാമം 
ഇനിയില്ല പുറപ്പെടാനത്രയും നേരം  
എന്നിനി കാണുവാനാവുമെന്നറിയാതെ
മുടന്തണം ജീവിതത്തെരുവോരമെല്ലാം 
ഭിക്ഷ യാചിച്ചിനി എത്ര കാലം ?

ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും 
മരണത്തിലേക്ക് നാം ഒരുപാടടുക്കും 
തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ 
പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

ദൈവം ചിലര്‍ക്കായി നല്‍കുന്ന ജീവിതം 
പാരം ക്ലേശമാണിതുപോലെയെന്നും
ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത് 
കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍ 
നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...?

Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !

Tuesday 15 July 2014

തീരാ കടം


ന്‍റെ ചൂരും ഈ ഭാരവും പേറി  
രണ്ട് മക്കളെ പെറ്റാളാക്കി നീ 
കനം താങ്ങിയേങ്ങി തളര്‍ന്നും  
മനം തേങ്ങിയും വിങ്ങിയും നീളെ ..

വെള്ള കീറിയൊളി പരന്നിടും മുമ്പേ 
കര്‍മ്മനിരത നീയീ കുടുംബത്തിലെന്നും .
ആര് കേള്‍ക്കുന്നു നിന്നുള്ളിലെ തേങ്ങല്‍  
ആര് കാണുന്നു നിന്‍റെ ദുഃഖം സഖീ,,

വണ്ടി വലിച്ചിടും കാളകള്‍ പോലും 
കണ്ടാല്‍ തേങ്ങിടും നിന്നെയോര്‍ത്തെന്നും  
കൂലിയില്ലാത്ത ജോലി നിനക്കിതു 
അവധിയില്ലാത്ത വേല ഭൂവില്‍..

ശോകമെത്രയുണ്ടെങ്കിലും പ്രിയേ 
മുഖകമലമിതു വിടര്‍ത്താതെ നിന്നെ 
കണ്ടതില്ല ഞാനൊരു നാളുമിന്നോളം, ദുഃഖ  
മെല്ലാമൊളിപ്പിക്കും നിന്നെ ജ്വാലാമുഖീ ..

കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും 
എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍  
ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ 
നിര്‍മ്മല സ്നേഹം മാത്രം നിത്യം 
ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... 

Thursday 10 July 2014

ഇവിടെ ഇങ്ങനെയൊക്കെയായിരുന്നു .


ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും 
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....  
  
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി  കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും 
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍ 
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...

ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം 
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ 
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും 
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ 
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...


ഇവിടെ ഇങ്ങനെയോന്നുമല്ല.... 
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍ 
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും... 

ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും 
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും 
തട്ടകത്തിലെ പൂരവും കാളവേലയും 
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...

എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് 
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ 
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്  
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!

Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...  

Saturday 21 June 2014

നീ ഒരു വര്‍ണ്ണ ചിത്രം.


നാഥ നീയെന്‍ കൂടെ ഇല്ലാതിരുന്നി 
ട്ടിത്പോലെ വേപഥു പൂണ്ടാതില്ലൊരു നാളും 
എന്തിത്ര താമസം ഒന്നണഞ്ഞീടാ
നെന്തിത്ര സങ്കോചം ചാരത്തിരിപ്പാന്‍ ...

എത്ര നാള്‍ കൊണ്ടിതെഴുതുന്നു ഞാന്‍ നിന്‍ 
ചിത്രമെന്നന്തരഗത്തിന്‍ ഭിത്തിയില്‍
എന്തിതു തെളിയാത്തു നിന്‍ രൂപം വല്ലഭാ  
വര്‍ണ്ണങ്ങളെത്ര ചേര്‍ത്തു ഞാനെങ്കിലും..

ചന്തമേവുന്ന ലോകത്തിലെനിക്ക് നീ
കാന്തനായി വന്നു ഭവിച്ചിടാന്‍  
നേര്‍ച്ച നൊയമ്പുകള്‍  അതിനായിയെത്ര
ഉരുക്കഴിച്ചു ഞാന്‍ പ്രാര്‍ത്ഥനകളും.. 

നേര്‍ത്ത ജീവിതം പൊലിഞ്ഞൊടുവിലീ  
പാരിലൊരു പിടി മണ്ണ് മാത്രമായ് 
മാറും മുമ്പേ നീ തന്നു കനിയണം 
ഓര്‍ത്ത്‌ വെച്ചിടാന്‍ നല്ലയോര്‍മ്മകള്‍
ഒമാനിച്ചിടാന്‍ കുഞ്ഞു സ്വപ്നങ്ങള്‍....!  

Thursday 12 June 2014

കശ്മലന്‍,ഇവനെന്‍ കണവന്‍ ..


കശ്മലന്‍ , കണവനാണെന്നാലുമാ    
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍ 
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..

പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം 
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം 
എന്നിട്ടുമെന്നും  കടം പറഞ്ഞീടും 
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...  

പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ 
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍ 
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?

കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍ 
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം 
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ 
കള്ളുകുടിയനെ ഞാനെത്ര വട്ടം ! 

കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട് 
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ 
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..   


കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം 
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ 
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ 
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ് 
ആര് തീര്‍ത്തുലകിലീ മദ്യമാവോ  ?

Friday 6 June 2014

തിരശ്ശീലക്ക്‌ പിന്നിലെ പൂക്കള്‍


ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍ 
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം 
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍  
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം. 

ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്  

ആറടി മണ്ണിലും നെഞ്ചോട്‌ ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ 
കരളുതകര്‍ക്കുന്ന കദനഗീതം,

സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ 

ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ   
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും.... 

മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന് 

മായ പോലെ മാഞ്ഞുപോയവര്‍ 
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത് 
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം 

മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ് 
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍   കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി  
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക്‌ പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .

Monday 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം. 

Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

Saturday 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

Monday 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..

Saturday 26 April 2014

ആമിനാ ...!

ആമിനാ ..
സമസ്താപരാധവും പൊറുക്കണം 
ആമം വെച്ച കൈകളില്‍ നിന്നെ 
കാമത്തോടെ നോക്കിയവന്‍റെ  
ചങ്കിലെ ചോരയുണ്ട് ...

കാരാഗൃഹത്തിലെ  ഇരുണ്ട മുറിയില്‍ 
കരഞ്ഞു തീരില്ല ഞാന്‍ 
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ 
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട് 
അത് മതി എനിക്കിനിയുള്ള കാലം .

എന്നെ ഉരുക്കിയില്ലാതാക്കുന്ന 
നിന്‍റെ പരിശുദ്ധ പ്രണയത്തിന് 
പകരം വെക്കാനൊന്നുമില്ലെങ്കിലും 
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം 
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.

Thursday 10 April 2014

തനിക്കിതെന്ത് ഭ്രാന്താണെടോ ....?

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരോ ചോദിക്കുമ്പോഴും,
എനിക്കീ പുഴയിലെക്കൊന്നിറങ്ങണം
ഒന്ന് മുങ്ങി നിവരണം.

തനുവേ പുണരുന്ന കുഞ്ഞോളങ്ങളുടെ
നനുത്ത കുളിരിലോന്നുലയണം
കുന്നിന്‍ ചരിവ് താണ്ടി കാറ്റിനൊപ്പമെത്തുന്ന
നിന്‍റെ യാത്രയില്‍ എനിക്കും നിനക്കൊപ്പം
മനസ്സുകൊണ്ട് ചേരണം.

മാനമിരുണ്ടാലുറയുന്ന നിശ്ശബ്ദതയില്‍
നിന്‍റെ കദനങ്ങള്‍ക്ക്  കാതോര്‍ക്കണം
ഞാനും എന്‍റെ കുലവും ഇത്രകാലം
നിന്നോട് ചെയ്ത കൊടും പാപത്തിന്
മനമുരുകി മാപ്പിരക്കണം.

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരെക്കെയോ കരയിലലറുമ്പോഴും
എനിക്ക് നിന്നിലൊന്നലിഞ്ഞില്ലാതായി
പുണരിയില്‍ നിനക്കൊപ്പം ശയിക്കണം.

Thursday 3 April 2014

അത്രമാത്രം നമ്മളെ......

നിനക്കുമാത്രമല്ലിതു പോലെ 
എനിക്കും നിന്നെ മറന്നിടാം 
കണക്കു കൂട്ടിയത് പോലെ 
ഇനി നമുക്ക് പിരിഞ്ഞിടാം... 

ഇത്രയോക്കെയുള്ളൂവെങ്കിലും 
പിന്നെയൊക്കെയും  ഓര്‍ക്കുകില്‍ 
കണ്ണൊരല്‍പ്പം നനഞ്ഞിടാം 
കരളൊരല്‍പ്പം  കരഞ്ഞിടാം... 

എങ്കിലന്നു നാം ഓര്‍ക്കണം 
അന്ന് തോന്നിയില്ലെങ്കിലും 
അത്രമാത്രം ദൈവം നമ്മളെ 
ചേര്‍ത്തു വെച്ചിരുന്നുതായ്... 

Friday 28 March 2014

ആര്‍ക്കറിയാം ...?

വിജനമായൊറ്റ രാത്രികൊണ്ടെന്‍ മനം 
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ 
രാജാവൊഴിഞ്ഞ രാജ്യം വെറും 
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍ 
ഒരു യാത്രാമൊഴിയാല്‍...

കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ് 

കഴിഞ്ഞു പോയ്‌ വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ 
കാലവും കൈവിട്ടു കനിഞ്ഞിടാതെ .

ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും 

ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍ 
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.

Sunday 19 January 2014

ഓര്‍മ്മത്തെറ്റ്


സഖീ ..
പ്രണയിക്കാതിരിക്കാമായിരുന്നു 
പക്ഷെ കഴിഞ്ഞില്ല  ..
ചിലപ്പോഴെങ്കിലും 
നാം മാത്രം വരയ്ക്കുന്നചിത്രങ്ങളല്ല
നമ്മുടെ ജീവിതം 
മറ്റാരുടെയോ ചായക്കൂട്ടുകള്‍ക്ക് 
പടരാന്‍ കൂടിയുള്ളതാണ്..

നിറക്കൂട്ടുകള്‍ തട്ടിമറിച്ച് 
വസന്തം പടിയിറങ്ങിയിട്ടും 
ഓര്‍മ്മയിലിപ്പോഴും അന്നു നാം കണ്ട 
വര്‍ണ്ണസ്വപ്‌നങ്ങള്‍ പൂത്തു നില്‍ക്കുന്നു .  

കണ്ണീരു  നിറച്ചും കരള്‍ പുകച്ചും 
കഴിഞ്ഞു പോയ കാലം 
ഇന്നും നെഞ്ചു നീറ്റുന്നതറിയാന്‍ 
എനിക്കൊപ്പം ഈ കട്ടിക്കണ്ണടയും 
പിന്നെയീ ചാരുകസേരയും മാത്രം ..

Monday 6 January 2014

ഒരു മാത്രയെങ്കിലും ...!

ഇതിലേ നീ വരും നേരവും നോക്കി ഞാന്‍  
ഇന്ദീവരച്ചോട്ടില്‍  കാത്തു നിന്നു 
ഒന്നുമുരിയാടാതൊരു മാത്ര നോക്കാതെ 
ഓടി മറഞ്ഞു അളിവേണി നീ ..

അറിയുമോ നിനക്കായി കാത്തിരുന്നെത്ര ഞാന്‍ 
വസന്തവും ശിശിരവും അറിയാതീ വസുധയില്‍
വെറുതെയെങ്കിലും എന്തിനീ വൈരം  
വറുതിയെന്തിത്രയേകിടാന്‍  സ്നേഹം ..?

ചപല മോഹങ്ങളല്ലിതെന്‍  അംഗനേ 
പകരമേകിടാം ജീവിതം മുഴുവനും
എരിയും ഹൃത്തടം അണയുവാനിനി  
തരികയില്ലേ നിന്‍ സൂന മാനസം ..?

കാത്തു നിന്നിടും നാളെയും സഖീ  
പൂത്തുലഞ്ഞിടും ഈ മരച്ചോട്ടില്‍ 
ചേര്‍ത്തു വെക്കുവാന്‍ നിന്‍റെ ഹൃത്തടം   
ഒരു മാത്രയെങ്കിലും എന്‍റെ  ജീവനില്‍....