Saturday 30 July 2011

എന്‍ ഗ്രാമ കാഴ്ചകള്‍

മലകള്‍ പുഴകള്‍ നിറയും ഗ്രാമമേ
മന്ദാര മലര്‍വനിയുള്ളൊരു  നാടേ 
മാനസ സാരസാം മഞ്ജുള മേടേ
മനം നിറച്ചീടുമൊരു സൌമ്യയാം ഭൂവേ

നിന്‍ മടിത്തട്ടില്‍ വീണു മുളക്കുവാന്‍

നിന്‍ മണിമേടയില്‍ ഉരുണ്ടു കളിക്കുവാന്‍
നിന്‍റെ വിശാലമാം ഭൂവില്‍ വളരുവാന്‍
നിസ്തുല ഭാഗ്യം ഇതെനിക്കീശന്‍ നല്‍കിയോ

നിറവാര്‍ന്ന ഭംഗിയില്‍ കുളിച്ചു നീ നിന്നു

നിറമാര്‍ന്നു  തുള്ളി തുളുമ്പി നീ നിന്നു
നിത്യമെന്‍ കണ്ണില്‍ പുഞ്ചിരിയായി നീ 
നിത്യ ഹരിത പൂ ചൂടി നിന്നു

നിലാവില്‍ കുളിക്കുമീ നിത്യ സൗന്ദര്യം

നിറവാര്‍ന്നു കേള്‍ക്കുമീ നൂപുര സംഗീതം
നിലവിളക്കുപോല്‍ പ്രകാശിതമാകുമീ
നിറകുട സൌന്ദര്യമേ നമിക്കുന്നു ഞാന്‍

നീ ചൂടുമീ  വയല്‍പൂവുകള്‍

നീ കുളിച്ചീറന്‍ മാറുന്ന മഞ്ഞല
നീ ചുറ്റും ഹരിതാഭശോഭയാം പൊന്നാട
നേര്‍ത്ത കിനാവിന്‍റെ പൂവണി പൂമേട

നിലക്കാതെ ഒഴുകട്ടെ നീര്‍മണിച്ചാലുകള്‍

നിറുത്താതെ പെയ്യട്ടെ മഞ്ഞണി  മുത്തുകള്‍
നിറമാര്‍ന്ന ഗ്രാമത്തിന്‍ നിലാവണി കാഴ്ചകള്‍
നിറക്കട്ടെ കണ്ണുകളില്‍ ആനന്ദക്കാഴ്ചകള്‍ 

Sunday 24 July 2011

നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

നിറയുക നിറയുക
നീയെന്നില്‍ നിറയുക
നിറ വെണ്ണിലാവാം അഴകേ...
പൊതിയുക പൊതിയുക
നീയെന്നെ പൊതിയുക
നിറ കതിര്‍ ചൊരിയും നിലാവേ ...

നേര്‍ത്ത മന്ദസ്മിതത്തിന്‍  പൊരുളാം നീ

ലോല കപോലത്തിന്‍ ഉടമസ്ഥ നീ
നീരാടും രാക്കുളിരോളം നീ
നിറ തിങ്കളാകും പെണ്മണി നീ

നിനക്കായ് തുടിക്കുന്ന ഹൃദയത്തിനുള്ളിലെ

നീരത നീഹാര മണിമുത്തുകള്‍
നേര്‍ക്കുനേര്‍ ചൂടുവാന്‍ മോഹിക്കും മനസ്സിലെ
നയവേദ്യമാകുമെന്‍ പൂമ്പൊടികള്‍

നീയൊരു വാസന്തദേവിയായ് വിടരൂ

നീയെന്നെ പൂവിതള്‍ കൊണ്ടൊന്നു പൊതിയൂ
നിലക്കാതെ ഒഴുകുമാ ഗാനത്തിന്‍ നിറവില്‍
നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

ഞാന്‍ മോഹിക്കുന്നത്.......

ഞാന്‍ തിരയുന്നത്
എന്‍റെ കണ്ണിനു കാണാത്തത്
എന്‍റെ കാതിനു കേള്‍ക്കാത്തത്
എന്‍റെ ചുണ്ട് കൊണ്ട് മൊഴിയാത്തത് ..

ഞാന്‍ മോഹിക്കുന്നത്
എന്‍റെ ശരീരം അറിയാത്തത്
എന്‍റെ മനസ്സിന് ലഭിക്കാത്തത്
എന്‍റെ ഹൃദയത്തിന് മനസ്സിലാകാത്തത്

ഞാന്‍ മോഹിക്കുന്നത്
നിന്നെ....

Tuesday 19 July 2011

നീയെന്ന വേദന ..!

നഷ്ടപ്പെട്ടുവെന്നു ഞാനറിഞ്ഞ നിമിഷം ..എനിക്കത് വല്ലാത്ത വേദന...നീ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ നിന്നെപ്പറ്റി ഓര്‍ത്തതെ ഇല്ല ഇങ്ങനെ കരയാന്‍ മാത്രം ഞാനും നീയും തമ്മിലെന്താണ് ?ഒരുമിച്ചു ഒരേ സ്വപ്‌നങ്ങള്‍കണ്ടതോ ഒരേ കാര്യം സംസാരിച്ചതോ ഒരൊറ്റ രീതിയില്‍ ചിന്തിച്ചതോ ഒരു കടലാസ് തോണി പോലെ
ജീവിതനദിയില്‍ ഒഴുകിപ്പടര്‍ന്നതോ?
കാലം കണ്ണ് പൊത്തിക്കളിച്ചപ്പോള്‍    നമ്മുടെ വഴി രണ്ടായിപ്പിരിഞ്ഞു .ആദ്യമൊക്കെ എനിക്കുനിന്നെകാണാമായിരുന്നു എനിക്ക് നിന്നെ കേള്‍ക്കാമായിരുന്നു പിന്നെ  പിന്നെ കാഴ്ച നഷ്ട്ടപ്പെട്ടു കേള്‍വിയും ...ഇപ്പോള്‍,മരുഭൂമിയാണ് മുമ്പില്‍ .  മനം  നിറയെ നിന്നോര്‍മ്മകളും,മധുരിക്കുന്ന ബാല്യകാലവും ..ഈ ഊഷര ഭൂമിയില്‍ എന്‍റെ തേങ്ങലുമാത്രം ആരും കേള്‍ക്കുവാനില്ല .ഉണങ്ങി വരണ്ട ഈ കാറ്റുമാത്രം എന്നോട് മന്ത്രിച്ചു
"നീ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങുക"

ഇനി നീ നീയാവുക ...!

നീ
എനിക്കെന്‍റെ കുഞ്ഞനുജന്‍
ഇടയ്ക്കു പിണങ്ങിയും
പിന്നെ അതിലേറെ ഇണങ്ങിയും
എന്‍റെ കൈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചവന്‍ ..

നീ
എന്നോടൊത്തു ഉണ്ടവന്‍
എന്നോടൊത്തു ഉറങ്ങിയവന്‍ ..
എന്‍റെ മിഴികളിലെ ഇരുളും വെളിച്ചവും
എന്നെക്കാളേറെ അനുഭവിച്ചവന്‍

നീ
എനിക്ക് പ്രിയപ്പെട്ടവന്‍ ..
എന്‍റെ പരിഭവത്തിനു നേരെ
മുഖം കറുപ്പിച്ചവന്‍
എന്‍റെ പ്രിയപ്പെട്ടവന്‍

നീ
എന്‍റെ വെണ്ണിലാവ്
എനിക്ക് നേരെ കോപത്തോടെ
വാളോങ്ങിയവര്‍ക്ക് നേരെ
എനിക്ക് പരിചയായവന്‍

നീ
ഒരു കോപത്തിന് മറുകണ്ടം ചാടിയവന്‍
മറു കോപത്തിന് തിരികെ വന്നവന്‍
ഇനി നീ നിലക്കാത്ത പ്രവാഹമാവുക
ഇനി നീ നീയാവുക.

ഓര്‍മ്മപ്പെടുത്തലുകള്‍ .

നിറവര്‍ണ്ണ സ്വപ്‌നങ്ങള്‍ എനിക്കിനിയില്ല
നിര്‍വൃതിയേകും നിമിഷങ്ങളില്ല
നിഴല്‍ക്കുത്ത് നാടകം നിറഞ്ഞൊരീ ജീവിതം
നിരാലംബമായി കിടക്കുന്നു വീഥിയില്‍

നിന്നെയോര്‍ത്തോന്നു  കേഴുന്നു കാമിനീ
നിദ്രയില്ലാത്തോരീ രാവുകള്‍ തോറും
നീയെനിക്കേകിയ നിര്‍മ്മാല്യ സൂനങ്ങള്‍
നെഞ്ചോടമര്‍ത്തി തേങ്ങുന്നു ഞാനിന്നും

ഓര്‍മ്മകാണില്ല  നിനക്കിന്നു ജിവിതം
ഓര്‍മ്മിച്ചെടുക്കാനുമാവില്ല  സത്യം
ഒത്തിരി മോഹിച്ചു നിര്‍മ്മല സാമീപ്യം
ഒറ്റക്കായെന്നു തോന്നിയ നേരവും .

മറ്റൊരു പൂവിനെ തേടിപ്പറന്നു നീ
മറ്റൊന്നും നിനക്കാത്തോരെന്നെ പിരിഞ്ഞു നീ
മായാത്ത ശോകത്തിന്‍ കടലിലെറിഞ്ഞു നീ
മറയാത്തൊരശ്രു കുടീരം പണിഞ്ഞു നീ

ഇനിയില്ല ജീവിതം മുന്നോട്ടു പ്രിയ സഖേ
ഇനിയില്ല സ്വപ്‌നങ്ങള്‍ കാണുന്ന കാലം
ഒഴുകുമീ ജീവിത കളിയോടമെന്‍ സഖീ
ഓര്‍മ്മപ്പെടുത്തലായ് ജീവിതം മുഴുവനും .

നിനക്ക് വേണ്ടി മരിക്കാം ...!

നീ ജനിക്കും മുമ്പേ ..
നിന്നെയും തേടി
നീല നിലാവില്‍ ഏകനായി
നിന്നെ തേടിയലഞ്ഞവന്‍ ഞാന്‍..

നീലത്താമര തന്‍ നിരുപമ സൌന്ദര്യം
നെഞ്ചിലേറ്റാന്‍ കൊതിച്ചവന്‍ ...
നിറമുള്ള സ്വപ്‌നങ്ങള്‍
നിനക്കൊപ്പം പങ്കുവെച്ചവന്‍

നിന്നെയോര്‍ത്തു കരഞ്ഞവന്‍ ..
നിന്നെയോര്‍ത്തു ഉറങ്ങാതിരുന്നവന്‍
ഒടുവിലിപ്പോള്‍ ...
നിന്നെയോര്‍ത്തു മരിച്ചവന്‍

നീയെന്‍റെ  പാതി മേയ്യായവള്‍  ..
പകലുറക്കത്തില്‍ പൊന്‍ കിനാവായവള്‍..
ഏകാന്ത ജീവിത യാത്രയില്‍
എനിക്ക് കൂട്ടായവള്‍..
പിഴുതെറിയാന്‍ എനിക്കാവില്ല ..
പിരിയാനും...
പിന്നെയും എനികൊന്നു ചെയ്യാം...
നിനക്ക് വേണ്ടി മരിക്കാം

ഇനിയോന്നെന്‍ മനമൊന്നറിഞ്ഞിടും നീ ...!

പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
 പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍.

കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍
കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.

മുട്ടോളമെത്തുന്ന മുടിയുള്ളവള്‍
മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവള്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍.

ചന്ദനമണമുള്ള പെണ്ണാണിവള്‍
ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.

കാതരയാണിവള്‍ കളവാണിയാണിവള്‍
കാമദേവന്‍റെ  അമ്പാണിവള്‍
സൌമിനിയാണിവള്‍  ശാലീനയാണിവള്‍
സൌഭാഗ്യദായിനി സുരസുന്ദരി

ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി
ഇവളെന്‍റെ  ജീവിത പ്രാണേശ്വരി
ഇനിയെന്നെന്‍ മനമൊന്നറിഞ്ഞിടും നീ
ഇണയായി വരുവതും എന്നാണു നീ.?

എന്‍റെ ചോര.

എന്‍റെ ഹൃദയത്തിലെ ചോര ഊറ്റി എടുത്താണ് നീ ഈ കവിതകളത്രയും എഴുതിയത്.

എഴുതി എഴുതി നിന്‍റെ പേനയിലെ ചോര വറ്റുമ്പോള്‍ വീണ്ടും നീ എന്‍റെ ഹൃദയത്തില്‍ നിന്ന് ഊറ്റിയെടുക്കുന്നു...

ഒടുവില്‍ നിനക്ക് വിശ്വ സാഹിത്യ പുരസ്കാരവും കിട്ടി..

ഇപ്പോള്‍ എന്‍റെ ഹൃത്തടം ചുരത്തുന്നത് ചോരയല്ല.. ചുവന്ന നിറമുള്ള ഒരു ദ്രാവകം ...

കാരണം എന്‍റെ ചോര മുഴുവനും നിന്‍റെ ചിന്തയായി വെളു വെളുത്ത കടലാസിലേക്ക് പകര്‍ത്തപ്പെട്ടു കഴിഞ്ഞു ...

വേദനയോ വിഷമമോ ഇല്ലെനിക്ക് ...എങ്കിലും....

എന്നെ പറ്റി നീ രണ്ടു വരി എഴുതിയില്ലല്ലോ .....!

ഞാന്‍...


ഞാന്‍ ......
പാലക്കാട് ജില്ലയിലെ  ചെര്‍പ്പുളശ്ശേരിക്കടുത്ത കുലുക്കല്ലൂര്‍ ഗ്രാമവാസി .ജീവിത തിരശ്ശീലയില്‍ പല വേഷങ്ങള്‍  പകര്‍ന്നാടി അവസാനം
ഏറ്റവും ക്രൂരമായ  പ്രവാസി വേഷം കെട്ടി ഇപ്പോള്‍   കുറച്ചു വര്‍ഷങ്ങളായി സൗദി അറേബ്യയില്‍...... 
പെയ്തൊഴിഞ്ഞ പെരുമഴയിലെ  മഴത്തുള്ളികള്‍ ചെറുമണല്‍  തരികളില്‍ വരച്ചിട്ട ചിത്രങ്ങളെ പോലെ പിടികിട്ടാത്ത വാക്കുകള്‍ക്കും ചിന്തകള്‍ക്കും എന്‍റെ ഭാഷയില്‍ 
നിര്‍വ്വചനങ്ങള്‍ ഒരുക്കി  സംതൃപ്തിയടയുകയാണ്  ഞാന്‍ ...
അടുക്കും ചിട്ടയുമില്ലാത്ത  ഭ്രാന്തു പിടിച്ച വാക്കുകളെ ചിട്ടപ്പെടുത്താന്‍ ആവതു ശ്രമിച്ചിട്ടുണ്ട് ..ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .
ഇത്രയും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞത് ...ഞാന്‍ എഴുതിയവ വായിക്കുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ മനസ്സില്‍ എന്നെപ്പറ്റി തോന്നുന്നതാണ്  യഥാര്‍ത്ഥത്തില്‍ ഞാന്‍ ...
E-mail :- salimkulukkallur@gmail.com
Mobile:- 00 966 5 66 77 06 03

നിന്നെ പിരിയാന്‍ എനിക്ക് വയ്യ..!

ണ്ടു മറന്നൊരു കിനാവ്‌ പോലെ.
ഓര്‍മ്മയിലെവിടെയോ നിന്‍റെ മുഖമുണ്ട്
ചുണ്ടിലോളിപ്പിച്ച പാല്‍ പുഞ്ചിരിയുമായി ഇടമോ വലമോ നോക്കാതെ, കാല്‍പാദങ്ങളിലേക്കു മാത്രം ദൃഷ്ടിയൂന്നി മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു പത്രവുമായി ,കാല്‍പാദം മറയുന്ന പട്ടു പാവാടയുടുത്ത്‌....
എവിടെയാണ്എനിക്ക് നിന്നെ നഷ്ടപ്പെട്ടത്..?
എന്നെക്കാള്‍ മുമ്പേ നിനക്ക് വിവാഹ പ്രയമായപ്പോഴോ?
അതോ ജനിച്ച മണ്ണില്‍ നിന്ന് എന്നെ ഈ മരുഭൂമിയിലേക്ക് പറിച്ചു നാട്ടപ്പോഴോ?
കണ്ണും കരളും പരസ്പരം കൈമാറി നാം കണ്ട കിനാവുകള്‍ നെഞ്ചോടടക്കിപിടിച്ച് ഞാനിപ്പോഴും ഇവിടെയുണ്ട്..
ഈ മരുഭൂമിയില്‍..
നീ എവിടെയാണ്...?

ഇനി ഞാനുറങ്ങിക്കോട്ടെ ....!

മഴ കനക്കുന്നു ..തണുത്ത കാറ്റേറ്റ് ഇറയത്തു നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളെ പ്രണയിച്ചു ഉമ്മറത്തൊരു കസേരയില്‍ ചാരിയിരിക്കാന്‍ ഒരു മോഹം. ഒരു പീച്ചാംകുഴലുണ്ടാക്കി കൂട്ടുകാര്‍ക്ക് നേരെ വെള്ളം ചീറ്റിത്തെറിപ്പിക്കാന്‍,പഞ്ചായത്ത് റോഡിലെ കലങ്ങിയ വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളില്‍ തലമാത്രം പുറത്തു കാണിച്ചു കാഴ്ച കാണുന്ന കുഞ്ഞന്‍ തവളകളെ കല്ലെറിയാന്‍ , മഴ പെയ്തു തീര്‍ന്നിട്ടും, പെയ്തു തീരാത്ത മരത്തിന്‍റെ
ചില്ല കുലുക്കി കൂട്ടുകാരനെ നനക്കാന്‍, തോട്ടിലെ കലക്കവെള്ളത്തില്‍ ഉന്മാദ നൃത്തം ചവിട്ടുന്ന പരല്‍ മീനുകളെ കൂട്ടുകാരനോത്തു തോര്‍ത്തുമുണ്ട് കൊണ്ട് കോരിപ്പിടിക്കാന്‍ ,രാത്രി മഴയുടെ അപാര സംഗീതത്തില്‍ മയങ്ങി പുതച്ചുമൂടി സ്വപ്നം കണ്ടു കിടന്നുറങ്ങാന്‍......
മഴ മോഹങ്ങള്‍ മനസ്സില്‍ നിറയുമ്പോഴും അനുഭവിക്കനാകാതെ ,ഈ നരച്ച മരുഭൂമിയില്‍ ശീതീകരണ യന്ത്രത്തിന്‍റെ കൃത്രിമ തണുപ്പില്‍ ,എന്‍റെ തണുത്തു നനുത്ത സുന്ദര മോഹങ്ങളെ ആറടി മണ്ണില്‍ കുഴിച്ചു മൂടി.....
ഇനി ഞാനുറങ്ങിക്കോട്ടെ ....!

കരിന്തിരി കത്തുന്ന ജന്മങ്ങള്‍.

കാലം കരിന്തിരി കത്തിച്ച ജന്മങ്ങളാണ് പ്രവാസികള്‍....സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സ്വര്‍ണ്ണ വര്‍ണ്ണ മോഹങ്ങള്‍ സ്വയം അടയിരുന്ന് വിരിയിക്കാന്‍ വിധിക്കപ്പെട്ടവര്‍...തളര്‍ന്നുവെന്ന് ശരീരം വിലപിക്കുമ്പോഴും തളര്‍ന്നിട്ടില്ലെന്ന് മനസ്സുകൊണ്ട് കരുതുന്നവര്‍....സ്നേഹത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ നിന്നും മരുഭൂമിയിലെ വരണ്ട മണല്‍പ്പരപ്പിലേക്ക് പറിച്ചു നട്ട് വളര്‍ച്ചമുരടിച്ചുപോയ കല്പവൃക്ഷങ്ങള്‍ ...മകരത്തിലെ മരം കോച്ചുന്ന തണുപ്പില്‍ ഇണയുടെ ചൂടിനു വേണ്ടി ദാഹിക്കുന്ന നല്ല പാതിക്ക്, സ്വന്തം വിയര്‍പ്പില്‍ നനച്ച പച്ചനോട്ടുകള്‍ പകരം നല്‍കി സമാധാനിക്കുന്നവര്‍... ഓടിത്തളരുമ്പോള്‍ ഒരു കൈത്താങ്ങാവാന്‍ ആരുമുണ്ടാവില്ലെന്നറിഞ്ഞിട്ടും പൂര്‍വ്വാധികം ശക്തിയോടെ എന്തിനോവേണ്ടി ഓടുന്നവര്‍...ആണ്ടറുതികളില്‍ ജനിച്ച മണ്ണിലേക്ക് വിരുന്നുചെല്ലാന്‍ വിധിക്കപ്പെട്ടവര്‍ ....പച്ചയായ ശരീര വികാരങ്ങളെ ഞെരിച്ചമര്‍ത്തി ചങ്ങലക്കിടാന്‍ പരിശീലിച്ച അഭ്യാസികള്‍......! സ്വന്തം കുടുംബത്തെ കൈ പിടിച്ചുയര്‍ത്തിയെന്നു വീമ്പിളക്കുമ്പോഴും, തന്നെ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടാകില്ലെന്നു മനസ്സിലാക്കാത്ത പമ്പര വിഡ്ഢികള്‍ ..... ഇത് നിങ്ങളാണ് ..അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റവരോ ഉടയവരോ ആണ്.പ്രാവസിയുടെ നേരെ കൊഞ്ഞനം കുത്തുന്നവര്‍ ഒന്ന് മനസ്സിലാക്കുക...ഈ ചന്ദനത്തിരികള്‍ സ്വയം എരിഞ്ഞു തീരുമ്പോഴാണ് നിങ്ങളുടെ ജീവിതം സുഗന്ധ പൂരിതമാകുന്നത്...!

ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ... ?

ഇനി വേര്‍പ്പിരിഞ്ഞു പോകാമകലെ...
ഇരു കണ്ണീരിന്‍ ഉറവുകള്‍ പോലെ
മധു ഗാനങ്ങള്‍ തീര്‍ന്നു വീണയില്‍
മലര്‍ കോര്‍ത്തതെല്ലാം  വാടി മാലയില്‍ .....

ഈ നാട്ട് വഴിയിലേക്ക് കണ്ണ് നട്ട് നട്ടുച്ചകളില്‍ പീ  പീ എന്ന ശബ്ദത്തിന് കാതോര്‍ത്ത് സൈക്കിളില്‍ ഐസുമായി വരുന്ന കറുത്തു തടിച്ച കുറിയ ആ മനുഷ്യനെ , വലത്തെ കൈവെള്ളയില്‍ അമര്‍ത്തിപ്പിടിച്ച 10 പൈസാ നാണയവുമായി  ഞാന്‍ എത്രയോ തവണ കാത്തിരുന്നിരിക്കുന്നു......ഈ നാട്ടു വഴിയില്‍ കൂട്ടുകാരുമൊത്ത് കള്ളനും പോലീസും കളിച്ചത്....ചട്ടിപ്പന്തും ,ചൊട്ടയും പുള്ളും ...ബാല്യം വിട്ട് കമാരം വന്നപ്പോഴും ലോകം മുഴുവന്‍ പൂങ്കാവനമാണെന്ന് തോന്നിയിരുന്ന ആ നല്ല നാളുകളില്‍ ഈ നാട്ടു വഴിയിലാണ് ഞാന്‍ അവളെയും കാത്തു അക്ഷമയോടെ നിന്നിരുന്നത് ...ഈ വഴിയില്‍ എവിടെയൊക്കെയോ വെച്ച് എന്‍റെ ബാല്യവും കൌമാരവും എന്നെ വേര്‍പിരിഞ്ഞു പോയി..ഇപ്പോള്‍ നാട്ടു വഴികളില്ല .വഴിയോരത്തെ കമ്മ്യുണിസ്റ്റ് പച്ചകളും തുമ്പയും മുക്കുറ്റിയുമില്ല.... മുള്ള് വേലികളില്‍ മണിക്കൂറുകളോളം പാറി തളര്‍ന്നു ചിറകുകള്‍ കൂപ്പി വിശ്രമിക്കുന്ന ഓണത്തുമ്പികളില്ല... മഴയും മഞ്ഞും , വിത്തും കൈക്കോട്ടും ചൊല്ലുന്ന പക്ഷിയുമില്ല ..നട്ടുച്ച നേരത്ത് ഐസുമായി വരുന്ന ആ പാവം മനുഷ്യനുമില്ല. പിന്നെ..... ഒരിക്കലും പിരിയില്ലെന്ന് കരുതി എന്‍റെ ഹൃദയം പറിച്ചെടുത്തു വേറിട്ട്‌ പോയ അവളും.....എല്ലാം ഒന്നൊന്നായി യാത്ര പറഞ്ഞു പോയിരിക്കുന്നു.മറക്കാനാകാത്ത ഓര്‍മ്മകളുമായി കൃത്യ സമയങ്ങളില്‍ ഭക്ഷണം കഴിച്ച്, ഉറങ്ങി സമയം തെറ്റാതെ ജോലിക്ക് പോയി..ഒരു എണ്ണയിട്ട യന്ത്രം പോലെ   ഞാനിവിടെ.......ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ...
?

ഞാന്‍ മാത്രം കരയുന്നത്....:

എന്നത്തേയും പോലെ ഇന്നലെയും ജോലി കഴിഞ്ഞു തിരിച്ചെത്തി വൈകുന്നേരത്തോടെ നാട്ടിലേക്ക്  വിളിച്ചു .
സംസാരിക്കുന്നതിനിടെ ഭാര്യ ജനല്‍ തുറന്നിട്ട്‌ കാണണം ..ചീവീടുകളുടെയും ചെറു തവളകളുടെയും ശബ്ദം..
.ഇടക്ക് ശ്രദ്ധ  ആ ശബ്ദങ്ങളിലെക്കായി .അവള്‍ പറയുന്നതിനോട് ശരിയായി പ്രതികരിക്കാഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു 
"എന്താ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? "
''ഉണ്ട് ഇടയ്ക്കു ഞാന്‍ തവള കരയുന്നത് ശ്രദ്ധിച്ച് പോയി,എത്ര കാലമായി ഇതൊക്കെ ഒന്ന് കേട്ടിട്ട് ..."
ഉടനെ വന്നു അവളുടെ  ഉത്തരം...
"എല്ലാവരും കരയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം .. ഞാന്‍ മാത്രം കരയുന്നത്....:
അവള്‍ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്‍പേ എന്‍റെ പെരുവിരല്‍ മൊബൈലിന്‍റെ ചുവന്ന ബട്ടണില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു....

വിരിയുന്ന പൂവുകള്‍;

കരിയുന്ന പൂവുകള്‍ വിരിയുന്നവക്കായി,
വിടരുന്ന പൂവുകള്‍ വിരിയാത്തവക്കായി,
വിടരാത്ത മൊട്ടുകള്‍ ജനിക്കാത്തവക്കായി,
നല്‍കുന്ന സന്ദേശം കാണാത്തവര്‍ക്കായി....!

ഇവളെന്‍റെ സര്‍വ്വസ്വം .

പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍ 
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
 പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍. 

കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍

കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.

മുട്ടോളമെത്തുന്ന മുടിയുള്ളവള്‍

മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍  
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവല്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍. 

ചന്ദനമണമുള്ള പെണ്ണാണിവള്‍

ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍ 
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.

കാതരയാണിവള്‍ കളവാണിയാണിവള്‍

കാമദേവന്‍റെ  അമ്പാണിവള്‍  
സൌമിനിയാണിവള്‍  ശാലീനയാണിവള്‍
സൌഭാഗ്യദായിനി സത്യശീല .

ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി  

ഇവളെന്‍റെ  ജീവിത പ്രാണേശ്വരി 
ഇടറാതെ ജീവിത തേരോട്ട വീഥിയില്‍
ഇണയായിരുന്നിടും മരണം വരെ.

പൊറോട്ട പ്രേമം

പൊറോട്ട പ്രേമം
******************************
പട്ടാപകലൊരു പട്ടണനടുവില്‍
പൊറോട്ട തേടിയലഞ്ഞൊരു പയ്യന്‍ ..
ഒട്ടും ചിന്തിക്കതൊരു വലിയൊരു
ഹോട്ടലില്‍ കേറി ഇരുന്നത്രേ..
മട്ടില്‍ ടൈയും കെട്ടിയോരാള്‍
പെട്ടെന്നോടിയടുത്തെത്തി
മട്ടനും ചിക്കനും ചെമ്മീനും
മുട്ടയും ഒരെട്ടു പൊറോട്ടക്കും
പെട്ടെന്ന് ഓര്‍ഡര്‍ കൊടുത്തിട്ട്
മട്ടില്‍ ഗമയില്‍ ഇരുന്നത്രേ .!

മട്ടനും ചിക്കനുമടിച്ചിട്ടു
ഒരെട്ടു പൊറോട്ടയും തട്ടീട്ട്
കട്ടന്‍ ചായയും മോന്തീട്ട്
ബില്ല്മെടുത്തുടന്‍ പെട്ടെന്ന്
കാശ് കൊടുക്കാനായിട്ട്
ജെട്ടി പുറത്താം പാന്‍റിന്‍റെ
ഓട്ട നിറഞ്ഞൊരു പോക്കറ്റില്‍
നോട്ടു നിറഞ്ഞൊരു പെഴ്സിന്നായ്
തപ്പിയ പയ്യന്‍ ഞെട്ടിപ്പോയ് ..

പോക്കെറ്റെവിടെ പേഴ്സെവിടെ
പെഴ്സിന്നുള്ളിലെ പണമെവിടെ ?
കെട്ടും മട്ടും കണ്ടിട്ട്
ഹോട്ടലിന്‍ നാഥന്‍ വിളിച്ചിട്ട്
പയ്യനെ കിച്ചണില്‍ ആക്കീട്ട്
പാത്രം കഴുകാന്‍ പറഞ്ഞത്രേ ...!

കണ്ടവരാരും മിണ്ടേണ്ട
കേട്ടവരൊന്നും പറയേണ്ട
പേരും ഊരും പറയേണ്ട
പയ്യന്‍ പാവം പൊയ്ക്കോട്ടേ........!

മരണം കാത്ത്...

മരണം കാത്ത്...
****************
മരണം കാത്ത് ഈ കട്ടിലില്‍ ഇതേ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് എത്രയായി? ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..ചുറ്റും നില്‍ക്കുന്നവരുടെ ശബ്ദം കൊണ്ട് അവരെ തിരിച്ചറിയാനുണ്ട്‌. പക്ഷെ കണ്ണുതുറന്നു വരെ കാണാന്‍ വയ്യാ..വായ്‌ തുറന്നു എന്തെങ്കിലും പറയാനും.എങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് .....? ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇതാണോ മരിക്കാന്‍ കിടക്കുക എന്നാല്‍? ദൈവമേ....ആശകളോന്നും ബാക്കി  വെച്ചിട്ടില്ല ഉത്തരവാദിത്തങ്ങളും....ആണ്‍ മക്കള്‍ രണ്ടും കല്യാണം കഴിച്ചു .പെണ്മക്കള്‍ മൂന്നിന്‍റെയും   കല്ല്യാണം കഴിഞ്ഞു. പിന്നെ ആയ കാലത്ത് അദ്വാനിച്ചുണ്ടാക്കിയ സ്വത്ത് ആര്‍ക്കും പരാതി കൂടാതെ എല്ലാവര്‍ക്കുമിടയില്‍ കൃത്യമായി വീതിച്ചു കൊടുക്കണം അത് മാത്രമേ ഇനി ബാക്കിയുള്ളൂ .അതുകൂടി ചെയ്തു കൊടുക്കണം .എന്നിട്ട് മരിച്ചാലും വേണ്ടില്ല .പക്ഷെ ഈ കിടപ്പ് ഇങ്ങനെ കിടക്കാന്‍ വയ്യ ..ഒന്നും കാണാതെ ഒന്നും മിണ്ടാനാവാതെ ഈ കിടപ്പ് ..അസഹ്യമാണിത്. ജീവിതത്തിനും മരണത്തിനുമിടയിലെ ആ നൂല്‍പ്പാലത്തിനിടയില്‍ ആടിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഒരു സുഗന്ധം അയാളുടെ മൂക്കിലേക്ക് അടിച്ചു കയറി.നാസാരന്ദ്രങ്ങള്‍ ആവോളം വികസിപ്പിച്ച്  അയാള്‍ ആ സുഗന്ധത്തെ ഉള്ളിലേക്ക് ആവാഹിച്ചു.ദൈവമേ..എവിടുന്നാണ് ഈ മനം മയക്കുന്ന സുഗന്ധം..? ഈ കിടപ്പ് തുടങ്ങിയിട്ട് ഇതുവരെ ഒരു ഗന്ധവും തനിക്ക് കിട്ടിയിട്ടില്ല...ഇതിപ്പോ..... ആരോ തന്‍റെഅടുത്തു ഇരിക്കുന്നുണ്ട്‌ ..ആരാ...? അയ്യാള്‍ കണ്ണുകള്‍ വലിച്ചു തുറക്കാന്‍  ശ്രമിച്ചു പകുതി വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ അത് കണ്ടു.
ഒരാള്‍.. വെളുത്ത നീളന്‍ കുപ്പായമിട്ട് തനിക്കരികെ തന്‍റെ കട്ടിലില്‍ ...കണ്ണുകള്‍ മുഴുവനായി  അയാള്‍ കഷ്ടപ്പെട്ട് തുറന്നു..ഉണ്ട് ...വെളുത്ത നീളന്‍ കുപ്പായമിട്ട്..അസാമാന്യ നീളമുള്ള ഒരാള്‍ ..തനിക്കരികെ തന്നെയും നോക്കി കട്ടിലില്‍....എന്തൊരു ത്വേജസ്സാണ് ആ മുഖത്ത്...! പെട്ടെന്ന് കാല്‍വിരലില്‍ നിന്ന് ഒരു ഭയം അയാളുടെ തലച്ചോറിലേക്ക് വൈദ്വ്യുതതരംഗം പോലെ പാഞ്ഞു കയറി ...മരണം.....?.അയാളുടെ കണ്ണിലെ ഭയം കണ്ടിട്ടാവണം അടുത്തിരുന്നയാള്‍ അയാളുടെ കരം ഗ്രഹിച്ചു ..ഭയപ്പെടേണ്ട ..ഞാന്‍ മരണമല്ല ....സമാധാനമായിരിക്കൂ.വെപ്രാളത്തോടെ അയാള്‍ ചോദിച്ചു. പിന്നെ നിങ്ങള്‍ ആരാ....? പറയാം...എന്‍റെ കൂടെ വരൂ...അതിനു എനിക്ക് നിങ്ങളെയല്ലാതെ ഒന്നും കാണാനും കേള്‍ക്കാനും വയ്യല്ലോ ..അയാള്‍ പുഞ്ചിരിച്ചു..പിന്നെ കൈകൊണ്ടു അയാളുടെ മുഖം തലോടി.'ഇനി നിങ്ങള്‍ക്ക് എല്ലാം കാണാം..എല്ലാം കേള്‍ക്കാം..."ദൈവമേ...എന്തോരല്‍ഭുതം  ...എനിക്കിപ്പോള്‍ കാണാം എല്ലാം കേള്‍ക്കാം...രാത്രിയാണ് ...ഈ മുറിയില്‍ ഞാന്‍ തനിച്ചേ ഉള്ളൂ ..അപ്പൊ തന്‍റെ കൂടെ ആരും ഇല്ലേ..?അവളെവിടെ..? തന്‍റെ ഭാര്യ...? വരൂ ആഗതന്‍ അയാളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു .ഒരു സ്വപ്നത്തിലെന്നവണ്ണം അയാള്‍ എഴുന്നേറ്റു  അഗതന്‍റെ  കൂടെ പുറത്തേക്കു നടക്കവേ അയാള്‍ കേട്ടു ...തന്‍റെ കിടപ്പുമുറിയില്‍ നിന്ന് ഒരു കൂര്‍ക്കം വലി ശബ്ദം..അതെ അത് തന്‍റെ ഭാര്യയുടെതാണ്.മരണം കാത്തു കിടക്കുന്ന തന്നെ തനിച്ചാക്കി അവള്‍ സമാധാനമായി ഉറങ്ങുന്നോ.....?.ആഗതനോപ്പം പുറത്തേക്കുള്ള വഴിയെ അയാള്‍ കേട്ടു.. ഒരു പൊട്ടിച്ചിരിയുടെയും കുശു കുശുപ്പിന്‍റെയും ശബ്ദം ..!ഇളയ മകന്‍റെ മുറിയില്‍ നിന്നാണ്...അയാളുടെ അമ്പരപ്പ് കണ്ടിട്ടാവണം...ആഗതന്‍ പറഞ്ഞു.."നിങ്ങള്‍ അമ്പരക്കുന്നത് എന്തിന്? നിങ്ങള്‍ മാത്രമേ മരണം കാത്തു കിടക്കുന്നുള്ളൂ.. ബാക്കിയെല്ലാവരും ജീവിതത്തിലാണ്....നിങ്ങള്‍ ഒരാള്‍ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല അത് മുന്നോട്ടു പോകും .. എന്നത്തെയും പോലെ...:"നടത്തത്തിനിടെ അയാള്‍ ആഗതന്‍റെ കൈ പിടിച്ചു നിര്‍ത്തി.പിന്നെ പറഞ്ഞു എനിക്ക് എല്ലാവരെയും ഒന്ന് കാണണം ..ജീവിതത്തില്‍ എന്‍റെ എല്ലാമായ ഭാര്യയേയും ..ഞാന്‍ ഓമനിച്ചു വളര്‍ത്തിയ എന്‍റെ മക്കളെയും പേരക്കിടാങ്ങളെയും എല്ലാം...ആഗതന്‍ ചിരിച്ചു ..പിന്നെ പറഞ്ഞു കാണാം ..അതിനു മുമ്പ് നിങ്ങള്‍ക്ക് വേറെ ചിലത് കാണാനുണ്ട് ..വരൂ ..അവര്‍ വീടിനു പുറത്തേക്ക് നടന്നു..നല്ല നിലാവുണ്ട്..പൂ പോലുള്ള നിലാവില്‍ എല്ലാം പകല്‍ പോലെ കാണാം .ആഗതന്‍ അയാളെയും കൊണ്ട്  വീട്ടു വളപ്പിനു പുറത്തെ വയലിലേക്കു നടന്നു....മകരക്കൊയ്ത്ത് കഴിഞ്ഞ പാടം പൂനിലാവില്‍ കുളിച്ചു കിടക്കുന്നു..."ഈ സ്ഥലം ഓര്‍മ്മയില്ലേ..? ആഗതന്‍ ചോദിച്ചു . ഉണ്ട് ഇവിടെയാണ്‌ ഞാന്‍ എന്‍റെ കുട്ടിക്കാലം കളിച്ചു തിമിര്‍ത്തു നടന്നത് ...അതെ വയല്‍ വരമ്പുകള്‍ ..ചെടികള്‍ .ഞാന്‍ ചാടിത്തിമിര്‍ത്തു കുളിച്ചിരുന്ന അത്തികുളം...കുളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അത്തിമരം പോലും അതേപടി ഉണ്ട്..പിന്നെ കാക്കത്തോട്...അയ്യപ്പന്‍ കാവ്...... .എല്ലാം എല്ലാം അതുപോലെ...അയാള്‍ അമ്പരന്നു ...ആഗതന്‍ ചിരിച്ചു .പിന്നെ പറഞ്ഞു...നിങ്ങളിപ്പോള്‍ അറുപതു വര്‍ഷം  പിന്നിലാണ്.അയാള്‍ അമ്പരപ്പോടെ ആഗതനെ നോക്കി...അത്ഭുതപ്പെടേണ്ട...അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ജീവിച്ചിരുന്നത് ഇവിടെയായിരുന്നില്ലേ..? അതെ..അതെ.. എല്ലാം എനിക്കോര്‍മ്മയുണ്ട്..അയാള്‍ ദുഖങ്ങളെ മറക്കാന്‍ തുടങ്ങിയിരുന്നു തന്‍റെ കുട്ടിക്കാലത്തെ കാഴ്ചകള്‍ അയാളെ ഒരു കുട്ടിയാക്കി മാറ്റാന്‍ തുടങ്ങിയിരുന്നു.അവര്‍ പിന്നെയും നടന്നു പാടവരമ്പിലൂടെ ....പുല്ലാനിക്കാട്ടിലൂടെ ..പിന്നെ കവലയിലൂടെ ..എല്ലാം പഴയത് പോലുണ്ട്...ഒരു മാറ്റവുമില്ലാതെ ..നടത്തത്തിന്നിടെ അയാള്‍ പെട്ടെന്ന് നിന്നു.അതാ ..അയാള്‍ ചൂണ്ടിക്കാട്ടി ..ഞാന്‍ പഠിച്ച സ്കൂള്‍ ..നമുക്ക് അവിടെ ഒന്ന് പോകണം..അയാള്‍ പറഞ്ഞു ...പോകാം.. ആഗതന്‍ മുമ്പേ നടന്നു...അവര്‍ സ്കൂളിലേക്ക് കയറി .ആ പഴയ സ്കൂള്‍... നിറമടര്‍ന്ന് ഒറ്റക്കമ്പിയില്‍  തൂങ്ങിയാടുന്ന സ്കൂളിന്‍റെ പേരെഴുതിയ തകര ഷീറ്റ്...പേര് കഷ്ടിച്ച് വായിച്ചെടുക്കാം...സ്കൂള്‍ മുറ്റത്തെ രാമചന്ദ്രന്‍ മാഷ്‌ ഓമനിച്ചു വളര്‍ത്തിയ ഏഴിലം പാല..അല്‍പ്പം മാറി ഉപ്പുമാവ് ഉണ്ടാക്കിയിരുന്ന ഊട്ടുപുര ....സ്വാതന്ത്ര്യദിനത്തിനും മറ്റും ദേശീയപതാക ഉയര്‍ത്തിയിരുന്ന കൊടിമരം.മതില്‍കെട്ടിനപ്പുറത്ത് പാവാടയും ബ്ലൌസുമിട്ട കൌമാരക്കാരികള്‍ നൂല്‍ നൂറ്റിരുന്ന ചര്‍ക്ക എന്ന് വിളിപ്പേരുള്ള കെട്ടിടം ..അതിനുമപ്പുറത്ത്  പഞ്ചായത്ത് ഓഫീസ് ...എല്ലാം അതുപോലെ..അവര്‍ തിരിച്ചു നടന്നു..സ്കൂളിനു പുറത്തു മതില്‍കെട്ടിനരികില്‍ ....ഇവിടെയായിരുന്നു പലവര്‍ണ്ണത്തിലുള്ള ഐസ് വില്‍ക്കുന്ന സൈക്കിള്‍ വണ്ടി സ്ഥിരമായി നിന്നിരുന്നത്... എനിക്ക് എല്ലാം കാണണം അയാള്‍ പറഞ്ഞു . കാണാം വെളുക്കും വരെ സമയമുണ്ട് ..വരൂ..നടത്തത്തിനിടെ ആഗതന്‍ ചോദിച്ചു..ഈ സ്ഥലം ഓര്‍മ്മയുണ്ടോ? ഇപ്പോള്‍ ഇവിടം അല്പം കൂടി പുരോഗമിച്ചിരിക്കുന്നു ..അയാള്‍ ഓര്‍ത്ത്‌ നോക്കി ..തന്‍റെ കൌമാരകാലം ..ഇവിടെ വെച്ചാണ് അവളെ ആദ്യമായി ഞാന്‍ കാണുന്നത്..ഓര്‍മ്മയുണ്ട്.. വെള്ളാരം കണ്ണുള്ള ഒരു സുന്ദരിക്കുട്ടി... പൂച്ചക്കണ്ണി എന്ന് ആരെങ്കിലും വിളിച്ചാല്‍ പുലിയെപ്പോലെ ചീറിയടുക്കുന്നവള്‍  ..പക്ഷേ താന്‍ മാത്രം പൂച്ചക്കണ്ണി എന്ന് കളിയാക്കി വിളിക്കുമ്പോള്‍ നാണം കൊണ്ട് ആ പഴുത്ത പേരക്കപോലുള്ള മുഖം ചുവന്നു തുടുത്തിരുന്നു.....തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായിരുന്ന കാലഘട്ടം...വര്‍ഷങ്ങള്‍ പോയപ്പോള്‍ പിന്നെ അവളൊരു വേദനയായി ...വിങ്ങലായി ....!  ഇപ്പോഴും ആ വിങ്ങല്‍ തന്‍റെ ഇടനെഞ്ചിലില്ലേ...? പോകാം ..ആഗതന്‍റെ  വാക്കുകള്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി....നിലാവ് അസ്തമിക്കാന്‍ തുടങ്ങുന്നു...നേരം വെളുക്കാന്‍ ഇനി അധികം ബാക്കിയില്ല..കാഴ്ചകള്‍ കണ്ടു സമയം പോയത് അറിഞ്ഞു പോലുമില്ല....താനിപ്പോള്‍ എവിടെയാണ്... വര്‍ത്തമാനകാല ചിന്തകള്‍ പെട്ടെന്നായിരുന്നു അയാളെ പിടികൂടിയത്...! മരണക്കിടക്കയിലായിരുന്നു ഞാന്‍...ആ ചിന്ത അയാളുടെ മുഖത്തെ ചുളിവുകള്‍ വീണ മുഖത്തെ രക്തമയം മായ്ച്ചു കളഞ്ഞു.ഇയാള്‍ ആരാണ്? ഞാന്‍ ഞാന്‍ മരിക്കാറായോ  ?
 അവര്‍ അയാളുടെ വീട്ടിലേക്കു തിരിച്ചു നടക്കുകയായിരുന്നു. പടി കടന്നു അവര്‍ അയാളുടെ വീടിന്‍റെ ഉമ്മറത്തെത്തി .നമുക്കിവിടെ അല്‍പ്പം ഇരിക്കാം..നേരം വെളുക്കാന്‍ ഇനി സമയമില്ല .എനിക്ക് തിരിച്ചു പോകണം .അതിനു മുമ്പ് നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?അയാള്‍ ആഗതന്റെ മുഖത്തേക്ക് നോക്കി  .അയാളുടെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ആഗതന്‍ പറഞ്ഞു.ഇല്ല.. നിങ്ങള്‍ക്ക് മരിക്കാന്‍ സമയമായിട്ടില്ല ..പകഷെ നിങ്ങള്‍ ഈ ലോകം വിട്ടു പോകണമെന്ന് പലരും ആഗ്രഹിക്കുന്നു .. അമ്പരപ്പോടെ അയാള്‍ ചോദിച്ചു ..ആരാണവര്‍? ആഗതന്‍ പുച്ഛത്തോടെ ചിരിച്ചു .പിന്നെ പറഞ്ഞു ..നിങ്ങളുടെ മക്കളും മരുമക്കളും...അയാളുടെ ഇടനെഞ്ചു പൊട്ടി...എന്തിന്?
മൂത്ത മകന്‍റെ മകന് മെഡിക്കല്‍ സീറ്റ് വാങ്ങാന്‍ കാശ് വേണം.രണ്ടാമത്തെ മകന് ഒരു കാറ് വാങ്ങണം ..പെണ്‍മക്കള്‍ക്കൊക്കെ  അവരുടെ .വീതം കിട്ടണം അവരുടെ ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കണം...ആഗതന്‍ ഒന്ന് നിര്‍ത്തി ..പിന്നെ തുടര്‍ന്നു."അതുകൊണ്ട് താങ്കള്‍ ജീവിച്ചിരുന്നു കൂടാ...അതിനു അവര്‍ നിങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി  അതാണ്‌ നിങ്ങളെ ഈ നിലയില്‍ എത്തിച്ചത് .." അയാള്‍ക്ക് വിശ്വസികാനായില്ല.താന്‍ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ തന്‍റെ രക്തത്തിന്റെ ഭാഗമായ തന്‍റെ മക്കള്‍....! വേണ്ട എന്തിനിങ്ങനെ എല്ലാവര്‍ക്കും ഒരു ശല്യമായി ....വേണ്ടാ...ആഗതന്‍ പോകാനോരുങ്ങുകയായിരുന്നു .എനിക്കൊരപേക്ഷയുണ്ട്  .. അയാള്‍ ആഗതന്‍റെ  നേര്‍ക്ക്‌ കൈകള്‍ കൂപ്പി .അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ശുഷ്ക്കിച്ച കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു.
എനിക്ക് നേരമായി ഞാന്‍ പോകുകയാണ് .. പറയൂ എന്താണ് നിങ്ങള്‍ക്ക് വേണ്ടത് ?. ആഗതന്‍ ചോദിച്ചു. വിറയാര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു " എന്നെ...എന്നെ ഒന്ന് കൊന്നു തരാമോ..?" ആഗതന്‍ പുഞ്ചിരിച്ചു..പിന്നെ പറഞ്ഞു " ഞാന്‍ പറഞ്ഞില്ലേ നിങ്ങള്‍ക്ക് മരിക്കാന്‍ സമയമായിട്ടില്ല ..മനുഷ്യരുടെ തിട്ടൂരങ്ങള്‍ക്ക് മുകളില്‍ വേറെ ഒന്നുണ്ട് .ദൈവ വിധി ..!.നിങ്ങള്‍ക്ക് നല്ലത് വരട്ടെ..!  ആഗതന്‍ അപ്രത്യക്ഷനായി .ദൂരെ പള്ളിമണികള്‍ക്കും ബാങ്ക് വിളികള്‍ക്കുമൊപ്പം   നാരായണീയവും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു .

എന്ന് നീ ?

തിരയില്‍ പെട്ടൊഴുകുന്ന എന്നെ നീയെന്നു .
തീരത്തണച്ചിടും പൈങ്കിളീ
തീരാത്ത ദുഖത്തില്‍ എന്‍ മനം കത്തുന്ന
തീയെന്നണച്ചിടും പെണ്‍കൊടീ 
കഥ പറഞ്ഞീടുന്ന കണ്ണുകള്‍ കൊണ്ടെന്നെന്‍
കദനങ്ങള്‍ തീര്‍ത്തിടും  പെണ്‍കിളീ
കവിത തുളുമ്പുന്ന ചുണ്ടുകള്‍ കൊണ്ടെന്നെന്‍
കണ്ണു നീരോപ്പിടും പെണ്‍മണീ നീ.

തിരക്ക്

നേരമില്ലോന്നിനും നേരമില്ലോന്നിനും
നേരിന്‍റെ നേര്‍ക്കൊന്നു നോക്കുവാന്‍ പോലും..
നേരിന്‍റെ നേരാം തന്നമ്മതന്‍ നേര്‍ക്കൊന്നു
നേര്‍ത്ത സ്നേഹത്തോടെ നോക്കുവാന്‍ പോലും..

തിരക്കോട് തിരക്കാണെല്ലായിടത്തും
തീരാത്ത വേപഥു എല്ലായിടത്തും
തിരയുന്നതെന്തോ ഈ ജനക്കൂട്ടം
തീരാത്ത നൊമ്പരത്തിന്‍റെ  കൂട്ടം.

ഘടികാര സൂചിക്ക് വേഗത കൂടിയോ
കപട ലോകത്തിനു ചടുലതയേറിയോ
തിരിയുന്ന ഭൂമിക്കു ധൃതി കൂടിയോ,ഈ
തിരക്കിന്‍റെ രസതന്ത്രം എന്താണാവോ ?

എത്താത്ത ദൂരങ്ങള്‍ എത്തിപ്പിടിക്കുവാന്‍
കയ്യെത്താ കാര്യങ്ങള്‍ കയ്യിലോതുക്കുവാന്‍
അന്തമില്ലാത്തോരീ ഓട്ടം
എന്തിനൊന്നില്ലാത്തോരോട്ടം  .

ചിത്തം കൊതിക്കുന്നതോക്കെയും
കൈക്കുള്ളിലാക്കിയൊതുക്കണം
ചാത്താലുമില്ല കുഴപ്പം ,പക്ഷെ -
ചെത്തിപ്പോളിച്ചേ നടക്കണം .

സത്യവും ധര്‍മ്മവും വേണ്ട
മിഥ്യയോടത്രക്കിണങ്ങി നമ്മള്‍
ഒട്ടും നിനച്ചിടാ നേരം
ഒക്കെയും തീര്‍ന്നിടും നാളെ
ഓട്ടം നിലച്ചിടുമന്നാളിനെ
ഓര്‍ക്കുന്നതാരിന്നു പാരില്‍